മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 8

മാണി സാറിന്റെ അടുത്ത പരിചയക്കാരൻ ആയിരുന്നു ഇപ്പോഴത്തെ എസ് ഐ രാമൻകുട്ടി നായർ. എത്രയും പെട്ടന്ന് വർഗീസ് മാപ്ലയെ കണ്ടു പിടിച്ചു കൊടുത്തേക്കാമെന്നു അയാൾ മെമ്പർക്ക് ഉറപ്പ് കൊടുത്തു.എല്ലാ കാര്യങ്ങളും വിശദമായി ചേർത്ത് ഒരു പെറ്റിഷൻ എഴുതി കൊടുത്തിട്ട് പൊയ്ക്കോളാൻ പറഞ്ഞു.  റൈറ്റർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായി ബോബി മറുപടി കൊടുത്തു. പരാതി എഴുതി വായിച്ചു കേട്ടതിനു ശേഷം ഒപ്പിട്ട് കൊടുത്തിട്ട് മൂന്ന് പേരും പുറത്തേക്ക് ഇറങ്ങി വരുമ്പോഴാണ് ജീപ്പ് പുറത്തു നിർത്തിയിട്ട് പോലീസ് സ്റ്റേഷന്റെ ഗേറ്റ് കടന്ന് അവറാച്ചൻ കയറി വരുന്നത് കണ്ടത്.
അയാളെ കണ്ടു മെമ്പർ ചെന്നു സംസാരിച്ചു.
" എന്നാ അവറാച്ചാ പോലിസ് സ്റ്റേഷനിലോട്ടൊക്കെ എന്നതാ പ്രശ്നം? "
ബോബിയെയും ജോസൂട്ടിയെയും തുറിച്ചു ഒന്ന് നോക്കിയിട്ട് അവറാച്ചൻ പറഞ്ഞു.
" ഒരു പരാതി കൊടുക്കാൻ വന്നതാ. എന്തായാലും മെമ്പറെ കണ്ടത് നന്നായി. മെമ്പർക്കറിയൊ ലീവിന് വന്നു നിൽക്കുന്ന ചെറുക്കാനെയാ അടിച്ചു പഞ്ചറാക്കി ഇട്ടേക്കുന്നെ. പട്ടാളക്കാരനെ കൈ വച്ചാൽ കേസ് എന്നതായി വരുമെന്ന് ഞാൻ പറയാതെ തന്നെ മെമ്പർക്കറിയാലോ? "
" ആര് അടിച്ചൂന്ന്? "
" ദേണ്ടെ...മെമ്പർക്കൊപ്പം തന്നെ ഉണ്ടല്ലോ. ഇവന്മാർക്ക് എന്നെയും എന്റെ ചെറുക്കനേം കാണുമ്പോൾ എന്നതാ ഇത്ര ചൊറിച്ചില്. അതിനൊരു തീരുമാനം ഉണ്ടാക്കീട്ടെ അവറാച്ചൻ ഇവിടന്നു പോകുന്നുള്ളൂ. എന്തായാലും പ്രതികളും സ്റ്റേഷനിൽ തന്നെ ഉണ്ടല്ലോ... അത്രേം സൗകര്യം ."
" ഈ പറയുന്നതൊക്കെ നേരാന്നോടാ? "
മാണിസാർ ബോബിക്കും ജോസൂട്ടിക്കും നേരെ തിരിഞ്ഞു.
" അടി കൊടുത്തുന്നുള്ളത് നേരാ. അത് പക്ഷെ വീട്ടിൽ കേറി അടിച്ചതൊന്നുമല്ല. ഞങ്ങളാ കണ്ടത്തിൽ സംസാരിച്ചിരുന്നപ്പോൾ തേങ്ങ മോഷ്ടിക്കാൻ വന്നെന്ന് പറഞ്ഞു ഇങ്ങോട്ട് വന്നു കേറിയതാ. "
അത് കേട്ട് അവറാച്ചന് ദേഷ്യം ഇരട്ടിച്ചു.
