ഭാഗം 11
"പറയുമ്പോൾ എന്നോട് ഒന്നും തോന്നരുത്. നാട്ടിലെ സംസാരം ഞാൻ നിന്നോട് പറയുന്നു എന്നേയുള്ളൂ..."മുഖവുരയോടെ ദിവാകരൻ ചേട്ടൻ പറഞ്ഞുതുടങ്ങി.
"ആ ലക്ഷ്മിയും അവളുടെ മകളുമായിട്ടുള്ള സൗഹൃദം അത്ര നല്ലതല്ല. എല്ലാവരാലും വെറുക്കപ്പെട്ടവരാണ് അവർ... വഴിപിഴച്ചവർ.
ആ കുടുംബവുമായിട്ടുള്ള സൗഹൃദം അപകടമാണ്. പേരുദോഷം കേൾക്കാൻ അതുമതി. നീ നല്ലതിനെ കരുതി ആയിരിക്കും സൗഹൃദം കൂടുന്നത്.പക്ഷേ, ആളുകൾ അങ്ങനെ കരുതണമെന്നില്ല. മറ്റു തോട്ടത്തിലെ പണിക്കാരെ ഇതിനെപ്പറ്റി പലതും പറയുന്നത് ഞാൻ കേട്ടു.അതുകൊണ്ട് പറയുവാണ്...നീയും ലക്ഷ്മിയുടെ മകളും ആയിട്ട് അടുപ്പത്തിലാണെന്നും അവൾ ഇടയ്ക്കിടെ ഇവിടെ വന്നു പോകുന്നുണ്ട് എന്നുമൊക്കെയാണ് ആളുകൾ പറയുന്നത്."
"അതൊന്നും സാരമില്ല ചേട്ടാ ആളുകൾ എന്തും പറഞ്ഞു കൊള്ളട്ടെ. ഇതെല്ലാം കേൾക്കേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. ഒരാളെയെങ്കിലും നമ്മൾ മൂലം കൈപിടിച്ചുയർത്താനും, നേർവഴിക്ക് നയിക്കാനും കഴിഞ്ഞാൽ അതൊരു വലിയ കാര്യമല്ലേ... അത്രയേ ഞാൻ കരുതുന്നുള്ളൂ."
"അതൊക്കെ വലിയ കാര്യം തന്നെയാണ്. പക്ഷേ,ആളുകൾ ഇതൊന്നും ചിന്തിക്കുകയോ...സത്യം എന്തെന്ന് മനസ്സിലാക്കുകയോ ചെയ്യുന്നില്ല. കൂടുതൽ പേരും ഒരാളുടെ കുറ്റം കണ്ടെത്താനും പറയാനും മാത്രമേ ശ്രമിക്കൂ...അതാണ് ഇന്നത്തെ ലോകം. ആ തോമസ് ചേട്ടനാണ് എല്ലാത്തിന്റേയും പിന്നിൽ. നിങ്ങൾ തമ്മിലുള്ള അതിരുവിഷയത്തിന്റെ ചൊരുക്ക് തീർക്കുകയാണെന്ന് തോന്നുന്നു."
"അതും ഒരു കാരണമാണ്."ഞാൻ പറഞ്ഞു.
"എന്തായാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.എന്തു കൊള്ളരുതായ്മയ്ക്കും മടിക്കാത്ത ആളാണ് തോമസുചേട്ടൻ."പറഞ്ഞിട്ട് ദിവാകരൻ ചേട്ടൻ ജോലിക്ക് ഇറങ്ങി.
രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞു പോയി. ഈ സമയം സിന്ധുവിന് ടൗണിലുള്ള സിജോയുടെ ഷോപ്പിൽ ഒരു സെയിൽസ്ഗേളിന്റെ ജോലി ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് അവന്റെ ഫോൺകോൾ എന്നെ തേടിയെത്തി.
