മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ദാഹം തീരാതെ

കാറ്റിന് കാറ്റിന്റെ മാത്രം ഒച്ച. ചൂടും ആശങ്കകളൊന്നും വകവക്കാതെ രണ്ട് അണ്ണാൻമാർ മരക്കൊമ്പിലൂടെയും വീടിന്റെ തേക്കാചുമരുകളിലൂടെയും പരക്കം പാഞ്ഞു. ഇണചേരാനുള്ള മുന്നൊരുക്കമാണ്. പെണ്ണിനെ പിന്നാലെ വിടാതെയോടി കിതപ്പിച്ച് ഒരു പരുവത്തിലാക്കും.  

അങ്ങിനെ വല്ല മരക്കൊമ്പിലോ മുറ്റത്തോ പെണ്ണ് എനിക്കിനി ഒരടി മുന്നോട്ട് പോകാൻ വയ്യേ എന്ന മട്ടിലൊരു പതിഞ്ഞ് കിടപ്പുണ്ട്. അന്നേരം ആണണ്ണാൻ മൂപ്പത്ത്യാരുടെ മേല് കേറിയൊര് കിടത്തമുണ്ട് .എന്നിട്ടോ അവർ ലോകം കാൺകേ ഇണ ചേരും! നാണവും മാനവും അല്ലെങ്കിലും ഭൂമിയിൽ മനുഷ്യർക്ക് മാത്രമേ ഒള്ളു. അടഞ്ഞ മുറികളിൽ അവർ
കാറ്റും മഴയും മഞ്ഞും വെയിലും തണലുമൊന്നുമറിയാതെ ഇണ ചേരും.

വയൽക്കരയിലെ പുതിയ വീട്ടിൽ ചൂട് ഇരട്ടിയാണെങ്കിലും വിശാലമായ ആകാശം കാണാം.
വിമാനവും ഹെലികോപ്റ്ററും കാണാം മഴ മേഘങ്ങൾ പുറപ്പെട്ട് വരുന്നത് കാണാം കിളികളുടെ റൂട്ട് മാപ്പുകൾ അറിയാം. രാത്രി നക്ഷത്രങ്ങളേയും ചന്ദ്രനേയും കാണാം. അജ്ഞാതമായ മേഘവിസ്ഫോടനങ്ങളിലേക്ക് മനസ്സിനെ പറഞ്ഞു വിടാം. സൂര്യൻ ഉദിക്കുന്നത് അടുക്കള വഴിയും അസ്തമിച്ചിറങ്ങി പോകുന്നത് ഉമ്മറ വഴിയുമെന്ന് ഊന്നി പറയാം.

പണ്ട് ഈ വേനൽക്കാലങ്ങളിൽ മിക്ക ദിവസങ്ങളിലും പണി ഓട് വീടുകളുടെ പട്ടിക കഴുക്കോൽ ഉത്തരം എന്നിവ പുതുക്കി പണിയലുകളായിരുന്നു. ഒപ്പം പുതിയ വീടുകളും ഉണ്ടാകും.നാൽപ്പത് ഡിഗ്രി ചൂടൊന്നും വകവച്ചെതേയില്ല. ആദ്യം പുരപുറത്ത് കയറി ഓടിളക്കുമ്പോൾ ഓടി മറയുന്ന എലികൾ അണ്ണാൻമാർ ..
മൂലോടിനുള്ളിൽ അവർ വിദഗ്ദമായി നിർമ്മിച്ച ചകിരി കൂടുകൾ എലികൾ അങ്ങിങ്ങായി കൊണ്ടു വക്കുന്ന ഷഡികൾ വളകൾ കൺമഷിപാത്രങ്ങൾ.

ചില വീട്ടുകാർ സ്നേഹാധിക്യത്താൽ ഷാപ്പിൽ നിന്ന് കരിമ്പന കള്ള് കൊണ്ടുവന്ന് കോപ്പ കളിലേക്ക് പകർന്ന് തരും. ചിലർ ഓടുമേഞ്ഞ് കഴിഞ്ഞിറങ്ങിയാൽ, ഒ പി ആർ റമോ ഹണീബിയോ എംസി യോ കോഴിക്കറിയും ഒരുക്കി വച്ചിട്ടുണ്ടാകും. പകലിലെ തീ ചൂട് കൊണ്ട് കണ്ണ് പഴുത്തിട്ടുണ്ടാകും. ഒന്നര പെഗ്ഗിൽ എല്ലാവരും ആടിയുലയും. അട്ടക്കരി ഗന്ധമൊക്കെ പിന്നെ പാടെ മറക്കും. ചറ പറ വർത്തമാനം പറഞ്ഞ് നാക്ക് കുഴയും. പോകും വഴിക്ക് വീട്ടിലേക്ക് മീൻ വാങ്ങും. വീട്ടിലെത്തി തേച്ച് ഉരച്ച് കുളിച്ച് കഴിഞ്ഞാൽ കെട്ട് വിട്ടിട്ടുണ്ടാകും.
വീണ്ടും പുറപ്പെടും ലഹരി ഞങ്ങളിൽ ഒരു ഓട് മേയാവീടാകും.

രാത്രി മീൻ കൂട്ടാൻ കൂട്ടി കണക്കില്ലാതെ ചോറ് തിന്നും. ചിലപ്പോൾ എരിവ് കുറഞ്ഞതിനെ പ്രതി അമ്മയെ വഴക്ക് പറയും. കിടക്കും ഉറങ്ങും ഉറക്കത്തിൽ വല്ലാതെ ദാഹിക്കും. സ്വപ്നത്തിൽ വെള്ളം വരും അത് മുക്കി കുടിക്കും എത്ര കുടിച്ചാലും ദാഹം തീരില്ല. വീണ്ടും അഗാധമായ മയക്കം.

തുടരും... 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