മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

before the police

ഭാഗം 27 സീൻ 53
പകൽ / രാത്രി
മൊണ്ടേജ് ആരംഭിക്കുന്നത് –
വിശാലമായ ഹൈവേയിലൂടെ ജാവായിൽ വരുന്ന എമ്മാനുവേലിൽ നിന്നാണ്. സ്റ്റൈലിഷ് വസ്ത്ര ധാരണം. ഷേഡ്. ഫാസ്റ്റ് മ്യൂസിക്കിൽ ദൃശ്യങ്ങൾ ആവിഷ്ക്കരിക്കപ്പെടുന്നു. 

ഹിൽ ഏരിയായിലുള്ള വീട്ടിൽ വിത്സണും എമ്മാനുവേലുമായിട്ടുള്ള സംസാരം. വിത്സണിന്റ്റെ മുഖം നമ്മുക്ക് വ്യക്തമല്ല. പ്ളാസ്റ്റിക് കവറുകളിലിട്ട ചീട്ടുകളും ഫെയർ എന്ന കൊച്ചു പുസ്തകവും ഫോറൻസിക് ഓഫീസർ നിവിൻ തോമസിനു കൈമാറുന്ന എമ്മാനുവേൽ. അവൻ ലക്ഷ്മിയുമായി ഫോണിൽ സംസാരിക്കുന്നു. ചില സത്യങ്ങൾ കേട്ടെന്നോണം അവൾ അംബരക്കുന്നു. ലക്ഷ്മി രജിതയുടെ വീട്ടിൽ പോകുന്നു. രജിത അവൾക്ക് അനുമോന്റ്റെ ബെർത്ത് സർട്ടിഫിക്കറ്റ് നൽകുന്നു. അതിൽ അനുമോന്റ്റെ ബ്ളഡ് ഗ്രൂപ്പ് ഏ + ആണെന്ന് വ്യക്തമാകുന്നു. രജിതയുടെ വീട്ടിലെ ഹാളിലെ ഒരു ഭാഗത്തുള്ള ഭിത്തിയുടെ രണ്ടുമൂന്നു തട്ടുകളിലൊന്നിൽ താഴെ വെച്ചിരിക്കുന്ന ഒരു ചെറിയ പ്ളാസ്റ്റിക് കുപ്പിയിലെ കുഞ്ഞിപ്പല്ല് കണ്ട് ലക്ഷ്മി ആ കുപ്പിയെടുത്ത് രജിതയെ നോക്കുംബോൾ -
രജിത : മോന്റ്റെ ആദ്യം കൊഴിഞ്ഞ പല്ലാ.
ലക്ഷ്മി : അനുമോനെക്കുറിച്ച് അറിയണ്ടേ. ഞാനിതെടുക്കുവാ. ആവശ്യം കഴിഞ്ഞ് തിരിച്ച് തരാം.
ശരിയെന്ന വിധം തലയാട്ടുന്ന രജിത.
ലക്ഷ്മിയും എമ്മാനുവേലും ഫോണിലൂടെ-
ലക്ഷ്മി : അനുമോൻന്റ്റെ ബ്ളഡ്ഗ്രൂപ്പ് ഏ + ആണ്. പിന്നെ ഡി.എൻ.ഏ മാച്ച് ചെയ്തു നോക്കാൻ അനുമോന്റ്റെ ഒരു കുഞ്ഞിപ്പല്ലും കിട്ടിയിട്ടുണ്ട്.
എമ്മാനുവേൽ : ഗുഡ്.
അസ്വസ്ഥതയോടെ തെയ്യാമ്മ എമ്മാനുവേലിനെ ഫോണിൽ വിളിക്കുന്നു.
എമ്മാനുവേൽ : എന്തു പറ്റി ചേച്ചി ?.
തെയ്യാമ്മ : എനിക്കാകെ ഒരു ഭയം.
എമ്മാനുവേൽ : പേടിക്കണ്ട ചേച്ചി .നിങ്ങൾ സാക്ഷിയാ.. ദൈവസാക്ഷി. ഞാനില്ലേ. ചേച്ചിക്ക് ഒന്നും പറ്റാതെ ഞാൻ നോക്കിക്കോളാം.
അവരുടെ റിയാക്ഷൻ.
ഡി.വൈ.എസ്.പി ദിനകറും സംഘവും തീട്ടക്കുളവും പരിസരവും രജിതയുടെ വീടും സന്ദർശിക്കുന്നു. ലക്ഷ്മിയുടെ സാന്നിദ്ധ്യം. എമ്മാനുവേൽ ജാവയിൽ വരുന്നു. ലക്ഷ്മി എമ്മാനുവേലിനെ ദിനകറിനു പരിചയപ്പെടുത്തുന്നു. 
ദൃശ്യം ഇരുളിലേക്ക്.

