ഭാഗം 9
സേതു പോയ വഴിയെ അലൻ നോക്കി. അയാൾ മുഖത്തൊരു മന്ദസ്മിതത്തോടെ ആരോടോ ചാറ്റു ചെയ്യുകയാണ്. അവൻ പതിയെ കീശയിൽ നിന്നും ശ്യാമയുടെ ഫോണെടുത്തു വാട്സപ്പ് ഓപ്പൺ ചെയ്യ്തു.
ഇടവിട്ട് വന്നു കൊണ്ടിരിക്കുന്ന സന്ദേശങ്ങൾ വായിച്ച അലന് തല കറങ്ങുന്നുണ്ടായിരുന്നു. അവൻ ഫോൺ നിയക്ക് കൈമാറി. അവളുടെ മുഖം വിളറുകയും, വിരലുകൾ വിറക്കുകയും ചെയ്തു.
"ഛേ..." അറിയാതെ അവളുടെ ഉള്ളിൽ നിന്നും ശബ്ദം പുറത്തുചാടി.ഒഴിഞ്ഞ കപ്പുകൾ അടുക്കളയിൽ കൊണ്ടു വെച്ച് തിരികെ വരികയായിരുന്ന ശ്യാമ കുട്ടികളുടെ മുഖഭാവം കണ്ട് ഫോൺ പിടിച്ചു വാങ്ങി.
" അമ്മ നോക്കണ്ട, അമ്മ വായിക്കണ്ട" എന്നു പറഞ്ഞ് രണ്ടു പേരും തട്ടിപ്പറിക്കാൻ നോക്കിയെങ്കിലും ശ്യാമ അത് വായിക്കുകയും മുന്നേയുള്ള മെസേജുകളിലേക്ക് വിരലോടിച്ച് സ്ക്രോൾ ചെയ്ത് പോവുകയും ചെയ്യ്തു.
പിന്നോട്ട് പോകും തോറും തല കറങ്ങുന്നതു പോലെയും ദേഹം തളരുന്നതു പോലെയും! നേരത്തെ കഴിച്ച ചായയുടെയും പലഹാരത്തിന്റെയും അവശിഷ്ടങ്ങൾ പുളിച്ചു തികട്ടി തൊണ്ടക്കുഴിയിൽ നിറഞ്ഞു.
ഏതോ പോൺ സൈറ്റ് ഓപ്പൺ ചെയ്തത് പോലെയായിരുന്നു യഥാർത്ഥ നാമധേയത്തിലല്ലാത്ത രണ്ടു മൂന്ന് പേരുടെ കോൺടാക്ട് ലിസ്റ്റിലെ ചാറ്റ്. അങ്ങോട്ടും, ഇങ്ങോട്ടും ഉള്ള സന്ദേശങ്ങൾ പിന്നെയും വന്നു കൊണ്ടേയിരിക്കുന്നു. ആ സന്ദേശങ്ങൾ അത്രയും തന്റെ ആത്മാഭിമാനത്തിന്റെ നെറുകയിൽ ആണിയടിക്കുന്നതിനു തുല്യമാണെന്നവൾക്ക് തോന്നി...'ചതി ' പ്രാണന്റെ പകുതിയുടെ ആ കൊടും വഞ്ചന അവൾക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഫോണും കൊണ്ട് സേതുവിന് മുന്നിലേക്ക് ഒരു കുതിപ്പിന് എത്തി. അവൾക്ക് പിറകെ മക്കളും
"സേതുവേട്ടാ...!''
അതൊരു അലർച്ചയായിരുന്നു. ചാറ്റിലുള്ളവൾക്ക് ഒരു സ്മൈലി ഉമ്മ! നൽകുകയായിരുന്ന സേതു അവളുടെ ശബ്ദത്തിൽ ഞെട്ടിത്തരിച്ചു.
ഫോണും ഉയർത്തി രുദ്രകാളിയെ ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള ശ്യാമയുടെ നിൽപ്പ് കണ്ടപ്പോൾ അവനെന്തോ പന്തികേട് തോന്നി. കയ്യിലുള്ള ഫോൺ ഓഫ് ചെയ്യുന്നതിടയ്ക്ക് തന്നെ ഒരു കുതിപ്പിന് അവൾ സേതുവിന്റെ ബനിയനിൽ കയറി പിടിച്ചു.
