ഭാഗം - 7
രണ്ടുദിവസം ജോലിക്ക് പോയില്ല.വെറുതേ ലീവെടുത്തു. മൂന്നാമത്തെ ദിവസം കടയിൽ ചെല്ലുമ്പോൾ മുൻകൂട്ടി പറയാതെ ലീവെടുത്തതിന് ഹാജിയാർ ദേഷ്യപ്പെടുമോ എന്നൊരു ഭയമുണ്ടായിരുന്നെങ്കിലും മകന്റെ ഭാര്യയാകാൻ പോകുന്നവൾ എന്നനിലയിൽ എന്നത്തേയുംപോലെ വഴക്കുപറയില്ലെന്നൊരു തോന്നൽ അവൾക്കുണ്ടായിരുന്നു.
കൃത്യസമയത്തുതന്നെ കടയിലെത്തി പതിവുപോലെ വസ്ത്രങ്ങൾ മാറി സെയിൽസ് സെക്ഷനിലേയ്ക്ക് ചെല്ലുമ്പോൾ ജമീല ഇത്താക്കൊപ്പം മറ്റൊരു പെൺകുട്ടി നിൽക്കുന്നത് കണ്ടു. ഇത്താ അവൾക്ക് ജോലിയെക്കുറിച്ചും മറ്റും പറഞ്ഞുകൊടുക്കുകയാണ്.
"ആരാ ഇത്താ ഈ പുതിയ ആള്.?"
ഇത്താ ഒരു പുഞ്ചിരിയോടെ അവളെനോക്കി. എന്നിട്ട് കരം കവർന്നുകൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു.
"നീ ഭാഗ്യമുള്ളവളാണ്. ഈ കുഞ്ഞുപ്രായത്തിൽ തന്നെ ഇവിടുള്ളവരുടെയൊക്കെ ബഹുമാനം നേടിയെടുക്കാനായവൾ."
പൂർണ്ണമായും ഇത്താ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ഹാജിയാരുടെ മരുമകളാകാൻ പോകുന്നവൾ എന്ന ധ്വനി ആ വാക്കുകളിൽ നിന്നും അവൾക്ക് മനസ്സിലായി.
ഒന്നും പറഞ്ഞില്ല. വെറുതേ ഇത്തയെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തിട്ട് തന്റെ ജോലിയിൽ വ്യാപൃതയാകാൻ തുടങ്ങുമ്പോൾ ഇത്താ അവൾക്ക് അരികിലെത്തി.
"വേണ്ട... ഇനി നീയിതൊന്നും ചെയ്യേണ്ട. നിനക്ക് പകരക്കാരിയായിട്ടാണ് പുതിയ പെൺകുട്ടി വന്നിട്ടുള്ളത്. അല്ലേലും ഇനി നീയിതു ചെയ്യുകാന്നു പറഞ്ഞാൽ.?"
"പിന്നല്ലാതെ.?"
"ക്യാഷ്യറുടെ സ്ഥാനത്തിരിക്കുക. പണം മേടിച്ചുവെക്കുക. ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കി നടത്തുക. അതൊക്കെയാണ് ഇനി മോളുടെ പണി."
"ആരാ പറഞ്ഞത് ഇങ്ങനൊക്കെ.?"
"ഹാജിയാർ, എല്ലാം എന്നോടും മാനേജരോടും പറഞ്ഞേൽപ്പിച്ചിട്ടുണ്ട്."
ഇത്താ അവളുടെ കൈപിടിച്ച് മാനേജർക്ക് അരികത്തുള്ള കസേരയിൽ കൊണ്ടുചെന്നിരുത്തി. ക്യാഷ്യർ കുറേ പണം കൊടുത്തിട്ട് എണ്ണിനോക്കാൻ പറഞ്ഞു. അത് എണ്ണിനോക്കുമ്പോൾ വല്ലാത്ത പരിഭ്രമം തോന്നി. ശരീരത്തിൽ വിയർപ്പുകണങ്ങൾ മൊട്ടിട്ടു. കസ്റ്റമേഴ്സിന്റെ നടുക്ക് വെന്തുരുകി നിൽക്കേണ്ടുന്ന സമയത്ത്... ഫാനിന്റെ അടിയിൽ കസേരയിൽ ഇരിക്കുമ്പോൾ അവൾക്ക് എന്തൊക്കെയോ തോന്നി. ഈ സമയം പുഞ്ചിരിയോടെ ജയരാമൻ സാർ പറഞ്ഞു.
