ഒരു പടക്കപ്പുറപ്പാട്
"വിഷുക്കാലമാണ്. ഇക്കുറി നമുക്ക് പടക്കമുണ്ടാക്കണം", സന്തോഷ് പറഞ്ഞു.
പടക്കമോ ..? ഞാനശ്ചര്യപ്പെട്ടു.
സന്തോഷിന് ലോകത്തെ മുഴുവൻ കാര്യങ്ങളും അറിയാം.
"മാട്ടായയിൽ പോയാൽ മരുന്നും തിരികളും കിട്ടും. നൂറ് ഉറുപ്യക്ക് സാധനം വാങ്ങിയാല് ആയിര ഉറുപ്യടെ പടക്കം തെരക്കാ".
ലോകം മുഴുവനും ഉറക്കനെ പൊട്ടിത്തെറിപ്പിക്കാൻ കൊതിച്ചു പോകുന്ന മുഖമുള്ളവരായിരുന്നു അവരൊക്കെ.
പടക്കം തിരച്ച് തിരച്ച് വിരൽ മുരടിച്ച കുതുകി ഞങ്ങളോട് പറഞ്ഞു.
"വേം പാഞ്ഞോ സാനം തീരാരായി .. "
ഞങ്ങൾ ഓടി തോട്ടത്തിൽ പ്രൗഡമായ പഴയ വീട്. ചാണകം മെഴുകിയ മുറ്റത്ത് ഉണക്കാനിട്ട വെടിമരുന്ന് പുരട്ടിയ തിരികൾ. ഞങ്ങളുടെ മേലാകെയൊന്ന് കോരിത്തരിച്ചു.
മുറ്റത്ത് തിരി ഉണക്കിയിടുന്ന വൃദ്ധയോട് മരുന്ന് എവിടെയെന്ന് ചോദിച്ചപ്പോൾ 'തോട്ടത്തിനുള്ളിലേക്ക് വിരൽ ചൂണ്ടി തിരി കത്തും പോലെ ചുമച്ചു.
മഴക്കാലം പോലെ നനഞ്ഞ തോട്ടത്തിനുള്ളിൽ കവുങ്ങിൻ പാള കൊണ്ട് മറച്ച പുരയിൽ ചമ്രം പടിഞ്ഞിരുന്ന് കുറുകിയ മനുഷ്യൻ തുലാസിൽ മരുന്ന് തൂക്കി നൽകുന്നു. മറ പുരക്ക് ചുറ്റും മനുഷ്യക്കോട്ട. വെടിമരുന്ന് മേലാകെ പറ്റി അയാളെ കണ്ടാൽ അലുമിനിയം പ്രതിമയായ് തോന്നി. ഒറ്റ തീപൊരി മതി, ഒരു നുള്ള് ഭസ്മമാകാൻ എന്നു ഭാഷയില്ലാ കാലത്തും ഞാൻ ചിന്തിച്ചു.
പിറ്റേന്ന് തൊഴുക്കാട് ഷാപ്പിന്റെ പിന്നിൽ സമൃദ്ധമായി നിന്നിരുന്ന കരിമ്പനതൈയിൽ നിന്ന് പട്ട വെട്ടി വന്നു.
അത് ഓല ചീന്തി ചെമ്പിൽ വെള്ളത്തിൽ ഇട്ട് അടുപ്പത്ത് വച്ച് വാട്ടി ഉണക്കിയെടുത്തു.
അനുഭവസ്ഥർ ആളാകാൻ വേണ്ടി പറഞ്ഞു
"ദോണ്ടെല്ല പടക്കം തെരക്കാ, കൊടപ്പനെടെ അസ്സല് ഓലോണ്ടാണ് ''
അതൊന്നും ഞങ്ങള് മൈന്റ് ചെയ്തില്ല. പകലും രാത്രിയും പടക്കം തെരക്കലോട് തിരക്കലായിരുന്നു. രാത്രി മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഒരന്തവും കുന്തവുമില്ലാതെ പടക്ക മുണ്ടാക്കി. ഇത് കണ്ടിട്ട് മുതിർന്നവർ ആരും വഴക്ക് പറയാത്തതിനെ പ്രതി ഇന്നാശ്ചര്യം തോന്നുന്നു. വിളക്ക് അപകടമാണെന്ന് ഞങ്ങൾക്ക് തന്നെ തോന്നി അപ്പുറത്തെ കറണ്ടുള്ള ദാസേട്ടന്റ വീടിന്റെ പടിക്കൽ തൂക്കിയ ബൾബിൻ ചുവട്ടിലേക്ക് പണിശാല രാത്രി മാറ്റുകയാണുണ്ടായത്.
ആ വിഷുക്കാലം ഞങ്ങൾക്ക് സമൃദ്ധമായിരുന്നു. എത്ര പൊട്ടിച്ചാലും പടക്കം തീർന്നേയില്ല. കരിമ്പനയോലകളിൽ പടക്കം ഇതുവരെ അനുഭവിക്കാത്ത ഒച്ചയിൽ നന്ദിയം കോടിനെ പ്രകംമ്പനം കൊള്ളിച്ചു. അടുത്ത വർഷം പടക്കം ഉണ്ടാക്കി വിൽക്കാൻ ഞങ്ങൾ തീരുമാനിച്ചു.
തുടരും...