mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 12

ദുഖവും ഭയവുമെല്ലാം കലർന്ന ദിനങ്ങൾ ഒന്നൊന്നായി കടന്നുപോയിക്കൊണ്ടിരുന്നു. മരുന്നും പ്രാർത്ഥനയും സ്നേഹവുമൊക്കെ പകർന്നുനൽകിയ ആത്മബലത്തിൽ മുനീർ ജീവിച്ചു‌പോന്നു എന്നുവേണം പറയാൻ.

ഉള്ള് നീറുമ്പോഴും മുഖത്തുമാത്രം മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ ചെറുപുഞ്ചിരി നിറച്ചുവെച്ചു അവനെപ്പോഴും. രോഗവിവരം എല്ലാവരുംതന്നെ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഹാജിയാരുടെയും ഭാര്യയുടെയും പ്രാർത്ഥനകൊണ്ട് എപ്പോഴും വീട് മുഖരിതമായി.

മുംതാസിനെ പ്രസവത്തിനായി വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവളുടെ സഹോദരിയെയും കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. അവരെക്കാണാനായി സൽമ ഇത്തയും ജമീല ഇത്തയുമൊക്കെ ഇടക്കിടക്ക് വന്നുപോയി. മുനീർ ദിവസവും വന്ന് മുംതാസിനെ കണ്ടിട്ട് മടങ്ങിപ്പോകും. വരുമ്പോഴേല്ലാം ഇരുവർക്കും ദുഖത്തിന്റെ നിമിഷങ്ങളാണ് ഉണ്ടാവുക. മുംതാസിന്റെ ഉമ്മ അവനോടു പറഞ്ഞ്.

"മോൻ ഒന്നുകൊണ്ടും പേടിക്കണ്ട. ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നില്ലേ. അള്ളാഹു ഒന്നും വരുത്തില്ല."

എല്ലാവരും ഒറ്റക്കും കൂട്ടമായുമൊക്കെ പ്രാർത്ഥിച്ചു. ഒരുപാടുപേരുടെ പ്രാർത്ഥനയുടെ ഫലമാവാം ആയിടെ അവന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അധികം വൈകാതെ മുംതാസിന്റെ പ്രസവം നടന്നു. നല്ല ആരോഗ്യമുള്ള സുന്ദരനായ ഒരു ആൺകുട്ടി. മുനീറിന്റെ സ്വത്തുക്കൾക്ക് ഒരു ഭാവി അവകാശിയായി.

ഈ സമയം തന്നെ മുംതാസിന്റെ സഹോദരിയും പ്രസവിച്ചു. അവൾക്ക് പെൺകുഞ്ഞാണ്. കുട്ടികളുടെ കരച്ചിലും ബഹളത്തിലും ആ വീട് മുഖരിതമായി. കുഞ്ഞിന്റെ മുഖംനോക്കി മുനീർ സർവ്വതും മറന്ന് ഒരുപാട് നേരമിരിക്കും. തന്റെ രോഗത്തേക്കുറിച്ചുള്ള ആവലാതി അവനും മുംതാസുമൊക്കെ തൽക്കാലത്തേയ്ക്ക് മറന്നു. മനസ്സിന് അതുവരെയില്ലാത്ത ഒരു ഉന്മേഷം കൈവന്നതുപോലെ... തന്റെ പ്രാർത്ഥനകൾ അള്ളാഹു കേട്ടിട്ടുണ്ട് എന്ന് മുംതാസ് ഉറച്ചുവിശ്വസിച്ചു.

പ്രസവം കഴിഞ്ഞ് അധികനാൾ കഴിയും മുൻപേ മുംതാസിനെയും കുഞ്ഞിനേയും വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ ഹാജിയാരും കുടുംബവും തിടുക്കംകൂട്ടി. അതിൽ മുംതാസിന്റെ വീട്ടുകാർക്ക് ചെറിയ നീരസം തോന്നാത്തിരുന്നില്ല. ആദ്യപ്രസവമാണ്. അത് പെണ്ണിന്റെ വീട്ടിലാണ് കഴിച്ചുകൂട്ടേണ്ടത്. പതിവനുസരിച്ച്‌ തൊണ്ണൂറ് ദിവസമെങ്കിലും കഴിഞ്ഞേ ഭർതൃ വീട്ടിലേയ്ക്ക് പോകാറുള്ളൂ. പക്ഷേ, ഈ സാഹചര്യത്തിൽ... മുംതാസ് ഭർത്താവിന്റെ തീരുമാനത്തിനൊപ്പം നിന്നു. ഭർതൃവീട്ടിലേയ്ക്ക് മടങ്ങാൻ അവൾ തയ്യാറായി.

