ഭാഗം - 10
മരുമകളളെന്നു പറഞ്ഞാൽ ജീവനാണ് മുനീറിന്റെ ഉമ്മയ്ക്ക്. പാവപ്പെട്ട ഒരുവീട്ടിൽ നിന്നും തന്റെ മകന്റെ ഭാഗ്യംകൊണ്ട് മരുമകളായി വീട്ടിലെത്തിയവളാണ് മുംതാസ് എന്ന് ഉമ്മാ ഉറച്ചു വിശ്വസിച്ചു. അവളെന്തു ജോലിയെടുക്കുമ്പോഴും ഉമ്മാ സഹായത്തിനുണ്ടാവും. ഒരു കൂട്ടുകാരിയെപ്പോലെ.
ബന്ധുക്കളും അയൽക്കാരുമൊക്കെ ഇതുകണ്ട് അസൂയയോടെ പലതും പറഞ്ഞു.
"എന്തൊരു സ്നേഹമാണ് അമ്മായിയമ്മയും മരുമകളും തമ്മിൽ. ഇങ്ങനെ ഒന്ന് ലോകത്തെവിടെയും ഉണ്ടാകുമെന്ന് തോന്നുന്നില്ല."
ഇങ്ങനെ നിരവധി അഭിപ്രായങ്ങൾ. ഉമ്മാ അതൊന്നും കേട്ടതായി നടിച്ചില്ല.
"എല്ലാവർക്കും അസൂയയാണ്. താന്തോന്നിയായി നടന്ന തന്റെ മകൻ മുംതാസ് ഭാര്യയായി വന്നതോടെ നന്നായില്ലേ. അതുവഴി തങ്ങടെ കുടുംബം രക്ഷപ്പെട്ടില്ലേ അതിന്റെ അസൂയ."
ഉമ്മാ ഇങ്ങനെ പറഞ്ഞുകൊണ്ട് സമാധാനിക്കും.മുംതാസ് ഇതെല്ലാം കേട്ട് സന്തോഷിക്കും. അവൾക്കും ഒരുപാട് ഇഷ്ടമായി ഭർത്താവിന്റെ ഉമ്മയെ. ഉമ്മയുടെ നിർദേശം അനുസരിച്ചേ അവൾ എന്തും ചെയ്യുകയുള്ളൂ. പുറത്തും മറ്റും പോകുന്നത് ഇരുവരും ഒരുമിച്ചാണ്.
അടുത്തിടെയായി മുംതാസ് കടയിലൊന്നും പോകുന്നില്ല. റസ്റ്റ് വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. അവൾ ഒരു ഉമ്മയാകാൻ പോകുന്നു. അതിന്റെ മുന്നോടിയായുള്ള തയ്യാറെടുപ്പ്.
യാതൊന്നും ചെയ്യാൻ ഉമ്മാ അവളെ അനുവദിക്കില്ല. എല്ലാത്തിനും ജോലിക്കാരുണ്ട്. അലക്കാനും തുടയ്ക്കാനും വെക്കാനും ഒക്കെ ആളുണ്ട്. പോരാത്തതിന് മേൽനോട്ടം വഹിച്ചുകൊണ്ട് സഹായിയായി ഉമ്മയും നിൽകും.
ഈ സമയത്താണ് പെട്ടെന്ന് ഒരുനാൾ പുലർച്ചെ മുനീറിന് ഒരു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അടുത്തിടെയായി അവൻ വല്ലാതെ ക്ഷിണിച്ചിട്ടുണ്ടെന്ന കാര്യം എല്ലാവരും ശ്രദ്ധിച്ചിരുന്നതാണ്.എല്ലാവരും ഭയന്നുപോയി.ഉടൻതന്നെ ഡോക്ടറെ കാണാൻ കുടുംബാംഗങ്ങൾ തീർച്ചയാക്കി.ഇതുകണ്ട് മുനീർ പുഞ്ചിരിച്ചുകൊണ്ട് കളിയാകുമ്പോലെ പറഞ്ഞു.