രാവിലെ കാപ്പികുടിയും കഴിഞ്ഞ് ഞാൻ ലക്ഷ്മിചേച്ചിയുടെ വീട്ടിലേക്ക് നടന്നു.ചേച്ചിയുടെ വീട്ടിലേക്ക് കയറും നേരം ഇടവഴിയിലൂടെ നടന്നു പോയ രണ്ടുപേർ എന്നെനോക്കി എന്തൊക്കെയോ പറയുകയും, ചിരിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടു.ഞാനതൊന്നും കേൾക്കാത്ത മട്ടിൽ മെല്ലെ വീട്ടുമുറ്റത്തേക്ക് കയറി. സിന്ധു മുറ്റം തൂക്കുകയാണ്.എന്നെ കണ്ടതും അവൾ തൂക്കൽ മതിയാക്കി... ചൂൽ പിന്നിൽ ഒളിപ്പിച്ചുകൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു.
"ആഹാ...മണി പത്തായല്ലോ ഇപ്പോഴാണോ മുറ്റമടിക്കുന്നത്.സൂര്യൻ ഉദിച്ചുയരുന്നതിനുമുൻപ് മുറ്റം അടിക്കണം എന്നല്ലേ.?"ഞാനവളെനോക്കി.
"ഇന്നല്പം വൈകിപ്പോയി എന്നും നേരത്തെ തൂക്കാറുള്ളതാണ്."അവൾ ജാള്യതയോടെ പുഞ്ചിരിച്ചു.
"എന്തായാലും നാളെമുതൽ അതിരാവിലെ ഇതൊക്കെ ചെയ്യേണ്ടിവരും.സിന്ധുവിന് ടൗണിൽ ഒരു ജോലി ശരിയായിട്ടുണ്ട്."ഞാൻ കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾ നന്ദിയോടെ എന്നെ നോക്കി.അവളുടെ കണ്ണുകളിൽ ആനന്ദക്കണ്ണുനീരിന്റെ തിളക്കം.
"നാളെ രാവിലത്തെ ബസ്സിന് തന്നെ ജോലിക്ക് പുറപ്പെടണം.എല്ലാം ഞാൻ പറനഞ്ഞേൽപ്പിച്ചിട്ടുണ്ട്. അവിടെയെത്തിയിട്ട് എന്നെ വിളിച്ചാൽ മതി.ഞാൻ അന്നേരം സിജോയെ വിളിച്ചുകൊള്ളാം. അവൻ വന്ന് പരിചയസപ്പെട്ടുകൊള്ളും."
ഈ സമയം ലക്ഷ്മി ചേച്ചി പൂമുഖത്തേയ്ക്ക് ഇറങ്ങിവന്നു. വിവരമറിഞ്ഞപ്പോൾ ചേച്ചിയ്ക്കും സന്തോഷം അടക്കാനായില്ല. ഏതാനും സമയം അവിടെ സംസാരിച്ചു നിന്നിട്ട് രാവിലേ കാണാമെന്നു പറഞ്ഞത് ഞാൻ തിരിച്ചു നടന്നു.
പിറ്റേദിവസം രാവിലെ തന്നെ ജോലിക്ക് പുറപ്പെടാൻ തയ്യാറായി സിന്ധു കുളിച്ചൊരുങ്ങി കവലയിലെ ബസ് സ്റ്റോപ്പിലെത്തി. നല്ല ഭംഗിയുള്ള ചുരിദാറാണ് അവൾ അണിഞ്ഞിരിക്കുന്നത്.തോളിൽ ഒരു ബാഗുതൂക്കിയിട്ടുണ്ട് . പിന്നിയിട്ട മുടി.തുടുത്ത കവിളുകൾ പൗഡർ പൂശി മനോഹരമാക്കിയിരിക്കുന്നു.കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കം. ഞാൻ അവൾക്ക് അരികിലേയ്ക്ക് ചെന്നു.
"അപ്പോൾ എല്ലാം ഇന്നലെ പറഞ്ഞതുപോലെ.എന്നും ഈ ബസ്സിനുതന്നെ പോയാൽ മതി. ടൗണിലെ കട എവിടെയാണെന്ന് അറിയാമല്ലോ. അവിടെ ചെന്നിട്ട് എന്നെ വിളിക്കാൻ മറക്കണ്ട."