കട്ട്


സീൻ 54
പകൽ, നാൽക്കവല.
ഒരു പ്രൈവറ്റ് ബസ് സ്റ്റോപ്പിൽ നിർത്തി പോകുംബോൾ തങ്കൻ ബാഗുമായി തിലകന്റ്റെ കടയുടെ അരികിലേക്ക് നടക്കുന്നു. കടയുടെ കട്ടിളപ്പടിയിൽ പിടിച്ച് കട്ടിളയിൽ ചാരി നിന്ന തിലകൻ തങ്കന്റ്റെ സന്നിദ്ധ്യമറിഞ്ഞ് അല്പം പരിഹാസത്തിൽ,

തിലകൻ : ഇരട്ടയായിട്ട് പോയി ഒറ്റയായിട്ട് പോന്നോ. ആളെന്തിയെ, പൊന്നൻ.
പുറത്തെ ബഞ്ചിലേക്ക് കയറി ഇരുന്ന്,
തങ്കൻ : താനൊരു ചായയെടുക്ക്.
കാര്യങ്ങൾ അറിയാനുള്ള തിടുക്കത്തിൽ അകത്തേക്ക് നടന്ന്,
തിലകൻ : ഇപ്പോ എടുത്ത് വെച്ച ഒരു ചായയുണ്ട്. ഇവിടുത്തെ കാര്യങ്ങളൊക്കെ അറിഞ്ഞോ.
തങ്കൻ : കൊച്ചിനെ തട്ടിക്കൊണ്ട് വന്ന കാര്യോക്കെ തെയ്യാമ്മ ഫോൺ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.
അകത്ത് നിന്നും ചായയുമായി വന്ന് തങ്കനു നൽകിക്കൊണ്ട്,
തിലകൻ : നിങ്ങളു വീട്ടിൽ കേറ്റി താമസിപ്പിച്ച ആളില്ലേ. കർത്താവ്. അങ്ങേരു പോലീസു പോലൊരു സാധനമാ.
ചുണ്ട് കൊണ്ട് ചായ ആറ്റിക്കുടിച്ച്,
തങ്കൻ : അതിനു നമ്മുക്കൊന്നും പറ്റീല്ലല്ലോ.
തിലകൻ : പറ്റീല്ലാ. എന്തൊക്കിലൊക്കെ പറ്റാതിരുന്നാൽ നല്ലത്. അനുമോനെ കുറിച്ച് അന്വേഷിക്കാൻ വന്ന സംഘത്തിന്റ്റെ കൂടെ കർത്താവും കൂടിയിട്ടുണ്ട്. അനുമോൻ ജീവിച്ചിരിപ്പില്ലെന്നുള്ളതാണ് പൊതുവേയുള്ള ശ്രുതി.
തങ്കൻ ചായ കുടിച്ചു കൊണ്ട് ആലോചിക്കുന്നു.
തിലകൻ : പൊന്നനെവിടാന്ന് പറഞ്ഞില്ല.
തങ്കൻ : വല്യബുദ്ധിമുട്ടിലാ പൊന്നൻ അവിടെ  രണ്ടു ദിവസം പിടിച്ചു നിന്നത്. പിന്നെ ആളെ കാണാനില്ല. കള്ള് കുടിക്കാതെയും ബീഡി വലിക്കാതെയും അവനൊക്കെ നിക്കാൻ പറ്റുമോ.
തിലകൻ : അപ്പോ ആളെ കാണാനില്ലേ. ഇവിടൊന്നും വന്നിട്ടില്ല. 
തങ്കൻ : അവിടെ ലഹരിക്കടിമയായവരെ താമസിപ്പിച്ച് ചികിത്സിക്കുന്ന ഒരു സ്ഥലോണ്ട്. അവിടെയുണ്ടാകും.
തങ്കൻ കാലിയായ ഗ്ളാസ്സും കാശും തിലകനു നൽകുന്നു. അതു വാങ്ങി ,
തിലകൻ : ഞാൻ പറഞ്ഞതല്ലേ ധ്യാനത്തിനു പോയിട്ട് ഒരു കാര്യോമില്ലെന്നു. അല്ല നിങ്ങൾക്ക് വല്ല മാറ്റോമുണ്ടോ.
തങ്കൻ അന്നിരുത്തി അയാളെ നോക്കുന്നു. തിലകനൊന്നു പരുങ്ങുന്നു.
തിലകൻ : അല്ല..
കടയുടെ മുന്നിൽ ആ സമയം വിജയൻ ലൂണായിൽ വന്നു നിൽക്കുന്നു. തങ്കനെ കണ്ട് ആഹ്ളാദത്തിൽ, 
വിജയൻ : തങ്കച്ചയാ വരുന്നോ.ഒരു അരലിറ്ററു മേടിക്കാൻ പോയതാ. (തങ്കൻ വിജയനരികിലേക്ക് നടക്കുന്നു) തങ്കച്ചായാ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുവാണല്ലോ. നമ്മുടെ കർത്താവേ കാണുന്ന പോലെയല്ല. പുലിയാ. പുലി. (തങ്കൻ ലൂണായിൽ കയറുന്നു, വിജയൻ ലൂണാ മുന്നോട്ട് എടുക്കുന്നു .) അനുമോന്റ്റെ തിരോധാനത്തിനുത്തരം രണ്ടു ദിവസം കഴിഞ്ഞ് പഞ്ചായത്ത് കൂട്ടുന്ന പ്രോഗ്രമിലുണ്ടാകുമെന്നാ നാട്ടാരു പറയണത്. അല്ല ഒരെണ്ണം അടിക്കണോ.
തങ്കൻ: ഇല്ല ഞാനില്ല.
വിജയൻ : നന്നാകാൻ തീരുമാനിച്ചല്ലേ.
തങ്കൻ ആലോചനയിലാണ്.
പൂഴി റോഡിലൂടെ പോകുന്ന ലൂണായിൽ വിജയനും തങ്കനും.

