പളനിയിലെ പൊരിച്ച മീൻ
ഞാനും ആശാൻ സത്യേട്ടനും, ചന്ദ്രേട്ടനും ഉച്ചക്ക് ചോറുണ്ട് പലക ചാരിയിരിക്കുന്നതിനിടക്ക് ഒരു പളനിമല യാത്ര പോകാനുള്ള തീരുമാനമെടുത്തു. ഞങ്ങളേക്കാൾ ഒരു പാട് മുതിർന്ന ചന്ദ്രേട്ടൻ തമിഴ്നാടെന്നും പറഞ്ഞു ഞങ്ങളെ നിരന്തരം പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു.
മൂപ്പര് വർഷങ്ങളോളം തമിഴ്നാട്ടിലെ വിദൂര ഗ്രാമത്തിൽ പണിയെടുത്ത കഥ പണിക്കിടയിൽ നിരന്തരം പറയുമായിരുന്നു. അവിടുത്തെ ഭക്ഷണം, അവിടുത്തെ ആൾക്കാർ. അവിടുത്തെ മദിപ്പിക്കുന്ന പെണ്ണുങ്ങൾ. കാര്യം പറഞ്ഞപ്പോൾ നന്ദിയം കോട്ടിലെഗിരീഷിനും കുന്നത്തെ സന്തോഷിനും ഉൽസാഹം ഇരട്ടിച്ചു. ഗിരീഷാണെങ്കിൽ പണ്ട് പളനിമലയിൽ പോയിട്ടുമുണ്ട്. നോൽമ്പെടുക്കാതെ പളനിമലക്കോ? അമ്മ ആശ്ചര്യപ്പെട്ടു.പാർട്ടി മെമ്പറും ഡി വൈ എഫ് ഐ ടെ യൂണിറ്റ് സെക്രട്ടറിയുമായ എനിക്കത് കേട്ടപ്പോൾ ചിരി വന്നു.
അങ്ങനെയൊരു ഓണക്കാലത്ത് ഞങ്ങൾ അഞ്ചു പേർ കൂറ്റനാട് നിന്ന് പാലക്കാട്ടേക്ക് ബസ് കയറി. പാലക്കാട് നിന്ന് പൊളാച്ചി വഴി പളനിയിൽ വൈനേരമാകുമ്പോഴേക്കും കാലു കുത്തി.
പഴം, നി, എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് പഴനി എന്ന സ്ഥലപേര് ഉണ്ടായതെന്ന് വിശ്വാസം
ജ്ഞാന പഴത്തിന് വേണ്ടിയുള്ള തർക്കത്തിൽ മാതാപിതാക്കളോട് തല്ല് കൂടി പോന്ന സുബ്രമഹ്ണ്യനെ കൂളാക്കാൻ സംഘകാല തമിഴ് കവിയായ അവ്വയ്യാർ പറഞ്ഞ വാക്കാണത്രെ ഇത് നീ തന്നെയാണ് പഴം' എന്ന് വരുന്ന നീ..
രണ്ട് ജമന്തിപൂവിൽക്കുന്ന പെണ്ണുങ്ങൾ വഴിവക്കിൽ മുടി പിടിച്ച് വലിച്ച് വഴക്കിടുമ്പോൾ ഞാൻ പളനിയുടെ പഴയ കഥ അറിയാതെയോർത്തു.
രാത്രിയിൽ ഞങ്ങൾ മല കയറി. താഴെ നഗരം നക്ഷത്രങ്ങൾ വിതറിയ മറ്റൊരാകാശമായി തോന്നി. താഴേയും മിതേയും ആകാശം' ഇതിനിടയിൽ ഞങ്ങളീ നിൽക്കുന്നത് സ്വർഗ്ഗമല്ലാതെ പിന്നെന്ത്?!
മലയിറങ്ങി. നഗരം കണ്ടു. മദ്യം വാങ്ങി. തമിഴ്നാടിന്റെ എല്ലാ ഗന്ധവുമാവാഹിച്ച കുടുങ്ങിയ ലോഡ്ജ് മുറിയിലിരുന്ന് കുടിച്ചു. സംവദിച്ചു. അന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ അവസ്ഥയെ പറ്റി തർക്കിച്ചു.
അഞ്ചു പേർ .. മൂന്ന് രാഷ്ട്രീയ പാർട്ടി ...തർക്കങ്ങൾ മറുതർക്കങ്ങൾ
ഇടക്കെപ്പോഴൊ നഗരത്തിലേക്ക് തുറന്നിട്ട ജാലകത്തിലൂടെ മീൻ വറുക്കുന്ന മണം വന്നു. പുറത്തേക്ക് പാഞ്ഞു. റോഡിനോരത്ത് ഉന്തുവണ്ടിയിൽ ഒരു പുഴ മീൻ പോലൊരാൾ മീൻ വറുത്ത് വിൽക്കുന്നു.
