മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 16

കയ്യിലിരുന്ന സഞ്ചി വലിച്ചെറിഞ്ഞ് പെണ്ണമ്മ മുന്നോട്ടു പാഞ്ഞു വന്നു
" പോക്രിത്തരം കാണിക്കുന്നോടാ നായേ.....! "
എന്ന് ആക്രോശിച്ചു കൊണ്ട് ജോസൂട്ടിയുടെ ഷർട്ടിൽ കൂട്ടി പിടിച്ചു വലിച്ചു കൊണ്ട് വന്നു മുറ്റത്തേക്ക് തള്ളി.
"അമ്മച്ചി... വേണ്ടമ്മച്ചി.. "
ലില്ലി കരഞ്ഞു കൊണ്ട് പിന്നാലെ വന്നു തടഞ്ഞു.
" മിണ്ടരുത് മൂധേവി....."
പെണ്ണമ്മ സമനില തെറ്റിയവളെ പോലെ അവളെ തലങ്ങും വിലങ്ങും അടിച്ചു.
പടിയിലൂടെ ബാലൻസ് തെറ്റി ജോസൂട്ടി ചെന്നു വീണത് മുറ്റത്തേക്കാണ്.
തലതുവർത്തി കഴിഞ്ഞു തോർത്ത് അയയിൽ വിരിക്കുമ്പോഴാണ് ബോബി ആ കാഴ്ച്ച കാണുന്നത്.
അമ്പരപ്പോടെ അവൻ ഓടി വന്നു ജോസൂട്ടിയേ പിടിച്ചു എണീൽപ്പിച്ചു.
" എന്നാടാ ജോസൂട്ടി ? "
കാര്യമറിയാതെ ബോബി അകത്തേക്കും കൂട്ടുകാരന്റെ മുഖത്തേക്കും മാറി മാറി നോക്കി.
ജോസൂട്ടി കരയുന്നത് അവൻ ആദ്യം കാണുകയായിരുന്നു.
അത് കണ്ടിട്ട് ബോബിയ്ക്ക് സഹിച്ചില്ല.
അപ്പോഴേക്കും പെണ്ണമ്മ മുറ്റത്തേക്ക് ചാടി ഇറങ്ങി വന്നു.
ബോബിയുടെ കൈയിൽ നിന്നും ജോസൂട്ടിയെ പിടിച്ചു വലിച്ചു മുന്നോട്ട് തള്ളി.
" കെട്ടുറപ്പിച്ചു നിൽക്കുന്ന പെണ്ണിനോടാണോടാ നായെ നീ തോന്ന്യാസം കാണിക്കുന്നേ.....ഇറങ്ങി പോടാ എന്റെ മുറ്റത്തൂന്ന് ... "
പല്ല് ഞെരിച്ചു കൊണ്ട് ബോബി മുന്നോട്ട് വന്നു അമ്മച്ചിയുടെ മുന്നിൽ കയറി നിന്നു.
"നിങ്ങളെന്നാ തള്ളേ ഈ കാണിക്കുന്നേ. നിങ്ങൾക്കെന്നാ ഭ്രാന്ത് പിടിച്ചോ . എന്നാ തെറ്റ് ചെയ്തിട്ടാ നിങ്ങളവനെയീ തള്ളിയിറക്കുന്നേ? "
കയ്യെത്തിച്ച് മകന്റെ കവിളടച്ചു അവരൊന്ന് പൊട്ടിച്ചു.
" കെട്ടിക്കാറായ പെണ്ണിവിടെ ഉള്ളപ്പോഴാണോടാ പട്ടി...നീ അമ്മയേം പെങ്ങളേം തിരിച്ചറിയാത്ത ഈ നായിന്റെ മക്കളെയൊക്കെ പിടിച്ചു പെരേൽ കേറ്റുന്നേ....ആദ്യം കൊല്ലേണ്ടത് നിന്നെയാ..."
കവിളിൽ കൈ ചേർത്തു ബോബി പകച്ചു നോക്കി.
" അമ്മച്ചി... ജോസൂട്ടി ഒന്നും ചെയ്തിട്ടില്ല അമ്മച്ചി..."
കരഞ്ഞു കൊണ്ട് ലില്ലി ഇടയ്ക്ക് വന്നു കയറി.
"മാറടി.... "
ശക്തിയോടെ അവർ അവളെ തള്ളി എറിഞ്ഞു.
അവൾ നിലത്തേക്ക് അലച്ചു വീണു.