കട്ട്


സീൻ 55
പകൽ
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഓഫീസ്, ആലപ്പുഴ 
പുറത്ത് രണ്ടോ മൂന്നോ പോലീസ് ജീപ്പുകൾ. പലതരത്തിൽപ്പെട്ട് അവിടെയെത്തിയവർ അങ്ങിങ്ങിങ്ങായി നിൽക്കുന്നു. കാക്കി പാന്റ്റും കാഷ്വൽ വസ്ത്രവും ധരിച്ച മൂന്നോ നാലോ പോലീസുകാർ അങ്ങോട്ടും ഇങ്ങോട്ടുമായി പോകുന്നു.

കട്ട് റ്റു


അകത്ത് ഡി.വൈ.എസ്.പിയുടെ മുറി.
മേശയിൽ ഡി.വൈ.എസ്.പി പി.ദിനകുമാർ എന്ന നേം ബോർഡ് വെച്ചിട്ടുണ്ട്. പ്രധാന കസേരയിൽ ഇരിക്കുന്ന അയാൾ മേശയിൽ ഇരിക്കുന്ന ലാപ്ടോപ്പ് മടക്കി വെച്ച് അഭിമുഖമിരിക്കുന്ന ലക്ഷ്മിയേയും എമ്മാനുവേലിനേയും നോക്കുന്നു. ഒരു ആമുഖമെന്നോണം എമ്മാനുവേലിനേയും ലക്ഷ്മിയേയും നോക്കി,
ഡി.വൈ.എസ്.പി. ദിനകർ : ലക്ഷ്മി എന്റ്റെ കോളേജിൽ വളരെ ജൂനിയർ ആയിരുന്നു. താൻ ബോട്ടണി അല്ലാരുന്നോ.?
ലക്ഷ്മി : ഫസ്റ്റ് ഇയർ ബോട്ടണി. സാറ് എം.എസ്.സി ഫിസിക്സും. ഫൈനൽ  ഇയർ. സാറു വോളീബോൾ ക്യാപ്റ്റനല്ലായിരുന്നോ.
ചിരിയോടെ,
ഡി.വൈ.എസ്.പി. ദിനകർ : ഉം...ആ ഒരു സൗഹൃദത്തിലാണ് എനിക്ക് പെരുമറാനും സംസാരിക്കാനും ഇഷ്ടം. (എമ്മാനുവേലിനെ നോക്കി) എമ്മാനുവേലിന്റ്റെ സമയോചിതമായ ഇടപെടൽ മൂലം ഒരു ഗുജറാത്തി ബാലനെ തമിഴ് നാടോടി സ്ത്രീയിൽ നിന്നും രക്ഷിക്കാൻ പറ്റി. ഐ അപ്രിഷ്യേറ്റ് യു. എന്നാൽ നമ്മുടെ കേസിൽ ഭിക്ഷാടന മാഫിയക്കോ, മറ്റ് ചൈൽഡ് കിഡ്നാപ്പിംഗ് ഏജൻസികൾക്കോ പങ്കില്ലെന്നാണ് എമ്മാനുവേൽ കണ്ടെത്തിയിരിക്കുന്ന തെളിവുകളിൽ നിന്നും മനസ്സിലാക്കേണ്ടത്.
ആ സമയം എസ്.ഐ ഉദയൻ ഹാഫ് ഡോർ തുറക്കുന്നു.
