(Abbas Edamaruku)
തിരിയിട്ട് നിൽക്കുന്ന കുരുമുളക് ചെടികളേയും, പൂത്തുലഞ്ഞു നിൽക്കുന്ന കാപ്പിച്ചെടികളെയും നോക്കിയിരിക്കവേ ആ പിതാവിന്റെ മനസ്സിൽ സന്തോഷം നിറഞ്ഞു. എന്നിട്ടും മിഴികൾ ദൂരേയ്ക്ക് പായവേ എന്തുകൊണ്ടോ പെട്ടെന്നൊരു നിരാശ അദ്ദേഹത്തിന്റെ മുഖത്ത് ഉടലെടുത്തു. ആ മനുഷ്യൻ ഓർക്കുകയായിരുന്നു.
ദൂരെ കാണുന്ന പുതിയ വീടുകൾ പണിതുയർത്തിയിരിക്കുന്ന തുണ്ടുതുണ്ട് ഭൂമികളും, അതിന് ചുറ്റും കാണുന്ന തെങ്ങിൻ തോപ്പുകളും, റബ്ബർ തോട്ടങ്ങളുമെല്ലാം തന്റേതായിരുന്നില്ലേ...
അതെ, നാട്ടിൽ അറിയപ്പെടുന്ന ഒരു ഭൂവിടമായിരുന്നു അദ്ദേഹത്തിന്റെത് .ഒരുപാട് ഭൂസ്വത്തുക്കളുടെ ഉടമ. നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ട മനുഷ്യൻ. നല്ലൊരു കർഷകൻ, അതിലുപരി സാമൂഹിക സേവകൻ, മതസാംസ്‌കാരിക മേഖലകളിലെ അംഗം, അങ്ങനെ... അങ്ങനെ...പോകും ആ മനുഷ്യന്റെ വിശേഷണങ്ങൾ.
ഇന്ന് പ്രായം എൺപത്തഞ്ചു കഴിഞ്ഞിരിക്കുന്നു. ഒൻപതു മക്കളെ പോറ്റിവളർത്തി വിവാഹം കഴിച്ചുകൊടുക്കുകയും, അവർക്കൊക്കെയും വീടുകൾ വെച്ചുകൊടുക്കുകയും ചെയ്തു. എല്ലാം അദ്ദേഹം കഷ്ട്ടപ്പെട്ടു കൃഷിചെയ്തു ഉണ്ടാക്കിയ പണം കൊണ്ട്. ഒൻപതു മക്കളിൽ എഴുപേരും ആൺമക്കളാണ്. എഴുപേരിൽ ഒരാൾക്കുപോലും അദ്ദേഹത്തെപ്പോലെ കൃഷിയോടോ, മണ്ണിനോട് താൽപ്പര്യമില്ല. വീതം കൊടുത്ത സ്ഥലങ്ങളിൽ നിന്നും കിട്ടുന്ന ആദായങ്ങൾ എടുത്തും, ഭൂമി മുറിച്ചുവിറ്റുമെല്ലാം ആണ് അവർ കഴിഞ്ഞുകൂടുന്നത്. ഒരു നേരം തൂമ്പ എടുത്ത് മണ്ണിൽ കൊത്താൻ അവരാരും തയ്യാറല്ല. കൃഷിയോടും, അത് ചെയ്യുന്ന പിതാവിനോടും അവർക്ക് പുച്ഛമാണ്.
ഏറ്റവും ഇളയമകനോടൊപ്പം ആണ് അദ്ദേഹം താമസം. ഭാര്യയും രണ്ട് മക്കളുമുണ്ട് മകന്.ബിസിനസ്സെന്നും പറഞ്ഞ് ഉള്ളതെല്ലാം കൂട്ടുകൂടി വിറ്റുതുലച്ചു കുടിച്ചു നടക്കുന്ന മകനെന്നും ആ പിതാവിനൊരു വേദനയാണ്. വളരെ നേരത്തെതന്നെ ഭാര്യ മരിച്ചുപോയിട്ടും വളരെ കഷ്ടപ്പെട്ടണ് അദ്ദേഹം മക്കളെയെല്ലാം വളർത്തി ഈ നിലയിലെത്തിച്ചത്. അതൊക്കെ ഓർക്കുമ്പോൾ ആ പിതാവിന്റെ ഹൃദയം നൊന്തുനീറും.