" അതിന് ? ഇങ്ങനെ അടിക്കോ ? ചെറുക്കന്റെ കൊടലീന്ന് ചെളി എടുത്തോണ്ടിരിക്കെയാ ആശുപത്രിയേല്. അന്നേരത്തെങ്ങാനും ഞാൻ അവിടെ ഉണ്ടാരുന്നേൽ ഇതൊക്കെ പറയാൻ നീയൊക്കെ ഭൂമിക്ക് മേലെ ഉണ്ടാവുകേലായിരുന്നു."
" അതെന്നാ ഞങ്ങളുടെ കൈ മാങ്ങ പറിക്കാൻ പോകോ? "
ജോസൂട്ടി ചൂടായി.
" മിണ്ടാതിരിയെടാ. " മാണിസാർ കണ്ണുരുട്ടി "പട്ടാളക്കാരുടെ മേല് കൈ വച്ചാൽ ജാമ്യം പോലും കിട്ടാത്ത വകുപ്പാ ചുമത്തുന്നേ അറിയാവോ നിനക്കൊക്കെ. "
" കണ്ടോ മെമ്പറെ ? ഇവന്റെയൊക്കെ അഹങ്കാരം കണ്ടോ. പോലീസിനെ കൊണ്ട് ഇവന്മാരുടെ നട്ടെല്ല് വലിച്ചൂരി സൂപ്പിട്ട് കുടിച്ചിട്ടേ അവറാച്ചൻ ഇന്നിവിടുന്ന് പോകുന്നുള്ളൂ. എന്തായാലും ഇവിടിപ്പോ മെമ്പറും ഉണ്ടല്ലോ. എന്റെ കൂടെ അകത്തേക്ക് വന്നാട്ടെ. "
" പരാതിയൊക്കെ നമുക്ക് കൊടുക്കാം അതിന് മുന്നേ അവറാച്ചൻ ഇങ്ങോട്ടൊന്ന് വന്നേ. ഒരു കാര്യം ഉണ്ട്. "
മെമ്പർ അയാളെ ഒരു സൈഡിലേക്ക് കൂട്ടി കൊണ്ട് പോയി.
" ഇപ്പോ ഈ പരാതിയും കൊണ്ട് അവറാച്ചൻ അങ്ങോട്ട് പോവരുത്. "
" അതെന്നാ ഏർപ്പാടാ. അവന്മാര് മെമ്പറുടെ അണികളായത് കൊണ്ടാന്നോ? അടികൊണ്ടു പിരുന്നത് എന്റെ ചെറുക്കാനല്യോ മെമ്പർക്ക് നോവുകേലാ.... കുറച്ചു ദിവസം ഇവന്മാര് അകത്തു കിടക്കട്ടന്നേ എന്നാലേ ഇവറ്റകള് പഠിക്കത്തൊള്ളൂ"
" എനിക്ക് അവന്മാരും അവറാച്ചനും ഒക്കെ ഒരേപോലാ. വേർതിരിവ് ഒന്നുമില്ല. വർഗീസ് മാപ്ലയെ കാണാനില്ലെന്നും പറഞ്ഞൊരു കേസ് ഇപ്പോൾ പോയിട്ടുണ്ട്. അങ്ങേരെ കാണാതാവുന്നതിന് മുന്നേ അവറാച്ചനുമായൊന്ന് മുട്ടീട്ടുണ്ടെന്നൊരു സംസാരം നമ്മുടെ ഇടവകേലുണ്ട്. അതിന്റെ ചൊരുക്കിന് അവറാച്ചൻ വാശി തീർത്തോന്നാ ഇവന്മാരുടെ ഇപ്പോഴത്തെ ഡൗട്ട്. "
" അതെന്നാ വർത്താനമാ... ഞാൻ അറിയാത്ത കാര്യത്തിന്.... "
അവറാച്ചൻ ഒന്ന് പതറിയെന്ന് തോന്നി.
" ഇവന്മാർക്ക് അങ്ങനൊരു സംശയം ഉള്ള കാര്യം എന്തായാലും ഞാൻ എസ്. ഐ യോട് പറഞ്ഞിട്ടില്ല. ഇപ്പോ അവറാച്ചൻ ഈ പരാതിയുമായി മുന്നോട്ട് പോയാൽ അവൻമാരിത് എടുത്തിടും. പിന്നെ എനിക്കൊന്നും ചെയ്യാൻ ഒക്കുകേല. "
" അതിന് ഞാനൊന്നും ചെയ്തിട്ടില്ലല്ലോ മെമ്പറെ. ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യമാ ഈ കേൾക്കുന്നെ..."
