മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം -  17

വീട് സന്ദർശനത്തിന് അഫ്സൽ മാഷിനൊപ്പം പുതിയ ഹെഡ്മാസ്റ്റർ ദേവൻ മാഷും ഉണ്ടായിരുന്നു. മാഷാണ് അഞ്ചാം ക്ലാസിൻ്റെ ക്ലാസ് ടീച്ചർ. ഓൺ ലൈൻ ക്ലാസിലൂടെ  മാഷിനെ അമ്പാടി പലകുറി കണ്ടിട്ടുണ്ട്. 

കുട്ടി മാഷും, അഫ്സൽ മാഷുമൊക്കെ പറഞ്ഞ് അമ്പാടിയുടെ അവസ്ഥ ദേവൻ മാഷിന് നന്നായിട്ട് അറിയാമായിരുന്നു. അതു കൊണ്ടാണ് അമ്പാടിയുടെ വീട്ടിലേക്ക് മാഷ് നേരിട്ട് എത്തിയത്. കാത്തിരിപ്പുകൾക്ക് വിരാമമെന്ന പോലെ സ്കൂൾ തുറക്കാൻ പോവുകയാണെന്ന കാര്യം ഗൂഗിൾ മീറ്റിലൂടെ മാഷ് എല്ലാവരെയും അറീച്ചു.

സ്കൂളിൽ പോവുന്നതിലൂടെ കൂട്ടുകാരെയും, ടീച്ചേഴ്സിനെയും വീണ്ടും കാണാമല്ലോ എന്നോർത്തപ്പോൾ അമ്പാടിക്ക് സന്തോഷം തോന്നി. പക്ഷേ പഴേ പോലെ കുട്ടി മാഷ് ഇല്ലല്ലോ എന്നോർത്തപ്പോൾ വല്ലാത്തൊരു ശൂന്യത നിറയുകയും ചെയ്തു.

കേരള പിറവി ദിനത്തിൽ  രണ്ട് ബാച്ചുകളായുള്ള സ്കൂൾ ദിനങ്ങൾ അമ്പാടിയെ ശരിക്കും ബോറടിപ്പിച്ചു. മുഖത്തുള്ള മാസ്ക് കാരണം തമ്മിലുള്ള പുഞ്ചിരി പോലും മറന്നിരിക്കുന്നു.

ഒരേ സ്ഥലത്തു നിന്ന് വരുന്നവരായ ആദിയും, മൊയ്തുവും, ശബരിയും, ദേവുവും, താരയും അമ്പാടിയുടെ ബാച്ചിൽ തന്നെയായിരുന്നു.

കൂട്ടുകാരൊന്നും പഴയ പോലൊരു അടുപ്പം കാണിക്കാതിരുന്നത് അമ്പാടിയെ തെല്ലൊന്നുമല്ല അമ്പരിപ്പിച്ചത്. മാസ്കിനുള്ളിൽ ശ്വാസം മുട്ടിയുള്ള ഇരിപ്പിനെക്കാളും ഓൺലൈൻ ക്ലാസായിരുന്നു നല്ലതെന്ന് ഇടക്കിടെ തോന്നാൻ തുടങ്ങി. വീർപ്പുമുട്ടിയുള്ള നടത്തത്തിൽ അവന് കുട്ടി മാഷിനെ കാണണമെന്ന ആഗ്രഹം കലശലായി.

സ്കൂൾ വിട്ട പാടെ അവൻ മാഷിൻ്റെ വീട് ലക്ഷ്യം വെച്ചു. മാഷ് അപ്പോൾ തലയിലൊരു കെട്ടൊക്കെ കെട്ടി മുഷിഞ്ഞൊരു ബനിയനും ഇട്ട് തെങ്ങിന് തടം കോരുകയായിരുന്നു. അവനെ കണ്ടപ്പോൾ മാഷിൻ്റെ മുഖം വിടർന്നു.