"ഇതാണ് നിങ്ങടെ കസ്റ്റമറ് അല്ലേ, നൂൽബന്ധം പോലും ഇല്ലാത്ത ഈ തേവിടിശ്ശികളാണ് അല്ലേ നിങ്ങൾടെയും, ഞങ്ങൾടെയും വയറ് നെറയ്ക്ക്ന്നത്!! ഇതൊക്കെ കൊണ്ടാണല്ലേ, ഞാനും, മക്കളും നിങ്ങൾക്ക് കൊർച്ച് നാളായിട്ട് അന്യമായി പോയത് അല്ലേ...? ശ്യാമയിൽ നിന്നുള്ള വാക്ശരങ്ങൾ!
എന്താണ് സംഭവം എന്ന് പിടികിട്ടാതെ മിഴിച്ച് നിൽക്കുകയായിരുന്നു സേതു. ഉയർത്തി പിടിച്ചിരിക്കുന്ന അവളുടെ കയ്യിലെ ഫോണിലേക്ക് ഒരു മാത്ര നോട്ടം പോയി. അതിലെ ചാറ്റ് ദൃശ്യങ്ങൾ കണ്ട് അവന്റെ ശ്വാസം വിലങ്ങി.
'ഇതെങ്ങനെ' അവനൊന്നും മനസ്സിലായില്ല.
ഒളിച്ചു കൊണ്ട് നടന്നതെല്ലാം വെളിപ്പെട്ടിരിക്കുന്നു. മക്കൾക്കു മുന്നിൽ അപഹാസ്യനായിരിക്കുന്നു. അവരുടെ മുന്നിൽ വച്ചുള്ള അവളുടെ ചോദ്യം ചെയ്യൽ ! തന്റെ പൗരുഷത്തിന് തന്നെ വെല്ലുവിളി നേരിട്ടപോലെ... അവളിൽ നിന്നും ആ ഫോൺ പിടിച്ചു വാങ്ങി.
"നീയെന്താ എന്നെ സംശയിച്ച് സംശയിച്ച്, സിഐഡി പണിയും തൊടങ്ങിയോ?" വാക്കുകൾ കൊണ്ട് അയാൾ കിതച്ചു.
"കള്ളം കണ്ടു പിടിക്കപ്പെട്ടപ്പോൾ സയിക്കുന്നില്ല അല്ലേ..? എറണാകുളത്തെന്ന് പറഞ്ഞ് പോയത് മംഗലാപുരം, ഏതവളെ കാണാനായിര്ന്നു എഴുന്നള്ളിയത്. എന്നേം മക്കളെയും എല്ലാ കാലത്തും മണ്ടൻമാരാക്കാമെന്ന് കര്തി അല്ലേ...! അന്തിക്ക് വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നതിന്റെ പുണ്യം ഉള്ളതോണ്ട് ഇന്നെങ്കിലും നിങ്ങടെ ഒളി സേവ കണ്ണിപ്പെട്ടു".
"നിർത്തെടീ... നീയ്യ് " അത്യധികം ദേഷ്യത്തോടെയവൻ തല്ലാനായി കയ്യുയർത്തി.
അവളുടെ മുഖത്ത് പുച്ഛം വിരിഞ്ഞു.
"നിങ്ങക്കെന്നെ തല്ലണം അല്ലേ..? തല്ല് തല്ലി കൊല്ല് അതാ ഇതിലും ഭേദം.രാവിലെ ഉടുത്തൊരുങ്ങി വ്യഭിചരിക്കാൻ പോകുന്ന നിങ്ങളൊപ്പം ജീവിക്കുന്നതിനേക്കാളും നല്ലത് അത് തന്നാ..."
"ശ്യാമാ... നിന്നോടാ പറഞ്ഞത് നിർത്താൻ"
" ശ്യാമ നിർത്തുകയല്ല; തുടങ്ങുകയാ, നിങ്ങടെ സകല പിടിപ്പുകേടുകൾക്കും ചുക്കാൻ പിടിച്ച് നിന്ന ആ ശ്യാമ മരിച്ചു. ഓഹോ എന്തൊക്കെയായിരുന്നു ചാറ്റില് ചക്കര, മുത്ത്, കരള് ഒരിക്കലെങ്കിലും നീയെന്നെ അങ്ങനെയൊക്കെ വിളിച്ചിട്ടുണ്ടോടാ...കണ്ട എരണം കെട്ടവളെയൊക്കെ പോയി പുന്നാരിക്കുന്നു''.
