mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 4


പാതയോരത്ത് പൂത്തുനിൽക്കുന്ന വാകമരങ്ങളും പിന്നിട്ട്; വണ്ടി മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. അവസാനം ജവഹർ ബീച്ച് എന്ന ബോർഡിനു മുന്നിൽ ഒച്ചിനെ പോലെ വണ്ടിയുടെ വേഗം കുറയുന്നതും ശ്യാമ അറിഞ്ഞു. തികഞ്ഞ നിശബ്ദത കണ്ടാവണം നീലിമ ചോദിച്ചു.


''ഡീ... നീ ഒറങ്ങിപ്പോയോ!!"
"ഇല്ലെടാ.." മാഞ്ഞു പോയ ചിരി മുഖത്ത് വിരിയിച്ച് ഡോർ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ ചുറ്റിലും ശ്യാമയുടെ ശ്രദ്ധ പോകുന്നുണ്ടായിരുന്നു. വർക്കിങ് ദിവസം ആയതോണ്ടാവാം, ഒന്നോ രണ്ടോ ലോട്ടറി വിൽപ്പനക്കാരൊഴികെ വേറെയാരും അവിടെ ഉണ്ടായിരുന്നില്ല. ശാന്ത സുന്ദരമായ അന്തരീക്ഷം. അവളുടെ മനസും ഒന്ന് ശാന്തമായി. രാവിലെ ആയതു കൊണ്ടാവാം വെയിലിന് അത്ര തീവ്രത വന്നു തുടങ്ങിയിരുന്നില്ല.
"വാടാ... നമുക്ക് അങ്ങോട്ട് ഇരിക്കാം".
ശ്യാമയുടെ കൈകൾ കവർന്നുകൊണ്ട് കാറ്റാടി മരത്തിന്റെ കീഴിലുള്ള ഒഴിഞ്ഞ ബെഞ്ചിലേക്ക് ഇരിക്കാൻ നീലിമ ശ്യാമ യെ ക്ഷണിച്ചു.ഇരിക്കുന്നതിന് ഒപ്പം തന്നെ ശ്യാമയുടെ വിശേഷങ്ങൾ അറിയാൻ അവൾ തിടുക്കം കാട്ടുകയും ചെയ്തു.
"ആദ്യം നിന്റെ കേക്കട്ട്". ശ്യാമ നീലിമയുടെ തോളിൽ തട്ടി.
"എന്റെ വിശേഷങ്ങൾ എന്നു പറയാൻ..."
വാക്കുകൾ ഇത്തിരി നീട്ടികൊണ്ടവൾ പറയാൻ തുടങ്ങി.
'പoനമെല്ലാം ഡൽഹിയിൽ വച്ചു തന്നെ പൂർത്തിയാക്കി. പിന്നെ പപ്പയുടെ ഫ്രണ്ടിന്റെ മകൻ മാധവുമായി വിവാഹം കഴിഞ്ഞു.അതിൽ തളിരിട്ടൊരു മകൻ! അഞ്ചിൽ പഠിക്കുന്നു. മാധവ് പോലീസിൽ ആണ്.ഈ അടുത്തിടെയാണ് എസ് ഐ ആയി ഇങ്ങോട്ട് സ്ഥലം മാറ്റം കിട്ടിയത്. ഇവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ കൗൺസിലിംഗ് വിഭാഗത്തിൽ കുറച്ചു നാളെ ആയുള്ളു ഞാനും ജോലിക്ക് കയറിയിട്ട്. എല്ലാം കൂടെ സുന്ദരമായ ജീവിതം".
"അപ്പോ നീയൊരു മനോരോഗ വിദഗ്ധയാണ്...! അതിനിടയിൽ എഴുത്തൊക്കെ ഉപേക്ഷിച്ചോ?".
"ഇല്ലെടി, മോളേ... അതൊക്കെ സൈഡായി പോകുന്നുണ്ട്. സാഹിത്യത്തെക്കാളും, കുറച്ച് ഗൗരവമേറിയ കാര്യങ്ങളാണ് എഴുതുന്നതെന്നു മാത്രം.
ആ... അത് വിട് നിന്റെ മനസ്സിൽ എന്തേലും വെഷമം ഉണ്ടെങ്കിൽ എന്നോട് പറയാം ട്ടോ''.
"ഏയ് എനിക്കെന്തു വെഷമം" ശ്യാമ തല കുടഞ്ഞു.
