ഭാഗം 7
ലില്ലിയുടെ കൈ പിടിച്ചു ബോബി മുറ്റത്തിന്റെ കോണിലേക്ക് മാറി.
"അപ്പനിങ്ങ് വന്നില്ല്യോടി? "
ലില്ലി അമ്പരന്ന് നോക്കി.
"ഇച്ചായി ഇതെന്നതാ ഈ പറയുന്നേ. കോഴിക്കോട് പോയിട്ട് അപ്പനെ കണ്ടില്ല്യോ? "
"അപ്പനവിടെ ചെന്നിട്ട് ഇന്നലെ തിരിച്ചു വന്നൂന്നാ അവരൊക്കെ പറയുന്നേ. ഞങ്ങൾ കരുതിയത് ഈ സമയം കൊണ്ട് അപ്പൻ വീട് പിടിച്ചിട്ടുണ്ടാവുമെന്നാ."
"കർത്താവെ അപ്പനിത് എങ്ങോട് പോയി? "
ലില്ലി അവന്റെ കയ്യിൽ മുറുകെ പിടിച്ചു. " ഇച്ചായി എനിക്കെന്തോ പേടി ആവുന്നു. അപ്പനെന്തെങ്കിലും.....? "
"നീ ഒന്ന് മിണ്ടാണ്ടിരി... ഒന്നുമില്ല. കാശ് കിട്ടാതെ വന്നാൽ അമ്മച്ചി എടുത്തിട്ട് അലക്കുമെന്ന് പേടിച്ചു എങ്ങോട്ടേലും മാറി നിക്കുന്നതാരിക്കും. "
"അമ്മച്ചിയോട് ഇനി എന്നാ പറയും? "
"അമ്മച്ചി ഉണർന്നോ? "
"ഇച്ചായിടെ വിളി കേട്ട് ഉണർന്നു കിടപ്പുണ്ട്. "
"എന്നാടാ ഒരു അടക്കം പറച്ചില് അങ്ങേര് ചത്തോ?"
പെണ്ണമ്മയുടെ ഒച്ച കേട്ടു ഇരുവരും ഞെട്ടി നോക്കി.
ഇളി കയ്യും കുത്തി വാതിൽക്കൽ അമ്മച്ചി തുറിച്ചു നോക്കി നിൽക്കുന്നു.
അവനത് കേട്ട് ദേഷ്യം വന്നു.
"അമ്മച്ചീടെ കുലുക്കി കുത്ത് കേട്ട് മടുത്തപ്പോ അപ്പന് തോന്നി കാണും എവിടേലും പോയി അങ്ങ് തീർന്നേക്കാന്ന്. "
ബോബി വാതിൽക്കലേക്ക് നടന്നു ചെന്നു.
അവനു കയറാൻ വേണ്ടി പെണ്ണമ്മ വഴി ഒഴിഞ്ഞു നിന്നു.
"അതേടാ എന്നെ കൊണ്ട് ജീവിതം മടുത്തു തന്നെയാ അങ്ങേര് ഇറങ്ങി പോയെ. അതില് ആർക്കാ ദെണ്ണം? നിനക്കോ? എന്നാ നീയും പൊയ്ക്കോടാ. ഇവിടെ ജീവിക്കാൻ പേടി ഉള്ളവരൊക്കെ ഇറങ്ങി പൊക്കോണം. "
"എനിക്കെന്നതാ. ഒന്നുമില്ല. എവിടേലും പോയി അപ്പൻ സൊയിര്യത്തോടെ ജീവിക്കട്ട്. "
അവൻ മുറിയിലേക്ക് കയറി പോയി.
"എന്നാടി നിനക്ക് ഉറക്കമൊന്നുമില്ലേ? അതോ നീയും പോകുന്നോ നിന്റെ അപ്പന്റെ വഴി? "
അകത്തെ സംസാരം ശ്രദ്ധിച്ചു മുറ്റത്തു നിൽക്കുന്ന ലില്ലിയോട് പെണ്ണമ്മ കയർത്തു.
