മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
മരിക്കാത്തവരിൽ ഒരാൾ 

പന്താവൂര്ത്തെ ഉണ്ണിഷ്ണ അളിയൻ ഗൾഫിൽ നിന്ന് വന്നത് ഞങ്ങൾ വല്യമ്മ പറഞ്ഞ് അറിഞ്ഞു. നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു നാൾ അളിയൻ ഉഷചേച്ചിയും ഉമേഷും ഉജിഷയുമായി ദൂരെ യുവശക്തി ക്ലബിനു മപ്പുറത്ത് ചരൽ റോഡിലൂടെ നടന്ന് വരുന്നത് ഞങ്ങൾ കണ്ടു
 
തൂവെള്ള പോളിസ്റ്റർ മുണ്ടും ഫുൾ കൈ ഷർട്ടും ഇടത്തേ കൈത്തണ്ടയിൽ റാഡോ വാച്ചും വലത്തേ കയ്യിൽ ടേപ്പ് റിക്കാർഡറും തൂക്കി അതിൽ പാട്ടും വച്ച് അളിയൻ വല്യച്ചന്റെ വീടിന്റെ പടി കടന്ന് ഉമ്മറത്ത് തീണ്ണയിൽ പൊടിയുതിയിരുന്നു. അളിയൻ ചിരിച്ചു അന്നേരം ആകാശം തെളിഞ്ഞു. അതുവരെ അറിയാത്ത സുഗന്ധം അളിയനിൽ നിന്നും പരന്നു.
വല്യമ്മ അളിയന് ചായയും തലേന്ന് രാത്രി അളിയനായ് പ്രത്യേകം ഉണ്ടാക്കിയ പൂരം പൊടിയും ചക്കവറുത്തതും കൊടുത്ത് സൽക്കരിച്ചു. അളിയൻ ചായ കുടിക്കുന്നതും പലഹാരം കഴിക്കുന്നതും ഞങ്ങൾ കുട്ടികൾ കൗതുകത്തോടെ കണ്ടു.

"ദൊന്നും അവടെ കിട്ട്ല്യാ"; പൂരം പൊടി വായിലിട്ട് താടിയിൽ പറ്റി പിടിച്ച പൊടി തട്ടി അളിയൻ പറഞ്ഞു.
സുന്ദരമായ അളിയന്റെ വെട്ടിയൊതുക്കിയ താടി. എന്ത് രസമാണ് അളിയൻ സംസാരിക്കുന്നത് കേൾക്കാൻ .
വല്യമ്മ അളിയന് മാറ്റാൻ മുണ്ടും ഷർട്ടും കൊടുത്തു. ഷർട്ടും മുണ്ടും മാറ്റി വല്യച്ചനും അളിയനും ഇടവഴിയിറങ്ങി നടന്ന് പോയി.

അളിയൻ നടന്ന് പോയ ഇടവഴി സുഗന്ധത്താൽ  പരിപാവനമായി. ചപ്പിലക്കോഴികൾ അനങ്ങാതെ നിന്നു.
പൂമ്പാറ്റകളും വണ്ടുകളും ഇതേത്പൂവെന്ന് ശങ്കിച്ചു. ആ മണമേറ്റ് ഏത് നിറത്തിലേക്ക് പരിവർത്തനപ്പെടെണമെന്നാലോചിച്ച് ഒരോന്ത് പ്രാർത്ഥനാനിർഭരമായി.
 
ഷാപ്പിൽ നിന്നും മടങ്ങി വന്ന അളിയനും വല്യച്ചനും കൂടുതൽ സന്തോഷവാൻമാരായി. അകത്ത് കൊണ്ടു വച്ച ടേപ്പ് റിക്കോർഡർ അളിയൻ പുറത്തെടുത്തു.തുടച്ചു. കോഴിമുട്ടയുടെ ഷെയ്പ്പിലുള്ള ചുവന്ന ടേപ്പ് ഒന്ന് കൂടി തിളങ്ങി. എവറഡി ബാറ്ററികൾ എടുത്ത് ടേപ്പിൽ നിക്ഷേപിച്ചു' കാസറ്റിട്ടു. ഓൺ ചെയ്തു.
"മണ്ണിൽ യിന്ത കാതലട്രി യാരും വാഴ്‌തൽ കൂടുമോ..."
എസ്  പി  ബാലസുബ്രമണ്യൻ ഞങ്ങൾക്ക് മാത്രമായി പാടാൻ തുടങ്ങി പാട്ടിനിടയിൽ മൂപ്പര് ശ്വാസം വിടുന്നുണ്ട്. ഞങ്ങൾ ആ ഭാഗം വീണ്ടും വീണ്ടും വക്കാൻ അളിയനോടാവശ്യപ്പെട്ടു. ശ്വാസം വിടുമ്പോൾ ഞങ്ങൾ സ്പീക്കറിന് മേലേ ചെവിയമർത്തി കൂടുതൽ കൂടുതൽ ആസ്വദിച്ചു. എത്രവട്ടം ഞങ്ങൾ ആ പാട്ട് കേട്ടു വെന്നോ?!

രാത്രി കോഴിക്കൂട്ടിലെ വലിയ കോഴിയെ തലയറുത്ത് അളിയൻ തന്നെ നന്നാക്കുന്നത് അത്ഭുതത്തോടെ കണ്ടു നിന്നു.
"ദ് അവടത്തെ നന്നാക്കലാണ്"
ഒരു കയ്യിൽ സിഗരറ്റും  മറുകയിൽ കോഴിയുമായ് ചിരിച്ച് കൊണ്ട് അളിയൻ പറഞ്ഞു. ഇടക്ക് വല്യച്ചൻ ഗ്ലാസിൽഒഴിച്ച് കൊടുത്ത ചാരായം അളിയൻ കുടിച്ചു. എല്ലാം കഴിഞ്ഞ് കാലിയായ ചാരായ കുപ്പിയിൽ തീപ്പെട്ടിക്കൊള്ളിയുരസിയിട്ട് കുപ്പിയിലെ തീ ജ്വാല കാണിച്ച് തന്ന് വിസ്മയിപ്പിച്ചു.
 
പിറ്റേന്ന് എല്ലാവരേയും വിളിച്ച് ഒരത്ഭുതം കാണിച്ചു തന്നു. ഒരു കാൽ ഭാഗം പൊട്ടിയ സ്വർണ്ണ ബിസ്ക്കറ്റ്.!
അന്ന് കണ്ടതല്ലാതെ ജീവിതത്തിൽ പിന്നെ ഞാനാ സാധനം കണ്ടിട്ടില്ല. പിന്നെ അളിയൻ ഗൾഫിൽ പോയില്ല.
നാട്ടിൽ പണികളുമുമായി കൂടി. പിന്നെ കുടി മാത്രമായി. കാലം അളിയനെ മറ്റൊരാളാക്കി.
നന്ദിയം കോട്ടിലേക്കുള്ള വരവ് വലപ്പോഴുമായി. കുടി അളിയനെ പെട്ടെന്ന് വയസനാക്കി. രോഗം അളിയനെ വേറൊരു പ്രവാസത്തിലേക്ക് കൂട്ടികൊണ്ടു പോയി എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം.

അളിയൻ മരിച്ചിട്ടേയില്ല. എന്നെങ്കിലും ടേപ്പും സ്വർണ്ണ ബിസ്ക്കറ്റുമായി വരാതിരിക്കില്ല.
 
തുടരും... 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