മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 3

രണ്ടോ മൂന്നോ പ്രാവശ്യം ജോസൂട്ടി വാതിലിൽ മുട്ടി വിളിച്ചപ്പോഴാണ് സാറാമ്മ വന്നു വാതിൽ തുറന്നു കൊടുത്തത്.
" എന്താ ഇങ്ങ് പോന്നെ കൂട്ടുകാരന്റെ അവിടെ പായും തലയിണയും ഒന്നും ഇല്ലാരുന്നോ? "
" രണ്ടും ഉണ്ട്. എന്നാലും എന്റെ സാറാ കൊച്ചിനെ കാണാതെ ഞാൻ എങ്ങനെ ഉറങ്ങും? "

കുറുമ്പോടെ അവരുടെ താടിയിൽ പിടിച്ചൊന്ന് കുലുക്കിയിട്ട് അവൻ അകത്തേക്ക് കയറി.
" ഒരു അമ്മച്ചി സ്നേഹി..." സാറാമ്മ പരിഭവത്തോടും ശാസനയോടും തുടർന്നു. "എടാ ആകെയുള്ളൊരു കുഞ്ഞാ നീ. ഇങ്ങനെ കാളയടിച്ചു നടക്കാതെ സന്ധ്യപ്രാർത്ഥന സമയത്തെങ്കിലും വീട്ടിൽ കേറികൂടായോ നിനക്ക്. നാട്ടുകാരെ കൊണ്ട് പറയിക്കാനായിട്ട്. "
" തുടങ്ങി . ഇനി ഇത് കേട്ട് ഇപ്പൊ കാളവർക്കി എണീറ്റ് വരും. വെടികെട്ടിനുള്ള കതിന നിറയ്ക്കാതെ ഒന്ന് പോയി കിടന്നുറങ്ങമ്മച്ചി.. "
അത് ഇഷ്ടപ്പെടാതെ സാറാമ്മ അവന്റെ പിന്നാലെ ചെന്നു തോളിൽ ഒന്ന് കൊടുത്തു.
" രാവിലെ എണീറ്റു റബ്ബറ് വെട്ടിക്കോണം.കേട്ടല്ലോ. നിന്റെ അപ്പൻ പനിപിടിച്ചു പുതച്ചു മൂടി കിടപ്പാ. ഇനി വെളുപ്പിലത്തെ മഞ്ഞും കൊണ്ട് പനി ഇരട്ടിച്ച് കിടപ്പിലായാൽ ഇവിടുത്തെ കാര്യങ്ങൾ എല്ലാം ആര് നോക്കും. നിന്നെ വകകണ്ടൊന്നും ജീവിക്കാൻ ഒക്കുകേല."
" ഞാൻ വെട്ടിക്കോളാം. "
അവൻ മുറിയിൽ ചെന്നു വാതിൽ അടക്കുമ്പോൾ സാറാമ്മ വിളിച്ചു ചോദിച്ചു.
" ചോറൊന്നും വേണ്ടേ. "
" ഞാൻ കഴിച്ചതാ. "
പറഞ്ഞിട്ട് അവൻ സാക്ഷ വലിച്ചിട്ടു.
കട്ടിലിലേക്ക് വന്നിരുന്നു.
വഴിയിൽ നിന്നൊന്നും തുറന്നു നോക്കാൻ ധൈര്യപ്പെടാത്ത ആ വലിയ രഹസ്യം അവൻ പോക്കറ്റിൽ നിന്നും പുറത്തെടുത്തു.
അത്ര വൃത്തി ഒന്നും ഇല്ലാത്ത കൈപ്പടയിൽ എന്തൊക്കെയോ കുനുകുനാ എഴുതി പിടിപ്പിച്ചിരിക്കുന്നു.
ലില്ലിയുടെ സുന്ദരവദനം വരികൾക്ക് മീതെ തെളിഞ്ഞു വന്നു.
