mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 6

ഒഴിവുദിനമായിരുന്നിട്ടും അവൾക്ക് ഒട്ടും ഉന്മേഷം തോന്നിയില്ല. മനസ്സിലാകെ വല്ലാത്തൊരു അസ്വസ്ഥത. പലവിധചിന്തകളിൽ പെട്ട് അവൾ ഉഴറി. കാപ്പികുടി കഴിഞ്ഞു മുറിയിലെ ജനലാക്കരികിൽ വന്നിരുന്നു.

മുറ്റത്തുപൂത്തുനിൽക്കുന്ന റോസാച്ചെടിയിൽ വണ്ടുകൾ വന്നിരിക്കുന്നു. ചിലതെല്ലാം തേൻനുകർന്നു തിരിച്ചുപോകുന്നു. സഹോദരിമാരുടെ വക ഇത്തിരിമുറ്റത്തെ പൂന്തോട്ടമാണ്.ഈ സമയത്താണ് മജീദുഹാജിയുടെ വണ്ടി താഴെ വീടിനുമുന്നിൽ വന്നുനിൽക്കുന്നത് കണ്ടത്.ഒരുനിമിഷം ഹോൺ മുഴക്കിയിട്ട് ഹാജിയാർ ഡോർ തുറന്ന് പുറത്തിറങ്ങി.

അവൾ ആതിപൂണ്ട് കസേരയിൽ നിന്നെഴുന്നേറ്റ് അടുക്കളയിലേയ്ക്കോടി ഉമ്മയോട് വിവരം പറഞ്ഞു. അതുകേട്ട് ഉമ്മയും സഹോദരിമാരും അമ്പരന്നു.

ഹാജിയാർ അങ്ങനെ എവിടെയും പോകാറില്ല. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ നേരിട്ട് പോകാറുള്ളൂ... ഇല്ലെങ്കിൽ ആരെയെങ്കിലും പറഞ്ഞുവിടുകയേ ഉള്ളൂ. പ്രധാനപ്പെട്ട ഒന്നിനാണ് ഇപ്പോൾ ഹാജിയാർ വന്നിരിക്കുന്നതെന്നുറപ്പ്. ഉമ്മാ വെപ്രാളത്തോടെ കൈയും മുഖവും കഴുകി തുടച്ചിട്ട് തട്ടം നേരെയിട്ടുകൊണ്ട് പൂമുഖത്തേയ്ക്ക് ചെന്നു. എന്നിട്ട് കസേര തുടച്ചിട്ട് നീക്കിയിട്ടുകൊണ്ട് പൂമുഖത്തേയ്ക്ക് കയറിയ ഹാജിയാരെനോക്കി ബഹുമാനത്തോടെ പറഞ്ഞു.

"ഇങ്ങോട്ട് ഇരിക്കൂ..."

ഹാജിയാർ സലാം പറഞ്ഞിട്ട് കസേരയിൽ ഇരുന്നു. തുടർന്ന് ചുറ്റുമൊന്നു കണ്ണോടിച്ചു. എതാനുംനിമിഷം ആരും ഒന്നും മിണ്ടിയില്ല.

"ഇത്രത്തോളം വരേണ്ടുന്ന ഒരുകാര്യമുണ്ടായി അതാണ് വന്നത്... കാര്യം അറിഞ്ഞിട്ടുണ്ടാവുമല്ലോ.?"

ഹാജിയാർ മെല്ലെ ചിരിച്ചു.

"അറിഞ്ഞു..."

ഉമ്മാ വാതിലിനു മറഞ്ഞുനിന്നുകൊണ്ട് ഭവ്യതയോടെ പറഞ്ഞു.

"വണ്ടിയിൽ കുറച്ചു പലഹാരങ്ങൾ ഇരിപ്പുണ്ട്. മുംതാസിനോട് അതെടുത്തുകൊണ്ടുവരാൻ പറയൂ..."

മുംതാസിനു കാര്യം മനസ്സിലായി. തന്നെ രംഗത്തുനിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യം. അവൾ മെല്ലെയിറങ്ങി കാറിനരികിലേയ്ക്ക് നടന്നു.ഹാജിയാർ ബുദ്ധിമാനാണ്. ഏതൊരുപ്രശ്നത്തിനും പരിഹാരം കാണാൻ മിടുക്കൻ. പൊതിയുമെടുത്തു മെല്ലെയാണ് അവൾ തിരിച്ചെത്തിയത്. മനഃപൂർവ്വം അയൽവക്കത്തെ ചേച്ചിയുമായി സംസാരിച്ചുനിന്നു. അങ്ങനെ സമയം വൈകി. ഈ സമയം ഹാജിയാർ യത്രപറഞ്ഞ് ഇറങ്ങിക്കഴിഞ്ഞിരുന്നു.

