ഭാഗം 10
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിനയന്റെ ഫോൺ ശബ്ദിച്ചത്.സ്ക്രീനിൽ സേതുവിന്റെ നമ്പർ തെളിഞ്ഞു. എന്താണ് എന്ന് ഓർത്തുകൊണ്ടാണ് കോൾ അറ്റൻഡ് ചെയ്തത്.
"മാമാ ഞാനാ... നിയ"
"എന്താ മോളേ ഈ രാത്രിയിൽ"
"മാമനൊന്ന് സിറ്റി ഹോസ്പിറ്റൽ വരെയൊന്ന് വരുമോ, എല്ലാം വന്നിട്ട് പറയാം".
കൂടുതലൊന്നും പറയാതെ അവൾ ഫോൺ വെച്ചു.
ഒരു സുഹൃത്ത് വിളിച്ചിട്ട് പോവുകയാണെന്ന് അമ്മയോട് കള്ളം പറഞ്ഞ് ഡ്രസ്സ് മാറി വേഗത്തിൽ പുറപ്പെട്ടു.
നിയയും, അലനും ചേർന്നാണ് കാര്യങ്ങളെല്ലാം വിനയനോട് പറഞ്ഞത്.അടി കിട്ടിയ ഷോക്കിൽ ബി.പി ഇത്തിരി കുറഞ്ഞിട്ടുണ്ട് അതുകൊണ്ട് കാഷ്വാലിറ്റി റൂമിൽ ആയിരുന്നു എല്ലാവരും.സേതുവിന്റെ തലയ്ക്ക് ഡ്രസ് ചെയ്തിട്ടുണ്ട്. ബാത്റൂമിൽ നിന്ന് കാൽ തെന്നി വീണു എന്നാണ് ആസ്പത്രിയിൽ അവർ പറഞ്ഞിരുന്നത്.ആഴത്തിലുള്ള മുറിവ് അല്ലാത്തതു കൊണ്ട് ഡ്രിപ്പ് കഴിഞ്ഞാലുടനെ പോകാം.
"എന്നിട്ട് എങ്ങനെയാണ് ആസ്പത്രിയിൽ എത്തിച്ചത്".
"എൽസ ചേച്ചിയുടെ ഭർത്താവ് ടോണി ചേട്ടന്റെ ഓട്ടോയിൽ:.
"ഊം... "
തളർന്ന്, തകർന്ന് ഡ്രിപ്പിലെ തുള്ളികൾ ഇറ്റുവീഴുന്നതും നോക്കി ബെഢിന്റെ അരികിലായി ഇരിക്കുകയാണ് ശ്യാമ.
"ഏച്ചിയുടെ തീരുമാനം എന്താ! ഇത്രേം ആഭാസത്തരം കയ്യിലുള്ള ആളിന്റെ കൂടെ തന്നെയാണോ നിക്കാൻ ഉദ്ദേശിക്കുന്നത്".
"തീരുമാനം ഞങ്ങൾ പറയാം''. നിയയും, അലനും ഒന്നിച്ച് പറഞ്ഞു.
"മാമനൊന്ന് പൊറത്തോട്ട് വന്നേ!"
അവരുടെ ഒപ്പം മുന്നോട്ട് നടക്കുമ്പോൾ എന്തായിരിക്കും പിള്ളേരുടെ മനസ്സിൽ എന്നായിരുന്നു വിനയന്റെ ഉള്ളിൽ.
"എന്താണ് നിങ്ങൾടെ മനസ്സിൽ"
"ഞങ്ങൾക്ക് ഒന്ന് പോലീസ് സ്റ്റേഷൻ വരെയൊന്ന് പോണം".
"എന്തിന്!"
"ഒരു പരാതി കൊടുക്കണം, അച്ഛന്റെ പേരിൽ"
"കാര്യമൊക്കെ ശരി തന്നെ പക്ഷെ ഒരു പരാതി കൊട്ക്കാന്ന് വെച്ചാല്"
"മാമൻ പേടിക്കണ്ട ഒന്നും സംഭവിക്കില്ല, അച്ഛനെ എന്തായാലും ഒന്ന് പേടിപ്പിച്ച് നിർത്തണം. ഒന്നും ചെയ്യാതിരുന്നാല് ചിലപ്പോ അച്ഛനെ ഞങ്ങൾക്ക്...'' അലന്റെ സ്വരത്തിൽ സങ്കടം നിറഞ്ഞു.