മൂത്തമക്കളും ബിസ്സിനസ്സെന്നും പറഞ്ഞു സമൂഹത്തിൽ മേനിനടിച്ചു കഴിയുകയാണ്. പക്ഷേ, പിതാവിനറിയാം അവരും വിറ്റു തീരാറായെന്ന്.
അദ്ദേഹം തന്റെ മുറിയിലിരുന്നുകൊണ്ട് ജനാലയിലൂടെ ദൂരേയ്ക്ക് നോക്കിക്കൊണ്ട് വീണ്ടും ചിന്തിച്ചു. എന്തോരം സ്ഥമമുണ്ടായിരുന്നു തനിക്ക്. എത്രമാത്രം കഷ്ടപ്പെട്ടാണ് താൻ അതൊക്കെയും ഉണ്ടാക്കിയത്.ഇന്ന് അതൊക്കെയും വാങ്ങി മറ്റുള്ളവർ നല്ലനിലയിൽ കഴിയുന്നു. നിസ്സാര വിലയ്ക്കാണ് ഓരോന്നും വിറ്റുതുലച്ചത്. ഇന്ന് അത് വാങ്ങിയവർക്കൊക്കെ സമൂഹത്തിൽ നിലയും വിലയുമുണ്ട്. ഇന്ന് കാണും വിധം അത് കൃഷിചെയ്തു ഉണ്ടാക്കിയ തന്റെ അവസ്ഥയോ... ഇനി ഒരിക്കൽക്കൂടി ആ നല്ലകാലം തിരിച്ചു കിട്ടുമോ.?
ഒരുകാലത്ത് താൻ വലിയ മീറ്റിംഗുകളിലൊക്കെ പങ്കെടുത്തത് അദ്ദേഹം മനസ്സിലോർത്തു. നാട്ടിലെ പ്രമുഖർ മാത്രം അതിഥികളായി പങ്കെടുക്കുന്ന യോഗങ്ങൾ... പഞ്ചായത്തുതല മീറ്റിംങ്ങുകൾ, കർഷക യോഗങ്ങൾ, സെമിനാറുകൾ...അന്ന് എത്രയോ വേദികളിൽ നിന്നാണ് താൻ ആദരവ് എറ്റുവാങ്ങിയിട്ടുള്ളത്. തന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാർ താൻ പോറ്റിവളർത്തിയ മക്കൾ തന്നെയാണ്. അവരെക്കുറിച്ചൊർക്കുമ്പോൾ വെറുപ്പ് തോന്നുമെങ്കിലും ശപിക്കാൻ അദ്ദേഹത്തിന് ആവില്ലല്ലോ...
പ്രായം ഇത്രേ ആയെങ്കിലും, ഭൂമിയൊക്കെ വിറ്റുപോയെങ്കിലും നഷ്ടപ്പെട്ടുപോയ ആ നല്ല കാലം ഒരിക്കൽക്കൂടി തിരികേ വരുമെന്ന് അദ്ദേഹത്തിന് ഇന്നും പ്രതീക്ഷയുണ്ട്.അതിനായി തന്നാൽ ആകും വിധം ഇന്നും പരിശ്രമിക്കുന്നുണ്ട്. നല്ലകാലം ഒരിക്കൽക്കൂടി തിരകെ വരുന്നതിന്... അതിന്റെ പ്രതീകമായി തന്റെ പിൻഗാമിയായി അദ്ദേഹം കാണുന്നത് കൊച്ചുമകൻ 'അബ്ദു' വിനെയാണ്.എന്നാൽ... കൃഷിയോടുള്ള കൊച്ചുമകന്റെ താൽപ്പര്യത്തെ തന്റെ മക്കൾ തല്ലിക്കെടുത്താൻ ശ്രമിക്കുന്നതിൽ അദ്ദേഹത്തിന് ദുഖമുണ്ട്.
