mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 2

വൈകുന്നേരം കടയിൽ നിന്നിറങ്ങാൻ അൽപ്പം വൈകി. ശനിയാഴ്ച ദിവസമായിരുന്നു. പോരാത്തതിന് മസാവസാനം ശമ്പളദിവസവും.പുതിയ ഐറ്റംസ്സിന്റെ കണക്കെടുപ്പും മറ്റും നടത്തുന്നത് മസാവസാനമാണ്.

ബോംബെയിലെയും, ഗുജറാത്തിലെയുമൊക്കെ വലിയ കമ്പനികളിൽ നിന്നാണ് തുണി വരുന്നത്.ഇങ്ങനുള്ള ദിവസം ഹാജിയാർ വലിയ സന്തോഷത്തിലായിരിക്കും. പ്രതീക്ഷിക്കാത്ത വിധം കച്ചവടം കിട്ടിയ ദിവസമാണെങ്കിൽ പറയുകയും വേണ്ട. അങ്ങനുള്ളദിവസം ഹാജിയാരുടെ വക എന്തെങ്കിലുമൊക്കെ സൽക്കാരം ജോലിക്കാർക്ക് കിട്ടിയെന്നുവരും.

ഒരുമാസത്തെ ശമ്പളം കിട്ടി. അതിന്റെ സന്തോഷം മുംതാസിനും ഉണ്ടായിരുന്നു. വീട്ടിലേയ്ക്ക് എന്തെങ്കിലുമൊക്കെ വാങ്ങണം. ഉമ്മാക്ക് ഒരു നൈറ്റിയും, സഹോദരിമാർക്ക് ഓരോ ചുരിദാർ പീസും അവൾ കടയിൽ നിന്ന് വാങ്ങി.പിന്നെ കുറച്ചു പലഹാരങ്ങളും. എല്ലാം കഴിഞ്ഞപ്പോൾ സമയം ഒരുപാട് വൈകി. സൽമ ഇത്ത അഞ്ചുമണിക്കേ മടങ്ങി.ഗ്രാമത്തിലേക്കുള്ള ലാസ്റ്റ്ബസ്സാണ് അവൾക്ക് കിട്ടിയത്.

കവലയിൽ ബസ്സിറങ്ങി വീട്ടിലേക്കുള്ള പോക്കറ്റുറോഡിലൂടെ വേഗംനടന്നു.എങ്ങും ഇരുട്ട് വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. കിളികളുടെയും, മറ്റും കലപില ശബ്ദം. നിശബ്ദത തളംകെട്ടിനിൽക്കുന്ന തെങ്ങിൻതോപ്പുകളും, നേൽപ്പാടങ്ങളും. ചുറ്റുവട്ടം വീടുകൾ കുറവാണ്.

ഉള്ളിൽ ചെറിയ ഭയംതോന്നി.നാട്ടിൽ ഏതാനും നാളുകൾക്കു മുൻപ് രാത്രി സഞ്ചരിച്ച ഒരു പെൺകുട്ടിയെ ഏതോ ആക്രമികൾ ഉപദ്രവിച്ചു കൊലപ്പെടുത്തിയ സംഭവം കണ്മുന്നിൽ തെളിഞ്ഞുനിന്നു.മുന്നോട്ട് നടക്കാനാവാത്തവിധം ഭയം മനസ്സിൽ പിറവിയെടുക്കുന്നു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. അറിയാവുന്ന ദിക്കറുകളൊക്കെ ഓതി. അരകിലോമീറ്റർ നടന്നാൽ വീടെത്താം. കുറച്ചുകൂടി മുന്നോട്ടുപോയാൽ കാവാണ്. അതുവഴി കടന്നുപോകുന്ന കാര്യം മനസ്സിലോർത്തപ്പോൾ വല്ലാത്തൊരു നടുക്കമുണ്ടായി. കാലുകൾക്ക് വേഗതയേറി. രണ്ടും കൽപ്പിച്ചു മുന്നോട്ടോടാൻ തന്നെ അവൾ തീരുമാനിച്ചു.

പെട്ടെന്നാണ് മങ്ങിയഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഒരു വണ്ടിയുടെ വെളിച്ചം കണ്ണിൽവന്നുതറച്ചത്.ഭയത്തോടെ വഴിയരികിലേയ്ക്ക് ഒതുങ്ങി നിൽകുമ്പോൾ ഞെട്ടിച്ചുകൊണ്ട് വണ്ടി അരികിൽ വന്നുനിന്നു. ഞെട്ടലോടെ തല ഉയർത്തി ആരെന്നറിയാനായി നോക്കുമ്പോൾ നിറപുഞ്ചിരിയോടെ സൽമ ഇത്ത.

