mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 8

വിവാഹത്തിന് ഒരുമാസത്തെ അവധിയേയുള്ളൂ. അതിനിടയിൽ ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കേണ്ടതുണ്ട്. അതെന്തൊക്കെയാണെന്ന് ചിന്തിച്ചിരിക്കുമ്പോൾ ഉമ്മാ അവളുടെ അരികിലെത്തി.

"മോളേ നാളെത്തന്നെ വീട് പൊളിച്ചുമേയാനും മറ്റ് അറ്റകുറ്റപ്പണികൾ ചെയ്യാനുമൊക്കെയായി ആളുകൾ വരുമെന്ന് ഹാജിയാർ അറിയിച്ചിട്ടുണ്ട്."

പിറ്റേന്ന് രാവിലെതന്നെ ഹാജിയാർ പറഞ്ഞയച്ചതുപ്രകാരം ഏതാനും ജോലിക്കാർ പണിക്കെത്തി. വീട് പൊളിച്ചുമേയുന്നതിനൊപ്പം ഒരു മുറികൂടി കൂട്ടിയെടുക്കാനാണ് തീരുമാനം.അതിനുവേണ്ടുന്ന സാധനങ്ങളൊക്കെ വണ്ടിയിൽ വന്നെത്തി.

അതിവേഗം പണികൾ ആരംഭിച്ചു. പണിക്കാർക്ക് നിർദേശം കൊടുക്കാനും കൂലികൊടുക്കാനുമൊക്കെയായി ഹാജിയാർ ഇടക്കൊക്കെ വന്നുപോയി. ജോലിക്കാർക്ക് വേണ്ടുന്ന ഭക്ഷണം ഉമ്മയും മക്കളും കൂടി ഉണ്ടാക്കിക്കൊടുത്തു. ജോലിക്കാർ പുറത്തുനിന്ന് ഭക്ഷണം കഴിച്ചുകൊള്ളുമെന്ന് പറഞ്ഞെങ്കിലും ഇതെങ്കിലും ചെയ്യാനുള്ള അവകാശം ഞങ്ങൾക്ക് നൽകണമെന്ന് ഉമ്മാ ഹാജിയാരോട് പറഞ്ഞു.

തുണിയെടുക്കണം. ബന്ധുക്കളെയും,അയൽക്കാരെയും,സുഹൃത്തുക്കളെയുമൊക്കെ ക്ഷണിക്കണം. കല്യാണം ഒന്നല്ല രണ്ടെണ്ണമാണ് ഒരുമിച്ചു നടക്കാൻ പോകുന്നത്.എല്ലാത്തിനും കുടുംബത്തിലെ മൂത്തയാൾ എന്നനിലയിൽ മുംതാസ് ഓടിനടന്നു.സൽമ ഇത്താ ലീവെടുത്ത് ഒരു സഹോദരിയുടെ സ്ഥാനത്തു നിന്നുകൊണ്ട് എല്ലാത്തിനും സഹായം നൽകി. അത് അവൾക്ക് വലിയൊരു ആശ്വാസമായി.

നിറംമങ്ങി ചുമരുകൾ അടർന്നുവീണു ചോർന്നൊലിക്കുന്ന ആ പഴയ വീടല്ല ഇന്ന്.അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു മനോഹര ഭവനമായി അത് മാറിയിരിക്കുന്നു. ഹാജിയാരുടെ ജോലിക്കാർ വീട് പൊളിച്ചുമേഞ്ഞു. ഒരുമുറി കൂട്ടിയെടുത്തു. ചുമരുകൾ തേച്ച് പെയിന്റടിച്ചു. മുറ്റം കെട്ടിതിരിച്ചു. ഹാജിയാരുടെ മകന് വിവാഹം കഴിച്ചു കയറിവരാൻ തക്ക സൗകര്യവും ഭംഗിയുമൊക്കെ ആ വീടിന് കുറച്ചെങ്കിലും കൈവന്നെന്ന് എല്ലാവർക്കും തോന്നി.