'ജോസൂട്ടി... ഇതൊരു പ്രേമലേഖനം ഒന്നുമല്ല. എനിക്കതൊന്നും എഴുതാൻ അറിയത്തില്ലന്നേ . മനസിലുള്ളത് തുറന്നു പറയാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടാ ഇങ്ങനൊരു കത്തെഴുതാൻ മെനക്കെടുന്നത്. കാര്യം ഇത്രേ ഉള്ളൂ. എനിക്ക് ജോസൂട്ടിയേ ഇഷ്ടമാ . എന്റെ ജീവിതത്തിൽ ഒരു കല്യാണം ഉണ്ടെങ്കിൽ അത് ജോസൂട്ടിയുമായിട്ടേ ഉള്ളു. പെരിങ്ങോട്ട് കരക്കാരുടെ കല്യാണാലോചന നിങ്ങളെല്ലാരും കൂടെ നടത്താനാ ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയാം. അത് നടക്കത്തില്ല. അതുമായി മുന്നോട്ട് പോവാനാണ് നിങ്ങളുടെയൊക്കെ പ്ലാനെങ്കിൽ കല്യാണത്തിന്റെ തലേന്ന് ഞാൻ ഇറങ്ങി ജോസൂട്ടിയുടെ വീട്ടിലോട്ട് വരും. ഇല്ലെങ്കിൽ അതിന് മുന്നേ ജോസൂട്ടി ഇത് ഇയാൾടെ വീട്ടിലും ഞങ്ങടെ ഇവിടെയും അറിയിച്ച് ഒരു തീരുമാനം ഉണ്ടാക്കണം. ആരൊക്കെ കൊടുവാളെടുത്താലും ജോസൂട്ടി വന്നു വിളിച്ചാ ഞാൻ കൂടെ ഇറങ്ങി വരും. ചത്താലും ജീവിച്ചാലും ജോസൂട്ടിക്കൊപ്പം. അത് ഞാൻ ഉറപ്പിച്ചു കഴിഞ്ഞു. ഇനി എനിക്ക് ജോസൂട്ടിയുടെ തീരുമാനം മാത്രം അറിഞ്ഞാ മതി. '
കത്ത് വായിച്ചു കുറച്ചു നേരം അവൻ കണ്ണും മിഴിച്ചു ഇരുന്നു.
ഇതെന്തൊക്കെയാണ് ഈ പെണ്ണ് എഴുതി കൂട്ടി വച്ചേക്കുന്നത്.
തന്നോട് ഇഷ്ടം ആണെന്ന്.
ഇതെപ്പോ തുടങ്ങി ?
ബോബിയുടെ പെങ്ങളെ മറ്റൊരു കണ്ണിൽ കണ്ടിട്ടില്ല.
അവൾക്ക് ഇങ്ങനെ ഒരു ഇഷ്ടം തോന്നുന്ന യാതൊന്നും തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുമില്ല.
പിന്നെ എന്ത് കണ്ടിട്ടാണ് ?
കുറച്ചു കൂടുതൽ സ്വാതന്ത്ര്യത്തോടെ പെരുമാറുന്നതിന് ഈ പെണ്ണെന്തിനാണ് മറ്റൊരു അർത്ഥം കണ്ടു പിടിച്ചേക്കുന്നേ?
ഒരു നിമിഷം ചിന്തിച്ചിരുന്നിട്ട് അവൻ എണീറ്റു വന്നു അലമാരയിൽ പതിച്ചിരുന്ന കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം രൂപം അളന്നളന്ന് നോക്കി.
പൊന്തകാട് പോലെയുള്ള മുടി കൈ കൊണ്ട് മാടി ഒതുക്കി വച്ചു.
മുഖത്ത് എന്തൊക്കെയോ കുറവുകൾ ഉണ്ടെന്ന് അവനു തന്നെ തോന്നി.
ബീഡി വലിച്ചു കറുത്തു കരുവാളിച്ച ചുണ്ടുകൾ കണ്ടപ്പോൾ എന്തോ ഒരു വല്ലായ്മ.
മേൽചുണ്ടും കീഴ്ചുണ്ടും മാറി മാറി കടിച്ചുവലിച്ചു സുന്ദരമാക്കാൻ ശ്രമിച്ചു.
വെയിൽ കൊണ്ട് നിറം മങ്ങിയ മുഖത്ത് അവൻ പതിയെ വിരലോടിച്ചു നോക്കി.
പിന്നെ കുറച്ചു പൗഡർ എടുത്തു മുഖത്ത് തേച്ചു പിടിച്ചു.
പോരാ !
തൃപ്തി വരാതെ കുറച്ചു കൂടുതൽ പൗഡർ വാരി പൊതിഞ്ഞു മുഖത്തെ കറുപ്പ് മറയ്ക്കാൻ നോക്കി.
ചുണ്ടുകൾ വീണ്ടും ഒന്ന് നനച്ചു ചുവപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ആകെയൊന്ന് നോക്കി.
ജോസൂട്ടിക്ക് ശരിക്കും സങ്കടം വന്നു.
ഈ കാട്ടുമാക്കാനേ ആണോ ലില്ലി സ്നേഹിക്കുന്നത് .
ആദ്യമായി തന്റെ രൂപത്തോട് ജോസൂട്ടിക്ക് ദേഷ്യം തോന്നി.
ലില്ലി സുന്ദരി ആണ്.
ആര് കണ്ടാലും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടും.
പെണ്ണൊന്ന് മനസ് വച്ചാ കിണ്ണം പോലത്തെ ചെറുക്കനെ ഈ ഇടവകയിൽ നിന്നുതന്നെ അവൾക്ക് സ്വന്തമാക്കാൻ കഴിയും.
എന്നിട്ടും അവൾ തന്നെ തിരഞ്ഞു പിടിക്കണമെങ്കിൽ എന്തൊക്കെയോ പ്രത്യേകതകൾ തനിക്ക് ഉണ്ടെന്നല്ലേ.
