മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 14

"സമ്മാനം ഉഗ്രനായിരിക്കുന്നല്ലോ.!"കൃഷ്ണൻകുട്ടിച്ചേട്ടൻ എന്റെ കൈയിലിരുന്ന പുസ്തകങ്ങളിലേയ്ക്ക് നോക്കി പറഞ്ഞപ്പോൾ ഞാൻ പുഞ്ചിരിച്ചു.

"എന്തുതന്നെയായാലും സിന്ധുവിന് സന്തോഷമായല്ലോ... അവളുടെ അമ്മയ്ക്കും ഒരുപാട് മാറ്റം ഉണ്ടെന്നല്ലേ പറഞ്ഞത്. അതിനോളം വലിയ എന്തുസമ്മാനമാണ് നമുക്ക് കിട്ടാനുള്ളത്.?" ഞാൻ പറഞ്ഞു.

"അതുശരിയാണ്, അവർ പാവങ്ങളാണ്... മുൻപൊരിക്കൽ ഇവിടെവന്നപ്പോൾ പറഞ്ഞതുപോലെ സാഹചര്യങ്ങളാണ് അവരെ ഇങ്ങനെയാക്കി തീർത്തത്. നിന്റെ ഇടപെടൽകൊണ്ട് ആ കൊച്ചിനൊരു ജോലി കിട്ടി. അതുവഴി ജീവിതത്തിലെ വിരസതനിറഞ്ഞ ദിനങ്ങൾക്കും, ബുദ്ധിമുട്ടുകൾക്കുമൊക്കെയൊരു മോചനവും. ഇരുവരും ഇപ്പോൾ പുതിയമനുഷ്യരായി മാറിയിരിക്കുന്നു. കഴിഞ്ഞദിവസം അമ്പലത്തിലൊക്കെ പോയിട്ട് മടങ്ങിവരുന്നത് കണ്ടു."

"ആണോ... നല്ലത്. എല്ലാം ശരിയാകുമെന്നെ... കൈപിടിച്ചുയർത്താനും ചേർത്തുനിറുത്താനും ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ എത്ര വഴിപിഴച്ചവരും നല്ലവരായി തീരും."

"അതൊക്കെ ശരിതന്നെ... പിന്നെ, എനിക്കൊരുകാര്യം പറയാനുണ്ട്. മറ്റൊന്നുമല്ല... ഇനിയും നീ കൂടെക്കൂടെ അവരുടെ ക്ഷേമം അന്വേഷിക്കാനും, സഹായിക്കാനുമൊക്കെയായി ആ വീട്ടിൽ പോകരുത്.അവരിന്ന് നല്ലവരാണ്.നമുക്ക് ദോഷമായിട്ട് ഒന്നുംതന്നെ ചെയ്യില്ലെന്നും വിചാരിക്കാം.പക്ഷേ, ഒന്നോർക്കണം... അവർ രണ്ടു പെണ്ണുങ്ങളാണ്. ആൺതുണയില്ലാത്ത വീടാണ് അവരുടേത്.വിവാഹപ്രായമായ പെണ്ണാണ് സിന്ധു.നാട്ടുകാർ ഇപ്പോൾത്തന്നെ പലതും പറയുന്നുണ്ട്. ഇനിയും അതുപറയിക്കാൻ നീ ഇടയാക്കരുത്.നമുക്ക് ശത്രുക്കൾ ഈ നാട്ടിലും ഉണ്ടെന്നകാര്യം മറക്കരുത്.അതായത് ഒടുക്കം ആ പെണ്ണ് നിന്റെ തലയിലാവരുതെന്ന്."

കൃഷ്ണൻകുട്ടി ചേട്ടൻ പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നി. ഞാൻ ലക്ഷ്മിച്ചേച്ചിയുടെ വീട്ടിൽ പോകുന്നതും വരുന്നതുമൊക്കെ ആളുകൾ ശ്രദ്ധിക്കുന്നത് പലപ്പോഴും കണ്ടിട്ടുള്ളതാണ്. ഇതിനെക്കുറിച്ച് നാട്ടുകാർക്കിടയിൽ സംസാരമുണ്ടെന്ന് ഒരിക്കൽ ദിവാകരൻ ചേട്ടൻ തന്നോട് സൂചിപ്പിച്ചതുമാണ്.അവിടെപ്പോകുന്നത് കൃഷ്ണൻകുട്ടി ചേട്ടനും അത്ര ഇഷ്ടമല്ല.അറിഞ്ഞുകൊണ്ട് ഞാനൊരു അബദ്ധത്തിൽ ചെന്ന് ചാടരുത് എന്ന ഉദ്ദേശമാണ് ചേട്ടന്റെ മനസ്സിൽ.അതുകൊണ്ടാണ് ചേട്ടൻ തന്നെ ഉപദേശിക്കുന്നത്.