പെണ്ണമ്മ വീണ്ടും തളർന്നു തകർന്നു നിൽക്കുന്ന ജോസൂട്ടിയ്ക്ക് നേരെ തിരിഞ്ഞു.
"ഇറങ്ങടാ... ഇറങ്ങി പോടാ നായേ.... "
ഭ്രാന്ത് പിടിച്ചത് പോലെ അവർ ജോസൂട്ടിയെ മുന്നോട്ടു തള്ളി കൊണ്ട് പോയി.
ബഹളം കേട്ട് അയൽക്കാർ അവരുടെ മുറ്റത്തും റോഡിലും ഇറങ്ങി നിന്ന് നോക്കുന്നുണ്ടായിരുന്നു.
അവനെ റോഡിലേക്ക് തള്ളിയിറക്കി പെണ്ണമ്മ കാറി തുപ്പി.
" പട്ടി കഴുവേറീട മോനെ ഈ പടിയ്ക്കകത്ത് നീയിനി കേറി പോവരുത്...വീട്ടി കേറി വന്നു തോന്ന്യാസം കാണിക്കുന്നോ...? "
ലില്ലി ചെന്ന് മരവിച്ചു നിൽക്കുന്ന ബോബിയുടെ കയ്യിൽ പിടിച്ചു കരഞ്ഞു.
" ഇച്ചായി ജോസൂട്ടി ഒരു തെറ്റും ചെയ്തിട്ടില്ല ഇച്ചായി. അവനെ ഇറക്കി വിടല്ലേന്ന് അമ്മച്ചിയോട് പറ....തെറ്റ് ചെയ്തത് ഞാനല്ലേ.... എന്നെ അടിച്ചോ... എന്നെ കൊന്നോ.... ജോസൂട്ടിയെ ഒന്നും ചെയ്യല്ലേന്ന് പറ ഇച്ചായി.... "
ദേഷ്യവും സങ്കടവും കൊണ്ട് അവന്റെ മുഖം വിറക്കുന്നത് ലില്ലി കണ്ടു.
അവളുടെ കൈ പിടിച്ചു മാറ്റി അവൻ അകത്തേക്ക് കയറി പോയി.
കരഞ്ഞു യാചിച്ചു കൊണ്ട് അവന്റെ പിന്നാലെ ചെന്നിട്ട് അവൾ വീണ്ടും റോഡിലേക്ക് ഓടി ചെന്നു.
റോഡിൽ നിന്നും കേറി വരുന്ന പെണ്ണമ്മ അവളെ തടഞ്ഞു.
" കേറി പോടീ...."
" തെറ്റ് ചെയ്തത് ഞാനല്ലേ അമ്മച്ചി..... എന്നെയല്ലേ തല്ലണ്ടേ... പിന്നെന്നാത്തിനാ ജോസൂട്ടിയെ അടിച്ചിറക്കി വിട്ടേ....എനിക്കിനി ജീവിക്കണ്ട അമ്മച്ചി.... എനിക്കിനി ജീവിക്കണ്ട.....എന്നെ അങ്ങ് കൊന്നേക്ക്......."
നെഞ്ചിലിടിച്ചു കരയുന്ന ലില്ലിയെ അവർ വലിച്ചു കൊണ്ട് വന്നു മുറിയിലേക്ക് തള്ളി വാതിൽ കൊട്ടിഅടച്ചു.

 



ബോബി ചെല്ലുമ്പോൾ വർക്കി മുൻവശത്തെ വരാന്തയിൽ ഉണ്ടായിരുന്നു.
അയാളുടെ മുഖ ഭാവം മാറിയത് കണ്ടപ്പോൾ കാര്യങ്ങൾ എല്ലാം അവരും അറിഞ്ഞെന്ന് അവന് മനസിലായി.
ബോബി അകത്തേക്ക് കയറാതെ അയാൾ എണീറ്റ് വന്നു വഴി തടയുന്നത് പോലെ പടിയിലേക്ക് ഇറങ്ങി നിന്നു.
" വർക്കിച്ചായാ ജോസൂട്ടി എവിടെ? "
" അവനെ ഇപ്പോൾ കാണാൻ പറ്റില്ല. ബോബി പോ..."
മുഖത്തു നോക്കാതെ കനത്ത സ്വരത്തിൽ അയാൾ കല്പ്പിച്ചു.
നിസ്സഹായതയോടെ ബോബി നോക്കി നിന്നു.
ജോസൂട്ടിയെ കാണാതെ അവന് തിരിച്ചു പോകാൻ പറ്റില്ല.
