മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഇതിൽ വിളക്കിച്ചേർക്കലുകളോ അലങ്കാരങ്ങളോ ഇല്ല. വെറും അനുഭവങ്ങൾ മാത്രം. രാജേഷിന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് ഇവ ഓരോന്നും. പക്ഷെ ഓരോ അനുഭവത്തെയും എങ്ങനെ നോക്കിക്കാണുന്നു എന്ന ഇടത്താണ് അതിന്റെ മൂല്യം കുടികൊള്ളുന്നത്. 

ഒരിക്കലും പിടി തരാത്ത നമ്മൾ

നല്ല വേനലാണ്. ശീമക്കൊന്ന കായകൾ പൊട്ടുന്ന ഒച്ച. ഇടക്കിടെ ചില അപ്പൂപ്പൻ താടികൾ മേലുരുമ്മി പറന്നു പോയി. കാറ്റു വീശുന്നുണ്ട്. വയൽക്കര ആയതു കൊണ്ടാണ് ഈ കനത്ത വേനലിലും കാറ്റിനെ അറിയാൻ പറ്റുന്നത്.

നിശ്ചലതയിലാണ് ശ്വാസം പോലും എന്ന് തോന്നും. വെറുതേയിരിക്കുമ്പോൾ ഓർമ്മകളാണ് തേട്ടി വരാറ്. കറച്ച് നാളായി അതുമില്ല. അല്ലെങ്കിൽ പിന്നെന്ത് ലോകമതിന്റെ അത്യപൂർവ്വ ട്വിസ്റ്റിൽ നിൽക്കുന്ന നേരത്ത് ഓർമ്മ വച്ചെന്ത് തായംകളിക്കാനാണ്.

ജലമതിന്റെ ആഴങ്ങളിലേക്ക് പുറപ്പെട്ടു പോയാൽ നാമെന്ത് ചെയ്യുമെന്ന് ഖുറാനിൽ ജിജ്ഞാസപ്പെടുന്നുണ്ട്. ഉറവകൾ നമ്മുക്കായി മേലോട്ടുണരുന്നതിന്റെ സംഗീതാത്മകമായ കനിവ് ആരു തരുന്നു എന്നതിനെ പ്രതിയാകാമത്.

പ്രപഞ്ചത്തിലെ അനന്തമായ കാലത്തിലെ മനുഷ്യനെന്ന ഒരിറ്റ് ജീവിയുടെ കണക്കുകൂട്ടലും കാൽപ്പനികതയും എപ്പോഴും വിജയം കൈവരിച്ചോളണമെന്നില്ല.

പൂമ്പൊടിയെന്ന പരാഗണ രഹസ്യമോർത്താൽ മാത്രം മതി നാം. തേനീച്ചകൾ വണ്ടുകൾ ശലഭങ്ങൾ അവരൊരിക്കലെങ്കിലും അറിയുന്നുണ്ടോ തങ്ങൾ നിർവ്വഹിക്കുന്ന അത്യുന്നത വ്യവഹാരത്തെ പറ്റി .
ഞാനീയെഴുതുമ്പോൾ വിരൽ തുമ്പത്തിരുന്ന് ആഗോള വ്യാധി സൃഷ്ടിക്കുന്ന വികൃതി വൈറസുകളെ പറ്റി.

വീട്ടിൽ ഇരിക്കാൻ പറയുമ്പോൾ, ഇരിക്കാൻ തോന്നായ്കയും, പുറത്ത് പോകാൻ പറയുമ്പോൾ, വീട്ടിലിരിക്കാൻ തോന്നുകയും ചെയ്യുന്ന നമ്മുടെ നമുക്ക് ഒരിക്കലും പിടി തരാത്ത ഒരു നമ്മളുണ്ടല്ലോ.

തുടരും...


ഞാനൊരു  സത്യം പറയുവാൻ പോകുന്നു

പ്രാവു കുറുകുന്ന ഒച്ച കാറ്റിനൊപ്പം വന്നും പോയുമിരുന്നു. ദൂരെ മറുതലക്കൽ നിന്നെങ്ങോ ഇണപ്രാവും കുറുകി കൊണ്ട് തന്റെ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. പണ്ട് പ്രാവു പിടുത്തക്കാർ വരുമായിരുന്നു. തമിഴ് പറയുന്ന നാടോടികളായ രണ്ടോ മൂന്നോ പേർ. ചിലപ്പോൾ കുട്ടികളും കൂടെക്കാണും. വീടില്ല., പഠിപ്പില്ല, നല്ല ഉടുപ്പില്ല, ഭക്ഷണമില്ല, കുളിയില്ല, പല്ലു തേപ്പില്ല. ആ കുട്ടികൾ തണലിൽ ഏതെങ്കിലും മരക്കൊമ്പിലെ തുണി തൊട്ടിലിലോ, നിലത്ത് കീറ ചാക്കുകളിലോ ഉറങ്ങുകയോ, കളിക്കുകയോ ചെയ്യും. മുതിർന്നവരുടെ കയ്യിൽ ഇണക്കമുള്ള ഒരു പ്രാവുണ്ടാകും അതിന്റെ ചിറകുകൾ അല്ലെങ്കിൽ പറക്കാൻ സാധിക്കാത്ത വിധം റബർ ബാന്റിട്ട് കെട്ടിയിട്ടുണ്ടാകും. അവരാ പ്രാവിനെ താഴ്ന്ന മരകൊമ്പിൽ വക്കും എന്നിട്ട് തൊട്ടടുത്തുള്ള ചില്ലകളിൽ ചക്കയുടെ മൊളഞ്ഞിപുരട്ടും. പ്രാവിന്റെ കുറുകൽ കേട്ട് ദൂരേ നിന്ന് മറ്റേതേങ്കിലും പ്രാവ് വന്ന് അടുത്തിരിക്കും അന്നേരം കാലുകൾ മൊളഞ്ഞിയിൽ പുരണ്ട് താഴെ വീഴും. ഓടി ചെന്ന് അവരാ പ്രാവിനെ ഓല കുട്ടകയിൽ നിക്ഷേപിക്കും' ആ പ്രാക്കളെ അവർ എന്ത് ചെയ്യുന്നു എന്ന് അറിഞ്ഞിരുന്നില്ല. ചുട്ടു തിന്നിരിക്കാം. അല്ലെങ്കിൽ അന്നത്തെ ചാരായ ഷാപ്പുകളിൽ വിറ്റിരിക്കാം.

അന്നൊക്കെ അവരുടെ ജീവിതവും സ്വാതന്ത്ര്യവും കണ്ട് കൂടെ പോയാലോ എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട് .

ഞാൻ നിങ്ങളോടൊരു സത്യം പറയുവാൻ പോകുന്നു. ആ സത്യം കേട്ടാൽ നിങ്ങൾ മൂക്കത്ത് വിരൽ വക്കും
അതിശയിക്കും ആശ്ചര്യപ്പെടും. ചിലർക്ക് ബോധക്ഷയമുണ്ടാകും. ചിലർ ഓടും . ചിലർ കലി തുള്ളും. ചിലർക്ക് ഭ്രാന്താകും. ചിലർ വീട് വിട്ട് ഓടി പോകും. ചിലർ വീട്ടിലേക്ക് തിരിച്ച് വരും. ഭാര്യ ഭർത്താവിനെ ഉപേക്ഷിക്കും
ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കും. ചിലരീനാട് വിടും. നാടു വിട്ടവർ തിരിച്ച് വരും.

ഞാൻ നിങ്ങളോടൊരു സത്യം പറയാൻ പോവുകയാണ്. കിണറ് കുത്തുന്ന തങ്കമണിയേട്ടനാണ് ആ കാര്യം പറഞ്ഞത്. പതിനാലും പതിനഞ്ചും കോൽ താഴ്ന്ന് വെള്ളം കാണാറായാൽ മണ്ണിരകളെ കാണുമത്രെ! ഇത്രയുമാഴത്തിൽ ഇവറ്റകൾ എങ്ങിനെ പ്രത്യക്ഷപ്പെടുന്നു ഞാൻ ആശ്ചര്യംകൂറി. മൂപ്പര് ചിരിച്ചു.
മണ്ണെന്നാൽ വെറും മണ്ണല്ല എന്ന അർത്ഥമുളവാക്കുന്ന തെളിഞ്ഞ ചിരി.

കവണയായിരുന്നു ഒരു കാലത്തെന്റെ സ്വപ്നം' നല്ല കവണയുണ്ടാക്കി കിളികളേയും അണ്ണാനേയുമൊക്കെ ഉന്നം നോക്കി വീഴ്ത്തുക. അത് എന്തിനാണെന്ന് ചോദിച്ചാൽ പ്രത്യേകിച്ച് മറുപടിയൊന്നുമില്ല. സത്യത്തിൽ ഒരു വേട്ടക്കാരൻ നാമോരുത്തരിലും ഉറക്കം തൂങ്ങിയിരുപ്പുണ്ട്. ഒരു കാരണമൊന്നുമില്ലാതെ കൗതുകമുള്ളതിനെ, നിസ്വരെ. ഒക്കെയും വേട്ടയാടാൻ.

തുടരും...


ദാഹം തീരാതെ

കാറ്റിന് കാറ്റിന്റെ മാത്രം ഒച്ച. ചൂടും ആശങ്കകളൊന്നും വകവക്കാതെ രണ്ട് അണ്ണാൻമാർ മരക്കൊമ്പിലൂടെയും വീടിന്റെ തേക്കാചുമരുകളിലൂടെയും പരക്കം പാഞ്ഞു. ഇണചേരാനുള്ള മുന്നൊരുക്കമാണ്. പെണ്ണിനെ പിന്നാലെ വിടാതെയോടി കിതപ്പിച്ച് ഒരു പരുവത്തിലാക്കും.  

അങ്ങിനെ വല്ല മരക്കൊമ്പിലോ മുറ്റത്തോ പെണ്ണ് എനിക്കിനി ഒരടി മുന്നോട്ട് പോകാൻ വയ്യേ എന്ന മട്ടിലൊരു പതിഞ്ഞ് കിടപ്പുണ്ട്. അന്നേരം ആണണ്ണാൻ മൂപ്പത്ത്യാരുടെ മേല് കേറിയൊര് കിടത്തമുണ്ട് .എന്നിട്ടോ അവർ ലോകം കാൺകേ ഇണ ചേരും! നാണവും മാനവും അല്ലെങ്കിലും ഭൂമിയിൽ മനുഷ്യർക്ക് മാത്രമേ ഒള്ളു. അടഞ്ഞ മുറികളിൽ അവർ
കാറ്റും മഴയും മഞ്ഞും വെയിലും തണലുമൊന്നുമറിയാതെ ഇണ ചേരും.

വയൽക്കരയിലെ പുതിയ വീട്ടിൽ ചൂട് ഇരട്ടിയാണെങ്കിലും വിശാലമായ ആകാശം കാണാം.
വിമാനവും ഹെലികോപ്റ്ററും കാണാം മഴ മേഘങ്ങൾ പുറപ്പെട്ട് വരുന്നത് കാണാം കിളികളുടെ റൂട്ട് മാപ്പുകൾ അറിയാം. രാത്രി നക്ഷത്രങ്ങളേയും ചന്ദ്രനേയും കാണാം. അജ്ഞാതമായ മേഘവിസ്ഫോടനങ്ങളിലേക്ക് മനസ്സിനെ പറഞ്ഞു വിടാം. സൂര്യൻ ഉദിക്കുന്നത് അടുക്കള വഴിയും അസ്തമിച്ചിറങ്ങി പോകുന്നത് ഉമ്മറ വഴിയുമെന്ന് ഊന്നി പറയാം.

പണ്ട് ഈ വേനൽക്കാലങ്ങളിൽ മിക്ക ദിവസങ്ങളിലും പണി ഓട് വീടുകളുടെ പട്ടിക കഴുക്കോൽ ഉത്തരം എന്നിവ പുതുക്കി പണിയലുകളായിരുന്നു. ഒപ്പം പുതിയ വീടുകളും ഉണ്ടാകും.നാൽപ്പത് ഡിഗ്രി ചൂടൊന്നും വകവച്ചെതേയില്ല. ആദ്യം പുരപുറത്ത് കയറി ഓടിളക്കുമ്പോൾ ഓടി മറയുന്ന എലികൾ അണ്ണാൻമാർ ..
മൂലോടിനുള്ളിൽ അവർ വിദഗ്ദമായി നിർമ്മിച്ച ചകിരി കൂടുകൾ എലികൾ അങ്ങിങ്ങായി കൊണ്ടു വക്കുന്ന ഷഡികൾ വളകൾ കൺമഷിപാത്രങ്ങൾ.

ചില വീട്ടുകാർ സ്നേഹാധിക്യത്താൽ ഷാപ്പിൽ നിന്ന് കരിമ്പന കള്ള് കൊണ്ടുവന്ന് കോപ്പ കളിലേക്ക് പകർന്ന് തരും. ചിലർ ഓടുമേഞ്ഞ് കഴിഞ്ഞിറങ്ങിയാൽ, ഒ പി ആർ റമോ ഹണീബിയോ എംസി യോ കോഴിക്കറിയും ഒരുക്കി വച്ചിട്ടുണ്ടാകും. പകലിലെ തീ ചൂട് കൊണ്ട് കണ്ണ് പഴുത്തിട്ടുണ്ടാകും. ഒന്നര പെഗ്ഗിൽ എല്ലാവരും ആടിയുലയും. അട്ടക്കരി ഗന്ധമൊക്കെ പിന്നെ പാടെ മറക്കും. ചറ പറ വർത്തമാനം പറഞ്ഞ് നാക്ക് കുഴയും. പോകും വഴിക്ക് വീട്ടിലേക്ക് മീൻ വാങ്ങും. വീട്ടിലെത്തി തേച്ച് ഉരച്ച് കുളിച്ച് കഴിഞ്ഞാൽ കെട്ട് വിട്ടിട്ടുണ്ടാകും.
വീണ്ടും പുറപ്പെടും ലഹരി ഞങ്ങളിൽ ഒരു ഓട് മേയാവീടാകും.

രാത്രി മീൻ കൂട്ടാൻ കൂട്ടി കണക്കില്ലാതെ ചോറ് തിന്നും. ചിലപ്പോൾ എരിവ് കുറഞ്ഞതിനെ പ്രതി അമ്മയെ വഴക്ക് പറയും. കിടക്കും ഉറങ്ങും ഉറക്കത്തിൽ വല്ലാതെ ദാഹിക്കും. സ്വപ്നത്തിൽ വെള്ളം വരും അത് മുക്കി കുടിക്കും എത്ര കുടിച്ചാലും ദാഹം തീരില്ല. വീണ്ടും അഗാധമായ മയക്കം.

തുടരും... 