വീട്ടിലാകെ ഒരു നിശബ്ദത പരന്നിരിക്കുകയാണ്.ഉമ്മയുടെ മുഖം കനത്തിരുന്നു. എന്നാൽ പെങ്ങന്മാരുടെ മുഖത്ത് വലിയ സന്തോഷം നിറഞ്ഞിട്ടുണ്ട്.

"എന്തിനാണ് ഉമ്മാ ഹാജിയാര് വന്നത്.?"

അവൾ മെല്ലെ ചോദിച്ചു.

"ഇന്നലെ നിന്നോട് പറഞ്ഞയച്ച കാര്യത്തിനുതന്നെ. നിന്നെ പുതുപ്പെണ്ണായി കൊടുക്കുമോ എന്ന് ചോദിക്കാൻ."

ഉമ്മയുടെ ശബ്ദം ശാന്തമായിരുന്നു.

"ഉമ്മാ... ഞാൻ..."

"ഒരേയൊരു ആൺതരിയാണ്.കാണാൻ സുന്ദരൻ.ഇഷ്ടംപോലെ സ്വത്ത്. അൽപം ചീത്തകൂട്ടുകെട്ടൊക്കെ ഉണ്ട്. അതിന്നത്തെകാലത്ത് ആർക്കാണ് ഇല്ലാത്തത്.അതെല്ലാം മാറ്റിയെടുക്കാവുന്നതല്ലേയുള്ളൂ..."

അവൾ ഒന്നും മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ ഉമ്മാ വീണ്ടും തുടർന്നു.

"ഞാൻ പറഞ്ഞെന്നേയുള്ളൂ... നിർബന്ധിക്കുകയാണെന്നു കരുതരുത്.നീയാണ് തീരുമാനം എടുക്കേണ്ടത്. വേറെ പെൺകുട്ടികളെ കിട്ടാഞ്ഞിട്ടൊന്നും ആവില്ലല്ലോ... ഈ കണ്ട സ്വത്തും ബന്ധവുമൊക്കെയുള്ള ആളല്ലേ.നിന്നെ ഹാജിയാർക്ക് ഒരുപാട് ഇഷ്ടമായിരിക്കണൂ...അതുകൊണ്ടാണ്. മോള് ഈ കാര്യത്തിന് സമ്മതിച്ചാൽ മോളുടെ ഭാവിമാത്രമല്ല ഈ കുടുംബം തന്നെ രക്ഷപ്പെടും."

ഉമ്മാ പറഞ്ഞുനിറുത്തി.

ആധിപിടിച്ച മനസ്സ് വീണ്ടും വെന്തുരുക്കാൻ തുടങ്ങി.എന്തു പറയണമെന്നറിയില്ല.ഒരുഗ്ലാസ് വെള്ളമെടുത്തു കുടിച്ചിട്ട് കൂട്ടിൽനിന്ന് ആടിനെയും അഴിച്ചുകൊണ്ട് ഇറങ്ങിനടന്നു.ഇടവഴി കടന്ന് നേരെ പോയത് തൊട്ടടുത്തുള്ള കുന്നിൻമുകളിലെ പാറയിലേയ്ക്കാണ്. അവിടെ നീണ്ടുപരന്നുകിടക്കുന്ന പാറക്കൂട്ടങ്ങൾക്കരികിൽ ആടിനെ മേയാൻ വിട്ടിട്ട് കല്ലുകളിൽ ഒന്നിൽ കയറിയിരുന്നു.പണ്ടുകാലങ്ങളിൽ നെല്ലും കപ്പയും ഒക്കെ ഉണങ്ങാൻ ഉപയോയിഗിച്ചിരുന്ന പാറയാണ്.അന്നൊക്കെ ഉമ്മയോടൊപ്പം അവളും വരുമായിരുന്നു.മഴക്കാലമായാൽ ആളുകൾ ഇവിടേയ്ക്ക് വരാതാവും.ഇപ്പോൾ ആരും ഒന്നിനും പാറയെ ആശ്രയിക്കാറില്ല.

മേഘാവൃതമായ ആകാശത്ത് കാർമേഘം സൂര്യനെ പൊതിയുന്ന കാഴ്ച.ഏതാനും നേരത്തെ ഇരുട്ട്. വീണ്ടും സൂര്യൻ മറനീക്കി പുറത്തുവരുന്നു. കാർമേഘം പൂർണ്ണമായും മാറിയപ്പോൾ മങ്ങിപ്പോയ പ്രഭ ഇരട്ടിയോടെ തെളിഞ്ഞെത്തുന്നു. കാഴ്ചയുടെ കൗതുകലോകത്തുനിന്ന് മനസ്സ് വീണ്ടും ഭയപ്പെടുത്തുന്ന ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള ചിന്തകളിലേയ്ക്ക് വഴുതിവീണു.

