mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Abbas Edamaruku )

കൂരക്കൂരിരുട്ട്... നല്ല തണുപ്പ്.അകമ്പടിയായി പ്രകൃതിദത്തമായ സംഗീതംപൊഴിച്ചുകൊണ്ട് ചീവീടുകളുടെ ശബ്ദവും. ഏലക്കാടുകളിൽ നിന്ന് വീശിയടിക്കുന്ന കാറ്റിനനുസരിച്ച് ആടിയുലയുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചം.

ആ വെളിച്ചത്തിൽ ഇരുന്നുകൊണ്ട് ഞാൻ തോട്ടത്തിലെ പണിക്കാരുടേയും മറ്റും കൂലിച്ചിലവുകളുടെ കണക്കുകൾ ബുക്കിൽ എഴുതിച്ചേർത്തു. എലത്തോട്ടത്തിലെ നടത്തിപ്പുകാരനായി ഹൈറേഞ്ചിൽ എത്തിച്ചേർന്നിട്ട് ആഴ്ച ഒന്നാവുന്നു.മസാവസാനം വീട്ടിൽ ചെല്ലുമ്പോൾ തോട്ടത്തിലെ കണക്കുകൾ തയ്യാറാക്കിയ ബുക്ക് വല്ല്യാപ്പയെ കാണിക്കാനുള്ളതാണ്.

കുഞ്ഞുനാൾമുതൽ അടച്ചുറപ്പുള്ള മുറിയിലും, മെത്തയിലുമെല്ലാം കിടന്നുറങ്ങിയ എനിക്ക് തോട്ടത്തിലെ സാഹചര്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കി. പ്രത്യേകിച്ചും വൈദ്യുതി ഇല്ലാത്ത അവസരങ്ങൾ. ഒരു കാറ്റോ, മഴയോ ഉണ്ടായാൽ അന്നത്തേയ്ക്ക് പിന്നെ കറണ്ട് ഉണ്ടാവില്ല. വൈദ്യുതി വെളിച്ചം കണ്ടിടപഴകിയ കണ്ണുകൾക്ക് മണ്ണെണ്ണവിളക്കിന്റെ പ്രകാശം വല്ലാതെ ബുദ്ധിമുട്ട് തീർത്തു. എന്തെങ്കിലുമൊന്ന് വായിക്കാനോ, കുത്തികുറിക്കാനോ കഴിയുന്നില്ല. കുറച്ചുവായിക്കുമ്പോഴേയ്ക്കും കണ്ണുകൾ വല്ലാതെ കഴയ്ക്കുന്നു. ഇരുട്ട് എങ്ങും വന്യത പടർത്തിക്കൊണ്ട് പൊതിഞ്ഞുനിൽക്കുന്നു. ഇങ്ങനെയാണ് സ്ഥിതിയെങ്കിൽ നാട്ടിൽനിന്നും പോന്നപ്പോൾ കെട്ടിപ്പെറുക്കി കൊണ്ടുവന്ന പുസ്തകങ്ങളൊക്കെയും തൊടാതെ ഇരിക്കുകയേയുള്ളൂ. എങ്കിലും മനസ്സിനെ ശക്തിപ്പെടുത്താൻ ശ്രമിച്ചു. ഇതുപോലെ എത്രയോ മനുഷ്യരാണ് ഒറ്റപ്പെട്ട മലയോരങ്ങളിൽ പ്രകൃതിയോടും, വന്യജീവികളോടുമൊക്കെ പടപൊരുതി ജീവിക്കുന്നത്. അവരൊക്കെയും മനസ്സുണ്ടായിട്ടല്ലല്ലോ ജീവിക്കാൻ വേണ്ടിയല്ലേ കഷ്ടപ്പെടുന്നത്. എന്തിന് തന്റെ വല്ല്യാപ്പയും,ബാപ്പയും, കൊച്ചാപ്പമാരുമൊക്കെ ഇവിടെവെച്ച് എത്രയോ ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട്. അവരൊക്കെ കഷ്ടപ്പെട്ടതുവെച്ചുനോക്കുമ്പോൾ തന്റെ ബുദ്ധിമുട്ടുകൾ ഒരു ബുദ്ധിമുട്ടാണോ... എന്തുകൊണ്ട് അവരെപ്പോലെ ആകാൻ തനിക്കും കഴിയുന്നില്ല. കണക്കെഴുതി പൂർത്തിയാക്കിയിട്ട് പവർബാങ്കിൽ കണക്റ്റുചെയ്തിരുന്ന ഫോൺ എടുത്ത് വാട്സാപ്പിലെയും, ഫെസ്‌ബുക്കിലെയുമൊക്കെ സന്ദേശങ്ങൾക്ക് മറുപടി കൊടുക്കാൻ തുടങ്ങി.

