mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 9

വിവാഹം കഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞപ്പോൾ മുംതാസ് കടയിൽ പോകാൻ തുടങ്ങി. വെറുതെയിരുന്നു മുഷിയുന്നതിലും നല്ലതാണ് കടയിൽ പോയി അവിടുത്തെ കാര്യങ്ങളൊക്കെ നോക്കിനടത്തുന്നതെന്ന് മുനീറും വീട്ടുകാരും അവളോട് പറഞ്ഞിരുന്നു. മുനീർ ഇപ്പോൾ പഴയ ആളല്ല, അനാവശ്യ കൂട്ടുകെട്ടുകളൊക്കെ നിറുത്തി ബിസ്സിനസ്സ് കാര്യങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. മദ്യപാനവും, ലഹരിമരുന്ന് ഉപയോഗവുമൊന്നും ഇല്ല.

കടയിൽ വന്നാൽ ജമീല ഇത്താ പഴയതുപോലെ തന്റെ അടുത്ത് വരാറില്ല. എന്തെങ്കിലും ആവശ്യത്തിന് വന്നാൽതന്നെ കാര്യം കഴിച്ച് പെട്ടെന്ന് പൊയ്ക്കളയും. പണ്ടൊക്കെ ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്ന, പരസ്പരം ദുഃഖങ്ങൾ പങ്കുവെച്ചിരുന്ന ആളാണ് പക്ഷേ, ഇന്ന് താൻ പഴയ ജോലിക്കാരിയല്ല ഉടമസ്ഥ ആണെന്ന ചിന്തയാകുമോ ഇതിനു കാരണം.മുംതാസ് ചിന്തിച്ചു.

ഇത്തയോടുള്ള തന്റെ പെരുമാറ്റത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഒരിക്കലും ഇത്താ തനിക്കൊരു അന്യയല്ല. വലിപ്പചെറുപ്പത്തോടെ പെരുമാറിയിട്ടില്ല. ഹാജിയാരുടെ മരുമകൾ, കടയുടെ ഉടമസ്ഥ എന്നഭാവം ഒരിക്കൽപോലും കാണിച്ചിട്ടില്ല. ഇത്തയോടെന്നല്ല ആരോടും അങ്ങനെ പെരുമാറാൻ തനിക്കാവില്ല. അവൾ ചിന്തിച്ചു... പിന്നെ എന്താണ് ഇത്തയുടെ അകൽച്ചയ്ക്ക് കാരണം.

ജോലികഴിഞ്ഞു പണിക്കാരെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു. പുറത്ത് വെയിൽ ചാഞ്ഞുകഴിഞ്ഞു. തട്ടുകടക്കാരുടെയും,അന്തികച്ചവടക്കാരുടെയും ബഹളം എങ്ങും. പതിവുപോലെ ചായകുടിച്ചിട്ടു മുംതാസ് ക്യാബിനിൽ നിന്ന് പുറത്തിറങ്ങി.ജയരാമൻ സാർ അന്നത്തെ കച്ചവടത്തിന്റെ ചില കണക്കുകൾ ശരിയാക്കുന്ന തിരക്കിലാണ്.

ഡ്രസ്സിങ് റൂംമിൽ നിന്നും ഡ്രസ്സുമാറി ദൃതിയിൽ പുറത്തേക്കിറങ്ങുകയാണ് ജമീല ഇത്ത. ഹാൻഡ്ബാഗ് തോളിൽതൂക്കിയിട്ടുണ്ട്.

"ഇത്താ... "

അവൾ വിളിച്ചു.

"എന്താ മോളേ...?"

തലയിലെ തട്ടം ഒന്നുകൂടി നേരെയിട്ടുകൊണ്ട് ശബ്ദംതാഴ്ത്തി ഭവ്യതയോടെ ഇത്താ ചോദിച്ചു.

"എന്താണ് ഇത്താ... എന്നോട് വേണോ ഈ ബഹുമാനമൊക്കെ.?'

"അതുപിന്നെ... മോളേ ഞാൻ."

"ഏതുപിന്നെ ഒന്നുമില്ല."

"ജോലിക്കാര് എന്നും ജോലിക്കാരുതന്നെയല്ലേ മോളേ. ഉടമസ്ഥർ ഉടമസ്തരും."

"ഞാനും ഇത്തയെപ്പോലെ ഈ കടയിലെ ഒരു ജോലിക്കാരി അല്ലെ ഇത്ത.നമ്മളൊന്നിച്ചല്ലേ ഇത്രനാളും ജോലി ചെയ്തിരുന്നത്.?"

"ശരിയാണ്... പക്ഷേ, ഇപ്പോൾ മോള് ഈ കടയുടമസ്ഥന്റെ മരുമകളാണ്.ഈ കടയുടെ അടുത്ത അവകാശി."