ഒന്നും കേൾക്കാൻ വയ്യാത്ത മട്ടിൽ അലനും, നിയയും ചെവികൾ പൊത്തി.
"മോളേ.. ചക്കരേ.. മുത്തേ ഒറങ്ങിയോ, ഒണർന്നോ.. ഇന്നെന്താ യ്ര്ന്നു സ്പെഷ്യല്.പിന്നെ അവന്റെ ഒടുക്കത്തെ ഒരു ഉമ്മ! അതെന്താടാ എനക്ക് മാത്രം ഉമ്മ തരാൻ നെനക്ക് തോന്നാത്തേ... " അവനെ ആകമാനം പിടിച്ചുലച്ചു കൊണ്ട് അവളുടെ വാക്കുകൾ പരിധി വിട്ട് പുറത്തേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു.
അത്രമേൽ വിശ്വാസമുള്ളൊരാളിൽ നിന്നും പ്രതീക്ഷിക്കാത്തതു കാണേണ്ടി വരുന്ന മനസ്സിന്റെ വിഹ്വലതകൾ അവളെയും ഒരു ഉന്മാദത്തിൽ എത്തിച്ചിരുന്നു എന്നു വേണം പറയാൻ.
"മുടിയും താടിയും കറുപ്പിച്ച് നാപ്പതിനോടടുത്ത ഒരു കാമദേവൻ! ഇന്ന് ഞാൻ ശരിയാക്കിത്തരാം''. അവന്റെ കയ്യിൽ നിന്നും അവൾ ഫോൺ തട്ടിപ്പറിച്ചു.വിനയനെ വിളിച്ച് പറയാനായിരിക്കുമെന്നാണ് സേതു കരുതിയത് പക്ഷേ...
"പ് ഭാ... ഡാഷിന്റെ മോളേ നിനക്കൊന്നും കെട്ടിയോനും മക്കളും, കുടുംബോം ഒന്നും ഇല്ലെടി. മറ്റുള്ളവരുടെ കെട്ടിയോൻമാരെ വലവീശി പിടിക്കാൻ.... " മുഴുവനാക്കുന്നതിനു മുന്നേ സേതു ഫോൺ പിടിച്ചു വാങ്ങി വലിച്ചൊരേറ് കൊടുത്തു.
"നിന്റെയൊരു ഫോണ്, ബാക്കിയുള്ളോര് ടെ സമാധാനം കളയാൻ,കൊന്നു കളയും ഞാൻ!" പല്ലുകൾ ഇറുമ്മി കൊണ്ട് അവനവളുടെ കഴുത്തിന് പിടിച്ച് ചുമരിനോട് ചേർത്തു. കണ്ണുകൾ തുറിച്ച് ശ്വാസം കിട്ടാതെ പിടയുകയായിരുന്നു ശ്യാമ!
"അമ്മാ...'' അലനും, നിയയും അരികിലേക്ക് ഓടിയെത്തി.അലനവന്റെ കൈകളിൽ പിടിച്ചു വലിച്ചു.പക്ഷെ സേതുവിന്റെ പിടിയുടെ മുറുക്കം കൂടുകയായിരുന്നു. നിയ മറുത്തൊന്നും ചിന്തിക്കാൻ നിൽക്കാതെ ടീപ്പോയുടെ മുകളിൽ വെച്ചിരുന്ന ഫ്ലവർ വേയ്സ് എടുത്ത് സേതുവിന്റെ തല നോക്കി ഒറ്റയടി.ചെവിയിൽ നിന്നും ഈച്ച പറന്നു പോകുന്നതു പോലെയായിരുന്നു സേതുവിന് തോന്നിയത്.രണ്ടു കൈയ്യും കൊണ്ട് തലയ്ക്കു പിന്നിൽ പൊത്തിപ്പിടിച്ചു കൊണ്ട് അയാൾ നിലത്തേക്ക് കുഴഞ്ഞിരുന്നു.
തുടരും...