"വല്ല്യാപ്പയെ പോലെ കൃഷിയേയും സ്നേഹിച്ചു നടന്നാൽ നിന്റെ ജീവിതം നശിച്ചു പോകത്തെയുള്ളൂ..."എന്നാണ് മക്കൾ കൊച്ചുമകനോട് പറയുന്നത്.
ഇപ്പോൾ ആകെയുള്ള ഒരേക്കർ ഭൂമിയും, വീടും കൂടി വിൽക്കാൻ ഇളയ മകൻ ശ്രമം നടത്തിയത്തിൽ ആ പിതാവിന് വല്ലാത്ത അമർഷവും, വേദനയുമുണ്ട്. പിതാവ് ജീവിച്ചിരിക്കുന്നിടത്തോളം ഭൂമി വിൽക്കാൻ സമ്മതിക്കില്ലെന്ന് അറിയാവുന്ന ഇളയ മകന്റെ മനസ്സിൽ താനൊരു കരടാണെന്ന് അദ്ദേഹത്തിന് നന്നായി അറിയുകയും ചെയ്യാം.
അദ്ദേഹത്തിന്റെ മനസ്സിൽ ഇന്നൊരു വലിയ ലക്ഷ്യമുണ്ട്. അതിനാണ് ശാരീരിക ബുദ്ധിമുട്ടുകൾ വകവെക്കാതെ ഇന്നും ആവേശത്തോടെ ജോലികളും മറ്റും ചെയ്യുന്നത്. എന്നാലും പണ്ടത്തേതുപോലെ കൈയിൽ ആവശ്യത്തിന് ചിലവഴിക്കാൻ പണമില്ലാത്തത് അദ്ദേഹത്തെ പലപ്പോഴും നിരാശപ്പെടുത്താറുണ്ട്.
വെള്ളിയാഴ്ചകളിൽ പള്ളിയിൽ പോകുമ്പോൾ പാവങ്ങൾക്ക് എന്തെങ്കിലുമൊക്കെ സംഭാവന കൊടുക്കാനും, ഭാര്യയുടെ മരണദിനം അടുക്കുമ്പോൾ എന്തെങ്കിലുമൊക്കെ നേർച്ചകൾ കഴിക്കാനുമൊക്കെ അദ്ദേഹം നന്നേ ബുദ്ധിമുട്ടാറുണ്ട്. അടുത്തകാലത്ത് നിർദനയായ ഒരു പെൺകുട്ടിയുടെ വിവാഹസഹായം ആവശ്യപ്പെട്ടുകൊണ്ട് അതിന്റെ പിതാവ് സമീപിച്ചിട്ട്...വേണ്ടവിധം ഒരു തുക സംഭാവന കൊടുക്കാൻ കഴിയാതിരുന്നത് ഇന്നും ഒരു തീരാദുഃഖമായി അദ്ദേഹത്തിന്റെ മനസ്സിൽ അവശേഷിക്കുന്നു.
മാസങ്ങൾ പലതു കടന്നുപോയി. കഴിഞ്ഞുപോയ നല്ലകാലം ഇനിയൊരിക്കലും തിരകെ വരില്ലെന്നും...തന്റെ മോഹങ്ങളൊക്കെ വെറും പാഴ് കിനാക്കൾ മാത്രമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു തുടങ്ങി.
കൃഷിയെ സ്നേഹിച്ചുകഴിയുന്ന തന്റെ കൊച്ചുമകന്റെ മുഖത്ത് നോക്കുമ്പോൾ മാത്രം അദ്ദേഹത്തിന് പ്രതീക്ഷകൾ കൈവരുമെങ്കിലും താൻ മൂലം അവന്റെ ഭാവിയും പോകുമോ എന്ന് അദ്ദേഹം ഭയന്നുതുടങ്ങി.