"അവറാച്ചൻ ഒന്നും ചെയ്തു കാണുകേല. പക്ഷെ അന്ന് ഷാപ്പില് വച്ച് നിങ്ങള് തമ്മില് ഉന്തും തള്ളും നടന്നത് കണ്ടതിനു സാക്ഷികൾ ഉണ്ട്. പോലീസിന്റെ കാര്യം അറിയാലോ കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന ടീമാ. ഇനി അവറാച്ചൻ അല്ല അത് ചെയ്തെങ്കിൽ കൂടി ഇങ്ങനൊരു സംശയം നിലവിൽ ഉള്ള സ്ഥിതിക്ക് വർഗീസ് മാപ്ലയെ കിട്ടുന്നത് വരെ അവറാച്ചനെ പോലീസ്കാര് എടുത്തിട്ട് കുത്തും. അതിനിപ്പോ താനായിട്ട് ചെന്ന് നിന്ന് കൊടുക്കണോ? "
കണ്ണ് തള്ളിക്കൊണ്ട് ഒരു തുടം കുടിനീര് അവറാച്ചൻ വിഴുങ്ങിയിറക്കി.
" ശ്ശേന്നാ കഷ്ടവാ ഇത്. "
" അതാ ഞാൻ പറയുന്നേ ഈ പരാതിയുമായി ഇപ്പോ അങ്ങോട്ട് പോണ്ടാന്ന്. പിന്നെ റെജിയും മോശം ഒന്നുമല്ല. ചുമ്മാ ഇരുന്ന പിള്ളേരുടെ തോളിൽ ചെന്നു കേറീട്ടല്ലേ. കൊടുത്തപ്പോ അങ്ങോട്ടും ഇങ്ങോട്ടും കിട്ടി കാണും. അത് വെളീൽ വച്ചു പറഞ്ഞു തീർത്താൽ പോരായോ ? കേസാക്കേണ്ട കാര്യമൊന്നും ഇല്ലല്ലോ. "
" കേസ് കൊടുത്തില്ലേ മോളികുട്ടി എന്നെ വീട്ടിൽ കേറ്റുകേല മെമ്പറെ. അവളവിടെ തള്ള വിരലേൽ നിൽക്കുവാ. മെമ്പറായോണ്ട് ഉള്ള കാര്യം പറയാം ചെറുക്കന് വലിയ ഏനക്കേട് ഒന്നുമില്ല. ചെറിയ ചതവ് ഒക്കെയേ ഉള്ളൂ. നന്നായി ഒന്നാവി പിടിച്ചാൽ മാറിക്കോളും. ആശുപത്രി പോയന്നൊക്കെ ഞാൻ പറഞ്ഞത് മോളികുട്ടിയുടെ പദ്ധതിയാന്നേ. ഇവന്മാരെ രണ്ടിനേം പിടിച്ചു അകത്തിടണം എന്ന ഒറ്റ വാശിലാ അവള് നിക്കുന്നെ. ഇതിപ്പോ ഞാൻ എന്നാ ചെയ്യുന്നേ? "
ധർമ്മസങ്കടത്തിൽ അവറാച്ചൻ നോക്കി.
ഒന്നാലോചിച്ചിട്ട് മാണിസാർ പറഞ്ഞു.
" ഒരു കാര്യം ചെയ്യാം. ഇപ്പൊ എനിക്ക് കൂടെ വരാൻ സമയം ഇല്ല. പഞ്ചായത്ത് ഓഫീസിൽ നിന്നും ഇറങ്ങി വന്നതാ. ഉച്ചക്ക് ഒരു യോഗം ഉണ്ട്. അതിന് മുന്നേ അങ്ങെത്തണം. വൈകുന്നേരം ഞാൻ വീട്ടിലേക്ക് വരാം. കാര്യങ്ങൾ ഒക്കെ മോളികുട്ടിയെ ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം. "
" അത് മതി. മെമ്പറു പറഞ്ഞാ മോളികുട്ടി കേട്ടോളും"
അവറാച്ചന്റെ മുഖം തെളിഞ്ഞു.