എത്രയോ മെസേജുകളാണ് വാട്സാപ്പിലും മെസഞ്ചറിലും വന്നുകിടക്കുന്നത്. എലത്തോട്ടത്തിലെ താമസത്തേക്കുറിച്ചും, കാലാവസ്ഥയെക്കുറിച്ചും, ആഹാരത്തെക്കുറിച്ചുമെല്ലാം തിരക്കിക്കൊണ്ടുള്ള ബന്ധുക്കളുടേയും, സുഹൃത്തുക്കളുടെയുമൊക്കെ മെസേജുകൾ. സ്നേഹവും, കരുതലും നിറഞ്ഞ കുടുംബാഗങ്ങളുടെ കുറിപ്പുകൾ.

ഇരുപത്തഞ്ചുകൊല്ലം ഞാൻ വളർന്ന നാട്, വീട്... കുടുംബാങ്ങങ്ങൾ, സുഹൃത്തുക്കൾ, അയൽക്കാർ... അവരുടെയൊക്കെയും ഓർമ്മകൾ മനസ്സിലേയ്ക്ക് ഓടിയെത്തുന്നു. തോട്ടത്തിൽ എത്തിയിട്ട് ഒരാഴ്ചയെ ആയുള്ളൂവെങ്കിലും ഒരുമാസം ആയതുപോലെ.എന്നെ തോട്ടത്തിലേയ്ക്ക് യാത്രയാക്കാൻ വേണ്ടി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ട് എന്നെ സ്നേഹിച്ച എന്റെ കൂട്ടുകാർ, യാത്രപറഞ്ഞിറങ്ങും നേരം നിറകണ്ണുകൾതുടച്ചുകൊണ്ട് നിന്ന ഉമ്മ, സഹോദരി... എല്ലാവരുടേയും മുഖങ്ങൾ ഓർമ്മകൾ... മെസേജിലൂടെയും, കോളിലൂടെയുമെല്ലാമായി ഞാനൊരിക്കൽക്കൂടി ഓർത്തെടുത്തു.

മെസേജുകൾക്കൊക്കെയും മറുപടി കൊടുത്തുകഴിഞ്ഞപ്പോൾ കണ്ണുകൾ വേദനിക്കാൻ തുടങ്ങി. വിളക്കിന്റെ തിരിനാളം നിഴലാട്ടം കണക്കെ ആടിയുലഞ്ഞുകൊണ്ടിരുന്നു.സിഗ്‌നലിന്റെ അഭാവം മൂലം ചാർജ് നഷ്ടപ്പെടാതിരിക്കാൻ ഫോൺ ഓഫാക്കി വെച്ചിട്ട് ഞാൻ ടോർച്ചുമെടുത്തുകൊണ്ട് മെല്ലെ പുറത്തേക്കിറങ്ങി. പുറത്തെങ്ങും കൂരക്കൂരിരുട്ട്. അടുത്തതോട്ടിൽ നിന്ന് വെള്ളമൊഴുകുന്നതിന്റെ ഇരമ്പൽ കേൾക്കാം. ചീവീടിന്റെ ശബ്ദം കാറ്റടിച്ചപ്പോൾ കൂടിയും കുറഞ്ഞും കേട്ടുകൊണ്ടിരുന്നു. അങ്ങനെ നോക്കിനിൽക്കവേ കണ്ടു... ഷെഡ്‌ഡിനരികെ പണിസാധനങ്ങൾ അടുക്കിവെച്ചിരിക്കുന്നതിനിടയിൽ ഒരു നായ നിൽക്കുന്നു. തനിക്ക് ആഹാരമാക്കാൻ പറ്റിയതെന്തോ കണ്ട് തിരച്ചിൽ നടത്തുകയാണ് ആ ജീവി. തോട്ടത്തിൽ പണിക്ക് വരുന്ന ആരുടെയോ ആണ് ആ നായ. പകൽ അതിനെ കണ്ട കാര്യം ഞാനോർത്തു. കുനിഞ്ഞ് ഒരു കല്ലെടുത്ത് അതിനെ ഓടിക്കാനൊരുങ്ങിയതും കുരച്ചുകൊണ്ട് അത് ഇരുളിലേയ്ക്ക് ഓടിമറഞ്ഞു.