അവൾ നന്ദിയോടെ എന്നെ നോക്കി പുഞ്ചിരിച്ചു. ആ മിഴികൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. ഈ സമയം ബസ്സ് വന്നു.
"അബ്ദൂ... ഞാൻ പോകുന്നു."അവൾ ബസ്സിനുനേർക്ക് നടന്നു.
ബാഗും തൂക്കി ബസ്സിനരികിലേയ്ക്ക് നടക്കുന്ന സിന്ധുവിനെ ഞാനൊരുനിമിഷം നോക്കി നിന്നു. എന്റെയുള്ളിൽ സന്തോഷം നിറഞ്ഞു .
പിറ്റേദിവസം സ്ഥലം മെമ്പറുടെ വീട്ടിൽവെച്ച് തോട്ടത്തിന്റെ അതിരുതർക്കവുമായി ബന്ധപ്പെടുത്തി ഒരു യോഗം ഉണ്ടായിരുന്നു.ഞാനും കൃഷ്ണൻകുട്ടി ചേട്ടനും, പിന്നെ തോമസുചേട്ടനും അദ്ദേഹത്തിന്റെ കുറച്ചു ശിങ്കിടികളും, പിന്നെ ജോസേട്ടനും, അയൽക്കാരായ വേറെ ഏതാനും പേരും മാത്രമേ യോഗത്തിന് ഉണ്ടായിരുന്നുള്ളൂ. മെമ്പർ തന്നെ എല്ലാവരോടും കാര്യം അവതരിപ്പിച്ചു.
"ഇന്നുതന്നെ എല്ലാവരും കൂടി ഈ പ്രശ്നത്തിന് ഒരു തീരുമാനം ഉണ്ടാക്കണം."മെമ്പർ പറഞ്ഞു.
"എന്തുതീരുമാനം... എന്റെ തീരുമാനം ഞാൻ നേരത്തേ പറഞ്ഞു കഴിഞ്ഞതാണ്.പിന്നെയും നിങ്ങൾക്കാണ് നിർബന്ധം.ഞാൻ തെളിച്ചിടത്തോളം സ്ഥലം എന്റേതാണ്.ഞാൻ അതിൽ അതിര് കെട്ടും."തോമസുചേട്ടൻ പുച്ഛത്തോടെ പറഞ്ഞു.
"അതെങ്ങനെ ശരിയാവും... തർക്കം ഉണ്ടായസ്ഥിതിക്ക് ഇതാണോ ന്യായം." മെമ്പർ ചോദിച്ചു.
"പിന്നല്ലാതെ...തർക്കം ഉണ്ടെങ്കിൽ ഉള്ളവർ ആളെ വിളിച്ചു സ്ഥലം അളക്കട്ടെ.എനിക്ക് ഉറപ്പുണ്ട്... ഞാൻ തെളിച്ചത് എന്റെ സ്ഥലം തന്നെയാണെന്ന്."തോമസുചേട്ടൻ ദേഷ്യത്തോടെ പറഞ്ഞു.
"ഇതു തന്നെയാണ് ഞങ്ങളുടേം അഭിപ്രായം.ഞങ്ങൾ കൈവശം വെച്ചിരിക്കുന്നത് ഞങ്ങടെ സ്ഥലമാണ്.ആ സ്ഥലം കയ്യേറിയാണ് ഇപ്പോൾ അതിരുവിട്ട് തെളിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്. പിന്നെന്തിന് വെറുതെ ഞങ്ങൾ സ്ഥലം അളക്കണം.?"ഞാൻ ചോദിച്ചു.