"പരിഭ്രമം വേണ്ട... സാവധാനം ഓരോന്നും നോക്കി ചെയ്‌താൽ മതി."
"നോട്ടും ചില്ലറയും വെവ്വേറെ വെക്കണം.പണം വാങ്ങുമ്പോഴും ബാക്കി കൊടുക്കുമ്പോഴും രണ്ടുവട്ടം എണ്ണി തിട്ടപ്പെടുത്തണം."
തുടർന്ന് എങ്ങനെയാണു കണക്കുകൾ ശരിയാക്കേണ്ടത് എന്നുമൊക്കെ അയാൾ പറഞ്ഞുകൊടുത്തു.
കടയിൽ തിരക്കേറി വന്നുകൊണ്ടിരുന്നു. വലിയവരുടെയും കുട്ടികളുടെയും ശബ്ദംകൊണ്ട് അവിടമാകെ നിറഞ്ഞു. ഈ സമയം പതിവുപോലെ മാനേജർക്കുള്ള ചായയുമായി അടുത്തുള്ള ബേക്കറിക്കാരൻ കടന്നുവന്നു.ജയരാമൻ സാറിനോപ്പം ഒന്ന് അവൾക്കും കിട്ടി.നല്ല രുചികരമായ ചായ. മറ്റുള്ള സഹപ്രവർത്തകരെ നോക്കിക്കൊണ്ട് അവൾ മടിച്ചുമടിച്ചു ചായ കുടിച്ചു.
ഉച്ചയോടുകൂടി ഹാജിയാർ വന്നു. ഹാജിയാർ വന്നതോടെ കടയിൽ തിരക്ക് ഒന്നുകൂടി കൂടി.ആരെയും ശ്രദ്ധിക്കാതെ യാതൊന്നും പറയാൻ നിൽക്കാതെ അദ്ദേഹം നേരെ ക്യാബിനിലേയ്ക്ക് വന്നു. ഇതുകണ്ട് അവൾ ബഹുമാനത്തോടെ എഴുന്നേറ്റുനിന്നു.ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഹാജിയാർ അവളോട് ഇരിക്കാൻ പറഞ്ഞു.
"ജയരാമ... കാര്യങ്ങൾ എല്ലാം പറഞ്ഞുമനസ്സിലാക്കി കൊടുക്കണം.പണത്തിന്റെയും, കണക്കിന്റെയും എല്ലാം. ഇനി ഇതൊക്കെ നോക്കിനടത്തേണ്ടുന്ന ആളാണ് അതോർമ്മ വേണം."
"തീർച്ചയായും."
മാനേജർ മറുപടി പറഞ്ഞു.
അധികം വൈകാതെ ഹാജിയാർ പുറത്തേയ്ക്ക് നടന്നു.കാറിൽ കയറി ഓടിച്ചുപോയി.
വൈകിട്ട് വീട്ടിലെത്തി ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ കാര്യങ്ങളെല്ലാം ഉമ്മയോട് വിശദീകരിച്ചു പറഞ്ഞു.എല്ലാം കേട്ടുകഴിഞ്ഞു ഉമ്മാ പറഞ്ഞു.
"നമ്മുടെ കഷ്ടപ്പാടൊക്കെ മാറുകയാണ് മോളേ... ഒരു കുന്നിന് ഒരിറക്കം ഉണ്ടെന്നുപറയുന്നതുപോലെ നമ്മുടെ ദുഃഖത്തിനൊക്കെ പകരം പടച്ചവൻ സന്തോഷം തരുന്നതാണ്."
അവൾ ഒന്നും മിണ്ടാത്തെ എല്ലാം കേട്ടുകൊണ്ട് അങ്ങനെയിരുന്നു.
അത്താഴം കുടിച്ചു കിടക്കാനൊരുങ്ങും നേരം ഉമ്മാ അവളുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു.
