mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 11

ഡോക്ടറുടെ കൺസൽട്ടിങ് റൂമിനുമുന്നിൽ തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ് ഇരുവരും. ആഴ്ച അവസാനദിവസം ആയതിനാൽ നല്ല തിരക്കുണ്ട്.

നേരത്തെ വിളിച്ചു ബുക്ക് ചെയ്തിട്ടും ഉച്ചയോടുകൂടിയുള്ള ചീട്ടാണ് കിട്ടിയിരിക്കുന്നത്. സമയം ഒരുമണിയോട് അടുക്കുന്നു. മുനീറിന്റെ മനസ്സിൽ വല്ലാത്ത ആസ്വസ്ഥതയും ഭയവുമൊക്കെ പെരുകിക്കൊണ്ടിരുന്നു.

ഏതാനും ദിവസങ്ങളായി മുനീറിന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ അസ്വഭാവികത ഉള്ളതുപോലെ മുംതാസിന് തോന്നിത്തുടങ്ങിയിരിക്കുന്നു.വെറും ആരോഗ്യ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂവെങ്കിൽ പിന്നെന്തിനാണ് ദിവസവും മുനീർ മരുന്ന് കഴിക്കുന്നതെന്ന് അവൾക്ക് സംശയം തോന്നി. അതവൾ അവനോട് പലവട്ടം ചോദിക്കുകയും ചെയ്തു. എന്തുപറയണമെന്നറിയാത്ത അവസ്ഥ. എങ്ങനെ അവളോട്‌ ഇത് തുറന്നുപറയും. പറയാതിരുന്നിട്ടും കാര്യമില്ല. അത് ചിലപ്പോൾ വലിയ ദുരന്തത്തിന് കാരണമായേക്കും.

ഒന്നാമത്തെ പ്രശ്നം മുംതാസ് ഗർഭിണിയാണ് എന്നുള്ളതാണ്. അവൾക്കെന്തെങ്കിലും മാനസികവിഷമം ഉണ്ടായാൽ അത് വയറ്റിൽ വളരുന്ന കുഞ്ഞിനേയും ബാധിക്കും. കുഞ്ഞിനെ പ്രസവിക്കാൻ അവൾ ആരോഗ്യത്തോടെ ഇരുന്നെന്നുതന്നെ വരില്ല. എല്ലാരഹസ്യങ്ങളും ഇത്രനാളും ഒളിച്ചുവെച്ചു. ഇനിയും അത് വയ്യ. ഡോക്ടർ തന്നെ എല്ലാം അവളോട് തുറന്നുപറയട്ടെ. ആ സമയം എന്തുപറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുക.

നേഴ്സ് മുനീറിന്റെ പേര് വിളിച്ചതും അവൻ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു. തങ്ങളുടെ ഊഴം വന്നെത്തിയിരിക്കുന്നു. മുംതാസിന്റെ കൈയും പിടിച്ചുകൊണ്ട് അവൻ ഡോക്ടറുടെ റൂമിലേയ്ക്ക് പ്രവേശിച്ചു. നിറഞ്ഞ പുഞ്ചിരിയോടെ ഡോക്ടർ അവരെ സ്വാഗതം ചെയ്തു.

"മുനീർ എന്തൊക്കെയുണ്ട് വിശേഷങ്ങൾ...സുഖമല്ലേ.?"

അവൻ വേദനയോടെ അതേയെന്ന് തലയാട്ടി. കാര്യങ്ങളൊക്കെ നേരത്തേ തന്നെ അവൻ ഡോക്ടറെ വിളിച്ചു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഏതാനും നേരം ഇരുവരുടെയും വിശേഷങ്ങളൊക്കെ ചോദിച്ചിട്ട് കുറച്ചുനേരം എന്തിനോ തയ്യാറെടുക്കുമ്പോലെ മിണ്ടാതിരുന്നിട്ട് ഡോക്ടർ മെല്ലെ പറഞ്ഞു.