ലില്ലിയുടെ സുന്ദര രൂപം ജോസൂട്ടി തന്നോട് ചേർത്ത് നിർത്തി നോക്കി.
ഒരു കുളിരു പടരുന്നുണ്ടോ ?
ഉണ്ട്. കുളിരു മാത്രമല്ല അടിമുടി പൂത്തുലയുകയാണ്.
മച്ചിൽ നിന്നും പല വർണങ്ങളിൽ പൂക്കൾ പൊഴിഞ്ഞു വീഴുന്ന പോലെ.
പൊടുന്നനെ ബോബിയുടെ രൂപം ജോസൂട്ടിക്കും ലില്ലിക്കും ഇടക്ക് തെളിഞ്ഞു തെളിഞ്ഞു വന്നു.
ആ ഒരൊറ്റ ചിന്തയോടെ ജോസൂട്ടി അടിമുടി തളർന്നു പോയി.
ഒരമ്മയുടെ വയറ്റിൽ ജനിച്ചില്ലെന്ന് മാത്രേ ഉള്ളു. ബോബി തന്റെ കൂടപ്പിറപ്പാണ്.
അവന്റെ കുടുംബത്ത് കേറി നെറികേട് കാണിക്കാൻ പാടില്ല.
ആര് ക്ഷമിച്ചാലും അവൻ തന്നോട് ക്ഷമിക്കില്ല.
അവൻ ഒപ്പമില്ലാത്ത ഒരു നിമിഷത്തെ കുറിച്ച് പോലും തനിക്ക് ചിന്തിക്കാൻ ആവില്ല.
അപ്പോൾ ആയുഷ്ക്കാലം ശത്രു ആവുന്നത് താൻ എങ്ങനെ സഹിക്കും.
വേണ്ട. ഒന്നും വേണ്ട.
ബോബിയെക്കാൾ വലുതല്ല തനിക്ക് ലില്ലിയുടെ സ്നേഹം.
നാളെ തന്നെ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം.
ലൈറ്റ് അണച്ചു അവൻ കട്ടിലിൽ കമിഴ്ന്നു വീണു.

 



മുട്ട ഇടാനുള്ള ഇടം തിരഞ്ഞു വീടിന്റെ പിന്നാമ്പുറത്തും അവിടുന്ന് അടുക്കളയിലേക്കും കൊക്കികൊണ്ട് നടന്ന പുള്ളികോഴിയെ ലില്ലി ഓടിച്ചിട്ട് പിടിച്ചു.
" നല്ലൊന്നാന്തരം കൂട് നിനക്ക് വേണ്ടി ഇച്ചായി ഇവിടെ പണിതിട്ടിട്ടും എന്നാത്തിനാടി നീ അടുപ്പ് പാതകത്തിന് അടിയിലോട്ട് നൂണ്ട് കേറുന്നേ. ഇവിടെ മുട്ട ഇട്ടാൽ നിനക്ക് തൃപ്തി വരത്തില്ല്യോ ? കേറങ്ങോട് ."
കോഴിയെ കൂട്ടിലാക്കി അവൾ വാതിൽ അടച്ചു.
ആടിനെ അഴിച്ചു റോഡരുകിലെ പ്ലാവിൽ കൊണ്ട് കെട്ടി.
" കയ്യാലയിൽ നിന്നും താഴേക്കൊന്നും എടുത്തു ചാടിയേക്കല്ലേടി... നിനക്ക് കുടിക്കാനുള്ളത് ഞാനിപ്പോ കൊണ്ട് തരാം. കേട്ടോ "
ആടിന്റെ താടിയിൽ പിടിച്ചുയർത്തി ലില്ലി വാത്സല്യത്തോടെ പറയുമ്പോൾ വർഗീസ് മാപ്ലയുടെ വിളി കേട്ടു.
അവൾ മുൻവശത്തേക്ക് ചെന്നു.
അയാൾ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു.
" അപ്പൻ എണീറ്റോ. ഞാൻ കട്ടൻ എടുക്കാം."
പറഞ്ഞിട്ട് അവൾ അടുക്കളയിലേക്ക് പോയി.
കട്ടൻ ചൂടാക്കി ഗ്ലാസിലേക്ക് പകർന്നു വീണ്ടും മുൻവശത്തേക്ക് ചെന്നു.
" നിന്റെ അമ്മച്ചി പോയോടി ? "
ഗ്ലാസ് വാങ്ങുമ്പോൾ അയാൾ ചോദിച്ചു.
" പോയി. "
" ബോബി എന്തിയെ? "
" പുറത്തോട്ട് ഇറങ്ങി..."
" എനിക്കവനോട് ഒരു കാര്യം പറയാൻ ഉണ്ടാരുന്നല്ലോ. "
" അതിനെന്താണ് ഗൾഫിലോട്ട് ഒന്നും അല്ലല്ലോ പോയത്. ഇങ്ങോട്ട് വരത്തില്യോ..."
" ഉം... " അയാൾ ഒന്ന് മൂളി.