"മനുഷ്യനായാൽ ഇതൊക്കെ സാധാരണയാണ്. പ്രശറും ഷുഗറും ഒക്കെ ഉണ്ടാകുമല്ലോ. ഇതിലേതെങ്കിലും ഒന്ന് താഴുകയോ ഉയരുകയോ ചെയ്താൽ പോരെ. അതിന് ഭയക്കേണ്ടകാര്യമൊന്നുമില്ല."
മുംതാസിന്റെ മനസ്സിന് അശ്വാസം കിട്ടിയില്ല. വീട്ടുകാരോട് വിവരം പറഞ്ഞിട്ട് മുംതാസ് മുനീറിനെയും കൊണ്ട് നഗരത്തിലെ പ്രശസ്ത ആശുപതിയിലേയ്ക്ക് തിരിച്ചു.
ജനറൽ മെഡിസിനിൽ ആണ് കാണിച്ചത്.മെയിൻ ഡോക്ടറായ 'മാത്യൂസ് ' സാറിനെ.ജനറൽമെഡിസിനിലെ പേരുകേട്ട ഡോക്ടറാണ് അദ്ദേഹം. ചീട്ടിനുമാത്രം നാനൂറു രൂപയാകും.ഡോകടറെ കാണാൻ ആളുകൾ ക്യൂവാണ്. സ്പെഷ്യൽ ചീട്ടെടുത്തു.മുനീറിനെ വിശദമായി പരിശോധിക്കുകയും ചെറിയ ഏതാനും ചില ചെക്കപ്പുകൾ നടത്തുകയും ചെയ്തു ഡോക്ടർ. ഡോക്ടറുടെ മുഖത്ത് എന്തൊക്കെയോ സംശയം ഉടലെടുക്കുന്നതതായി മുംതാസിന് തോന്നി. അതോടൊപ്പം തന്നെ ഒന്നുമില്ല എല്ലാം തന്റെ വെറും തോന്നലാണ് എന്ന് അവൾ ആശ്വസിക്കുകയും ചെയ്തു.
ഡോക്ടർ മുനീറിന്റെ ജീവിതപശ്ചാത്തലത്തെക്കുറിച്ചും പാരമ്പര്യ രോഗങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചു. തുടർന്ന് ഏതാനും ബ്ലഡ് ടെസ്റ്റുകളും മറ്റും കുറിച്ചുകൊണ്ട് പറഞ്ഞു.
"ഇതിന്റെയൊക്കെ റിസൾട്ട് കിട്ടട്ടെ അതിനുശേഷം നമുക്ക് നോക്കാം. ഭയപ്പെടാതെ പോയിട്ട് വരൂ."
ഉച്ചകഴിഞ്ഞപ്പോൾ ഈ ടെസ്റ്റുകളുടെയെല്ലാം റിസൾട്ടുമായി മുനീർ തനിച്ച് ഡോക്ടറെ കാണാനെത്തി.റിസൽറ്റുവാങ്ങി സൂക്ഷ്‌മമായി പരിശോധിച്ചിട്ടു ഏതാനുംനിമിഷം മിണ്ടാതിരുന്നതിനുശേഷം ഡോക്ടർ ആർക്കോ ഫോൺ ചെയ്ത് എന്തൊക്കെയോ സംസാരിച്ചു. എന്നിട്ട് പറഞ്ഞു.
"കാര്യങ്ങളൊക്കെ വിവേകപൂർവ്വം ഉൾക്കൊള്ളാൻ പ്രാപ്തനാണ് നിങ്ങൾ എന്ന് ഞാൻ കരുതുന്നു.അതുകൊണ്ടുതന്നെ പറയാം."
"എന്താണ് ഡോക്ടർ... എന്തായാലും തുറന്നുപറഞ്ഞുകൊള്ളൂ...എന്തും ഉൾക്കൊള്ളാൻ തയ്യാറായിട്ടാണ് ഞാൻ തനിച്ചുവന്നത്."