"അല്ലാ എന്തോ ഉള്ളതുപോലെ നിന്നെ കണ്ടപ്പോ തോന്നി".
"ഊം.. അത് നിന്റെ ജോലി അങ്ങനെയല്ലേ! കാണുന്നവരെയെല്ലാം ആ വിധത്തിൽ നോക്ക്ന്നതുകൊണ്ടാ..." ശ്യാമ പണിപ്പെട്ടൊരു ചിരിയോടെ പറഞ്ഞു. ആ ചിരിയിൽ നീലിമയും ചേർന്നു.പക്ഷെ നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന അവളുടെ മിഴികളിലേക്ക് പിന്നെ നോക്കാൻ ശ്യാമയ്ക്ക് എന്തോ ഭയം തോന്നി. പറയുവാനുള്ള വാക്കുകളൊക്കെ മനസ്സിന്റെ തമോഗർത്തങ്ങളിൽ ശ്വാസം മുട്ടി മരിക്കുന്നത് അവളറിഞ്ഞു. നീലുവിൽ നിന്ന് മോചനമില്ലെന്ന് വ്യക്തമായി.കാരണം അവളുടെ സാമീപ്യം മനസ്സ് തുറക്കണമെന്ന് തന്നെയാണ് പറയുന്നത്. എന്നിരുന്നാലും ശ്യാമ മനസ്സ് തുറക്കുക തന്നെ ചെയ്യ്തു.
"നീലൂ..."
"എന്താ പെണ്ണേ... "
"എന്റെ വിശേഷങ്ങൾ അത് അത്ര പെട്ടെന്നൊന്നും പറഞ്ഞാൽ തീരൂലെടാ"
"സാരൂല എത്ര വരെ ആയാലും ഞാനത് കേൾക്കും"
"ഊം"
തുടക്കം അത് ഭയങ്കരമായൊരു പ്രശ്നം തന്നെ ആയിരുന്നു. ചാരു ബെഞ്ചിൽ വിരലുകൾ കൊണ്ട് ചിത്രമിട്ടു കൊണ്ട് ആലോചനയോടെ ശ്യാമ പറഞ്ഞു തുടങ്ങി.
പതിനേഴ് വയസായപ്പോഴാണ് സേതു വേട്ടന്റെ ആലോചന വന്നത്. "നിനക്കറിയാലോ ആ പ്രായത്തിലാണ് പെങ്കുട്ട്യോള് കൂടുതലായ് സ്വപ്നം കാണുന്നതെന്ന്. ഒട്ടുമുക്കാലും പ്രേമം തലയ്ക്ക് പിടിക്കുന്നതും ആ സമയത്താണെന്ന്. അതുപോലെ തന്നെയായിരുന്നു എനിക്കും, കാണാൻ സുന്ദരൻ. ഇരുപത്തഞ്ചാമത്തെ വയസ്സിൽ ടൗണിൽ സ്വപ്രയത്നത്താൽ നേടിയെടുത്ത രണ്ട് ഷോപ്പുകൾ ഒന്ന് ടെക്സ്റ്റൈൽസും, മറ്റൊന്ന് അതിനോട് ചേർന്ന് ഒരു ബ്യൂറോയും. അമ്മയും, ഒരു പെങ്ങളും മാത്രം. പെങ്ങളെ ഒത്തിരി ദൂരെ ആയിരുന്നു കെട്ടിച്ചു വിട്ടത്. വീട്ടുകാർക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടു. അവരുടെ പറച്ചിലിൽ എനിക്കും.പ്രായപൂർത്തിയാവാൻ മോതിരമിട്ട് ഉറപ്പിച്ചു. അതിനു ശേഷം പലപ്പോഴും ഞങ്ങൾ കണ്ടു. അദ്ദേഹത്തിന്റെ കൂടെ ബൈക്കിലും, കാറിലുമൊക്കെ ചുറ്റിയടിച്ചു. മറക്കാൻ പറ്റാത്ത പ്രണയാതുരമായ ദിനങ്ങൾ. അതിന്റെ ആലസ്യം പ്രീഡിഗ്രി റിസൽട്ടിലും തെളിഞ്ഞു. മാർക്ക് വളരെ കുറവ് കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ?. കല്ല്യാണം കഴിഞ്ഞതിനു ശേഷവും മക്കൾ പിറന്നതിനു ശേഷവും, ജീവിതം ശരിക്കും ആഘോഷമായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഞങ്ങൾ കാണാത്ത സ്ഥലങ്ങൾ ഉണ്ടായിരുന്നില്ല, കഴിക്കാത്ത ആഹാരങ്ങളും. പക്ഷെ ഇന്ന്..." അവളറിയാതെ ഉള്ളിലെ നീരൊഴുക്ക് പുറത്തേക്ക് പ്രവഹിച്ചു. നീലിമ കാണാതിരിക്കാൻ പണിപ്പെട്ടുവെങ്കിലും ഉള്ളം ഉച്ചത്തിൽ പൊട്ടിപ്പോവുക തന്നെ ചെയ്യ്തു. ഒരു കഥ കേൾക്കുന്ന മൂഡിലായിരുന്നു നീലിമ.ഒരു പകപ്പ് അവളുടെ ഭാവത്തിലും കടന്നു വന്നു. സ്വയം ആശ്വസിക്കാനും, അവളെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന മട്ടിൽ ശ്യാമയെ ചേർത്തു പിടിച്ചു.
