ഭാഗം - 5
വൈകുന്നേരംവരെ കടയിൽ നല്ല തിരക്കായിരുന്നു. വരുന്നവർക്ക് തുണി കാണിച്ചുകൊടുക്കുക, അതെല്ലാം തിരിച്ചു മടക്കി വെക്കുക, പുതിയ കെട്ടുകൾ പൊട്ടിച്ച് സ്റ്റാൻഡിൽ അടുക്കിവെക്കുക. എന്നീ പണികൾ ചെയ്ത് അവൾ അവശതയായി.
പുതിയ കെട്ടിൽനിന്നെടുത്ത വസ്ത്രങ്ങളിലെല്ലാം മാനേജരുടെ നിർദേശപ്രകാരം വിലയെഴുതിയ സ്റ്റിക്കർ ഒട്ടിച്ചു. അടുത്തദിവസം വരുന്ന കസ്റ്റമേഴ്സിനുമുന്നിൽ പ്രലോഭിപ്പിക്കുന്ന തരത്തിൽ അവയെല്ലാം തയ്യാറാക്കിവെച്ചു.
പണിതീരുന്നതുവരെ ആർക്കും പരസ്പരം സംസാരിക്കാൻപോലും കഴിഞ്ഞില്ല. ഹാജിയാരെ കുറിച്ചായിരുന്നു ഊണുകഴിഞ്ഞുള്ള വിശ്രമവേളയിൽ എല്ലാവരുടെയും സംസാരം. രണ്ടുതലമുറയ്ക്ക് സുഖമായി ജീവിക്കാനുള്ള സമ്പത്തുണ്ട്. നഗരത്തിലെ ഏറ്റവുംവലിയ തുണിക്കട, പലചരക്കിന്റെ ഹോൾസെയിൽ കട,സ്റ്റേഷനറിക്കട എല്ലാം ഹാജിയാരുടെ വകയാണ്. പോരാത്തതിന് കണക്കില്ലാത്ത ഭൂസ്വത്തും ഉണ്ട്. പറഞ്ഞിട്ടെന്തുഫലം.
രണ്ടുമക്കൾ ആണ് ഹാജിയാർക്ക്. മകളെ നല്ലനിലയിൽ കെട്ടിച്ചയച്ചു. ഇനിയൊരു മകനുള്ളത്...സദാസമയം മദ്യത്തിനും കഞ്ചാവിനും അടിമയായി നടക്കുകയാണ്. ഈകണ്ട സ്വത്തുക്കളെല്ലാം നോക്കിനടത്തേടുന്ന ഒരേയൊരു അവകാശി. ഹാജിയാരും ഭാര്യയും നടത്താത്ത നേർച്ചകളും, ചെയ്യാത്ത ചികിൽസകളും ഇല്ല.
എന്തെല്ലാമുണ്ടെങ്കിലും ഇതൊക്കെ കണ്ടാൽ ആരാണ് തളർന്നുപോകാത്തത്. പക്ഷേ, ഹാജിയാർ ഇതെല്ലാം ധൈര്യപൂർവ്വം തരണംചെയ്തുകൊണ്ട് മുന്നോട്ടുപോവുകയാണ്.
വിശ്രമസമയം കഴിഞ്ഞു... സംസാരം അവസാനിപ്പിച്ചുകൊണ്ട് ജോലിയിൽ തിരികെ പ്രവേശിക്കാൻ തുടങ്ങുംനേരം മാനേജർ ജയരാമൻ എല്ലാവരോടുമായി പറഞ്ഞു.
"ഒരുകണക്കിന്‌നോക്കിയാൽ നമ്മളൊക്കെയാ ഭാഗ്യവാന്മാർ. കിട്ടുന്നത് നാളേക്ക് മാറ്റിവെക്കാനില്ലന്നല്ലേയുള്ളൂ..."
ആരും ഒന്നും മിണ്ടിയില്ല.