"ആഹാ... ഇതാര്  അമ്പാടിയോ? ഞാൻ നിന്നെ പറ്റി ഓർക്കുകയായിരുന്നു''.

"മാഷ് ഓർത്തതോണ്ട് അല്ലേ ഞാൻ ഓടിയിങ്ങ് പോന്നത്" മാഷിൻ്റെ കൈയിൽ നിന്നും തൂമ്പ പിടിച്ചു വാങ്ങി കൊണ്ട് അവൻ മറുപടി പറഞ്ഞു.

"ആ... അതോണ്ട് കളിക്കണ്ട. കയ്യോ, കാലോ മുറിഞ്ഞാ സ്കൂളിൽ വരാൻ പറ്റൂല" മാഷ് തൂമ്പ തിരികെ വാങ്ങിച്ചു.

"അല്ലേലും സ്കൂളിൽ വരാൻ മടി തോന്നുന്നു മാഷേ..."

"അതെന്തേ''

''ഈ മാസ്ക്കൊക്കെ ഇട്ട് പഠിക്കാൻ ഒരു സുഖോം ഇല്ല. പഴേ പോലെ മതിയായ്രുന്നു."

"അതൊക്കെ പറഞ്ഞിട്ട് കാര്യമില്ലല്ലോ? സാഹചര്യത്തിന് അനുസരിച്ച് നമ്മള് മാറണ്ടെ. ആട്ടെ അമ്മ എന്തു പറയുന്നു"

''അമ്മ തിരക്കിൽ തന്നെ ചൂരലിൻ്റെ കസേരക്കും, കുട്ടക്കും ഒക്കെ ഇപ്പോ ഒരു പാട് പേര് ചോയിക്കുന്നുണ്ട്. പലരും വീട്ടിൽ വന്നിട്ടാ സാധനം വാങ്ങിക്കൊണ്ട് പോകുന്നത്"

''ഊം... വൈന്നേരം ഞാൻ അങ്ങോട്ട് ഇറങ്ങുന്നുണ്ട്. അമ്മയോട് ഒരു കാര്യം പറയാനുണ്ട്".

ശബരിയെ കണ്ടപ്പോൾ മാഷിനോടവൻ യാത്ര പറഞ്ഞു. 

വൈകുന്നേരം ദേവൻ മാഷിനെയും കൂട്ടിയാണ് കുട്ടി മാഷ് അമ്പാടിയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. മുറ്റത്തിരുന്ന് കുട്ടമെടയുന്ന തിരക്കിലായിരുന്നു അംബിക. മാധവൻ്റെ വിയോഗത്തോടെ അവൾ മുന്നേ ചെയ്തു കൊണ്ടിരുന്ന ജോലിയിൽ കുറേക്കൂടി  വ്യാപൃതയായി. രണ്ട് മാഷിനെയും ഒന്നിച്ച് കണ്ടപ്പോൾ അവളുടെ മുഖത്ത് ആശങ്കയുടെ നിഴൽ പരന്നു. അവർ എന്തിനാണ് വന്നതെന്ന് അറിയാനുള്ള ആകാംക്ഷയോടെ അമ്പാടി അവിടെയൊക്കെ ചുറ്റിപറ്റി നടന്നു.

കുട്ടിമാഷാണ് വന്ന കാര്യം അറീച്ചത്.

"അമ്പാടി ഇപ്പോൾ അഞ്ചാം ക്ലാസിലാണല്ലോ? നമുക്കവനെ ആറാം ക്ലാസിലേക്കുള്ള നവോദയ പരീക്ഷ എഴുതിക്കണം. കിട്ടിയാൽ ആറാം ക്ലാസ് തൊട്ട് പ്ലസ് ടു വരെ അവൻ്റെ കാര്യത്തെപറ്റി അംബികക്ക്  ഒന്നും ചിന്തിക്കണ്ട"

"അത് എന്ത് പരീക്ഷയാ മാഷേ...''

