ഭാഗം 3
പാതിരായ്ക്ക് ആരാണ് വിളിച്ചതെന്ന് അറിയാനുള്ള ജിജ്ഞാസ ഉണ്ടായിരുന്നുവെങ്കിലും, പുലർന്നാൽ സേതു വേട്ടൻ പറയുമെന്ന് തന്നെയാണ് കരുതിയത്. വീട്ടിലെത്താൻ എത്ര വൈകിയാലും അന്നന്നത്തെ
എല്ലാ സംഭവങ്ങളും പാർട്ടിയിൽ പെടാത്ത ദിവസമൊഴികെ പരസ്പരം പറഞ്ഞു തീർത്താണ് രണ്ടു പേരും ഉറങ്ങിയിരുന്നത്. പക്ഷെ ഇന്നലെ വന്ന ഫോൺകോളിനെ പറ്റി ഒരക്ഷരം പറയുന്നില്ല. കഴിഞ്ഞ ദിവസത്തെ ആളാണോ ഇതെന്ന് പോലും ശ്യാമയ്ക്ക് സംശയം തോന്നി. രാവിലത്തെ പ്രഭാത ഭക്ഷണം നാലുപേരും ഒന്നിച്ചാണ് കഴിക്കാറ്. ഇന്ന് അതും തെറ്റി ആരെയോ അർജന്റായി കാണാനുണ്ടെന്ന വാക്കും പറഞ്ഞ് മക്കളെപ്പോലും കൂട്ടാതെ ഗെയിറ്റും കടന്ന് പോകുന്നയാളെ നിർന്നിന്മേഷയായി അവൾ നോക്കി. കാഴ്ചയിൽ നിന്നും മറയുന്നതു വരെ കൈ വീശി കാണിക്കുന്ന ആളാണ്. പക്ഷെ തിരിഞ്ഞൊന്ന് നോക്കിയതുപോലും ഇല്ല. അടക്കിപിടിച്ച തേങ്ങലുകൾ ഉള്ളിൽ കിടന്ന് വീർപ്പുമുട്ടി. മക്കളും കരുതുന്നുണ്ടാവും. അച്ഛനെന്താ പറ്റിയതെന്ന്. 'തിരക്കാവുമെന്ന് ' മക്കൾ കേൾക്കേ പറഞ്ഞ് അവളും ആശ്വാസം കൊണ്ടു.
സേതു ഇറങ്ങുന്നതിനൊപ്പം തന്നെ അവളുടെ അടുക്കളപ്പണിയും പടിയിറങ്ങും. പിന്നെ പ്രത്യേകിച്ചൊരു പണിയും ഇല്ലാതെ ഭർത്താവും മക്കളും തിരികെ വരുന്നതും നോക്കിയിരിപ്പാണ്. മറ്റുള്ള ദിവസങ്ങളിൽ അച്ഛനും മക്കളും ഒന്നിച്ചാണ് ഇറങ്ങുക. നിയയും, അലനും ഒരേ സ്കൂളിൽ ആണ്. ടൗൺ എത്തുന്നതിന് മുന്നേയുള്ള സ്കൂളിൽ അവരെ ഇറക്കിവിട്ടതിനു ശേഷമാണ്. കടയിലേക്ക് പോവുക. പക്ഷെ ഇന്ന് പതിവുകളെല്ലാം തെറ്റിയല്ലോ മക്കളെ ബസ് കയറ്റി കൊടുക്കണം. വാതിലും പൂട്ടി മക്കളെയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ചിന്താഭാരം കനത്തു.
'ടൗണിൽ തന്നെ ഉയർന്ന നിലവാരത്തിലുള്ള സിബിഎസ് ഇ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു രണ്ടു പേരും.വിവാഹശേഷം കുറച്ച് നാൾമാത്രം നീണ്ടു നിന്ന സ്വർഗ്ഗം! ഇടയ്ക്കെപ്പോഴോ തലവര സമാന്തര രേഖകളായി പരിണമിച്ചു. അതിന്റെ അനന്തരഫലം ചെറുപ്രായത്തിൽ തന്നെ മക്കളെയും തൊട്ടുരുമ്മി. സി ബി എസ് ഇ യിൽ നിന്നും, രണ്ടു പേരും എയ്ഡഡ് സ്കൂളിലേക്ക് പറിച്ചു മാറ്റപ്പെട്ടു. പിഴുതുമാറ്റിയപ്പോഴുള്ള ചെറിയ വാട്ടം കുറച്ചു ദിവസം മാത്രമേ നീണ്ടുനിന്നുള്ളു.പിന്നെയവർ ഉഷാറായി ക്ലാസിൽ ഒന്നാമതായി '.