" അപ്പൻ പല്ല് തേച്ചിട്ട് വാ ഞാൻ കാപ്പി എടുക്കാം. "
" എനിക്കൊന്ന് കുളിക്കണം നീ കുറച്ചു വെള്ളം ചൂടാക്കിയിട്..."
ചെറിയ ഒരു കലം വെള്ളം നന്നായി തിളപ്പിച്ച് പാകത്തിന് തണുത്ത വെള്ളം ചേർത്ത് മറപ്പുരയിലെ വലിയ ചരുവത്തിൽ നിറച്ചിട്ടിട്ട് ലില്ലി പോയി വർഗീസ് മാപ്ലയെ വിളിച്ചു.
തലയിൽ പൊത്തിയ എണ്ണയുടെ ബാക്കി വിരലിൽ പറ്റിപിടിച്ചിരുന്നത് നെഞ്ചിലാകെ തേച്ചുകൊണ്ട് അയാൾ എണീറ്റു.
"മോളെ ലില്ലി... "
" എന്നാപ്പാ? "
" നിനക്ക് അപ്പനോട് ദേഷ്യം ഉണ്ടോടി. "
" എന്നാത്തിന് ? "
" നിന്റെ അമ്മ പറയുമ്പോലെ നിന്റെ കല്യാണം നടത്താനുള്ള പൈസ കണ്ടെത്താതെയും , വീടിനും നാടിനും കൊള്ളാതെയും ഇങ്ങനെ തന്നിഷ്ടത്തിന് നടക്കുന്നതിന്. "
" അപ്പനിത് എന്നാത്തിന്റെ കേടാണ്. പോയി കുളിച്ചിട്ട് വാ ഞാൻ കഴിക്കാനുള്ളത് എടുത്ത് വയ്ക്കട്ടെ..."
അവൾ അടുക്കളയിലേക്ക് കയറി പോയി.
അയാൾ കുളിച്ചു വന്നപ്പോൾ രാവിലത്തെ വെള്ളപ്പവും കടലകറിയും ലില്ലി മേശ മേലേക്ക് എടുത്തു വച്ചിരുന്നു.
വർഗീസ് മാപ്ല മുറിയിൽ നിന്നും ഉടുത്തൊരുങ്ങി ഇറങ്ങി വരുന്നത് കണ്ടു ലില്ലി അമ്പരന്ന് നോക്കി.
" ഈ പുത്തനൊക്കെ ഇട്ട് അപ്പനിത് ഇങ്ങോട്ടാണ്? "
" കോഴിക്കോട് വരെ "
" എന്നാത്തിന്? "
" ഹക്കീം മുതലാളിയെ ഒന്ന് കാണണം . പണ്ട് കുറേ കാലം മുതലാളിയുടെ തടിമില്ലിൽ പണിയെടുത്തതല്യോ... എന്തെങ്കിലും സഹായിക്കാൻ പറ്റുമോന്ന് ചോദിക്കട്ടെ. "
" അമ്മച്ചിയോടോ ഇച്ചായിയോടോ പറയാതെ തനിച്ചു അത്രേം ദൂരം പോവാനോ. "
" ബസേൽ ഇവിടുന്ന് ഒരാറ് മണിക്കൂർ യാത്ര. ഒന്നുറങ്ങി എണീക്കുമ്പളേക്കും അങ്ങെത്തുമടി. പോരാത്തതിന് എനിക്കറിയാൻമേലാത്ത സ്ഥലം ഒന്നും അല്ലല്ലോ. കുറച്ച് വൈകിയാലും ഞാൻ ഇന്ന് തന്നെ ഇങ്ങ് വരും. പെണ്ണമ്മയോടും ബോബിയോടും നീ പറഞ്ഞിരുന്നാൽ മതി. "
" വർഷം ഇത്രയും കഴിഞ്ഞതല്ല്യോ . അപ്പനിപ്പോ അവിടെ ജോലിയും ചെയ്യുന്നില്ല. അപ്പൊ പിന്നെ ആരെങ്കിലും ഇത്രയും പൈസ വെറുതെ തരോ? "
അവൾ പിന്തിരിപ്പിക്കാൻ നോക്കി.
വർഗീസ് മാപ്ല പതിയെ ചിരിച്ചു.
"നമുക്കൊന്ന് ശ്രമിച്ചു നോക്കാടി..."
അപ്പൻ തീരുമാനിച്ചു കഴിഞ്ഞെന്ന് ലില്ലിക്ക് മനസിലായി.
പിന്നെ അവൾ അതേ പറ്റി മറുത്തൊന്നും മിണ്ടിയില്ല.

 



റബ്ബർ മരത്തിൽ നിന്നും ചുരത്തുന്ന പാൽ ഒഴുകി വീണു നിറഞ്ഞ ചിരട്ട ബക്കറ്റിലേക്ക് ചരിച്ചു വീഴ്ത്തുന്നതിനിടയിൽ ബോബിയോട് ജോസൂട്ടി പറഞ്ഞു.