''ഗ്രാമപ്രദേശങ്ങളിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നതുമായ വിദ്യാർഥികൾക്ക് ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി ഭാരത സർക്കാർ ഇറക്കിയ പദ്ധതിയാണ് നവോദയ പരീക്ഷ.എഴുതി കിട്ടിയാൽ അംബികക്ക് അമ്പാടിയുടെ കാര്യത്തിൽ പിന്നെ ടെൻഷനടിക്കേണ്ടി വരില്ല. പിന്നെ പാസായാൽ അവിടെ തന്നെ നിന്ന് പഠിക്കേണ്ടി വരും അത്രയേ ഉള്ളു".

"അതൊന്നും ശരിയാവൂല. ഞാൻ അമ്മയേയും, ചേച്ചിയേയും വിട്ട് എങ്ങോട്ടും പോവില്ല." എല്ലാം കേട്ടു നിൽക്കുകയായിരുന്ന അമ്പാടി അമ്മക്കു മുന്നേ മറുപടി പറഞ്ഞു.

"മോനിങ്ങ് വന്നേ" കുട്ടി മാഷ് അവനെ പിടിച്ച് അരികിലിരുത്തി.

''നോക്ക്  മാഷ് പറയുന്നത് മോൻ ശ്രദ്ധിച്ച് കേക്കണം. അച്ഛൻ പോയതോടെ അമ്മ നിങ്ങളെ വളർത്താൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് മാഷിനറിയാം. പുസ്തകം വാങ്ങാനും, യൂണിഫോം വാങ്ങാനുമൊക്കെ ഇപ്പൊ ഒത്തിരി ചെലവ് ഉണ്ടെന്ന് അമ്പാടിക്കുട്ടന് അറിയാലോ? അങ്ങനെ കഷ്ടത അനുഭവിക്കുന്നവർക്കുള്ള ആശ്വാസമാണ് ഇങ്ങനെയുള്ള പരീക്ഷകൾ. ദൈവമായിട്ട് തരുന്ന അവസരങ്ങൾ നമ്മളായിട്ട് തട്ടിത്തെറിപ്പിക്കാൻ പാടില്ല. പരീക്ഷ പാസാകുമെന്ന് മാഷിന് നല്ല ഉറപ്പുണ്ട്. പരീക്ഷക്ക് പഠിക്കാൻ വേണ്ട എല്ലാ സഹായവും ദേവൻ മാഷ് ചെയ്യും. നീയൊന്ന് പഠിച്ച് പരീക്ഷ എഴുതിയാൽ മാത്രം മതി. അമ്മക്കും, ചേച്ചിക്കും ഇനി നീയേ ഉള്ളുവെന്ന് ഓർക്കുക."

"ഞാൻ പോയാൽ ഇവര് ഒറ്റക്കാവൂലേ... ചേച്ചിക്ക് സുഖമില്ലാത്തതല്ലേ?''

അതൊക്കെ ആയിരുന്നു അവൻ്റെ ആശങ്കകൾ.

"അതൊന്നും ഓർത്ത് മോൻ ബേജാറാകണ്ട. ഞാനില്ലേ... ദേവൻ മാഷില്ലേ, ആയിഷുമ്മയില്ലേ?''

അംബികയ്ക്ക് അവർ ഒറ്റക്കാവുന്നതിലായിരുന്നില്ല വേവലാതി. ''അവൻ കുഞ്ഞല്ലേ ഇപ്പോഴേ ഒറ്റക്കൊക്കെ നിക്ക്വാന്ന് പറഞ്ഞാല്"

"അതൊക്കെ ഇപ്പൊ തോന്നും. കുറേ കഴിയുമ്പോഴാണ് ചിലപ്പോ നഷ്ടം മനസ്സിലാവുക. അന്ന് ചെലപ്പോ അമ്പാടി തന്നെ ചോയിച്ചേക്കും അമ്മ എന്നെ അയക്കാഞ്ഞിട്ടല്ലേന്ന്. അപ്പോ അംബികക്ക് മറുപടി ഇണ്ടാവോ" 

മാഷിൻ്റെ ഓരോ ചോദ്യത്തിനും അംബികക്ക് മിണ്ടാട്ടം ഇല്ലായിരുന്നു.