അത്രമാത്രം അവൻ സ്നേഹിക്കുന്നുണ്ട് അവന്റെ കൂട്ടുകാരനെ.
ഹൃദയം പൊടിയുന്ന പോലെ വേദനിക്കുന്നത് അവൻ അറിഞ്ഞു.
അപ്പോഴേക്കും സാറാമ്മ ഇറങ്ങി വന്നു.
കരഞ്ഞു കലങ്ങിയ മുഖം തുടച്ചു കൊണ്ട് അവർ പറഞ്ഞു.
" എന്റെ കുഞ്ഞൊരു പാവമാ. ഒരിക്കലും നിങ്ങളുടെ കുടുംബത്തിൽ കേറി അവനൊരു തോന്ന്യാസം കാണിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ചോദിക്കാമായിരുന്നു അവനോട്. എന്നതാ കാര്യമെന്ന്. ആ പെങ്കൊച്ചിനു ജോസൂട്ടിയെ അത്ര ഇഷ്ടം ആയിരുന്നെങ്കിൽ അതിനെ അവന് തന്നെ കൊടുക്കായിരുന്നില്ലേ... ഞങ്ങള് നോക്കിയേനല്ലോ അതിനെ കൂടി. പകരം നാട്ടുകാരുടെയൊക്കെ മുന്നിൽ വച്ചു എന്റെ കൊച്ചിനെ നാണം കെടുത്തി അടിച്ചിറക്കി വിട്ടു..... സ്വന്തം മക്കള് ജീവൻ കളയാൻ ശ്രമിക്കുന്നത് കണ്ടു നിൽക്കാനുള്ള ശക്തി ലോകത്തു ഒരമ്മമാർക്കും കാണില്ല. ഒരു വിധമാ ഞങ്ങളവനെ അതിൽ നിന്നൊക്കെ സമാധാനിപ്പിച്ചു നിർത്തിയിരിക്കുന്നെ. ഇനിയും കൊല്ലാകൊല ചെയ്യാതെ അവനെയൊന്നു വെറുതെ വിട്... നിന്റെ കാലു ഞാൻ പിടിക്കാം. "
അവർ കരച്ചിലോടെ തൊഴുതു.
"അമ്മച്ചി.....! "
താക്കീത് പോലെ വിളിച്ചു കൊണ്ട് ജോസൂട്ടി ഇറങ്ങി വന്നു.
" തെറ്റ് ചെയ്തത് ഞാനല്യോ. പിന്നെന്നാത്തിനാ ബോബിയുടെ മേലെ കേറുന്നേ...അവനെ ആരും ഒന്നും പറയണ്ട. പറയാൻ ഞാൻ സമ്മതിക്കുകേല."
ഒരുനിമിഷം !
സർവ്വനിയന്ത്രണവും തകർന്ന് ബോബി ഓടി വന്നു ശ്വാസം മുട്ടുന്ന വിധത്തിൽ ജോസൂട്ടിയെ കെട്ടി വരിഞ്ഞു.
വർക്കിയും സാറാമ്മയും അമ്പരന്ന് നോക്കി.
" പറയാരുന്നില്ലേടാ നിനക്ക് എന്നോടെങ്കിലും ഒരു വാക്ക്...."
ജോസൂട്ടിയുടെ തോളിലേക്ക് മുഖം ചേർത്തു പരിസരം മറന്നു ബോബി വിങ്ങിപ്പൊട്ടി.
" രാത്രിയിൽ ഉറങ്ങാൻ വേണ്ടി മാത്രം അല്യോടാ നമ്മൾ രണ്ടു വഴി പോകുന്നെ. അത് വരെ ഒരുമിച്ചല്യോ... ആ സമയം എപ്പോഴെങ്കിലും നീ എന്നോട് ഒരു വാക്ക് സൂചിപ്പിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാകത്തില്ലായിരുന്നു. അമ്മച്ചിയെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചേനല്ലോ . എന്നിട്ട് അവസാനം എന്റെ മുന്നിൽ വച്ചു നിന്നെ.... "
ഗദ്ഗദം കൊണ്ട് ബോബിയുടെ വാക്കുകൾ മുറിഞ്ഞു.
" നിന്നെ നഷ്ടപ്പെടുമെന്നുള്ള പേടി ആരുന്നെടാ എനിക്ക്...ആരെക്കാളും എന്തിനേക്കാളും എനിക്ക് വലുത് നീയാ ബോബി...നിന്റെ കൂട്ട് വിടുന്നത് എനിക്ക് താങ്ങാൻ പറ്റത്തില്ലടാ...."
