mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 11

ശാസ്ത്രമേളയുടെ അറീപ്പ് കിട്ടിയതോടെ ക്ലാസുകളിൽ  കുട്ടികളെ തെരെഞ്ഞെടുത്ത് ടീച്ചർമാർ പ്രത്യേക പരിശീലനം കൊടുത്തു തുടങ്ങി. അമ്പാടിയേയും മത്സരത്തിന് പങ്കെടുപ്പിക്കാൻ കുട്ടി മാഷ് തീരുമാനിച്ചു.

അമ്പാടിയുടെ അമ്മ നന്നായിട്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുമെന്ന് മാഷിന് അറിയാം. അതു കൊണ്ടാണ് സ്കൂൾ അവധിയുള്ള ദിവസം തന്നെ  മാധവൻ്റെ വീടു വരെ ചെല്ലാൻ തീരുമാനിച്ചത്.

പച്ചക്കറിക്ക് വെള്ളം നനക്കുകയായിരുന്ന അമ്പാടി മാഷിനെ കണ്ട് ഓടി അടുത്തേക്ക് ചെന്നു.

''അമ്പാടി എന്താ ചെയ്യുന്നേ...!" മാഷ് കുശലം ചോദിച്ചു.

"ഞാൻ വെർതെ അമ്മക്കൊപ്പം" അവൻ അമ്മ നിൽക്കുന്നിടത്തേക്ക് വിരൽ ചൂണ്ടി.

മാഷിൻ്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. പരിമിതമായ സ്ഥലത്ത് ഗ്രോബാഗുകളിലും, ചാക്കിലുമൊക്കെയായി നിരവധി പച്ചക്കറിത്തൈകൾ നട്ടുപിടിപ്പിച്ചിരിക്കുന്നു.ചിലതിലൊക്കെ പൂവും കായും ഉണ്ട്.

"നല്ല കാര്യാണല്ലോ? അമ്മയും മോനും രാവിലെ തന്നെ ചെയ്യണത്''.

മനസ്സിലെ സന്തോഷം അദ്ദേഹത്തിൻ്റെ വാക്കുകളിൽ ഉണ്ടായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്ത് മാഷിനെ കണ്ടപ്പോൾ അംബിക വല്ലാതായി. മാഷ് ഓരോന്നിൻ്റെയും അടുത്തേക്ക് ചെന്ന് നോക്കുവാൻ തുടങ്ങി. 

അംബിക മാഷ് കേൾക്കാതെ മകനോട് പറഞ്ഞു.

''അമ്പാടി...; ആയിഷുമ്മേടെ അട്ത്ത്ന്ന് കൊർച്ച് പാല് വാങ്ങീറ്റ് പെട്ടെന്ന് വാ. മാഷിന് എങ്ങനാ കട്ടൻ ചായ കൊടുക്ക്വാ''.

"പൈസ..."

"പൈസ അമ്മ തരൂംന്ന് പറഞ്ഞാ മതി. പിന്നെ മാഷ് കാണാതെ പോവ്വേം, വര്യേം വേണം"

''അതൊക്കെ ഞാനേറ്റു.''

റെഡി...വൺ, ടൂ, ത്രീ... വായ കൊണ്ട് വണ്ടിയുടെ ശബ്ദമുണ്ടാക്കി മുന്നോട്ട് കുതിക്കാനൊരുങ്ങിയപ്പോഴേക്കും,ചുറ്റുപാടുകൾ വീക്ഷിച്ച് കൊണ്ട് കുട്ടി മാഷ് കൃത്യം അവൻ്റെ മുന്നിൽ തന്നെ എത്തി.

''അമ്പാടി എങ്ങോട്ട് പോവാൻ നോക്ക്വാ?''

''എവിടെയും ഇല്ല മാഷേ...'' കയ്യിലുള്ള പാത്രം പിറകിലേക്ക് മാറ്റി പിടിക്കുന്നതിനിടയിൽ അബദ്ധത്തിലത് താഴെ വീണു.

പാത്രമെടുത്ത് മാഷ് അവനു നേരെ നീട്ടി. കൈ നീട്ടുന്നതിനിടയിൽ അവനൊന്ന് പരുങ്ങി.

"എന്നെ കണ്ടിട്ടാണ് ഈ പരക്കം പാച്ചില്ലെങ്കി വേണ്ട. ഞാനൊരു കാര്യം പറയാൻ വേണ്ടി വന്നതാ. അമ്മയെ ഇങ്ങോട്ട് വിളിക്ക്".

അവൻ വിളിക്കാൻ ഒരുങ്ങിയപ്പോഴേക്കും അംബിക അടുത്തേക്ക് വന്നു.

''മാഷേ... മുറ്റത്ത് തന്നെ നിക്കാതെ എറയത്തോട്ട് കേറിയിരിക്ക്"

കോലായിൽ ഇട്ട ചൂരൽ കസേരയിൽ അദ്ദേഹം അമർന്നിരുന്നു.

"ഇത് അംബിക ഇണ്ടാക്കീതാണോ?"

''അതേ...മാഷേ... ഞാൻ വെർതെ ഓരോന്ന് ഒക്കെ മെടയും".