വിവാഹത്തേക്കുറിച്ച് ഇതുവരെ മനസ്സിൽ ഒരു ചിന്തപോലും ഉണ്ടായിട്ടില്ല. പഠിപ്പുനിറുത്തിയ നാളുമുതൽ കുടുംബത്തിന്റെ കഷ്ടതകൾ അകറ്റാൻ ഉമ്മയെ കഴിവുപോലെ ജോലിയെടുത്ത് സഹായിക്കുക എന്നതുമാത്രമായിരുന്നു ചിന്ത.പലപ്പോഴും ദാരിദ്രം പിടികൂടിയിട്ടുണ്ടെങ്കിലും പട്ടിണികിടക്കാതെ കുടുംബത്തെ ഇതുവരെ നോക്കാൻ കഴിഞ്ഞു.. ആ ഒരു ആശ്വാസം ഉണ്ട് മനസ്സിന്.ഇന്നിതാ വല്ലാത്തൊരു പ്രതിസന്ധി തന്നെ കാത്തുനിൽക്കുന്നു. ഹാജിയാരുടെ വഴിപിഴച്ച മകന്റെ ഭാര്യയാവുക.അതുവഴി കുടുംബത്തെകൂടി രക്ഷപ്പെടുത്തുക.

അല്ലെങ്കിൽ പറ്റില്ലെന്നുപറയുക.അതുവഴി നിഷേധി,അഹങ്കാരി,കുടുംബസ്നേഹമില്ലാത്തവൾ,നന്ദിയില്ലാത്തവൾ എന്നിങ്ങനെയെല്ലാം ഉള്ള പേര് സമ്പാദിച്ചുകൊണ്ട് ഉള്ള ജോലിപോലും നഷ്ടപ്പെടുത്തിക്കൊണ്ട് കഴിഞ്ഞുകൂടുക. രണ്ടിൽ ഏത് തിരഞ്ഞെടുക്കും.

ആടിനെ കെട്ടിയിട്ട് തിരികെ പോകുന്നവഴി അവൾ സൽമ ഇത്തയുടെ വീട്ടിൽ കയറി.ഇത്താ തുണിയലക്കുകയാണ്.ദൂരെനിന്നെ ഇത്താ അവളെ കണ്ടിരുന്നു.അലക്കിയ തുണികൾ അയയിൽ തൂക്കിയിട്ട് കൈകഴുകി തുടച്ചുകൊണ്ട് ഇത്താ അവളുടെ അടുക്കലേയ്ക്ക് വന്നു.

"അല്ലാ നീയോ... എന്താ പതിവില്ലാതെ ഈ സമയത്ത്.?"

"ഒന്നൂല്ല വെറുതേ ആടിനെ കെട്ടാൻ പോയതാ..."

"ആടിനെ കെട്ടാനോ ഈ നട്ടുച്ചയ്ക്ക് നിനക്കെന്താ ഭ്രാന്താണോ.?"

അപ്പോഴാണ് ഓർത്തത്‌.സമയം ഉച്ചയാണ്. ആടിനെ തീറ്റാനിറക്കുന്ന സമയമായിട്ടില്ല.സൂര്യൻ കത്തിജ്വലിക്കുകയാണ്.

"എന്താടീ കാര്യം പറയ്...വാ കയറിയിരിക്ക്."

മടിച്ചുമടിച്ച്‌ ഇത്തയുടെ വീട്ടുവരാന്തയിലേയ്ക്ക് അവൾ കയറി.ഇത്തയുടെ കുട്ടികൾ അകത്തിരുന്നു ടീവീ കാണുകയാണ്. ഭർത്താവ് പുറത്തുപോയിരുന്നു.

അതറിഞ്ഞപ്പോൾ അവൾക്ക് അൽപ്പം സമാധാനമായി.ഇത്തയോടു കാര്യം പറയാം.ഒരു പരിഹാരം നിർദേശിക്കാൻ ഇത്താക്ക് കഴിയാതിരിക്കില്ല.

"ഇത്താ..ഞാനൊരു വലിയ പ്രതിസന്ധിയിലാണ്.നിങ്ങൾ ഇതിനൊരു പരിഹാരം നിർദേശിച്ചു തരണം.ദയവായി എന്നെ രക്ഷിക്കണം. മറ്റാരോടും എനിക്ക് ഇത് പറയാനില്ല."

ദുർബലമായ ശബ്ദത്തിൽ അവൾ പറഞ്ഞു.