എനിക്കും വല്ല്യാപ്പയ്കുമൊക്കെ പലപ്പോഴും ഈ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എല്ലാവരേയും ആത്മാർഥമായി സ്നേഹിക്കുകയും, വിശ്വസിക്കുകയും,സഹായിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ ഫലം.നമ്മൾ സ്നേഹിക്കുകയും, വിശ്വസിക്കുകയുമൊക്കെ ചെയ്യുന്നവർ തിരിച്ചും അതുപോലെ നമ്മളെ മനസ്സിലാക്കണമെന്നില്ല എന്നകാര്യം പലപ്പോഴും മറന്നുപോകും.അതാണ്‌ ഈ കുത്തുവാക്കുകൾ കേൾക്കാനിടയാക്കുന്ന കാരണം.

അതെ,കൃഷ്ണൻകുട്ടി ചേട്ടൻ പറഞ്ഞതിൽ കാര്യമുണ്ട്. അറിഞ്ഞുകൊണ്ട് അബദ്ധത്തിൽ ചെന്ന് ചാടരുത്.ഞാൻ മനസ്സിലുറപ്പിച്ചു.

നല്ല തണുപ്പുള്ള രാത്രി. എന്തെങ്കിലുമൊക്കെ വായിക്കുകയോ, എഴുതുകയോ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും കറണ്ട് പോയിരിക്കുന്നു. ലക്ഷണം കണ്ടിട്ട് ഇന്നിനി വരുമെന്ന് തോന്നുന്നുമില്ല. വിളക്കുവെട്ടത്തിൽ കഞ്ഞികുടിച്ചിട്ട് തട്ടിൻപുറത്തുകയറി ഓരോന്ന് ആലോചിച്ചുകൊണ്ട് അങ്ങനെ കിടന്നു. അറിയാതെ എന്റെമനസ്സ് അനിതയെക്കുറിച്ചുള്ള ഓർമ്മകളിലേയ്ക്ക് ഊളിയിട്ടു. ഞാൻ എന്തുകൊണ്ട് അവളെ ഇത്രമാത്രം സ്നേഹിക്കുന്നു... എന്തുകൊണ്ട് അവളുടെ മുഖവും ആ ഓർമ്മകളും എപ്പോഴും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു...ഈ മലയോരത്തെ പാവപ്പെട്ട പെൺകുട്ടിക്കായി എന്തുകൊണ്ടാണ് എന്റെ ഹൃദയം തുടിക്കുന്നത്...ഒന്നുമാത്രമറിയാം...മറ്റുപെൺകുട്ടികൾക്കൊന്നും ഇല്ലാത്തൊരു ആകർഷണീയത അവൾക്കുണ്ട്. എന്റെ മനസ്സിനുള്ളിൽ പറിച്ചെറിയാനാവാത്തവിധം അവളുടെ രൂപം വേരാഴ്ത്തിയിരിക്കുന്നു. അവളെ മറക്കാൻ തനിക്കാവില്ല.ആ ഓർമ്മകൾ എന്റെ ഉറക്കത്തെ ഇല്ലാതാക്കി. തിരിഞ്ഞും മറിഞ്ഞും കിടന്നു... ഉറക്കം വരുന്നില്ല. മഴയ്ക്കുശേഷമുള്ള തണുത്തകാറ്റ് ഷെഡ്‌ഡിലേയ്ക്ക് അരിച്ചുകയറുന്നുണ്ട്. ഒടുവിൽ പുലർച്ചയോടുകൂടി അവളെക്കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി ഒരുപാട് സ്വപ്നങ്ങൾ കണ്ട് ഞാൻ മെല്ലെ മയങ്ങി.

പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു ഷെഡ്‌ഡിലെത്തുമ്പോൾ ഫോൺ അടിക്കുന്നത് കണ്ട് ഞാനെടുത്തുനോക്കി. വീട്ടിൽ നിന്നാണ്... കോൾ ബട്ടൺ അമർത്തിയിട്ട് ഫോൺ കാതോട് ചേർത്തു.