"മക്കള് പേടിക്കേണ്ട, മാമൻ കൂടെ വരാം.പക്ഷേ ഈ രാത്രിയില് നേരം വെളുത്തിട്ട് പോയാ പോരെ"
"പോരാ ഇപ്പൊ തന്നെ പോകണം എന്നാലെ അതിനൊരു ഗൗരവം ഉണ്ടാവൂ''.
"അമ്മയോട് പറയണ്ടേ?"
"ആ... ഞാൻ പറഞ്ഞിട്ട് വെരാം" മറുപടിക്ക് കാത്തു നിൽക്കാതെ അലൻ ശ്യാമയുടെ അരികിലേക്ക് ചെന്നു.
വൈകിയ നേരത്ത് പോലീസ് സ്റ്റേഷനിലേക്ക് വന്ന കുട്ടികളെ കണ്ട് എസ്ഐ മാധവ രാമൻ അത്ഭുതപ്പെട്ടു. ചോദ്യങ്ങൾക്കുള്ള ഉത്തരമായി അവർ സേതുവിന്റെ ഫോൺ മേശപ്പുറത്ത് വെച്ചു.
ചുരുങ്ങിയ വാക്കുകളിൽ നടന്ന സംഭവങ്ങൾ പറഞ്ഞു കേൾപ്പിച്ചു. അയാൾക്ക് ഒരേ സമയം ആശ്ചര്യവും, അഭിമാനവും തോന്നി കുട്ടികളെ കുറിച്ച്.
"സർ അച്ഛനെതിരെ കേസൊന്നും എടുക്കരുത്, ഒന്ന് പേടിപ്പിച്ച് വിട്ടാ മതി. ഞങ്ങൾക്ക് ആ പഴയ അച്ഛനെ തന്നെ വേണം''. നിറഞ്ഞ കണ്ണുകളോടെയുള്ള അലന്റെയും, നിയയുടെയും അപേക്ഷ കേട്ടപ്പോൾ മാധവിന്റെയും കണ്ണുകൾ നിറഞ്ഞു. അയാൾ അവരുടെ ചുമലിൽ തട്ടിക്കൊണ്ട് ആശ്വസിപ്പിച്ചു.
"മക്കള് പേടിക്കേണ്ട കെട്ടോ, അച്ഛനെ നേരെയാക്കാൻ പറ്റുമോന്ന് ഞങ്ങളൊന്ന് നോക്കട്ടെ! ഇപ്പൊ സമാധാന പരമായിട്ട് പോകൂ. നാളെ രാവിലെ തന്നെ ഞങ്ങൾ വരും, ഓക്കെ..." അവരുടെ അഡ്രസും, ഫോൺ നമ്പറും കുറിച്ച് വെച്ച് എസ് ഐ മാധവ് അവരെ ആശ്വസിപ്പിച്ചു.
ശരിയെന്നർത്ഥത്തിൽ രണ്ടു പേരും തലയാട്ടി സമ്മതിച്ച് വിനയനൊപ്പം നടന്നു.
ഡ്രിപ്പ് കഴിഞ്ഞപ്പോൾ സമയം പതിനൊന്നു മണി ആയി. ടോണിച്ചേട്ടന്റെ ഓട്ടോയിൽ അവരെ കയറ്റി വിട്ട് നാളെ കാണാമെന്ന് പറഞ്ഞ് വിനയൻ വീട്ടിലേക്ക് പോയി. വീടെത്തിയിട്ടും ആരും ഒന്നും സംസാരിച്ചില്ല. ഡ്രിപ്പിന്റെ ക്ഷീണത്തിൽ സേതുമാത്രം കിടന്നപാടെ ഉറങ്ങി. കുട്ടികൾ രണ്ടു പേരും ഉണർന്നും, ഉറങ്ങിയും നേരം പുലർത്തി. ശ്യാമ ഒരു പോള കണ്ണു പൂട്ടിയില്ല. കണ്ണടയ്ക്കുമ്പോൾ അശ്ലീല ചുവയുള്ള ചാറ്റും, നഗ്നചിത്രങ്ങളും കണ്ട് ഞെട്ടിയുണർന്നു.