ശിരസിനു ചുറ്റുമുള്ള ബാധ്യതയുടെ കറക്കം ഇനിയൊരിക്കലും ഒഴിഞ്ഞു പോവില്ല. മക്കളിലാണ് പ്രതീക്ഷ. അവളുടെ ചിന്തകൾക്ക് മേൽ ബസിന്റെ ഹോണടി മുഴങ്ങി. രാവിലെ തന്നെ ആയതു കൊണ്ട് ബസിൽ നിന്ന് തിരിയാൻ പറ്റാത്ത തിരക്കാണ്. മക്കളെയും കൊണ്ട് അള്ളി പിടിച്ച് കയറുമ്പോൾ ശ്വാസം മുട്ടി.
"അമ്മ വരണ്ട ഞങ്ങൾ പോയ്ക്കോളാം" എന്ന് നിയ പറഞ്ഞുവെങ്കിലും നിഷേധത്തിലവൾ തലയാട്ടി. എന്നും വരികയും, പോവുകയും ചെയ്യുന്ന ബസാണ്. പക്ഷെ സേതു വേട്ടനില്ലാതെ അവരെ തനിച്ചു വിടാൻ മനസിനെന്തോ ആധിപോലെ! വൈകുന്നേരം സ്കൂൾ ബസിനു വരും എന്നാലും ഒരു സമാധാനമില്ലായ്മ.
പല വിധത്തിലുള്ള സുഗന്ധദ്രവ്യങ്ങളുടെയും, വൃത്തികെട്ട വിയർപ്പിന്റെ ഗന്ധവും കുത്തി നിറച്ച ബസിനുള്ളിൽ നിന്നും അവൾക്ക് തല പെരുക്കി. വായക്കുള്ളിൽ ഉമിനീർ കുഴഞ്ഞുമറിഞ്ഞു. തുപ്പുവാൻ കൊതിച്ചുവെങ്കിലും ,അത് സാധ്യമല്ലെന്ന് അവളുടെ അന്തരംഗം മന്ത്രിച്ചു. സ്കൂളിനടുത്തുള്ള ഇറങ്ങിയപ്പോഴേക്കും പുളിവെള്ളം തികട്ടി. അതു കണ്ട് നിയ പറഞ്ഞു. "ഇതാണ് അമ്മയോട് അപ്പൊഴേ പറഞ്ഞത്. പോരണ്ടാന്ന്, അമ്മയ്ക്കിതൊന്നും ശീലമില്ലല്ലോ? നമ്മക്കൊക്കെ ഇതിപ്പോ ശീലായി.." ശ്യാമയുടെ കണ്ണുനിറഞ്ഞു. 'ശരിയാണ് തനിക്കാണ് ഇതൊക്കെ അപരിചിതം'. സേതു വേട്ടന്റെ ഒന്നിച്ച് കൂടിയതിനു ശേഷം ബസിന്റെ ഉൾഭാഗം താൻ ശരിക്കും കണ്ടിട്ടില്ല. പുറത്തേക്കിറങ്ങുമ്പോൾ ആരുടെയെങ്കിലും വണ്ടിക്ക്, അതിനു ശേഷം കാറ് വാങ്ങിച്ചു. പിന്നെ അതിലായി. എല്ലാം ഇപ്പോൾ മാഞ്ഞു പോയൊരു സ്വപ്നം മാത്രമാണ്. താനിപ്പോഴും അതിൽ നിന്നും മോചിതയായിട്ടില്ലെന്ന് മാത്രം. മക്കൾ രണ്ടു പേരും കൈ വീശി സ്കൂൾ ഗെയ്റ്റ് കടന്നു പോകുന്നത് അവൾ നോക്കി നിന്നു. തിരികെ വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുമ്പോൾ അരികിലായി ഒരു കാർ വന്നു നിന്നു. ഡോർ തുറന്ന് ഒരു യുവതി അവൾക്കരികിലേക്ക് വന്നു. ലോയറുടെ വേഷമായിരുന്നു ആ പെണ്ണിന്.
"ഹലോ... ശ്യാമു!''
ആകാംക്ഷയിൽ ശ്യാമയുടെ കണ്ണുകൾ മിഴിഞ്ഞു. ഓർമ്മകൾ പത്താം ക്ലാസിലേക്ക് പോയി.