"എന്താടി പേടിച്ചുപോയോ...?"

ഒന്നും മിണ്ടിയില്ല. ശ്വാസം ഒന്ന് വലിച്ചുവിട്ടു. ശരിക്കും പേടിച്ചുപോയി എന്ന് എങ്ങനെ ഇത്തയോട് പറയും.

"എന്താ ഇന്നിത്ര വൈകിയത്.ഞാനോർത്തു നീ എത്തിയിട്ടുണ്ടാവുമെന്ന്. ഉമ്മാ വന്നു പറഞ്ഞപ്പോഴാണ് ഞാൻ വിവരം അറിഞ്ഞത്."

"ഒന്നും പറയണ്ട ഇത്താ... മാസാവസാനമല്ലേ... പോരാത്തത്തിനു ശനിയാഴ്ചയും.കടയിൽ നല്ല തിരക്കായിരുന്നു."

"ഉം വേഗം കയറിക്കോ..."

ഇത്താ വണ്ടി തിരിച്ചു.

"നീ ഇത്ര വയ്കുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെയും കൊണ്ടേ വരുമാരുന്നുള്ളൂ."

ഇത്താ വീടിനുമുന്നിൽ വണ്ടിനിറുത്തി അവളെ ഇറക്കിയിട്ട് നാളെ കാണാമെന്നുപറഞ്ഞുകൊണ്ട് പിരിഞ്ഞുപോയി.

പുറത്തെ ലൈറ്റ് തെളിഞ്ഞുകിടക്കുന്നുണ്ട്. പൂമുഖത്ത് ആരുമില്ല.

"ഉമ്മാ...ഉമ്മാ..."

ഉമ്മാ ഓടിയിറങ്ങിവന്നു.

"എന്താ ഇത്ര വൈകിയത്.?"

"ഞാൻ വിളിച്ചു പറഞ്ഞില്ലാരുന്നോ... ഇന്ന് മാസാവസാനമാണ് കുറച്ചു വയ്കുമെന്ന്."

"എന്നുവെച്ചു ഇത്രതാമസിക്കുമോ...?"

അവൾ മിണ്ടിയില്ല.

"ഇതെന്താ.?"

സഹോദരിമാർ കൈയിലിരുന്ന പൊതികളിലേയ്ക്ക് നോക്കി.

"ഉമ്മാക്ക് ഒരു നൈറ്റി, നിങ്ങൾക്ക് ഓരോ ചുരിദാർതുണി."

സഹോദരിമാർ ആവേശത്തോടെ കവർവാങ്ങി തുറന്നു.ഇരുവർക്കും നല്ല ചുരിദാർ ഒന്നുപോലുമില്ല. വിലകുറഞ്ഞതെങ്കിലും ഇത്താത്ത കൊണ്ടുവന്നത് അവർക്ക് സന്തോഷമായി.

"നിനക്കൊന്നും വാങ്ങിയില്ലേ...?"

ഉമ്മാ അവളെ നോക്കി.

"എനിക്ക് പിന്നെയായാലും വാങ്ങാല്ലോ. ഞാനൊരു ചിട്ടിക്ക് ചേർന്നിട്ടുണ്ട്. അതിന് പണം ഇറക്കണം."

"എന്നാലും നിനക്കുകൂടെ ഒന്ന് വാങ്ങാരുന്നു.ദിവസവും ഇട്ടുകൊണ്ടുപോകാൻ നല്ലതൊന്നും ഇല്ലല്ലോ.?"

"അടുത്തമാസമാവട്ടെ വാങ്ങാം... ഉമ്മാക്കെത്താ ഒരു വല്ലായ്മ.?"

"ചെറിയൊരു തലവേദന.നിന്നെ ഓർത്തിട്ടാവും."

"എന്തിന് ഉമ്മാക്ക് വിശ്രമിച്ചുകൂടാരുന്നോ.?"

അവൾ ഉമ്മയെ ചേർത്തുപിടിച്ചുകൊണ്ട് കസേരയിൽ ഇരുത്തി.

"എനിക്കൊന്നുമില്ല നീ പോയി വസ്ത്രംമാറി കുളിക്കാൻ നോക്ക്. മക്കളെ ഇത്താക്ക് ചായ എടുത്തുകൊടുക്ക്."

ഉമ്മാ അകത്തേയ്ക്ക് നോക്കി പറഞ്ഞു.