ഒരുനിമിഷം ഞെട്ടിപ്പോയി.തലകറങ്ങുന്നതുപോലെ.ഒരുനിമിഷം മേശയിൽ മുറുക്കെപിടിച്ചുകൊണ്ട് അവൻ സ്തംഭിച്ചിരുന്നു. അവന്റെ കണ്ണിൽനിന്നും കണ്ണുനീർതുള്ളികൾ പിറവിയെടുത്തു.
ഈ സമയം ഡോക്ടറുടെ കരങ്ങൾ അവന്റെ തോളിൽ പതിഞ്ഞു.
"സമാധാനിക്കൂ... മുനീർ.നമുക്ക് ചികിൽസിക്കാം. വൈദ്യശാസ്ത്രത്തിനു കഴിയുന്നതൊക്കെ ചെയ്യാം. അതിനുള്ള പണവും ആളും ഒക്കെ താങ്കൾക്കുണ്ടല്ലോ. പിന്നെ പ്രാർത്ഥിക്കാം. ബാക്കിയൊക്കെ ദൈവത്തിന്റെ കൈയിലല്ലേ."
ഇരുകൈകൾകൊണ്ടും മുഖംപൊത്തി അവൻ പൊട്ടികരഞ്ഞു. എന്നിട്ട് ഇടർച്ചയോടെ പറഞ്ഞു.
"നോക്കൂ ഡോക്ടർ... ഈ വിവരം എന്റെ വീട്ടുകാർ അറിയരുത്.എന്റെ ഭാര്യ അവൾ ഗർഭിണിയാണ്.എല്ലാം പഴയതുപോലെ തന്നെ ഇരിക്കട്ടെ. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ഞാൻ പെരുമാറും."
ഡോക്ടറുടെ ഉറപ്പും വാങ്ങി വിങ്ങുന്ന ഹൃദയവുമായി അവൻ വീട്ടിലേയ്ക്ക് തിരിച്ചു. ആ യാത്രയിൽ മാനസികമായി ചില തയ്യാറെടുപ്പുകളൊക്കെ അവൻ എടുത്തുകഴിഞ്ഞിരുന്നു. സംയമനത്തോടെ പെരുമാറാനാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.കഴിവതും അമിതസ്നേഹം ആരോടും പ്രകടിപ്പിക്കാതിരിക്കുക. രോഗത്തിന്റെ ഗൗരവം ഭാര്യയും മാതാപിതാക്കളും അറിയാതിരിക്കണമെങ്കിൽ... ആരോഗ്യസംബദ്ധമായ ക്ഷീണം മാത്രമായി പ്രശ്നത്തെ നിസാരവൽകരിക്കുക.പിന്നീട് എല്ലാകാര്യങ്ങളും വഴിയേ ഡോക്ടർ തന്നെ എല്ലാവരോടും പറഞ്ഞുകൊള്ളാമെന്നാണ് വാക്ക്തന്നിരിക്കുന്നത്.
തന്റെ ജീവിതത്തിലെ നല്ല നാളുകൾ വിടപറഞ്ഞിരിക്കുന്നു എന്ന് അവനുതോന്നി. ഇത്ര സ്നേഹനിധിയായ ഒരു പെണ്ണിനെ ആർക്കും കൂട്ടിന് കിട്ടിയിട്ടുണ്ടാവില്ല. അവൾക്കൊപ്പം ഇനിയെത്രനാൾ ജീവിക്കും എന്ന് പറയാനും കഴിയില്ല.
മടങ്ങുംവഴി പള്ളിയിൽ കയറി രണ്ടു റക്കഅത്തു നമസ്കരിച്ചു. തുടർന്ന് പള്ളിയോട് ചേർന്നുള്ള മക്ബറയിൽ പോയി യാസീൻ ഓതിയിട്ട് ആ മഹാനുഭാവനെ സാക്ഷിനിറുത്തി അള്ളാഹുവിനോട് പ്രാർത്ഥിച്ചു. കാരുണ്യവാനായ പടച്ചവൻ ഹൃദയംപൊട്ടി വിളിച്ചുകൊണ്ട് പ്രാർത്ഥിച്ചാൽ അത് കേൾക്കാതിരിക്കില്ല. അവന്റെ മനസ്സ് അങ്ങനെ ആശ്വസിച്ചു.