അകത്തേക്ക് വരാൻ ദിനകർ ആംഗ്യം കൊണ്ട് അനുവാദം കൊടുക്കുന്നു. 
അയാൾക്ക് മുന്നിലെത്തി സല്യുട്ട് പോലെ അറ്റൻഷൻ പൊസിഷനിൽ ഉപ്പൂറ്റികളുയർത്തി , ഒരു പ്ളാസ്റ്റിക് കവർ ദിനകറിനു നൽകുന്നു . എസ്.ഐ യുടെ സല്യൂട്ട് സ്വീകരിച്ചെന്ന വിധം തലയനക്കി അയാളിൽ നിന്നും ദിനകർ കവർ വാങ്ങുന്നു.
ഒരു വിശദീകരണമെന്നോണം,
എസ്.ഐ.ഉദയരാജ് : സർ. ഫെയർ ബുക്കിൽ കണ്ട രക്തക്കറയുടെ ഗ്രൂപ്പും അനുമോന്റ്റെ ബ്ളഡ് ഗ്രൂപ്പും ഒന്നാണ്. ഏ+. പ്ലേയിങ്ങ് കാർഡ്സിലെ ഫിംഗർ പ്രിന്റ്റുകളിലൊന്ന് ഫെയർ ബൂക്കിലെ ഫിംഗർ പ്രിന്റ്റുമായി മാച്ചാകുന്നുണ്ട്. ആധാർ കാർഡിലൂടെ ട്രേസു ചെയ്തപ്പൊൾ അത് നമ്മൾ സംശയിക്കുന്ന  പ്രധാന പ്രതിയുടെ തന്നെയാണെന്ന് ഉറപ്പാക്കിയിട്ടുണ്ടെങ്കിലും അതിനു വലിയ പ്രസക്തി ഇല്ല. പക്ഷേ മിസ്സിംഗാകുന്നവയെ കണക്റ്റ് ചെയ്യാനുള്ള പോയന്റ്റാണു ഇവർ കളക്റ്റ് ചെയ്ത കുട്ടിയുടെ സ്കൾ പാർട്ട്സും, സ്മാൾ ടൂത്തും ഡി.ൻ.ഏ ടെസ്റ്റിനു അയച്ചിട്ടുണ്ട്. റിസൾട്ട് പോസിറ്റാവാണെങ്കിൽ തെളിവെടുപ്പും ബാക്കിയുള്ള തെളിവകളും കണ്ടെത്തേണ്ടതായിട്ടുണ്ട്. അതുപോലെ ബോഡിയുടെ ശേഷിക്കുന്ന ഭാഗങ്ങളും.
ഡി.വൈ.എസ്.പി. ദിനകർ : ലെറ്റ് വി സീ. ഇതിന്റ്റെയൊക്കെ ഒഫീഷ്യൽ റെക്കോർഡ്സ് ഫയൽ ചെയ്യണം.
എസ്.ഐ ഉദയരാജ് : സർ.
ഡി.വൈ.എസ്.പി. ദിനകർ : വാട്ട് എബൗട് ദി സെക്കൻഡ് ഡിഫൻഡന്റ്റ്
എസ്.ഐ ഉദയരാജ് : ഇന്ന് വ്യാഴാഴ്ച്ചയല്ലേ സർ. അയാളെയിന്നു രാത്രിയിൽ കസ്റ്റഡിയിലെടുക്കും.
ഡി.വൈ.എസ്.പി. ദിനകർ : ഗുഡ്. ക്യാരി ഓൺ. അപ് ഡേറ്റ് മീ ദി ഡീറ്റൈൽസ് ടൈം റ്റു ടൈം.