കഴിഞ്ഞകാല സ്വപ്നങ്ങളുടെ ചിറകിലേറി ജീവിച്ച് ഒടുവിൽ നിരാശയുടെ ഇടയിൽ പെട്ട് അദ്ദേഹം മെല്ലെ മെല്ലെ രോഗിയായി മാറി.എല്ലാവരുടേയും മുന്നിൽ അപഹാസ്യനായവനെപ്പോലെ ഒരു തോന്നൽ. പഴയതുപോലെ പുറത്തേക്കൊന്നും അധികം ഇറങ്ങാതെ തന്റെ മുറിയിൽ തന്നെ അദ്ദേഹം ചടഞ്ഞുകൂടി.
ഒരു വായോധികനായ പിതാവ് ആ മുറിയിൽ ഉണ്ടെന്നത് മക്കളോ, മരുമക്കളോ ഗൗനിക്കുന്നില്ലെന്നുതോന്നി. വല്ലപ്പോഴും ആ മുറിയിലേയ്ക്ക് കടന്നുചെല്ലുന്നതും... സ്നേഹത്തോടെ കുറച്ചുനേരം സംസാരിക്കുന്നതുമെല്ലാം കൊച്ചുമകൻ മാത്രമാണ്. കാലിനും കൈക്കും ഒക്കെ വേദനയുണ്ട് , കണ്ണിനു മൂടൽ, തനിയേ നടക്കാനും ചെറിയ ബുദ്ധിമുട്ടുണ്ട്.അതുകൊണ്ടൊക്കെ തന്നെ അയാൾ പുറത്തേയ്ക്ക് ഇറങ്ങിയിട്ട് ദിവസങ്ങളായിരുന്നു.
ഇടയ്ക്കൊക്കെ കൊച്ചുമകൻ വന്ന് നിർബന്ധിച്ചു പുറത്തേയ്ക്ക് ക്ഷണിക്കുമെങ്കിലും ആ പിതാവ് പോയില്ല... അത്രനാളും കാത്തു പരിപാലിച്ച തന്റെ കൃഷിയിടം ഒന്ന് കാണാമെന്നും തോന്നിയില്ല. നിരാശ അത്രമേൽ അദ്ദേഹത്തിന്റെ മനസ്സിനെ ബാധിച്ചുകഴിഞ്ഞിരുന്നു. ഒരു നാൾ തന്റെ കൊച്ചുമകനെ സ്നേഹത്തോടെ ചേർത്തുനിറുത്തി അദ്ദേഹം പറഞ്ഞു.
"മോനേ കൃഷി ഒരു മോശം തൊഴിലല്ല...അതിന്റെ മഹത്വം അറിയാത്തവർക്കാണ് അതിനോട് പുച്ഛം. വല്ല്യാപ്പ ഈ കാണുന്നത്രയും ഉണ്ടാക്കിയത് കൃഷി ചെയ്താണ്. നിന്റെ ബാപ്പയ്ക്കും, സഹോദരങ്ങൾക്കും കൃഷിയോട് പുച്ഛമാണ്.എന്റെ പാരമ്പര്യം നിലനിറുത്താൻ... എന്റെ പിൻഗാമിയായി നീ ഉണ്ടാവണമെന്ന് വല്ല്യാപ്പ അതിയായി ആഗ്രഹിക്കുന്നു. എന്നാലും ഞാൻ നിന്നെ നിർബന്ധിക്കുന്നില്ല... ഞാൻ നിർബന്ധിച്ചതുകൊണ്ട് നിനക്ക് നിന്റെ ഭാവി നഷ്ടമായി എന്നൊരിക്കലും തോന്നരുത്. കാരണം കൃഷി എല്ലാ തൊഴിലും പോലെയല്ല... മണ്ണിനോട് ഇണങ്ങിനിന്നുകൊണ്ട്, അതിന്റെ മനസ്സറിഞ്ഞ് , ആത്മാർത്ഥതയോടെ, ദൈവചിന്തയോടെ ചെയ്യേണ്ടുന്ന ഒന്നാണ്. മനസ്സുകൊണ്ട് ഇഷ്ടമില്ലെങ്കിൽ ഒരിക്കലും ഒരാൾക്ക് ഈ തൊഴിലിൽ ശോഭിക്കാനാവില്ല.ഇനിയെല്ലാം മോന്റെ ഇഷ്ടം."അദ്ദേഹം കൊച്ചുമകന്റെ കൈകളിൽ ചുംബിച്ചു.
