mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

man pointing

ഭാഗം 11 

സീൻ 17 എഫ് (വർത്തമാനകാലം)
പകൽ, വയൽ വരംബ്

തൈതെങ്ങിന്റെ ചോട്ടിൽ കഴിഞ്ഞു പോയ സംഭവങ്ങൾ പറഞ്ഞു നിൽക്കുകയാണ് തങ്കൻ.

തങ്കൻ : കുഞ്ഞൻ എന്റെ വകേലെ അനിയന്റെ മോനാ. കുഞ്ഞനും ഷാപ്പിലെ മാത്തനും, സഹദേവനും മധുവും,  ശശിയുമൊക്കെ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ടി വന്നു. അവസാനം മെംബറും പഞ്ചായത്തും ഇടപ്പെട്ട്  അവർക്ക് കേസിൽ പങ്കൊന്നുമില്ലെന്ന് പോലീസുകാരെ ബോധ്യപ്പെടുത്തി.

സംശയം നടിച്ച് ,
എമ്മാനുവേൽ  : അനുമോനെ ഇതുവരെ കണ്ടെത്തിയില്ലല്ലേ.?

തങ്കൻ : ഈ നാടായ നാടുമൊത്തം അരിച്ചു പെറുക്കി.രഘു ഒരു തരികിടയായിരുന്നു. മരിച്ചു പോയ അവനല്ലാതെ സത്യം  ആർക്കറിയാം.കേസിപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുക്കയാ.അല്ല കർത്താവ് ഇതൊക്കെയെങ്ങനറിഞ്ഞു.

പരുങ്ങൽ കാണിക്കാതെ,

എമ്മാനുവേൽ : റ്റീ വിയിലും ന്യൂസ്പേപ്പറിലുമൊക്കെ വാർത്തയല്ലായിരുന്നോ.

തങ്കൻ : അതു ശരിയാ (ദൂരെ നിന്നും നടന്നു വരുന്നാരെയോ കണ്ടെന്ന പോലെ) പറഞ്ഞു തീർന്നില്ല. ആ കൊച്ചിന്റെ അമ്മ വരുന്നു.

എമ്മാനുവേലും ആ ഭാഗത്തേക്ക് നോക്കുന്നു.തങ്കൻ അവളോട് കുശലം അന്വേഷിക്കാനെന്ന വിധം വരംബിനരികിലെക്ക് നടക്കുന്നു. പിന്നാലെ എമ്മനുവേലും. നടന്നടുത്തെത്തിയ രജിതയെ നോക്കി ചിരിച്ച്,

തങ്കൻ : മോളിതെവിടെ പോയിട്ട് വരുകയാ ?

അവളൊന്നു നിന്നു ഇരുവരേയും നോക്കി.

രജിത : പഞ്ചായത്തു വരെ പോയതാ. മോന്റ്റെ കാര്യത്തിൽ...

ആത്മഗതം കൊണ്ട്,

തങ്കൻ : എന്തു ചെയ്യാനാ എല്ലാവരെയും കൊണ്ട് ചെയ്യാവുന്നതൊക്കെ ചെയ്യുന്നുണ്ട്. ദൈവം ഒരു വഴി കാണിക്കും.

അവളൊന്നും മിണ്ടാതെ എമ്മാനുവേലിനെ സംശയത്തിൽ നോക്കുന്നു. അതു മനസ്സിലാക്കി,

തങ്കൻ : ഇത് കർത്താവ് - അല്ല എമ്മാനുവേൽ. എഴുത്തുകാരനാ. എഴുത്തും കാര്യങ്ങളുമൊക്കെയായിട്ട് കൊറച്ച് നാള് നമ്മുടെ   നാട്ടില്  ഉണ്ടാകും.

രജിത : അച്ചായാ ആരായാലും അപരിചിതരെ സൂക്ഷിക്കണം.പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള അച്ചനമ്മമാര് .

എമ്മാനുനുവേലിനെ ഒന്നു സൂക്ഷിച്ച് നോക്കി അവൾ മുന്നോട്ട് നടക്കുന്നു.