എസ്.ഐ ഉദയരാജ് : സർ.
പഴയ പോലെ സല്യൂട്ട് നൽകി എസ്.ഐ. ഉദയരാജ് ഹാഫ് ഡോർ തുറന്നടച്ച് പോകുംബോൾ എമ്മാനുവേലിനെ നോക്കി കോമ്പ്ളിമെന്റ്റ് എന്നതുപോലെ,
ഡി.വൈ.എസ്.പി. ദിനകർ : സത്യത്തിൽ എമ്മാനുവേൽ ഞങ്ങളുടെ അന്വേഷണത്തിന്റ്റെ വഴി സുഗമമാക്കി. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടു പേരും നമ്മുടെ നീരീക്ഷണത്തിലാണ്. എതായാലും അനുമോനു എന്തു സംഭവിച്ചുവെന്നതിനുള്ള ഉത്തരം നാളെയുണ്ടാകും. നാളെയല്ലേ പ്രോഗ്രാം ?
ലക്ഷ്മി : അതൊന്ന് ഓർമ്മിപ്പിക്കാനിരിക്കുകയായിരുന്നു.
ഡി.വൈ.എസ്.പി. ദിനകർ : ഓഫ്കോഴ്സ് .ഞാനുണ്ടാകും. അല്ല ബ്ളോഗും വ്ളൊഗും ചെയ്യാൻ വന്ന എമ്മാനുവേൽ അനുമോന്റ്റെ തിരോധനത്തിനുത്തരം തേടാൻ തുടങ്ങിയത് എപ്പോഴാണ്.
എമ്മാനുവേൽ : അതന്വേഷിക്കാൻ തന്നെയാണു ഞാൻ വന്നത്. ഇൻഫോർമറെ ഞാൻ വെളിപ്പെടുത്തില്ല. എന്നാൽ എനിക്ക് കിട്ടിയ വിവരം നിങ്ങൾക്ക് പൂർണ്ണമായും വിശ്വസിക്കാം. ഈ വോയിസ് ക്ളിപ്പൊന്നു കേട്ട് നോക്കു.
തന്റ്റെ മൊബൈലിൽ ഒരു വോയ്സ് ക്ളിപ് പ്ളേ ചെയ്ത് മേശപ്പുറത്ത് വെച്ച് എമ്മാനുവേൽ എഴുന്നേറ്റ് തിരിഞ്ഞ് നടന്ന് അവർക്ക് പിന്തിരിഞ്ഞു നിൽക്കുന്നു.
പശ്ചാത്തലത്തിൽ തെയ്യാമ്മയുടെ കൊഞ്ചുന്ന സംസാരം.
തെയ്യാമ്മ : എടാ ചെക്കാ നിനക്ക് ആരാണീ പേരിട്ടത്. എമ്മാനുവേലെന്ന്. നല്ല പേരാ എന്നാലും നിനക്കു ജോക്കുട്ടനെന്നോ, മണിക്കുട്ടനെന്നൊ ക്കെയാണെങ്കിൽ,.. അല്ലേ സുന്ദരക്കുട്ടാന്നു വിളിക്കാം....
ഡി.വൈ.എസ്.പി ദിനകർ ഒന്നു പരുങ്ങുന്നു. ലക്ഷ്മിയുടെ കലികയറുന്ന മുഖം.
എമ്മാനുവേലിന്റ്റെ ഓർമ്മയിൽ -