ഉമ്മയും സഹോദരിമാരും പിന്നെ എതിർത്തില്ല. അവർക്കും കാര്യങ്ങൾ മനസ്സിലാകുമായിരുന്നു.

പഴങ്ങളും പലഹാരങ്ങളും ഉടുപ്പുകളും കളിപ്പാട്ടങ്ങളും കൊണ്ട് ഹാജിയാരുടെ വീട് നിറഞ്ഞു. ഒരുപാട് ആളുകൾ കുഞ്ഞിനെ കാണാനായി വന്നുപോയി. മുനീറിനെക്കൂടാതെ ഹാജിയാരും ഭാര്യയും വേണ്ടുന്നതും വേണ്ടാത്തതുമൊക്കെ വാങ്ങിച്ചുകൂട്ടി. സദാസമയം എല്ലാവരും കുഞ്ഞിന്റെ കൂടെ രസിച്ചിരുന്നു നേരംപോക്കി. ഏതാനുംദിവസങ്ങൾ കടന്നുപോയി.

ഹാജിയാർ പഴയതുപോലെ ബിസിനസ്സ് കാര്യങ്ങളിലൊക്കെ ശ്രദ്ധിച്ചുതുടങ്ങി. മുനീറും സമയം കിട്ടുമ്പോഴൊക്കെ ബിസിനസ് സ്ഥാപനങ്ങളിൽ പോകാൻ തുടങ്ങി. വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കുമ്പോഴാണ് ചിന്തയും മറ്റും കൂടുന്നതെന്ന് അവനുതോന്നി. വരാനുള്ളത് വരട്ടെ. എന്നുകരുതി ജീവിതത്തിൽ ഉള്ളനിമിഷങ്ങളെ എന്തിന് വിരസമാക്കണം.

അന്ന് പതിവുപോലെ അവൻ കടയിലേയ്ക്ക് പോകാൻ ഇറങ്ങുംനേരം മുംതാസ് പറഞ്ഞു.

"അധികം താമസിക്കാതെ ഇങ്ങ് വരണം. മോന് ഇപ്പോൾ ഉപ്പയെ കാണാതെ കിടക്കാൻ വയ്യെന്നായിട്ടുണ്ട്."

"നീ പറഞ്ഞില്ലേലും ഞാനിങ്ങെത്തും. പിന്നെ നീ പറയുന്നത് എന്നെ കരുതിയാണെന്ന് എനിക്കറിയാം. എനിക്കതിനു ഇപ്പോൾ ഒരു പ്രശ്നവുമില്ല നല്ല ഉന്മേഷമുണ്ട്. "

അവൻ ഭാര്യയെ സമാധാനിപ്പിച്ചിട്ടു കാറിൽ കയറി മെല്ലെ ഓടിച്ചുപോയി. നഗരത്തിന് എന്നത്തേയുംപോലെ തിരക്ക് ഏറിവന്നുകൊണ്ടിരുന്നു.

മുംതാസ് അടുത്തിരുന്നു കുഞ്ഞിനെ കളിപ്പിക്കുന്നു. ഹാജിയാരുടെ ഭാര്യ കുട്ടിയുടെ നനഞ്ഞ വസ്ത്രങ്ങളൊക്കെ അലക്കാനായി ബക്കറ്റിൽ എടുത്തിടുകയാണ്. അലക്കാൻ കൊണ്ടുപോകാൻ തയ്യാറായി ജോലിക്കാരി കാത്തുനിൽക്കുന്നു. ഈ സമയം പുറത്തുപോയ ഹാജിയാർ മടങ്ങിയെത്തി. കുട്ടിയെ കാണാനായി അവിടെയ്ക്ക് വന്നു.

ഈ സമയത്താണ് ഹാജിയാരുടെ ഫോൺ ബെല്ലടിച്ചത്. മറുതലക്കൽ നിന്നു മാനേജരുടെ ഭീതികലർന്ന ശബ്ദം.

"ഹാജിയാർ ഒന്ന് വേഗം വരൂ നമ്മുടെ മുനീർ കുഴഞ്ഞുവീണു. ഞങ്ങൾ ആശുപത്രിയിലേയ്ക്ക് പോവുകയാണ്."