"ഇതിങ്ങനെ പോയാൽ ഒരിക്കലും അവസാനിക്കില്ല.തർക്കം നീണ്ട് ഒടുവിൽ വലിയ വിഷയത്തിൽ ചെന്ന് അവസാനിക്കുകയും ചെയ്യും.അതുകൊണ്ട് ഞാനൊരു പോംവഴി പറയാം.രണ്ട് കൂട്ടരും ചേർന്ന് പപ്പാതി പണം മുടക്കി ആളെ വിളിച്ച് സ്ഥലം അളക്കട്ടെ.അപ്പോൾ അറിയാം ആരുടെ ഭാഗത്താണ് കൂടുതൽ എന്ന്. എന്നിട്ട് അന്നുതന്നെ മാധ്യസ്ഥരുടെ മുന്നിൽ വച്ച് അതിരുകെട്ടി തിരിക്കുകയും ആവാം."ജോസേട്ടൻ തന്റെ അഭിപ്രായം പറഞ്ഞിട്ട് എല്ലാവരേയും മാറിമാറി നോക്കി.
"ചേട്ടൻ പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നുന്നു.നിങ്ങൾ രണ്ടുപേരും പരസ്പരം ചെറിയ വിട്ടു വീഴ്ചകളൊക്കെ ചെയ്താലേ ഇതിനൊരു പരിഹാരമാകൂ.തർക്കം തീരണമെങ്കിൽ രണ്ടുകൂട്ടരുടെയും സ്ഥലം അളന്ന് തിട്ടപ്പെടുത്തണം. എന്താ സമ്മതമാണോ.?"മെമ്പർ ചോദിച്ചു.
"സമ്മതമാണ്."ഞാൻ പെട്ടെന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
അതുകേട്ടതും തോമസുചേട്ടന്റെ മുഖം വിളറിവെളുത്തു. അയാൾ എല്ലാവരേയും തുറിച്ചുനോക്കി. എന്റെ അഭിപ്രായത്തോട് യോജിക്കാതെ നിർവാഹമില്ലെന്നായി.
"എല്ലാവരും ഇതാണ് പറയുന്നതെങ്കിൽ പിന്നെ ഞാനായിട്ട് എതിര് നിൽക്കുന്നില്ല. എന്നാണ് സഥലം അളക്കുന്നതെന്നു കൂടി യോഗം തന്നെ അങ്ങ് തീരുമാനിച്ചേക്ക്."ചേട്ടൻ കോപത്തോടെ പറഞ്ഞു.
അങ്ങനെ... അടുത്ത ശനിയാഴ്ച സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിരുകെട്ടാമെന്ന തീരുമാനത്തോടെ യോഗം പിരിഞ്ഞു.
യോഗം കഴിഞ്ഞു കവലയിലെത്തി ചായ കുടിച്ചിട്ട് ഞങ്ങൾ തോട്ടത്തിലേക്ക് നടന്നു.യോഗത്തിൽ വച്ച് എടുത്ത തീരുമാനവും ഞാൻ അതിനെ അനുകൂലിച്ചതുമൊക്കെ... എന്തുകൊണ്ടും നന്നായെന്ന് കൃഷ്ണൻകുട്ടി ചേട്ടൻ പറഞ്ഞു. ഇതുകൊണ്ടെങ്കിലും എല്ലാം അവസാനിക്കുമല്ലോ.
"ചേട്ടാ നമുക്ക് ലക്ഷ്മി ചേച്ചിയുടെ വീട്ടിൽ ഒന്ന് കയറിയിട്ട് പോകാം. സിന്ധുവിന്റെ ജോലിയെകുറിച്ച് ഒക്കെ അറിയാം."
"ഞാൻ കയറുന്നില്ല... നീ കയറിയിട്ട് വന്നേക്കൂ..."ചേട്ടൻ മുന്നോട്ട് നടക്കാനൊരുങ്ങി.
"വരൂന്നേ...നമുക്ക് വേഗം മടങ്ങാം."ഞാൻ ചേട്ടനേയും കൂട്ടി വീടിന്റെ മുറ്റത്തേക്ക് കയറി.
ഈ സമയം ആരോ ഒരാൾ വീട്ടിൽനിന്നിറങ്ങി ഞങ്ങളെ വകവെക്കാതെ നടന്നു പോയി.
"ചേച്ചീ..."ഞാൻ വിളിച്ചു.