ഗന്ധമുള്ള പകലുകൾ    

കാറ്റിന് കശുമാങ്ങകളുടെ കൂടി ഗന്ധമുണ്ട് ഏപ്രിലിൽ. ചില ഉച്ചകളിൽ ചൂടിനൊപ്പം കശുവണ്ടി ചുട്ട മണം കൂടി കലങ്ങി പരക്കും. രക്ഷസുകളാഗന്ധത്തിൽ മൂക്കുപൊത്തി അസ്വസ്ഥരാകും. അവർക്കീവക രൂക്ഷഗന്ധങ്ങളൊന്നും തീരെ പിടിക്കില്ല.ഞാനും ആനന്ദനുമാണ് നന്ദിയംകോട് കുന്നിൽ ചെരുവിലെ കശുമാവിൻ തോട്ടത്തിൽ അണ്ടി മോഷ്ടിക്കാൻ പോകാറ്. കിട്ടിയതെന്തും പപ്പാതി' സ്കൂളിലന്ന് ഷിഫ്റ്റ് പ്രകാരം ഉച്ചവരെ ക്ലാസ് കഴിഞ്ഞാൽ ഉറങ്ങും വരെ സമയം യഥേഷ്ടം. അന്ന് ഇന്നത്തെ പോലെയല്ല. രാത്രിയുറങ്ങാൻ നേരം പായിലുണ്ടായാൽ മതി. അതു വരെയെവിടെയെന്നോ, എങ്ങോട്ടു പോയെന്നോ അന്വേഷണമൊന്നും ഒരു വീടുകളിൽ നിന്നുമുണ്ടായിരുന്നില്ല. പറവകളെ പോലെയുള്ള ജീവിതം തന്നെ.

പതിവ് പോലെ ഞങ്ങൾ കുന്ന് കയറി. ചപ്പിലകൾക്കടിയിൽ എന്നോ വീണടിഞ്ഞ കശുഅണ്ടികൾ പെറുക്കി. ഭയമെപ്പോഴും ഉണ്ടാകും. പാമ്പ്, പന്നി, കുറുക്കൻ, കട്ന്നൽ, കൂടാതെ എപ്പോൾ വേണമെങ്കിലും ഉടമസ്ഥർ വന്നു പിടിക്കപ്പെടാം. ഒന്നോ രണ്ടോ മൂന്നോ ഉറുപ്യക്കുള്ള അണ്ടിയായാൽ പിന്നെ ഓടി കുന്നിൻ ചെരുവിലെ കൂറ്റനാട് നഗരത്തിലെ മലഞ്ചരക്ക് കടയിൽ എത്തി വിറ്റ് പോരും. കിട്ടിയ കാശിനു പൊറാട്ടതിന്നും, ഐസ് തിന്നും. ജീവിതം കുശാൽ.

ഓരോന്നോർത്ത് കുമ്പിട്ട് അണ്ടി പെറുക്കുന്നതിടക്ക് നിവർന്നൊന്ന് നോക്കുമ്പോൾ ഇലപ്പടർപ്പുകൾക്കിടയിലൂടെ തോക്കിൻ കുഴൽ വ്യക്തമായും കണ്ടു. അതു പതുക്കെ തിരിഞ്ഞു തിരിഞ്ഞ് ഞങ്ങളുടെ നേർക്ക് വരുന്നു.
പിന്നൊന്നും ആലോചിച്ചില്ല. ഓടിക്കോ ആനന്ദാ എന്ന് പറഞ്ഞ് ഞാനോടി ഒപ്പം ആനന്ദനും. ഓടിക്കിതച്ച് റോഡിൽ വന്ന് നിന്നു. ആനന്ദന് ഒന്നും മനസിലായില്ല.

തോക്ക് കണ്ട കാര്യം പറഞ്ഞപ്പോൾ അവനൊന്ന് ഞട്ടി. ആരായിരിക്കും അതെന്നാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. അജ്ഞാതനായ ആ വേട്ടക്കാരൻ ഞങ്ങളേക്കാൾ പരിഭ്രമിച്ച് ഓടി പോയിരിക്കാം. ഓടിയ ക്ഷീണം മാറാൻ കുഞ്ഞുമാൾ ചേത്ത്യാരുടെ വീട്ടു മുറ്റത്തെ കശുമാവ് കുലുക്കി യഥേഷ്ടം മാങ്ങ തിന്നു. അണ്ടികളൊക്കെ അവിടെ അവരുടെ കയ്യിലേൽപ്പിച്ച് വീട്ടിലേക്ക് ഞങ്ങൾ നടന്നു. ഞങ്ങൾ പോകും വഴിയെല്ലാം കശുമാവ് പൂത്തപോൽ മണം വിതറി.

ജീവിതം പലപ്പോഴായി നമ്മെ വഴി തിരിച്ച് വിടും. ഒരേ വഴി പോകുമ്പോൾ മടുക്കാറില്ല? ഒരേ സ്ഥലം കാണുമ്പോൾ മടുക്കാറില്ലേ.? നന്ദിയം കോട്ടിൽ നിന്നും മാറി വയൽക്കരയിലെ പുതിയ വീട്ടിൽ താമസം തുടങ്ങിയത് കൂടുതലായിട്ടെന്തെങ്കിലും എഴുതാനും വായിക്കാനും കൂടിയായിരുന്നു. എന്തു കൊണ്ടോ ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായിട്ടൊരു മാറ്റവും സംഭവിച്ചില്ല. നടന്നതോ ചൂണ്ടയിട്ട് മീൻപിടുത്തവും കള്ളു
കുടിയും. ഈ കാലവും കടന്ന് പോവും എന്ന ശുഭാപ്തി വിശ്വാസത്തിലങ്ങിനെ നാളുകൾ തള്ളി നീക്കി. ചൂണ്ടയിട്ട മീനുകളൊക്കെയും കൂട്ടാൻ വച്ചും വറുത്തും തിന്നും മിച്ചമുള്ളത് സുഹൃത്തുക്കൾക്കും നൽകി.
ഇപ്പോൾ ഒരു വല വാങ്ങണമെന്ന വലിയൊരാഗ്രഹം കൂടി കൂടി വരുന്നു.


അടുത്ത മഴക്കാലത്ത് ഭാരതപുഴയിലെ വെള്ളിയാങ്കല് തടയണയിൽ പോയി വലവീശി മീൻപിടിച്ച് എല്ലാ സുഹൃത്തുക്കൾക്കും നൽകണം. നല്ല മീൻ അങ്ങനെ അവരും കഴിക്കട്ടെ. 

കഴിഞ്ഞ മഴക്കാലത്ത് പാടത്ത് ചൂണ്ടയിലൊരു പാവം ആമ കുട്ടി കുടുങ്ങി. വളരെ വിദഗ്ദ്ധമായി  കൊളുത്ത് ഊരി അതിനെ കിണറ്റിൽ കൊണ്ടു വന്നിട്ടു. ഇപ്പോൾ വലുതായോ എന്തോ?

തുടരും... 


വല്യച്ഛന്റെ  ഒറ്റമൂലി 
 
പണിയെടുത്തിട്ടെത്ര നാളായി? ഒരെത്തും പിടിയും കിട്ടുന്നില്ല. എന്റെ ഉളികൾ എവിടെ? മെഷീനുകൾ എവിടെ? അവ എങ്ങോട്ട് പലായനം ചെയ്തു.! ഏറെ തിരഞ്ഞപ്പോൾ പഴയൊരു സ്ക്രൂ ഡ്രൈവർ കണ്ടു. എത്രയെത്ര വാതിലുകളുടെ വിജാഗിരികൾ ഉറപ്പിച്ചവനാണ്! ഇപ്പോൾ ആർക്കും വേണ്ടാതെ ഒരു മൂലക്ക്. ഇeപ്പാഴത് മകന്റെ കളിപ്പാട്ടം കൂടിയാണ്. 

പണ്ട് ഒരു സ്കൂൾ അവധി നാളിലെങ്ങോ രാമൻ വല്ല്യച്ചൻ പണിക്ക് കൂട്ട് വിളിച്ചു. പെരിങ്ങോട് റോഡിലെ ഇയ്യാവു മാഷുടെ വീട്ടിലായിരുന്നു പണി. യഥേഷ്ടം മൂക്കുപൊടി വലിച്ച് വലിച്ച് മാഷുടെ മൂക്കിൻ തുളകൾ കുതിരാൻ തുരങ്കം മാതിരി തോന്നിച്ചു. റിട്ടയർ ചെയ്ത മാഷും ഭാര്യ റിട്ടയർ ചെയ്ത ടീച്ചറും' അവിടെ വിറകുപുര പട്ടിക മാറ്റി ഓടിളക്കി മേയലായിരുന്നു പണി.

എനിക്കൊന്നും അറിയില്ല. ഞാൻ താഴെ നിന്നു. ശ്വാസം മുട്ടുള്ള വല്യച്ചൻ എങ്ങിനെയോ മോളിൽ കേറി ഓടിളക്കി തരാൻ തുടങ്ങി. പത്തു മണിയായപ്പോൾ ഞങ്ങൾ ചായ കുടിക്കാൻ നടന്നു. ഇപ്പോഴത്തെ കുറ്റനാട് ബസ് സ്റ്റാന്റിനടുത്ത റോഡരികിലെ കൃ ഷണ ഹോട്ടലിനെനോട് ഇരിക്കാൻ പറഞ്ഞ് വല്യച്ചൻ ചാരായം കുടിക്കാൻ പോയി. നൂറ് മില്ലി ചാരായം കുടിച്ച് വന്ന് ഞാനും വല്യച്ചനും പൊറാട്ട മീൻചാറും കൂട്ടി കഴിച്ചു.
പിന്നെ പുര പുറത്ത് കയറിയപ്പോൾ വല്യച്ചന് ശ്വാസം മുട്ടിന്റെതായ ഒരു ബുദ്ധിമുട്ടും തോന്നിയില്ല.
 
നന്ദിയംകോട്ടിൽ കൂട്ടുകാരായ വിനോദിന്റേയും പ്രദീപിന്റേയും വല്യേട്ടൻ മണിയേട്ടന്റെ കല്യാണത്തലേന്ന് പാട്ടും കൊട്ടുമൊക്കെയായി ആഘോഷ പൂരം. കല്യാണ വീട്ടുകാരും വന്നവരും ഒക്കെ നല്ല പാട്ടുകാർ. സുമംഗലീ നീ ഓർമ്മിക്കുമോ... എന്ന പാട്ട് ഏറ്റവും മുതിർന്ന കൊച്ചു പാപ്പൻ പാടുന്നത് പെട്രോമാക്സിന്റെ വെട്ടത്തിൽ കണ്ടു. അതിലേറെ കൗതുകം ദൂരേ നിന്നെങ്ങോ വന്ന ചുരുണ്ട മുടി നീട്ടിവളർത്തിയ യുവകോമളനിലായിരുന്നു. കാരണം അയാളിൽ ഒരു അണ്ണാൻ കുഞ്ഞ്! ആ കുഞ്ഞ് യുവകോമളന്റെ പോക്കറ്റിലും കഴുത്തിലും തോളിലും കൈയ്യിലും ചുരുളൻ മുടിക്കുള്ളിലുമായ് മേഞ്ഞ് നടന്നു. കൗമാരക്കാരികൾ അയാളെയും അണ്ണാൻ കുഞ്ഞിനേയും പ്രണയാർദ്രമായി നോക്കി. ഇടക്കിടക്ക് അയാൾ അണ്ണാന്പഴം കൊടുക്കുന്നു പാല് കൊടുക്കുന്നു.
 
പിറ്റേന്ന് പ്രഭാതം വല്ലാത്തൊര് നടുക്കത്തിലാണ് ഉണർന്നത്. ആ അണ്ണാൻ കുഞ്ഞ് മോഷണം പോയെന്ന വാർത്തയുമായി. ആ കല്യാണനാൾ അയാൾ അണ്ണാൻ കുഞ്ഞിനെ തിരഞ്ഞ് കുറേ അലഞ്ഞു. കണ്ടെത്താൻ പറ്റിയില്ല. വളരെ സങ്കടത്തോടെ കല്യാണം കഴിഞ്ഞ് വൈകുന്നേരം അയാൾ നടന്ന് പോകുന്നത് വീടിന്റെ വടുക്കോർത്ത് നിൽക്കുമ്പോൾ കണ്ടു.
 
ഒന്നിനും പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല. മരിക്കാൻ, പ്രണയിക്കാൻ, പ്രണയിക്കപ്പെടാൻ. യാതൊരു ഉറപ്പൊന്നുമില്ലാതെയാണ് ഒന്നു പുറത്തു പോകുന്നത്. തിരിച്ചെത്തിയാലെത്തി. കിളികളുടെ ഭാഷയറിയലാണ് ഇതിൽ നിന്നൊക്കെ രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം. 
 
തുടരും... 

പുലിയേ പുലി 

വയൽക്കരയിലെ പുതിയ വീട്ടിൽ ഇന്നലെ രാത്രി ചെറിയ ഭീതിയോടെയായിരുന്നു ഉറങ്ങാൻ കിടന്നത്. നാട്ടിൽ ഈയടുത്ത കാലത്ത് രാത്രിയിൽ പ്രത്യക്ഷമാവുന്ന അജ്ഞാത ജീവിയെ പറ്റിയുള്ള വാട്സ് ആപ്പ് 

സന്ദേശങ്ങൾ ഫോണിൽ നിറഞ്ഞ് കവിഞ്ഞു. തൊട്ടയൽ ഗ്രാമത്തിൽ ജീവിയെ കണ്ടെന്നും പറഞ്ഞ് കുറേ ആളുകൾ ടോർച്ചും വടിയുമായി പരക്കംപായുന്ന വീഡിയോകൾ. അത് ഒരാളാണെന്നും അല്ല ഒരു ജീവിയാണ് എന്നും തർക്കങ്ങൾ മുറുകുന്നു. ഇന്നലെ രാത്രി തൊട്ടയൽപക്കത്ത് രൂപം വന്നെന്ന വാർത്ത കാലത്ത് അറിഞ്ഞു. രാത്രി കിടക്കുമ്പോൾ രണ്ട് മടവാൾ ഞങ്ങൾ തലക്ക് മീതെ സൂക്ഷിക്കുന്നു. ഒന്നെനിക്കും പിടിയിളകിയത് ഭാര്യക്കും.

വീടിനു താഴെ കിലോമീറ്ററുകൾ പരന്നു കിടക്കുന്ന കായൽ പാടമാണ്.രണ്ടു വർഷം മുൻമ്പാണ് വയലിന് മറുതലക്കൽ ഒരു വീടിന്റെ അടുക്കള ചായ്പ്പിനപ്പുറത്തു നിന്ന് പൊതിരൻ പുലിയെ വനം വകുപ്പ് പിടിച്ച് വാളയാർ കാട്ടിൽ കൊണ്ടു വിട്ടത്. പാവം, കാടിറങ്ങി പുഴ നീന്തി വിശന്ന് വലഞ്ഞ് എണീക്കാനാവാതെ കിടപ്പിലായിരുന്നു.