" നീ വിഷമിക്കാതെടാ ബോബി. നമുക്ക് എന്തെങ്കിലും വഴി നോക്കാം. ഇന്നലെ രാത്രി ഞാൻ നിന്നോട് പറഞ്ഞ കാര്യം ഇല്യോ. അത് ഞാൻ ഉള്ളിലെ കള്ളിന്റെ ബലത്തിൽ തട്ടിയതല്ല. ഇന്നീ മെനക്കെട്ടു ചെയ്യുന്ന പണിയെല്ലാം അപ്പനേം അമ്മച്ചിയേം കയ്യിലെടുക്കാനുള്ള അടവല്യോ . ഇത് കണ്ടിട്ടെങ്കിലും ഞാൻ മര്യാദക്കാരൻ ആയെന്ന് അവർക്ക് തോന്നിക്കോട്ടെ. എന്നിട്ട് വേണം എനിക്ക് കാര്യങ്ങൾ അവതരിപ്പിക്കാൻ. "
മൺതിട്ടയിൽ താഴേക്ക് കാലിറക്കി ഇരിക്കുന്ന ബോബി കാര്യം മനസിലാവാതെ നോക്കി.
"'എടാ പൊട്ടാ വീടിന്റേം പറമ്പിന്റേം ആധാരം അപ്പന്റേ കയ്യീന്ന് മേടിക്കുന്ന കാര്യം ആണ് ഞാനീ പറയുന്നേ. എന്നാടാ നീ ഇവിടെങ്ങും അല്യോ ? "
അത് കേട്ടിട്ടും തെളിയാത്ത മുഖത്തോടെ ബോബി പറഞ്ഞു .
"അതൊന്നും നടപ്പിനുള്ള കാര്യം അല്ല. നീ വേറെ എന്തെങ്കിലും വഴി പറ. "
" നിന്റെ കരിനാക്കെടുത്തു വളയ്ക്കാതെ. ആദ്യം ഞാനീ പാലൊന്ന് ഉറയൊഴിച്ചിട്ട് അമ്മച്ചിയോട് സംസാരിക്കട്ടെ. തല്ക്കാലം നീ ഇവിടെങ്ങാനും ഇരിക്ക്. "
ജോസൂട്ടി റബ്ബർ പാൽ നിറഞ്ഞ ബക്കറ്റുകൾ തൂക്കി തട്ടുകൾ ഇറങ്ങി താഴേക്കു പോയി.
"പെട്ടന്ന് വന്നേക്കണം. "
ബോബി വിളിച്ചു പറഞ്ഞു
." ആടാ. ദേ വരുന്നു. "
കുറച്ചു നേരം ഇരുന്നു മടുത്തപ്പോൾ ബോബി എണീറ്റു അങ്ങിങ്ങ് നടന്നു.
ഒരു മഞ്ഞ ചേര പൊഴിഞ്ഞു വീണു കിടക്കുന്ന കരിയിലകൾക്ക് മീതെ ഇഴഞ്ഞു പോകുന്നത് കണ്ടു.
ഒരു ഉരുളൻ കല്ലെടുത്ത് ഉന്നം പിടിച്ചു എറിഞ്ഞെങ്കിലും അതിന്റെ മേലെ കൊണ്ടില്ല.
അപകടം മണത്ത് അസ്ത്രം വിട്ടത് പോലെ അത് താഴേക്കു പാഞ്ഞു പോയി.
മുണ്ട് മാടി കുത്തി അവൻ ഇരുന്ന തട്ടിലൂടെ മുന്നോട്ടു നടന്നു.
റബ്ബർ തോട്ടത്തിന് കിഴക്ക് വശം താഴെ വിശാലമായ പാടശേഖരം ആണ്.
ജോലിക്കാർ അങ്ങിങ്ങ് പണിയെടുക്കുന്നത് കാണാമായിരുന്നു.
പാടത്തിന് അക്കരെ തട്ട് തട്ടായുള്ള
തെങ്ങിൻ തോപ്പിലൂടെ കിഴക്കൻ കാറ്റ് വീശി അടിച്ചു വരുന്നുണ്ടായിരുന്നു.
തെങ്ങോലകൾ കാറ്റ് പിടിച്ചു ആടി ഉലയുന്നു.
കുറച്ചു നേരം നെഞ്ചിൽ കൈകൾ പിണച്ചു വച്ചു അവൻ വെറുതെ നോക്കി നിന്നു.
പിന്നെ മടുത്തത് പോലെ ഒരു ശബ്ദം ഉണ്ടാക്കികൊണ്ട് വീണ്ടും തിരിച്ചു നടന്നു പഴയ സ്ഥലത്തു വന്നിരുന്നു.
മുകളിലെ റോഡിലൂടെ ഒരു ജീപ്പ് ഇരമ്പി കയറി പോകുന്ന ഒച്ച കേട്ടു.
സമയം കടന്നു പോയികൊണ്ടിരുന്നു.