'നീലിമ...!' തന്റെ ആത്മമിത്രം ഒന്നു മുതൽ പത്തുവരെ കൂടെ പഠിച്ചവൾ. അവളോടുള്ള ഇഷ്ടത്തിനെക്കാളും ആരാധനയായിരുന്നു ഏറെ. അല്പസ്വല്പം സാഹിത്യവാസനകൾ ഉള്ള കൂട്ടത്തിലാണ്.പഠിക്കുന്ന സമയത്ത് നോട്ടുബുക്കുകളിൽ അവൾ കുത്തി കുറിക്കുന്ന കഥകളിലെല്ലാം ശങ്കറിനെയും, മേനകയേയും തിരഞ്ഞിരുന്ന കാലം. പത്ത് കഴിഞ്ഞ് മാർക്ക് ലിസ്റ്റ് വാങ്ങാൻ ചെന്നപ്പോഴാണ് അവസാനമായി അവളെ കണ്ടത്. മിലിട്ടറിക്കാരനായ പപ്പയുടെ കൂടെ കുടുംബത്തോടെ ഡൽഹിക്ക് പോവുകയാണെന്നും, തുടർപഠനം അവിടെയാണെന്നും കെട്ടിപിടിച്ച് കരഞ്ഞ് പറഞ്ഞത് ഓർമ്മയിൽ തെളിഞ്ഞു.പിന്നെ മാസത്തിൽ ഡൽഹിയുടെ മണമുള്ള കത്തുകളിലൂടെയായി കഥയും കവിതയും പങ്കുവെക്കൽ അവസാനമായി വന്ന കത്തിലെ വരികൾ ഇപ്പോഴും ഓർമ്മയിൽ ഒളിമങ്ങാതെ ഇരിപ്പുണ്ട്.
'നീയറിയുന്നുവോ എൻ നൊമ്പരം
നിന്നെ സ്മരിച്ച് നിറയുന്നു മിഴികൾ.
നിന്നെ മാത്രം കാണുമൊരു വേളയുദിക്കുമോ...?
എന്നാത്മാവിലൊരു പൊൻകതിരായി വീശും ഇളം തെന്നൽ പോലെ...!
എന്നുമെൻ ഹൃത്തിൽ നീ നിറയുന്നൊരു നേരം.
കൂട്ടുകാരി നിന്നെ നിനച്ച് കേഴുന്ന വേഴാമ്പൽ പോലിന്നു ഞാനും...'
ഓർമ്മകൾ ചിലന്തിവല കെട്ടിത്തുടങ്ങുന്നതിനിടയ്ക്ക് നീലിമ വന്ന് പൂണ്ടടക്കം ശ്യാമയെ കെട്ടിപിടിച്ചു.
"എടീ... പെണ്ണേ! എത്ര നാളായി നിന്നെയൊന്ന് കണ്ടിട്ട്". നീലിമയുടെ സ്വരത്തിൽ സ്നേഹവും, വാൽസല്യവും ഒരു പോലെ നിറഞ്ഞു. ഒരു പാട് നാളുകൾക്ക് ശേഷമുള്ള ആ സമാഗമത്തിന്റെ അങ്കലാപ്പിലായിരുന്നു ശ്യാമയും.
"വാ... ചോദിക്കട്ടെ", നീലിമ അവളുടെ കൈകൾ കവർന്നു. സ്നേഹാധിക്യത്തിൽ അവളുടെ കൈകൾ തണുത്ത് ഐസു പോലെയായി തീർന്നിരുന്നു. ഏതോ ഉൾപ്രേരണ പോലെ നീലിമയ്ക്കൊപ്പം കാറിൽ കയറുമ്പോൾ ശ്യാമയുടെ ഉള്ളം പെരുമ്പറ കൊട്ടുകയായിരുന്നു.
"നീയെന്താടീ.. ഒന്നും മിണ്ടാത്തെ?" ഡ്രൈവ് ചെയ്യുന്നതിനിടയിൽ നീലിമ വീണ്ടും ചോദിച്ചു.
"നീലു... എനിക്ക് എനിക്ക്...എനിയും വിശ്വസിക്കാൻ പറ്റിയിട്ടില്ലെടി! നിന്നെയിവിടെ വീണ്ടും കാണുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും..." വികാര തളളിച്ച കൊണ്ട് വാക്കുകൾ ഇടമുറിഞ്ഞു.