വൈറസിനെപ്രതി ജാഗ്രതയിലും ജീവനെപ്രതി ജാഗരൂഗവും. വലിയ വല്യച്ചന്റെ മൂത്ത മകളുടെ കല്യാണം. കറണ്ടില്ല .വഴികളില്ല' വെളിച്ചങ്ങളില്ല. പെട്രോമാക്സെന്ന ഏറ്റവും ആധുനിക യന്ത്രത്തിന്റെ പ്രവർത്തനം അറിയുന്ന ആധുനികരായ ചെറുപ്പക്കാരൻ അത് പ്രകാശിപ്പിക്കുന്നു. ചുറ്റിനും അതിന്റെ പ്രവർത്തനം കാണാൻ തടിച്ച് കൂടിയ കുട്ടികളും മുതിർന്നവരും. തലേന്ന് രാത്രി പെട്രോമാക്സ് വെളിച്ചവും ചാരായ മണവും പരന്നൊഴുകി. തലേന്നു രാത്രിയിൽ കായത്തോല് കൊണ്ട് ഉപ്പേരി  വടുകപുളിയുടെ കയ്ക്കുന്ന അച്ചാറ്, കുമ്പളങ്ങ തേങ്ങയരച്ചു വച്ച കൂട്ടാനും കൂട്ടി ചോറുണ്ടു. വർത്തമാനങ്ങൾ ചിരികൾ. പച്ചക്കറിയരിഞ്ഞ് വിസ്മയിപ്പിക്കുന്ന ഉണ്ണിയേട്ടൻ. ചീട്ട് കളിച്ച് ബീഡി വലിച്ച് ഹരത്തിൽ ചെറുവാല്യക്കാർ. പെട്ടെന്നതാ എന്തോ അഭിപ്രായ വെത്യാസത്തിൽ വല്യച്ചന്റെ അളിയൻ ഉമ്മറത്ത് നിന്ന് മുറ്റത്തേക്കിറങ്ങുന്നു. ഒപ്പം ഭാര്യയേയും മക്കളേയും വിളിക്കുന്നു. വല്യച്ചനും എന്തോ പുലമ്പുന്നു. അളിയനും പുലമ്പുന്നു. അവരളിയനും അളിയനും തമ്മിലുള്ള കാര്യമല്ലേ . ആരും ഇടപെട്ടില്ല.

പാതിയുറങ്ങിയെഴുന്നേറ്റ രണ്ട് കുട്ടികൾ കാര്യമെന്തെന്നറിയാതെ അച്ഛനെ നോക്കി നിന്നു. ഞാനുമെന്റെ മക്കളും ഈ കല്യാണം കൂടില്ല എന്നയാൾ പ്രഖ്യാപിക്കുന്നത് ഉറക്കച്ചടവോടെ ഞാനും കണ്ടു. ആ രാത്രി അവർ ഇറങ്ങി. പത്ത് മുപ്പത് കിലോമീറ്റർ ദൂരെയുള്ള കളൂർക്ക്. ഇന്നും രാത്രി ആറ് മണി കഴിഞ്ഞാൽ അങ്ങോട്ട് വണ്ടിയില്ല. അപ്പോൾ അന്ന് അവർ എങ്ങോട്ട് പോയിരിക്കണം? പോരാത്തതിന് ബസ്സിറങ്ങി അഴിമുഖത്തു നിന്ന് കടത്തു കടന്നും പോകണം! ഇന്നും എനിക്ക് പിടുത്തം കിട്ടാത്ത കാര്യമായി അവരുടെ ആ യാത്ര.
 
ഉറക്കത്തിൽ
ജലവഴികളെ സ്വപ്നം കണ്ടിട്ടുണ്ടോ?
ഒഴുക്കിൽ നാം
അറിയാതെ പെട്ട്
തുഴയില്ലാ
നിലയില്ലാ
കയങ്ങളിൽ ഉലഞ്ഞ്
മരണമെന്ന നേർത്ത
കൈവഴികളിലേക്ക്.

തുടരും... 


അതെ, സുധാകരേട്ടൻ തന്നെ!

സുധാകരേട്ടന്റെ ഭാര്യ ലേശം സ്ട്രോങ്ങായിരുന്നു. അമ്മ അതിലേറെ സ്ട്രോങ്ങായിരുന്നു. അടുക്കളയിൽ അവരിരുവരും കട്ടക്ക് കട്ടക്ക് മുട്ടി. കാലം വൈദ്യുതിക്കും മുൻമ്പാണ്. മൂന്ന് കട്ട ബാറ്ററിയിൽ റേഡിയോയിലെ വാർത്തകളും, വയലും വീടും, നാടകവും, ചലച്ചിത്ര ഗാനങ്ങളും സുധാകരേട്ടൻ പണി മാറ്റി വന്ന് എണ്ണ തേച്ച് കുളിച്ച് ഉമ്മറത്ത് തിണ്ണയിൽ ചുമരും ചാരിയിരുന്ന് കേൾക്കും.  

മൂപ്പര് പണി മാറ്റി വരുമ്പോൾ കൊണ്ടുവന്ന മത്തി തേങ്ങയരച്ച് വെക്കണോ പുളിയിട്ട് വക്കണോ എന്നതിനെ പ്രതി അടുക്കളയിൽ അടി തുടങ്ങിട്ടുണ്ടാകും. തിരൂര് കാരിയായ മരുമകൾക്ക് മത്തി തേങ്ങയരച്ച് വച്ചാലേ ചോറിറങ്ങുകയൊള്ളൂ. അമ്മായിയമ്മക്കാണെങ്കിലോ വെറും പുളിവെള്ളം മതി. വഴക്ക് കലശലാവുമ്പോൾ സുധാകരൻ റേഡിയോ ഓഫാക്കി അടുക്കളയിൽ കേറിയൊന്ന് മേയും. നന്നാക്കി വച്ച മത്തി തൂറാനിരിക്കുന്ന കുണ്ടനിടവഴിയിൽ പതിക്കും. ഭാര്യയുടെ മുടി പിടിച്ച് വലിച്ച് പുറത്ത് രണ്ടെണം കൊടുക്കും. അമ്മയെ കണ്ണുരുട്ടി മെരട്ടും. എന്നിട്ടോ എല്ലാം ശാന്തമായാൽ മൂവരും കൂടി ചോറിൽ ഇളം ചൂടുവെള്ളം ഉപ്പിട്ട് കുഴച്ച് ഉണക്കമുളകും കൂട്ടി കടിച്ച് തിന്നും. ഉറങ്ങാൻ കിടക്കും നേരം കലവും, കൈലും, കണയും ഞാനാർക്കും വിട്ടുകൊടുക്കില്ല എന്ന് മരുമകൾ കേൾക്കേ അമ്മായിയമ്മ പുലരും വരെ പുലമ്പിക്കൊണ്ടിരിക്കും.

കുടുംബത്തിൽആരോ മരിച്ചു. അതിന്റെ അടിയന്തിര സദ്യക്ക് പോകാൻ പുറപ്പെട്ട എനിക്കും ഹരീഷിനും സന്തോഷിനും അറിയില്ലായിരുന്നു മരിച്ചതാരായിരുന്നൂ എന്ന്. ഒരു മാമ്മൻ. കൊടക്കുഴി എന്ന വിചിത്ര നാമമുള്ള ഗ്രാമത്തിലേക്ക് പുറപ്പെട്ടു.

കൂറ്റനാട് നിന്ന് കുന്ദംകുളം പിന്നെ വടക്കാഞ്ചേരി ബസ്സിൽ കൊടക്കുഴി. കാഴ്ചകളും കൗതുകങ്ങളും കണ്ടു കൊണ്ടിരിക്കേ കൊടക്കുഴിയെത്തി. അവിടന്നും നടന്നും അന്വോഷിച്ചും ഒരു വീട്ടിൽ എത്തിപ്പെട്ടു. സാരിയും ടാർപ്പായയും കൊണ്ട് വലിച്ച് കെട്ടിയ പന്തൽ. അപരിചിതരായ ബന്ധുക്കൾ. ആരാ എവിടുന്നാ എന്നൊന്നും ആരും അന്വേഷിച്ചില്ല. ഞങ്ങൾ കുട്ടികൾ അതു പറഞ്ഞുമില്ല. ചേന, മോരൊഴിച്ച് വച്ച കൂട്ടാൻ, അവിയൽ, കാളൻ ഉപ്പേരി, പച്ചടി, ആരോ കണ്വോക്ക് കൊണ്ടുവന്ന വലിയ പപ്പടം, തേങ്ങാപാലൊഴിച്ച് വച്ച അട പ്രഥമൻ. ആദ്യ പന്തിയിൽ തന്നെ ഞങ്ങളിരുന്നു. നന്നായി ഉണ്ടു. പിന്നെ ആരോടും യാത്രയൊന്നും പറയാതെ ഇറങ്ങി നടന്നു. 

തുടരും... 


അണ്ണാച്ചിമാരുടെ ഐറ്റം 

ദൂരെ ദൂരെ കിഴക്കുള്ള ഷാപ്പിൽ പണി മാറ്റി വൈകുന്നേരങ്ങളിൽ പോക്ക് പതിവുള്ള കാലം. അജ്ഞാതമായ ദേശവും ഷാപ്പും. ഷാപ്പിലുള്ളവരുടെ പിടി തരാവർത്തമാനങ്ങൾ കൂടുതൽ കൂടുതൽ എന്നെ അങ്ങോട്ടടുപ്പിച്ചു. ചിറ്റൂരിലെ കണ്ണെത്താ പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പിൽ നിന്ന് അണ്ണാച്ചിമാർ പാണ്ടി ചെത്ത് ചെത്തിയിറക്കും.  

കള്ള് പുലരുംമ്പോഴേക്കും ഷാപ്പിലെത്തിയിരിക്കും. പത്തും പന്ത്രണ്ടും പണിക്കാരുള്ള കുഞ്ഞ അന്ന് ലേശം തരിപ്പിലായി. നീന്തൂര് എവിടെയോ മെയിൻ വാർപ്പ് കഴിഞ്ഞതിന്റെ ഓളത്തിലാണ് ഷാപ്പിലെത്തിയത്. എന്നുമിരിക്കാറുള്ള മൂലയിൽ പപ്പടക്കാരൻ തങ്കൻ ഇരുന്ന് കുടിക്കുന്നു. കുഞ്ഞ പാഞ്ഞു ചെന്ന് തങ്കനെ വലിച്ച് താഴെയിട്ടു നാല് കൊടുത്തു. തങ്കനും വിട്ടില്ല കുഞ്ഞയുടെ ചെവിക്ക് കടിച്ചു .ആരും തടഞ്ഞില്ല. കുറച്ച് കഴിഞ്ഞപ്പോൾ രണ്ടാളും ക്ഷീണിച്ചു. വീണ്ടും കള്ളു പറഞ്ഞു. എന്നിട്ടവർ പങ്കിട്ടു കുടിച്ചു. ഒരു ബീഫ് പറഞ്ഞ് പപങ്കിട്ടു കഴിച്ചു. മഴ ചാറാൻ തുടങ്ങി. തങ്കന്റെ കാലൻ കുട നിവർത്തി രണ്ടാളും നടന്നു പോയി.

അത്ഭുതങ്ങളുടെ കലവറയാണ് ഓരോ മനുഷ്യനും. വിഭിന്നമായ വഴികൾ ഓരോരുത്തരും ആരുമറിയാതെ വെട്ടിക്കൊണ്ടിരിക്കും. ചിലർ അവർ വെട്ടിയ വഴിയിലൂടെ തനിയെ യാത്ര ചെയ്യും. വേറെ ചിലർ മറ്റു ചിലരേയും കൈ പിടിച്ച് കൂടെ കൂട്ടും. ചിലരാകട്ടെ സ്വയം വെട്ടിയ വഴിയിലൂടെ
പോകാൻ മടിച്ച് നിൽക്കും. പോയവരാകട്ടെ അഗാധമായ ഗർത്തങ്ങളിൽ പതിക്കുകയോ അത്യുന്നതിയിൽ എത്തുകയോ ചെയ്യും.

തുടരും... 


പഴയ ഒരു മഴക്കാലം  

വയൽക്കരയിലെ പുതിയ വീട്ടിൽ മഴ. ഞങ്ങൾ ഒന്നു തണുത്തു. താഴെ കൊയ്യാറായ വയൽ കാണുമ്പോൾ നെഞ്ചു പിടയുന്നുണ്ട്. മൂന്ന് മാസത്തോളം കണ്ണിലെ കൃഷ്ണമണികൾ പോലെ കർഷകർ ശ്രദ്ധിക്കുന്ന പുഞ്ചയാണ്. വേനലിലെ നെൽകൃഷിക്ക് ഇരട്ടി ശ്രദ്ധ വേണം. 

നന ഒരു നേരം തെറ്റിയാൽ മതി വെയിലേറ്റ് കരിയാൻ. ശ്രദ്ധയോടെ ശുശ്രൂഷിച്ചാൽ ഇരട്ടി വിളവാണ്. ഇതിപ്പോൾ വിളവെടുപ്പാകാറായതാണ്. ഈ ചാറ്റൽ മഴ കർഷകന്റെ നെഞ്ചിലാണ് പെയുന്നത്.

പണ്ടു വേനലിലെ ആദ്യ മഴയിൽ വീട്ടിനുള്ളിൽ ഞാനും അനിയനും പുതപ്പും അഛന്റെ പണി മുണ്ടും എടുത്ത് കൂടാരം പോലുണ്ടാക്കി അതിനുള്ളിൽ ചൂളിപ്പിടിച്ചിരിക്കും.
കുറച്ചു നേരമേ അങ്ങിനെയിരിക്കൂ. പിന്നെ തല്ലു കൂടും. തുടർന്ന് കൂടാരം പൊളിച്ചടുക്കും. എന്നിട്ട് പുറത്തെ മഴയിലേക്കോടും. ആ ഓട്ടം പിന്നെ ഉച്ചക്കു ചോറുണ്ണാനെത്തിയാലായി!