ഒടുവിൽ ഇരുന്നിരുന്നു ബോബിയുടെ നിയന്ത്രണം വിട്ടു.
" ഈ നാറി ഇത് എവിടെ പോയി കിടക്കേണ് "
അപ്പൊ താഴെ നിന്നും ജോസൂട്ടിയുടെ കൂക്കി വിളി കേട്ടു.
ബോബി അവിടേക്ക് ശ്രദ്ധിച്ചു.
"എന്നാടാ....? "
അവൻ വിളിച്ചു ചോദിച്ചു.
" ഇറങ്ങി വാ... "
ജോസൂട്ടി കൈ മാടി വിളിക്കുന്നു.
ബോബി തട്ടുകൾ ചാടി ചാടി താഴേക്കു ഇറങ്ങി ചെന്നു.
" നീ ഇത് എവിടെ പോയി കിടക്കേരുന്നു "
" വീട്ടിൽ സംസാരിച്ചു സമ്മതിപ്പിക്കണ്ടേ. ഇതൊക്കെ എന്നാ അത്ര എളുപ്പമുള്ള കാര്യാന്നോ ? "
" എന്നിട്ട് എന്തായി. നിന്റെ അപ്പൻ സമ്മതിച്ചോ? "
ബോബി ആകാംഷയോടും ഉത്സാഹത്തോടും ചോദിച്ചു.
" നിന്നോട് എന്തോ സംസാരിക്കണമെന്ന്. "
" എന്ത് സംസാരിക്കാൻ? "
" അതൊന്നും എനിക്കറിയത്തില്ല. "
" ചീത്ത വിളിക്കാനാന്നോടാ ? "
"അതൊന്നുമല്ല. നീ വാ... "
ജോസൂട്ടി നടന്നു കഴിഞ്ഞു.
ബോബി ശങ്കിച്ചാണ് അവന്റെ പിന്നാലെ ചെന്നത്.
കാണുമ്പോഴൊക്കെ ജോസൂട്ടിയുടെ അപ്പൻ പിടിച്ചു നിർത്തി ഉപദേശിക്കുന്നത് കൊണ്ട് അവൻ അങ്ങനെയിങ്ങനെ ഒന്നും ഇങ്ങോട്ട് വരാറില്ല.
ഇതിപ്പോ ഒഴിയാൻ പറ്റാത്ത ആവശ്യം ആയിപ്പോയി.
വരാന്തയിലെ കസേരയിൽ വർക്കി ഇരിപ്പുണ്ടായിരുന്നു.
അടുത്ത് സാറാമ്മയും.
ബോബിയെ കണ്ടു സാറാമ്മ അകത്തേക്ക് ക്ഷണിച്ചു.
"ഇങ്ങോട്ട് കേറി ഇരിക്ക് ബോബി. "
അവർക്കൊരു പുഞ്ചിരി സമ്മാനിച്ചിട്ട് കസേരയിൽ ഇരിക്കാതെ അവൻ അര പ്ളേസിലേക്ക് കയറി ഇരുന്നു.
"ഞാൻ ചായ എടുക്കാം."
സാറാമ്മ അകത്തേക്ക് പോയി.
ജോസൂട്ടി ഭിത്തിയിൽ ചാരി എന്താണ് അപ്പന്റെ തീരുമാനം എന്നറിയാൻ നോക്കി നിന്നു.
ഒരു നിമിഷം കഴിഞ്ഞാണ് വർക്കി ബോബിയുടെ മുഖത്ത് നോക്കി സംസാരിച്ചു തുടങ്ങിയത്.
പനി പിടിച്ചു ആളുടെ ഒച്ച അടഞ്ഞിരുന്നു.
" ജോസൂട്ടി കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞു. നിങ്ങടെ ആ അഞ്ച് സെന്റ് ബാങ്കിൽ വച്ചിട്ട് കല്യാണാവശ്യത്തിനുള്ള മുഴുവൻ പണവും എടുക്കാൻ പറ്റുകേലെന്നും അവൻ പറഞ്ഞു. ഒരു പെങ്കൊച്ചിന്റെ കല്യാണകാര്യം അല്ല്യോ . അത് മാത്രം ആലോചിച്ചിട്ടാണ് ഈ വസ്തു വച്ചിട്ട് ലോൺ എടുത്തു തരാം എന്ന് ഞാൻ തീരുമാനിച്ചത്. "
ബോബിയുടെയും ജോസൂട്ടിയുടെയും മുഖം ഒരേ പോലെ വിടർന്നു.
"പക്ഷെ ലോൺ എടുത്താ മാത്രം പോരല്ലോ. തിരിച്ചടക്കണ്ടേ ? "
ബോബി ഉത്സാഹത്തോടെ മുന്നോട്ടു ഒന്നിളകി ഇരുന്നു.
" അച്ചായൻ പേടിക്കണ്ട ഞാനത് ഏതുവിധേനയും അടച്ചു തീർത്തോളാം."