മറുപടി പറയാതെ അവൾ വേഗം അകത്തേക്ക് കയറി വാതിൽ അടച്ചു.
ബോബി കേൾക്കാൻ വേണ്ടി ഉച്ചത്തിൽ പെണ്ണമ്മ തുടർന്നു.
"കല്യാണം കഴിച്ചിട്ടുണ്ടേലെ മര്യാദക്ക് കെട്ടി കൊണ്ട് വരുന്നവളുടെ ചെല്ലും ചെലവും നോക്കണം. അതിന് കഴിവില്ലാത്തവന്മാര് കെട്ടാനും പിടിക്കാനും നിക്കരുത്. മക്കളെ ജനിപ്പിച്ചാൽ മാത്രം പോരാ. അവര് വളർന്നു സ്വന്തം കാലിൽ നിക്കുന്ന വരെ അവരുടെ കാര്യങ്ങൾ ഒക്കെ നോക്കണം. ഇല്ലെങ്കിലെ ഒണ്ടാക്കാൻ നിക്കരുത്. കെട്ടിക്കാൻ പ്രായമായ പെണ്മക്കൾ ഉണ്ടെങ്കിൽ നേരത്തിനും കാലത്തിനും അവരെ കെട്ടിച്ചു വിടാനുള്ള വഴി നോക്കണം. അല്ലാതെ ഇതെല്ലാം കൂടി പെണ്ണുമ്പിള്ളേടെ തോളേൽ ഏറ്റി വച്ചു കൊടുത്തിട്ട് ഞാനൊന്നും അറിഞ്ഞില്ലേന്നും പറഞ്ഞു കുടിച്ചു കൂത്താടി തെക്കും വടക്കും നടന്നാ ഞാൻ ചോദിക്കും. പെണ്ണമ്മ വായിട്ടലക്കുന്നത് തെറ്റാണെന്ന് ഈ ചുറ്റുവട്ടത്തുള്ള ഒറ്റൊരാളും പറയുകേല. "
ഒന്ന് നിർത്തിയിട്ട് സമാധാനം വരാത്തത് പോലെ അവർ തുടർന്നു.
"ഒളിച്ചോടാനും മരിക്കാനുമൊക്കെ എളുപ്പമാ. ആർക്കും പറ്റും. ജീവിച്ചു കാണിക്കാനാ പാട്. അതിനെ കുറച്ചു ധൈര്യമൊക്കെ വേണം. അതില്ലാത്തവന്മാര് ഉത്തരവാദിത്തങ്ങളെ പേടിച്ചു സ്വന്തം സുഖം മാത്രം നോക്കി നാടും വീടും വിട്ടോടും. അങ്ങനെ ഓടുന്നവരുടെ പിന്നാലെ ഓടി കാലും കയ്യും പിടിച്ച് കൊണ്ട് വരാൻ പെണ്ണമ്മയെ കിട്ടുകേല. അതിനൊക്കെ നേരവും കാലവും ഉള്ളവന്മാര് ഇതിന്റെയൊക്കെ പിന്നാലെ നടന്നോണം. എനിക്കതിനു നേരവുമില്ല. താല്പര്യവും ഇല്ല. "
സഹികെട്ടത് പോലെ ബോബി വാതിൽ വലിച്ചടച്ചു.
" എന്നാ ചെയ്യണം എന്ന് എനിക്കറിയത്തില്ലടാ ജോസൂട്ടി. അപ്പനെ കാണാത്തതിലൊന്നും അമ്മച്ചിക്ക് ഒരു വിഷമവും ഇല്ല. എവിടേലും ചെന്നു കേറട്ടെന്നാ പറയുന്നേ. ഇങ്ങോട്ട് വരുന്ന വഴിക്ക് ആളുകളൊക്കെ ചോദിച്ചു തുടങ്ങി അപ്പനെവിടേന്ന്. ഞാനിനി എവിടെ ചെന്നു തിരക്കും.? "
താഴെ കണ്ടത്തിനോട് ചേർന്നുള്ള തെങ്ങിൻ പണയിൽ ഇരുന്നു സംസാരിക്കുകയായിരുന്നു ബോബിയും ജോസൂട്ടിയും.