പിന്നെയൊന്നും കേൾക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല ഹാജിയാർക്ക്. ഹാജിയാരും ഭാര്യയും മുംതാസുംകൂടി കാറിൽ ആശുപത്രിയിലേയ്ക്ക് തിരിച്ചു.

ഡോക്ടർ മാത്യൂസ് മുനീറിന്റെ നാഡി പിടിച്ചുനോക്കി. കണ്ണിന്റെ പോളകൾ വിടർത്തിനോക്കി. നെഞ്ചിൽ കുഴൽവെച്ചു പരിശോദിച്ചു. എന്നിട്ട് അടുത്തുനിന്ന നേഴ്സിനെ നോക്കി ഇഞ്ചക്ഷന് ഓർഡർ ഇട്ടുകൊണ്ട് പ്രസ്ക്രിപ്‌ഷൻ എഴുതി.

അല്പസമയത്തിനകം ഇഞ്ചക്ഷൻ എടുത്തു. മുനീറിന് ചെറിയ ആശ്വാസം കൈവന്നതുപോലെ തോന്നി. അവൻ കണ്ണുകൾ പതുക്കെതുറന്നുകൊണ്ട് ചുറ്റും നിന്നവരെ നോക്കി.

ബാപ്പയും ഉമ്മയും മുംതാസും കുഞ്ഞുമെല്ലാം ചുറ്റും നിൽക്കുന്നുണ്ട്. ഉമ്മ അടുത്തിരുന്നുകൊണ്ട് അവന്റെ തലയിൽ കൈവിരലുകളാൽ തഴുകി. മുംതാസ് അവന്റെ കരം കവർന്നുകൊണ്ട് പറഞ്ഞു.

"ഒന്നുമില്ല... കുത്തിവെച്ചിട്ടുണ്. ചെറിയൊരു ക്ഷീണം."

അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു. പാതി കൂമ്പിയ മിഴികളുമായി വാടിയ ചേമ്പിൻതണ്ടുകണക്കെ അവൻ കിടന്നു. ഇതുകണ്ട് മുംതാസിന്റെ മിഴികൾ നിറഞ്ഞു. ഈ സമയം കൈഉയർത്തി അവളുടെ കൈയിൽ പിടിച്ചുകൊണ്ടു അവൻ പറഞ്ഞു.

"നമുക്ക് വീട്ടിലേയ്ക്ക് പോകാം. എനിക്കിനി ഇവിടുത്തെ മരുന്നൊന്നും വേണ്ട. എന്റെ ജീവിതം അവസാനിക്കാറായിരിക്കുന്നു."

"ഇല്ല അങ്ങനൊന്നും പറയരുത്. ആരാ പറഞ്ഞെ ജീവിതം അവസാനിക്കാറായെന്ന്. അങ്ങനെ എന്നെയും മോനെയും തനിച്ചാക്കി പോകാനാകുമോ.?"

മനസ്സ് വിങ്ങുമ്പോഴും അവൾ അടുത്തിരുന്നുകൊണ്ട് അവനെ ആശ്വസിപ്പിച്ചു.

"അതെ, മോനെ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട. അസൂഖത്തിന് മരുന്നുണ്ട്. ഇപ്പോൾ കുത്തിവെച്ചു. ഒന്നും ഭയക്കണ്ട."

ഉമ്മ അവനെ ആശ്വസിപ്പിച്ചു.

"ഇല്ലുമ്മ എനിക്കിനി മരുന്നുകൊണ്ടൊന്നും ഫലമില്ല. നിങ്ങളൊക്കെ എന്നെ ആശ്വസിപ്പിക്കാനായി പറയുന്നതാണ് എന്നറിയാം. എനിക്ക് സങ്കടമില്ല. എന്റെ മനസ്സ് പറയുന്നു ഈ ലോകത്തുനിന്ന് പോകാൻ സമയമായെന്ന്. നിങ്ങളെയൊക്കെ കണ്ടുകൊണ്ട് ഇങ്ങനെ അടുത്തിരുന്നു കൈപിടിച്ചുകൊണ്ട് എനിക്ക് പോകണം. ഒന്നുമാത്രം എനിക്ക് പറയാനുണ്ട്. ഞാൻ പോയാലും മുംതാസിനേം എന്റെ മോനേം സങ്കടപ്പെടുത്താതെ നോക്കണം. അവളെ മറ്റൊരാളെകൊണ്ട് വിവാഹം കഴിപ്പിക്കണം."

"അരുത് ഇക്കാ... ഞങ്ങളോട് ഇങ്ങനൊന്നും പറയാതെ."