"അതേയോ... ഇത് പോലൊരെണ്ണം എനക്കും കൂടി വേണം. പ്രായാവുകയല്ലെ വയസ്സാം കാലത്ത്  ചാരിയിരുന്ന്  നടു നിവർത്താലോ?''ചിരിയോടെ അദ്ദേഹം പറഞ്ഞു.

"പിന്നേ...അംബികേ, എനക്ക് നെൻ്റെയൊരു സഹായം വേണം".

''എന്താണ് മാഷേ...!"

"വേറൊന്നും അല്ല, ശാസ്ത്ര പ്രവൃത്തി പരിചയമേള തൊടങ്ങിയ കാര്യം അമ്പാടി പറഞ്ഞ് കാണ്വല്ലോ"

"ഉവ്വ്"

"അമ്പാടിയുടെ പേരും കൂടി കൊടുത്തിട്ടുണ്ട്"

"അവൻ പറഞ്ഞിരുന്നു"

"കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിലാ അവൻ്റെ പേര് ഉൾപ്പെടുത്തിയിട്ടുള്ളത്. അവയൊക്കെ നിർമ്മിക്കാൻ നീ അവനെ പരിശീലിപ്പിക്കണം"

അങ്കലാപ്പോടെ അംബിക തല ചൊറിഞ്ഞു.

"അയ്യോ...മാഷെ അതൊക്കെ എന്നെ കൊണ്ട് പറ്റ്വോ?'' 

''നെനക്കെ പറ്റൂ, അതാ ഞാൻ അമ്പാടീൻ്റെ പേര് തന്നെ കൊട്ത്തത്. അമ്പാടി മിടുക്കനാ... എനക്കറിയാം. നിനക്കറിയുo പോലെ പറഞ്ഞ് കൊടുത്താ മതി. ടെൻഷനൊന്നും വേണ്ട. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറഞ്ഞാ മതി. ആദ്യമായിട്ടാണ് ഈ മത്സരത്തിന് പേര് കൊടക്ക്ന്നത്"

"എന്നാലും"

''ഒരു എന്നാലും ഇല്ല. അമ്പാടീ... ജില്ലാതലത്തിൽ നീ ഒന്നാം സ്ഥാനം വാങ്ങി വെരൂലേ ടാ..."

''വെരും മാഷേ...''

അവൻ്റെ വാക്കുകളിലെ ആത്മവിശ്വാസം മാഷ് തിരിച്ചറിഞ്ഞു.

"സമയം  മൂന്ന് മണിക്കൂർ ആയിരിക്കും. നോക്കി ചെയ്യണം''

അതു കേട്ടപ്പോൾ അമ്പാടിയുടെയും, അമ്മയുടെയും മുഖം ഒരു പോലെ മ്ലാനമായത് മാഷ് ശ്രദ്ധിച്ചു.

"എന്തു പറ്റി...''

''മാഷേ അത് സമയം നോക്കാൻ''

''ഓഹ് അതാണോ കാര്യം" അദ്ദേഹം കയ്യിലുള്ള വാച്ച് ഊരി അമ്പാടിയുടെ കൈ വെള്ളയിൽ വെച്ച് കൊടുത്തു.

"മാഷേ...ഇത്; മാഷ് കെട്ടുന്നതല്ലേ?''

''അതേ... മത്സരം കഴിയുന്നതുവരെ നീയാണ് ഇത് സൂക്ഷിക്കേണ്ടത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാ അത് ഞാൻ നെനക്ക് തര്ന്ന സമ്മാനായിരിക്കും".

മറുപടി പറയാൻ കഴിയാതെ അമ്മയും, മകനും മുഖത്തോട് മുഖം നോക്കി. അപ്പോഴേക്കും അഞ്ജു ആവി പറക്കുന്ന കട്ടൻ ചായയുമായി അങ്ങോട്ടു വന്നു. സ്നേഹത്തോടെ മാഷ് അവളിൽ നിന്നും ചായ വാങ്ങി ചുണ്ടോട് അടുപ്പിച്ച് അൽപ്പാൽപ്പമായി കുടിക്കാൻ തുടങ്ങി.

"നല്ല ചായ! കൊച്ചു മിടുക്കി അമ്മയെ അടുക്കളേൽ സഹായിക്കാറുണ്ടല്ലേ!"

അഞ്ജു നാണത്തോടെ അമ്മയുടെ പിറകിൽ ഒളിച്ചു. 

ഒഴിഞ്ഞ ഗ്ലാസ് തിരികെ നൽകി അദ്ദേഹം അവിടെ നിന്നും എഴുന്നേറ്റു.പോകാൻ നേരം മാധവനോട് ഇക്കാര്യം സൂചിപ്പിക്കണമെന്ന് പറയുകയും ചെയ്തു. മാഷ് പോയതിനു ശേഷം അമ്പാടി ആ വാച്ച് തൻ്റെ  നെഞ്ചോട് ചേർത്തു. അതിലെ സൂചികളുടെ സ്പന്ദനം അവൻ്റെ ഹൃദയത്തിലേക്ക് തുളച്ച് കയറുന്നതു പോലെ  തോന്നി.

തുടരും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