mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 3

നഗരത്തിനു തിരക്കേറിക്കൊണ്ടിരുന്നു.വാഹനങ്ങൾ നാലുപാടും ചീറിപ്പാഞ്ഞു.വിവിധതരം കച്ചവടക്കാർ, ജോലിക്കാർ, സ്കൂൾ കുട്ടികൾ എല്ലാംകൂടി ബഹളമയം.

സമയത്തിന് എത്തിച്ചേർന്നതുകൊണ്ട് മുതലാളിയുടെ ഇഷ്ടക്കേട് സമ്പാദിക്കേണ്ടി വന്നില്ല എന്നുള്ള സന്തോഷം മുംതാസിന് ഉണ്ടായിരുന്നു.പതിവുപോലെ കടയുടെ കവാടം കടന്നുവരുമ്പോൾ കൗണ്ടറിൽ ഹാജിയാർ ഉണ്ടായിരുന്നില്ല. അതങ്ങനാണ് നേരത്തേ വരുന്ന ദിവസങ്ങളിൽ അദ്ദേഹം ഉണ്ടാവില്ല. ഒരഞ്ചുമിനുട്ടു വൈകിയാലോ കവാടത്തിൽ തീപറക്കുന്ന നോട്ടവുമായി ഹാജിയാർ നിൽക്കുന്നുണ്ടാകും.മാനേജർക്ക് മുന്നിൽ താനെത്തിയെന്ന് അറിയിപ്പ് കൊടുക്കുമ്പോൾ അവൾ പുഞ്ചിരിയോടെ പറഞ്ഞു.

"സാറേ, ഇന്ന് ഞാൻ നേരത്തേ എത്തിയെന്ന് ഒന്നു പറഞ്ഞേക്കണേ..."

"മുംതാസിന്റെ കഷ്ടകാലം. മുതലാളി ഇപ്പോൾ സുഹൃത്തിന്റെ വണ്ടിയിൽ കയറി പോയതേയുള്ളൂ.മാനേജർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു."

"ങ്‌ഹും..."

അവൾ ഡ്രസ്സിങ് റൂമിലേയ്ക്ക് നടന്നു. ദരിച്ചിരുന്ന ചുരിദാർ മാറ്റി യൂണിഫോം സാരി ഉടുത്തു.അഴിച്ചവസ്ത്രങ്ങൾ മടക്കിവെച്ചു. തുടർന്ന് കുടിവെള്ളം ബോട്ടിലിൽ നിന്ന് ഒരുഗ്ലാസ് വെള്ളം എടുത്തുകുടിച്ചു. വെള്ളം ഉള്ളിൽ ചെന്നപ്പോൾ വല്ലാത്ത ഉന്മേഷം തോന്നി. ഈ സമയം ജമീല ഇത്തയുടെ വിളിയെത്തി.

"മുംതാസ് ഇങ്ങോട്ട് വരൂ... ഇന്നെന്തുപറ്റി നേരത്തെയാണല്ലോ.?"

അൽപം പരിഹാസത്തോടെ ഇത്താ ചോദിച്ചു.

ഇത്തയുടെ നിർദേശപ്രകാരം തുണികൾ അടുക്കിവെക്കുമ്പോൾ മുംതാസ് ആലോചിക്കുകയായിരുന്നു. ജമീല ഇത്താക്ക് എന്താണ്. എന്തിനാണ് ജോലിക്കാരോട് ഇത്ര ദേശ്യം. മറ്റൊരു നിർവാഹവുമില്ലാഞ്ഞിട്ട് ജീവിക്കാൻ വേണ്ടിയല്ലേ ഇവിടെ താനുൾപ്പെടെയുള്ളവർ ജോലിക്ക് വരുന്നത്.ഇത്താ പറയുന്നതൊക്കെ അതുപോലെ അനുസരിക്കാറുമുണ്ട് എന്നിട്ടും...

ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് കുറച്ചുസമയം വിശ്രമമുണ്ട്. പതിനഞ്ചുമിനിട്ട്. ഇത്താ പത്രം വായിച്ചുകൊണ്ട് ജനാലക്കടുത്തുള്ള കസേരയിൽ ഇരിക്കുക പതിവാണ്. അന്ന് ഊണുകഴിഞ്ഞ സമയം മുംതാസ് ഇത്തയുടെ അരികിലെത്തി.

"ഇത്താ..."

അവൾ മെല്ലെ വിളിച്ചു.

"എന്താടി ഒന്നു പത്രം നോക്കാൻ സമ്മതിക്കൂല്ലേ.?"

എന്തൊക്കെയോ ചോദിക്കണമെന്ന് കരുതിയിരുന്നെങ്കിലും അതൊക്കെ ഉള്ളിലൊതുക്കിക്കൊണ്ട് അവൾ പറഞ്ഞു.

"ഒന്നൂല്ല വെറുതേ വിളിച്ചതാ..."

"അതല്ല... എന്തോ ഉണ്ട്. എന്തായാലും ചോദിച്ചോള്ളൂ..."

ഇത്ത പുഞ്ചിരിച്ചു.