ആദ്യം പാർത്തിരുന്ന അഛന്റെ തറവാടു, മേൽപ്പുര ഓടും, താഴ്പ്പുര ഓലയുമായിരുന്നു. എല്ലാ കൊല്ലവും വേനലിൽ ഓലയും വൈക്കോലും കൊണ്ട് ഇളക്കി മേയും. അത്തവണയെന്തോ അഛന് പണിയില്ലാ കാലമായിരുന്നിരിക്കണം. പുര മേച്ചിൽ നടന്നില്ല. ഒരു വട്ടമൊക്കെ ഇളക്കി മേഞ്ഞില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് കിടി കിടി പറഞ്ഞു കൊണ്ടിരുന്ന അമ്മയോട് ചാരായ ലഹരിയിൽ അഛൻ പറഞ്ഞു.
ആ മഴക്കാലം മുഴുവൻ അടുക്കളയും ഇടനാഴിയും ഉമ്മറവും ജലത്താൽ ചെറു തടാകമാകുന്നത് മേൽപ്പുരയുടെ മുറിയിലിരുന്ന് ഞാനും അനിയനും ചേച്ചിമാരും കണ്ടിരുന്നു. ചോരു മിടങ്ങളിൽ അമ്മ പട്ടയും പാളയും തിരുകി. അടുക്കളയിൽ സൂക്ഷിച്ച ചക്കക്കുരുകൾ മുളച്ച് ഇല വിരിഞ്ഞു.

തുടരും... 


അമ്പതു കഴിഞ്ഞ പെൺകുട്ടികൾ 

തൃത്താല പുഴയോരത്ത് പുതിയ മരമില്ല് വരുന്നു. അതിന്റെ പണി ഞാനും മോഹനേട്ടനും മാത്രമുള്ള പണിക്കാലം. തെങ്ങിൻ കഴുക്കോലുകൾ, ഉത്തരങ്ങൾ, കോടികൾ, വളബന്ധങ്ങൾ, കോടിയാണികൾ... 

തൃത്താല ബസ്സിറങ്ങി വി കെ കടവിലേക്ക് നടക്കും. നടക്കും വഴി പത്തു മണിക്കു കഴിക്കാൻ നാല് ഉഴുന്നു വടവാങ്ങും. താഴെ പുഴ തെളിവെള്ളമായൊഴുകുന്ന വേനൽ. പുഴയിലേക്ക് വരിവരിയായി ആടുകൾ മേയാൻ പോകും. തമിഴത്തി പെണ്ണുങ്ങളും കുട്ടികളും ചാക്കുകളിൽ മണൽ നിറച്ച് കരയിലെവിടെയിങ്കിലും അടുക്കി വച്ചു കൊണ്ടിരുന്നു.

ആ മണൽ ആരും കാണാത്ത വഴിയിലൂടെ രാത്രിയിൽ കള്ളക്കടത്തായി എത്തേണ്ട ഇടത്ത് എത്തിക്കോണ്ടിരുന്നു.
ആലിക്കയായിരുന്നു ഞങ്ങളുടെ കോൺട്രാക്ട്ടർ. തികഞ്ഞ ദൈവ വിശ്വാസിയായ ആലിക്ക എന്ത് പറയുമ്പോഴും ദൈവത്തെ ചേർത്തു സംസാരിച്ചു. നിസ്ക്കരിക്കുന്നതിനെപ്പറ്റിയും, നോമ്പെടുക്കുന്നതിനെപ്പറ്റിയും, ദാനധർമ്മങ്ങളെപ്പറ്റിയും പറഞ്ഞുകൊണ്ടിരുന്നു.

ഉച്ചക്ക് ചോറുണാൻ മറ്റു ഹോട്ടലിൽ പോകണ്ടയെന്നും തൊട്ടപ്പുറത്തുള്ള പെൺകുട്ടികളുടെ ചായക്കടയിൽ നല്ല വൃത്തിയും രുചിയുമുള്ള ചോറ് കിട്ടുമെന്നും പറഞ്ഞു. ഞങ്ങൾ ഉച്ചക്ക് ചോറുണാൻ പോയപ്പോൾ കണ്ട പെൺകുട്ടികൾ അമ്പത് വയസ് കഴിഞ്ഞും ഫുൾ പാവാടയും ബ്ലൗസും ഇട്ട് ചോറ് വിളമ്പിത്തരുന്ന താത്തമാരെയായിരുന്നു. ഇവരോ ആലിക്ക പറഞ്ഞപെൺ കുട്ടികൾ എന്ന് ഓർത്ത് ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി ചോറുണ്ട് പിറ്റേന്ന് മുതൽ വീട്ടിൽ നിന്ന് ചോറ് കൊണ്ടുവരാൻ തീരുമാനിച്ചു.

അങ്ങിനെ പണിയിൽ മുഴുകിയിരിക്കേ ഞാനൊര് ആട്ടിൻകുട്ടിയുടെ നിലവിളി കേട്ടു. പണിക്കിടയിൽ അതൊന്നും ശ്രദ്ധിക്കാൻ നിന്നില്ല. പണിമാറ്റാൻ നേരം പ്രായമായ അമ്മയും മോളും വന്നു. ഒരു ആട്ടിൻകുട്ടി ഈ വഴിവന്നോ എന്ന് ചോദിച്ചു.
അൽപ്പം മുൻ മ്പ് ഒരു നിലവിളി കേട്ട പോലെ തോന്നിയ കാര്യം ഞാൻ സൂചിപ്പിച്ചു. അവർ പുഴയിലേക്ക് കുതിച്ചു. നായ്ക്കൾ കടിച്ച് കീറിയ ആട്ടിൻകുട്ടിയുടെ ശവം കണ്ട് നിലവിളിച്ചു തിരികെ പാഞ്ഞ് വന്ന് എന്നെ തെറി വിളിച്ചു . ആട്ടിൻകുട്ടിയുടെ നിലവിളി കേട്ട് അന്വേഷിച്ച് ചെല്ലാത്തതായിരുന്നു കാരണം.

അവിടുത്തെ പണി പിന്നെയും നീണ്ടു. മഴക്കാലം വന്നു. പുഴ നിറഞ്ഞു കവിഞ്ഞ് ഒഴുകുന്നത് പണിയെടുക്കുമ്പോൾ നോക്കിയിരുന്നു. പണിയിടത്തൊക്കെ വെള്ളം കയറി. വലിയ മര മുട്ടികൾ ഇട്ട് അതിൻമേൽ ഇരുന്ന് പണിയെടുത്തു. ഓരോ മേട്ടത്തിലും മണ്ണിൽ നിന്ന് ചളിവെള്ളം മുഖത്തേക്ക് തെറിച്ചു. അന്ന് തെറിച്ച വെള്ളമിപ്പോഴും മുഖത്ത് പറ്റിപ്പിടിച്ചിരിപ്പുണ്ടെന്ന് തോന്നാറുണ്ട് കവിത പോലെ.

തുടരും... 


കടലു കാണാൻപോയ കഥ 

അങ്ങനെ നീണ്ട നാളത്തെ ചർച്ചക്കും ആലോചനക്കും ശേഷം ഞങ്ങൾ കടലു കാണാൻ തീരുമാനിച്ചു. കടൽ എന്ന് കേട്ടിട്ടേ ഒള്ളൂ. കാണാനുള്ള പുതി എത്രയോ മുമ്പ് കക്ക രവിയുടെ ജൈത്രയാത്ര എന്ന സിനിമ കണ്ട മുതൽ തുടങ്ങിയതാണ്.  

ചാവക്കാട് കടൽ ഉണ്ട് എന്ന കേട്ടറിവ് ഞങ്ങൾക്കുണ്ട്. അന്നാണെങ്കിൽ കൂറ്റനാട് നിന്ന് ചാവക്കാട്ടേക്ക് നേരിട്ടൊര് ബസ്സ് പോകുന്നുമുണ്ട്. അങ്ങനെ അത്യതികം രഹസ്യമായി വണ്ടി കൂലിയുമൊപ്പിച്ച് ഞാനും തോഴൻ സന്തോഷും കൂടി ചാവക്കാട്ടേക്ക് ബസ്സ് കയറി. പെരിങ്ങോട് കോതര തിപ്പലശേരി അക്കിക്കാവ് കുന്ദംകുളം ഗുരുവായൂർ രാജ്യങ്ങൾ പിന്നിട്ട് വണ്ടി ആളും മനുഷ്യനുമില്ലാത്ത ചാവക്കാട് ബസ്സ്റ്റാന്റിൽ വന്നു നിർത്തി. ആളുകൾ ഇറങ്ങി കിളി ഇറങ്ങി കണ്ടക്ടർ ഇറങ്ങി ഡ്രൈവർ ഇറങ്ങി. നാലുപാടും നോക്കിക്കൊണ്ട് ഞങ്ങളുമിറങ്ങി.

ഈ വന്ന വഴികളിലെവിടെയും കടലോ കടപ്പുറമോ കണ്ടില്ല.'

ആരോടെങ്കിലും കടല് ചോദിക്കാൻ സ്വതവേ ഉൾവലിച്ചലുകാരായ ഞങ്ങൾക്കു മടി തോന്നി. അങ്ങനെ മാനം നോക്കി നിൽക്കുമ്പോഴുണ്ട് എതോ സ്ഥലപേരിന്റെ വാലായി കടപ്പുറം എന്ന് ബോർഡ് എഴുതി കണ്ട ബസ്സ് വരുന്നത് പിന്നെയൊന്നുമാലോചിച്ചില്ല. ചാടിക്കയറിയിരുന്നു. വണ്ടി പുറപ്പെട്ടു. കണ്ടക്ട്ടർക്ക് കാശു കൊടുത്ത് ബസ്സില് കണ്ട സ്ഥലപേര് പറഞ്ഞു. വണ്ടി പുറപ്പെട്ടു. ലേശം പോയപ്പോൾ കാറ്റിൽ മറ്റൊരു ഗന്ധം വന്നു തുടങ്ങി
ആ ഗന്ധം കൂടി കൂടി വന്നു. അതേ .. വണ്ടി പോയിക്കൊണ്ടിരുന്നപ്പോൾ പുറത്ത് ഞങ്ങൾ കടല് കാണാൻ തുടങ്ങി ..
ഇതെന്ത് അത്ഭുതം.....! ലോകം ഇവിടെ അവസാനിക്കുകയാണോ.? ഞങ്ങൾ ഇതുവരെ കണ്ട ലോകമേയല്ല.
കിളിവാലൻ കുന്നും നന്ദിയംകോട് കുന്നും കപ്പുള്ളിപ്പാടവും നീർട്ടിക്കുളവും ഇന്തൊത്ത് കുളവും കക്കാട്ടിരിതോടും ആമക്കാവ് പൂരവും പെരിങ്ങോട് സ്കൂളിലെ ആന പ്രതിമയും എളവാതിക്കല് പൂരത്തിന്റെ വെടിക്കെട്ടും എന്ത്!

കടൽ...
അതിന്റെ മനസ്സാഴങ്ങൾ ..
പേരറിയാമീനുകൾ -..
മീൻ തേടിപ്പോയ വള്ളങ്ങൾ ..
കരകാണാക്കടൽ..
ഞങ്ങൾ സ്റ്റോപ്പൊന്നും നോക്കിയില്ല. കടലു കണ്ടയിടത്ത് ചാടിയിറങ്ങി. കടലിനടുത്തേക്ക് സന്തോഷ് ഓടി മുണ്ടഴിച്ച് ചാടി മറഞ്ഞു. ഞാൻ പേടിച്ച് വെള്ളത്തിലിറങ്ങിയില്ല. അവൻ കുറേ വിളിച്ചു. ഞാൻ കടല് നോക്കി നിന്നു.

തിരമാലകൾ ഇടക്ക് വന്ന് കാല് നനച്ചു.
സന്തോഷിനോട് ഇടക്കിടക്ക് ഞാൻ കയറി വരാൻ പറഞ്ഞു. അവനതൊന്നും മൈന്റേ ചെയ്തില്ല. എനിക്ക് പേടി വന്ന് തുടങ്ങി.

മഴക്കാറ് വരുന്നു. മഴ പെയ്താൽ ആകെ നനയുമെന്നോർത്ത് ആശങ്കപ്പെട്ടു. കാറ്റിൽ തിരമാലകൾ ആകാശത്തോളമുയർന്നാൽ സന്തോഷ് അതിൽ പെടുമോ? പലവട്ടമുള്ള എന്റെ വിളി കേട്ട് അവൻ കരകയറി. ഷഡി ഊരി മണൽ കുടഞ്ഞ് കഴുകിയുണക്കി.

അന്ന് രാത്രി ഉറങ്ങിയില്ല.
ഉള്ളിൽ കടൽ ഇരമ്പുന്നു.
ചേച്ചിമാരോടും അനിയനോടുമൊക്കെ
കടൽക്കഥ പറയാൻ മുട്ടുന്നുണ്ട്.
പറഞ്ഞില്ല പറഞ്ഞാൽ
അത് വലിയ പ്രശ്നമാകും.

തുടരും... 


സിലിമ സിലിമ 

യാദൃശ്ചികമായാണ് കൊക്കർണിക്കൽ ഉണ്ണികൃഷ്ണൻ അനുഗ്രഹയിലേക്ക് എന്നെ വിളിക്കാൻ വന്നത്. അന്ന് ഞാൻ മേഴത്തൂരിൽ കുട്ടൻ മാഷുടെ അനുഗ്രഹഫർണ്ണീച്ചർ കമ്പനിയിൽ പണിയുന്ന കാലം. കുട്ടൻ മാഷോട് ഞാൻ കാര്യം പറഞ്ഞു.

പാർട്ടിയുടെ ജില്ലാ നേതാവും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന കമ്മറ്റി അംഗവും എഴുത്തുകാരനും എന്റെ അയൽവാസിയുമായ കെ ടി ഗോപിയേട്ടൻ ഇലക്ഷന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാർട്ടിക്കുവേണ്ടി സംവിധാനം ചെയ്യുന്ന ടെലിഫിലിമിന്റെ ഷൂട്ടിങ്ങ് നാളെ തുടങ്ങുന്നു. അതിന്റെ സംവിധാന സഹായികളിലൊരാളായി ഇക്കുറി ഞാനുമുണ്ട്. 

അങ്ങനെ പണി നിർത്തി ഉളികളൊക്കെ ഒതുക്കി വച്ച് നേരെ ഞാനും ഉണ്ണികൃഷ്ണനും പട്ടാമ്പി പാലസ് ലോഡ്ജിലെത്തി. അഭിനേതാക്കളും പ്രൊഡക്ഷൻ ടീമു മൊക്കെ എത്തി തുടങ്ങുന്നു.