അവന്റെ മുഖം വിളറിയത് കണ്ട്,

തങ്കൻ : വിഷമം കൊണ്ടാകും. വാ നാമ്മുക്ക് ഷാപ്പിലോട്ട് വിടാം,  ബാക്കി മാത്തൻ പറയും.

അയാൾ അവന്റെ തോളിൽ തട്ടുന്നു.

കട്ട് 


സീൻ 17 ജി (ഭൂതകാലം)
പകൽ 
ഡി.വൈ .എസ്.പി. ഓഫീസ് ആലപ്പുഴ.

മുറിയിൽ -

ഡി.വൈ.എസ്.പി മോഹനചന്ദ്രൻ,സർക്കിൾ ഇൻസ്പെക്ടർ പ്രതാപൻ , എസ്.ഐ.റോയി. ഇരിക്കുന്ന മോഹനചന്ദ്രന് അഭിമുഖമായി മറ്റു രണ്ട് പേരും നിൽക്കുകയാണ്.

സർക്കിൾ : മുങ്ങി മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് .ബ്ലഡിൽ ആൽക്കഹോളിന്റെ അംശം വളരെ കൂടുതലാണ്.  പിന്നെ അയാളുടെ  തോളിൽ എന്തോ കൊണ്ട് അടിച്ച പാടുകൾ ഉണ്ടായിരുന്നു. ഇങ്ക്വൊസ്റ്റിൽ ഐഡെന്റിഫൈ ചെയ്തതാണ്.

എസ്.ഐ റോയി : വഴക്കിട്ടപ്പോൾ തല്ലിയിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ഭാര്യ പറഞ്ഞിരുന്നു.

മോഹനചന്ദ്രൻ : ഡോഗ് സ്ക്വാഡിൽ നിന്നും  ഫോറൻസികിൽ നിന്നും ഇനി പ്രതീക്ഷിക്കാനൊന്നുമില്ലല്ലേ (ആലോചിച്ച്) .                                                          സാഹചര്യത്തെളിവുകളിലൂടെയെ ഫർദർ മൂവ്മെന്റ് ഈ കേസിനുണ്ടാകുകയുള്ളൂ.  രഘുവിനെയും കാണാതായ കുട്ടിയേയും അവസാനമായി കണ്ടതാരാ.?

റോയി : അത്. (പുറത്തേക്ക് നോക്കി) സുനി...

മോഹനചന്ദ്രൻ വാതിൽക്കലേക്ക് നോക്കുംബോൾ ഹാഫ് ഡോർ തുറന്ന് ഷാപ്പ് മാത്തനുമായി  സുനി  അകത്തേക്ക് സല്യൂട്ട് ചെയ്യുന്നു. മാത്തൻ കഷണ്ടി കയറിയ ചെറുതായി ഞൊണ്ടുള്ള ഒരു മദ്ധ്യവയസ്കനായ തടിയനാണ്. 
മാത്തൻ ഭവ്യതയോടെ നിൽക്കുംബോൾ ,

സുനി : കേറി നിൽക്ക്.

അയാൾ മുന്നോട്ട്  കയറി    നിൽക്കുന്നു.  എല്ലാവരുടേയും നോട്ടം അയാളിലാണ്. മോഹനചന്ദ്രൻ അയാളെ നോക്കി എഴുന്നേൽക്കുന്നു.

മോഹനചന്ദ്രൻ :   താനാണോ മരണപ്പെട്ട രഘുവിനേയും കാണാതായ കുട്ടിയേയും അവസാനമായി കണ്ടത്?.

ഭവ്യതയിൽ  പേടിച്ച്,

മാത്തൻ : അവസാനം കണ്ടത് ഞാനാണോന്ന് അറിയില്ല. സന്ധ്യയോടടുത്ത് മഴക്ക് മുന്നേ രഘു ഷാപ്പിൽ വന്നിരുന്നു. ആ കൊച്ചുമുണ്ടായിരുന്നു. അതിന്റെ കയ്യിലൊരു ബിസ്കറ്റും. ഷാപ്പ് അവധിയായതിനാൽ കള്ളില്ലായിരുന്നു. കള്ളു  വേണോന്ന് നിർബന്ധിച്ചപ്പോ ഞാൻ കഴിക്കാൻ വെച്ചിരുന്ന ലിക്വറിൽ നിന്നും കുറച്ച് കൊടുത്തു. കൊച്ചിനു ബിസ്കറ്റ് വാങ്ങാൻ ഇറങ്ങിയതാന്നാ പറഞ്ഞത്. കള്ളും കുടിച്ച് രഘു കൊച്ചുമായിപ്പോയി.ആള് നല്ല ഫോമിലായിരുന്നു. അവരു പോയി കുറച്ച് കഴിഞ്ഞപ്പോൾ ഛന്നം പിന്നം മഴയും തുടങ്ങി.

