11. തോയിപ്ര സമ്മേളനം
കൃത്യം പത്തുമണിക്കുതന്നെ പക്ഷിമൃഗാദികൾ പാറപ്പുറത്ത് എത്തി.കുരിശുപള്ളിക്കവലയിലെ ആൽ മരത്തിന്റെ മുകളിൽ കയറി നിന്നാണ് പുളവൻ സംസാരിച്ചത്.
"സഹജീവികളേ,
ജീവിതം അസാധ്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മൃഗങ്ങളും പക്ഷികളും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യനെ പേടിച്ച് മാളങ്ങളിലും കൂടുകളിലും പാറയിടുക്കിലും ഒളിച്ചും പതുങ്ങിയും ഇരുന്നാൽ, അധികകാലത്തേക്ക് ജീവിതമുണ്ടാകില്ല. നമുക്ക് പ്രവർത്തിക്കാൻ കഴിയണം. മനുഷ്യനും നല്ല പാഠങ്ങൾ പകർന്നു കൊടുക്കാൻ നമ്മൾക്കു കഴിഞ്ഞേക്കും.
നമ്മുടെ ഭാഷയിൽ, നമ്മുടെ ശൈലിയിൽ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാവുന്നതാണ്. മരങ്ങളില്ലാത്തിടത്ത് വിത്തു കൊത്തിയിടാൻ പക്ഷികൾക്കും, അണ്ണാനും വവ്വാലുകൾക്കും കഴിയില്ലേ? ആ വിത്തുകൾ മണ്ണിട്ടു മൂടുവാൻ എലികൾക്കു കഴിയില്ലേ?
നല്ല പൂമ്പൊടി ശേഖരിച്ച് പരാഗണം ചെയ്യിച്ച് മേൽത്തരം സസ്യങ്ങളെ ഉത്പ്പാദിപ്പിക്കാൻ തേനീച്ചകൾക്കും ശലഭങ്ങൾക്കും കഴിയില്ലേ?
കാക്കകൾക്കും പരുന്തുകൾക്കും ഭൂമി വെടിപ്പുള്ളതാക്കാൻ പ്രാപ്തിയില്ലേ?
ഉണ്ട്, ഉണ്ട്, ഉണ്ട്! അതു നമ്മൾ ചെയ്യണം. നമ്മുടെ ചുറ്റുപാടുകൾ മരം കൊണ്ടു നിറയണം. വായു ശുദ്ധമാകണം. മണ്ണിൽ വെള്ളം നില്ക്കണം. പരിസ്ഥിതി സന്തുലനം നിലനിൽക്കണം. അതിന് നിങ്ങൾ തയ്യാറാവുക!"
കാട്ടു മുയലിന് ഒരു സംശയം. അയാൾ ചോദിച്ചു:-
"നിങ്ങള് പറയണതൊക്കെ കാര്യം.
പക്ഷേ മനുഷ്യന്മാരു കേറി ഇടങ്കോലിടില്ലേ?"
പുളവൻ മറുപടി പറഞ്ഞു:
"മനുഷ്യന്റെ കാലം കഴിഞ്ഞു. പാവങ്ങൾ തമ്മിൽ തല്ലി, മയക്കുമരുന്നും മന്ത്രവാദോം കുരുതീം നടത്തി ബോധം കെട്ടു നടക്കുവാ.
കുറച്ചുപേർ ശല്യപ്പെടുത്തിയേക്കാം. അവരേ കാര്യമാക്കേണ്ടതില്ല. പതുക്കെ ഒതുങ്ങിക്കൊള്ളും."
പാറപ്പുറത്ത് വെയിലുകൊണ്ടിരുന്ന കുറുനരി പറഞ്ഞു.
"ഞാൻ എന്തിനും റെഡിയാ. പക്ഷേങ്കില് കൂവാനൊരവസരം ഉണ്ടാക്കിത്തരണം. "
"എല്ലാവർക്കും അവരവരുടെ കഴിവുകൾ പ്രയോഗിക്കാനുള്ള അവസരങ്ങൾ കിട്ടും."
കൂട്ടത്തിൽ കാരണവരായ മഞ്ഞച്ചേര, പറഞ്ഞു: "മനുഷ്യരെ മാറ്റി നിർത്തിക്കൊണ്ട് ഒരു പ്തിക്ഷേധ സമരം നടത്തുന്നത് ശരിയല്ല. അവരെ എങ്ങനെ എങ്കിലും കൂടെ കൂട്ടാൻ പറ്റുമോ?"
പുളവൻ പറഞ്ഞു: "വഴിയുണ്ട്. ഞാൻ ഇന്നു രാത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ്സിന്റെയും
നമ്മുടെ എം. എൽ. ഏ. ശ്രീ പീ.ജെ. ജോസഫിന്റെയും സ്വപ്നത്തിൽ പ്രവേശിക്കും. അവരെ പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തും. അവരുടെ സഹായത്തോടെ നമ്മുടെ പദ്ധതികളിൽ ദേശവാസികളേയും പങ്കാളികളാക്കാനുള്ള ശ്രമങ്ങൾ തുടരും.
(തുടരും...)