" എങ്ങനെ ആണെന്നാണ് എന്റെ ചോദ്യം. ബോബിക്ക് ഇപ്പൊ കാര്യമായ ജോലി ഒന്നുമില്ല. പെണ്ണമ്മചേട്ടത്തിയുടെ വരുമാനം കൊണ്ട് വീട്ട് ചിലവും ലോൺ അടവും എല്ലാം കൂടി നടക്കില്ലല്ലോ."
അതിലൊരു പരിഹാസച്ചുവ ഉണ്ടെന്ന് ബോബിക്ക് തോന്നി.
അവൻ ജോസൂട്ടിയെ ഒന്ന് നോക്കി.
കാര്യത്തിന്റെ ഗതി മനസിലായ ജോസൂട്ടി വർക്കിക്ക് നേരെ തിരിഞ്ഞു.
" അപ്പനിത് എന്നാ വർത്താനം ആണീ പറയുന്നേ? "
" നീ മിണ്ടരുത് ." വർക്കി മകനെ വിലക്കി.
അപ്പൊ ചായയുമായി സാറാമ്മ ഇറങ്ങി വന്നു.
എല്ലാവരുടെയും മുന്നിൽ അവർ ഓരോ ഗ്ലാസ് കൊണ്ട് വന്നു വച്ചു.
വർക്കി തുടർന്നു.
"ഞാൻ പറയുന്നത് ബോബിക്ക് മനസിലായി കാണുമല്ലോ. ആ കാണുന്ന റബ്ബറും ഈ വീട് നിക്കുന്ന സ്ഥലവും എല്ലാം കൂടെ ചേർത്ത് ഒരൊറ്റഏക്കറാ. ഒറ്റ പ്രമാണം. എന്നാ ആയാലും ജോസൂട്ടി പറഞ്ഞ കണക്കനുസരിച്ച് ഏകദേശം ഒരു ലക്ഷം രൂപ എങ്കിലും കല്യാണ ചിലവിന് വേണ്ടി വരത്തില്യോ. നിങ്ങളിത് തിരിച്ചടച്ചില്ലെങ്കിൽ എന്റെ കിടപ്പാടം പോകുന്ന ഏർപ്പാടാ. അതുകൊണ്ട് ആദ്യം ബോബി പോയി ഒരു ജോലി കണ്ടു പിടിക്ക് ലോൺ അടച്ചു തീർക്കാനുള്ള കഴിവ് ബോബിക്ക് ഉണ്ടെന്ന് എനിക്ക് ബോധ്യപ്പെടണം. എന്നിട്ട് നമുക്ക് ബാക്കിയുള്ള കാര്യങ്ങൾ നോക്കാം."
വിളക്കണയും പോലെ ബോബിയുടെ മുഖം മങ്ങി.
"എന്നായാലും ഇവിടെ വരെ വന്നതല്യോ . ചായ കുടിച്ചിട്ട് പോയാ മതി. "
പുഞ്ചിരിയോടെ വർക്കി പറഞ്ഞു നിർത്തി.
പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞു.
ഇനി ചായ അല്ല പച്ചവെള്ളം ഇറങ്ങില്ല.
പെട്ടന്ന് ആരോടും ഒന്നും പറയാതെ മുറുകിയ മുഖത്തോടെ ബോബി എണീറ്റു പുറത്തേക്ക് നടന്നു.
അത് കണ്ടതോടെ ജോസൂട്ടിയുടെ സമനില തെറ്റി.
അവൻ വർക്കിക്ക് നേരെ ഇരച്ചു ചെന്നു.
"അപ്പന് കൊടുക്കാൻ മനസില്ലാരുന്നേൽ അതെന്നോട് പറഞ്ഞാൽ പോരാരുന്നോ...?"
മകൻ ദേഷ്യം കൊണ്ട് വിറക്കുന്നത് കണ്ടു സാറാമ്മ വന്നു അനുനയിപ്പിക്കുമ്പോലെ അവന്റെ കയ്യിൽ പിടിച്ചു.
അവൻ കൈ കുതറിച്ചു. "എനിക്കും ബോബിക്കും ജോലി ഇല്ലാണ്ടിരിക്കുവാന്ന് അപ്പന് അറിയാവുന്ന കാര്യം ആണല്ലോ. അല്ലേ. ഏതുവിധേനയും ലോൺ അടച്ച് തീർത്തോളാമെന്ന് അവൻ വാക്ക് പറഞ്ഞതല്യോ... പിന്നെന്നാത്തിനാ കൂടുതൽ ചികയുന്നേ. വെറുതെ അവനെ വിളിച്ചു അപമാനിച്ചു വിട്ടപ്പോ അപ്പന് സമാധാനം ആയോ. അല്ല എനിക്ക് അറിയാന്മേലാഞ്ഞ് ചോദിക്കുവാ .അപ്പനിത് എന്തിന്റെ കേടായിരുന്നു? "
" ജോസൂട്ടി സംസാരം ഇവിടെ നിർത്തിക്കോ. ഞാൻ നിന്റെ അപ്പനാ അല്ലാതെ നീ എന്റെ അപ്പനാവാൻ നോക്കരുത് ? "
വർക്കി ഓർമിപ്പിച്ചു.