ഏവരും അയാളെ പോലീസ് ദൃഷ്ടിയിൽ വീക്ഷിക്കുകയായിരുന്നു.

മോഹനചന്ദ്രൻ : ഇത് നീ പറയുന്ന കഥ.

മാത്തൻ : ഇതാണ് സത്യം സാർ.

മാത്തനെ ഒന്നിരുത്തി നോക്കിയിട്ട്   സർക്കിളിനെ നോക്കി,

മോഹനചന്ദ്രൻ : തല്ക്കാലം ഇയാളെ വിട്ടേക്ക് (മാത്തനോട്) എപ്പോൾ വിളിച്ചാലും വരണം.

കൈകൂപ്പി കൊണ്ട്,

മാത്തൻ : വരാം സാറേ.

സർക്കിൾ സുനിയോട് അയാളെ കൊണ്ടുപൊയ്ക്കോളാൻ ആംഗ്യം കാണിക്കുന്നു. സുനി  സല്യൂട്ട് നൽകി    അയാളുമായി പുറത്തേക്ക് നടക്കുന്നു.

സർക്കിൾ : സർ ഈ കേസിൽ രണ്ട് സാധ്യതകളാണുള്ളത്. മദ്യ ലഹരിയിൽ രഘു കുളത്തിലേക്ക് വീണ് മുങ്ങി മരിച്ചതാവാം. കരയിലുള്ള കുട്ടി നടന്ന് മറ്റെവിടെ എങ്കിലും പോയതാവാം. അല്ലെങ്കിൽ ആരുടേയെങ്കിലും കൈയ്യിൽ അകപ്പെട്ടതവാം. അല്ലെങ്കിൽ രഘുവിനെ ആരെങ്കിലും മനപ്പൂർവ്വം അപായപ്പെടുത്തി കുട്ടിയെ തട്ടിക്കൊണ്ട് പോയതാവാം.

കസേരയിൽ ഇരുന്നു കൊണ്ട്,

മോഹ്നചന്ദ്രൻ : ഫോർ വാട്ട് ?

റോയി : സാർ .രഘുവിന് കമ്പത്തെ കൂപ്പിലായിരുന്നു തടിപ്പണി.അവിടുത്തെ ലോക്കൽ തമിഴന്മാരും നാടോടികളുമായി ഒക്കെ നല്ല ചങ്ങാത്തമായിരുന്നു. ഒരു മനുഷ്യകച്ചവടത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ല.

മോഹനചന്ദ്രവർമ്മ : എല്ലാ ലൂപ് ഹോൾസും അടച്ച് അന്വേഷിക്കണം. ഈ കേസിന് സഡ്ഡൻ സോഷ്യൽ ഇൻഫ്ലുവെൻസ്  ഉണ്ടാകും. നിങ്ങൾക്ക് രണ്ടു പേർക്കുമാണ് ഈ കേസിന്റെ ചുമതല. ഫോളോ അപ്സ് എന്നെ അറിയിക്കണം.

ഇരുവരും : സർ !.

അവർ ഡി.വൈ.എസ്.പി. യെ സല്യൂട്ട് ചെയ്യുന്നു.