ബന്ധുക്കളെയും അയൽക്കാരെയുമൊക്കെ കല്യാണം വിളിച്ചുകഴിഞ്ഞു. മുംതാസിനും സഹോദരിക്കുമുള്ള കല്യാണവസ്ത്രങ്ങൾ കടയിൽ നിന്നുതന്നെ എടുത്തു തയ്ക്കാൻ കൊടുത്തു.ഇനി ഭക്ഷണത്തിനുള്ള സാധനങ്ങളും മറ്റും വാങ്ങണം.ഇറച്ചി ഓർഡർ ചെയ്യണം. ഓഡിറ്റോറിയത്തിൽ വെച്ചാണ് കല്യാണം നടത്തുന്നതെങ്കിലും തലേദിവസം ചെറിയൊരു പന്തൽ മുറ്റത്തിട്ട് കുറച്ചുപേർക്കെങ്കിലും  ഭക്ഷണം കൊടുക്കണം.പന്തലുകാരെ ഏൽപ്പിക്കണം.മുംതാസ് ആധിയോടെ മനസ്സിലോർത്തു. എല്ലാത്തിനും എങ്ങനാണ് ഹാജിയാരുടെ സഹായം പറ്റുന്നത്.

അന്ന് ഉച്ചയോടുകൂടി ഹാജിയാരുടെ കാർ മുറ്റത്തുവന്നുനിന്നു. എല്ലാം ഹാജിയാർ വേണ്ടതുപോലെ ഇടപാട് ചെയ്തിട്ടുണ്ട്. ഒന്നിനും ഭയക്കേണ്ട.പന്തലുകാരും പാചകക്കാരുമൊക്കെ സമയത്തെത്തും.

ഹാജിയാർ പോയിക്കഴിഞ്ഞതും അപകർഷതകൊണ്ട് തല കുനിഞ്ഞുപോകുന്നതുപോലെ മുംതാസിനു തോന്നി. ഈ സമയം സൽമ ഇത്ത അവളുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.

"ഇതിലൊന്നും ഒട്ടും കുറച്ചിൽ മോള് വിചാരിക്കണ്ട.ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കുന്നു എന്നുകരുതിയാൽ മതി.ഇത് ലോകനിയമമാണ്.പടച്ചവൻ പറഞ്ഞിട്ടുള്ളത്."

പൂർണ്ണമായല്ലെങ്കിലും ഇത്തയുടെ വാക്കുകൾ അവൾക്ക് അൽപം ആശ്വാസം പകർന്നു.ഹാജിയാരോടും കുടുംബത്തിനോടുമുള്ള കടപ്പാട് കൂടിക്കൂടി വരികയാണ്.അവൾ മനസ്സിലോർത്തു. കല്യാണദിവസം വന്നെത്തി.

രണ്ടുകല്യാണങ്ങൾ ഒരേദിവസം.ആ നാട്ടിൽ ആദ്യമായിരുന്നു. അതും നാടടച്ചുവിളിച്ചുള്ള കല്യാണം.ടൗണിലെ പേരുകേട്ട ഓടിറ്റോറിയത്തിൽ വെച്ച് സൽക്കാരം.രണ്ടുകൂട്ടം ഇറച്ചി ബിരിയാണി .ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. ചിലരെങ്കിലും ചെറുതായി അസൂയപ്പെടാതിരുന്നില്ല.

രണ്ടുനിക്കാഹുകൾ മുന്നും പിന്നുമായി പള്ളിയിൽ വെച്ച് നടന്നു.വാപ്പയുടെ സ്ഥാനത്തുനിന്ന് നിക്കാഹ് നടത്തിക്കൊടുത്തത് മൂത്താപ്പയാണ്.ഈ സമയം ഉമ്മയുടെ മനസ്സ് തേങ്ങുകയായിരുന്നു. സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞുതൂവി.എല്ലാത്തിനും കാരണക്കാരനായ ഹാജിയാരുടെ നന്മക്കായി അവർ മൂകയായി പ്രാർത്ഥിച്ചു.