"എന്നുകരുതി... നമ്മൾതമ്മിൽ ഒരുമിച്ചുകഴിഞ്ഞനാളുകളൊക്കെ അത്രപെട്ടെന്ന് മറക്കാനാക്കുമോ... ഇത്താക്ക് അറിയാലോ ഞാനെങ്ങനാണ് ഈ സ്ഥാനത്ത് എത്തിയതെന്നൊക്കെ.?"

അവളുടെ വാക്കുകളിൽ സങ്കടം നിറഞ്ഞു. കണ്ണുകൾ നിറഞ്ഞു.

ഇത്താ ഇതുകണ്ട് വല്ലാതായി. അവളുടെ തോളിൽ തട്ടിക്കൊണ്ട്‌ അവർ പറഞ്ഞു.

"മോളേ... എനിക്ക് ഒന്നും അറിയാഞ്ഞിട്ടല്ല. നിന്നോട് പണ്ടുള്ള സ്നേഹം ഒട്ടും കുറഞ്ഞിട്ടുമല്ല. പക്ഷേ, ചില മാറ്റങ്ങൾ അത് നമ്മൾ ഉൾക്കൊള്ളണം. അതിനനുസരിച്ചു പ്രവർത്തിക്കണം.അല്ലെങ്കിൽ പിന്നെ മുന്നോട്ട് ജീവിക്കാൻ നിനക്കോ എനിക്കോ ഒന്നും കഞ്ഞിയില്ല."

ഇത്തയുടെ വാക്കുകളിലെ അർത്ഥവും ഒഴിഞ്ഞുമാറിക്കൊണ്ടുള്ള ആ സംസാരവുമെല്ലാം മുംതാസിനെ വല്ലാതെ സങ്കടപ്പെടുത്തി.എങ്കിലും തുടർന്ന് സംസാരിക്കാൻ കൂട്ടാക്കാതെ അവൾ പറഞ്ഞു.

"ഇത്താ പൊയ്ക്കോളൂ വൈകണ്ട.നമുക്ക് പിന്നെ സംസാരിക്കാം."

ഒരു ഞായറാഴ്ചദിവസം. മുംതാസും ഭർത്താവുംകൂടി ജമീല ഇത്തയുടെ വീട്ടിലേയ്ക്ക് യാത്രതിരിച്ചു. ഒരിക്കൽമാത്രം സഞ്ചരിച്ച ആ വഴി അവൾ ഓർത്തെടുത്തു ഭർത്താവിന് പറഞ്ഞുകൊടുത്തു.ഒരിക്കൽ ഇത്തയുടെ കൂടെ വന്നുപോയതിൽപ്പിന്നെ ഇവിടേയ്ക്ക് വരാൻ കഴിഞ്ഞിട്ടില്ല. കല്യാണംപോലും തിരക്കുകൊണ്ട് കടയിൽ വെച്ച് വിളിക്കുകയാണ്‌ ചെയ്തത്.

പച്ചപ്പ് നിറഞ്ഞ പാടങ്ങളും, തോടുകളും, വയലിൽ പണിയെടുക്കുന്ന തൊഴിലാളികളും, കളിയിലേർപ്പെട്ടിരിക്കുന്ന കുട്ടികളുമൊക്കെ വീണ്ടും കണ്ണിൽ തെളിഞ്ഞു. മുനീർ ഇതൊക്കെ ആസ്വദിച്ചുകൊണ്ട്‌ മെല്ലെ കറോഡിച്ചു.മുംതാസ് യാത്ര പുറപ്പെടും മുൻപ് ഭർത്താവിനോട് പറഞ്ഞിരുന്നു ഈ മനോഹര കാഴ്ച്ചകളെക്കുറിച്ച്.

ഇത്തയുടെ വീടിനുമുന്നിൽ കാറ് നിറുത്തി ഇരുവരും ഇറങ്ങി.കുറച്ചു പലഹാരങ്ങളും മറ്റും ടൗണിൽ നിന്ന് വാങ്ങി കാറിൽ കരുതിയിരുന്നു.അതെടുത്തുകൊണ്ട് ഭർത്താവിനോപ്പം ഇത്തയുടെ വീട്ടിലേയ്ക്ക് നടന്നു അവൾ. വീട് പഴയതുപോലെ തന്നെയുണ്ട്.പൂച്ചെടികൾ നിറഞ്ഞ മുറ്റം. പുറത്ത് ആരെയും കണ്ടില്ല.

"ഇത്താ..."

പൂമുഖത്തേയ്ക്ക് കയറിക്കൊണ്ട് അവൾ വിളിച്ചു.