ബോബിയെ കൂടുതൽ തന്നിലേക്ക് ചേർത്ത് പിടിച്ചു ജോസൂട്ടി ഏങ്ങലടിച്ചു.
ആ നിറയുന്ന സ്നേഹം കണ്ടു സങ്കടം താങ്ങാതെ വർക്കിയുടെ തോളിലേക്ക് മുഖം ചേർത്തു സാറാമ്മ തേങ്ങി കരഞ്ഞു.

 



നേരം ഇരുട്ടിയിരുന്നു.
കലുങ്കിനു മുന്നിലെ പോസ്റ്റിൽ ലൈറ്റ് തെളിഞ്ഞു.
"ശരിക്കും ഇപ്പൊഴാടാ എനിക്ക് സമാധാനം ആയെ.... "
കലുങ്കിൽ ജോസൂട്ടിയോട് ചേർന്ന് ഇരിക്കുമ്പോൾ ബോബി ആഹ്ലാദത്തോടെ പറഞ്ഞു.
" അവളെ ചക്കാലക്കലേക്ക് വിടാൻ എനിക്കൊരു താല്പര്യവും ഇല്ലായിരുന്നു. അവരുമായി ബന്ധം കൂടാനുള്ള ആഗ്രഹം അമ്മച്ചിയ്ക്കായിരുന്നു. പെണ്ണ് കാണലിന് എല്ലാരും വന്നപ്പോൾ എത്ര മാത്രം ശ്വാസം മുട്ടിയാണ് ഞാനവിടെ നിന്നതെന്ന് എനിക്ക് മാത്രേ അറിയൂ. അപ്പോൾ ഞാൻ ശരിക്കും ചിന്തിച്ചത് ഇതിൽ നിന്നും എങ്ങനെ ഊരാം എന്നായിരുന്നു....മറ്റൊരു വഴിയും കാണാത്തത് കൊണ്ട് മാത്രമാ ഒന്നും മിണ്ടാതെ ഞാൻ കൂടെ നിന്നേ..."
ജോസൂട്ടി ചിരിക്കുക മാത്രം ചെയ്തു.
ബോബി അവന്റെ തോളിലൂടെ കൈയിട്ടു.
" ഇപ്പൊ എന്റെ ഹൃദയം ഇങ്ങനെ നിറയുകയാടാ ജോസൂട്ടി. എന്റെ മനസ് എത്ര മാത്രം സന്തോഷിക്കുന്നുണ്ടെന്ന് നിനക്ക് അറിയത്തില്ല . നിന്റെ വീട്ടിൽ ലില്ലിക്ക് കിട്ടുന്ന ആ സുരക്ഷിതത്വം സ്നേഹം അതൊന്നും റെജിയുടെ വീട്ടിൽ കിട്ടുകേലെന്ന് എനിക്ക് ഉറപ്പാണ്. ചക്കാലക്കൽ ചെന്ന് കയറുന്നതിലും സ്വാതന്ത്ര്യത്തോടെ എനിക്ക് നിന്റെ വീട്ടിലേക്ക് ഓടി കയറി വരാം. ഏത് നേരത്തും. അളിയാ എന്ന് വിളിച്ചു അവന്റെ തോളിൽ കയ്യിടുന്നതിലും അടുപ്പത്തോടെയും കൂടതൽ ഇഷ്ടത്തോടെയും എനിക്ക് നിന്റെ തോളിൽ ദേ ഇങ്ങനെ കയ്യിട്ടിരിക്കാം. പണമല്ല നമ്മുടെ സ്വാതന്ത്ര്യവും ഈയൊരു സന്തോഷവുമൊക്കെയല്ലേടാ വലുത്. അവൾ എന്റെ പെങ്ങളാ . നമുക്ക് തോന്നുന്നതൊക്കെയേ അവളും ചിന്തിക്കൂ. അല്യോടാ... എന്റെ സ്വന്തം അളിയാ....! "
പറഞ്ഞിട്ട് ബോബി ഒച്ച വച്ചു ചിരിച്ചു.
ഒപ്പം ജോസൂട്ടിയും.
കണ്ടത്തിലൂടെ വീശിയടിച്ചു വന്ന തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോയി.