സമയം രാത്രി പത്തുമണി. ഞാൻ മെല്ലെ തട്ടിൻ മുകളിൽ കയറിക്കിടന്നു. ഷെഡ്‌ഡിന്റെ മൂലയിലുള്ള തട്ടിൽ പുതച്ചുമൂടി ഉറക്കംപിടിച്ചുകഴിഞ്ഞിരുന്ന കൃഷ്ണൻകുട്ടി ചേട്ടന്റെ കൂർക്കംവലി ഇതിനകം ഉയർന്നുതുടങ്ങിയിരുന്നു. ഇടയ്ക്കിടയ്ക്ക് കൊതുകുകടി ഏറ്റിട്ടെന്നവണം ചേട്ടൻ ഞരങ്ങുകയും, മൂളുകയും, തിരിയുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. വീശിയടിച്ച കാറ്റിൽ തണുപ്പ് ഷെഡ്‌ഡിനുള്ളിലേയ്ക്ക് അരിച്ചുകയറി. പുതപ്പ് വലിച്ചിട്ടുകൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കെയടച്ചു. മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

പ്രഭാതം പക്ഷികളുടെ നിറുത്താതെയുള്ള കലപില ശബ്ദം കേട്ട് ഞാൻ കണ്ണുകൾ തുറന്നു. എലക്കാടുകളെ തഴുകിയെത്തുന്ന സുഗന്ധമുള്ള കാറ്റ് അപ്പോഴും ഷെഡ്‌ഡിനുള്ളിലേയ്ക്ക് അരിച്ചെത്തുന്നുണ്ട്. ഞാൻ എഴുന്നേറ്റ് പുറത്തേയ്ക്ക് നോക്കി. മഞ്ഞ് പൂർണ്ണമായും മാറിയിട്ടില്ല.ഫോണെടുത്ത് ഓൺചെയ്തു നോക്കി. പതിവ് മെസേജുകൾക്ക് മറുപടി കൊടുത്തു. തുടർന്ന് പല്ലുതേപ്പും മറ്റും കഴിച്ച് തിരികെ എത്തുമ്പോൾ... കൃഷ്ണൻകുട്ടിച്ചേട്ടൻ കട്ടൻചായ റെഡിയാക്കി കഴിഞ്ഞിരുന്നു. തട്ടുമ്പുറത്തിരുന്നുകൊണ്ട് ചൂടുചായ ആസ്വദിച്ചു കുടിച്ചു. ഈ സമയം ചേട്ടൻ കാപ്പിക്കുള്ള കപ്പ പുഴുങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.

കാപ്പികുടി കഴിഞ്ഞപ്പോഴേയ്ക്കും പണിക്കാർ ഓരോരുത്തരായി വന്നുതുടങ്ങിയിരുന്നു. അവർക്കുവേണ്ടുന്ന നിർദേശങ്ങൾ കൊടുക്കുകയും, അവർ ആരൊക്കെയാണെന്നുള്ള വിവരം ഹാജർബുക്കിൽ രേഖപെടുത്തുകയും ചെയ്തുകൊണ്ടിരിക്കവേയാണ് ഒരു പെൺകുട്ടി എനിക്കരികിലേയ്ക്ക് നടന്നുവന്നത്.