കട്ട് റ്റു  


സീൻ 17 എച്ച് (വർത്തമാനകാലം)
പകൽ 
മാത്തന്റെ കള്ള് ഷാപ്പ്

ഒരു ചായ്പ്പിൽ -

ഡസ്ക്കിൽ പാതിയായ രണ്ട് കുപ്പി കള്ളും കപ്പയും മീൻ കറിയും. ബെഞ്ചിലിരിക്കുന്ന തങ്കനും  എമ്മാനുവേലും. അവർക്കഭിമുഖം  നിൽക്കുന്ന മാത്തൻ തങ്കൻ ഒഴിച്ചു കൊടുത്ത ഒരു ഗ്ലാസ് കള്ള് കുടിച്ച് ,ചിറി തുടച്ച് ഗ്ലാസ് ഡെസ്ക്കിൽ വെച്ച് കയ്യിലിരുന്ന ബീഡി ചുണ്ടിൽ വെച്ച് കത്തിച്ച് പുകയൂതുന്നു.

മാത്തൻ : ആകൊച്ചിന്റെ കേസിൽ തൂങ്ങി കൊറച്ചു ദിവസത്തെ കച്ചവടം പോയി.ഒള്ള കാര്യം ആരോടും പറയാൻ കൊള്ളില്ലാന്ന് അന്നേ തീരുമാനിച്ചതാ.

സംശയത്തിൽ മാത്തനോട്,

എമ്മാനുവേൽ : അന്ന് രഘുവിന്റെ കൂടെ മറ്റാരും ഇല്ലായിരുന്നോ?.

മാത്തൻ : എന്റെ അനിയാ.ഒള്ളതു മുഴുവൻ പോലീസുകാരോട് പറഞ്ഞതാ.

എമ്മാനുവേൽ കള്ളൊഴിച്ച് കുടിക്കുംബോൾ എമ്മാനുവേൽ ആരാണെന്ന വിധം തങ്കനോട് ആംഗ്യം കാണിച്ച് മാത്തൻ ചോദിക്കുന്നു. കള്ളുകുടിക്കുന്നതിനിടയിൽ എമ്മാനുവേൽ അതു കാണുന്നുണ്ടെങ്കിലും കാണാത്ത മട്ടിൽ കണ്ണുകളടച്ചാണ് കള്ള് കുടിക്കുന്നത്.

തങ്കൻ : നമ്മുക്ക് വേണ്ടപ്പെട്ടതാ.

അവൻ കണ്ടെന്നു മനസ്സിലാക്കി ,

മാത്തൻ : പോലീസ് വേഷോം മാറി വരുന്നത് ഏതു കോലത്തിലാണെന്ന് ദൈവം തംബുരാനെ അറിയൂ.

മാത്തൻ കാലിയായ കള്ളു കുപ്പിയുമായി സ്റ്റോർ റുമിലേക്ക്  പോകുന്നു. ബാക്കിയായ കള്ള് ഗ്ലാസ്സിലൊഴിച്ച് കുടിച്ച് അവനെ സംശയത്തിൽ നോക്കി,

തങ്കൻ : കർത്താവ് ഇനി പോലീസു വല്ലതുമാണോ.?

ചിരിച്ച് തള്ളി കൈമലർത്തി,

എമ്മാനുവേൽ : എന്താ തങ്കച്ചായാ....ഏതായാലും തെയ്യാമ്മ ചേച്ചി പറഞ്ഞതിന് വിപരീതമായി.

തങ്കൻ : എന്ത് ?

മാത്തൻ പോയ ഭാഗത്തേക്ക് നോക്കി,

എമ്മാനുവേൽ : ചേട്ടാ കാശെത്രയായി7.?

പശ്ചാത്തലത്തിൽ മാത്തന്റ്റെ ശബ്ദം.

മാത്തൻ : 240 രൂപായായി. രണ്ടു കുപ്പി കള്ളും കപ്പേം കറിയുമല്ലേ.

എമ്മാനുവേൽ : ശരി .. ശരി

അവൻ പോക്കറ്റിൽ നിന്നും 300 രൂപാ എടുത്ത്  കുപ്പിയുടെ താഴെ വെച്ചു.

തങ്കൻ : തെയ്യാമ്മ എന്താ പറഞ്ഞത്.

എമ്മാനുവേൽ  :  തങ്കച്ചായൻ മാത്തന്റെ ഷാപ്പില് എന്നെ അടിമ വെച്ചില്ലേ..ഹി...ഹി

ഇരുവരും ചിരിക്കുന്നു.

കട്ട്

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