രാവിലെ രണ്ടു മൂന്ന് പോലീസുകാരെ കണി കണ്ടു കൊണ്ടാണ് സേതു ഉറക്കമുണർന്നത്. അവനൊന്ന് അന്ധാളിക്കാതിരുന്നില്ല. 'ഇന്നലെ ഉണ്ടായ സംഭവത്തിൽ താൻ പരാതിയൊന്നും കൊടുത്തിട്ടില്ലല്ലോ ' എന്നാണ് അവൻ ചിന്തിച്ചത്.
" മുറിവ് എങ്ങനെയുണ്ട്, വേദനയുണ്ടോ ഇപ്പോൾ...'' എസ് ഐ മാധവിന്റെ കൂടെയുള്ള കോൺസ്റ്റബിൾ ആണ് ചോദിച്ചത്. മുറിവ് ഡ്രസ്സ് ചെയ്തതിന് മുകളിലൂടെ വിരലോടിച്ചു കൊണ്ട്." കുറവുണ്ടെന്ന് " സേതു മറുപടി പറഞ്ഞു.
"അപ്പൊ നമ്മക്കങ്ങ് ഇറങ്ങിയാലോ..."
"സർ എങ്ങോട്ടാണ്"
"നമ്മക്കൊന്ന് മംഗലാപുരം വരെയൊന്ന് പോയാലോ, അവ്ടെയാണല്ലോ സാറിന് പാസുള്ളത് '' കളിയാക്കി കൊണ്ടുള്ള മാധവിന്റെ മറുപടിയിൽ സേതുവിന് അപകടം മണത്തു.
"തന്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്. ഭാര്യയേയും, മക്കളെയും അനാവശ്യമായി ഉപദ്രപിക്കുന്നു. കണ്ട പെണ്ണുങ്ങളുടെ കൂടെ... " പൂർത്തിയാക്കാതെ മാധവ് അലനെയും, നിയയേയും നോക്കി കൊണ്ട് സേതുവിന് മാത്രം കേൾക്കാനായി
"ഐടി ആക്റ്റ് വകുപ്പ് അറുപത്തിയേഴ് പ്രകാരം പോൺ കേസില് പെടുത്തി അഞ്ചുവർഷം തടവും പത്ത്ലക്ഷം രൂപവരെ പിഴയും ചുമത്തി തരും ഞാൻ കേട്ടോടാ... അതു കൊണ്ട് അധികം വർത്താനത്തിന് നിക്കാതെ പോയി വണ്ടീ കേറ്."അതൊരു ആജ്ഞയായിരുന്നു. അവനിൽ നിന്നും ദയനീയമായൊരു നോട്ടം ശ്യാമയിലേക്ക് ചെന്നു. ശ്യാമയും മക്കളും ശില പോലെ നിൽപ്പുണ്ട്.
അന്നാദ്യമായി അവന്റെ കണ്ണുകൾ നിറഞ്ഞു. തലക്കുനിച്ചു കൊണ്ട് പോലീസ് വണ്ടിക്കുള്ളിൽ ചെന്നിരുന്നു.
"സർ... സ്റ്റേഷനിൽ ഞങ്ങൾ കൂടി വന്നോട്ടെ!" ശ്യാമയായിരുന്നു ചോദിച്ചത്.
"നിങ്ങൾ..." എസ് ഐ മാധവ് ഒന്ന് ആലോചിച്ചു.
"പ്ലീസ് സർ... ഞങ്ങൾ കൂടി" നിയയും അലനും അമ്മയുടെ വാക്കുകൾ ഏറ്റുപിടിച്ചു.
"അച്ഛനെ ഞാൻ ഉപദ്രവിക്കോന്ന് പേടിച്ചാണോ?" മറുപടി പറയാതെ രണ്ടു പേരും തല കുനിച്ചു.
"സാരില്ല നിങ്ങൾ കൂടി പോരൂ.. അച്ഛനെയൊന്ന് വിരട്ടണ്ടെ! ഇനി അങ്ങനെയൊന്നും ആവർത്തിക്കാതിരിക്കാൻ". മൂന്നു പേരും തല കുലുക്കി കൊണ്ട് സേതുവിന് അരികിലായി പോയി ഇരുന്നു.
വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടയ്ക്ക് മാധവ് സേതുവിനോടായി ചോദിച്ചു.
"എവ്ടെയാടാ... നിന്റെ ബ്യൂറോ!"
സേതു പറഞ്ഞു കൊടുത്ത വഴിയിലൂടെ പോലീസ് ജീപ്പ് കുതിച്ചു.
തുടരും....