"അച്ഛന് നല്ല സുഖമില്ല... പനിയാണ്. ഇവിടെവന്ന് കുറച്ച് പൈസ വാങ്ങിക്കൊണ്ടുവരാൻ എന്നോട് പറഞ്ഞു."അവൾ എന്നെനോക്കി സങ്കടത്തോടെ പറഞ്ഞു.

"ആണോ... അച്ഛന്റെ പേരെന്താണ്...?"ഞാൻ അവളെ നോക്കി.

"അത് ഇവിടെ പണിക്കുവരുന്ന ദിവാകരന്റെ മോളാണ്..."ഈ സമയം കൃഷ്ണൻകുട്ടിച്ചേട്ടൻ എനിക്കരികിലേയ്ക്ക് വന്നുകൊണ്ട് അവളെനോക്കി പറഞ്ഞു.

"ആണോ... എനിക്കറിയില്ലല്ലോ... മോള് ഇവിടെ നിൽക്കൂ... ഞാനിപ്പോൾ വരാട്ടോ..."പറഞ്ഞിട്ട് ഞാൻ ഷെഡ്‌ഡിനുള്ളിൽ കടന്ന് ഷർട്ട് മാറി പേഴ്സിൽ നിന്ന് കുറച്ചുപണം എടുത്ത് പോക്കറ്റിൽ വെച്ചുകൊണ്ട് ഫോണും എടുത്ത് പുറത്തിറങ്ങി. കൃഷ്ണൻകുട്ടി ചേട്ടനോട് അത്രത്തോളം പോയി വരാമെന്ന് പറഞ്ഞിട്ട് ആ പെൺകുട്ടിയ്ക്ക് പിന്നെലെ അവളുടെ വീട്ടിലേയ്ക്ക് നടന്നു.

കൃഷ്ണൻകുട്ടിച്ചേട്ടന്റെ അപ്പോഴത്തെ മുഖഭാവത്തിൽ നിന്ന് ചേട്ടനും കൂടി എനിക്കൊപ്പം വരാൻ ആഗ്രഹമുണ്ടെന്ന് തോന്നി. എങ്കിലും കൂടെ വിളിച്ചില്ല. തോട്ടത്തിൽ എന്തൊക്കെ പണികളാണ് ചെയ്യേണ്ടതെന്ന് അറിയാവുന്നത് ചേട്ടനുമാത്രമാണ്. ചേട്ടനാണ് പണിക്കാർക്ക് വേണ്ടുന്ന നിർദേശങ്ങൾ കൊടുത്തുകൊണ്ട് ഓരോന്നും നോക്കിക്കണ്ടു ചെയ്യിക്കുന്നത്. ചേട്ടന്റെ സാന്നിധ്യമില്ലെങ്കിൽ പണിക്കാർ ഉഴപ്പുകയും ചെയ്യുന്ന ജോലി ഭംഗിയാവുകയുമില്ല.

ഉരുളൻകല്ലുകളും, കരിയിലകളും, പുൽനാമ്പുകളും നിറഞ്ഞ മൺപാത താണ്ടി ഞങ്ങൾ നടന്നു.ചുറ്റും ഏലചെടികളാണ്. ഇടയ്ക്കിടയ്ക്ക് കാപ്പിച്ചെടികളും, വന്മരങ്ങളും ഉണ്ട്‌. ഇടയ്ക്കിടയ്ക്കായി ചെറിയ ഷെഡ്ഡുകൾ കാണാം. ഓരോ തോട്ടത്തിലേയും പണിക്കാരുടെ താവളങ്ങൾ. അങ്ങകലെയായി തലയുയർത്തിനിൽക്കുന്ന കുന്നുകൾ കാണാം. ആ കുന്നുകളുടെ ഉച്ചിയിലേയ്ക്ക് നോക്കിയാൽ അത് ആകാശത്തെ ചുംബിക്കുകയാണെന്നു തോന്നും. സൂര്യൻ ഉദിച്ചുപോങ്ങിയതോടെ അന്തരക്ഷത്തിന് ചെറുതായി ചൂട് പിടിച്ചിട്ടുണ്ട്. നെറ്റിത്തടത്തിലൂറിയ വിയർപ്പുതുള്ളികൾ ഞാൻ കൈകൊണ്ട് തുടച്ചുമാറ്റി.