എല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു. വീട്ടിൽ ഏതാനും അടുത്ത ബന്ധുക്കളും,പിന്നെ സൽമ ഇത്തയും കുറച്ച് അയൽക്കാരും മാത്രം.

രണ്ടുജോഡി പുതുപ്പെണ്ണും മണവാളന്മാരും.ഓരോരുത്തരും അവരവർക്കായി പ്രത്യേകം ഒരുക്കിയിരുന്ന മുറിയിൽ കടന്നു.വസ്ത്രങ്ങളും മറ്റും മാറി.

മുംതാസ് അതിസുന്ദരിയായിരുന്നു. വിവാഹവസ്ത്രങ്ങൾ മാറ്റി വീട്ടിലെ വസ്ത്രങ്ങൾ അണിഞ്ഞപ്പോൾ അവളുടെ ഭംഗി ഒന്നുകൂടി കൂടി.ശരീരം നിറയെ ആഭരണങ്ങൾ.മുറിയിലെങ്ങും മുല്ലപ്പൂവിന്റെ സുഗന്ധം.

ആദ്യരാത്രി.എല്ലാവരുടെയും ജീവിതത്തിലെ പ്രാധാന്യമുള്ള രാത്രി.അത്താഴം കഴിഞ്ഞ് അയൽക്കാരൊക്കെ വിടപറഞ്ഞു പോവുകയും മറ്റുള്ളവർ ഉറങ്ങാനായി ഒരുങ്ങുകയും ചെയ്തപ്പോൾ മുനീറിന്റെ ഹൃദയം തുടിക്കുകയായിരുന്നു. മുംതാസിനെ അടുത്തൊന്നു കിട്ടാൻ. മണിയറവാതിൽ തുറന്നുകൊണ്ട് അവൻ അകത്തുകടന്നു.എന്നിട്ട് കതകുചാരി കുറ്റിയിട്ടു.

കട്ടിലിന്റെ ഒരരികിലായി മുംതാസ് ഇരിക്കുന്നു. ഒരു സ്വർഗീയസുന്ദരിയേപ്പോലെ. മണിയറ നന്നായി അലങ്കരിച്ചിട്ടുണ്ട്. മുല്ലപ്പൂവിതറിയ കിടക്ക.മേശപ്പുറത്തു പഴങ്ങൾ നിറഞ്ഞ പാത്രം. അരികത്തായി പാൽനിറച്ച ഗ്ലാസ്.കാൽപെരുമാറ്റം കേട്ടതും അവൾ എഴുന്നേറ്റു.

"അസ്സലാമു അലൈക്കും. കാത്തിരുന്നു മുഷിഞ്ഞോ.?"

അവൾ സലാം മടക്കി. എന്നിട്ട് നാണത്തോടെ തലകുമ്പിട്ടു നിന്നു. എന്ത് പറയണമെന്നറിയില്ല. ആകെയൊരു പരവേഷം.ആദ്യരാത്രിയെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ളത് ഒരുപാട് ഉണ്ട് പക്ഷേ,

അവൻ പതുക്കെ അവൾക്കരികിലേയ്ക്ക് ചെന്നു. എന്നിട്ട് അവളുടെ ചുമലിൽ പിടിച്ച് തന്നോട് ചേർത്തു.

അവന്റെ സ്പർശനമേറ്റ് അവളൊന്നുഞെട്ടിയെങ്കിലും ആ നെഞ്ചിൽ ചേർന്നവൾ അങ്ങനെ നിന്നു.അവളുടെ ഹൃദയം വല്ലാതെ മിടിച്ചു.അതറിഞ്ഞിട്ടെന്നോണം അവൻ ചോദിച്ചു.

"എന്താ ഭയമുണ്ടോ...എന്തിന് സന്തോഷിക്കേണ്ടുന്ന ദിനമല്ലേയിന്ന്."

അവൾ പുഞ്ചിരിക്കാനൊരു ശ്രമം നടത്തി. പക്ഷേ, ആ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി.