മറുപടിയൊന്നും പറയാൻ നിൽക്കാതെ വല്യപിതാവിനെ ചേർത്തണച്ചുകൊണ്ട് അന്ന് അവൻ മുറിവിട്ടിറങ്ങിപ്പോയി. അങ്ങനെ മാസങ്ങൾ പലതുകഴിഞ്ഞുപോയി.
ഒരിക്കൽ ഉച്ചമയക്കം കഴിഞ്ഞ് കട്ടിലിൽ എഴുന്നേറ്റിരുന്ന അദ്ദേഹം എന്തോ ഒരു പ്രത്യേകതയോടെ മുറിയിലാകെ കണ്ണോടിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ വികസിച്ചു. പ്രത്യേക ഒരു ആവേശത്തോടെ അദ്ദേഹം കട്ടിലിൽ നിന്ന് പിടഞ്ഞെഴുന്നേറ്റു. എവിടെനിന്നോ ആ സുഗന്ധം കാലങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ മൂക്കിലേയ്ക്ക് വീണ്ടും വീണ്ടും അടിച്ചുകയറി.
ചുമരിൽ പിടിച്ചുകൊണ്ട് അദ്ദേഹം അടുത്ത മുറിയിലേയ്ക്ക് എത്തിനോക്കി. അതാ, വീടിന്റെ ഹാൾ മുറി നിറയെ ചുവന്നുപഴുത്ത കുരുമുളക് കുന്നുകൂടി കിടക്കുന്നു. നല്ല കരിമുണ്ട മുളക്. അതിന്റെ മണികൾ തന്നെനോക്കി ചിരിക്കുകയാണെന്നു തോന്നും. ഒരുപാട് കാലങ്ങൾക്ക് ശേഷമുള്ള കാഴ്ച. ഇത്രയധികം മുളക് എവിടുന്നാണ്... അദ്ദേഹം ആകാംഷകൊണ്ടു.ഈ സമയം പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ കൊഞ്ചുമോൻ അവിടേയ്ക്ക് നടന്നുവന്ന്.
"വല്ല്യാപ്പാ എഴുന്നേറ്റോ? ഞാൻ വല്ല്യാപ്പയെ വിളിക്കാൻ വേണ്ടി വരികയായിരുന്നു. ഇത് കണ്ടോ നമ്മുടെ മലയിലെ പറമ്പിൽ വിളഞ്ഞതാണ്... പുതുതായി നട്ട കൊടിയിൽ. ഇന്ന് വിളവെടുപ്പ് കഴിഞ്ഞു. എല്ലാംകൂടി കൂടി കൊണ്ടുവന്നിട്ട് പറയാമെന്നു കരുതി. വല്ല്യാപ്പയ്ക്ക് സന്തോഷമായോ?" അവൻ സ്നേഹത്തോടെ ചോദിച്ചു. ഒരുനിമിഷം ആ പിതാവിന്റെ മുഖം സന്തോഷത്താൽ വിടർന്നു.
ആർക്കും വേണ്ടാതെ കിടന്ന മലമണ്ണിൽ തന്റെ പാരമ്പര്യ തൊഴിലായ കൃഷി ചെയ്ത് തന്റെ കൊച്ചുമകൻ ഒരുപാട് വിളവ് ഉണ്ടാക്കിയിരിക്കുന്നു. നിരാശ ബാധിച്ച തന്റെ സ്വപ്നങ്ങൾക്ക് ഇതാ കൊച്ചുമകൻ ചിറക് മുളപ്പിച്ചിരിക്കുന്നു. തനിക്കൊരു പിൻഗാമി ഉണ്ടായിരിക്കുന്നു. ആനന്ദാശ്രുക്കൾ നിറഞ്ഞ മിഴികളോടെ തന്റെ കൊച്ചുമകനെ നെഞ്ചോട് ചേർത്തുപുൽകിക്കൊണ്ട് അദ്ദേഹം മുത്തങ്ങൾ കൊണ്ട് പൊതിഞ്ഞു .
ഒന്നാം ഭാഗം അവസാനിച്ചു.