അവന്റെ വാ പൊത്തിക്കൊണ്ട് അവൾ പറഞ്ഞു. അവൻ അവളുടെ മുഖത്തേയ്ക്ക് ദയനീയമായി നോക്കി. അസാധാരണമായൊരു തിളക്കം ആ മിഴികളിൽ അവൾ കണ്ടു. ഈ സമയം അവൻ വീണ്ടും പറഞ്ഞുതുടങ്ങി.

"അള്ളാഹുവിന്റെ തീരുമാനത്തെ തടയാൻ നമുക്കാവില്ലല്ലോ. എല്ലാവരും ഒരിക്കൽ മരിച്ചെതീരൂ... ഞാൻ കുറച്ചുനേരത്തെ പോകാനൊരുങ്ങുന്നു. എന്റെ ആയുസ്സ് ഇത്രയുമേ അള്ളാഹു വിധിച്ചിട്ടുള്ളൂ... ഒന്നുമാത്രം എനിക്ക് പറയാനുണ്ട്. നീ ചെറുപ്പമാണ് ഒരുപാട് ജീവിതം ഇനിയും ബാക്കിയുണ്ട്. എന്നെ ഓർത്ത് ഒരിക്കലും ജീവിതം പാഴാക്കരുത്. മറ്റൊരുവിവാഹം കഴിച്ചു ജീവിക്കണം. എനിക്കുള്ളതെല്ലാം നിനക്കുകൂടി ഉള്ളതാണ്. പറയൂ എന്റെ അപേക്ഷ നീ കേൾക്കില്ല.?"

ഒന്നും പറയാനാവാതെ തേങ്ങികരഞ്ഞുകൊണ്ട് അവൾ അവന്റെ കവിളിലൂടെ വിരലോടിച്ചു. ആ മുടിയിഴകളെ തലോടി. അവളുടെ ഉമ്മയും സഹോദരിയുമൊക്കെ ചുറ്റുക നിൽപ്പുണ്ട്. അവരും കരയുകയാണ്.

"കുഞ്ഞിനെ എന്റെ അടുത്ത് ഒന്നിരുത്തൂ..."

അവൻ മെല്ലെ പറഞ്ഞു.

മുംതാസ് ഉമ്മയുടെ കൈയിൽനിന്ന് കുഞ്ഞിനെ വാങ്ങി അവന്റെ അടുത്ത് ചേർത്തുപിടിച്ചു. അവൻ കുഞ്ഞിന്റെ കവിളിൽ വിരലോടിച്ചുകൊണ്ട് അമർത്തി ചുംബിച്ചു. ആ നിമിഷം അവന്റെ കണ്ണുകൾ തുറിച്ചുവന്നു.  ശരീരം ഒന്ന് വെട്ടിവിറച്ചു. വായിൽനിന്നും രക്തം പുറത്തേക്കൊഴുകി. മുംതാസ് കുഞ്ഞിനെ വാരി നെഞ്ചോട് ചേർത്തുകൊണ്ട് അലറികരഞ്ഞു.

"ഇക്കാ... എന്റെ ഇക്കാ."

പുറത്തുനിന്നു ഹാജിയാരും മറ്റുള്ളവരും മുറിയിലേയ്ക്ക് ഓടിയെത്തി. ആരോ ഓടിച്ചെന്ന് ഡോക്ടറെ കൂട്ടികൊണ്ടുവന്നു. ഈ സമയം മുനീറിന്റെ കണ്ണുകൾ പതിയെ അടഞ്ഞു. മുഖം ഒരുവശത്തേയ്ക്ക് ചെരിഞ്ഞു. പരിശോധനയ്ക്കുശേഷം ഡോക്ടർ അവന്റെ മുഖത്തേയ്ക്ക് തുണി വലിച്ചിട്ടു.

ആ സമയം മുറിയിൽ കൂടിനിന്നവരിൽ നിന്നും ആശുപത്രിയെ ഒന്നാകെ നടുക്കിക്കൊണ്ട് ഒരു കൂട്ടനിലവിളി ഉയർന്നുപോങ്ങി. മുംതാസിനേം കുഞ്ഞിനേം ഈ ഭൂമിയിൽ തനിച്ചാക്കി അവർക്ക് സ്നേഹത്തിന്റെ തീരാനൊമ്പരങ്ങളും അവശേഷിപ്പിച്ചുകൊണ്ട് അവൻ യാത്രയായി.

(അവസാനിച്ചു)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