" പോലീസ് സ്റ്റേഷനിൽ ചെന്നൊരു പരാതി എഴുതി ഇടാനാ വീട്ടിൽ അപ്പൻ പറയുന്നേ.അവരന്വേഷിച്ചു കണ്ടു പിടിച്ചോളുമെന്ന്. വൈകുന്നേരം രണ്ടാളും കൂടി നിങ്ങളെ അങ്ങോട്ട് വരാൻ ഇരിക്കുവാ.ഇതൊക്കെ പറയാൻ "
" ഓ എന്നാത്തിനാ. വെറുതെ അമ്മച്ചിടെ വായിൽ ഇരിക്കുന്നത് കേൾക്കാനോ. വരണ്ടാന്നു അവരോട് പറഞ്ഞേരെ. ചില നേരെത്തെ അമ്മച്ചിടെ വർത്താനം കേട്ടാ എനിക്ക് തന്നെ രണ്ടു പൊട്ടിക്കാൻ തോന്നുന്നുണ്ട് . അപ്പൊ പിന്നെ വെളീന്ന് വരുന്നവരുടെ കാര്യം പറയണോ. "
" എന്നാടാ ഇവിടെ? തേങ്ങ മോഷ്ടിക്കാനുള്ള ഗൂഡാലോചന ആന്നോടാ? "
കയ്യാലക്ക് മുകളിൽ നിന്നൊരു ഒച്ച കേട്ട് ഇരുവരും ഒരേ സമയം മുകളിലേക്ക് നോക്കി.
അവറാച്ചന്റെ മകൻ പട്ടാളക്കാരൻ റെജി ആണ്.
ബോബി എണീറ്റു.
" നിന്റെ അപ്പന്റെ തേങ്ങ മോഷ്ടിച്ചിട്ടല്ല്യോ ഞങ്ങടെ വീട്ടിൽ അരി മേടിക്കുന്നത്. പട്ടാളത്തിൽ പോയിട്ടും നിനക്ക് വിവരം വച്ചില്ലല്ലോടാ ഊളെ. "
" നീ ആരുന്നോടാ കഴുവേറി . നിന്നെ ഒന്ന് കാണാൻ ഇരിക്കുവാരുന്നു. നിനക്കെന്നാടാ എന്റെ അപ്പനെ കാണുമ്പോൾ ഒരു ചൊറിച്ചില്. നിന്റെ കാലിന്റെ ഇടെൽ അരക്കുന്നോ ? "
" ആടാ ദാ നീ വന്നു മാന്തി താ. "
ബോബി മുണ്ട് പൊക്കി കാണിച്ചു.
" നിന്റെ അരപ്പ് തീർത്തിട്ടേ റെജി ഇന്ന് കേറി പൊവുന്നുള്ളടാ കഴുവേറീടെ മോനേ.... "
ഒരു അഭ്യാസിയെപോലെ അവൻ കയ്യാലക്ക് മുകളിൽ നിന്നും താഴേക്കു മലക്കം മറിഞ്ഞു ബോബിക്ക് നേരെ മുന്നിൽ വന്നു നിന്നു.
അത് കണ്ടു ഇരുന്നിടത്ത് നിന്നും ജോസൂട്ടി എണീറ്റു.
ആലോചിക്കാനുള്ള സമയം പോലും റെജിയ്ക്ക് കൊടുത്തില്ല
കവിളടച്ചു ബോബി ഒന്ന് കൊടുത്തു.
പടക്കം പൊട്ടുന്ന ഒച്ചയിലാണ് അടി വീണത്.