"പരീക്ഷക്ക് വേണ്ട ഫോം മാഷ് ഫില്ല് ചെയ്ത്  അയക്കും പിന്നെ നാളെ സ്കൂൾ വിട്ട് കഴിഞ്ഞാല് ദേവൻ മാഷ് നിന്നെ പഠിപ്പിക്കും. നല്ല കുട്ടിയായിരുന്ന് പഠിക്കുക മനസ്സിലായോ?'' മാഷിൻ്റെ സ്വരത്തിലെ ശാസനയും, വാത്സല്യവും അംബികക്കും, അമ്പാടിക്കും മനസ്സിലാവുന്നുണ്ടായിരുന്നു.

പിറ്റേന്ന് വൈകുന്നേരം മുതൽ ദേവൻ മാഷ് ഗൈഡൊക്കെ നോക്കി പരീക്ഷക്ക് വേണ്ട കാര്യങ്ങളൊക്കെ അമ്പാടിയെ പഠിപ്പിച്ചു. ടെൻഷനൊന്നും ഇല്ലാതെ ആയിരുന്നു അവൻ പരീക്ഷ എഴുതിയത്. റിസൾട്ട് വന്നപ്പോൾ നൂറിൽ നൂറ് മാർക്കും ഉണ്ടായിരുന്നു. ആ വിജയം കുട്ടി മാഷ് മുൻകൂട്ടി കണ്ടതാണ്.

പുതിയ സ്കൂളിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു അമ്പാടി. കുട്ടി മാഷും, ദേവൻ മാഷും അവന് ഈ രണ്ട് ജോഡി പുതിയ ഡ്രസുകളും, ചെരുപ്പുമൊക്കെ വാങ്ങി നൽകിയിരുന്നു. ആയിഷുമ്മ നൽകിയ സ്യൂട്ട് കേസിൽ നിശബ്ദം എല്ലാം അവൻ അടുക്കി. എറ്റവും അവസാനം അച്ഛൻ്റെ ഫോട്ടോയും, കുട്ടി മാഷ് സമ്മാനിച്ച വാച്ചും എടുത്ത് വെച്ചു.ആ പെട്ടി നിറയെ നന്മയുടെ സ്പന്ദനങ്ങൾ തുടിക്കുന്നത് അവനറിഞ്ഞു.

കുട്ടി മാഷിനൊപ്പമായിരുന്നു  അമ്പാടി; നവോദയ വിദ്യാലയത്തിലേക്ക് പുറപ്പെടാൻ തീരുമാനിച്ചത്. പുതിയ വിദ്യാലയം, അവിടത്തെ കൂട്ടുകാർ എല്ലാം എങ്ങനെ ആയിരിക്കും എന്നതായിരുന്നു പുറപ്പെടുമ്പോൾ  അവൻ്റെ മനസ്സുനിറയെ.

അമ്മയോടും, ചേച്ചിയോടും, യാത്ര ചോദിക്കുമ്പോൾ  സങ്കടത്തിൻ്റെ പെരുമഴ കുതിച്ചെത്തുകയാണെന്ന് അവന് മനസ്സിലായി. മുഖഭാവം അമ്മ കാണാതിരിക്കാൻ അവനോടി ചെന്ന് കുട്ടി മാഷിൻ്റെ കൈകൾ കവർന്നു. പിന്നെ തിരിഞ്ഞ് നോക്കാതെ മാഷിനൊപ്പം പുതിയ  ലോകത്തിലേക്കവൻ കൈകൾ വീശി നടന്നു.

(അവസാനിച്ചു)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