" ഇപ്പൊ പരാതി കൊടുത്തോന്ന് മോളികുട്ടി ചോദിച്ചാ ഉവ്വെന്നങ്ങ് പറഞ്ഞേര്. ഒപ്പം ഞാനും ഉണ്ടായിരുന്നെന്ന് കൂട്ടി പറഞ്ഞോ. ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം. "
" ഏറ്റു. പക്ഷെ ഇക്കാര്യത്തിൽ മെമ്പറു എന്റെ കൂടെ നിൽക്കണം. അവന്മാരോട് പറയണം എന്റെ പേരൊന്നും ഇതിനെടേൽ വലിച്ചു വച്ചേക്കരുതെന്ന്. വയസാം കാലത്ത് പോലീസിന്റെ ഇടി കൊള്ളാൻ മേലാത്തോണ്ടാ... "
" അതൊക്കെ ഞാനേറ്റു. എന്നാ അവറാച്ചൻ വിട്ടോ."
മാണി സാർ തിരിച്ചു ജീപ്പിനു അടുത്ത് എത്തിയപ്പോൾ ബോബി ആകാംഷയോടെ ചോദിച്ചു.
" അയാൾ എന്നാ പറഞ്ഞു മെമ്പറെ. "
"കേറ് പറയാം "
ജീപ്പ് സ്റ്റാർട്ട് ചെയ്തു തിരിക്കുന്നതിനിടയിൽ മാണി സാർ തുടർന്നു.
"അവറാച്ചൻ ഒരു പേടിതൂറി ആയതു കൊണ്ട് പറഞ്ഞു വിശ്വസിപ്പിക്കാൻ എളുപ്പമാ. അതുപോലെ അല്ല മോളികുട്ടിയും റെജിയും. മെരുക്കാൻ കുറച്ചു പാടാ. നിങ്ങളെ രണ്ടിനെയും അകത്താക്കി ഉണ്ട തീറ്റിച്ചേ അടങ്ങുന്ന് വാശിയിലാ രണ്ടും. വൈകുന്നേരം പോയി അത് പറഞ്ഞൊതുക്കണം... എന്തിനാടാ നാട്ടുകാരുടെ തോളേലും കേറി ഇങ്ങനെ നടക്കുന്നെ ? . ഇനിയെങ്കിലും നന്നാവാൻമേലെ...? "
" നന്നാവാനാ മെമ്പറെ ഞങ്ങള് തീരുമാനിച്ചേക്കുന്നേ. ഇവനൊക്കെ സമ്മതിക്കണ്ടേ. എന്നാ ചെയ്യാനാ. "
" ഞാൻ കൂടെ നിക്കുമെന്ന് വിചാരിച്ചു എന്ത് തോന്ന്യാസവും കാണിച്ചേക്കാമെന്ന് വിചാരിച്ചേക്കരുത്. "
" ഞങ്ങൾ ഒന്നിനും പോയതല്ല. അവനാ ഇങ്ങോട്ട് ചൊറിഞ്ഞോണ്ട് വന്നേ. "
"മം. എന്നാ ആയാലും... ഒരു കാര്യം ചെയ്. അന്വേഷണം ഒക്കെ പോലീസ് അതിന്റ മുറക്ക് ചെയ്തോളും. ഇടക്ക് ഞാൻ വന്നു നോക്കിക്കോളാം. നാളെ തന്നെ രണ്ടും മാത്തച്ചൻ മുതലാളിയെ പോയി കണ്ടു ജോലിക്ക് കേറിക്കോണം. കേട്ടല്ലോ? "
" ഓ... " ബോബിയും ജോസൂട്ടിയും ഒരേ സ്വരത്തിൽ മൂളി.

 



ജോലി കാര്യം പറയുമ്പോൾ അമ്മച്ചി സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്നൊക്കെ ആയിരുന്നു ബോബിയുടെ ഒരു ധാരണ.