അടികൊണ്ട കവിളിൽ പൊത്തിപിടിച്ചു പിന്നിലേക്ക് വേച്ച് അവൻ കയ്യാലയിൽ ഇടിച്ചു നിന്നു.
ഒരു നിമിഷം .
കാള മുക്ര ഇടുന്ന പോലെ ഒരു ഒച്ചയിട്ട് കൊണ്ട് അവൻ മുന്നിലേക്ക് ചാടി വന്നു ബോബിയുടെ അരക്കൂട്ടിൽ വട്ടം ചുറ്റി പൊക്കിയെടുത്തു തറയിൽ ഒരൊറ്റ ഇടി ഇടിച്ചു.
നട്ടെല്ല് വെട്ടി പിടിച്ചത് പോലെ ബോബി ഒന്ന് ഞെരങ്ങി.
ആദ്യമൊന്നു പകച്ചെങ്കിലും റെജിയുടെ നടുമ്പുറം നോക്കി ജോസൂട്ടി ചാടിയൊരു ചവിട്ടായിരുന്നു.
റെജി തെറിച്ചു തെങ്ങിൻ തടത്തിൽ ചെന്നു വീണു.
ആ നേരം കൊണ്ട് ബോബിയെ ജോസൂട്ടി പിടിച്ചു എണീൽപിച്ചു.
അപ്പോഴേക്കും റെജി അലറി കൊണ്ട് പാഞ്ഞു വന്നു.
ബോബിയെ വിട്ടു ജോസൂട്ടി മുന്നോട്ടു ചെന്നു.
റെജിയുടെ അടിയിൽ നിന്നും ഒഴിഞ്ഞു മാറി ജോസൂട്ടി അവന്റെ ഇടതു കാൽ മുട്ടിനു പിന്നിൽ ആഞ്ഞു ചവിട്ടി.
റെജി മുട്ടുകുത്തി വീണു.
അവന്റെ പിന്നിലൂടെ കഴുത്തിൽ വട്ടം പിടിച്ചു ഞെരിക്കാൻ തുടങ്ങുമ്പോൾ റെജി കുതറി ജോസൂട്ടിയെ മുന്നിലേക്ക് വീഴിച്ചു.
അവന്റെ മേലേക്ക് ചാടി വീണു ആ മുഖം നോക്കി ഇടിക്കാൻ മുഷ്ടി ചുരുട്ടി റെജി കൈ ഓങ്ങുമ്പോൾ ജോസൂട്ടി ഒരു കൈ കൊണ്ട് അത് തടഞ്ഞു..
പരസ്പരമുള്ള ബലപ്രയോഗത്തിൽ രണ്ടും കെട്ടി മറിഞ്ഞു ഉരുണ്ടു കണ്ടത്തിലേക്ക് വീണു.
ഇരു കയ്യും പിന്നിലേക്ക് കോർത്തു നീട്ടി പിടിച്ചു നെഞ്ചിൻ കൂട് മുന്നിലേക്ക് തള്ളി ബോബി മുതുകിൽ വീണ വിലക്ക് മാറ്റി എടുത്തു.
പിന്നെ പൊരിഞ്ഞ അടി നടക്കുന്ന കണ്ടത്തിലേക്ക് ചാടി ഇറങ്ങി.
തമ്മിലടിക്കുന്നതിനിടയിൽ ജോസൂട്ടിയെ ചെളിയിലേക്ക് വീഴ്ത്തി ചവിട്ടി മെതിക്കുകയായിരുന്നു റെജി.
കണ്ടത്തിൽ പൂഴ്ന്ന് പോകുന്ന കാലുകൾ വലിച്ചു പൊക്കി നടന്നു ചെന്നു റെജിയെ പിന്നിൽ കൂടി വാരി എടുത്തു മുകളിലേക്ക് ഉയർത്തി ഒന്ന് വട്ടം ചുറ്റി സർവ്വശക്തിയുമെടുത്തു ബോബി താഴേക്കു ഇടിച്ചു.