എല്ലാവരോടും ദേഷ്യപ്പെട്ടു സംസാരിക്കുന്ന ഹാജിയാരോട് ആദ്യമായി ഒരു ആദരവ് ആളുകളുടെ മനസ്സിൽ ഉടലെടുത്തു. ആളുകളെ മനസ്സിലാക്കുന്നതിൽ തങ്ങൾ പലരും പരാജയപ്പെട്ടെന്ന് അവർക്ക് തോന്നി. പുറമെ പരിക്കനാവുമ്പോഴും അകത്ത് കരയുന്ന മനുഷ്യൻ. പുറം കാഴ്ചയിൽ ഒരാളെ വിലയിരുത്തരുത് ഒരിക്കലും മുംതാസ് മനസ്സിൽ ചിന്തിച്ചു.
പതിവുപോലെ വീട്ടിലെത്തി ചായകുടിച്ചിട്ടു വിശ്രമിക്കുമ്പോൾ ഉമ്മാ വീട് പൊളിച്ചുമേയുന്നതിന്റെയും സഹോദരിയുടെ കോളേജു തുറക്കാൻ പോകുന്നതിന്റെയുമൊക്കെ കാര്യങ്ങൾ ഓർമിപ്പിച്ചു. എല്ലാം കേട്ടുകൊണ്ട് അവൾ മിണ്ടാതിരുന്നു. ഒന്നും പറഞ്ഞില്ല.
ഭക്ഷണം കഴിച്ചതെ ഉമ്മയും സഹോദരിമാരും ഉറങ്ങാൻ കിടന്നു. അവൾ കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല.നല്ല തണുപ്പുണ്ട്. പുതപ്പ് ശരീരത്തിൽ വലിച്ചിട്ടുകൊണ്ട് കണ്ണും തുറന്ന് അങ്ങനെ കിടന്നു.
സഹോദരിമാർക്ക് പ്രായമായി വരികയാണ് മൂത്തവൾക്ക് പതിനെട്ടായി, ഇളയവൾക്ക് പതിനാറും.തനിക്കാണെങ്കിലോ ഇരുപത്തിയാറായി പ്രായം. തന്റെ പ്രായത്തിലുള്ളവരൊക്കെ വിവാഹം കഴിഞ്ഞ് ഒന്നും രണ്ടും കുട്ടികളുമായി.തനായിട്ട് ഇന്നുവരെ ഒരു ചീത്തപ്പേരു കേൾപ്പിച്ചിട്ടില്ല. പക്ഷേ, തന്നെപ്പോലെ സഹോദരിമാർ ജീവിക്കണമെന്നില്ല... ഉമ്മയുടെ ഉള്ളിലെ ആകുലതകളൊക്കെയും അവളുടെ ഉള്ളിലും ആദിപടർത്തി.
പാവം ഉമ്മാ സങ്കടങ്ങളൊക്കെ ഉള്ളിലൊതുക്കി ഉറങ്ങുകയാണ്.ആ മനസ്സ് ഇപ്പോഴും ഓരോന്നോർത്തു നീറുന്നുണ്ടാവും.
"എല്ലാം അറിയുന്ന നാഥാ... ഞങ്ങളെ കാത്തുകൊള്ളണമേ,നല്ലതുവരുത്തണമേ നിന്റെ മാർഗത്തിൽ ജീവിച്ചുമരിക്കാൻ ഭാഗ്യം ചെയ്യണേ."
മനസ്സുകൊണ്ട് അവൾ പ്രാർത്ഥിച്ചു.അങ്ങനെ ഓരോന്നോർത്തുകൊണ്ട് കിടന്ന് പുലർച്ചെയോടടുത്ത് എപ്പോഴോ അവൾ ഉറങ്ങി.
ഹാജിയാർ മാനേജരുമൊത്ത് കാര്യമായ സംസാരത്തിലാണ്.
