ഗന്ധമുള്ള പകലുകൾ
കാറ്റിന് കശുമാങ്ങകളുടെ കൂടി ഗന്ധമുണ്ട് ഏപ്രിലിൽ. ചില ഉച്ചകളിൽ ചൂടിനൊപ്പം കശുവണ്ടി ചുട്ട മണം കൂടി കലങ്ങി പരക്കും. രക്ഷസുകളാഗന്ധത്തിൽ മൂക്കുപൊത്തി അസ്വസ്ഥരാകും. അവർക്കീവക രൂക്ഷഗന്ധങ്ങളൊന്നും തീരെ പിടിക്കില്ല.ഞാനും ആനന്ദനുമാണ് നന്ദിയംകോട് കുന്നിൽ ചെരുവിലെ കശുമാവിൻ തോട്ടത്തിൽ അണ്ടി മോഷ്ടിക്കാൻ പോകാറ്. കിട്ടിയതെന്തും പപ്പാതി' സ്കൂളിലന്ന് ഷിഫ്റ്റ് പ്രകാരം ഉച്ചവരെ ക്ലാസ് കഴിഞ്ഞാൽ ഉറങ്ങും വരെ സമയം യഥേഷ്ടം. അന്ന് ഇന്നത്തെ പോലെയല്ല. രാത്രിയുറങ്ങാൻ നേരം പായിലുണ്ടായാൽ മതി. അതു വരെയെവിടെയെന്നോ, എങ്ങോട്ടു പോയെന്നോ അന്വേഷണമൊന്നും ഒരു വീടുകളിൽ നിന്നുമുണ്ടായിരുന്നില്ല. പറവകളെ പോലെയുള്ള ജീവിതം തന്നെ.
പതിവ് പോലെ ഞങ്ങൾ കുന്ന് കയറി. ചപ്പിലകൾക്കടിയിൽ എന്നോ വീണടിഞ്ഞ കശുഅണ്ടികൾ പെറുക്കി. ഭയമെപ്പോഴും ഉണ്ടാകും. പാമ്പ്, പന്നി, കുറുക്കൻ, കട്ന്നൽ, കൂടാതെ എപ്പോൾ വേണമെങ്കിലും ഉടമസ്ഥർ വന്നു പിടിക്കപ്പെടാം. ഒന്നോ രണ്ടോ മൂന്നോ ഉറുപ്യക്കുള്ള അണ്ടിയായാൽ പിന്നെ ഓടി കുന്നിൻ ചെരുവിലെ കൂറ്റനാട് നഗരത്തിലെ മലഞ്ചരക്ക് കടയിൽ എത്തി വിറ്റ് പോരും. കിട്ടിയ കാശിനു പൊറാട്ടതിന്നും, ഐസ് തിന്നും. ജീവിതം കുശാൽ.
ഓരോന്നോർത്ത് കുമ്പിട്ട് അണ്ടി പെറുക്കുന്നതിടക്ക് നിവർന്നൊന്ന് നോക്കുമ്പോൾ ഇലപ്പടർപ്പുകൾക്കിടയിലൂടെ തോക്കിൻ കുഴൽ വ്യക്തമായും കണ്ടു. അതു പതുക്കെ തിരിഞ്ഞു തിരിഞ്ഞ് ഞങ്ങളുടെ നേർക്ക് വരുന്നു.
പിന്നൊന്നും ആലോചിച്ചില്ല. ഓടിക്കോ ആനന്ദാ എന്ന് പറഞ്ഞ് ഞാനോടി ഒപ്പം ആനന്ദനും. ഓടിക്കിതച്ച് റോഡിൽ വന്ന് നിന്നു. ആനന്ദന് ഒന്നും മനസിലായില്ല.
തോക്ക് കണ്ട കാര്യം പറഞ്ഞപ്പോൾ അവനൊന്ന് ഞട്ടി. ആരായിരിക്കും അതെന്നാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. അജ്ഞാതനായ ആ വേട്ടക്കാരൻ ഞങ്ങളേക്കാൾ പരിഭ്രമിച്ച് ഓടി പോയിരിക്കാം. ഓടിയ ക്ഷീണം മാറാൻ കുഞ്ഞുമാൾ ചേത്ത്യാരുടെ വീട്ടു മുറ്റത്തെ കശുമാവ് കുലുക്കി യഥേഷ്ടം മാങ്ങ തിന്നു. അണ്ടികളൊക്കെ അവിടെ അവരുടെ കയ്യിലേൽപ്പിച്ച് വീട്ടിലേക്ക് ഞങ്ങൾ നടന്നു. ഞങ്ങൾ പോകും വഴിയെല്ലാം കശുമാവ് പൂത്തപോൽ മണം വിതറി.
ജീവിതം പലപ്പോഴായി നമ്മെ വഴി തിരിച്ച് വിടും. ഒരേ വഴി പോകുമ്പോൾ മടുക്കാറില്ല? ഒരേ സ്ഥലം കാണുമ്പോൾ മടുക്കാറില്ലേ.? നന്ദിയം കോട്ടിൽ നിന്നും മാറി വയൽക്കരയിലെ പുതിയ വീട്ടിൽ താമസം തുടങ്ങിയത് കൂടുതലായിട്ടെന്തെങ്കിലും എഴുതാനും വായിക്കാനും കൂടിയായിരുന്നു. എന്തു കൊണ്ടോ ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായിട്ടൊരു മാറ്റവും സംഭവിച്ചില്ല. നടന്നതോ ചൂണ്ടയിട്ട് മീൻപിടുത്തവും കള്ളു
കുടിയും. ഈ കാലവും കടന്ന് പോവും എന്ന ശുഭാപ്തി വിശ്വാസത്തിലങ്ങിനെ നാളുകൾ തള്ളി നീക്കി. ചൂണ്ടയിട്ട മീനുകളൊക്കെയും കൂട്ടാൻ വച്ചും വറുത്തും തിന്നും മിച്ചമുള്ളത് സുഹൃത്തുക്കൾക്കും നൽകി.
ഇപ്പോൾ ഒരു വല വാങ്ങണമെന്ന വലിയൊരാഗ്രഹം കൂടി കൂടി വരുന്നു.
അടുത്ത മഴക്കാലത്ത് ഭാരതപുഴയിലെ വെള്ളിയാങ്കല് തടയണയിൽ പോയി വലവീശി മീൻപിടിച്ച് എല്ലാ സുഹൃത്തുക്കൾക്കും നൽകണം. നല്ല മീൻ അങ്ങനെ അവരും കഴിക്കട്ടെ.
കഴിഞ്ഞ മഴക്കാലത്ത് പാടത്ത് ചൂണ്ടയിലൊരു പാവം ആമ കുട്ടി കുടുങ്ങി. വളരെ വിദഗ്ദ്ധമായി കൊളുത്ത് ഊരി അതിനെ കിണറ്റിൽ കൊണ്ടു വന്നിട്ടു. ഇപ്പോൾ വലുതായോ എന്തോ?
തുടരും...