അപ്പോൾ അവർ ഇരിക്കുന്ന കലുങ്കിന്റെ താഴെകൂടി ഒഴുകുന്ന ഇടതോടിന്റെ വരമ്പിലൂടെ ടോർച്ചു തെളിച്ചു റെജിയും കുട്ടപ്പായിയും നടന്നു വരുന്നത് കാണായി.
അവർ എന്തൊക്കെയോ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നത് കേൾക്കാം.
നടന്നു വന്നു കലുങ്കിന്റെ സൈഡിലെ പടി ചവിട്ടി അവർ റോഡിലേക്ക് കയറി.
നാലഞ്ച് കുളക്കോഴികളെ കുട്ടാപ്പി തൂക്കി പിടിച്ചിട്ടുണ്ടായിരുന്നു.
ബോബിയെയും ജോസൂട്ടിയേയും കണ്ടു ചിരിയോടെ റെജി അവരുടെ അടുത്തേക്ക് വന്നു.
" ഞങ്ങള് പോള വരെ ഒന്ന് പോയതാ...ചുമ്മാ ഇരിക്കുവാണെങ്കിൽ വാ നമുക്ക് തോട്ടത്തിലേക്ക് ഇരിക്കാം. ഞാൻ കൊണ്ട് വന്ന നല്ല സ്വയമ്പൻ സാധനം അവിടെ ഇരിപ്പുണ്ട്. കൂട്ടത്തിൽ ദേ ഇവന്മാരെയും പൊരിച്ചടിക്കാം. "
റെജിയുടെ ക്ഷണം ബോബി നിരസിച്ചു.
" വേണ്ട... നീ വിട്ടോ "
"പിന്നേ ബോബി... അപ്പനിന്ന് കാഞ്ഞിരത്തിലച്ചനുമായി സംസാരിച്ചാരുന്നു. ഈ മാസം ഇരുപത്തിയേഴിനു മനസമ്മതം നടത്താനുള്ള അനുമതി അച്ചന്റെ കയ്യീന്ന് വാങ്ങീട്ടുണ്ട്. നാളെ ഇത് പറയാൻ അമ്മാച്ചന്മാരെയും കൂട്ടി അപ്പനങ്ങോട്ട് വരാൻ ഇരിക്കുവാ ."
" ഇനി അതിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല റെജി. ഞങ്ങളാ ആലോചന വിട്ടു. "
അത് കേട്ട് റെജിയും കുട്ടാപ്പിയും ഒരേ നിമിഷം അന്തം വിട്ടു നോക്കി.
" എന്നതാ...? "
മനസിലാവാത്തത് പോലെ റെജി ചോദിച്ചു.
ബോബി വ്യക്തമായി വിശദീകരിച്ചു.
" നിന്നെ കെട്ടാൻ ലില്ലിക്ക് താല്പര്യമില്ല. അത് കൊണ്ട് ഞങ്ങൾ ഈ കല്യാണം വിട്ടു. ദേ ഈ ഇരിക്കുന്ന ജോസൂട്ടിയ്ക്ക് ഞാനവളെ കെട്ടിച്ചു കൊടുക്കാൻ തീരുമാനിച്ചേക്കുവാ . ഇപ്പൊ കാര്യങ്ങളൊക്കെ ഒരുമാതിരി വ്യക്തത വന്നു കാണുമല്ലോ. "
നിയന്ത്രണം വിടാതിരിക്കാൻ റെജി പാട് പെടുന്നുണ്ടായിരുന്നു .
" അതൊരുമാതിരി തന്തയില്ലായ്ഴ്ക അല്യോടാ നീ കാണിച്ചേ......? "
കുട്ടാപ്പി പൊട്ടിത്തെറിച്ചു.
" ഫ ഊളെ.... നിനക്കിതിലെന്നാടാ കാര്യം ? "
ചാടി എണ്ണീറ്റു ബോബി കുട്ടാപ്പിയുടെ കുത്തിനു പിടിച്ചുലച്ചു.
" ഇവന്റെ കള്ള് വാങ്ങി നക്കീട്ടുണ്ടെങ്കിലെ... അതിന് നീ ചേടി വേല അങ്ങോട്ട് ചെയ്തോ. അല്ലാതെ നിന്റെ കൊണച്ച വർത്താനം കൊണ്ട് ഇങ്ങോട്ട് വന്നാൽ പൊലയാടി മോനെ അടിച്ചു നിൻറെ അണപ്പല്ല് ഞാൻ തെറിപ്പിക്കും. "
അവന്റെ പിടി വിടുവിപ്പിക്കാൻ കുട്ടാപ്പി കുതറി.