"ദാ... ആ കാണുന്നതാണ് എന്റെ വീട്."

അരമണിക്കൂർ നീണ്ട നടത്തത്തിനൊടുവിൽ ദൂരെ കുന്നിൻമുകളിലേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു.

റോഡിനപ്പുറത്തായി കുന്നിന്റെ മുകളിൽ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞുണ്ടാക്കിയ ഒരു കൊച്ചുവീട്. മൺകട്ടകൊണ്ടുള്ള ചുവരുകൾ. വഴിയരികിൽ കണ്ടുവന്നതുപോലത്തെ പണിക്കാർക്ക് പാർക്കാനുള്ള ഷെഡ്‌ഡാവും അതെന്നാണ് ഞാൻ ആദ്യം കരുതിയത്. അത്രയ്ക്ക് ദയനീയമായിരുന്നു അതിന്റെ അവസ്ഥ.

അവളോടൊപ്പം ഞാൻ ആ വീട്ടുമുറ്റത്തേയ്ക്ക് കയറിച്ചെന്നു. പൂമുഖത്തെ പഴകി ദ്രവിച്ച കസേരയിൽ മൂടിപ്പുതച്ചു ദിവാകരൻ ചേട്ടൻ ഇരിക്കുന്നു. എന്നെക്കണ്ട് വിളറിയ പുഞ്ചിരിയോടെ ദയനീയത നിറഞ്ഞ മിഴികളാൽ എന്നെ നോക്കി. പനിച്ചുവിറക്കുന്ന ആ മനുഷ്യന്റെ കവിളും, ചുണ്ടുകളും വല്ലാതെ തിണർത്തിരുന്നു. കണ്ണുകൾക്ക് വല്ലാത്ത ചുവപ്പ്. ചെറിയതോതിൽ അയാൾ ഞരങ്ങുന്നതുപോലെ തോന്നി.

"ചേട്ടാ... "ഞാൻ മെല്ലെ വിളിച്ചു.

"പനി എപ്പോഴാണ് തുടങ്ങിയത്... മരുന്ന് എന്തെങ്കിലും കഴിച്ചാരുന്നോ.?" ഞാൻ അദ്ദേഹത്തിന്റെ കരം കവർന്നുകൊണ്ട് മെല്ലെ അരികിലായി കസേരയിൽ ഇരുന്നു.

"ഇന്നലെ രാത്രി തുടങ്ങിയതാണ്...ഇ വിടെ ഉണ്ടായിരുന്ന മരുന്നൊക്കെ കഴിച്ചു കുറവില്ല..."തളർന്ന ശബ്ദത്തിൽ അദ്ദേഹം മറുപടി പറഞ്ഞു.

"ആണോ... ഇനിയിപ്പോൾ എവിടെയാ മരുന്നിന് പോവുക... ടൗണിൽ പോകണ്ടേ.?"

"ഉം... ടൗണിൽ പോണം."ആ മനുഷ്യൻ നിസ്സഹായതയോടെ എന്നെ നോക്കി.

ഞാൻ ചുറ്റുപാടും ഒന്ന് മിഴികൾ പായിച്ചു. കാലപ്പഴക്കത്താൽ ഇടിഞ്ഞുവീഴാറായ വീട്. അതിന്റെ വാതുക്കൾ പിടിച്ചുകൊണ്ട് മൂന്ന് പെൺകുട്ടികൾ.ഒരാൾ എന്നെ ക്ഷണിക്കാൻ വന്നവൾ. മറ്റുരണ്ടുപേർ അവളുടെ മൂത്തതാണ്. മൂത്തയാൾക്ക് ഒരു പതിനെട്ടു വയസ്സെങ്കിലും പ്രായം ഉണ്ടാവണം. ഒരുനിമിഷം എന്റെ കണ്ണുകൾ അവളുടെ മിഴികളുമായി ഇടഞ്ഞു. പൊടുന്നനെ അവൾ മിഴികൾ പിൻവലിച്ചുകൊണ്ട് വാതിലിനു പിന്നിൽ മറഞ്ഞു.മുറ്റത്തെ കോണിൽ കോഴികൂട്ടിൽ ഏതാനും കോഴികൾ കിടന്നു കൊക്കുന്നുണ്ട്. ഈ സമയം ചേട്ടന്റെ ഭാര്യ അവിടേയ്ക്ക് വന്നു. അലക്കിമുഷിഞ്ഞ ഒരു നൈറ്റിയാണ് വേഷം. അൻപതിനോടടുത്ത പ്രായം. കണ്ണുകളിൽ വല്ലാത്ത ദൈന്യത തളംകെട്ടി നിൽക്കുന്നു. എന്നെനോക്കി അവർ മെല്ലെ പുഞ്ചിരിച്ചു.