"എടൊ ഞാനെന്താണ് ചെയ്യുക... താൻ പറ.ഒരു മകനുള്ളത് വഴിപിഴച്ചു നടക്കുന്നത് കണ്ടിട്ട് സഹിക്കണില്ല.നാട്ടുകാരുടെ പരാതിയും കളിയാക്കലും കേട്ട് മടുത്തു.അവനെക്കൊണ്ട് ഒരു പെണ്ണുകെട്ടിച്ചാൽ ചിലപ്പോൾ ശരിയാകുമെന്നാണ് ഭാര്യ പറയുന്നത്.എനിക്കതിൽ പ്രതീക്ഷയൊന്നുമില്ല. അതുമല്ല ഇതെല്ലാം അറിഞ്ഞുവെച്ചുകൊണ്ട് ഏതെങ്കിലും നല്ല കുടുംബത്തിൽ നിന്നൊരു ബന്ധം എന്റെ മകന് കിട്ടുമോ...ഇനി തറവാടും പണവും ഒന്നും വേണ്ടെന്നുവെക്കാം. എന്നാൽ തന്നെയും ഏതെങ്കിലും ഒരു പെൺകുട്ടി എന്റെ മകനെപ്പോലൊരുവനെ വിവാഹം കഴിക്കാൻ തയ്യാറാക്കുമോ.?"
എല്ലാം കേട്ടുകൊണ്ട് മാനേജർ ജയരാമൻ മിണ്ടാതിരുന്നു. ഹാജിയാർ പറഞ്ഞതത്രയും കാര്യങ്ങളാണെന്ന് അയാൾക്കറിയാമായിരുന്നു. ഹാജിയാരുമായി വർഷങ്ങളുടെ ബന്ധമുണ്ട് അയാൾക്ക്. കട തുടങ്ങിയകാലം മുതൽക്ക് ഹാജിയായുടെ മനസാക്ഷിസൂക്ഷിപ്പുകാരനും കടയുടെ മാനേജരുമൊക്കെയാണ് അയാൾ.
"ഞാനൊരു കാര്യം പറഞ്ഞാൽ ഹാജിയാർ ദേഷ്യപ്പെടരുത്.ഞാൻ നോക്കിയിട്ട് മകന്റെ പ്രശ്നത്തിനൊരു പരിഹാരം എന്നത് ഇതുമാത്രമേ കാണുന്നുള്ളൂ... സ്വത്തും പണവുമൊന്നും ഇല്ലെന്നേയുള്ളൂ... നല്ല തങ്കപ്പെട്ട കുട്ടിയാണ്. മകന് എന്തുകൊണ്ടും ചേരുന്നകുട്ടി. ആവശ്യത്തിന് സൗന്ദര്യവും വിദ്യാഭ്യാസവുമുണ്ട്. ത്യാഗം സഹിക്കാനുള്ള മനസ്സും. ഇങ്ങനൊരുകുട്ടിയെ കിട്ടിയിട്ടേ മുതലാളിയുടെ ഭാര്യ പറഞ്ഞതുപോലെ എന്തെങ്കിലും മാറ്റം മകന് ഉണ്ടാകുന്നുണ്ടെങ്കിൽ ഉണ്ടാകൂ."
ആരുടെ കാര്യമാണ് താൻ പറയുന്നത്. ഒന്നും മനസ്സിലാകുന്നില്ല എന്നഭാവത്തിൽ ഹാജിയാർ മാനേജരെ നോക്കിയിരുന്നു.
ജയരാമൻ ഹാജിയാരുടെ അടുത്തേയ്ക്ക് കുറച്ചുകൂടി നീങ്ങിയിരുന്നുകൊണ്ട് എന്തൊക്കെയോ പറഞ്ഞു.എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഹാജിയാരുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു.
അന്ന് പതിവുപോലെ ജോലിക്കാരെ ശ്രദ്ധിക്കാനോ, അവരോട് ദേഷ്യപ്പെടാനോ ഹാജിയാർ പോയില്ല. എന്തൊക്കെയോ ആലോചിച്ചുകൊണ്ട് തന്റെ കസേരയിൽ അങ്ങനെയിരുന്നു.ഇടക്ക് ജമീലയെ അടുത്തേയ്ക്ക് വിളിച്ച് എന്തൊക്കെയോ സംസാരിച്ചു.
