പഴയ ഒരു മഴക്കാലം
വയൽക്കരയിലെ പുതിയ വീട്ടിൽ മഴ. ഞങ്ങൾ ഒന്നു തണുത്തു. താഴെ കൊയ്യാറായ വയൽ കാണുമ്പോൾ നെഞ്ചു പിടയുന്നുണ്ട്. മൂന്ന് മാസത്തോളം കണ്ണിലെ കൃഷ്ണമണികൾ പോലെ കർഷകർ ശ്രദ്ധിക്കുന്ന പുഞ്ചയാണ്. വേനലിലെ നെൽകൃഷിക്ക് ഇരട്ടി ശ്രദ്ധ വേണം.
നന ഒരു നേരം തെറ്റിയാൽ മതി വെയിലേറ്റ് കരിയാൻ. ശ്രദ്ധയോടെ ശുശ്രൂഷിച്ചാൽ ഇരട്ടി വിളവാണ്. ഇതിപ്പോൾ വിളവെടുപ്പാകാറായതാണ്. ഈ ചാറ്റൽ മഴ കർഷകന്റെ നെഞ്ചിലാണ് പെയുന്നത്.പണ്ടു വേനലിലെ ആദ്യ മഴയിൽ വീട്ടിനുള്ളിൽ ഞാനും അനിയനും പുതപ്പും അഛന്റെ പണി മുണ്ടും എടുത്ത് കൂടാരം പോലുണ്ടാക്കി അതിനുള്ളിൽ ചൂളിപ്പിടിച്ചിരിക്കും.
കുറച്ചു നേരമേ അങ്ങിനെയിരിക്കൂ. പിന്നെ തല്ലു കൂടും. തുടർന്ന് കൂടാരം പൊളിച്ചടുക്കും. എന്നിട്ട് പുറത്തെ മഴയിലേക്കോടും. ആ ഓട്ടം പിന്നെ ഉച്ചക്കു ചോറുണ്ണാനെത്തിയാലായി!
ആദ്യം പാർത്തിരുന്ന അഛന്റെ തറവാടു, മേൽപ്പുര ഓടും, താഴ്പ്പുര ഓലയുമായിരുന്നു. എല്ലാ കൊല്ലവും വേനലിൽ ഓലയും വൈക്കോലും കൊണ്ട് ഇളക്കി മേയും. അത്തവണയെന്തോ അഛന് പണിയില്ലാ കാലമായിരുന്നിരിക്കണം. പുര മേച്ചിൽ നടന്നില്ല. ഒരു വട്ടമൊക്കെ ഇളക്കി മേഞ്ഞില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് കിടി കിടി പറഞ്ഞു കൊണ്ടിരുന്ന അമ്മയോട് ചാരായ ലഹരിയിൽ അഛൻ പറഞ്ഞു.
ആ മഴക്കാലം മുഴുവൻ അടുക്കളയും ഇടനാഴിയും ഉമ്മറവും ജലത്താൽ ചെറു തടാകമാകുന്നത് മേൽപ്പുരയുടെ മുറിയിലിരുന്ന് ഞാനും അനിയനും ചേച്ചിമാരും കണ്ടിരുന്നു. ചോരു മിടങ്ങളിൽ അമ്മ പട്ടയും പാളയും തിരുകി. അടുക്കളയിൽ സൂക്ഷിച്ച ചക്കക്കുരുകൾ മുളച്ച് ഇല വിരിഞ്ഞു.
തുടരും...