"ഞാനൊന്നു ചോദിച്ചോട്ടെ... ഒരിക്കൽ ചോദിച്ചതാണ് എങ്കിലും സങ്കടമാവില്ലെങ്കിൽ..."

അവൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി ഒരുനിമിഷം.

"വാപ്പയുടെ നിർബന്ധമൂലം സഹോദരിമാരുടെ ഭാവിയെക്കരുതി മാത്രമാണോ ഈ വിവാഹത്തിന് തയ്യാറായത്.?"

കൂരമ്പു പോലെ ആ വാക്കുകൾ ഹൃദയത്തിലേയ്ക്ക് തുളഞ്ഞുകയറി.ഒരുനിമിഷം അവൾ ആലോചിച്ചു. ഈ രാത്രി കളവു പറയുന്നത് ശരിയല്ല.സത്യം തന്നെ പറയണം. കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.

"നമ്മളെ തമ്മിൽ ബന്ധിപ്പിക്കാൻ ആദ്യത്തെ കാരണം അതാണ്.നിങ്ങളെന്നെ കാണാൻവരുന്നതുവരെ കുടുംബത്തിന്റെ രക്ഷമാത്രമായിട്ടാണ് ഞാൻ ഈ വിവാഹത്തെ കണ്ടത്.പക്ഷേ, അടുത്തുകണ്ടപ്പോൾ സംസാരിച്ചപ്പോൾ..."

അവളൊന്നു നിറുത്തി.

"പറയൂ...ബാക്കികൂടി പറയൂ..."

അവന്റെ ജിജിജ്ഞാസ കലർന്ന ശബ്ദം.

"സത്യമായിട്ടും നിങ്ങളെ എനിക്ക് ഇഷ്ടമായി.അതുവരെ നടന്നതൊക്കെയും നമ്മളെ കൂട്ടിമുട്ടിക്കാൻ പടച്ചവൻ ചെയ്തതാണെന്ന് എനിക്ക് തോന്നി."

"എനിക്ക് സന്തോഷമായി. ഇന്നുമുതൽ നമ്മളൊരു പുതിയ ജീവിതം തുടങ്ങുകയാണ്. നിന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ച അന്നുമുതൽ ഞാൻ ഇതുവരെയുള്ള ജീവിതത്തിൽ നിന്നും പൂർണ്ണമായും മാറാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു."

അവന്റെ വാക്കുകൾ തേൻമഴപോലെ അവളുടെ കാതിൽ പെയ്തിറങ്ങി.അവൾ സന്തോഷം നിറഞ്ഞ മുഖത്തോടെ അവനെനോക്കി പുഞ്ചിരിതൂകി.അവൻ കൈവിരൽകൊണ്ട് അവളുടെ കണ്ണുകൾ തുടച്ചു.പൂർണ്ണചന്ദ്രനെപ്പോലെ അവളുടെ മുഖം തിളങ്ങി.

ജനാലവിടവിലൂടെ തണുപ്പിന്റെ കണികകൾ മുറിക്കുള്ളിലേയ്ക്ക് അരിച്ചെത്തുന്നുണ്ടായിരുന്നു.ഉറക്കമുണർന്ന പാതിരാപുള്ളുകൾ എവിടെയോ ഇരുന്നു നീട്ടിപ്പാടി.

അവൻ തന്റെ പ്രിയതമയുടെ മുഖത്തേയ്ക്ക് നോക്കി. ഇവളെ സ്വന്തമാക്കാൻ കഴിഞ്ഞ താൻ ലോകത്തിൽ ഏറ്റവും ഭാഗ്യവനാണെന്ന വിശ്വാസത്തോടെ അവളുടെ കണ്ണുകളുടെ ആഴങ്ങളിലേയ്ക്ക് ഏതാനുംനേരം നോക്കിയിരുന്നിട്ട് അവളെ പതുക്കെ നെഞ്ചോട് ചേർത്തണച്ചു അവൻ.

തുടരും ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