ചെളി ചുറ്റിനും തെറിച്ചു.
വരച്ചു വച്ചത് പോലെ റെജി കണ്ടത്തിൽ പുതഞ്ഞു കിടന്നു.
അടി നടക്കുന്നത് കണ്ടു താഴെ പണി എടുത്തു നിന്നവർ വരമ്പിലൂടെ ഓടി വരുന്നുണ്ടായിരുന്നു.
നിലത്തു വീണു കിടന്ന റെജിയുടെ ഷർട്ടിന്റെ കോളറിന് പിന്നിൽ പിടിച്ചു ബോബി അവനെ ചെളിയിലൂടെ വലിച്ചു കൊണ്ട് പോയി അവന്റെ തല വരമ്പിലേക്ക് ആഞ്ഞിടിച്ചു.
മൺതിട്ട പൊറ്റ ഉൾപ്പെടെ തെറിച്ചു പോയി.
റെജിയുടെ കാറിച്ച ചുറ്റിനും അലയടിച്ചു.
അപ്പോൾ അവറാച്ചന്റെ ഭാര്യ മോളികുട്ടി റബർ തോട്ടത്തിലൂടെ "എന്റെ കൊച്ചിനെ കൊല്ലുന്നേ...." എന്ന് ആർത്തലച്ചു കരഞ്ഞു കൊണ്ട് ഓടി വരുന്നുണ്ടായിരുന്നു. .
താഴെ തലകറങ്ങി കിടന്ന റെജിയെ ബോബി വലിച്ചു പൊക്കി ഉയർത്തി.
പിന്നെ കവിൾ പൊത്തി ആഞ്ഞടിച്ചു.
അടിയുടെ ആയത്തിൽ അവൻ ബോബിയുടെ കൈയിൽ കിടന്നു തൂങ്ങി ആടി.
അടുത്ത അടിക്ക് അവൻ കൈ ഓങ്ങും മുന്നേ മോളികുട്ടി ചാടി ഇടക്ക് വീണു ബോബിയുടെ പിടിയിൽ നിന്നും അവശനായ റെജിയെ മോചിപ്പിച്ചു.
പിന്നെ സമനില തെറ്റിയവളെ പോലെ ഒച്ചയിട്ടു.
" തിന്നുന്നത് എല്ലിന്റെടെൽ കേറുന്നുണ്ടേലെ വല്ല മുരുക്കേലും ചെന്നു കേറിക്കോണം. അല്ലാതെ എന്റെ കൊച്ചിന്റെ നെഞ്ചത്തോട്ടല്ല കേറേണ്ടത്. ഇങ്ങനെ കൊല്ലാകൊല ചെയ്യാനും മാത്രം ഇവനെന്ത് ദ്രോഹമാടാ നിന്നോടൊക്കെ ചെയ്തേ.? "
മോളികുട്ടി ദേഷ്യവും സങ്കടവും കൊണ്ട് നിന്ന് കിതച്ചു.
"അതിർത്തിയിൽ കിടന്നു ഉറക്കളക്കുന്ന ചെറുക്കാനാ. പത്തു ദിവസം സമാധാനത്തോടെ ഇവിടെ നിക്കാൻ നീയൊന്നും സമ്മതിക്കുകേലെ. അല്ല എനിക്ക് അറിയാന്മേലാഞ്ഞു ചോദിക്കുവാ നിനക്ക് എന്നാത്തിന്റെ കടി ആരുന്നടാ പട്ടി കഴുവേറിട മോനെ....."
" ദേ പെണ്ണുമ്പിള്ളേ മോനേം വിളിച്ചോണ്ട് കേറി പോവാൻ നോക്ക്. ഇല്ലെങ്കി എന്റെ കയ്യീന്ന് നിങ്ങളും മേടിക്കും "
വിരൽ ചൂണ്ടി ബോബി ഓർമിപ്പിച്ചു.