" ഹോ..ഭാഗ്യം ഞാൻ കരുതി നിനക്കെന്നേ മനസിലായില്ലെന്ന്. നീ ബസിറങ്ങി പോകുന്നതു കണ്ടു. ഉറപ്പിക്കാൻ വേണ്ടി ഇവിടെ കാത്തു നിൽക്കുകയായിരുന്നു. അത് പോട്ടെ... നീ വിശേഷങ്ങൾ പറ കേക്കട്ടേ..? ഭർത്താവ് കുട്ടികൾ ,കുടുംബം എല്ലാം പറ".
"നീലൂ... അത്" ശ്യാമ വാക്കുകൾക്കായി പരതി.
"എന്തേ എന്നോട് പറയാൻ പറ്റാത്ത രഹസ്യ ജീവിതമാണോ നിന്റെ.."
"അതല്ല "
"പിന്നെയെന്താടാ.."
"എന്റെ വിശേഷങ്ങൾ പറഞ്ഞ് തൊടങ്ങിയാ ഇന്നൊന്നും തീരാൻ പോവുന്നില്ല മോളേ...''
"ആഹാ... അത്രയ്ക്ക് സംഭവബഹുലമാണോ! എന്നാ അതൊന്ന് കേട്ടിട്ട് തന്നെ കാര്യം''.
വണ്ടിക്കുള്ളിൽ മുഴങ്ങികൊണ്ടിരുന്ന ക്ലബ് എഫ്എമ്മിന്റെ ശബ്ദം കുറച്ചു വെച്ച് നീലിമ ഫോൺ കൈയിലെടുത്ത് ആരുടെയോ നമ്പർ ഡയൽ ചെയ്തു.
"ഹലോ... നിഖിൽ; ഞാൻ കുറച്ചു കഴിഞ്ഞേ എത്തുകയുള്ളു. ഏതെങ്കിലും ക്ലൈന്റ്സ് വന്നാൽ വെയ്റ്റ് ചെയ്യാൻ പറയൂ... " മറുതലയ്ക്കൽ എന്തായിരിക്കും പറഞ്ഞിരിക്കുക എന്ന് ശ്യാമ ഊഹിച്ചു. പെണ്ണ് തന്നെ വിടാൻ ഭാവമില്ല. നിറഞ്ഞ ഏസിക്കുള്ളിൽ ഇരുന്നിട്ടും വല്ലാത്തൊരു ഉഷ്ണം മനസ്സിനെയും, ശരീരത്തെയും ബാധിച്ചത് അവളറിഞ്ഞു. ഫോൺ വച്ചതിനു ശേഷം അവൾ ശ്യാമയെ നോക്കി. വിളറി വെളുത്ത ഭാവത്തിലുള്ള അവളുടെ ഇരിപ്പ് കണ്ടപ്പോൾ അവൾ കാര്യമന്വേഷിച്ചു.
"ആർ യൂ ഓക്കെ ബേബി... "
"ആഹ്...'' ദൂരത്തെവിടെ നിന്നോ കേട്ട പോലെ ശ്യാമ പ്രതികരിച്ചു.
"നിനക്ക് തിരക്കൊന്നും ഇല്ലല്ലോ...?"
" ഇല്ല"
"ഓക്കെ ഡീയർ.. നമുക്ക് കുറച്ച് സമയം നമ്മുടേതായ ആ പഴയ കാലത്തേക്ക് പോകണം." നീലിമയുടെ സ്വരത്തിൽ സന്തോഷം തിര തല്ലുന്നുണ്ടായിരുന്നു. മനസ്സിനൊരു ഏകാഗ്രത കിട്ടാത്തതുപോലെ ശ്യാമ പുറം കാഴ്ചകളിലേക്ക് മിഴികൾ പായിച്ചു. നീലിമയോട് പങ്കു വയ്ക്കേണ്ട കാര്യങ്ങളോർത്ത് അവൾക്ക് തല കറങ്ങി. ഇടംകണ്ണിട്ട് അവളെ നോക്കുമ്പോൾ നേരത്തെ കുറച്ചു വെച്ച പാട്ടിന്റെ ശബ്ദം ഒന്നൂടെ ഉച്ചത്തിൽ വയ്ക്കുന്ന തിരക്കിലായിരുന്നു അവൾ.ശ്യാമയ്ക്ക് കാറിൽ നിന്നും ഇറങ്ങി ഓടിയാലോ എന്നു പോലും തോന്നി. വീണ്ടും കണ്ടുമുട്ടിയ ആ നിമിഷത്തെ ശപിച്ചു കൊണ്ട് സീറ്റിലേക്കവൾ ശിരസ് ചേർത്തു.
തുടരും....