ഇത് ചില അവാർഡ് സിനിമയിലെ കഥാപാത്രങ്ങളെ പോലെ ഇരുന്നു അത്താഴം കഴിക്കുന്നു.
ലില്ലി പക്ഷെ ഉത്സാഹത്തോടെ ചോദിച്ചു.
" നിങ്ങൾ രണ്ടു പേരും പോകുന്നുണ്ടോ ഇച്ചായി ? "
" ആടി. ജോസൂട്ടിയും വരുന്നുണ്ട്. "
" ഓട്ടു കമ്പനിയിൽ എന്നാ ജോലിയാ? "
" അറിയത്തില്ല... അവിടെ ചെന്നാലല്ലേ അതൊക്കെ അറിയാൻ പറ്റത്തുള്ളൂ..."
" രാവിലെ ഇച്ചായിക്ക് കൊണ്ട് പോകാൻ ചോറ് പൊതിയണോ ? "
" ആദ്യം അവിടെ ചെന്ന് എന്താ സ്ഥിതി എന്ന് നോക്കട്ടെ. അത് കഴിഞ്ഞു ഞാൻ പറഞ്ഞിട്ട് മതി. "
ഒന്നും മിണ്ടാതെ കഴിച്ചു കഴിഞ്ഞു പെണ്ണമ്മ എണീറ്റ് പോയി.
അവരെ നോക്കി ചുണ്ട് കോട്ടി ഒരു ഗോഷ്ടി കാണിച്ചു ബോബി റൂമിലേക്ക് കയറി.
ലില്ലിക്ക് ചിരി വന്നു.
പാത്രങ്ങളുമായി അടുക്കളപുറത്തേക്ക് ഇറങ്ങി വരുമ്പോൾ അവൾ പെണ്ണമ്മയോട് ചോദിച്ചു.
" എന്നതാ അമ്മച്ചി ഇച്ചായി ജോലിക്ക് പോകുന്ന കാര്യം പറഞ്ഞിട്ട് ഒന്നും മിണ്ടാഞ്ഞേ. അതെന്നാ ഏർപ്പാടാ? "
" ഗൾഫിലോട്ടൊന്നും അല്ലല്ലോ പോകുന്നെ "
" ഗൾഫിൽ പോകുന്നെങ്കിലേ അമ്മച്ചി മിണ്ടത്തൊള്ളോ ? "
" ആ അത്രേ ഉള്ളൂ. "
" എല്ലാരും മക്കള് തല്ലും പിടിച്ചും നടക്കാതെ എന്തേലും ജോലിക്ക് പോട്ടെന്നാ ആഗ്രഹിക്കുന്നെ. "
പാത്രം കഴുകുന്നതിനിടയിൽ ലില്ലി സ്വയം എന്നോണം പറഞ്ഞു.
" പത്തിരുപത്തേഴു വയസായി ഇപ്പോഴാ ബോധോദയം ഉണ്ടായത് . ഇതൊക്കെ ആരെ ബോധിപ്പിക്കാനാ. എന്നെയോ?"
" ഇച്ചായി ജോലിക്ക് പോയാലും ആ കാശ് അമ്മച്ചിടെ കയ്യിൽ തന്നല്ല്യോ കൊണ്ട് വന്നു തരാൻ പോകുന്നെ. പിന്നെന്നാ? "
" ആദ്യം മര്യാദക്ക് പത്തു ദിവസം എങ്കിലും ജോലിക്ക് പൊട്ടടി. എന്നിട്ട് നീ ഇരുന്നു മനകണക്ക് കൂട്ടിയാ മതി. ഇങ്ങനെയൊക്കെയുള്ള കഥകളേ കുറേ കേട്ടിട്ടുള്ളതാ ഞാൻ. "
"ഇതങ്ങനെ ഒന്നുമല്ല ഇച്ചായി മര്യാദക്ക് ജോലിക്ക് പോണമെന്നു തന്നെയാ. "
" ആ എന്നാ അവനു കൊള്ളാം. "
പെണ്ണമ്മ അകത്തേക്ക് കയറി പോയി.
കഴുകി പെറുക്കിയ പാത്രങ്ങൾ എടുത്തു ലില്ലി അടുക്കളയിൽ വച്ചു.