"ആ... നിങ്ങളോ... ഇതെവിടെ പോയതാണ് രണ്ടുപേരും കൂടി.? കയറിയിരിക്കൂ..."ചേച്ചി പറഞ്ഞു.
"ഞങ്ങൾ ആ മെമ്പറുടെ വീട് വരെ പോയതാണ്."പറഞ്ഞിട്ട് ഞങ്ങൾ പൂമുഖത്തേക്ക് കയറി.
"ആരാ ചേച്ചീ ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങിപോയത്.?"
"അതുപിന്നെ..."ചേച്ചി മെല്ലെ ഉള്ളിലേയ്ക്ക് വലിഞ്ഞു.
"എന്തിനാണ് ലക്ഷ്മി കണ്ണിൽ കണ്ടവരെയൊക്കെ വീട്ടിൽ വിളിച്ച് കയറ്റുന്നത്.വെറുതേ ആളുകളെക്കൊണ്ട് പറയിക്കാൻ...ഒരിക്കൽ തെറ്റുപറ്റി എന്നുവെച്ച് അതിങ്ങനെ ആവർത്തിക്കണോ...ഒന്നുമല്ലേലും ഒരു പെങ്കൊച്ച് വളർന്നുവരുന്നത് എങ്കിലും ഓർക്കണ്ടേ നീ.?"
"ശരിയാണ് ചേട്ടാ പലപ്പോഴും ആഗ്രഹിക്കുന്നതാണ് എല്ലാം അവസാനിപ്പിക്കണമെന്ന് കഴിയുന്നില്ല."ചേച്ചി പറഞ്ഞു.
"കഴിയണം ഇനിയും എല്ലാം അവസാനിപ്പിച്ചില്ലെങ്കിൽ... നിന്റെ മകളുടെ ഭാവികൂടി നശിക്കും. ആ പെങ്കൊച്ച് ജോലിക്ക് പോയിരിക്കുന്ന സമയത്ത് നിന്റെ ഈ പ്രവർത്തി അത്ര നന്നല്ല."ചേട്ടൻ പറഞ്ഞുനിറുത്തി.
"അതെ ചേച്ചി...ഇനി എല്ലാം മാറണം. അതിന് നമ്മൾ സ്വയം തീരുമാനിക്കണം." ഞാൻ ചേട്ടനെ അനുകൂലിച്ചുകൊണ്ട് പറഞ്ഞു.
തുടർന്ന് സിന്ധുവിന്റെ ജോലിയെക്കുറിച്ചും മറ്റും അന്വേഷിച്ചിട്ട് ഞങ്ങൾ അവിടുന്ന് ഇറങ്ങി നടന്നു.
"ചേട്ടാ...എന്തായാലും ചേട്ടന്റെ ഉപദേശം നന്നായി.ഞാൻ പറയണമെന്ന് ആഗ്രഹിച്ചതൊക്കെയാണ് ചേട്ടൻ പറഞ്ഞത്.സിന്ധുവിന് നമ്മൾ ഒരു ജോലി വാങ്ങി കൊടുത്തു.അതുപോലെ ചേച്ചിയെ കൂടി ഒന്ന് നന്നാക്കിയെടുക്കാൻ കഴിഞ്ഞാൽ നമ്മൾ വിജയിച്ചു."
"എല്ലാം നടക്കുമെന്നേ...പതിയെ ആണെന്ന് മാത്രം. നീ സമാധാനിക്ക്...നിന്റെ ഈ നല്ല മനസ്സ് ദൈവം കാണാതിരിക്കുമോ.?"ചേട്ടൻ എന്റെ തോളിൽ തട്ടി.
തിരികെ ഷെഡ്‌ഡിലെത്തുമ്പോൾ ഹോസിൽ വെള്ളം വരുന്നില്ല. തോട്ടത്തിന്റെ ഉയർന്ന പ്രദേശത്തുള്ള അരുവിയിലെ പാറക്കുഴിയിൽ നിന്നാണ് ഹോസിട്ട് ഷെഡ്‌ഡിലേയ്ക്ക് വെള്ളം കൊണ്ടുവരുന്നത്. ആ പ്രദേശത്തുള്ള മിക്കവരും അവിടുന്നുതന്നെയാണ് വെള്ളം കൊണ്ടുപോകുന്നത്.