മോളികുട്ടി മകന്റെ നേരെ തിരിഞ്ഞു.
"എടാ റെജിമോനെ നീ എന്നാത്തിനാടാ ഈ നാറികളുടെ ഒക്കെ കയ്യീ കിടന്നു അടി മേടിച്ചു കെട്ടിയെ? നല്ല ചളുക്ക് വച്ചു കൊടുക്കാൻ മേലാരുന്നോ. അതിയാൻ ഇപ്പൊ ഇവിടെ ഉണ്ടാരുന്നേൽ ഇവനെയൊക്കെ വെട്ടി കൂട്ടി വാഴക്ക് വളം ഇട്ടേനെ."
റെജിയെ തള്ളി കൊണ്ട് മുന്നോട്ട് നടന്നിട്ട് കലി അടങ്ങാത്തത് പോലെ അവർ തിരിഞ്ഞു നിന്നു.
"ബോബി...നീ ഇത് മനസ്സിൽ കുറിച്ചിട്ടൊ. എന്റെ ചെറുക്കന്റെ മേലെ കൈ വച്ചതിനുള്ള കൂലി നിനക്ക് ഞാൻ തന്നിരിക്കും. ചക്കാലക്കേൽ മോളികുട്ടിയാ പറയുന്നേ. "
അത് കേട്ട് ബോബി കളിയാക്കുമ്പോലെ ഒച്ച വച്ചു ചിരിച്ചു കൊണ്ട് ഒന്ന് കൂവി വിളിച്ചു.
മകന്റെ കൈ പിടിച്ചു അവർ വരമ്പിലേക്ക് കയറി.
" മാറടോ അങ്ങോട്ട് !"
മുന്നിൽ നിന്ന ആളോട് അവർ തട്ടി കയറി.
" അടി കണ്ടു രസിച്ചോണ്ട് നിൽക്കേണ്. അവനോന്റെ ചോര ആരുന്നേൽ നീയൊക്കെ ഇങ്ങനെ കണ്ടോണ്ട് നിക്കോ. കണ്ണിൽ ചോര ഇല്ലാത്ത വർഗങ്ങള്. ഫൂ "
ആട്ടി തുപ്പി കൊണ്ട് മകനെയും കൂട്ടി മോളികുട്ടി കയറി പോയി.
" എന്നാടാ ബോബി ഇതൊക്കെ.? "
വരമ്പിൽ നിന്ന ഒരാൾ ചോദിച്ചു.
"അവന്റെ അപ്പന്റെ കൊട്ടതേങ്ങ മോഷണം പോണെന്ന്. "
ബോബി മറുപടി പറഞ്ഞു.
"അതിന് നിങ്ങടെ തോളേൽ കേറുന്ന എന്നാത്തിനാ. തെങ്ങേൽ അള്ളു വച്ചാൽ പോരായൊ ? "
"അത് ചോദിച്ചെതിനാ പന്നി മൂച്ചും കാണിച്ചോണ്ട് വന്നത്"
"വന്നാലെന്നാ വയറു നിറയെ കിട്ടിയല്ലോ "
മറ്റൊരാൾ പറഞ്ഞു ചിരിച്ചപ്പോൾ ബാക്കിയുള്ളവരും ഒപ്പം കൂടി.