അങ്ങിനെ റൂമിലിരിക്കുമ്പോൾ സുകുമാരേട്ടനും സോഹൻലാലും വന്നു. അവരിരുവരും അന്ന് തിരക്കുള്ള സംവിധാന സഹായികളാണ്. എനിക്ക് തിരക്കഥ തന്നു.
"ഇനിയും മരിക്കാത്ത ഭൂമി "
എന്നിട്ട് പറഞ്ഞു പകർത്തിയെഴുതണം.
നാളെ ഷൂട്ടിങ്ങ് തുടങ്ങുമ്പോഴേക്കും മുഴുവനും വേണം.
പിന്നെയൊന്നും നോക്കിയില്ല. പുലരും വരെയിരുന്ന് മുഴുവനും എഴുതി തീർത്തു.
അതിനിടക്ക് റൂമിലേക്ക് ജോസ് പല്ലിശ്ശേരിയും, ഒറ്റപ്പാലം പപ്പനും, സാലു കൂറ്റനാടുമൊക്കെ വന്നു. ഞാനാരേയും മൈന്റ് ചെയ്യാൻ പോയില്ല. അതിനിടയിലാണ് ടീ ഷർട്ടും ബർമുഡയും ധരിച്ച് സിഗരറ്റ് വലിച്ച് ഒരാൾ പ്രത്യക്ഷപ്പെട്ടത്.
ആരിദ് ?ഈയൊര് വേഷത്തിൽ!
നിങ്ങൾ ആരാ?
ടെലിഫിലിമിൽ എന്താ?
ഞാൻ ആരാഞ്ഞു.
"അതൊക്കെ നാളെ കാണാം."
അയാൾ ഇത് പറഞ്ഞ് സിഗരറ്റ് വലിച്ച് പുറത്തേക്ക് നടന്നു. എനിക്കാകെ ജിജ്ഞാസയായി. നാളെ എന്തായിരിക്കും അയാൾ കാണിക്കുക.?

പിറ്റേന്ന് പുലർച്ച നാലുമണിക്ക് തിരക്കഥ മുഴുവനും പകർത്തിയെഴുതി തീർന്ന് ഒന്ന് കണ്ണടക്കുമ്പോഴതാ വാതിലിൽ പടപടാ മുട്ട്. തുറന്ന് നോക്കിയപ്പോൾ നിലത്ത് ഗ്ലാസിൽ ചൂട് ചായ. എനിക്കൊന്നും മനസിലായില്ല.
അന്നേരം സുകുമാരേട്ടൻ പറഞ്ഞു.
"ചായ കുടിച്ച് കുളിച്ച് റഡിയായിക്കോ. ആറു മണിക്ക് വണ്ടി വരും സെറ്റില് പോവാൻ."
അപ്പോ എന്റെ ഉറക്കം!
ഇതാണോ സ്വപ്ന സമാനമായ സിനിമാ ലോകം?
ഞാനിന്നലെ ഉണ്ണികൃഷ്ണന്റ കൂടെ മില്ലിൽ നിന്ന് കൈ വീശി പോന്നതാണ്.
ഈ ഇട്ട ഷർട്ടും മുണ്ടും മാത്രമേ ഒള്ളൂ.
എന്ത് ചെയ്യും പല്ല് തേക്കാൻ ബ്രഷില്ല. മാറാൻ ഷഡിയില്ല. കുളിക്കാൻ സോപ്പില്ല കൈയ്യിൽ കാശുമില്ല.
ഉണ്ണികൃഷ്ണനെവിടെയും കാണാനുമില്ല. അന്ന് മൊബൈൽ ഫോണില്ലാ കാലമാണ്. ഇവിടന്ന് ഇറങ്ങി വീട്ടിൽ പോയി വരുമ്പോഴേക്കും എല്ലാവരും സെറ്റിൽ പോയാൽ പിന്നെയെന്ത് ചെയ്യും?
ഷൂട്ടിങ്ങ് എവിടെയാണ് എന്ന് പോലുമറിയില്ല.
പോരാത്തതിന് വീട്ടിൽ പറഞ്ഞിട്ടുമില്ല.
ഇന്നലെ പണിമാറ്റി വരാത്തത് കണ്ട് വീട്ടുകാർ എന്നെ അന്വോഷിച്ച് കാണുമോ?

തുടരും... 


ശാലിനി പറഞ്ഞത് 

തൃശൂരിൽ നെല്ലങ്കരയിലെ റോയി ചേട്ടന്റെ വീടുപണിക്കാലം. ഒപ്പം മോഹനേട്ടനും സുന്ദരമാമ്മനും. രാവും പകലും പണി. പണി മാറ്റി നഗരത്തിലെ ബാറിൽ പൂട്ടാൻ നേരം ഒന്നര പെഗ്ഗിന്റെ ലഹരി. ചോറ് അടുപ്പത്ത് തീ പൂട്ടി ബാറിലേക്ക് പാഞ്ഞു.

സാംസ്കാരിക നഗരം എനിക്കൊരിക്കലും ഭാഷയും സാഹിത്യവുമായി ചേർന്നു പോയിട്ടില്ല. ഹിത്യഅക്കാദമിയുടെ മുന്നിലൂടെ പണിക്കിടയിൽ ചോറുണ്ണാനും ചായകുടിക്കാനും. സ്ക്രൂ, ആണി, വിജാഗിരി, ഫെവിക്കോൾ, നെറ്റ്, വലിപ്പ്, വീൽ അങ്ങിനെയങ്ങിനെ പണിയുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങാനും ബൈക്കിൽ പാഞ്ഞു. അക്കാദമി പടിക്കൽ ഗഹനമായി ചിന്തിച്ച് ആകാശം നോക്കി നിൽക്കുന്ന വലിയ വലിയ ബുദ്ധിരാക്ഷസരെ പലവട്ടം കണ്ടു. പണിയെടുക്കുമ്പോൾ പിന്നെ പണി മാത്രം' കവിതയില്ല' വായനയില്ല, ഭാഷയുടെ കുറുകലില്ല, തലക്കകത്ത് മരങ്ങളുടെ അളവു മാത്രമാകും. ഡിസൈനുകൾ തലകുത്തി മറിയും, വിശ്രമമുണ്ടാകില്ല, ഉറക്കമുണ്ടാകില്ല, ഏറ്റെടുത്ത പണി തീരും വരെ അതങ്ങിനെ തുടരും.

ആ വലിയ വീടിന്റെ പണി കഴിഞ്ഞ് നാടു പിടിച്ച് സ്വസ്ഥമായിരിക്കുമ്പോൾ നെല്ലങ്കരയിൽ നിന്ന് റോയ് ചേട്ടൻ വീണ്ടും വിളിച്ചു. " വീടിന്റെ എയർ ഹോൾ നെറ്റ് വച്ച് അടക്കണം കൊതുക് ശല്യം ഭയങ്കരം "
ഞാനും മാമ്മനും പുറപ്പെട്ടു. നെറ്റും റീപ്പറും വാങ്ങി. പണി തുടങ്ങി .പെട്ടെന്ന് തീർത്താൽ പെട്ടെന്ന് പോകാം. പോകും വഴി ആർ സി പാർക്കിൽ കേറി ഒന്നു തണുപ്പിക്കാം. ഞാൻ മാമ്മന് സൂചന കൊടുത്തു. മാമ്മൻ താഴെനിലയിൽ. ഞാൻ മുകളിലെ നിലയിൽ.
കോണിയും വച്ച് അതിലിരുന്ന് നെറ്റ് ഉറപ്പിക്കുന്നതിനടക്ക് ഒന്ന് ഇളകിയിരുന്നതാണ്.
കോണി കോണിയുടെ വഴിക്കും ഞാൻ എന്റെ വഴിക്കും. കൈ കുത്തി വാർപ്പിൽ അലച്ച് വീണു. എന്റെ നിലവിളി കേട്ടു മാമ്മനും മറ്റ് പണിക്കാരും മുകളിലേക്ക് പാഞ്ഞെത്തി. കൈപ്പടം എല്ലൊടിഞ്ഞ് മടങ്ങി നിൽക്കുന്നു.
അസഹ്യമായ വേദന. അവിടെ തന്നെയുള്ള കുഞ്ഞ് പെട്ടിഓട്ടോയിൽ കിടത്തി ആശുപത്രിയിലേക്ക്.
നിലവിളിച്ച് വണ്ടിയിൽ മലർന്ന് കിടക്കവേ നഗരത്തിലെ ആകാശം കണ്ടു. പറവകളെ കണ്ടു. പള്ളികളിലെ കുരിശ് കണ്ടു.

ജൂബിലി ആശുപത്രിയിലേക്കുള്ള ആ യാത്രയാകണം കവിതയിൽ ഉറച്ച് നിൽക്കാൻ എന്നെ തോന്നിപ്പിച്ചതെന്ന് തോന്നുന്നു. അസഹ്യ വേദനയാൽ പുളയുമ്പോൾ വണ്ടിയിൽ തൊട്ടരികിൽ ഇരുന്ന് ഒരു അജ്ഞാത മനുഷ്യൻ എന്നെ തലോടി സാരമില്ല ഇതൊക്കെ ഇപ്പൊ മാറും എന്നൊക്കെ അയാൾ പറഞ്ഞു കൊണ്ടിരുന്നു. ഒരിക്കലും മറക്കാത്ത കൂടു വണ്ടിയിൽ ഞാൻ കണ്ട നഗരമേ ...

അങ്ങിനെ മൂന്ന് മാസം ലോക്ക് ഡൗൺ.  പണിയെടുക്കാതെയിരുന്ന് കയ്യും കാലും തരിച്ചു. സ്റ്റാർട്ടാകാതെയിരുന്ന് ബൈക്ക് അസ്വസ്ഥമായി. വായിക്കാനും എഴുതാനും തോന്നിയില്ല. കമ്പിയിട്ട ഇടത്തേ കൈപ്പടത്തിലേക്ക് ഇടക്കിടക്ക്നോക്കി ഇനിയീ കൈയ്യിൽ ഉളിപിടിക്കാൻ പറ്റില്ലേ എന്നാലോചിച്ച് സന്ദേഹപ്പെട്ടു. ഒന്നും തിന്നാനും കുടിക്കാനും തോന്നിയില്ല. ഡിപ്രഷന്റെ വേലിയേറ്റങ്ങൾ.

ഒരു വൈകുന്നേരം കൈയ്യിൽ അമ്പത് രൂപ വച്ചു തന്നിട്ട് 'പോയി ഒരു കുപ്പി കള്ളെങ്കിലും കുടിച്ച് വരൂ' എന്നു ശാലിനി പറഞ്ഞു... 

തുടരും... 


ഒരു പടക്കപ്പുറപ്പാട് 

"വിഷുക്കാലമാണ്. ഇക്കുറി നമുക്ക് പടക്കമുണ്ടാക്കണം", സന്തോഷ് പറഞ്ഞു.
പടക്കമോ ..? ഞാനശ്ചര്യപ്പെട്ടു.
സന്തോഷിന് ലോകത്തെ മുഴുവൻ കാര്യങ്ങളും അറിയാം.
"മാട്ടായയിൽ പോയാൽ മരുന്നും തിരികളും കിട്ടും. നൂറ് ഉറുപ്യക്ക് സാധനം വാങ്ങിയാല് ആയിര ഉറുപ്യടെ പടക്കം തെരക്കാ". 

അങ്ങിനെയെങ്ങനയോ കാശുണ്ടാക്കി ഇത്തിരി പോന്ന ഞങ്ങൾ മാട്ടായക്ക് ബസ് കയറി. വാവനൂര്, കട്ടിൽമാടം, കൂട്ടുപാത, ഈ നഗരങ്ങൾ പിന്നിട്ട് ഞങ്ങൾ മാട്ടായയിൽ വണ്ടിയിറങ്ങി. അവിടന്ന് കാക്കയോടും പൂച്ചയോടും വഴി ചോദിച്ചു.കണ്ടവർ കണ്ടവർ ഒരേ ദിക്കിലേക്ക് വിരൽ ചൂണ്ടി. മകരക്കൊയ്ത്തു കഴിഞ്ഞ് വരണ്ട് വിണ്ട പാടം താണ്ടി കവുങ്ങുകളും, വാഴകളും, ഇരുൾ പച്ചയാൽ മൂടിയ തോട്ടത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു. പാളപ്പൊതികളിലും, ചാക്കുകളിലും വെടിമരുന്നുമായി നിർവൃതിയടഞ്ഞ മുഖത്തോടെ പോകുന്ന സ്ഫോടന കുതുകികളെ കണ്ടു.

ലോകം മുഴുവനും ഉറക്കനെ പൊട്ടിത്തെറിപ്പിക്കാൻ കൊതിച്ചു പോകുന്ന മുഖമുള്ളവരായിരുന്നു അവരൊക്കെ.
പടക്കം തിരച്ച് തിരച്ച് വിരൽ മുരടിച്ച കുതുകി ഞങ്ങളോട് പറഞ്ഞു.
"വേം പാഞ്ഞോ സാനം തീരാരായി .. "
ഞങ്ങൾ ഓടി തോട്ടത്തിൽ പ്രൗഡമായ പഴയ വീട്. ചാണകം മെഴുകിയ മുറ്റത്ത് ഉണക്കാനിട്ട വെടിമരുന്ന് പുരട്ടിയ തിരികൾ. ഞങ്ങളുടെ മേലാകെയൊന്ന് കോരിത്തരിച്ചു.
മുറ്റത്ത് തിരി ഉണക്കിയിടുന്ന വൃദ്ധയോട് മരുന്ന് എവിടെയെന്ന് ചോദിച്ചപ്പോൾ 'തോട്ടത്തിനുള്ളിലേക്ക് വിരൽ ചൂണ്ടി തിരി കത്തും പോലെ ചുമച്ചു.

മഴക്കാലം പോലെ നനഞ്ഞ തോട്ടത്തിനുള്ളിൽ കവുങ്ങിൻ പാള കൊണ്ട് മറച്ച പുരയിൽ ചമ്രം പടിഞ്ഞിരുന്ന് കുറുകിയ മനുഷ്യൻ തുലാസിൽ മരുന്ന് തൂക്കി നൽകുന്നു. മറ പുരക്ക് ചുറ്റും മനുഷ്യക്കോട്ട. വെടിമരുന്ന് മേലാകെ പറ്റി അയാളെ കണ്ടാൽ അലുമിനിയം പ്രതിമയായ് തോന്നി. ഒറ്റ തീപൊരി മതി, ഒരു നുള്ള് ഭസ്മമാകാൻ എന്നു ഭാഷയില്ലാ കാലത്തും ഞാൻ ചിന്തിച്ചു.

പിറ്റേന്ന് തൊഴുക്കാട് ഷാപ്പിന്റെ പിന്നിൽ സമൃദ്ധമായി നിന്നിരുന്ന കരിമ്പനതൈയിൽ നിന്ന് പട്ട വെട്ടി വന്നു.
അത് ഓല ചീന്തി ചെമ്പിൽ വെള്ളത്തിൽ ഇട്ട് അടുപ്പത്ത് വച്ച് വാട്ടി ഉണക്കിയെടുത്തു.