ചേട്ടനോട് ഊണിനുള്ള പണി നോക്കിക്കൊള്ളാൻ പറഞ്ഞിട്ട് ഞാൻ വെള്ളം തിരിച്ചുകൊണ്ടുവരാനായി തോട് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് നടന്നു.
ഞാൻ നടന്ന് തോടിന്റെ അരികിലെത്തി.പാറപ്പുറത്തുകൂടി വെള്ളിത്തേര് കണക്കെ ജലം ഒഴുകിയിറങ്ങുന്നു.കടുത്ത വേനലിലും വറ്റാത്ത തോട്. കല്ലിടകളിൽ പറ്റിപ്പിടിച്ചു കിടക്കുന്ന പാൽഞണ്ടുകൾ.ചുറ്റും ഈറ്റക്കാടാണ്.മെല്ലെ തോട്ടിലിറങ്ങി ഹോസ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്തേക്ക് നടന്നു. ഹോസിന്റെ ആഗ്രഭാഗത്ത് തലേരാത്രിയിൽ പെയ്ത മഴയിൽ കരിയിലകൾ വന്ന് അടഞ്ഞിരിക്കുന്നു... അതാണ് വെള്ളം വരാത്തത്. അത് നീക്കം ചെയ്തിട്ട് അടുത്തുള്ള ജോയിന്റ് ഊരി വെള്ളം വലിച്ചു വിട്ടശേഷംവീണ്ടും കണക്ട് ചെയ്തു.തുടർന്ന് തോട്ടിലെ ജലം കൊണ്ട് കൈയ്യും, മുഖവും കഴുകി. നല്ല തണുപ്പ്...കാട്ടരുവിയിലെ ശുദ്ധജലം ഒരുകവിൾ കുടിച്ചു. ഈ സമയം പിന്നിൽ ആരോ വന്നുനിൽക്കുന്നതുപോലെ തോന്നി. തിരിഞ്ഞുനോക്കുമ്പോൾ...ചുണ്ടിൽ നിറപുഞ്ചിരിയുമായി അനിത നിൽക്കുന്നു.
"ഇതാര് അനിതയോ... ഇവിടെ എങ്ങനെയെത്തി.?"ഞാനവളെ നോക്കി വിസ്മയം കൊണ്ടു.
"മാഷ് ഇവിടെ വന്നതെന്തിനാണ്?"അവൾ കുസൃതിയോടെ ചോദിച്ചു.
"വെള്ളം തിരിക്കാൻ..."ഞാൻ പറഞ്ഞു.
"ഞാനും അതിനുതന്നെയാണ് വന്നതെന്ന് വെച്ചോളൂ... ഞങ്ങൾക്കും വേണ്ടേ വെള്ളം. ഇന്നലെ മുതൽ വെള്ളം വരുന്നില്ല. തലേരാത്രിയിലെ മഴയത്ത് ഹോസിൽ ചപ്പ് കയറി അടഞ്ഞതാവണം."പറഞ്ഞിട്ട് അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തോട്ടിലേക്കിറങ്ങി.
"അനിത അവിടെത്തന്നെ നിന്നുകൊള്ളൂ...ഞാൻ നോക്കാം എന്താണ് പറ്റിയതെന്ന്."അവളെ നോക്കി പറഞ്ഞിട്ട് ഒരിക്കൽ കൂടി തോട്ടിലിറങ്ങി നിരവധി ഹോസുകളിൽ നിന്ന് അവളുടേത് എന്ന് ചൂണ്ടിക്കാണിച്ച ഹോസിലെ കരടുകൾ നീക്കം ചെയ്ത് വെള്ളം നിറച്ചു വിട്ടു.തുടർന്ന് അവർക്കരികിലേക്ക് മെല്ലെ നടന്നു.
(തുടരും)