"മുംതാസിന് ഇരുപത്തഞ്ചു വയസ്സായില്ലേ. ഞാൻ പറയാൻപോകുന്നത് ശാന്തമായിട്ട് കേട്ട് മനസ്സിലാക്കണം. അതായത് കാര്യങ്ങൾ അതിന്റെ ഗൗരവത്തോടെ ഉൾക്കൊള്ളണം. മുംതാസ് ഒരു അമ്മയാക്കാൻ തയ്യാറെടുക്കുകയാണെന്ന ഓർമ്മവേണം."

ഡോക്ടർ ഒരുനിമിഷം നിറുത്തി. എന്നിട്ട് അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി.

"ഡോക്ടർ എന്താണെങ്കിലും ധൈര്യമായി പറഞ്ഞുകൊള്ളൂ. പറയാൻ പോകുന്നത് എന്തുതന്നെയായാലും അത് ഉൾക്കൊള്ളാൻ ഞാൻ തയ്യാറാണ്. കാരണം ഒന്നും അള്ളാഹുവിന്റെ തീരുമാനമില്ലാതെ സംഭവിക്കില്ലെന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നു. മരണത്തേക്കാൾ വലുതായിട്ട് ഒന്നുംതന്നെയില്ലല്ലോ. എന്റെ ഇക്കയുടെ രോഗം എന്താണെങ്കിലും മടിക്കാതെ എന്നോട് തുറന്നുപറഞ്ഞുകൊള്ളൂ. ഇത്രനാളത്തെ ഇക്കയുടെ പെരുമാറ്റത്തിൽനിന്ന് ഞാൻ ചിലതെല്ലാം മനസ്സിലാക്കികഴിഞ്ഞു."

മുംതാസ് ഉറച്ചശബ്ദത്തോടെ പറഞ്ഞു.

ഡോക്ടർ വിശ്വാസം വരാത്തതുപോലെ അവളെനോക്കി. ഈ സമയം ഈറനണിയുന്ന മിഴികൾ ഭാര്യയിൽ നിന്ന് മറക്കാൻ പാടുപെട്ടുകൊണ്ട് മുഖം കുനിച്ച്‌ മുനീർ ഇരുന്നു.

വിദൂരതയിൽ നിന്നെന്നവണ്ണം ഡോക്ടറുടെ ശബ്ദം കേട്ടുതുടങ്ങി.

"മുംതാസിന്റെ ഭർത്താവിന്റെ ശരീരത്തിൽ ഗൗരവമേറിയ ഒരു രോഗത്തിന്റെ അണുക്കൾ കടന്നുകൂടിയിരിക്കുന്നു. പരിശോധനയിൽ അതല്പം കൂടുതലായിരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്."

"രോഗം എന്താണെന്നു പറയൂ ഡോക്ടർ."

ശബ്ദം പതറാതെ തന്നെ അവൾ പറഞ്ഞു.

"ബ്ലഡ് ക്യാൻസർ.പൂർണ്ണമായും വൈദ്യശാസ്ത്രത്തിനു കീഴടക്കാനാവാത്ത രോഗം."

ഡോക്ടർ ഒരുനിമിഷം നിറുത്തി.

എല്ലാംകേട്ടിരുന്ന മുംതാസ് ഒന്ന് ധീർഘമായി നിശ്വസിച്ചു. ഇതുകണ്ട് മുനീർ പൊട്ടിപ്പൊട്ടികരഞ്ഞു. ഇതുവരെയും അടക്കിപ്പിടിച്ച അവന്റെ തേങ്ങലുകളൊക്കെയും നിയന്ത്രണമറ്റു പുറത്തുവന്നു. മുംതാസ് അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഡോക്ടർ പറഞ്ഞു.

"കുറച്ചുനേരം കരയട്ടെ. ആ കരച്ചിലിന് താങ്കളുടെ ആശ്വാസവാക്കുകളേക്കാൾ മനസ്സമാധാനം അയാൾക്ക് നൽകാൻ കഴിയും. ഇത്രനാളും താങ്കളിൽ നിന്നും മറച്ചുപിടിച്ച രോഗത്തിന്റെ രഹസ്യം താങ്കൾ അറിഞ്ഞതിലുള്ള സങ്കടമാണത്."