"കാര്യം എന്തെന്ന് നീ പറ. എന്നെക്കൊണ്ട് കഴിയുന്നതുപോലെ ഞാൻ നിന്നെ സഹായിക്കാം."

ഇത്താ അവളെ ഉറ്റുനോക്കിക്കൊണ്ട് ഇരുന്നു. അവൾ കാര്യങ്ങൾ വിശദീകരിച്ചുപറഞ്ഞുകേൾപ്പിച്ചു.ശ്രദ്ധയോടെ എല്ലാം കേട്ടിരുന്നിട്ട് ഏതാനും നിമിഷം കഴിഞ്ഞപ്പോൾ ഒരു പുഞ്ചിരിയോടെ ഇത്താ പറഞ്ഞു.

"നീ സങ്കടപ്പെടണ്ട.ഇതൊരു നല്ല കാര്യമായിട്ടുതന്നെ കരുതണം. നിന്നെ തേടിയെത്തിയൊരു ഭാഗ്യമായിട്ട്. ആ കൊച്ചനെ ഞാൻ കണ്ടിട്ടുണ്ട്. നല്ലവനാണ് സുന്ദരനും.പിന്നെ കൂട്ടുകെട്ടിന്റെ ദുശീലങ്ങൾ...അത് നിന്നെപ്പോലൊരു പെണ്ണ് വിചാരിച്ചാൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ...അള്ളാഹു നിനക്ക് ഇതുവിധിച്ചത് നല്ലതിനുവേണ്ടിയാണെന്ന് എന്റെ മനസ്സ് പറയുന്നു.മനുഷ്യജീവിതത്തിൽ ഇങ്ങനെ എന്തെല്ലാം പ്രതിസന്ധികൾ നമ്മൾ അതിജീവിച്ചാലാണ്."

ഇത്താ അവളെ ചേർത്തുപിടിച്ചു.ഉള്ളിൽ തറക്കുന്ന വാക്കുകൾ. ഇത്ത പറഞ്ഞതുപോലെ ചെയ്യാൻ അവൾ തീരുമാനിച്ചു.ആ ഒരു സംതൃപ്തിയോടെ അവൾ വീട്ടിലേയ്ക്ക് നടന്നു.

വീട്ടിലെത്തുമ്പോൾ ആരും ഊണ് കഴിച്ചിട്ടില്ല. സഹോദരിമാർ രണ്ടുപേരും എന്തോ വലിയ ദുരന്തം സംഭവിച്ചതുപോലെ രണ്ടിടത്തായി ഇരിപ്പുണ്ട്.

"ഉമ്മാ...ഉമ്മാ..."

അവൾ വിളിച്ചു.

"ഉമ്മാ കിടക്കുകയാണ്. തലവേദന എടുക്കുന്നെന്നു പറഞ്ഞു."

മൂത്ത സഹോദരി മെല്ലെ പറഞ്ഞു. അവളുടെ മുഖത്ത് വലിയ ഇഷ്ടക്കേട് നിറഞ്ഞുനിൽക്കുന്നു.

ഉമ്മാ കിടക്കുന്ന മുറിയിലേയ്ക്ക് ചെന്നുകൊണ്ട് കട്ടിലിന്റെ അരികിൽ ഇരുന്നുകൊണ്ട് അവൾ മെല്ലെ പറഞ്ഞു.

"ഉമ്മാ... ഞാൻ കല്ല്യാണക്കാര്യത്തെ കുറിച്ച് നന്നായി ആലോചിച്ചു. ഒരു തീരുമാനത്തിൽ എത്തുകയും ചെയ്തു. എനിക്ക് സമ്മതമാണ്... ഹാജിയാരുടെ മകന്റെ ഭാര്യയാകാൻ എനിക്ക് സമ്മതമാണ്. നമ്മുടെ കുടുംബം രക്ഷപ്പെടാൻ കൂടി വേണ്ടിയിട്ടല്ലേ... പോരാത്തതിന് ആ ചെറുക്കൻ നല്ലവനാണെന്നും ചീത്ത സ്വഭാവമൊക്കെ മാറ്റിയെടുക്കാമെന്നുമൊക്കെ ഉമ്മയെപ്പോലെ സൽമ ഇത്തയും പറഞ്ഞു."

ഉമ്മാ കേട്ടതത്രയും സത്യമാണോ എന്നറിയാനായി അവളുടെ മുഖത്തേയ്ക്ക് ഏതാനുംനിമിഷം നോക്കിയിരുന്നു. എന്നിട്ട് വല്ലാത്തൊരു നെടുവീർപ്പിടെ അവളെ കെട്ടിപ്പിടിച്ചു മുത്തങ്ങൾകൊണ്ട് പൊതിഞ്ഞു.

തുടരും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