അപ്പൊ കൂട്ടത്തിൽ പ്രായം ചെന്ന ഒരാൾ പറഞ്ഞു
" ആ തോട്ടിലിറങ്ങി അടിച്ചു നനച്ചു കുളിച്ചേച്ച് അവനവന്റെ വീട്ടിൽ കേറി പോവാൻ നോക്ക് പിള്ളേരെ. വെറുതെ വഴക്കിനും വക്കാണത്തിനും നിക്കാതെ "
തമ്മിൽ പലതും പറഞ്ഞു പണിക്കാർ വരമ്പിലൂടെ താഴേക്കു നടന്നു :
"അതല്ല ഈ മോളി കൊച്ചമ്മ നമ്മടെ തോളേൽ കേറിയത് എന്നാത്തിനാ? "
"അവൾക്ക് പ്രാന്ത്. "
"അവറാച്ചൻ വീട്ടിൽ ഇല്ല്യോ? "
"കാണുകേല. ഉണ്ടാരുന്നേൽ അയാളും പിള്ളേരുടേന്ന് വാങ്ങിച്ചു കെട്ടിയേനെ "
അവർ പറഞ്ഞു പോകുന്നത് കേട്ടു ചിരിച്ചു കൊണ്ട് ബോബി ജോസൂട്ടിയുടെ അടുത്തേക്ക് ചെന്നു.
അവൻ തളർന്നു വരമ്പിൽ ഇരിക്കുകയായിരുന്നു.
" നീ എങ്ങനാടാ പോത്തേ താഴെ വീണേ? "
ബോബി അവന്റെ ഒപ്പം ഇരുന്നു.
" എനിക്ക് സ്ലിപ്പായതാടാ. ബാലൻസ് കിട്ടിയില്ല "
" പിന്നേ ദിവസവും കണ്ടത്തിൽ കിടന്നു പന്ത് കളിച്ച് പ്രാക്ടീസ് ഉള്ളവന് സ്ലിപ്പായെന്ന്. അവൻ അടിച്ചു വീഴിച്ചെന്ന് പറഞ്ഞാ പോരെ. ചെളി കുറേ തിന്നോടാ ? "
മുഖം ചരിച്ചു ബോബി അവനെ ആകെയൊന്ന് നോക്കി.
അവൻ ചമ്മലോടെ ചിരിക്കുന്നത് കണ്ടു ബോബിയുടെ മുഖത്തും ചിരി വിടർന്നു.
" വാ തോട്ടിൽ പോയി കുളിച്ചിട്ട് പോവാം "
ജോസൂട്ടിയുടെ തോളിൽ കയ്യിട്ട് തോട്ടിലേക്ക് നടക്കുമ്പോ ബോബി പറഞ്ഞു.
" മെമ്പറെ കാണാൻ പോവാന്നു പറഞ്ഞു ഇറങ്ങിയതാ. അതിങ്ങനെ ആയി. നമ്മളെങ്ങോട്ട് പോയാലും വഴി മുടക്കാണല്ലോടാ ജോസൂട്ടി..."
" ആന്ന്... എന്നാലും അവൻ വല്ലാത്തൊരു സാധനം തന്നെയാ അല്ല്യോടാ "
" ആര്? "
" റെജിയെ..."
" പട്ടാളക്കാരൻ അല്ല്യോ. അതിന്റെ മെയ് വഴക്കം കാണും..."
"എന്നാ വാഴക്ക ആയാലും കണ്ടത്തിൽ കിടന്നു കുറച്ചു ചെളി തിന്നിട്ടുണ്ട് മോളികുട്ടിയുടെ റെജിമോൻ. "
"അത് നിന്നെ എടുത്തിട്ട് മെതിക്കുന്ന കണ്ടു എനിക്ക് സമനില തെറ്റിയതല്യോ. നന്നാവാന്ന് വച്ചാ ഇവറ്റോള് സമ്മതിക്കുകേലന്നേ. എന്നാ ചെയ്യാനാ? "
" അതിനിടയിൽ മോളികുട്ടി പറഞ്ഞത് നീ കേട്ടാരുന്നോ ബോബി ? അതിയാൻ ഉണ്ടാരുന്നെ നമ്മളെ വെട്ടി വാഴക്കിട്ടേനെന്ന് "
പറഞ്ഞിട്ട് ജോസൂട്ടി നിയന്ത്രണം വിട്ടു ചിരിച്ചു.
ഒപ്പം ബോബിയും.
ബോബിയെയും ജോസൂട്ടിയെയും കണ്ടു പഞ്ചായത്ത് ഓഫിസിൽ നിന്നും മെമ്പർ മാണി സാർ പുറത്തേക്ക് ഇറങ്ങി വന്നു.