അല്പസമയം കഴിഞ്ഞതും വാതിൽ കടന്ന് അപരിചിതനായ ഒരു യുവാവ് പുറത്തുവന്നു.മുംതാസിന് ആളെ മനസ്സിലായില്ല. ഇത്താ ഇങ്ങനൊരാളെക്കുറിച്ച്‌ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ എന്ന ചിന്ത മനസ്സിലുണ്ടായി. ഈ സമയം അകത്തുനിന്ന് ഇത്താ ഇറങ്ങിവന്നു.

"അല്ല ഇതാരൊക്കെയാ ഈ വന്നേക്കുന്നെ... കയറിയിരിക്ക്.മക്കളെ..."

ഇത്താ അകത്തേയ്ക്ക് നോക്കി വിളിച്ചു.ഇത്തയുടെ പെണ്മക്കൾ പുറത്തേയ്ക്ക് വന്നു.അവർ അടുക്കളയിൽ എന്തോ ജോലിയിലായിരുന്നു എന്ന് മുംതാസിന് മനസ്സിലായി.കൈയിലും മുഖത്തുമൊക്കെ നനവും അഴുക്കുമുണ്ട്.അവരുടെ മുഖത്ത് തന്നെ കണ്ടിട്ട് വലിയ സന്തോഷമൊന്നും ഉണ്ടായില്ല എന്നത് മുംതാസ് ശ്രദ്ധിച്ചു.

ഈ സമയം മുംതാസ് അടുത്തുനിന്ന യുവാവിനെ പരിചയമില്ലാത്തവിധം വീണ്ടും നോക്കി. അയാളുടെ മുഖഭാവത്തിൽ നിന്നും തങ്ങളുടെ വരവ് ഇഷ്ടമായിട്ടില്ലെന്ന് അവൾക്കുതോന്നി. ഏയ്‌ തന്റെ തോന്നലാവും അവൾ ആശ്വസിച്ചു. ഈ സമയം ആ യുവാവ് പുറത്തേക്കിറങ്ങിപ്പോയി.

"ആരാ ഇത്താ അത്.?"

മുംതാസ് ഇത്തയെ നോക്കി ആകാംഷയോടെ ചോദിച്ചു.

"അതോ എന്റെ ഇളയ ആങ്ങള.'മുജീബ്' ഇന്നലെ വന്നതാണ്."

ഇത്താ അവളുടെ കൈ പിടിച്ച് അകത്തേയ്ക്ക് ആനയിച്ചു.

ചായകുടികഴിഞ്ഞു സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുറത്തുപോയ യുവാവ് വീണ്ടും മടങ്ങിയെത്തിയത്.മുംതാസിനു സന്തോഷമായി.മുനീറുമായി സംസാരിക്കാൻ ഒരാളായല്ലോ. സഹോദരനെ അവിടെയിരുത്തിയിട്ട് മുംതാസിന്റെ കൈയും പിടിച്ച് ഇത്താ പുറത്തേയ്ക്ക് നടന്നു.

"മനുഷ്യൻ ആഗ്രഹിക്കുന്നതൊന്ന്. പടച്ചവൻ വിധിക്കുന്നത് മറ്റൊന്ന്. അതാണല്ലോ ദുനിയാവിലെ ജീവിതം..."

ഇത്താ എന്തിന്റെയോ മുഖവുരയെന്നോണം പറഞ്ഞിട്ട് ഒരു ധീർഘനിശ്വാസം ഉതിർത്തു. മുംതാസ് ഇത്തയെ മനസ്സിലാകാത്തതുപോലെ നോക്കി.

"മോൾക്ക് അറിയുമോ നിന്റെ കാര്യത്തിൽ എനിക്ക് ചില കണക്കുകൂട്ടലുകളൊക്കെ ഉണ്ടായിരുന്നു. പക്ഷേ, പടച്ചവന്റെ കണക്കുകൂട്ടലുകൾക്ക് മുകളിൽ അല്ലല്ലോ അതൊന്നും."

"ഇത്താ എന്തൊക്കെയാണ് പറയുന്നത്. ഒന്നും മനസ്സിലാവുന്നില്ല."

"മോളെ ആദ്യമായി കണ്ടപ്പോഴും, അടുത്തറിഞ്ഞപ്പോഴും, പിന്നീട് ഒരിക്കൽ ഇവിടേയ്ക്ക് കൂട്ടിക്കൊണ്ടുവന്നപ്പോഴുമൊക്കെ എനിക്കൊരു ആഗ്രഹം തോന്നിയിരുന്നു. എന്റെ ഇളയ ആങ്ങളയെ കൊണ്ട് മോളെ കെട്ടിക്കാമെന്നൊരു മോഹം. ഞാനാകാര്യം അവനോടും എന്റെ കുട്ടികളോടുമൊക്കെ പറയുകയും ചെയ്തിരുന്നു. അത് നിന്നോട് പറയാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് ഹാജിയാർ നിന്നെ മരുമകളായിട്ട് കിട്ടണമെന്ന് ആഗ്രഹം അറിയിക്കുന്നത്."

