ഇതിൽ വിളക്കിച്ചേർക്കലുകളോ അലങ്കാരങ്ങളോ ഇല്ല. വെറും അനുഭവങ്ങൾ മാത്രം. രാജേഷിന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് ഇവ ഓരോന്നും. പക്ഷെ ഓരോ അനുഭവത്തെയും എങ്ങനെ നോക്കിക്കാണുന്നു എന്ന ഇടത്താണ് അതിന്റെ മൂല്യം കുടികൊള്ളുന്നത്.
ഒരിക്കലും പിടി തരാത്ത നമ്മൾ
നല്ല വേനലാണ്. ശീമക്കൊന്ന കായകൾ പൊട്ടുന്ന ഒച്ച. ഇടക്കിടെ ചില അപ്പൂപ്പൻ താടികൾ മേലുരുമ്മി പറന്നു പോയി. കാറ്റു വീശുന്നുണ്ട്. വയൽക്കര ആയതു കൊണ്ടാണ് ഈ കനത്ത വേനലിലും കാറ്റിനെ അറിയാൻ പറ്റുന്നത്.
നിശ്ചലതയിലാണ് ശ്വാസം പോലും എന്ന് തോന്നും. വെറുതേയിരിക്കുമ്പോൾ ഓർമ്മകളാണ് തേട്ടി വരാറ്. കറച്ച് നാളായി അതുമില്ല. അല്ലെങ്കിൽ പിന്നെന്ത് ലോകമതിന്റെ അത്യപൂർവ്വ ട്വിസ്റ്റിൽ നിൽക്കുന്ന നേരത്ത് ഓർമ്മ വച്ചെന്ത് തായംകളിക്കാനാണ്.
ജലമതിന്റെ ആഴങ്ങളിലേക്ക് പുറപ്പെട്ടു പോയാൽ നാമെന്ത് ചെയ്യുമെന്ന് ഖുറാനിൽ ജിജ്ഞാസപ്പെടുന്നുണ്ട്. ഉറവകൾ നമ്മുക്കായി മേലോട്ടുണരുന്നതിന്റെ സംഗീതാത്മകമായ കനിവ് ആരു തരുന്നു എന്നതിനെ പ്രതിയാകാമത്.
പ്രപഞ്ചത്തിലെ അനന്തമായ കാലത്തിലെ മനുഷ്യനെന്ന ഒരിറ്റ് ജീവിയുടെ കണക്കുകൂട്ടലും കാൽപ്പനികതയും എപ്പോഴും വിജയം കൈവരിച്ചോളണമെന്നില്ല.
പൂമ്പൊടിയെന്ന പരാഗണ രഹസ്യമോർത്താൽ മാത്രം മതി നാം. തേനീച്ചകൾ വണ്ടുകൾ ശലഭങ്ങൾ അവരൊരിക്കലെങ്കിലും അറിയുന്നുണ്ടോ തങ്ങൾ നിർവ്വഹിക്കുന്ന അത്യുന്നത വ്യവഹാരത്തെ പറ്റി .
ഞാനീയെഴുതുമ്പോൾ വിരൽ തുമ്പത്തിരുന്ന് ആഗോള വ്യാധി സൃഷ്ടിക്കുന്ന വികൃതി വൈറസുകളെ പറ്റി.
വീട്ടിൽ ഇരിക്കാൻ പറയുമ്പോൾ, ഇരിക്കാൻ തോന്നായ്കയും, പുറത്ത് പോകാൻ പറയുമ്പോൾ, വീട്ടിലിരിക്കാൻ തോന്നുകയും ചെയ്യുന്ന നമ്മുടെ നമുക്ക് ഒരിക്കലും പിടി തരാത്ത ഒരു നമ്മളുണ്ടല്ലോ.
തുടരും...