മുംതാസിന്റെ കരങ്ങൾ അവനെ പതിയെ തലോടി. അവളെ ചേർത്തുപിടിച്ചുകൊണ്ട് അവൻ കരഞ്ഞു. ബാഗിൽ നിന്ന് ടവ്വൽ എടുത്തുകൊണ്ട്‌ അവൾ അവന്റെ കണ്ണുകൾ തുടച്ചു.

ഏതാനും സമയത്തിനുശേഷം മുഖംതുടച്ചുകൊണ്ട് അവൻ മുഖമുയർത്തിയപ്പോൾ ഡോക്ടർ അനുകമ്പയോടെ ഇരുവരെയും നോക്കി പറഞ്ഞു.

"ഇരുവരും നന്നായി ചിന്തിക്കൂ...മുന്നോട്ടുള്ള ജീവിതത്തിനു മനക്കരുത്ത് നേടാനും കാര്യങ്ങളെ തരണം ചെയ്യാനും ചിന്തക്ക് കഴിയും. അനാവശ്യചിന്തകളിലേയ്ക്ക് മനസ്സ് വഴിതെറ്റിപ്പോകാതെ വിശ്വാസം കൊണ്ടും പ്രാർത്ഥനകൊണ്ടും മനസ്സിനെ നിയന്ത്രിക്കണം."

"ഡോക്ടർ, ചിന്തയും വിശ്വാസവും പ്രാർത്ഥനയും ഒക്കെ എന്നുമുണ്ട്. അതൊന്നുമാത്രമാണ് ഞങ്ങളെ ഇന്ന് ഈ നിലയിൽ ഡോക്ടറുടെ മുമ്പിൽ ഇരുത്തിയത്. അത് തുടർന്നും ഉണ്ടാവും. അങ്ങനുള്ളപ്പോൾ ഒരിക്കലും അള്ളാഹുവിന്റെ തീരുമാനത്തിൽ ഞങ്ങൾ തളരില്ല. എന്റെ ഭർത്താവിന്റെ രോഗവിവരം അദ്ദേഹം എന്നോട് തുറന്നുപറയാനാവാതെ വിഷമിച്ചു. ഡോക്ടർ അത് തുറന്നുപറഞ്ഞു. വളരെ നന്നിയുണ്ട്. ഇനിയുള്ള നാളുകൾ ശ്രദ്ധയോടുകൂടി ജീവിക്കാൻ എനിക്ക് കഴിയുമല്ലോ."

അവൾ പുഞ്ചിരിച്ചു.

"നല്ലത്, താങ്കളെപ്പോലുള്ള ഒരു ഭാര്യയെ ആണ് മുനീറിന് ആവശ്യം. വിശ്വാസവും പ്രാർത്ഥനയും ഏതൊരുരോഗിക്കും ആവശ്യമാണ്. ദൈവം വിചാരിച്ചാൽ നടക്കാത്തതൊന്നുമില്ല. നിങ്ങളുടെ ധൈര്യം ചിലപ്പോൾ നിങ്ങളെത്തന്നെ രക്ഷിക്കും. ഇത് ചികിത്സയില്ലാത്തരോഗമൊന്നുമല്ല."

ഡോക്ടർ പറഞ്ഞു നിറുത്തി.

മുനീറിന്റെ മനസ്സിൽ അപ്പോൾ മറ്റൊരു ദുഃഖം വിങ്ങുകയായിരുന്നു.

"ഡോക്ടർ എന്റെ ഭാര്യയുടെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞ്. ആ കുഞ്ഞിനെ ഒന്ന് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകുമോ.?"

അപ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറുകയും കണ്ണുകൾ വീണ്ടും നിറയുകയും ചെയ്തു. മുംതാസ് അവനെ ചേർത്തുപിടിച്ചു.

"എന്താണിത് പടച്ചവൻ നമ്മളെ അങ്ങനെ കൈവിടുമോ...അതിനുമാത്രം തെറ്റ് എന്താണ് നമ്മൾ ചെയ്തിട്ടുള്ളത്."

അവൾ ആശ്വസിപ്പിച്ചു.