അനുഭവസ്ഥർ ആളാകാൻ വേണ്ടി പറഞ്ഞു
"ദോണ്ടെല്ല പടക്കം തെരക്കാ, കൊടപ്പനെടെ അസ്സല് ഓലോണ്ടാണ് ''

അതൊന്നും ഞങ്ങള് മൈന്റ് ചെയ്തില്ല. പകലും രാത്രിയും പടക്കം തെരക്കലോട് തിരക്കലായിരുന്നു. രാത്രി മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഒരന്തവും കുന്തവുമില്ലാതെ പടക്ക മുണ്ടാക്കി. ഇത് കണ്ടിട്ട് മുതിർന്നവർ ആരും വഴക്ക് പറയാത്തതിനെ പ്രതി ഇന്നാശ്ചര്യം തോന്നുന്നു. വിളക്ക് അപകടമാണെന്ന് ഞങ്ങൾക്ക് തന്നെ തോന്നി അപ്പുറത്തെ കറണ്ടുള്ള ദാസേട്ടന്റ വീടിന്റെ പടിക്കൽ തൂക്കിയ ബൾബിൻ ചുവട്ടിലേക്ക് പണിശാല രാത്രി മാറ്റുകയാണുണ്ടായത്.

ആ വിഷുക്കാലം ഞങ്ങൾക്ക് സമൃദ്ധമായിരുന്നു. എത്ര പൊട്ടിച്ചാലും പടക്കം തീർന്നേയില്ല. കരിമ്പനയോലകളിൽ പടക്കം ഇതുവരെ അനുഭവിക്കാത്ത ഒച്ചയിൽ നന്ദിയം കോടിനെ പ്രകംമ്പനം കൊള്ളിച്ചു. അടുത്ത വർഷം പടക്കം ഉണ്ടാക്കി വിൽക്കാൻ ഞങ്ങൾ തീരുമാനിച്ചു.

തുടരും... 


നിരോധിക്കേണ്ട കളികൾ 
 
നന്ദിയംകോട്ടിൽ പണ്ട് ഞങ്ങളുടെ വെക്കേഷൻ കാലം കളികളുടെ സുവർണ്ണകാലമായിരുന്നു. ആണും പെണ്ണും എന്നില്ലാതെ  കളിച്ചും കലഹിച്ചും കലമ്പലുകളും ഒക്കെയായി എന്നും സമൃദ്ധമായിരുന്നു. കുടുക്ക് പൊട്ടിയ കുപ്പായവും ട്രൗസറുമായിരുന്നു ഞങ്ങളുടെ ഐ ഡി കാർഡ്.
'കൊച്ചി തൊട്ട് കളി, ഒളിച്ച് കളി, ആട്ടം കളം, ചട്ടി പന്ത്, ഉപ്പും പക്ഷി, പന്ത് കളി, വട്ട് കളി, മണ്ണിൽ അരിയാട്ടൽ, കല്ലു കളി, കബഡി, നൂറാം കോല്, മരക്കൊമ്പിലിരുന്ന് തൂറൽ, രാത്രി മധുരക്കിഴങ്ങു മാൽ, ആരെങ്കിലും വീട് പണിക്കിറക്കിയ ഒന്നോ രണ്ടോ  ലോഡ് കല്ല്  അപ്പുറത്തേക്ക് മാറ്റി വക്കൽ, മണലിൽ ഗുഹ നിർമ്മാണം, പക്ഷികളെ വേട്ടയാടൽ, കിളി മുട്ട കൊണ്ട് ഓംലറ്റ് ഉണ്ടാക്കൽ. രാജ്യം നിരോധനമേർപ്പെടുത്തേണ്ട കളികളായിരുന്നു ഇതിൽ പലതും. കള്ളനും പോലീസുകളിയൊക്കെ രണ്ടും മൂന്നും ദിനങ്ങൾ നീണ്ടു. ചിലർ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കുമ്പോഴോ ചോറുണ്ണുമ്പോഴോ ആയിരിക്കാം പോലീസ് വന്ന് കള്ളനെ പിടിക്കുക.വീട്ടുകാരതൊന്നും ശ്രദ്ധിക്കാനേ നിന്നില്ല.
എന്താച്ചാ ആയ്ക്കോട്ടൊ എന്ന മട്ട്.

പാതിരാക്ക് കല്യാണ വീടുകളിൽ മുതിർന്നവരെ പോലെ ഞങ്ങളും ചീട്ട് കളിച്ചു. കടലാസ് ചുരുട്ടി ബീഡി വലിച്ചു. പായസത്തിന് വെട്ടുന്ന നാളികേര വെള്ളം കള്ള് ന്നും പറഞ്ഞു കുടിച്ചു.
എന്നിട്ടോ പിറ്റേന്ന് കല്യാണത്തിൽ പങ്കെടുക്കാൻ പറ്റാത്ത വിധം വയറിളകിക്കൊണ്ടിരുന്നു. എന്ത് അസുഖത്തിന്നും ഞങ്ങളെ വീട്ടുകാർ ശ്രീധരൻ വൈദ്യരുടെ അടുത്തേക്ക് കൊണ്ടുപോയി. വൈദ്യരുടെ മരുന്നും കൈപുണ്യവും ഞങ്ങളെ ഒരു രോഗത്തിനും കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. ചൊറിയും ചിരങ്ങും ഗ്രഹിണിയും മൂക്കൊലിപ്പും  പനിയുമൊക്കെ വൈദ്യരുടെ മുന്നിൽ മുട്ട് മടക്കി.
 
ഇതിനൊക്കെയിടയിലാണ് കാലം കുന്ദംകുളത്തുള്ള കൊച്ചുവേട്ടനെ നന്ദിയം കോട്ടിലെത്തിക്കുന്നത്. കൊച്ചുവേട്ടനും കമലേച്ചിയും മുന്നോ നാലോ വയസുള്ള മകൻ സച്ചുവും കൂടി ചെറിയൊരു നെടുമ്പുര വച്ച് താമസം തുടങ്ങി. സച്ചുവിന് വായിച്ച് കൊടുക്കാൻ വേണ്ടി മലർവാടി, ബാലമംഗളം, പൂമ്പാറ്റ, ബാലരമ, അങ്ങിനെയങ്ങിനെ ലോകത്തുള്ള എല്ലാ ബാല പ്രസിദ്ധികരണങ്ങളും കൊച്ചുവേട്ടൻ വാങ്ങി. പിന്നെ കുറേക്കാലം ഞങ്ങളുടെ ലോകം അവിടെയായി. വായന തന്നെ വായന. വായിച്ച പുസ്തകങ്ങൾ വിണ്ടും വീണ്ടും വായിച്ചു. ഉറക്കത്തിൽ സിങ്കനേയും മായാവിയേയും സ്വപ്നം കണ്ടു. കാലം സച്ചുവിനെ വലുതാക്കി. ഒപ്പം ഞങ്ങളേയും വലുതാക്കി.
 
തുടരും... 

മരിക്കാത്തവരിൽ ഒരാൾ 

പന്താവൂര്ത്തെ ഉണ്ണിഷ്ണ അളിയൻ ഗൾഫിൽ നിന്ന് വന്നത് ഞങ്ങൾ വല്യമ്മ പറഞ്ഞ് അറിഞ്ഞു. നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു നാൾ അളിയൻ ഉഷചേച്ചിയും ഉമേഷും ഉജിഷയുമായി ദൂരെ യുവശക്തി ക്ലബിനു മപ്പുറത്ത് ചരൽ റോഡിലൂടെ നടന്ന് വരുന്നത് ഞങ്ങൾ കണ്ടു
 
തൂവെള്ള പോളിസ്റ്റർ മുണ്ടും ഫുൾ കൈ ഷർട്ടും ഇടത്തേ കൈത്തണ്ടയിൽ റാഡോ വാച്ചും വലത്തേ കയ്യിൽ ടേപ്പ് റിക്കാർഡറും തൂക്കി അതിൽ പാട്ടും വച്ച് അളിയൻ വല്യച്ചന്റെ വീടിന്റെ പടി കടന്ന് ഉമ്മറത്ത് തീണ്ണയിൽ പൊടിയുതിയിരുന്നു. അളിയൻ ചിരിച്ചു അന്നേരം ആകാശം തെളിഞ്ഞു. അതുവരെ അറിയാത്ത സുഗന്ധം അളിയനിൽ നിന്നും പരന്നു.
വല്യമ്മ അളിയന് ചായയും തലേന്ന് രാത്രി അളിയനായ് പ്രത്യേകം ഉണ്ടാക്കിയ പൂരം പൊടിയും ചക്കവറുത്തതും കൊടുത്ത് സൽക്കരിച്ചു. അളിയൻ ചായ കുടിക്കുന്നതും പലഹാരം കഴിക്കുന്നതും ഞങ്ങൾ കുട്ടികൾ കൗതുകത്തോടെ കണ്ടു.

"ദൊന്നും അവടെ കിട്ട്ല്യാ"; പൂരം പൊടി വായിലിട്ട് താടിയിൽ പറ്റി പിടിച്ച പൊടി തട്ടി അളിയൻ പറഞ്ഞു.
സുന്ദരമായ അളിയന്റെ വെട്ടിയൊതുക്കിയ താടി. എന്ത് രസമാണ് അളിയൻ സംസാരിക്കുന്നത് കേൾക്കാൻ .
വല്യമ്മ അളിയന് മാറ്റാൻ മുണ്ടും ഷർട്ടും കൊടുത്തു. ഷർട്ടും മുണ്ടും മാറ്റി വല്യച്ചനും അളിയനും ഇടവഴിയിറങ്ങി നടന്ന് പോയി.

അളിയൻ നടന്ന് പോയ ഇടവഴി സുഗന്ധത്താൽ  പരിപാവനമായി. ചപ്പിലക്കോഴികൾ അനങ്ങാതെ നിന്നു.
പൂമ്പാറ്റകളും വണ്ടുകളും ഇതേത്പൂവെന്ന് ശങ്കിച്ചു. ആ മണമേറ്റ് ഏത് നിറത്തിലേക്ക് പരിവർത്തനപ്പെടെണമെന്നാലോചിച്ച് ഒരോന്ത് പ്രാർത്ഥനാനിർഭരമായി.
 
ഷാപ്പിൽ നിന്നും മടങ്ങി വന്ന അളിയനും വല്യച്ചനും കൂടുതൽ സന്തോഷവാൻമാരായി. അകത്ത് കൊണ്ടു വച്ച ടേപ്പ് റിക്കോർഡർ അളിയൻ പുറത്തെടുത്തു.തുടച്ചു. കോഴിമുട്ടയുടെ ഷെയ്പ്പിലുള്ള ചുവന്ന ടേപ്പ് ഒന്ന് കൂടി തിളങ്ങി. എവറഡി ബാറ്ററികൾ എടുത്ത് ടേപ്പിൽ നിക്ഷേപിച്ചു' കാസറ്റിട്ടു. ഓൺ ചെയ്തു.
"മണ്ണിൽ യിന്ത കാതലട്രി യാരും വാഴ്‌തൽ കൂടുമോ..."
എസ്  പി  ബാലസുബ്രമണ്യൻ ഞങ്ങൾക്ക് മാത്രമായി പാടാൻ തുടങ്ങി പാട്ടിനിടയിൽ മൂപ്പര് ശ്വാസം വിടുന്നുണ്ട്. ഞങ്ങൾ ആ ഭാഗം വീണ്ടും വീണ്ടും വക്കാൻ അളിയനോടാവശ്യപ്പെട്ടു. ശ്വാസം വിടുമ്പോൾ ഞങ്ങൾ സ്പീക്കറിന് മേലേ ചെവിയമർത്തി കൂടുതൽ കൂടുതൽ ആസ്വദിച്ചു. എത്രവട്ടം ഞങ്ങൾ ആ പാട്ട് കേട്ടു വെന്നോ?!

രാത്രി കോഴിക്കൂട്ടിലെ വലിയ കോഴിയെ തലയറുത്ത് അളിയൻ തന്നെ നന്നാക്കുന്നത് അത്ഭുതത്തോടെ കണ്ടു നിന്നു.
"ദ് അവടത്തെ നന്നാക്കലാണ്"
ഒരു കയ്യിൽ സിഗരറ്റും  മറുകയിൽ കോഴിയുമായ് ചിരിച്ച് കൊണ്ട് അളിയൻ പറഞ്ഞു. ഇടക്ക് വല്യച്ചൻ ഗ്ലാസിൽഒഴിച്ച് കൊടുത്ത ചാരായം അളിയൻ കുടിച്ചു. എല്ലാം കഴിഞ്ഞ് കാലിയായ ചാരായ കുപ്പിയിൽ തീപ്പെട്ടിക്കൊള്ളിയുരസിയിട്ട് കുപ്പിയിലെ തീ ജ്വാല കാണിച്ച് തന്ന് വിസ്മയിപ്പിച്ചു.
 
പിറ്റേന്ന് എല്ലാവരേയും വിളിച്ച് ഒരത്ഭുതം കാണിച്ചു തന്നു. ഒരു കാൽ ഭാഗം പൊട്ടിയ സ്വർണ്ണ ബിസ്ക്കറ്റ്.!
അന്ന് കണ്ടതല്ലാതെ ജീവിതത്തിൽ പിന്നെ ഞാനാ സാധനം കണ്ടിട്ടില്ല. പിന്നെ അളിയൻ ഗൾഫിൽ പോയില്ല.
നാട്ടിൽ പണികളുമുമായി കൂടി. പിന്നെ കുടി മാത്രമായി. കാലം അളിയനെ മറ്റൊരാളാക്കി.
നന്ദിയം കോട്ടിലേക്കുള്ള വരവ് വലപ്പോഴുമായി. കുടി അളിയനെ പെട്ടെന്ന് വയസനാക്കി. രോഗം അളിയനെ വേറൊരു പ്രവാസത്തിലേക്ക് കൂട്ടികൊണ്ടു പോയി എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം.

അളിയൻ മരിച്ചിട്ടേയില്ല. എന്നെങ്കിലും ടേപ്പും സ്വർണ്ണ ബിസ്ക്കറ്റുമായി വരാതിരിക്കില്ല.
 
തുടരും... 

വെള്ളവും, വള്ളവും, വെള്ളരിപ്രാവുകളും 
 
മേഴത്തൂരിൽ അനുഗ്രഹയിൽ ആലപ്പുഴക്കുള്ള പണിക്കായിട്ടാണ് ഞാനവിടെ മണിക്കുട്ടനൊപ്പം ജോയിൻ ചെയ്യുന്നത്. മംഗലാപുരം. കോഴിക്കോട്, കാസർക്കോട്, എറണാകുളം, ഈ വക രാജ്യങ്ങളിൽ അലഞ്ഞും പണിയെടുത്തും മണിക്കുട്ടന് ലോക പരിചയമുണ്ട്.
 