ഞാൻ അവരെയും കുട്ടികളേയും പരിചയപ്പെട്ടു.മൂത്തപെൺകുട്ടി പ്ലസ്ടൂ കഴിഞ്ഞ് നിൽക്കുന്നു. രണ്ടാമത്തവൾ പത്തിലും, ഇളയവൾ ആറിലും പഠിക്കുന്നു.ഈ സമയം വാതിലിനു മറഞ്ഞുനിന്ന മൂത്തകുട്ടിയെ നോക്കി അവർ പറഞ്ഞു.

"അനിതെ നീ പോയി കുറച്ചു ചായ എടുക്ക്."

'അനിത' ആ പേര് ഞാൻ ഒരുനിമിഷം മനസ്സിൽ ഉരുവിട്ടു. ചായ വേണ്ടെന്ന് പറയണമെന്ന് തോന്നിയെങ്കിലും പറഞ്ഞില്ല. ഞാനങ്ങനെ പറഞ്ഞാൽ അത് അവർക്കൊരു വിഷമം ആയെങ്കിലോ എന്നുകരുതി.പിന്നെ പാരമ്പര്യമായി പകർന്നുകിട്ടിയ ഇടയ്ക്കിടയ്ക്കുള്ള ചായകുടി ശീലവും എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചു.

ഞാൻ വീണ്ടും അവരുമായി വിശേഷങ്ങൾ പങ്കുവെക്കുന്ന തിരക്കിൽ വ്യാപൃഥനായി.നിമിഷനേരംകൊണ്ട് ആ കുടുംബവുമായി വല്ലാത്തൊരു ആത്മബന്ധം ഞാൻ സ്ഥാപിച്ചെടുത്തു.

ഈ സമയം അനിത ചായ കൊണ്ടുവന്നു. പാകത്തിന് കടുപ്പവും മധുരവുമുള്ള ആ ചൂടുകാപ്പി മെല്ലെ ആസ്വദിച്ചു കുടിച്ചുകൊണ്ട് വാതിലിനു മറവിൽ ഒളിച്ച അവൾ കേൾക്കാൻ പാകത്തിൽ ഞാൻ പറഞ്ഞു.

"കാപ്പി നന്നായിട്ടുണ്ട്."

ഒടുവിൽ പോകാന്നേരം ഏതാനും രൂപ ചേട്ടന്റെ കൈയിൽ വെച്ചുകൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.

"ഞാൻ ഇറങ്ങുന്നു... എത്രയും വേഗം പോയി മരുന്ന് വാങ്ങണം. പിന്നെ നന്നായി റസ്റ്റെടുക്കണം. പനി ശരിക്കും മാറിയിട്ട് തോട്ടത്തിൽ ജോലിക്ക് വന്നാൽ മതി.പൈസയ്ക്ക് ഇനിയും ആവശ്യം വരികയാണെങ്കിൽ ആരെയെങ്കിലും തോട്ടത്തിലേയ്ക്ക് പറഞ്ഞുവിടണം. എന്റെ നമ്പറിൽ വിളിച്ചാലും മതി."

ഒരിക്കൽക്കൂടി ചേട്ടന്റെ പനിച്ചൂടാർന്ന കരം കവർന്നിട്ട് മെല്ലെ തിരിഞ്ഞുനടന്നു .ഈ സമയം അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നന്ദിയോടെ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.

( തുടരും )

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