അടുക്കള വാതിൽ അടച്ചു കൂറ്റിയിട്ടു പ്രധാന മുറിയിലേക്ക് വരുമ്പോൾ മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു അവൾ വാതിൽക്കൽ വന്നു പുറത്തേക്ക് നോക്കി.
പിന്നെ സംശയം തോന്നി ബോബിയുടെ മുറിയിൽ ചെന്ന് തിരഞ്ഞിട്ട് അവനെ കാണാത്തത് കൊണ്ട് അവൾ വീണ്ടും തിണ്ണയിലേക്ക് ഇറങ്ങി.
" ഇച്ചായി..."
ചുറ്റും നോക്കി കൊണ്ട് വിളിച്ചു.
"ഞാൻ ഇവിടെ ഉണ്ടടി..."
റോഡിനു സൈഡിലെ പ്ലാവിന് ചുവട്ടിൽ നിന്നും അവന്റെ സ്വരം കേട്ടു.
അവൾ മുറ്റത്തേക്ക് ഇറങ്ങി ചെന്നു.
" എന്നാ ഇച്ചായി ഇവിടെ വന്നു ഒറ്റക്ക് നിക്കുന്നെ ? അമ്മച്ചി മിണ്ടാത്തോണ്ടാണോ. അതൊന്നും കാര്യാക്കണ്ടാന്നേ. എന്നോടും ഇപ്പോ അങ്ങനാ. എന്തെലും ചോദിച്ചാ തട്ടികേറും. എന്നാ ഒക്കെ ആന്നേലും അമ്മച്ചിക്ക് നല്ല വിഷമം ഉണ്ട്. അത് കൊണ്ടല്യോ... "
" അതൊന്നുമല്ലടി. "
" പിന്നെന്നാ? "
" ഞാനിന്ന് പോലീസ് സ്റ്റേഷൻ വരെ പോയിരുന്നു. "
" എന്നാത്തിന് ? "
" അപ്പനെ കണ്ടു പിടിക്കണ്ടേ. ഒരു പരാതി എഴുതി ഇടാൻ പോയതാ. മെമ്പറുടെ അടുത്ത പരിചയക്കാരനായിരുന്നു പുതിയ എസ് ഐ. എത്രയും പെട്ടന്ന് അപ്പനെ കണ്ടു പിടിച്ചു തരാന്ന് മെമ്പർക്ക് വാക്ക് കൊടുത്തേക്കുവാ. നീ ഇതൊക്കെ മനസ്സിൽ വച്ചിരുന്നാ മതി. അമ്മച്ചിയോട് പറയണ്ട. കേട്ടോ. "
അവൾ മൂളി കേട്ടു.
വീട്ടിലേക്ക് നോക്കി നിന്നിട്ട് ബോബി പതിയെ പറഞ്ഞു.
" അപ്പൻ ഇല്ലാത്തോണ്ട് വീട് ഉറങ്ങിയ മട്ടായി അല്ല്യോടി. "
" ആന്നേ. ചിലപ്പോഴൊക്കെ എനിക്കങ്ങു ദേഷ്യം പിടിച്ചിട്ടുണ്ട് ഇങ്ങനെ അമ്മച്ചിയുമായി കിടന്നു വഴക്കിടുന്നതിന്... ഇപ്പൊ ഒച്ചയും അനക്കവുമൊന്നും ഇല്ലാണ്ടിരിക്കുമ്പോഴാ... "
ഇടക്ക് നിർത്തിയിട്ട് ലില്ലി ചോദിച്ചു.
" അപ്പനിത് എവിടെ പോയതാരിക്കും ഇച്ചായി ? "
" അറിയത്തില്ലടി. "
" നമ്മളെ കാണാതെ. അമ്മച്ചിയെ കാണാതെ അപ്പനങ്ങനേ മാറി നിൽക്കാൻ ഒക്കുവോ? "
"അപ്പനിങ്ങ് വരുമെടി. വരാതെ എവിടെ പോവാനാ..."
ഒരു നിമിഷം ആലോചിച്ചിട്ട് ബോബി തുടർന്നു.