" കോപ്പ്... " പല്ല് ഞെരിച്ചു കൊണ്ട് അവൻ ചാടി പുറത്തേക്ക് ഇറങ്ങി പോയി.
ആധിയോടെ അത് നോക്കി നിന്ന സാറാമ്മ ഭർത്താവിന് നേരെ തിരിഞ്ഞു.
"അവൻ പറഞ്ഞതിൽ എന്നാ തെറ്റ് നിങ്ങൾക്കിത് കൊടുക്കാൻ ഉദ്ദേശം ഇല്ലാരുന്നേ അത് പറഞ്ഞാ പോരാരുന്നോ. വെറുതെ ആ ചെറുക്കനെ വിളിച്ചു വരുത്തി നാണം കെടുത്തി വിടേണ്ട കാര്യം എന്നാ ? ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. നിവർത്തിയില്ലാത്ത ഒരു പെങ്കൊച്ചിന്റെ കല്യാണകാര്യവാ . ഒരു പെൺകുഞ്ഞിനെ ദൈവം നമുക്ക് തന്നില്ല. പകരം ഒരു കൊച്ചിന്റെ കല്യാണം നടത്തി വിടാനുള്ള ചുമതലയാണ് കർത്താവ് നമ്മളെ ഏൽപ്പിച്ചിരിക്കുന്നെ. ഇത് അങ്ങനെ കണ്ടാൽ മതി. മുട്ടാപോക്ക് പറഞ്ഞു അവസാനം ദൈവകോപം വരുത്തി വച്ചേക്കരുത്. "
" എടി സാറാമോ... നമ്മുടെ മോനെ നന്നാക്കി എടുക്കാൻ നീയും ഞാനും തലകുത്തി നിന്ന് നോക്കിയിട്ട് ഇതുവരെ കഴിഞ്ഞോ. എത്രയിടത്താടി ജോലി ശരിയാക്കിയിട്ട് നമ്മളവനെ പറഞ്ഞു വിടാൻ നോക്കിയത്. എന്നിട്ട് അവൻ പോയോ. അനുസരിച്ചോ. ഇല്ലല്ലോ. സ്ഥിരമായി ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടാ ഇവന്മാരിങ്ങനെ കള്ളും കുടിച്ചും ചീട്ടും കളിച്ചും നാട്ടുകാരുടെ മെക്കിട്ട് കേറിയും താന്തോന്നികളായി നടക്കുന്നെ. ബോബിക്ക് അവന്റെ പെങ്ങളോട് കുറച്ചെങ്കിലും സ്നേഹം ഉണ്ടെങ്കിൽ എന്തെങ്കിലും ജോലി കണ്ടുപിടിച്ചു അവനിവിടെ വന്നിരിക്കും. പിന്നെ ബോബി തനിച്ചു എവിടെയെങ്കിലും പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. എന്തെങ്കിലും ജോലിക്ക് അവൻ പോകുന്നെങ്കിൽ ജോസൂട്ടിയെ കൂട്ടിയെ പോകൂ. അപ്പൊ നമ്മൾ വിചാരിച്ചിടത്ത് കാര്യങ്ങൾ എത്തില്ലേ. നീ ഒന്ന് ആലോചിച്ചു നോക്കടി. "
പറഞ്ഞു നിർത്തിയിട്ടു വർക്കി സാറാമ്മയുടെ മുഖത്തേക്ക് നോക്കി.
ഭാര്യയുടെ മുഖം തെളിഞ്ഞു തെളിഞ്ഞു വരുന്നത് അയാൾ കണ്ടു.
" ആ പെണ്ണമ്മ ചേട്ടത്തിയുടെ സങ്കടം കണ്ടാൽ മനുഷ്യരായിട്ടുള്ളവർ സഹിക്കുകേല. അന്നേ ഞാൻ കരുതി ഇരുന്നതാ.. ഇപ്പോ കർത്താവായിട്ടാണ് ഇങ്ങനെ ഒരു അവസരം കൊണ്ട് വന്നു നമ്മുടെ മുന്നിൽ വച്ചു തന്നേക്കുന്നേ. ഇപ്പോ നമ്മളൊന്ന് ശ്രമിച്ചാൽ ഈ രണ്ടെണ്ണത്തിനെയും എവിടെയെങ്കിലും ജോലിക്ക് കയറ്റാം. എനിക്ക് ഉറപ്പുണ്ട് ഒരു ജോലിയൊക്കെ ആയിക്കഴിഞ്ഞാൽ ഇതുങ്ങള് നന്നായിക്കോളും. "
മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും മനസ് കൊണ്ട് ഭർത്താവിന്റെ തീരുമാനത്തോട് സാറാമ്മയും യോജിച്ചു കഴിഞ്ഞിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