"പിന്നെ ഒരുകാര്യം പറയാനുണ്ട്.നമ്മുടെ മുഹ്‌സിനാക്ക് ഒരു കല്യാണലോചന...ചെറുക്കന് അവളെ കണ്ടു വല്ലാതെ ബോധിച്ചിരിക്കണ്. ചെറുക്കന് ഗൾഫിലാണ് ജോലി. സമ്മതമാണെങ്കിൽ അടുത്തദിവസം കാണാൻ വരാന്നു. ഞാൻ പറഞ്ഞു അവള് പഠിക്കുകയാണെന്ന്. അതിന് ഇനിയും പഠിക്കാല്ലോ എന്നുപറഞ്ഞു.കേട്ടപ്പോൾ മുഹ്‌സിനാക്കും സമ്മതം.അവളും ഓനെ കണ്ടിട്ടുണ്ടത്രേ. നിന്റെ കല്യാണത്തിന്റെ കൂടെ ഇതുംകൂടി നടത്തിയാലോ മോളേ.?"
ഉമ്മാ ആകാംഷയോടെ അവളെ നോക്കി.
"നല്ലതാണെങ്കിൽ നടത്താം.പിന്നെ എന്നെ കാണാൻ ഇതുവരെ ആള് വന്നില്ലല്ലോ.?"
"അതെന്നാണെന്നു നമ്മൾ പറഞ്ഞാൽ മതി.ചെറുക്കൻ വരുമെന്നാണ് ഹാജിയാർ പറഞ്ഞത്."
അവൾ പലതും ആലോചിച്ചു. സഹോദരിയുടെ കാര്യം ആലോചിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം മനസ്സിൽ നിറഞ്ഞു. സ്വന്തം കാര്യം ഓർക്കുമ്പോൾ എന്തൊക്കെയോ അസ്വസ്ഥത മനസ്സിൽ നിറയുകയും ചെയ്യുന്നു.
പിറ്റേദിവസം ഉച്ചയോടുകൂടി ഗൾഫുകാരനായ യുവാവും സുഹൃത്തും കൂടി മുഹ്‌സിനാനെ പെണ്ണുകാണാൻ വന്നു. ചെറുക്കനെ എല്ലാവർക്കും ഇഷ്ടമായി.വെളുത്തുമെലിഞ്ഞ സുന്ദരനായ യുവാവ്. വിനയമുള്ള സംസാരവും പെരുമാറ്റവും.
ഉച്ചകഴിഞ്ഞപ്പോൾ മുംതാസിനെ കാണാനായി മുനീറും ഒരു കൂട്ടുകാരനും പിന്നെ ജയരാമൻ സാറും കൂടി വന്നു.ഈ സമയം സൽമ ഇത്തയെയും അവൾ വീട്ടിലേയ്ക്ക് ക്ഷണിച്ചിരുന്നു.
മുനീറിനെ ഒന്നുരണ്ടുവട്ടം കടയിൽ വന്നുകണ്ടിട്ടുണ്ട്. അന്നൊന്നും കണ്ട ആളെയല്ല നേരിട്ടു കണ്ടപ്പോൾ. മുണ്ടും ഷർട്ടുമാണ് വേഷം.പുഞ്ചിരിയോടെ ഉമ്മാ അവരെ സ്വീകരിച്ചിരുത്തി.
മുനീറും സുഹൃത്തും പുഞ്ചിരിയോടെ കസേരയിലിലിരുന്നു.
അവൾക്ക് ഇറങ്ങിചെല്ലാൻ മടിയായി.
"ഇറങ്ങിചെല്ല്. നിന്നെ കാണാനല്ലേ അവർ വന്നിരിക്കുന്നത്. ഞങ്ങളെ കാണാനല്ലല്ലോ...സൽമ ഇത്ത തമാശയോടെ പറഞ്ഞു."
അവൾ മെല്ലെ തിണ്ണയിലേക്കിറങ്ങി.ഈ സമയം ഉമ്മാ ചായ കൊണ്ടുചെന്ന് കൊടുത്തു. എന്നിട്ട് മുനീറിനെ ആകമാനമൊന്നു നോക്കി പുഞ്ചിരിച്ചിട്ട് അകത്തേയ്ക്ക് നടന്നു.ചുണ്ടിൽ സന്തോഷം നിറഞ്ഞുനിൽക്കുന്നുണ്ട്.
ചായ കുടിച്ചുകൊണ്ടിരുന്ന മുനീർ അവളെനോക്കി പുഞ്ചിരിച്ചു. ഈ സമയം ജയരാമൻ സാർ പറഞ്ഞു.