അടുത്തഞായറാഴ്ച വീട്ടിൽനിന്ന് എല്ലാവരുംകൂടി ഇടുക്കിക്ക് ഒരു വണ്ടേ ടൂർ പ്ലാൻ ചെയ്തിരിക്കുന്നു. കൂട്ടത്തിൽ തോട്ടം സന്ദർശിക്കാനും വരുന്നുണ്ട്. വിവരമറിഞ്ഞ് എനിക്കും, ചേട്ടനും വല്ലാത്ത സന്തോഷം തോന്നി. ഒപ്പം ചെറിയ ആശങ്കയും.ഞായറാഴ്ചയ്ക്ക് ഇനി രണ്ടുദിവസമേയുള്ളൂ...അതിനിടയിൽ എന്തെല്ലാം ഒരുക്കങ്ങൾ നടത്തണം.ഷെഡ്‌ഡും പരിസരവുമൊക്കെ ആകെ അലങ്കോലമായി കിടക്കുകയാണ്.എല്ലാം ഒന്ന് വൃത്തിയാക്കണം. ഒപ്പം വിരുന്നിനുള്ള തയ്യാറെടുപ്പുകൾ നടത്തണം.അന്നും പിറ്റേന്നും ഞങ്ങൾ വിശ്രമമില്ലാതെ പരിശ്രമിച്ചു.ഷെഡ്‌ഡും പരിസരവുമൊക്കെ അടിച്ചുതെളിച്ച് വൃത്തിയാക്കി. വീട്ടുകാർ വരുമ്പോൾ ഭക്ഷണമൊരുക്കാൻ വേണ്ടുന്നതൊക്കെ വാങ്ങിവെച്ചു. ഭക്ഷണവും മറ്റും ഒരുക്കാനായി ജോലിക്കാരോട് നേരത്തേ വരണമെന്ന് പറഞ്ഞേൽപ്പിച്ചു.

ഉച്ചയോടുകൂടി ചുറ്റിക്കറങ്ങലൊക്കെ അവസാനിപ്പിച്ച് വീട്ടുകാർ ഷെഡ്‌ഡിലെത്തിച്ചേർന്നു. അവരെ സ്വീകരിക്കാനും, പരിചയപ്പെടാനുമൊക്കെ തൊഴിലാളികൾ ആവേശംകൊണ്ടു.എല്ലാവരും ചേർന്ന് ഊണുകഴിച്ചു.പരിചയപ്പെടലും, ഓർമ്മപുതുക്കലുമൊക്കെ കഴിഞ്ഞു പോകാന്നേരം വല്ല്യാപ്പ എല്ലാവരേയും അടുക്കലേയ്ക്ക് വിളിച്ചുകൊണ്ട് പറഞ്ഞു.

"നിങ്ങളുടെ സ്നേഹവും സഹകരണവുമൊക്കെ എനിക്ക് നന്നായി അറിയാം. എങ്കിലും ഇന്നത്തെ ഈ അവസരസത്തിൽ നിങ്ങളുടെ സാന്നിധ്യവും സഹകരണവുമൊക്കെ എന്നെയും കുടുംബത്തേയും വല്ലാതെ സന്തോഷിപ്പിക്കുന്നു. എനിക്കും കുടുംബാഗങ്ങൾക്കും ഇന്ന് നിങ്ങൾ നൽകിയ സ്വീകരണത്തിന് നന്ദിപറയുന്നതോടൊപ്പം... എന്റെ കൊച്ചുമകനെ നിങ്ങളിൽ ഒരാളായിക്കണ്ടു സ്നേഹിക്കണമെന്നും, സഹായസഹകരണങ്ങൾ ഉണ്ടാകണമെന്നും അപേക്ഷിക്കുന്നു. ഇവന് അറിയാത്തതൊക്കെ നിങ്ങൾ പറഞ്ഞുകൊടുക്കുകയും,അവന്റെ ഭാഗത്തുനിന്ന് എന്തെങ്കിലുമൊക്കെ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അപേക്ഷിക്കുന്നു. എന്റെ അടുത്തലമുറ ഭരിക്കാനുള്ളവനാണ് ഇവൻ.എന്റെ സ്വത്തും പാരമ്പര്യവുമൊക്കെ കാത്ത് സംരക്ഷിക്കേണ്ടവൻ."

വല്ല്യാപ്പയുടെ വാക്കുകൾകേട്ട് എല്ലാവരുടേം കണ്ണുകൾ നിറഞ്ഞു. തങ്ങളെ ഇത്രനാളും സംരക്ഷിക്കുകയും, സഹായിക്കുകയുമൊക്കെ ചെയ്ത മനുഷ്യന്റെ വാക്കുകൾ അവർക്ക് സന്തോഷം പകർന്നു.