വൈകുന്നേരം ജോലികഴിഞ്ഞു മടങ്ങാൻനേരം മുംതാസിനെ ഹാജിയാർ അടുത്തേയ്ക്ക് വിളിച്ചു. എന്നിട്ട് പതിവില്ലാത്തവിധം സ്നേഹത്തോടെ വീട്ടിലെ വിവരങ്ങളൊക്കെ തിരക്കി.അവൾ ഒന്നും മനസ്സിലാകാതെ നിന്നു. ഇതെന്തൊരു അത്ഭുതം.
ബസ്സ്റ്റോപ്പിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു. വെയിൽ ചാഞ്ഞുകഴിഞ്ഞിരിക്കുന്നു. പടിഞ്ഞാറുമാനം ചെമ്മാനം കൊണ്ട്നിൽക്കുന്നു.തട്ടുകടക്കാരും,കടലവിൽപ്പനക്കാരും വഴിയരികിൽ നിലയുറപ്പിച്ചുകഴിഞ്ഞു.
ഇത്താ പറഞ്ഞതൊന്നും ഉൾക്കൊള്ളനാവാതെ വിദൂരതയിലേയ്ക്ക് നോക്കി അങ്ങനെ നിൽകുമ്പോൾ വീണ്ടും ഇത്ത പറയുന്നത് കേട്ടു.
"നിർബന്ധിക്കുന്നതായി കരുതണ്ട.ഇത് സ്വയം മനസ്സിരുത്തി നന്നായി ആലോചിച്ച് തീരുമാനിക്കേണ്ടുന്ന ഒന്നാണ്.നിനക്കൊട്ടും ഇഷ്ടമായില്ലെങ്കിൽ അത് തുറന്നുപറയാം.ഞാൻ തന്നെ അത് ഹാജിയാരോട് പറഞ്ഞോളാം.എന്നുകരുതി നിന്റെ കടയിലുള്ള ജോലിയൊന്നും പോകുമെന്ന് പേടിക്കണ്ട. അതൊക്കെ ഹാജിയാർ ഉറപ്പുതന്നിട്ടുണ്ട്."
എന്ത് മറുപടി പറയണമെന്ന് അവൾക്കറിയില്ലായിരുന്നു. കാരണം ഇതാണ്.
ഹാജിയാരുടെ മകൻ 'മുനീർ' വിവാഹം കഴിക്കുന്നതിൽ എതിർപ്പുണ്ടോ എന്ന് തുറന്നുപറയണം.സമ്മതമെങ്കിൽ ബാക്കിയൊക്കെ ഹാജിയാർ നോക്കിക്കൊള്ളാമെന്ന് ഉറപ്പ് തന്നിട്ടുണ്ട്.വീട് പുതുക്കി പണിയുന്നത്, സഹോദരിമാരുടെ പഠിപ്പ്, അവരുടെ വിവാഹം ഒക്കെ. ഒറ്റക്കാര്യം മാത്രം ഉറപ്പ് കൊടുക്കണം. ആഭാസനായ ഹാജിയാരുടെ ഏകമകന്റെ ഭാര്യയാകാൻ സമ്മതമാണെന്നുള്ള ഉറപ്പ്.
"അധികമൊന്നും ആലോചിക്കാനില്ല... ആലോചിച്ചതുകൊണ്ട് കാര്യവുമില്ല. അള്ളാഹുവിന്റെ വിധിപോലെയെ വരൂ...സമ്മതിച്ചാൽ നിന്റെ കുടുംബം രക്ഷപ്പെടും."
ഇത്ത പറഞ്ഞുനിറുത്തി.
ഇത്തയുടെ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു.ആലോചിക്കുംതോറും ഹൃദയത്തിനുള്ളിൽ വല്ലാത്തൊരു പിടപ്പ് അനുഭവപ്പെടുന്നു.ശരീരം തളരുന്നതുപോലെ.എന്ത് മറുപടി കൊടുക്കും. അനുകൂലമായ മറുപടിയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.മറുപടി അനുകൂലമായില്ലെങ്കിൽ എന്തൊക്കെയാണ് സംഭവിക്കുക എന്ന് പറയാനാവില്ല.ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും ഹാജിയാരുടെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ടുതന്നെ അവളുടെ ഉള്ളം വല്ലാതെ വിറകൊണ്ടു.
തുടരും...