ഇത്തയുടെ വാക്കുകൾകേട്ട് മുംതാസ് ഒന്നുഞെട്ടി. ഏതാനുംസമയം അവൾ മിണ്ടാതിരുന്നു. എന്താണ് ഇത്തയോട് പറയേണ്ടതെന്ന് അവൾക്ക് അറിയില്ലായിരുന്നു. അല്ലെങ്കിൽ തന്നെ എന്തു മറുപടി പറയാനാണ്.ഇത് മനസ്സിലാക്കിക്കൊണ്ടെന്നപോലെ ഇത്താ പറഞ്ഞു.

"കുട്ടികളുടെയും സഹോദരന്റെയും മനസ്സിൽ ഞാൻ അങ്ങനൊരു ആഗ്രഹം കുത്തിനിറച്ചു.അതിന്റെ കുറ്റബോധം ഉള്ളിൽ ഉള്ളതുകൊണ്ടാണ് ഞാൻ നിന്നെക്കാണുമ്പോൾ ഒഴിഞ്ഞുമാറി നടന്നത്. അല്ലാതെ നിന്നെ വെറുത്തിട്ടല്ല."

മുംതാസിന് എല്ലാം മനസ്സിലായി.ഇത്തയുടെ അകൽച്ചയ്ക്കുപിന്നിലെ കാരണവും, സഹോദരന്റെ മുഖത്തെ ഇഷ്ടക്കേടും, കുട്ടികളുടെ മുഖത്തെ സന്തോഷക്കുറവുമൊക്കെ എന്തുകൊണ്ടാണെന്ന്. തനിക്ക് ഇതിൽ എന്തുചെയ്യാൻ കഴിയും. ഒന്നും താൻ അറിഞ്ഞുകൊണ്ടല്ലല്ലോ. അവൾ ചിന്തിച്ചു.

ഇത് മനസ്സിലാക്കിയിട്ടേന്നോണം ഇത്ത പറഞ്ഞു.

"മോള് ഇതോർത്തു വിഷമിക്കണ്ട.ഒന്നും മോളുടെ തെറ്റല്ലല്ലോ...എല്ലാം എന്റെ വെറും അതിമോഹമായിട്ട് കണ്ടാമതി."

ഇത്താ മുഖത്ത് പ്രയാസപ്പെട്ടൊരു പുഞ്ചിരി വിരിയിച്ചുകൊണ്ട് പറഞ്ഞു.

ഏതാനും നിമിഷം അങ്ങനെ നിന്നിട്ട് ഇത്തയുടെ കരം കവർന്നുകൊണ്ട് ആശ്വസിപ്പിക്കുംപോലെ മുംതാസ് പറഞ്ഞു.

"ഇത്താ ഒന്നുകൊണ്ടും നിരാശപ്പെടരുത്.എന്നും എന്തിനും ഞാനുണ്ടാകും.എനിക്കുള്ളതൊക്കെയും ഇത്തയ്ക്കും കൂടിയുള്ളതാണ്.പിന്നെ ഇത്താടെ സഹോദരനെ ഉടൻതന്നെ നല്ലൊരു സുന്ദരിയെക്കൊണ്ട് നമുക്ക് നിക്കാഹ് കഴിപ്പിക്കണം."

അവൾ ഇത്തയുടെ തോളിൽ തട്ടി.

ഇത്താ നന്ദിയോടെയെന്നവണ്ണം അവളെ നോക്കി. എന്നിട്ട് നിറമിഴികളോടെ അവളെ കെട്ടിപ്പുണർന്നു ചുംബിച്ചു.

ഇത്തയുടെ വീട്ടിൽ നിന്ന് മടങ്ങുംനേരം മുംതാസ് മുനീറിന്റെ അടുക്കലേയ്ക്ക് നീങ്ങിയിരുന്നിട്ട് തോളിൽ തല ചാരിക്കൊണ്ട് പറഞ്ഞു.

"ഇത്തയുടെ ആ സഹോദരൻ സുന്ദരനാണല്ലേ.ഇത്തയുമായി ഇത്ര സ്നേഹത്തിൽ കഴിഞ്ഞ എന്നെ സഹോദരനെക്കൊണ്ട് കെട്ടിക്കണമെന്ന് കരുതിയത് സ്വഭാവികമല്ലേ.?"

"എന്തൊക്കെയാണ് നീ പറയുന്നത്.ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞെന്നുകരുതി എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് എന്തിനാണ്.?"

അവൻ സ്നേഹത്തോടെ അവളുടെ മിഴികളിലേയ്ക്ക് നോക്കി പറഞ്ഞു.

അവൾ അവനെനോക്കി പുഞ്ചിരിച്ചുകൊണ്ട് കവിളി നുള്ളി.

തുടരും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