പള്ളിയിൽനിന്നിറങ്ങി കടയിൽ നിന്ന് ഏതാനും ഫ്രൂട്സും, കുറച്ച് ബേക്കറിയും വാങ്ങിക്കൊണ്ട് നേരെ വീട്ടിലേയ്ക്ക് തിരിച്ചു. കാർ പോർച്ചിൽ നിർത്തിയിട്ട് ഇറങ്ങുമ്പോൾ ഉമ്മാ പൂമുഖത്ത് നോക്കിയിരിപ്പുണ്ട്.
"എന്താണ് മോനെ പരിശോധനയുടെ റിസൾട്ട്.?"
"ഏയ് ഒന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.മുംതാസ് എവിടെ.?"
അവൻ പൂമുഖത്തേയ്ക്ക് കയറി.
"അവൾ അകത്തു കിടക്കുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചപ്പോൾ ചെറുതായി ശർദിച്ചു.അതിന്റെ ക്ഷീണം."
ഉമ്മാ പറഞ്ഞു.
അവൻ മുറിയിലേയ്ക്ക് ചെന്നു. മുംതാസ് കണ്ണുകൾ തുറന്ന് വാതിൽക്കലേയ്ക്ക് നോക്കികൊണ്ട് കിടക്കുകയാണ്. അവനെ കണ്ടതും ആവേശത്തോടെ അവൾ എഴുനേറ്റു.
"ഡോക്ടർ എന്തുപറഞ്ഞു.?"
"എന്തുപറയാൻ...സാധാരണ മനുഷ്യർക്കൊക്കെ ഉണ്ടാകുന്നതൊക്കെയെ എനിക്കും ഉള്ളൂ. ആരോഗ്യത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കാൻ പറഞ്ഞു."
മുഖത്ത് അല്പംപോലും ദുഃഖം നിഴലിക്കാതെ അവൻ പറഞ്ഞു.
പറഞ്ഞത് വിശ്വാസം വരാത്തതുപോലെ മുഖത്തേയ്ക്ക് അവൾ സൂക്ഷിച്ചു നോക്കാൻ തുടങ്ങിയതും അവൻ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു.
"ഞാൻ ഡ്രസ്സുമാറട്ടെ. കുളിച്ചിട്ട് ഒന്ന് കിടക്കണം. യാത്രയുടെ വല്ലാത്ത ക്ഷീണം."
അവൻ പെട്ടെന്ന് വസ്ത്രങ്ങൾ മാറിയിട്ട് പുറത്തേക്കിറങ്ങി.കുളികഴിഞ്ഞു ഇറങ്ങിവരുമ്പോൾ ഉമ്മാ ഡൈനിംങ് ടേബിളിൽ ചായ എടുത്തുവെക്കുകയായിരുന്നു.
"എനിക്കിപ്പോൾ ഒന്നും വേണ്ടുമ്മാ."
അവൻ പറഞ്ഞു.
"അതെന്താ നീ പുറത്തുനിന്നു ചായ കുടിച്ചോ.?"
"അതല്ല...നല്ല ക്ഷീണം ഒന്ന് കിടക്കട്ടെ."
"ഈ സമയത്തോ...നീ കുടിക്കാതെ അവള് കുടിക്കുമോ? അവള് ആണെങ്കിൽ ഉച്ചയ്ക്ക് ചോറുകൂടി ഉണ്ടിട്ടില്ല."
"മോളെ എണീറ്റുവാ ചായ കുടിക്കാം. മുനീറ് നിന്നെ കാത്തിരിക്കുന്നു."
ഉമ്മാ അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു.
