മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കടലു കാണാൻപോയ കഥ 

അങ്ങനെ നീണ്ട നാളത്തെ ചർച്ചക്കും ആലോചനക്കും ശേഷം ഞങ്ങൾ കടലു കാണാൻ തീരുമാനിച്ചു. കടൽ എന്ന് കേട്ടിട്ടേ ഒള്ളൂ. കാണാനുള്ള പുതി എത്രയോ മുമ്പ് കക്ക രവിയുടെ ജൈത്രയാത്ര എന്ന സിനിമ കണ്ട മുതൽ തുടങ്ങിയതാണ്.  

ചാവക്കാട് കടൽ ഉണ്ട് എന്ന കേട്ടറിവ് ഞങ്ങൾക്കുണ്ട്. അന്നാണെങ്കിൽ കൂറ്റനാട് നിന്ന് ചാവക്കാട്ടേക്ക് നേരിട്ടൊര് ബസ്സ് പോകുന്നുമുണ്ട്. അങ്ങനെ അത്യതികം രഹസ്യമായി വണ്ടി കൂലിയുമൊപ്പിച്ച് ഞാനും തോഴൻ സന്തോഷും കൂടി ചാവക്കാട്ടേക്ക് ബസ്സ് കയറി. പെരിങ്ങോട് കോതര തിപ്പലശേരി അക്കിക്കാവ് കുന്ദംകുളം ഗുരുവായൂർ രാജ്യങ്ങൾ പിന്നിട്ട് വണ്ടി ആളും മനുഷ്യനുമില്ലാത്ത ചാവക്കാട് ബസ്സ്റ്റാന്റിൽ വന്നു നിർത്തി. ആളുകൾ ഇറങ്ങി കിളി ഇറങ്ങി കണ്ടക്ടർ ഇറങ്ങി ഡ്രൈവർ ഇറങ്ങി. നാലുപാടും നോക്കിക്കൊണ്ട് ഞങ്ങളുമിറങ്ങി.

ഈ വന്ന വഴികളിലെവിടെയും കടലോ കടപ്പുറമോ കണ്ടില്ല.'

ആരോടെങ്കിലും കടല് ചോദിക്കാൻ സ്വതവേ ഉൾവലിച്ചലുകാരായ ഞങ്ങൾക്കു മടി തോന്നി. അങ്ങനെ മാനം നോക്കി നിൽക്കുമ്പോഴുണ്ട് എതോ സ്ഥലപേരിന്റെ വാലായി കടപ്പുറം എന്ന് ബോർഡ് എഴുതി കണ്ട ബസ്സ് വരുന്നത് പിന്നെയൊന്നുമാലോചിച്ചില്ല. ചാടിക്കയറിയിരുന്നു. വണ്ടി പുറപ്പെട്ടു. കണ്ടക്ട്ടർക്ക് കാശു കൊടുത്ത് ബസ്സില് കണ്ട സ്ഥലപേര് പറഞ്ഞു. വണ്ടി പുറപ്പെട്ടു. ലേശം പോയപ്പോൾ കാറ്റിൽ മറ്റൊരു ഗന്ധം വന്നു തുടങ്ങി
ആ ഗന്ധം കൂടി കൂടി വന്നു. അതേ .. വണ്ടി പോയിക്കൊണ്ടിരുന്നപ്പോൾ പുറത്ത് ഞങ്ങൾ കടല് കാണാൻ തുടങ്ങി ..
ഇതെന്ത് അത്ഭുതം.....! ലോകം ഇവിടെ അവസാനിക്കുകയാണോ.? ഞങ്ങൾ ഇതുവരെ കണ്ട ലോകമേയല്ല.
കിളിവാലൻ കുന്നും നന്ദിയംകോട് കുന്നും കപ്പുള്ളിപ്പാടവും നീർട്ടിക്കുളവും ഇന്തൊത്ത് കുളവും കക്കാട്ടിരിതോടും ആമക്കാവ് പൂരവും പെരിങ്ങോട് സ്കൂളിലെ ആന പ്രതിമയും എളവാതിക്കല് പൂരത്തിന്റെ വെടിക്കെട്ടും എന്ത്!

കടൽ...
അതിന്റെ മനസ്സാഴങ്ങൾ ..
പേരറിയാമീനുകൾ -..
മീൻ തേടിപ്പോയ വള്ളങ്ങൾ ..
കരകാണാക്കടൽ..
ഞങ്ങൾ സ്റ്റോപ്പൊന്നും നോക്കിയില്ല. കടലു കണ്ടയിടത്ത് ചാടിയിറങ്ങി. കടലിനടുത്തേക്ക് സന്തോഷ് ഓടി മുണ്ടഴിച്ച് ചാടി മറഞ്ഞു. ഞാൻ പേടിച്ച് വെള്ളത്തിലിറങ്ങിയില്ല. അവൻ കുറേ വിളിച്ചു. ഞാൻ കടല് നോക്കി നിന്നു.

തിരമാലകൾ ഇടക്ക് വന്ന് കാല് നനച്ചു.
സന്തോഷിനോട് ഇടക്കിടക്ക് ഞാൻ കയറി വരാൻ പറഞ്ഞു. അവനതൊന്നും മൈന്റേ ചെയ്തില്ല. എനിക്ക് പേടി വന്ന് തുടങ്ങി.

മഴക്കാറ് വരുന്നു. മഴ പെയ്താൽ ആകെ നനയുമെന്നോർത്ത് ആശങ്കപ്പെട്ടു. കാറ്റിൽ തിരമാലകൾ ആകാശത്തോളമുയർന്നാൽ സന്തോഷ് അതിൽ പെടുമോ? പലവട്ടമുള്ള എന്റെ വിളി കേട്ട് അവൻ കരകയറി. ഷഡി ഊരി മണൽ കുടഞ്ഞ് കഴുകിയുണക്കി.

അന്ന് രാത്രി ഉറങ്ങിയില്ല.
ഉള്ളിൽ കടൽ ഇരമ്പുന്നു.
ചേച്ചിമാരോടും അനിയനോടുമൊക്കെ
കടൽക്കഥ പറയാൻ മുട്ടുന്നുണ്ട്.
പറഞ്ഞില്ല പറഞ്ഞാൽ
അത് വലിയ പ്രശ്നമാകും.

തുടരും... 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