"നിങ്ങൾക്ക് എന്തെകിലും സംസാരിക്കാനോ മറ്റോ ഉണ്ടെങ്കിൽ ആവാം."
മുംതാസിനു പിന്നാലെ മുനീറും അകത്തെ മുറിയിലേയ്ക്ക് നടന്നു.വിലകുറഞ്ഞ കട്ടിലും പഴംതുണികളും നിറഞ്ഞ മുറി. നിറം മങ്ങി അടർന്നുതുടങ്ങിയ ചുമരുകൾ.ആ ചുമരിൽ ചാരി കണ്ണുകളിൽ വിശാദമൊളിപ്പിച്ച പുഞ്ചിരിയുമായി മുംതാസ്.കണ്ണുകളിൽ സങ്കടമാണോ... തന്നോട് അനിഷ്ടം ഉണ്ടാകുമോ...അവൻ ചിന്തിച്ചു.
"പരസ്പരം അറിയുന്നവരായ സ്ഥിതിക്ക് പരിചയപ്പെടലിന്റെ ആവശ്യമൊന്നും ഇല്ലല്ലോ. ബാപ്പയും ഉമ്മയും വലിയ സങ്കടത്തിലാണ്. ഞാനൊരു പെണ്ണുകെട്ടിക്കാണാൻ. പക്ഷേ,അറിഞ്ഞുകൊണ്ട് ആരെയും ബുദ്ധിമുട്ടിക്കരുതെന്നാണ് എന്റെയൊരു ഇത്.നിന്നെ കാണുക, സംസാരിക്കുക...അതിനാണ് വന്നത്.എന്നെക്കുറിച്ച് എല്ലാം മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ...പൂർണ്ണമായും ഇഷ്ടമായാൽ മാത്രം പറഞ്ഞാൽ മതി. ബാധ്യതയുടെയും കടപ്പാടിന്റെയും പുറത്ത് ഒന്നിനും സമ്മതിക്കരുത്."
അവന്റ വാക്കുകർ ഉറച്ചതായിരുന്നു.
അവൾ ഒന്നും മിണ്ടിയില്ല. ഉള്ളിൽ വല്ലാത്ത ചങ്കിടിപ്പോടെ ഏതാനും നേരം നിന്നു.എന്നിട്ട് മെല്ലെ ചോദിച്ചു.
"വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മാത്രമാണോ വിവാഹത്തിന് തയ്യാറായത്.?"
"അതുകൊണ്ട് മാത്രമല്ല.ആദ്യമായി കണ്ടനാൾ മുതൽ എനിക്ക് തന്നെ ഇഷ്ടമായി.തട്ടമിട്ട് ലളിതമായ വസ്ത്രങ്ങൾ അണിഞ്ഞു യാഥാസ്തികയായ ജീവിക്കാൻ വേണ്ടി ത്യാഗങ്ങൾ സഹിക്കുന്ന ഒരു പെണ്ണ്. ഇവളെ വധുവായി കിട്ടിയെങ്കിൽ എന്ന് അന്ന് വെറുതേ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇങ്ങനൊരു നിർദേശം വീട്ടുകാർ വെച്ചപ്പോൾ അത് ഉറപ്പായി.നീ തന്നെയാണ് എന്റെ പെണ്ണെന്ന് മനസ്സിലിരുന്നാരോ പറയുന്നതുപോലെ.നിനക്ക് എതിർപ്പൊന്നും ഇല്ലെന്നുകരുതിക്കൊണ്ട് ഞാൻ പോകുന്നു."
അവൻ തിരിച്ചുനടന്നു.പിന്നാലെ അവളും.
പിന്നെ ഒന്നും പറയാൻ തോന്നിയില്ല. പുറത്ത് ജയരാമൻ സാറും സുഹൃത്തും ഉമ്മയുമൊക്കെ സംസാരിച്ചിരിക്കുകയാണ്. മുറിയിൽ നിന്നും പുറത്തിറങ്ങുന്ന തന്റെ മുഖഭാവം അവർ ശ്രദ്ധിക്കുക സോഭാവികം.പുഞ്ചിരിയോടെ അവൾ പുറത്തേയ്ക്ക് നടന്നു.
തുടരും...