മുംതാസ് മെല്ലെ എഴുന്നേറ്റ് വന്നു. അവൾക്കുവേണ്ടിയല്ല താൻ കഴിക്കാൻ വേണ്ടിയാണ് അവൾ വരുന്നതെന്ന് അവന് മനസ്സിലായിരുന്നു.
അവൻ ഏതാനും ഓറഞ്ചും മുന്തിരിയും എടുത്തു അവളുടെ പ്ളേറ്റിലേക്കിട്ടു. ഒപ്പം ഉമ്മാ ഏതാനും പലഹാരങ്ങളും പ്ളേറ്റിൽ വിളമ്പി.
"എനിക്ക് കുറച്ചു മതിയുമ്മാ... ഇക്കാക്ക് കൊടുത്തോളൂ."
അവൾ പറഞ്ഞു.
"അതുപോര നീ കൂടുതൽ കഴിക്കണം.പഴയതുപോലെയല്ല നിന്റെ വയറ്റിൽ ഒരാളുകൂടിയുണ്ട്."
എല്ലാവരും കൂടി മെല്ലെ ചായ കുടിക്കാൻ തുടങ്ങി.മറ്റുള്ളവരെ ബോധിപ്പിക്കാനെന്നോണം ഒരു അട കഴിച്ചശേഷം ചായ എടുത്തുകുടിച്ചുകൊണ്ട് അവൻ തീറ്റ അവസാനിപ്പിച്ചു. എന്നിട്ട് മുന്നിലിരുന്ന ഓറഞ്ച് എടുത്തു മുംതാസിന് കൊടുത്തും. ഉമ്മയ്ക്കും.
ഉമ്മാ അതുവാങ്ങി കഴിച്ചുതുടങ്ങി.മുംതാസ് വീണ്ടും മടിച്ചുമടിച്ചിരുന്നു.
"മോനെ പിന്നെ ഒരുകാര്യം. ഇവളുടെ ഉമ്മാ വിളിച്ചിരുന്നു. ഇവളെ കൂട്ടിക്കൊണ്ടുപോകുന്ന കാര്യം പറയാനായിട്ട്.അടുത്തമാസം ആദ്യം കൂട്ടിക്കൊണ്ടുപോകാമെന്നാണ് പറയുന്നേ.അനിയത്തിയുടെ വീട്ടുകാരും ആ മാസം തന്നെ തീരുമാനിച്ചിരിക്കുകയാണ്."
ഉമ്മാ പറഞ്ഞുനിറുത്തിയിട്ട് മകനെനോക്കി.
അവന്റെ മനസ്സ് അപ്പോൾ പാലവിധചിന്തകളാൽ ഇളകിമറിയുകയായിരുന്നു. മുംതാസിന്റെ മുഖത്തേക്ക് നോക്കാൻപോലും അവന് കഴിഞ്ഞില്ല.അവളുടെ മിഴികൾ തന്നെ ശ്രദ്ധിക്കുകയാണെന്നൊരു തോന്നൽ.ഞാനെന്തോ മറച്ചുപിടിക്കുന്നുണ്ടെന്ന സംശയം അവളിൽ ഉടലെടുത്തിട്ടുള്ളതുപോലെ.
ആ അസ്വസ്ഥത മുഖത്ത് പ്രതിഫലിക്കാതിരിക്കാൻ അവൻ നന്നേ പ്രയാസപ്പെട്ടു.അങ്ങനെ ഒരുവിധം ചായകുടി കഴിച്ച് അവൻ അവിടുന്ന് എഴുന്നേറ്റു പോയി.
രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും മുംതാസ് ആശുപത്രി കാര്യസത്തെക്കുറിച്ച് എന്തൊക്കെയോ അവനോടു ചോദിച്ചെങ്കിലും തന്ത്രപൂർവ്വം ഓരോന്നുപറഞ്ഞുകൊണ്ട് അവൻ ഒഴിഞ്ഞുമാറി. അവന്റെ ഉള്ളം ഉമിത്തീപോലെ നീറിപുകഞ്ഞുകൊണ്ടിരുന്നു.
(തുടരും...)