അതെ, സുധാകരേട്ടൻ തന്നെ!
സുധാകരേട്ടന്റെ ഭാര്യ ലേശം സ്ട്രോങ്ങായിരുന്നു. അമ്മ അതിലേറെ സ്ട്രോങ്ങായിരുന്നു. അടുക്കളയിൽ അവരിരുവരും കട്ടക്ക് കട്ടക്ക് മുട്ടി. കാലം വൈദ്യുതിക്കും മുൻമ്പാണ്. മൂന്ന് കട്ട ബാറ്ററിയിൽ റേഡിയോയിലെ വാർത്തകളും, വയലും വീടും, നാടകവും, ചലച്ചിത്ര ഗാനങ്ങളും സുധാകരേട്ടൻ പണി മാറ്റി വന്ന് എണ്ണ തേച്ച് കുളിച്ച് ഉമ്മറത്ത് തിണ്ണയിൽ ചുമരും ചാരിയിരുന്ന് കേൾക്കും.
മൂപ്പര് പണി മാറ്റി വരുമ്പോൾ കൊണ്ടുവന്ന മത്തി തേങ്ങയരച്ച് വെക്കണോ പുളിയിട്ട് വക്കണോ എന്നതിനെ പ്രതി അടുക്കളയിൽ അടി തുടങ്ങിട്ടുണ്ടാകും. തിരൂര് കാരിയായ മരുമകൾക്ക് മത്തി തേങ്ങയരച്ച് വച്ചാലേ ചോറിറങ്ങുകയൊള്ളൂ. അമ്മായിയമ്മക്കാണെങ്കിലോ വെറും പുളിവെള്ളം മതി. വഴക്ക് കലശലാവുമ്പോൾ സുധാകരൻ റേഡിയോ ഓഫാക്കി അടുക്കളയിൽ കേറിയൊന്ന് മേയും. നന്നാക്കി വച്ച മത്തി തൂറാനിരിക്കുന്ന കുണ്ടനിടവഴിയിൽ പതിക്കും. ഭാര്യയുടെ മുടി പിടിച്ച് വലിച്ച് പുറത്ത് രണ്ടെണം കൊടുക്കും. അമ്മയെ കണ്ണുരുട്ടി മെരട്ടും. എന്നിട്ടോ എല്ലാം ശാന്തമായാൽ മൂവരും കൂടി ചോറിൽ ഇളം ചൂടുവെള്ളം ഉപ്പിട്ട് കുഴച്ച് ഉണക്കമുളകും കൂട്ടി കടിച്ച് തിന്നും. ഉറങ്ങാൻ കിടക്കും നേരം കലവും, കൈലും, കണയും ഞാനാർക്കും വിട്ടുകൊടുക്കില്ല എന്ന് മരുമകൾ കേൾക്കേ അമ്മായിയമ്മ പുലരും വരെ പുലമ്പിക്കൊണ്ടിരിക്കും.കുടുംബത്തിൽആരോ മരിച്ചു. അതിന്റെ അടിയന്തിര സദ്യക്ക് പോകാൻ പുറപ്പെട്ട എനിക്കും ഹരീഷിനും സന്തോഷിനും അറിയില്ലായിരുന്നു മരിച്ചതാരായിരുന്നൂ എന്ന്. ഒരു മാമ്മൻ. കൊടക്കുഴി എന്ന വിചിത്ര നാമമുള്ള ഗ്രാമത്തിലേക്ക് പുറപ്പെട്ടു.
കൂറ്റനാട് നിന്ന് കുന്ദംകുളം പിന്നെ വടക്കാഞ്ചേരി ബസ്സിൽ കൊടക്കുഴി. കാഴ്ചകളും കൗതുകങ്ങളും കണ്ടു കൊണ്ടിരിക്കേ കൊടക്കുഴിയെത്തി. അവിടന്നും നടന്നും അന്വോഷിച്ചും ഒരു വീട്ടിൽ എത്തിപ്പെട്ടു. സാരിയും ടാർപ്പായയും കൊണ്ട് വലിച്ച് കെട്ടിയ പന്തൽ. അപരിചിതരായ ബന്ധുക്കൾ. ആരാ എവിടുന്നാ എന്നൊന്നും ആരും അന്വേഷിച്ചില്ല. ഞങ്ങൾ കുട്ടികൾ അതു പറഞ്ഞുമില്ല. ചേന, മോരൊഴിച്ച് വച്ച കൂട്ടാൻ, അവിയൽ, കാളൻ ഉപ്പേരി, പച്ചടി, ആരോ കണ്വോക്ക് കൊണ്ടുവന്ന വലിയ പപ്പടം, തേങ്ങാപാലൊഴിച്ച് വച്ച അട പ്രഥമൻ. ആദ്യ പന്തിയിൽ തന്നെ ഞങ്ങളിരുന്നു. നന്നായി ഉണ്ടു. പിന്നെ ആരോടും യാത്രയൊന്നും പറയാതെ ഇറങ്ങി നടന്നു.
തുടരും...