നന്ദിയംകോട്ടിൽ പണിയില്ലാതെ തെക്ക് വടക്ക് നടക്കുന്ന സമയത്താണ് മണിക്കുട്ടൻ എന്നെ അനുഗ്രഹയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
വാതിലുകളുടേയും ജാലകങ്ങളുടെയും പണി കഴിഞ്ഞ് ഒരു നാൾ എല്ലാം കെട്ടിപ്പെറുക്കി ആലപ്പുഴയിലേക്ക് ലോറി കയറി. 
മേശിരി പ്രകാശേട്ടൻ ഡ്രൈവർക്കൊപ്പം മുന്നിലിരുന്നു. ശശി, മണിക്കുട്ടൻ, സതീശ്, വിനുക്കുട്ടൻ പിന്നെ ഞാനും ലോറിക്ക് പിന്നിൽ അട്ടിവച്ച മരങ്ങൾക്ക് മീതെ പണി മുണ്ട് വിരിച്ച് കിടന്നു.
 
യാത്ര- കൂറ്റനാട്, കുന്ദംകുളം, ചാവക്കാട്, കൊടുങ്ങല്ലൂര്, ഇടപ്പള്ളി, വഴി പോകെ പോകെ ഇരുട്ടായി. കാഴ്ചകൾ കണ്ടും, തമാശകൾ പറഞ്ഞും
അന്താക്ഷരികളിച്ചും, മയക്കത്തിലേക്ക് വീണും, ഇടക്ക് കണ്ണു തുറന്ന് ഞങ്ങളെ പിന്നിലാക്കുന്ന നക്ഷത്രങ്ങളേയും ചന്ദ്രനേയും കണ്ടും കലഹിച്ചും, പാതിരാക്ക് ദിക്കറിയാ ദിശയറിയാ ഒരു വീടിന്റെ മുറ്റത്തെത്തി. അപ്പോഴേക്കും ആലപ്പുഴ കഴിഞ്ഞിരുന്നു.
ലോഡ് മുഴുവൻ ഇറക്കി ആ പണി തീരാ വീട്ടിലെ പൊടിപിടിച്ച ഹാളിൽ കാർപ്പെറ്റ് വിരിച്ച് കിടന്നു. നന്ദിയംകോട്ടിൽ മഴക്കാലത്ത് മാത്രംഉറക്കത്തിൽ ഒന്നോ രണ്ടോ കൊതുകിന്റെ മൂളൽ കേട്ടൽ അസ്വസ്ഥമാവുന്ന എനിക്ക് മേലാകെ കൊതുകിന്റെ പഞ്ചാരി.
ഉടുമുണ്ടഴിച്ചിട്ട് എങ്ങനെ പുതച്ചിട്ടും ആരുമാരാത്രിയിൽ ഉറങ്ങിയില്ല.
 
പുലരിയിൽ മൂത്രമൊഴിക്കാനായി അടുക്കള ഭാഗത്തേക്കിറങ്ങിയ മണിക്കുട്ടൻ ആ കാഴച കണ്ട് ഒന്ന് ഞട്ടി ഓടി വന്ന് ഞങ്ങളെ വിളിച്ച് പുറത്തേക്ക് കൊണ്ടുപോയി .
ഹ ചുറ്റിനും ജലം'വലിയൊര് തോണി അടുക്കള ചുമരിനോട് ചേർന്ന് നിൽക്കുന്നു. നാട്ടിൽ ആടിനേയും പയ്ക്കളേയും കെട്ടിയിട്ട പോലെ!
ചുറ്റിനും വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽ വണ്ടി വരാനുള്ള വഴിയും മുറ്റവും മാത്രം കര.
 
കൽപ്പകവാടിയിരുന്നു ആ സ്ഥലം. അധ്യാപക കുടുംബത്തിനുള്ള പുതിയ വീട്. തൊട്ടപ്പുറം ഒരു ചെറിയ പുരയിൽ താൽക്കാലികമായി അവർ താമസിച്ചു. റിട്ടയർ മാഷും ഭാര്യയും ഞങ്ങൾക്ക് ചോറും ചായയും നേരാ നേരം വച്ചു തന്നു. തേങ്ങയരച്ച് കുടംപുളിയിട്ട മീൻ കൂട്ടാൻ കൂട്ടുമ്പോൾ പ്രകാശേട്ടൻ തലയിട്ടിളക്കി പറഞ്ഞു. "ഒര് ചൊടിയുമില്ല കൂട്ടാൻ " 
 
റിട്ടയർ മാഷുടെ മകനും മരുമകളും അധ്യാപകരായിരുന്നു. മരുമകൾ കാലത്ത് കൊതുമ്പുവള്ളം തുഴഞ്ഞ് അമ്പലപ്പുഴയിലുള്ള സ്കൂളിലേക്ക്
നൂറ് നൂറ്റി പത്തേ സ്പീടിൽ പറന്നു. 
 
പണി മാറ്റിയുള്ള വൈകുന്നേരങ്ങളിൽ വലിയ തോണി മുളം കഴുക്കോൽ കൊണ്ട് കുത്തിതുഴഞ്ഞ് പല്ലനയാറ്റിൽ കുളിക്കാൻ പോയി. അടിയൊഴുക്കുള്ള പല്ലനയാറ്റിൽ അന്തമില്ലാതെ ഞങ്ങൾ ഇരുകര പിടിച്ചു. നിന്തുന്നതിനിടക്ക് കെട്ടു വള്ളങ്ങളിൽ സായിപ്പും മദാമമാരും കുടിച്ച് മദിച്ച് രസിച്ച് പോകുന്നത് കാതുകത്തോടെ കണ്ട് ഞങ്ങൾ കൈ വീശി.
 
പണിക്കിടയിൽ ഒരു നാൾ ഒന്നരയിഞ്ച് ഉളിയൊന്ന് പാളി. നല്ല ആഴവും വീതിയുമുള്ള മുറിവ്. തുണി കെട്ടി ചുറ്റി ചെറിയൊര് ക്ലിനിക്കിലേക്ക്
അവിടെ മെലിഞ്ഞും വിളറിയുമുള്ള മൂന്ന് നഴ്സുമാർ. 'അഞ്ച് തുന്നൽ '. നാല് നാൾ കാൽ അനക്കരുത് എന്ന നിർദേശവും. നാളെ കാലത്ത് വീട്ടിപൊയ്ക്കോ എന്ന് പ്രകാശേട്ടൻ പറഞ്ഞു. ഔ നിന്റെ ഭാഗ്യമെന്ന് കൂടെ പണിയുന്നവർ പറഞ്ഞു.
വിടിനെ ഓർത്തു. ...ഓണം വരുന്നു.... ഇല്ല ഞാൻ പോണില്ല. തറപ്പിച്ച് പറഞ്ഞു. 
"ഈ കാലും വച്ച് എന്ത് ചെയ്യാനാണ് ?"
പോരാത്തതിന് ഫിറ്റിങ്ങാണ് ഒരു ഭാഗത്തിരുന്ന പണിയുമല്ല. മറ്റ് ഇന്റീരിയറിന്റെ പണി തുടങ്ങിയിട്ടില്ല. 
ഞാനൊന്നും മൈന്റ് ചെയ്തില്ല.
എന്നത്തേയും പോലെ പിറ്റേന്നും പണിയെടുത്തു. വേദനയില്ലാത്ത പോലെ അഭിനയിച്ചു.
മൂന്നാം നാൾ മുറിവ് ഡ്രസ് ചെയ്യാൻ പുറപ്പെടുമ്പോഴതാ  ശശിയും മണിക്കുട്ടനും വിനുക്കുട്ടനുമൊക്കെ കുളിച്ച് കുറി തൊട്ട് നിൽക്കുന്നു.
 
മുറിവ് ഡ്രസ് ചെയ്യുന്ന വിളറി വെളുത്ത സുന്ദരിക്കുട്ടികളോട് വള്ളുവനാടൻ ഭാഷയിൽ എല്ലാരും ചറപറാന്ന് പറഞ്ഞു. അവർക്കൊന്നും മനസിലായില്ല. എന്നാൽ എന്താണ് ഇവൻമാരുടെ സൂക്കേട് എന്ന് പിടി കിട്ടി.
 
തുടരും... 

ഒരു നാടകവും കുറെ ശിഥിലസ്വപ്നങ്ങളും
 
നെറ്റ് കണ്ടു പിടിക്കാത്ത കാലം. ഗ്രാമങ്ങൾ മൂലമൂലാന്തരം ക്ലബുകളേറ്റി മദിക്കും കാലം. നന്ദിയംകോട്ടിൽ യുവശക്തി, പിലാക്കാട്ടിരിയിൽ പൂമ്പാറ്റ, നാഗലശേരിയിൽ സ്പെക്ട്രം. പെരിങ്ങോട് ഭരത്. കലമാത്രം ലഹരിയായ യൗവനം. അമേച്ച്വർ നാടകങ്ങൾ പൂത്തു വിരിഞ്ഞു.  എവിടെയും നാടകോത്സവങ്ങൾ. പാതിരാ വരെ നീളുന്ന റിഹേഴ്സലുകൾ. പകൽ മുഴുവൻ പണി. രാത്രി നാടകം. യൗവനം പുതുകാലത്തെ മാത്രം കിനാവു കണ്ടു.   കറണ്ടില്ലാ ക്ലബുകളിൽ  വലിയ തിരിയിട്ട മണെണ്ണ വിളക്കുകളും പെട്രോമാക്സുകളും  ഫ്ലഡ് ലൈറ്റുകളായി. ക്രിസ്തുവിനും എത്രയോ മുൻമ്പ് ശുദ്രകൻ എന്ന പാവം പിടിച്ച എഴുത്തുകാരൻ എഴുതി എന്ന് പറയുന്ന നാടകം 'മൃശ്ചകടികം'.
 
പഠിപ്പിക്കാൻ പട്ടാമ്പിയിൽ നിന്നും വിജു വർമ്മ നന്ദിയം കോട്ടിൽ എത്തി. തന്റെ വെളുത്ത പുത്തൻ കാറിൽ അദേഹം വന്നിറങ്ങുന്നത് കാണാൻ ഞങ്ങൾ വീട്ടിൽ നിന്ന് മൂത്രമൊഴിക്കാനിറങ്ങി എന്ന വ്യാജേന ക്ലബിലേക്കോടി.
 
കാറ് വന്ന് നിൽക്കുമ്പോഴും ഡോർ തുറക്കുമ്പോഴും വിചിത്രമായ ലൈറ്റുകൾ വണ്ടിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മിന്നി തെളിഞ്ഞു.
ഡോർ അടഞ്ഞു കഴിഞ്ഞാൽ പിന്നെ റിഹേഴ്സൽ കഴിഞ്ഞ് വീണ്ടും വണ്ടിയെടുക്കുന്ന സമയം നോക്കി ഇരുട്ടിൽ
പാമ്പിനേയും പഴുതാരയേയും പേടിക്കാത്ത വീട്ടിൽ നിന്ന് മൂത്രമൊഴിക്കാനോടി..
 
ആ കാറും അതിന്റെ ഡോറും മിന്നിമറയും വെട്ടങ്ങളും വണ്ടി തിരിക്കുന്നതും ഓടിച്ച് പോകുന്നതും സൈലൻസറിൽ നിന്ന് പുറപ്പെടും പുകയും പുകയുടെ മാസ്മരിക മണവും ഞങ്ങളെ ഊർജസ്വലരാക്കി.
 
അതുവരെ ആരും കാണാത്ത അറിയാത്ത രീതിയിലുള്ള വിജു വർമ്മയുടെറിഹേഴ്സൽ ടെക്നിക്കുകൾ. 'റിഹേഴ്സൽ തുടങ്ങുന്നതിന് മുൻപ് അഭിനേതാക്കൾക്ക് വ്യായാമമുറകൾ. അഭിനയിക്കുന്ന എല്ലാവരും വിവിധ കായികാധ്വാനമുള്ള പണിയിൽ ഏർപ്പെടുന്നവരായിരുന്നിട്ടും
 പിന്നെയെന്തിനാണ് ഈ വിധം വ്യായാമം എന്ന് ക്ലബിന്റെ ഉള്ളിലേക്ക് എത്താ ജനൽ കമ്പിയിൽ തൂങ്ങി ഏന്തി വലിഞ്ഞ് നോക്കുമ്പോൾ പ്രായത്തിന് നിരക്കാതെ ചിന്തിച്ചു.
 
മൃശ്ചകടികത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ശകാരനായി അഭിനയിച്ച ശങ്കരേട്ടൻ തിളങ്ങി. യുവശക്തി എന്ന് ബോർഡു വച്ച നാടകവണ്ടി നാടകോത്സവങ്ങളിലേക്ക് നിരന്തരം സഞ്ചരിച്ചു. സമ്മാനങ്ങൾ വാരിക്കൂട്ടി. ഭാവിയിൽ എല്ലാവരും മികച്ച നടൻമാർ ആകുമെന്നും സിനിമയിലൊക്കെ കാണുമെന്നും സ്വപ്നം കണ്ടു. നാടകത്തിൽ പാട്ടു പാടിയിരുന്ന കല്ല് വെട്ടുകാരൻ രാജേട്ടൻ യേശുദാസിനെ പോലെ വലിയ പാട്ടുകാരനായി വെള്ളമുണ്ടും വെള്ള ജുബയുമിട്ട് ഞങ്ങൾക്ക് മുന്നിലൂടെ കാറിൽ പറക്കുന്നത് കിനാവുണ്ടു. 
 
ഒന്നും സംഭവിച്ചില്ല. ആ കാലം അങ്ങിനെ നിശ്ചലമായി. പലരും ഗൾഫിൽ പോയി. കൽപ്പണിക്കാർ കൽപ്പണിക്കാരായും, മരപ്പണിക്കാർ മരപ്പണിക്കാരായും, സ്വർണ്ണപ്പണിക്കാർ സ്വർണ്ണ പണിക്കാരായും, നാടൻപണിക്കാർ നടൻ പണിക്കാരായും തുടർന്നു. നാടകങ്ങളിൽ പ്രധാന കഥാപാത്രമായി തിളങ്ങിയിരുന്ന മോഹനേട്ടൻ മരണമെന്ന വലിയ വേദിയിലേക്ക് മേക്കപ്പിടാതെ സ്വയം നടന്ന് കയറി.
കാലം മാറി കലയും മാറി.
 
തുടരും... 

കായൽക്കരയിലെ ആകാശക്കൊട്ടാരം

ശാലിനിക്ക് കിട്ടിയ ലേശം സ്വർണ്ണം വിറ്റും കെ എസ് എഫ് ഇ യുടെ ചെറിയൊര് കുറി വിളിച്ചും ഞങ്ങൾ നന്ദിയം കോട്ടിൽ നിന്ന് ലേശം മാറി വട്ടേനാട് എട്ട് സെന്റ് സ്ഥലം ആറ്കൊല്ലം മുൻപേ വാങ്ങി. 

സ്ഥലത്തിന് താഴെ കിലോമീറ്റർ പരന്ന് കിടക്കുന്ന പുളിയപറ്റ കായൽ പാടം. മഴക്കാലത്ത് കായലാവുകയും വേനലിൽ വയലാവുകയും ചെയ്യുന്ന സുന്ദരമായ പുളിയപറ്റ. 