"എനിക്ക് നിങ്ങളോട് ഒരുകാര്യം കൂടി പറയാനുണ്ട്... എന്റെ കൊച്ചുമകന്റെ കൃഷിയോടുള്ള താൽപര്യം കണക്കിലെടുത്ത് അവന്റെ ആഗ്രഹപ്രകാരം തോട്ടത്തിനോട് ചേർന്നുകിടക്കുന്ന ഒരേക്കർ സ്ഥലം കൂടി ഞാൻ വാങ്ങി അവന് കൃഷിചെയ്യുവാനായി നൽകുകയാണ്.എലത്തോട്ടത്തിനോട് ചേർന്ന് ഒരേക്കർ കുരിമുളക് തോട്ടം. അതാണ് അവന്റെ ലക്ഷ്യം. ഈയൊരു സംരംഭത്തിനും എല്ലാവരുടേയും പിന്തുണ്ട ഉണ്ടാവണം."ഒടുവിൽ എല്ലാവരോടും യാത്രപറഞ്ഞുകൊണ്ട് വീട്ടുകാർ മടങ്ങിപ്പോകുമ്പോൾ സമയം നാലുമണി കഴിഞ്ഞിരുന്നു. പോകുന്നവഴി... ജോസേട്ടന്റെയും, സിജോയുടേയുമൊക്കെ വീടുകളിൽ കയറിയിട്ടാണ് അവർ നാട്ടിലേയ്ക്ക് മടങ്ങിയത്.

അടുത്തദിവസംതന്നെ പണിക്കാരെയൊക്കെ വിളിച്ചുകൂട്ടി പുതുതായി വാങ്ങിയ സ്ഥലത്ത് കുരുമുളക് തോട്ടം സ്ഥാപിക്കുന്നതിനെക്കുറിച്ച് ഞാൻ കൂടിയാലോചിച്ചു. അതിന്റെ ഉത്തരവാദിത്വവും നടത്തിപ്പുമൊക്കെ ഞാൻ ദിവാകരൻ ചേട്ടനെ ഏൽപ്പിച്ചു. എല്ലാവർക്കും ആ തീരുമാനം ഇഷ്ടമായി. എന്നാണ് പണിതുടങ്ങേണ്ടത് എന്നതിനെക്കുറിച്ചും മറ്റും തീരുമാനമെടുത്തുകൊണ്ട് യോഗം പിരിഞ്ഞു.ദിവാകരൻചേട്ടന്റെ മുഖത്ത് സന്തോഷം നിറഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടു.

കുരുമുളക് തോട്ടത്തിനുള്ള സ്ഥലം ഞങ്ങൾക്ക് തന്ന ജോസേട്ടനെ ഞാൻ വീട്ടിൽപോയി കണ്ടു. പുതിയപദ്ധതികളെക്കുറിച്ചും മറ്റും ദീർഘനേരം സംസാരിച്ചു. കുരിമുളകുവള്ളികൾ പടർത്തുന്നതിനാവശ്യമായ മുരിക്കുമരത്തിന്റെ കമ്പുകൾ കുറച്ചൊക്കെ ചേട്ടന്റെ തോട്ടത്തിൽ നിന്ന് മുറിച്ചെടുത്തുകൊള്ളാൻ പറഞ്ഞപ്പോൾ എനിക്ക് അതിയായ സന്തോഷമുണ്ടായി.

ദിവസങ്ങൾ കടന്നുപോകവേ...ഒരു വ്യാഴാഴ്ച ദിവസം പുതിയസ്ഥസലത്ത് പണിയാരംഭിച്ചു. സ്ത്രീകൾ കാടുവെട്ടിത്തെളിക്കുകയും, പുരുഷന്മാർ പാഴ്മരങ്ങൾ മുറിച്ചുമാറ്റുകയും, വലിയമരങ്ങളുടെ ശികിരങ്ങൾ വെട്ടിമാറ്റുകയും ചെയ്തു. അടുത്തദിവസം ജോസേട്ടന്റെയും, വേറെചില അയൽക്കാരുടെയും പറമ്പുകളിൽ കയറി കൃഷിക്കാവശ്യമായ മുരിക്കിൻ കാലുകൾ ഞങ്ങൾ മുറിച്ചെടുത്തു. യാതൊരു ബന്ധവുമില്ലാത്ത അയൽക്കാരുടെ സ്നേഹവും, സഹകരണവുമൊക്കെ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. എല്ലാം വല്ല്യാപ്പയുടെ മഹത്വമാണെന്ന് കൃഷ്ണൻകുട്ടി ചേട്ടൻ എന്നോട് പറഞ്ഞു. പണിയില്ലാതെ കഴിഞ്ഞിരുന്ന ഏതാനും ചെറുപ്പക്കാരെക്കൂടി ഞാൻ പണിക്ക് കൂട്ടി. അടുത്തദിവസംതന്നെ കുഴികൾ എടുത്ത് മുരിക്കിൻകമ്പുകൾ നട്ടു. ഇനി ഏതാനും ദിവസത്തെ ഇടവേള... മുരിക്കിൻ കമ്പുകൾ തളിർത്തു തുടങ്ങിയിട്ട് വേണം ഇനി കുരുമുളക് വള്ളികൾ നടാൻ.