സീൻ 55 ഏ ( സീൻ 50 – തുടർച്ച )
രാത്രി, തങ്കന്റ്റെ വീട്
തെയ്യാമ്മയുടെ മുറിയിൽ -
അർദ്ധനഗ്നരായി കിടക്കുന്ന തെയ്യാമ്മയും എമ്മാനുവേലും.
എമ്മാനുവേലിന്റ്റെ മാറിൽ കെട്ടിപിടിച്ച് അവന്റ്റെ കവിളിൽ ഉമ്മ കൊടുക്കുന്ന തെയ്യാമ്മ. എമ്മാനുവേൽ തെയ്യാമ്മയോട് ചേർന്ന് കെട്ടിപ്പിടിച്ച് കഴുത്തിൽ പതിയെ കടിക്കുന്നു.
ചിണുങ്ങിക്കൊണ്ട്,
തെയ്യാമ്മ : ഹോ വേദനിക്കുന്നു.
അവരെ തലോടിക്കൊണ്ട്,
എമ്മാനുവേൽ: ചേച്ചിക്ക് എന്നോട് സ്നേഹമുണ്ടെങ്കിൽ ഒരു കാര്യം പറയുമോ.
തെയ്യാമ്മ : ങും. അറിയാമെങ്കിൽ പറയാം.
എമ്മാനുവേൽ : അനുമോനെ കാണാതാവുന്ന ദിവസം അനുമോനെ അവസാനമയി കണ്ടവരിലൊരാളല്ലേ ചേച്ചി.
ഒന്ന് ആലോചിച്ച് അവനു നേരെ നോക്കി മുഖമുയർത്തി,
തെയ്യാമ്മ : നീ പോലീസ് ആണോ?
ഒരു കൈകൊണ്ട് തെയ്യാമ്മയുടെ താടി ചെറുതായി കുലുക്കിക്കൊണ്ട്,
എമ്മാനുവേൽ : പോലീസ് അല്ല. കുട്ടികളുടെയൊക്കെ സുരക്ഷയും ക്ഷേമവും അന്വേഷിക്കുന്ന ഒരു ഓഫീസറാണ്. എന്നോട് സത്യം എന്തു പറഞ്ഞാലും ചേച്ചിക്ക് ഒന്നും സംഭവിക്കില്ല.
ആലോചിച്ച്,
തെയ്യാമ്മ : കുറേ മാസങ്ങളായി ഞാനീ വീർപ്പുമുട്ടൽ സഹിച്ച് കഴിയുന്നു. അനുമോനെ ഞാനാരാത്രി കണ്ടതാണ്.
അവരുടെ ശീൽക്കരാങ്ങൾ , നേരത്തെയുള്ള സംഭാഷണങ്ങൾ കട്ടിലിന്റ്റെ ഒരു ഭാഗത്തിരിക്കുന്ന എമ്മാനുവേലിന്റ്റെ മൊബൈലിൽ റെക്കോർഡ് ചെയ്യപ്പെടുന്നത്  അവൾ അറിയുന്നില്ല. 