"അതെ, താങ്കൾ ധൈര്യം കൈവിടാതിരിക്കൂ. ഒന്നും സംഭവിക്കില്ല. ഞാൻ എന്റെ സുഹൃത്തായ ഡോക്ടറിനോട് ഒന്ന് സംസാരിക്കട്ടെ. തുടർ ചികിത്സകളെക്കുറിച്ചും മറ്റും. ധൈര്യമായി പോകൂ."

"അങ്ങനെയാവട്ടെ... പോയിട്ട് വരാം."

ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിന്റെ ലിസ്റ്റുമായി ഇരുവരും പുറത്തിറങ്ങി. സമയം രണ്ടുമണികഴിഞ്ഞിരിക്കുന്നു. വീട്ടിലെത്തുമ്പോൾ സമയം വൈകും. കാത്തിരിക്കേണ്ടെന്ന് ഉമ്മയോട് വിളിച്ചുപറഞ്ഞിട്ട് ടൗണിലെ ഹോട്ടലിൽ കയറി ഊണ് കഴിക്കാനിരുന്നു. ഫാമിലി റൂമിൽ ടേബിളിനിരുവശവും മുഖത്തോട് മുഖംനോക്കി ഇരിക്കുമ്പോൾ ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല. ഇരുവരുടെയും മിഴികൾ നിറഞ്ഞിരുന്നു.

മുനീറിനെ നോക്കി മുഖത്തൊരു പുഞ്ചിരി വിരിയിച്ചുകൊണ്ട് മുംതാസ് പറഞ്ഞു.

"ഞാൻ പ്രസവിക്കും നമ്മുടെ കുഞ്ഞിനെ. എന്നിട്ട് ഒരുപാട് കാലം നമ്മൾ ആ കുഞ്ഞുമൊന്നിച്ച് കഴിയും."

അവൻ മറുപടിയൊന്നും പറയാതിരുന്നപ്പോൾ അവൾ വീണ്ടും വിളിച്ചു.

"ഇക്കാ... എന്താ ഒന്നും മിണ്ടാത്തെ."

"എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ ദുക്കിക്കരുത്. മറ്റൊരാളെ വിവാഹം കഴിക്കണം."

മുംതാസ് നടുങ്ങിപ്പോയി. ആ അപ്രതീക്ഷിതമായ സംസാരംകേട്ട് അവളാകെ ഉലഞ്ഞുപോയി.

"ഇക്കാ എന്തൊക്കെയാണ് ഈ പറയുന്നത്."

നിറമിഴികളോടെ അവൾ പറഞ്ഞു.

"കരയരുത് ഇത് ഹോട്ടലാണ്. മറ്റുള്ളവർ നമ്മെ ശ്രദ്ധിക്കും."

"എന്തിനാണ് ഇങ്ങനൊക്കെ സംസാരിക്കുന്നെ. മരണത്തെക്കുറിച്ചും മറ്റും പറഞ്ഞ് മനസ്സ് വേദനിപ്പിക്കാതെ മറ്റെന്തെല്ലാം നമുക്ക് പറയാനുണ്ട്."

അവൾ ആ മിഴികളിലേയ്ക്ക് നോക്കി.

"മരണത്തെകുറിച്ച് ചിന്തിക്കുകയും പറയുകയുമൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ്. എന്റെ ആയുസ്സ് ഇനി അധികനാൾ ഇല്ലെന്ന് എനിക്കും നിനക്കും അറിയാം. ഡോക്ടർ പറഞ്ഞതിൽ നിന്ന് അത് നിനക്ക് മനസ്സിലായില്ലെന്നുണ്ടോ.?"

"അതിന് ചികിൽസിക്കാമെന്നല്ലേ ഡോക്ടർ പറഞ്ഞത്. നമ്മളോട് വിശ്വാസത്തോടും പ്രാർത്ഥനയോടും കൂടി ജീവിക്കാനും."

അവൾ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

"അതൊക്കെ ഡോക്ടറന്മാർ രോഗികളെ ആശ്വാസിപ്പിക്കാൻ വേണ്ടി വെറുതേ പറയുന്നതാണെന്ന് ആർക്കാണ് മനസിലാകാത്തത്."