കയ്യിലുള്ള കാശിനൊക്കെ വറുത്ത മീൻ വാങ്ങുമ്പോൾ അമ്മ പറഞ്ഞ നോൽമ്പിനെപ്പറ്റിയോർത്തു.
പിന്നെയും കുടിച്ചു. പിന്നെയും തർക്കിച്ചു. പിന്നെയുറങ്ങിയോ എന്തോ...
നമ്മുടെ പുലരി പോലല്ല തമിഴ്നാട്ടിലെ പുലരി. നമ്മുടെ പ്രഭാതങ്ങൾക്കൊരു മര്യാദയൊക്കെ ഉണ്ട്. ഏത് കൊടുംവേനലിലും പുലരിയിലൊരു മഞ്ഞിൽ തണുപ്പ് 'കിളികളുടെ ചല പിലാ..സൂര്യൻ പതുക്കെ പതുക്കെ തലയുയർത്തി മാത്രം നമ്മെ എത്തിനോക്കും പോലെ . എന്നാൽ തമിഴ്നാട്ടിലോ സൂര്യനുദിക്കുന്നതേ ഉച്ചയായിട്ടാകും. അങ്ങിനെയാ ഉച്ചപോലുള്ള പുലരിയിൽ അപുറത്തെ വരാന്തയിൽ നിന്ന് സ്വയം മറന്ന് ഉമ്മ വക്കുന്ന തമിഴ് യുവമിഥുനങ്ങളെ മിഴിയാക്കണ്ണ് കൊണ്ട് ഗിരീഷ് കണ്ട് ഓടി വന്ന് ഞങ്ങളെ അറിയിച്ചു.
ഞങ്ങളോടിച്ചെന്ന് നോക്കുമ്പോഴേക്കും ആ സുന്ദരമായ കാഴച മാഞ്ഞിരുന്നു. ചായ കുടിച്ച് വരുമ്പോൾ റോഡിലൂടെ കൈകൾ കോർത്ത് നടന്ന് പോകുന്ന യുവ മിഥുനങ്ങളെ ഗിരിഷ് ഞങ്ങൾക്ക് വീണ്ടും കാണിച്ചു തന്നു. അവളുടെ കറുത്തചുണ്ടിലെ ആർദ്രത കണ്ടു..
മടങ്ങുമ്പോൾ റയിൽവ്വേ സ്റ്റേഷനിൽ വച്ച് ഞങ്ങൾ കൂടുതൽ കാശ് വാങ്ങിയ ഓട്ടോക്കാരനുമായി തർക്കിക്കാൻ നിന്നു. ഓട്ടോയിൽ മീറ്റർ ഇല്ലാത്തതിനെ പറ്റി ഞാൻ ചൂടായി.
"ഡേയ് മീറ്റർ എങ്കേ... "
വിജയകാന്തിന്റെ ക്യാപ്റ്റൻ പ്രഭാകർ രണ്ട് വട്ടം കണ്ടതിനാൽ അറിയുന്ന തമിഴിൽ
വച്ച് ഞാൻ കാച്ചി. കണ്ണും ചുവപ്പിച്ച് കൊണ്ട് ഓട്ടോക്കാരൻ പുറത്തിറങ്ങി എന്നിട്ട് എന്റെ കണ്ണിന് നേരേക്ക് അയാളുടെ രണ്ട് വിരലുകൾ നീട്ടി പറഞ്ഞു.
"പോടൈ ഉൻ കണ്ണ് കുത്തി പൊട്ടിക്കുംനാൻ"
വെട്ടാനഖത്തിനുള്ളിലെ കറുത്ത ചളി ഞാൻ കണ്ടു.
പിന്നെ ഒരു ഏറ്റുമുട്ടലിന് ഞാൻ മുണ്ട് മടക്കി കുത്തി.. മുൻമ്പേ പഠിച്ച കളരിയുടെ സ്റ്റപ്പുകൾ ഓർത്തെടുത്ത് ഒന്ന് പിന്നിലേക്ക് നോക്കിയപ്പോൾ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ നാലുപേരും തിരിഞ്ഞ് നടന്നിരുന്നു. തമിഴ് ഭാഷ അരച്ച് കലക്കി കുടിച്ചതാണെന്ന് നാഴികക്ക് നാൽപ്പത് വട്ടം ഉരുവിടുന്ന ചന്ദ്രേട്ടന്റ പൊടി പോലുമില്ല.
കാലമെത്രയോ കടന്ന് പോയി. പളനിക്ക് പിന്നെ പോയില്ല. ജീവിതയാത്രയിൽ ചന്ദ്രേട്ടൻ ഭാഷയില്ലാ ദിക്കിലേക്ക് ഞങ്ങളെ കൂട്ടാതെയാത്ര പോയി.എന്തോ നന്ദിയം കോടിൽ നിന്നും ഒരു കൂവ പാട് ദൂരമേ ഒള്ളൂ എങ്കിലും മുരുകൻ പിന്നെ ഞങ്ങളെ അങ്ങോട്ട് വിളിച്ചേയില്ല.
തുടരും...