പണിക്ക് പോകുന്ന കാലം ആ എട്ടു സെന്റിൽ മറ്റുള്ളവരെ ഞട്ടിച്ച് കൊണ്ട് വലിയ ഇരുനില വീട് തന്നെ ഞാനും കിനാവു കണ്ടു. ഒരു മലയാളിയുടെ ശരാശരി സ്വപ്നം കല്യാണവും വീടും തന്നെ. പിന്നീട് വീടിന്റെ കാര്യം ആലോചനക്കെടുത്തു. ലോണെടുക്കണം ലേശം കാശ് കയ്യിലുമുണ്ട് സുഹൃത്തും ഭവനനിർമ്മാണ ബാങ്കിന്റെ സെക്രട്ടിയുമായ രാജേട്ടൻ ഒരു ലിസ്റ്റ് തന്നു.

"ദൊക്കെ ശര്യാക്കി തന്നാ ലോണപ്പൊ തരാ "

താമസംവിനാ എല്ലാ പേപ്പറുകളും ഒരു മാസം കൊണ്ട് ശരിയാക്കി. ഇനി ബാങ്കിൽ കൊടുത്താൽ ലോൺ ഓകെ.
എന്തോ ബാങ്കിൽ പോകാൻ തോന്നിയില്ല. കടം വാങ്ങി വലിയവീട് വച്ച് ആരെ ബോധിപ്പിക്കാനാണ്. ഇതിനിടയിൽ കവിത വന്ന് കൈപിടിച്ച് പെരുവഴിയിലേക്ക് വലിച്ചിഴക്കാൻ തുടങ്ങിയ സമയമാണ്. ലോണെടുത്താൽ പിന്നെ അത് അടക്കുവാൻ വീണ്ടും പണിയിലേക്കിറങ്ങിയേ തീരു. വേണ്ട കയ്യിലുള്ള കാശും അവനവന്റെ അധ്വാനവും മതി മഴയും വെയിലും കൊള്ളാതെജീവിച്ച് പോകാൻ ഒരു വീട് വക്കാൻ. അങ്ങനെ ഞാനും തൊട്ടയലത്തെ രാജേട്ടനും കൂടി ഇന്ന് ഞങ്ങളിരിക്കുന്ന കുഞ്ഞുവീടുണ്ടായി.

ഈ വീട്ടിൽ ഉറങ്ങാൻ കിടക്കുമ്പോൾ പുഴയുടെ സങ്കടവും മലയുടെ കരച്ചിലും മരങ്ങളുടെ നിലവിളികളും ഞങ്ങളെ അസ്വസ്ഥപ്പെടുത്താൻ വരില്ല. ഇത്തരം കുഞ്ഞുകുഞ്ഞു സന്തോഷം മതി ചെറിയ ജീവിതത്തിന്.

ലോക്ക് ഡൗൺ കാലത്താണ് ഓരോ മനുഷ്യനും പ്രകൃതിയെ എത്രമാത്രം ചൂഷണം ചെയ്തിരുന്നതെന്ന് തിരിച്ചറിയുന്നത്. വലിയ വീടുകളിൽ ലോണടവുകളെപറ്റിയാലോചിച്ച് അസ്വസ്ഥമായിരിക്കുന്ന എത്ര പേരുണ്ടാകും. ആ വലിയ വീടുകൾക്കുള്ളിൽ പുഴയുടേയും മലകളുടേയും നിലവിളി കേൾക്കുന്നില്ലേ?
വലിയ ഉമ്മറ വാതിൽ തുറക്കുമ്പോൾ ഒരു കാടിൻ ഏങ്ങൽ അറിയുന്നില്ലേ.

എന്നെങ്കിലും പണമെന്ന വിശ്വവിഖ്യാതമായ ചങ്ങാതി എന്നെയന്വോഷിച്ചും വരുമായിരിക്കാം. അന്ന് ഞാൻ ആളാകാൻ വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള ഒര് എടപാടിനും നിൽക്കില്ല എന്ന് ഉറപ്പിച്ച് പറയട്ടെ. അല്ലെങ്കിൽ തന്നെ നമ്മുക്കൊരിക്കലും കാണാത്ത വൈറസെന്ന മഹാ മാന്ത്രികന് മുൻമ്പിൽ നമ്മുടെയീ മുവായിരം നാലായിരം സ്വകയർ ഫീറ്റ് വീടുകൾക്കും എന്ത് സുരക്ഷയാണല്ലേ?

വെറുതേയിരിക്കുകയല്ലേ. ഇടക്കൊക്കെ മനസ്സുകൊണ്ടെങ്കിലും ഉറുമ്പുകളുടെ മണ്ണിനടിയിലെ കൊട്ടാരങ്ങളും
മരകൊമ്പത്തെ കിളിവീടുകളും സന്ദർശിച്ചു നോക്കൂ. നമ്മുടെയീ തലകുത്തിമറിയുന്ന ജീവിതമൊന്നുമല്ല എന്ന ഒരുൾവിളിയെങ്കിലും ഉണ്ടാകും.

തുടരും... 


പളനിയിലെ പൊരിച്ച മീൻ 

ഞാനും ആശാൻ സത്യേട്ടനും, ചന്ദ്രേട്ടനും ഉച്ചക്ക് ചോറുണ്ട് പലക ചാരിയിരിക്കുന്നതിനിടക്ക് ഒരു പളനിമല യാത്ര പോകാനുള്ള തീരുമാനമെടുത്തു. ഞങ്ങളേക്കാൾ ഒരു പാട് മുതിർന്ന ചന്ദ്രേട്ടൻ തമിഴ്നാടെന്നും പറഞ്ഞു ഞങ്ങളെ നിരന്തരം പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. 

മൂപ്പര് വർഷങ്ങളോളം തമിഴ്നാട്ടിലെ വിദൂര ഗ്രാമത്തിൽ പണിയെടുത്ത കഥ പണിക്കിടയിൽ നിരന്തരം പറയുമായിരുന്നു. അവിടുത്തെ ഭക്ഷണം, അവിടുത്തെ ആൾക്കാർ. അവിടുത്തെ മദിപ്പിക്കുന്ന പെണ്ണുങ്ങൾ. കാര്യം പറഞ്ഞപ്പോൾ നന്ദിയം കോട്ടിലെഗിരീഷിനും കുന്നത്തെ സന്തോഷിനും ഉൽസാഹം ഇരട്ടിച്ചു. ഗിരീഷാണെങ്കിൽ പണ്ട് പളനിമലയിൽ പോയിട്ടുമുണ്ട്. നോൽമ്പെടുക്കാതെ പളനിമലക്കോ? അമ്മ ആശ്ചര്യപ്പെട്ടു.
പാർട്ടി മെമ്പറും ഡി വൈ എഫ് ഐ ടെ യൂണിറ്റ് സെക്രട്ടറിയുമായ എനിക്കത് കേട്ടപ്പോൾ ചിരി വന്നു.
അങ്ങനെയൊരു ഓണക്കാലത്ത് ഞങ്ങൾ അഞ്ചു പേർ കൂറ്റനാട് നിന്ന് പാലക്കാട്ടേക്ക് ബസ് കയറി. പാലക്കാട് നിന്ന് പൊളാച്ചി വഴി പളനിയിൽ വൈനേരമാകുമ്പോഴേക്കും കാലു കുത്തി.

പഴം, നി, എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് പഴനി എന്ന സ്ഥലപേര് ഉണ്ടായതെന്ന് വിശ്വാസം
ജ്ഞാന പഴത്തിന് വേണ്ടിയുള്ള തർക്കത്തിൽ മാതാപിതാക്കളോട് തല്ല് കൂടി പോന്ന സുബ്രമഹ്ണ്യനെ കൂളാക്കാൻ സംഘകാല തമിഴ് കവിയായ അവ്വയ്യാർ പറഞ്ഞ വാക്കാണത്രെ ഇത് നീ തന്നെയാണ് പഴം' എന്ന് വരുന്ന നീ..

രണ്ട് ജമന്തിപൂവിൽക്കുന്ന പെണ്ണുങ്ങൾ വഴിവക്കിൽ മുടി പിടിച്ച് വലിച്ച് വഴക്കിടുമ്പോൾ ഞാൻ പളനിയുടെ പഴയ കഥ അറിയാതെയോർത്തു.

രാത്രിയിൽ ഞങ്ങൾ മല കയറി. താഴെ നഗരം നക്ഷത്രങ്ങൾ വിതറിയ മറ്റൊരാകാശമായി തോന്നി. താഴേയും മിതേയും ആകാശം' ഇതിനിടയിൽ ഞങ്ങളീ നിൽക്കുന്നത് സ്വർഗ്ഗമല്ലാതെ പിന്നെന്ത്?!
മലയിറങ്ങി. നഗരം കണ്ടു. മദ്യം വാങ്ങി. തമിഴ്നാടിന്റെ എല്ലാ ഗന്ധവുമാവാഹിച്ച കുടുങ്ങിയ ലോഡ്ജ് മുറിയിലിരുന്ന് കുടിച്ചു. സംവദിച്ചു. അന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ അവസ്ഥയെ പറ്റി തർക്കിച്ചു.
അഞ്ചു പേർ .. മൂന്ന് രാഷ്ട്രീയ പാർട്ടി ...തർക്കങ്ങൾ മറുതർക്കങ്ങൾ

ഇടക്കെപ്പോഴൊ നഗരത്തിലേക്ക് തുറന്നിട്ട ജാലകത്തിലൂടെ മീൻ വറുക്കുന്ന മണം വന്നു. പുറത്തേക്ക് പാഞ്ഞു. റോഡിനോരത്ത് ഉന്തുവണ്ടിയിൽ ഒരു പുഴ മീൻ പോലൊരാൾ മീൻ വറുത്ത് വിൽക്കുന്നു.
കയ്യിലുള്ള കാശിനൊക്കെ വറുത്ത മീൻ വാങ്ങുമ്പോൾ അമ്മ പറഞ്ഞ നോൽമ്പിനെപ്പറ്റിയോർത്തു.
പിന്നെയും കുടിച്ചു. പിന്നെയും തർക്കിച്ചു. പിന്നെയുറങ്ങിയോ എന്തോ...

നമ്മുടെ പുലരി പോലല്ല തമിഴ്നാട്ടിലെ പുലരി. നമ്മുടെ പ്രഭാതങ്ങൾക്കൊരു മര്യാദയൊക്കെ ഉണ്ട്. ഏത് കൊടുംവേനലിലും പുലരിയിലൊരു മഞ്ഞിൽ തണുപ്പ് 'കിളികളുടെ ചല പിലാ..സൂര്യൻ പതുക്കെ പതുക്കെ തലയുയർത്തി മാത്രം നമ്മെ എത്തിനോക്കും പോലെ . എന്നാൽ തമിഴ്നാട്ടിലോ സൂര്യനുദിക്കുന്നതേ ഉച്ചയായിട്ടാകും. അങ്ങിനെയാ ഉച്ചപോലുള്ള പുലരിയിൽ അപുറത്തെ വരാന്തയിൽ നിന്ന് സ്വയം മറന്ന് ഉമ്മ വക്കുന്ന തമിഴ് യുവമിഥുനങ്ങളെ മിഴിയാക്കണ്ണ് കൊണ്ട് ഗിരീഷ് കണ്ട് ഓടി വന്ന് ഞങ്ങളെ അറിയിച്ചു.
ഞങ്ങളോടിച്ചെന്ന് നോക്കുമ്പോഴേക്കും ആ സുന്ദരമായ കാഴച മാഞ്ഞിരുന്നു. ചായ കുടിച്ച് വരുമ്പോൾ റോഡിലൂടെ കൈകൾ കോർത്ത് നടന്ന് പോകുന്ന യുവ മിഥുനങ്ങളെ ഗിരിഷ് ഞങ്ങൾക്ക് വീണ്ടും കാണിച്ചു തന്നു. അവളുടെ കറുത്തചുണ്ടിലെ ആർദ്രത കണ്ടു..

മടങ്ങുമ്പോൾ റയിൽവ്വേ സ്റ്റേഷനിൽ വച്ച് ഞങ്ങൾ കൂടുതൽ കാശ് വാങ്ങിയ ഓട്ടോക്കാരനുമായി തർക്കിക്കാൻ നിന്നു. ഓട്ടോയിൽ മീറ്റർ ഇല്ലാത്തതിനെ പറ്റി ഞാൻ ചൂടായി.
"ഡേയ് മീറ്റർ എങ്കേ... "
വിജയകാന്തിന്റെ ക്യാപ്റ്റൻ പ്രഭാകർ രണ്ട് വട്ടം കണ്ടതിനാൽ അറിയുന്ന തമിഴിൽ
വച്ച് ഞാൻ കാച്ചി. കണ്ണും ചുവപ്പിച്ച് കൊണ്ട് ഓട്ടോക്കാരൻ പുറത്തിറങ്ങി എന്നിട്ട് എന്റെ കണ്ണിന് നേരേക്ക് അയാളുടെ രണ്ട് വിരലുകൾ നീട്ടി പറഞ്ഞു.
"പോടൈ ഉൻ കണ്ണ് കുത്തി പൊട്ടിക്കുംനാൻ"
വെട്ടാനഖത്തിനുള്ളിലെ കറുത്ത ചളി ഞാൻ കണ്ടു.
പിന്നെ ഒരു ഏറ്റുമുട്ടലിന് ഞാൻ മുണ്ട് മടക്കി കുത്തി.. മുൻമ്പേ പഠിച്ച കളരിയുടെ സ്റ്റപ്പുകൾ ഓർത്തെടുത്ത് ഒന്ന് പിന്നിലേക്ക് നോക്കിയപ്പോൾ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ നാലുപേരും തിരിഞ്ഞ് നടന്നിരുന്നു. തമിഴ് ഭാഷ അരച്ച് കലക്കി കുടിച്ചതാണെന്ന് നാഴികക്ക് നാൽപ്പത് വട്ടം ഉരുവിടുന്ന ചന്ദ്രേട്ടന്റ പൊടി പോലുമില്ല.

കാലമെത്രയോ കടന്ന് പോയി. പളനിക്ക് പിന്നെ പോയില്ല. ജീവിതയാത്രയിൽ ചന്ദ്രേട്ടൻ ഭാഷയില്ലാ ദിക്കിലേക്ക് ഞങ്ങളെ കൂട്ടാതെയാത്ര പോയി.എന്തോ നന്ദിയം കോടിൽ നിന്നും ഒരു കൂവ പാട് ദൂരമേ ഒള്ളൂ എങ്കിലും മുരുകൻ പിന്നെ ഞങ്ങളെ അങ്ങോട്ട് വിളിച്ചേയില്ല.

തുടരും... 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