അവൾ കുളികഴിഞ്ഞ് എത്തുമ്പോൾ സഹോദരിമാർ പുതിയ ചുരിദാർതുണി കിട്ടിയതിന്റെ സന്തോഷവുമായി ചായ എടുത്തുവെച്ചുകഴിഞ്ഞിരുന്നു.

ഇലയട കൂട്ടി അവൾ ചായകുടിച്ചു.ചായകുടിച്ചിട്ടു നോക്കുമ്പോൾ ഉമ്മാ എന്തോ ആലോചനയിൽ മുഴുകി മുകളിലേയ്ക്ക് നോട്ടമയച്ചുകൊണ്ട് ഇരിക്കുന്നത് കണ്ടു.

"മോളേ ഈ വർഷമെങ്കിലും ഈ വീടൊന്നു പൊളിച്ചു മേയണ്ടേ.?"

"വേണം ഉമ്മാ. ഞാൻ ആ പണിക്കനോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തിരക്കല്ലേ...നാളെ ഒന്നുകൂടി കണ്ടുപറയാം."

"ഒരുപാട് കേടുപാടുകൾ ഉണ്ടെങ്കിൽ നമ്മൾ എന്തുചെയ്യും. അതിനുമാത്രം പൈസ നമ്മുടെ കൈയ്യിലുണ്ടാകുമോ.?"

"തികഞ്ഞില്ലെങ്കിൽ മുതലാളിയോട് ചോദിക്കാം. വീടിന്റെ ആവശ്യത്തിനാണെന്നു പറഞ്ഞാൽ കടം തരാതിരിക്കില്ല."

"അതെങ്ങനേലും നടക്കും.എനിക്കതല്ല..."

ഉമ്മാ ഇടയ്ക്കുവെച്ചു നിറുത്തി.

"എന്താണുമ്മാ...?"

"മുഹ്‌സിനാടെ കാര്യം. ഓളെ തുടർന്നു പഠിപ്പിക്കണ്ടെ. കോളേജ് തുറക്കാറായി.എന്നും പറഞ്ഞുകൊണ്ട് അവളുടെ ഒരു കൂട്ടുകാരി ഇന്നിവടെ വന്നിരുന്നു."

അവൾ ഒന്നും മിണ്ടിയില്ല. എന്താണ് പറയുക..എന്തുകണ്ടിട്ടാണ് മറുപടി പറയുക.

"എന്താ മോളേ നീയൊന്നും പറയാത്തത്.?"

"ഞാനെന്താണ് ഉമ്മാ ഇപ്പോൾ പറയുക.എങ്ങനെയും അവളെ തുടർന്നു പഠിപ്പിക്കണം."

"ഞാൻ പറഞ്ഞെന്നേയുള്ളൂ...ങ്ഹാ പടച്ചവൻ എന്തേലും ഒരുവഴി കാട്ടിത്തരാതിരിക്കൂല്ല.നിന്നോടല്ലാതെ ഞാൻ ആരോടാണ് ഇതൊക്കെ പറയുക."

ശരിയാണ്.മൂത്ത മകൾ താനാണ്.ഉമ്മാക്ക് സങ്കടങ്ങൾ പറയാൻ ബാപ്പയോ, ആണ്മക്കളോ ഇല്ല. പക്ഷേ, തന്റെ സങ്കടം താൻ ആരോട് പറയും.

ബാങ്ക് വിളി ഉയർന്നുപൊങ്ങി. ഉമ്മാ തട്ടം നേരെയിട്ടുകൊണ്ട് വുളു എടുക്കാനായി മുറ്റത്തേക്കിറങ്ങി.

അവൾ ആലോചിച്ചു എന്ത് ചെയ്യും.എവിടെ തുടങ്ങും.ആരോട് സഹായം ചോദിക്കും.ആരെങ്കിലും തന്നെ സഹായിക്കുമോ ആയിരംരൂപപോലും നീക്കിയിരുപ്പില്ല. നാലാളുടെ ജീവിതം പോലും തട്ടിമുട്ടിയാണ് കഴിഞ്ഞുപോകുന്നത്.മുറ്റത്തെ ഇരുട്ടിലേയ്ക്ക് നോട്ടമയച്ചുകൊണ്ട് അവൾ കണ്ണുനീർ തുടച്ചു.എന്നിട്ട് സഹോദരിമാരെ കാണിക്കാനായി മുഖത്തൊരു പുഞ്ചിരി വിടർത്തി.സങ്കടങ്ങളുടെ വേദനകലർന്ന ചിരി.

തുടരും

     

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