കായൽക്കരയിലെ ആകാശക്കൊട്ടാരം
ശാലിനിക്ക് കിട്ടിയ ലേശം സ്വർണ്ണം വിറ്റും കെ എസ് എഫ് ഇ യുടെ ചെറിയൊര് കുറി വിളിച്ചും ഞങ്ങൾ നന്ദിയം കോട്ടിൽ നിന്ന് ലേശം മാറി വട്ടേനാട് എട്ട് സെന്റ് സ്ഥലം ആറ്കൊല്ലം മുൻപേ വാങ്ങി.
സ്ഥലത്തിന് താഴെ കിലോമീറ്റർ പരന്ന് കിടക്കുന്ന പുളിയപറ്റ കായൽ പാടം. മഴക്കാലത്ത് കായലാവുകയും വേനലിൽ വയലാവുകയും ചെയ്യുന്ന സുന്ദരമായ പുളിയപറ്റ.പണിക്ക് പോകുന്ന കാലം ആ എട്ടു സെന്റിൽ മറ്റുള്ളവരെ ഞട്ടിച്ച് കൊണ്ട് വലിയ ഇരുനില വീട് തന്നെ ഞാനും കിനാവു കണ്ടു. ഒരു മലയാളിയുടെ ശരാശരി സ്വപ്നം കല്യാണവും വീടും തന്നെ. പിന്നീട് വീടിന്റെ കാര്യം ആലോചനക്കെടുത്തു. ലോണെടുക്കണം ലേശം കാശ് കയ്യിലുമുണ്ട് സുഹൃത്തും ഭവനനിർമ്മാണ ബാങ്കിന്റെ സെക്രട്ടിയുമായ രാജേട്ടൻ ഒരു ലിസ്റ്റ് തന്നു.
"ദൊക്കെ ശര്യാക്കി തന്നാ ലോണപ്പൊ തരാ "
താമസംവിനാ എല്ലാ പേപ്പറുകളും ഒരു മാസം കൊണ്ട് ശരിയാക്കി. ഇനി ബാങ്കിൽ കൊടുത്താൽ ലോൺ ഓകെ.
എന്തോ ബാങ്കിൽ പോകാൻ തോന്നിയില്ല. കടം വാങ്ങി വലിയവീട് വച്ച് ആരെ ബോധിപ്പിക്കാനാണ്. ഇതിനിടയിൽ കവിത വന്ന് കൈപിടിച്ച് പെരുവഴിയിലേക്ക് വലിച്ചിഴക്കാൻ തുടങ്ങിയ സമയമാണ്. ലോണെടുത്താൽ പിന്നെ അത് അടക്കുവാൻ വീണ്ടും പണിയിലേക്കിറങ്ങിയേ തീരു. വേണ്ട കയ്യിലുള്ള കാശും അവനവന്റെ അധ്വാനവും മതി മഴയും വെയിലും കൊള്ളാതെജീവിച്ച് പോകാൻ ഒരു വീട് വക്കാൻ. അങ്ങനെ ഞാനും തൊട്ടയലത്തെ രാജേട്ടനും കൂടി ഇന്ന് ഞങ്ങളിരിക്കുന്ന കുഞ്ഞുവീടുണ്ടായി.
ഈ വീട്ടിൽ ഉറങ്ങാൻ കിടക്കുമ്പോൾ പുഴയുടെ സങ്കടവും മലയുടെ കരച്ചിലും മരങ്ങളുടെ നിലവിളികളും ഞങ്ങളെ അസ്വസ്ഥപ്പെടുത്താൻ വരില്ല. ഇത്തരം കുഞ്ഞുകുഞ്ഞു സന്തോഷം മതി ചെറിയ ജീവിതത്തിന്.
ലോക്ക് ഡൗൺ കാലത്താണ് ഓരോ മനുഷ്യനും പ്രകൃതിയെ എത്രമാത്രം ചൂഷണം ചെയ്തിരുന്നതെന്ന് തിരിച്ചറിയുന്നത്. വലിയ വീടുകളിൽ ലോണടവുകളെപറ്റിയാലോചിച്ച് അസ്വസ്ഥമായിരിക്കുന്ന എത്ര പേരുണ്ടാകും. ആ വലിയ വീടുകൾക്കുള്ളിൽ പുഴയുടേയും മലകളുടേയും നിലവിളി കേൾക്കുന്നില്ലേ?
വലിയ ഉമ്മറ വാതിൽ തുറക്കുമ്പോൾ ഒരു കാടിൻ ഏങ്ങൽ അറിയുന്നില്ലേ.
എന്നെങ്കിലും പണമെന്ന വിശ്വവിഖ്യാതമായ ചങ്ങാതി എന്നെയന്വോഷിച്ചും വരുമായിരിക്കാം. അന്ന് ഞാൻ ആളാകാൻ വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള ഒര് എടപാടിനും നിൽക്കില്ല എന്ന് ഉറപ്പിച്ച് പറയട്ടെ. അല്ലെങ്കിൽ തന്നെ നമ്മുക്കൊരിക്കലും കാണാത്ത വൈറസെന്ന മഹാ മാന്ത്രികന് മുൻമ്പിൽ നമ്മുടെയീ മുവായിരം നാലായിരം സ്വകയർ ഫീറ്റ് വീടുകൾക്കും എന്ത് സുരക്ഷയാണല്ലേ?
വെറുതേയിരിക്കുകയല്ലേ. ഇടക്കൊക്കെ മനസ്സുകൊണ്ടെങ്കിലും ഉറുമ്പുകളുടെ മണ്ണിനടിയിലെ കൊട്ടാരങ്ങളും
മരകൊമ്പത്തെ കിളിവീടുകളും സന്ദർശിച്ചു നോക്കൂ. നമ്മുടെയീ തലകുത്തിമറിയുന്ന ജീവിതമൊന്നുമല്ല എന്ന ഒരുൾവിളിയെങ്കിലും ഉണ്ടാകും.
തുടരും...