"ഒരു ജോലി ഒപ്പിച്ചിട്ട് ചെന്നാൽ വീടിന്റെ ആധാരം ലോൺ വച്ചു തരാന്ന് ജോസൂട്ടിയുടെ അപ്പച്ചൻ പറഞ്ഞിട്ടുണ്ട്. ഇപ്പൊ ജോലി ആയി. ഇനി ലോൺ കൂടി കിട്ടി കഴിഞ്ഞാ നിന്റെ കല്യാണം നമ്മൾ വിചാരിച്ച പോലെ പത്രാസായി നടത്താം. "
ലില്ലിയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി.
പ്രതീക്ഷിച്ചിരുന്ന ആപത്ത് തലയ്ക്കു മീതെ എത്തിയ പോലെ.
"അപ്പനെ കണ്ടു പിടിച്ചിട്ട് പോരായോ ഇച്ചായി കല്യാണമൊക്കെ ? "
"ലോൺ ഒക്കെ പാസായി കിട്ടാൻ ഏകദേശം രണ്ടു മൂന്നാഴ്ച എങ്കിലും എടുക്കും. അപ്പോഴേക്കും അപ്പനിങ്ങ് വരത്തില്യോ. എന്നതായാലും ഞാൻ വിചാരിച്ച പോലൊക്കെ കാര്യങ്ങൾ നീങ്ങുന്നുണ്ട്. നീയും കൂടൊന്ന് പ്രാർത്ഥിച്ചേരെ."
ലില്ലി ഒന്നും മിണ്ടിയില്ല.
എന്നും മുട്ടിപ്പായി പ്രാർത്ഥിക്കുന്നത് ജോസൂട്ടിയെ തനിക്കു തന്നെ തന്നേക്കണേ മാതാവേന്നാണ്.
പെരിങ്ങോട്ട്കരക്കാരുടെ ആലോചന ഏത് വിധേനയും മുടങ്ങി പോണേന്നും.
ഇച്ചായിയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ ആണ് ജോസൂട്ടി.
പക്ഷെ പെങ്ങളുടെ കാര്യത്തിൽ ഇച്ചായി ചിലപ്പോൾ ആ ബന്ധം മറക്കും.
പിന്നെന്തൊക്കെ പൊല്ലാപ്പാണ് നടക്കുന്നതെന്ന് മാതാവിന് മാത്രേ അറിയൂ.
അക്കാര്യത്തെപറ്റി ആലോചിക്കുമ്പോൾ തന്നെ ദേഹം തളരും.
എങ്ങനെ ഇതിൽ നിന്നും കരകേറുമെന്ന് ലില്ലിക്ക് അറിയില്ല.
" ആ എന്നാ നീ പോയി കിടന്നോടി. "
ബോബിയുടെ ഒച്ച ലില്ലിയെ ചിന്തയിൽ നിന്നും ഉണർത്തി.
" ഇച്ചായി കിടക്കുന്നില്ലേ? വെറുതെ ഉറക്കമിളക്കണ്ട രാവിലെ ജോലിക്ക് പോവാനുള്ളതല്യോ. "
" ഞാൻ കിടന്നോളാം. നീ പൊയ്ക്കോ. "
ലില്ലി അകത്തേക്ക് കയറി പോയി.
ഒരു ബീഡിക്ക് തീ കൊളുത്തിയിട്ട് പുക ഊതി വിട്ടു കൊണ്ട് അവൻ പ്ലാവിൽ ചാരി നിന്നു.
നാളെ മുതൽ മാത്തച്ചൻ മുതലാളിയുടെ ഓട്ട് കമ്പനിയിൽ ജോലിക്ക് കയറുകയാണ്.
ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ ഇപ്പൊ മടി ഒന്നും തോന്നുന്നില്ല.
പകരം മനസ്സിൽ എന്തോ ഒരു സുഖം നിറയുന്നത് പോലെ.
കാറ്റിലും ചുഴിയിലും പെട്ട് മുങ്ങി പോയേക്കുമായിരുന്ന പായ്കപ്പൽ പതിയെ പതിയെ തീരത്തേക്കടുക്കുകയാണ്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