"അതുപിന്നെ ഇത്തക്കെന്താ ഞങ്ങളോടൊക്കെ എപ്പോഴും ദേഷ്യം.?"

"ആഹാ... ദേഷ്യത്തിന്റെ കാരണം എന്താണെന്നു പറഞ്ഞാൽ നീ അതിന് പരിഹാരം ഉണ്ടാക്കിത്തരുമോ.?"

ഇഷ്ടക്കേടോടെ ശബ്ദം കനപ്പിച്ച് അവർ ചോദിച്ചു.

അവൾ നിശ്ചലയായി നിന്നു. ഒരുവിധത്തിലും ഇടപെടാൻ കൊള്ളുന്ന ആളല്ല ഇത്തയെന്ന് അവൾക്കു തോന്നി.

ഏതാനും നേരം നിശബ്ദയായി എന്തോ ഓർത്തിരുന്നിട്ട് അവളെനോക്കി ഇത്താ പറഞ്ഞു.

"എനിക്ക് നിങ്ങളോടൊന്നും ഒരു ദേഷ്യവുമില്ല. ജീവിതം കൊണ്ട് ഞാൻ ഇങ്ങനെയായിപ്പോയതാണ്."

അവൾ ഒന്നും മിണ്ടിയില്ല. ഇത്താ പറയുന്നത് വിശ്വസിക്കണമോ...എന്നവൾ ചിന്തിച്ചു.

"നിനക്കറിയുമോ...സങ്കടംകൊണ്ട് ഞാൻ ഉരുകുകയാണ്. പാവപ്പെട്ടവരുടെ ജീവിതം എങ്ങനെയെന്ന് നിനക്ക് അറിയാമല്ലോ. ഇരുപത്തഞ്ചു വർഷമായി ഞാൻ ജോലിയെടുക്കുന്നു. നനഞ്ഞൊലിക്കുന്ന ആസ്ബറ്റോസ് പെരയിലാണ് ഞാനും എന്റെ മക്കളും ഇന്നും കിടക്കുന്നത്.മഴക്കാലം അടുക്കാറായ ഉള്ളം പിടയ്ക്കാൻ തുടങ്ങും.വീട് ഇടിഞ്ഞുവീണ് എല്ലാരും മരിക്കുമൊ എന്ന് ഭയക്കും.ഒരുദിവസം ജോലിക്ക് പോയില്ലെങ്കിൽ ആ മാസത്തെ കാര്യം മൊത്തം അവതാളത്തിലാവും.പിന്നെ എങ്ങനെ സന്തോഷിക്കും."

ഇത്തയുടെ അവസ്ഥ കേട്ട് അവൾക്ക് സങ്കടം വന്നു. അവൾ നിറകണ്ണുകളൊപ്പി.

"നീയെന്തിനാണ് സങ്കടപ്പെടണത്. ഇതൊക്കെ ഓരോരുത്തരുടെ വിധിയാണ്."

അവളും പറയാൻ തുടങ്ങി ഇത്താക്കുമുന്നിൽ തന്റെ ഉള്ളിലെ സങ്കടങ്ങൾ.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഇത്തയുടെ കൈവിരലുകൾ അവളുടെ കരം കവർന്നു.

"എല്ലാം പടച്ചറബ്ബിന്റെ മുന്നിൽ സമർപ്പിക്കാം അല്ലാതെ നമ്മൾ എന്താ ചെയ്യുക. ദുഃഖത്തിനൊരു സുഖം അവൻ ഈ ഭൂമിയിൽ വെച്ചുതന്നെ തരും എന്ന് വിശ്വസിക്കാം."

അന്നുമുതൽ ഇത്തയുടെ മനസ്സിൽ അവളോടൊരു അനുകമ്പ ഉടലെടുത്തത് അനുഗ്രഹമായി.പിന്നീടുള്ള ദിവസങ്ങളിൽ ഒരു മകളോടുള്ള പോലെ വാത്സല്യം ഇത്താ അവളോട്‌ കാണിച്ചുതുടങ്ങി. മുംതാസിന്റെ പ്രവർത്തി ഗുണം ചെയ്തു എന്നുചുരുക്കം. ഒരു ഞായറാഴ്ച ദിവസം ഇത്താ അവളെ വീട്ടിലേയ്ക്ക് വിരുന്നിനു ക്ഷണിച്ചു.

രാവിലെ ടൗണിൽ നിന്ന് അവളെ കൂട്ടിക്കൊണ്ടുപോകാൻ ഇത്താ വന്നു. ട്രാൻസ്‌പോർട്ടുബസ്സിന്റെ സൈഡുസീറ്റിലിരുന്ന് ഒരു ദീർഘദൂരയാത്ര. യാത്രക്കിടയിൽ തന്റെ നാടിനെക്കുറിച്ചും, ബന്ധുക്കളെക്കുറിച്ചും, തല്ലുകേസിൽ പെട്ട് ജയിലിൽ കഴിയുന്ന മദ്യപാനിയായ ഭർത്താവിനെക്കുറിച്ചുമൊക്കെ ഇത്താ അവളോട്‌ സംസാരിച്ചു.