ആ ചേർത്തു പിടിക്കലിൽ ശ്യാമയും ആശ്വാസം കൊണ്ടു. കുറച്ചു നേരം രണ്ടു പേർക്കുമിടയിൽ ഒരു നിശബ്ദത കളിയാടി. കണ്ണുകൾ തുടച്ചു കൊണ്ട് അവൾ വീണ്ടും തുടർന്നു.
"നിനക്കറിയോ മോൾടെ ബർത്ത്ഡേ ആയിരുന്നു ഒരാഴ്ച മുന്നേ. നേരാംവണ്ണം ചോറ് പോലും വെച്ച് കൊടുക്കാൻ കഴിവുകെട്ടവരായി പോയെടി ഞങ്ങൾ. അത്രയ്ക്കും ഗതി കെട്ടവരാ ഞങ്ങളിപ്പോ?"
"എന്തേ ഇങ്ങനൊക്കെ വരാൻ"
"എന്റെ പിടിപ്പുകേടെന്ന് സേതു വേട്ടന്റെ വീട്ടുകാര്. വിധിയാണെന്ന് എന്റെ വീട്ടുകാര്. ഇതിനിടയിൽ ഉരുകി തീർന്നത് ഞങ്ങൾ മൂന്ന് ജന്മങ്ങൾ ".
"സേതുവേട്ടന് എന്തേലും ദുശ്ശീലങ്ങൾ ഉണ്ടായിരുന്നോ...? ഐ മീൻ.. മദ്യപാനമോ, മറ്റോ...?''
"മദ്യപാനമായിരുന്നില്ല, അതിനെക്കാളും വലിയ ലഹരി ഒന്ന് വെച്ചാ രണ്ട്. രണ്ട് വെച്ചാ നാല്...അങ്ങനെ"
"ഓഹ്,ചൂതാട്ടം!!"
"ആ അത് തന്നെ അതിൽ നിന്നാണ് ഓടിട്ട വീട് മാറ്റി രണ്ടുനില വീടാക്കിയതും, രണ്ട് ഷോപ്പും കാറുമൊക്കെ വാങ്ങിയത്. പക്ഷെ ഞാനിതൊന്നും അറിഞ്ഞിരുന്നില്ല. കിടപ്പാടം പോലും നഷ്ടപ്പെട്ടു. അമ്മയെ പെങ്ങള് കൂടെ കൂട്ടി. കടകൾ രണ്ടും നഷ്ടത്തിലായി. ബ്യൂറോ മാത്രം കൈവിട്ടില്ല. അതും ഇപ്പോ സ്വന്തല്ല അതിൽ നിന്ന് കിട്ടുന്നത് വീടിനും കടയ്ക്കും വാടക കൊടുക്കാനെ തികയൂ.. രണ്ട് വർഷമാകുന്നു ഇപ്പൊ വീട് മാറാതെ ഇവിടെ തന്നെ. കടം കേറി മുടിഞ്ഞപ്പോ വീട്ടുകാര് പറഞ്ഞു അവര്ടെ കൂടെ പോയി നിക്കാൻ ഞാനും മക്കളും മാത്രം. സേതു വേട്ടനെ ഒഴിവാക്കിയിട്ട് ഞാനെങ്ങനാടീ... എന്റെ ആത്മാവാണ് അതിപ്പോ? അതില്ലാതെ ഞാനെങ്ങനെ...!"എത്ര നിയന്ത്രിച്ചും ശ്യാമ ഉറക്കെ കരഞ്ഞു പോയി.