അവൻ പറഞ്ഞു.

ഈ സമയം വെയിറ്റർ ഊണുമായി വന്നു. സംസാരം അവസാനിപ്പിച്ചുകൊണ്ട് ഇരുവരും മെല്ലെ ഭക്ഷണം കഴിച്ചു. തുടർന്ന് ഹോട്ടലിൽ നിന്നിറങ്ങി നേരെ വീട്ടിലേയ്ക്ക് മടങ്ങി.

വീട്ടിലെത്തുമ്പോൾ അവരെക്കാത്തെന്നവണ്ണം ഹാജിയാരും ഭാര്യയും ഇരിക്കുന്നുണ്ട്.

"എന്താണ് ആശുപത്രിയിൽ പോയിട്ട് വിശേഷം. എന്താ ഇത്ര വൈകിയത്.?"

"ശനിയാഴ്ചയല്ലേ നല്ല തിരക്കായിരുന്നു. താമസിച്ചാണ് കണ്ടത്."

മുംതാസ് പറഞ്ഞു.

"മുനീറിന് പ്രശ്നം ഒന്നുമില്ലല്ലോ.?"

ഹാജിയാർ ചോദിച്ചു.

ഇല്ലെന്ന് പുഞ്ചിരിയോടെ മുംതാസ് മറുപടി പറഞ്ഞു. തുടർന്ന് മുറിയിലേയ്ക്ക് നടന്നു. പിന്നാലെ വീട്ടുകാർക്ക് മുഖം കൊടുക്കാതെ അവനും.

മുറിയിലെത്തി വസ്ത്രം മാറുമ്പോൾ മുംതാസ് കണ്ടു വീണ്ടും മുനീറിന്റെ മിഴികൾ നിറഞ്ഞതൂവുന്നത്. മെല്ലെ അരികിലേയ്ക്ക് ചെന്ന് ആ മുഖം കൈയിലെടുത്തു കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.

"ഇന്നുമുതൽ നമ്മൾ കരയില്ല. ജനിക്കാനിരിക്കുന്ന നമ്മുടെ കുഞ്ഞിനുവേണ്ടി. ഏറ്റോ.?"

"ങ്‌ഹും."

അവൻ മൂളിയിട്ട് ബെഡ്‌ഡിൽ ഇരുന്നു.

"നീ വിഷമിക്കാനല്ല എന്റെ സമാധാനത്തിനു വേണ്ടി ഞാൻ ചോദിക്കുന്നതാണെന്നു കരുതിയാൽ മതി."

അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി.

"എന്താണ് പറയൂ..."

"കടയിൽ വെച്ച് പറഞ്ഞതുതന്നെ. എനിക്കെന്തെങ്കിലും പറ്റിയാൽ നീ മറ്റൊരു വിവാഹം കഴിക്കണം. എന്നെ ഓർത്ത് ഒരിക്കലും ജീവിതം പാഴാക്കരുത്. എനിക്ക് വാക്കുതരണം."

"ഇല്ല ഒരിക്കലും ഞാനങ്ങനൊരു വാക്കും തരില്ല."

അവളുടെ ശബ്ദം ഉറച്ചതായിരുന്നു.

"എന്തുകൊണ്ട് നീ എനിക്ക് വാക്കുതരില്ല. ഞാൻ ഉടനേയൊന്നും മരിക്കില്ലെന്നു നീ ഇപ്പോഴും വിശ്വസിക്കുന്നുവോ.?"

"തീർച്ചയായും ഒരു രോഗം വന്നെന്നുകരുതി ഉടനേ മരിക്കണമെന്നില്ല. അള്ളാഹുവാണ് അതൊക്കെ തീരുമാനിക്കുന്നത്. ചികിത്സയും പ്രാർത്ഥനയുമൊക്കെ നമുക്ക് മുന്നിലുണ്ട്. രോഗം മാറുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു."

അവൾ തീർത്തുപറഞ്ഞു. അവൻ പിന്നെയൊന്നും പറഞ്ഞില്ല.

(തുടരും...) 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