ഇത്താ ഭർത്താവിനെക്കുറിച്ച് പറഞ്ഞപ്പോൾ അവളുടെ മനസ്സിലേയ്ക്ക് വാപ്പയുടെ രൂപം കടന്നുവന്നു.അവളുടെ ബാപ്പയും ഇത്തയുടെ ഭർത്താവിനെപ്പോലെ മദ്യപാനിയായിരുന്നു. ഒരുനാൾ രാത്രി മദ്യപിച്ചുവരുന്നവഴിക്ക് വണ്ടിതട്ടി മരിച്ചു. ഇപ്പോൾ വർഷം അഞ്ചാകുന്നു. ഒരുകണക്കിന് അത് നന്നായി എന്ന് നാട്ടുകാർ പറയുന്നത് കേൾക്കുമ്പോൾ ഉള്ളം പിടയും.

ബാപ്പയെക്കുറിച്ചുള്ള ഓർമ്മകളൊന്നും നല്ലതല്ല. രാത്രി ഒരുസമയത്താവും പണികഴിഞ്ഞുള്ള വാപ്പയുടെ വരവ്. കുടിച്ച് ലക്കുകെട്ടിട്ടുണ്ടാവും മിക്കവാറും. പിന്നെ വീട്ടിൽ നടക്കുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. ഉമ്മയെ കാര്യമില്ലാതെ ചീത്തവിളിക്കും, തല്ലും. കണ്ണിൽ കണ്ടതൊക്കെ എടുത്തെറിയും.തടസ്സം പിടിക്കാൻ ചെന്നാൽ ആരായാലും അവർക്കും കിട്ടും തല്ലും ചീത്തയും. രാത്രി നേരത്തേ ഉമ്മ മക്കളെ കിടത്തിയുറക്കും. പക്ഷേ, മുംതാസ് ഉറങ്ങാതെ ഉറക്കം നടിച്ചു ഭയന്നുകിടക്കും. ഉമ്മയെ ബാപ്പ എന്തെങ്കിലും ചെയ്യുമോ എന്ന ഭയമായിരുന്നു അവൾക്ക്.

ഒരിക്കൽ ബാപ്പ ഉമ്മയെ തല്ലിയപ്പോൾ ഉറങ്ങാതെ കിടന്ന അവൾ എതിർത്തു. കവിളടച്ചുള്ള അടിയായിരുന്നു ബാപ്പയുടെ മറുപടി. കണ്ണിൽ ഇരുട്ടുകയറി.

"തള്ളയെപ്പോലെ നീയും എന്നെ എതിർക്കുന്നോ... കൊന്നുകളയും ഞാൻ."

മുടികുത്തിൽ ചുറ്റിപ്പിടിച്ച് ബാപ്പ അന്ന് ആക്രോഷിച്ചു.

എന്തിനാണ് ബാപ്പ ഇങ്ങനെ ഉപദ്രവിക്കുന്നത്.ആരോടുള്ള പകയാണ് ബാപ്പ മക്കളോടും ഭാര്യയോടും തീർക്കുന്നത്. അവൾ പലപ്പോഴും ചിന്തിക്കും. കുടിച്ചു കൈയിലുള്ള പണം തീർന്നുപോകുമ്പോഴാണ് ബാപ്പക്ക് കലിയിളകുന്നതെന്ന് പിന്നീട് ഉമ്മാ പറഞ്ഞ് അവളറിഞ്ഞു.

ആരും ഒരിക്കലും ഇഷ്ടപെടാത്ത ഒരു സ്വഭാവമായിരുന്നു ബാപ്പയുടേത്.വഴിവിട്ട ജീവിതംകൊണ്ട് വന്നുചേർന്നയോഗം. കൂട്ടുകെട്ടിനാൽ വഴിതെറ്റിപ്പോയ ജീവിതം.

ഉമ്മാ പറഞ്ഞ് അവൾ കേട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞനാളുകളിൽ മാന്യമായി ജോലിചെയ്തു കുടുംബം നോക്കിയിരുന്ന എല്ലാവർക്കും പ്രിയപ്പെട്ട മനുഷ്യനായിരുന്നു ബാപ്പയെന്ന്. കൂട്ടുകെട്ടാണ് വാപ്പയെ വഴിതെറ്റിച്ചത്. കുടിയന്മാരായ കൂട്ടുകാർ വാപ്പയെ കുടിക്കാനും ചീട്ടുകളിക്കാനും പ്രേരിപ്പിച്ചു. പതിയെപതിയെ ബാപ്പ അതിന് അടിമയായി. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ഉമ്മാ സഹിച്ച കഷ്ടപ്പാടുകൾ ഒരുമനുഷ്യായുസ്സിൽ സഹിക്കാവുന്നതിനപ്പുറമാണെന്ന് മുംതാസിനു പലപ്പോഴും തോന്നിയിട്ടുണ്ട്. കൂലിപ്പണി ചെയ്ത് ഉമ്മാ മൂന്നുമക്കളെ പോറ്റിവളർത്തി. തളരാതെ ജീവിതം നയിച്ചു.

തുടരും... 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