" ഇങ്ങനെയൊക്കെ സംഭവിച്ചതിന് ഒരു പരിധി വരെ ഞാനും കാരണാ... ഒരിക്കൽ പോലും ഞാൻ ചോയിച്ചിട്ടില്ല, അമിതമായ ആർഭാഢത്തിൽ ഞാനും വീണു പോയി.
ജീവിതത്തെ പക്വതയോടെ നോക്കി കാണാൻ ഇതുവരെയായിട്ടും പഠിച്ചിട്ടില്ല. പൊട്ടക്കിണറ്റിലെ തവളയെ പോലെ സേതുവേട്ടനും, മക്കളും മാത്രമായ എന്റെ ലോകം! അതിനുള്ളിൽ മാത്രം ഒതുങ്ങിപ്പോയ ജീവിതം.വൈകീട്ട് വരുമ്പോ കൊണ്ട് വരുന്നത് വെച്ചുണ്ടാക്കി, വിളമ്പി ഊട്ടി പരിപാലിക്കുന്ന ഉത്തമ ഭാര്യയും, അമ്മയും ആയി ജീവിക്കുക അതു മാത്രമായിരുന്നു ഞാൻ ചെയ്തോണ്ടിരുന്നത്.ഒരിക്കലും ചോദ്യം ചെയ്യാൻ മുതിരാതെ പറയുന്നത് കേട്ട് തലയാട്ടുന്ന ഒരു മണ്ടി". കണ്ണീരിനൊപ്പം തന്നെ മൂക്കുപിഴിഞ്ഞ് മുഖമമർത്തി തുടച്ച്
കേട്ടിരിക്കാൻ ഒരു ആള് ഉണ്ടായല്ലോ എന്ന ആശ്വാസത്തിൽ അവൾ പതിയെ നീലിമയുടെ തോളിൽ തല ചായ്ച്ചു.
ആശ്വാസം തേടുന്നവളോട് എന്തു പറയുമെന്ന ചിന്തയിലായിരുന്നു നീലിമ.
" നിന്നോട് എനിക്ക് ബഹുമാനം തോന്നുകയാ ശ്യാമൂ.. ഇത്രേം പ്രശ്നം ഉണ്ടായിട്ടും.സേതുവിനെ കുറ്റപ്പെടുത്താതെ, മാറ്റി നിർത്താതെ ചേർത്തുനിർത്തുന്നുവല്ലോ..?"
"എനിക്ക് അങ്ങനെയേ പറ്റൂ നീലു.അച്ഛനും, അനിയനും ശേഷം ഞാൻ കണ്ട, വിശ്വസിച്ച മൂന്നാമത്തെ പുരുഷനാണ് എന്റെ സേതു വേട്ടൻ, മറുത്തൊന്ന് ചിന്തിക്കാൻ എനിക്ക് പറ്റില്ലെടോ?"
"എല്ലാം ശെരിയാകും,നീ വെഷമിക്കാതിരി"
" ങ്ഹും.. ആ വിശ്വാസം എനക്കിപ്പോ ഇല്ല. വരുന്നിടത്തു വെച്ച് കാണാം എന്ന ചിന്തയിലാണ്. എന്നാലും ഈയിടെയായി എന്തോ ഒരു ഭയം മനസ്സിൽ സേതുവേട്ടൻ ഞങ്ങളിൽ നിന്നും അകന്നേക്കുമോ എന്നൊരു തോന്നൽ ".
"അതെന്താ...!''
"ഏയ്യ് ഒന്നുല്ല" ഉള്ളിലുള്ള സംശയം അതവൾ അവിടെ തന്നെ അടച്ചു വെച്ചു.
അത്യധികം വിഷമവൃത്തത്തിൽ പെട്ടുഴലുന്നവളോട് കൂടുതൽ ഭംഗിവാക്കു പറയുന്നത് അവളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് തോന്നിയതു കൊണ്ട് നീലിമയും നിശബ്ദത പാലിച്ചു.
അപ്പോഴേക്കും ഫോൺ റിങ് ചെയ്യാൻ തുടങ്ങി,നിഖിലായിരുന്നു.
"എന്താണ് നിഖിൽ "
"മേഡം രണ്ട് പേഷ്യന്റ്സ് വന്നിട്ടുണ്ട്".
"ഓക്കെ ഞാൻ വരുവാണ് ഇരിക്കാൻ പറയൂ "
"ഓക്കെ മാം ശരി..."
ഫോൺ കട്ട് ചെയ്യ്ത് ശ്യാമയെ നോക്കി. തികഞ്ഞ ചിന്താഭാരത്തിൽ ദൂരത്തെവിടെയോ നോക്കിയിരിപ്പാണ്.