" നിങ്ങളെ ഒന്ന് കാണാൻ ഇരിക്കുവാരുന്നു. മാത്തച്ചൻ മുതലാളിയുടെ ഓട്ടു കമ്പനിയിലെ ജോലി ശരി ആയിട്ടുണ്ട്. ഞാനൊരു എഴുത്ത് തന്നു വിടാം നാളെ തന്നെ നിങ്ങള് പോയെന്നു കണ്ടേര് "
" അതല്ല മെമ്പറെ. വേറൊരു പ്രശ്നം ഉണ്ട്. "
ബോബി മുന്നോട്ടു വന്നു.
" എന്നതാ? "
" അപ്പനെ കാണാനില്ല. എവിടാന്ന് ഒന്ന് തിരയണം. "
മാണി സാർ അമ്പരന്നു നോക്കി.
" കാണാനില്ലെന്നോ? ബന്ധുക്കളുടെ വീട്ടിലൊക്കെ തിരക്കിയോ? "
"അങ്ങനെ പോയി നിൽക്കാനും മാത്രം അടുത്ത ബന്ധുക്കൾ ഒന്നുമില്ല."
"വീട്ടിൽ എന്തേലും വഴക്കോ വക്കാണോ ഉണ്ടായോടാ ? കെറീച്ച് ഇറങ്ങി പോയതാന്നോ? "
"അല്ലന്നേ . രണ്ടു ദിവസം മുന്നേ ലിസിയെടെ കല്യാണ ആവശ്യത്തിന് കുറച്ചു കാശ് മേടിക്കാൻ കോഴിക്കോടിന് പോയതാ. അപ്പന്റെ പഴയ മൊതലാളിയുടെ അടുത്ത്. കാണാഞ്ഞിട്ട് ഞങ്ങൾ പോയൊന്നു തിരഞ്ഞാരുന്നു. അവിടെ ചെന്നിട്ടുണ്ട്. അതേപോലെ തിരിച്ചും പോയെന്നാ അവരൊക്കെ പറയുന്നേ. പക്ഷെ ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല."
" ഇനിയിപ്പോ എന്നാടാ ചെയ്യുന്നേ? "
മെമ്പർ ഒരു നിമിഷം ആലോചിച്ചു നിന്നു.
പിന്നെ പറഞ്ഞു.
" എന്തായാലും നമുക്കൊരു കംപ്ലയിന്റ് എഴുതി സ്റ്റേഷനിൽ കൊടുക്കാം. ഇല്ലെങ്കിൽ അത് പിന്നീട് വല്യ പുലിവാലാവും. നീ പേടിക്കണ്ടടാ ബോബി വർഗീസ് മാപ്ളേ നമുക്ക് കണ്ടു പിടിക്കാടാ. "
അയാൾ സാന്ത്വനിപ്പിക്കും പോലെ ബോബിയുടെ തോളിൽ ഒന്ന് തട്ടി.
" എന്തായാലും നിങ്ങളിവിടെ നില്ല്. ഞാൻ അകത്തൊന്ന് പറഞ്ഞേച്ചു ദേ വരുന്നു. "
മുണ്ടിന്റെ കോന്തല ഉയർത്തി പിടിച്ചു മെമ്പർ തിടുക്കത്തിൽ അകത്തേക്ക് കയറി പോയി.
കുറച്ചു സമയം കഴിഞ്ഞാണ് മടങ്ങി വന്നത്.
" വാ... "
വിളിച്ചു കൊണ്ട് അയാൾ ചെന്ന് ജീപ്പിൽ കയറി.
ഒപ്പം ബോബിയും ജോസൂട്ടിയും കടന്നിരുന്നു.
ചെമ്മൺ പാതയിലൂടെ പൊടി പറത്തി ജീപ്പ് പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു പോയി.