ജോസൂട്ടിയും റെജിയും വന്നു രണ്ടുപേരെയും പിടിച്ചു വലിച്ചു മാറ്റി.
" റെജി... നീ ഇവനെ വിളിച്ചു കൊണ്ട് പോവാൻ നോക്ക്. എന്റെ പെങ്ങളെ ഞാൻ എനിക്കിഷ്ടം ഉള്ളവന് കെട്ടിച്ചു കൊടുക്കും . അതിനു കണ്ട ചെറ്റകളൊന്നും അതിൽ ഇടപെടേണ്ട കാര്യമില്ല. "
ജോസൂട്ടിയുടെ കൈയിൽ കിടന്നു കുതറി കൊണ്ട് വിരൽ ചൂണ്ടി ബോബി ഓർമിപ്പിച്ചു.
" കുട്ടാപ്പി നീ പൊയ്ക്കോ ഞാൻ വന്നേക്കാം. "
റെജി അവനെ അനുനയിപ്പിച്ചു മുകളിലേക്ക് പറഞ്ഞു വിട്ടു.
" നീ വാടാ ജോസൂട്ടി.... "
പറഞ്ഞിട്ട് ബോബി സൈക്കിളിന്റെ അടുത്തേക്ക് നടന്നു.
പിന്നാലെ ജോസൂട്ടിയും.
അപ്പോൾ റെജി പിന്നിൽ വിളിച്ചു.
" ഒന്ന് നിന്നേടാ ജോസൂട്ടി... "
റെജിയുടെ വിളി കേട്ട് അവൻ തിരിഞ്ഞു നിന്നു.
ഒപ്പം ബോബിയും
റെജി അവരുടെ അടുത്തേക്ക് നടന്നു ചെന്നു.
അവന്റെ ഭാവം എന്തെന്ന് ശ്രദ്ധിക്കുകയായിരുന്നു ബോബി.
ഒരാക്രമണത്തിന് അവൻ മുതിർന്നാൽ പ്രതിരോധിക്കാനുള്ള മുൻകരുതൽ അവൻ മനസ്സിൽ കുറിച്ചു.
പ്രതീക്ഷിച്ചതല്ല മുന്നിൽ സംഭവിച്ചത്.
"കൺഗ്രാറ്റ്സ്..."
ചിരിയോടെ റെജി ജോസൂട്ടിയുടെ കൈ കവർന്നു.
"എടാ ജോസൂട്ടി എനിക്ക് ലില്ലിയെ കണ്ടപ്പോൾ ഒരിഷ്ടമൊക്കെ തോന്നിയെന്നുള്ളത് നേരാ. എന്നാ പിന്നെ എല്ലാർക്കും സമ്മതം ആണെങ്കിൽ അവളെയങ്ങ് കെട്ടിയേക്കാമെന്ന് വിചാരിച്ചു. അത്രേയുള്ളൂ . അല്ലാതെ അവളെ കെട്ടാൻ പറ്റിയില്ലെങ്കിൽ ഭ്രാന്ത് പിടിച്ചു പോകുന്ന അവസ്ഥ ഒന്നും ആയിട്ടില്ല . എന്നാ ആയാലും ഞാനൊരു പട്ടാളക്കാരൻ അല്യോടാ. അതിനൊക്കെയുള്ള മനക്കട്ടി എനിക്ക് കാണാതെ ഇരിക്കോ . പിന്നെ നീ അവളെ കെട്ടാൻ ഉദേശിച്ചിട്ടുണ്ടെങ്കിൽ ആയിക്കോ. അതിന് ഞാനൊരു തടസ്സമേ അല്ല. ഞങ്ങള് പള്ളിയിൽ പോയി മനസമ്മതത്തിനുള്ള കാര്യങ്ങളൊക്കെ ഏകദേശം റെഡി ആക്കി വച്ചേക്കുവാ . എന്നതായേലും ഇരുപത്തിയേഴിനുള്ള ആ ചടങ്ങ് മുടക്കണ്ട. എനിക്ക് പകരം ആ സ്ഥാനത്ത് നീ . അത്രേ ഉള്ളൂ. നിങ്ങടെ കെട്ടു കല്യാണവും കൂടിയേച്ച് ഞാനങ്ങു പോയേക്കാം....എന്നാ ശരി. നീ പൊയ്ക്കോ. ബോബി ദേ നിന്നെ കാത്തു നിൽക്കുന്നു. "
പറഞ്ഞു നിർത്തി റജി തിരിഞ്ഞു നടന്നു കഴിഞ്ഞു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