കട്ട് റ്റു


സീൻ 55 ബി
ഡി.വൈ.എസ്.പി യുടെ മുറി
വോയിസ് ക്ളിപ്പ് അവസാനിക്കുംബോൾ എമ്മാനുവേൽ തിരിഞ്ഞ് അവർക്കരികെയെത്തുന്നു. 
ലക്ഷ്മി അസ്വസ്ഥയാണെന്ന് ഡി..വൈ.എസ്.പി ദിനകറിനു മനസ്സിലാ കുന്നുണ്ട്.
ഇരുവരേയും നോകിയിട്ട്,
എമ്മാനുവേൽ : മാർഗ്ഗമേതായാലും ലക്ഷ്യമാണു പ്രധാനം.
ഡി.വൈ.എസ്.പി. ദിനകർ : ഇതു എമ്മാനുവേലല്ലേ ...ആ ലേഡിയേതാണ്. 
ഇടക്ക് കയറി എമ്മാനുവേലിനെ ഒന്നു രൂക്ഷമായി നോക്കി,
ലക്ഷ്മി : തെയ്യാമ്മ ചേച്ചി. തങ്കച്ചായന്റ്റെ ഭാര്യ. നാട്ടിലെ നല്ല സ്നേഹോള്ള ചേച്ചിയാ..അല്ലേ കർത്താവേ.
അവളെ നോക്കി ഒന്ന് പരുങ്ങി ചിരിച്ച് ഡി.വൈ.എസ്.പി ദിനകറിനോട്,
എമ്മാനുവേൽ : ഈ കേസിലെ ഒരു ക്രെഡിറ്റും എനിക്ക് വേണ്ട സാർ. ഇനിയെല്ലാം നിങ്ങളുടെ കയ്യിലാണ്. എന്തായാലും ഒരു കാരണവശാലും പ്രതികൾ രക്ഷപെടാൻ പാടില്ല. എനിക്ക് ഒരു റിക്വൊസ്റ്റ് ഉണ്ട് സാർ തെയ്യാമ്മ ചേച്ചിയെ മജിസ്ട്റേറ്റിനു മുന്നിൽ രഹസ്യമൊഴിക്കു വേണ്ടി മാത്രമേ ഹാജരാക്കാവു.
ഡി.വൈ.എസ്.പി. ദിനകർ : ഇറ്റ്സ് ഓക്കെ.
കൈകൾ കൂപ്പി മേശയിൽ നിന്നും  ഫോൺ എടുത്തു കൊണ്ട് ,
എമ്മാനുവേൽ : വരട്ടെ സാർ...!
ലകഷ്മിയെ ചളിപ്പോടെ നോക്കി അവൻ പുറത്തേക്ക് നടക്കുന്നു.
അല്പം പരുങ്ങി ചമ്മിയെഴുന്നേൽക്കുന്ന ലക്ഷ്മിയെ നോക്കി ചിരിയോടെ
ഡി.വൈ.എസ്.പി. ദിനകർ : ആർ യു ഇൻ ലൗ വിത് ഹിം ?
അവൾ ചെറിയ ചിരി നൽകിക്കൊണ്ട്
ലക്ഷ്മി : വരട്ടെ സാർ..
ഡി.വൈ.എസ്.പി. ദിനകർ : ഓ.കെ.
അവൾ പുറത്തേക്ക്.
ചിരിയോടെ ലാപ്പ് ഓൺ ചെയ്യുന്ന ഡി.വൈ.എസ്.പി. ദിനകർ.

കട്ട് റ്റു


പുറത്ത് വരാന്തയിലൂടെ ലക്ഷ്മിയുടെ ശകാരം ഭയന്ന് ധൃതിയിൽ നടക്കുംബോൾ, പിന്നിൽ നിന്നും ലക്ഷ്മിയുടെ വിളി കേട്ട് എമ്മാനുവേൽ നിൽക്കുന്നു.
ലക്ഷ്മി : ഹേ.. സുന്ദരക്കുട്ടാ.
കളിയാക്കുന്ന ഭാവത്തിൽ നടന്നടുത്ത് കൊണ്ട്, നെഞ്ചിൽ കൈവെച്ച് തിരിഞ്ഞുകൊണ്ട് പരുങ്ങലിൽ, 
എമ്മാനുവേൽ : കർത്താവേ ഈ കർത്താവിനെ കാത്തു കൊള്ളേണമേ...
അവന്റ്റെ മുന്നിൽ കൈകെട്ടി നിൽക്കുന്ന ലക്ഷ്മി തലയാട്ടിക്കൊണ്ട് അവനെ അടിമുടി നോക്കി ,
ലക്ഷ്മി : വിശുദ്ധി നഷ്ടപ്പെട്ട... സുന്ദരാ.
പരുങ്ങി,
എമ്മാനുവേൽ : ഒരാവേശത്തിനു ക്ളിപ്പ് ഇട്ടുപോയതാ.
ലക്ഷ്മി : ഏതായാലും ഈ കളി തീരുംബോൾ നമ്മുക്കൊന്നു കാണണം.
എമ്മാനുവേൽ : അതുവേണോ
ലക്ഷ്മി : വേണോട്ടാ...!
അവനെ നോക്കി തലയാട്ടി അവൾ ചിരിക്കുന്നു.
കട്ട്
(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