" ശ്യാമൂ.. ഹോസ്പിറ്റലിൽ നിന്നാണ്. പേഷ്യന്റ്സ് വന്നിട്ടുണ്ടെന്ന്. നിന്റെ കൂടെ കൊർച്ച് സമയം കൂടി ഇരിക്കണംന്ന്ണ്ട്
പക്ഷെ..."
"സാരൂലെടാ... നീ പോയ്ക്കോ?"
"അപ്പോ നീയോ..?''
''ഞാൻ കൊറച്ചൂടെ ഇവിടെ ഇരിക്കട്ടെ..."
"അതൊന്നും വേണ്ട നീ എന്റൊപ്പം വാ.. "
അവളുടെ ഉള്ളിലുറങ്ങിയ കനലിനെ ചിക്കിയുണർത്തിയത് താനാണ്. ഈ അവസരത്തിൽ അവളെ ഇവിടെ തനിച്ച് വിട്ട് പോകുന്നത് ശരിയല്ലെന്ന് നീലിമയുടെ ഉള്ളം മന്ത്രിച്ചു.
" പറ്റില്ല, നീ ഒപ്പം വന്നേ പറ്റൂ" അവളുടെ സ്വരത്തിൽ ശാഠ്യം നിറഞ്ഞു.
അവസാനം മനസ്സില്ലാ മനസ്സോടെ ശ്യാമ അവിടെ നിന്നും എഴുന്നേറ്റു.തിരിച്ചു പോകുമ്പോൾ നീലിമയുടെ ഉള്ളവും കലുഷിതമായിരുന്നു.പ്രീയപ്പെട്ടവൾ ഒരു മഹാതുരുത്തിൽ പെട്ടതു പോലെ...

ശ്യാമ പറഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി, നീലിമയും ഇറങ്ങാനൊരുങ്ങി.പക്ഷെ ശ്യാമ അവളെ തടഞ്ഞു. "ഇപ്പൊ നീ വരണ്ട ഒരൂസം നിങ്ങൾ എല്ലാരും കൂടെ വന്നാ മതി" അത് ധാരണയാക്കിയപ്പോലെ അവൾക്കു നേരെ കൈ വീശി വണ്ടി മുന്നോട്ടെടുത്ത് കുറച്ച് ദൂരം പോയി. പിന്നെ എന്തോ ഓർത്തതു പോലെ റിവേഴ്സ് എടുത്ത് പിറകോട്ട് വന്നു.
"എന്തു പറ്റി!" ശ്യാമയുടെ സ്വരത്തിൽ ഉദ്വേഗം നിറഞ്ഞു.
" നിന്റെ നമ്പർ വാങ്ങിയില്ലല്ലോടീ.."
"അതിനെനിക്ക് ഫോണും, നമ്പറും ഒന്നും ഇല്ലെന്റെ പെണ്ണേ! ആരെയെങ്കിലും വിളിക്കണമെങ്കിൽ സേതുവേട്ടൻ വരണം".
" ഓഹോ... അങ്ങനെയാണോ? അപ്പൊ പിന്നെ എന്തു ചെയ്യും".
" നിന്റെ നമ്പർ ഇങ്ങ് താ.. ഞാൻ വിളിക്കാം".
"ആ.. അത് ശെരിയാ'' നീലിമ പേഴ്സ് തുറന്ന് തന്റെ വിസിറ്റിംങ് കാർഡെടുത്ത് അവൾക്ക് നേരെ നീട്ടി.
" വിളിക്കണെ...''
''ആ... നീ പൊക്കോ?'' ചെറുചിരിയോടെ അവൾക്കു നേരെ കൈ വീശി. വണ്ടി മുന്നോട്ടേക്ക് വീണ്ടും എടുക്കുമ്പോൾ അവിടെ തന്നെ തറഞ്ഞു നിൽക്കുന്ന ശ്യാമയെ സൈഡ് മിറ റിലൂടെ കണ്ടു. എന്തുകൊണ്ടോ ഒരു കരച്ചിൽ ഉള്ളിൽ പൊട്ടുന്നത് നീലിമ അറിഞ്ഞു. അതിന്റെ പ്രതികരണം കണ്ണുകളിൽ വ്യക്തമായി. പതിയെ പതിയെ ശ്യാമ കാഴ്ചയ്ക്കും അകലെയായി.

തുടരും.....

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