പുതിയതോട്ടത്തിലെ ജോലികളെല്ലാം ഒരാൾ പകയോടെ നിരീക്ഷിച്ചുകൊണ്ടിരിന്നു.'തോമസുചേട്ടൻ' എലത്തോട്ടത്തിന്റെകൂടെ പുതുതായി സ്ഥലംവാങ്ങി കൊടിത്തോട്ടം സ്ഥാപിക്കാനിറങ്ങിയത് ചേട്ടനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.

ഒരുദിവസം രാവിലേ ജോലിക്ക് എത്തിയപ്പോൾ ദിവാകരൻ ചേട്ടൻ പറഞ്ഞു.

"വല്ല്യാപ്പയ്ക്കും കൊച്ചുമകനും ഭ്രാന്താണെന്നാണ് തോന്നുന്നു...ഇന്നത്തെകാലത്ത് വിവരമുള്ള ആരെങ്കിലും കൈയിലിരിക്കുന്ന രൂപാകൊടുത്ത് ഈ മലമുക്കിൽ ആർക്കും വേണ്ടാതെ കിടക്കുന്ന ഭൂമിവാങ്ങി കൃഷിയിറക്കുമോ.?തോമസുചേട്ടൻ കാണുന്നവരോടൊക്കെ ഇതാണ് പറഞ്ഞുനടക്കുന്നത്."

"അതും ഒരുകണക്കിന് ശരിയാണ്...ഇന്നത്തെകാലത്ത് പണംകൊണ്ട് ചെയ്യാൻകഴിയുന്ന ഒരുപാട് ബിസ്സിനസുകളുണ്ട്. എന്നിട്ടും ഞങ്ങൾ കൃഷിക്കിറങ്ങിതിരിക്കുമ്പോൾ...തോമസുചേട്ടനെ കുറ്റം പറയാനാവില്ല...പിന്നെ, കുറേപ്പണം ഉണ്ടാക്കുന്നതിൽ അല്ലല്ലോ കാര്യം... അതെങ്ങനെ ഉണ്ടാക്കിയെന്നും, അതുണ്ടാക്കിയപ്പോൾ അനുഭവിച്ച സംതൃപ്തിയിലുമൊക്കെയല്ലേ കാര്യങ്ങൾ. തൊഴിലിൽ ഏറ്റവും മഹത്വമേറിയത് കൃഷിയാണെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. കൃഷിചെയ്യണമെങ്കിൽ ഭൂമിവേണം.അത് മലയോരത്ത് ആയാലെന്ത്,നാട്ടിൽ ആയാലെന്ത്."ഞാൻ പറഞ്ഞു.

എന്റെ വാക്കുകൾകേട്ട് ദിവാകരൻ ചേട്ടൻ പുഞ്ചിരിച്ചുകൊണ്ട് നടന്നുപോയി.

തോട്ടത്തിൽ പുതുതായി മോട്ടിട്ട് ഇലകൾ വിടർത്തി നിന്ന മുരിക്കിൻ തളുപ്പുകളിലേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു ഞാൻ. വിടർന്ന തളിരുകൾ...വിടരാൻ മോട്ടിട്ട് നിൽക്കുന്ന തളിർപ്പുകൾ.പാറിനടക്കുന്ന ചിത്രശലഭങ്ങൾ. ഒരുനാൾ ഈ തളിർപ്പുകളൊക്കെ വളർന്നുവലുതാവും. ആ മരങ്ങളിലൊക്കെയും കുരുമുളകുവള്ളികൾ നിറതിരിയിട്ടുനിൽക്കും. അന്നിവടെ വീശിയടിക്കുന്ന കാറ്റിനുപോലും കുരുമുളകിന്റെ ഗന്ധമായിരിക്കും.

അങ്ങനെ ഓരോന്നോർത്തു വരാൻപോകുന്ന വസന്തകാലവും മനസ്സിൽകണ്ടു മനോരാജ്യത്തിൽ മുഴുകിനിൽക്കുമ്പോഴാണ് ഇടവഴിതാണ്ടി വിടർന്ന കണ്ണുകളുമായി മറ്റൊരുവസന്തം കണക്കെ അനിത നടന്നുവന്നത്.

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