ഭാഗം 2
പുലരാൻ നേരമാണ് ശരിക്കുമൊന്ന് ഉറങ്ങിയത്.അതുകൊണ്ട് തന്നെ ഉണരാൻ ശ്യാമ വൈകി.ഉണർന്നിട്ടും പല ചിന്തകൾ മനസ്സിനെ മൂടി. ചിന്തിക്കപ്പെടുന്നതാണ് പല ദു:ഖങ്ങൾക്കും കാരണമെന്ന്
അവൾക്കറിയാം. പക്ഷെ അതിലേക്ക് ഇറങ്ങി പോകാതിരിക്കാൻ ആവതും ശ്രമിക്കാറുണ്ട്.പക്ഷെ കഴിഞ്ഞ കാലങ്ങൾ തന്നെ അവിടെ തന്നെയാണ് കൊണ്ടെത്തിക്കാറുള്ളത്. കുറേ സമയം കൂടി അവിടെ തന്നെ കിടന്നു. താഴേക്ക് നോക്കിയപ്പോൾ സേതു കിടന്നിടം ശൂന്യം. ആള് എപ്പാഴാണോ എഴുന്നേറ്റ് പോയത്. മോഹങ്ങളെയെല്ലാം നൊമ്പരങ്ങളുടെ നെരിപ്പോടിലേക്ക് വലിച്ചെറിഞ്ഞ് അവളും കിടക്ക വിട്ട് എഴുന്നേറ്റു.ആടിത്തീരേണ്ട പകലുകളിലേക്ക് മടുപ്പോടെ കാലെടുത്തു വയ്ക്കുമ്പോൾ കുളി കഴിഞ്ഞ് ബാത്റൂമിൽ നിന്നും സേതു പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു.തലേന്നത്തെ സംഭവങ്ങളുടെ അവശിഷ്ടങ്ങൾ ഉള്ളിൽ കിടന്ന് തികട്ടിയതു കൊണ്ടാവാം രണ്ടു പേരുടെയും നോട്ടങ്ങൾ ഒന്നു ചേരാതിരിക്കാൻ പണിപ്പെടുന്നുണ്ടായിരുന്നു.
നിശബ്ദമായി അടുക്കളപ്പണികളോട് സ്വകാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ പിന്നിൽ നേർത്ത ചലനം സേതു വേട്ടനാണെന്ന് മനസിലായപ്പോൾ ഉള്ളിലൊരു കുളിര്. വർഷങ്ങളായി അങ്ങനെയൊരു ദിനചര്യ തന്നെ ഇല്ലായിരുന്നു. കെട്ടി കൊണ്ടുവന്ന സമയത്ത് അടുക്കളയിലും, അലക്കു കല്ലിനടുത്തും, പാത്രം കഴുകുന്നയിടത്തും ഒന്നിച്ച് കാണുമ്പോഴൊക്കെ സേതുവേട്ടന്റെ അമ്മ ഉച്ചത്തിലും മുഷിച്ചിലിലും പറയാറുണ്ട്. "ഹോ... ഇങ്ങനെയൊരു അച്ചിക്കോന്തൻ മോനാന്നല്ലോപ്പാ... അന്റെ വയറ്റി പെറന്നതെന്ന്". അതു കേൾക്കുമ്പോ ശുണ്ഠിയെടുത്ത് അമ്മയോട് അദ്ദേഹം കയർക്കുകയും ചെയ്യും. ആ ഒരു നിമിഷങ്ങളാണ് വർഷങ്ങളായ് തങ്ങൾക്ക് കൈവിട്ട് പോയത്. അതു കൊണ്ട് തന്നെ ആകാംക്ഷയും, അത്ഭുതവും കുഴഞ്ഞൊരു ചോദ്യം അവളിൽ നിന്നും പുറത്തേക്ക് തെറിച്ചു.
"അല്ലാ ഇതെന്താന്ന്, ഭവാന് ഇന്ന് അടുക്കളയിൽ കാര്യം".
കറിക്ക് ചിരവി വെച്ച തേങ്ങയിൽ നിന്നും ഒരു നുള്ള് എടുത്ത് വായിലിട്ടു കൊണ്ട് അവൻ പറഞ്ഞു. "ഞാനിന്ന് നിന്റേം, മക്കൾ ടെയും ഒപ്പം തന്നെ ഇണ്ടാവും''.
"ഓ... പിന്നെ എന്തിനാ സേതു വേട്ടാ ഇങ്ങനെ കൊതിപ്പിക്കുന്നേ! ഇത്തരം വാക്കുകൾ എത്ര കേട്ടിരിക്കുന്നു".
''അല്ലെടി പെണ്ണേ ഇത് സത്യം". അവനവളുടെ നിറകയിൽ കൈ ചേർത്തു. അവളത് വിശ്വസിച്ച മട്ടിൽ ആ കൈത്തലമെടുത്ത് കവിളോട് ചേർത്തു.
പന്ത്രണ്ടു വർഷത്തിനു ശേഷം നാലുപേരും പുറത്തേക്കിറങ്ങി. പുതിയ ആകാശവും, പുതിയ ഭൂമിയും, പുതിയ കടലും. ശ്യാമയേയും, സേതുവിനെയും തനിച്ചു വിട്ട് നിയയും, അലനും ദൂരേക്ക് മാറി.
നിറം മാറി വരുന്ന സന്ധ്യയും, കടലും എന്നത്തേയും പോലെ തന്നെ. പൂഴിത്തരികളിൽ ഓറഞ്ചും, മഞ്ഞയും ചേർന്നൊരു നിറം പുണർന്നു തുടങ്ങിയിരുന്നു. സേതു ഇട കണ്ണിട്ട് അരികിലിരിക്കുന്ന തന്റെ പ്രേയസിയെ നോക്കി. മുടിയിഴകളിൽ ചിലയിടങ്ങളിൽ വെള്ളി രേഖകൾ പൊങ്ങിയിട്ടുണ്ട്. അലസമായ വേഷം, ഒരിക്കലും ഡ്രസ്സിന്റെ കാര്യത്തിലവൾ ശ്രദ്ധ കൊടുത്തിട്ടില്ലെന്ന് അറിയാം. തന്നെയും, മക്കളെയും ഭംഗിയാക്കി നിർത്തുന്നതിലായിരുന്നു അവൾക്ക് താൽപ്പര്യം. ഇസ്തിരി പൊട്ടാത്ത തന്റെ ഡ്രസ്സിലേക്കും, ഡൈ ചെയ്ത് കറുപ്പിച്ച മുടിയിഴകളിലേക്കും അലസമായവൻ കൈ വിരലോടിച്ചു. അപ്പോഴേക്കും ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ടച്ച് ഫോണിന്റെ സ്ക്രീൻ മിന്നുകയും, കെടുകയും ചെയ്തു കൊണ്ടിരുന്നു. ചേർന്നിരിക്കുന്ന ശ്യാമ കാണാതെ വാട്സപ്പിൽ വന്ന സന്ദേശം വായിച്ച് അതിന് മറുപടി കൊടുത്ത് ആനന്ദ നിർവൃതി കൊണ്ടു. അതിന്റെ പ്രകാശം അവന്റെ മുഖത്തും കാണായി.
"ആരാ സേതുവേട്ടാ..."
"ഓ അതൊരു കസ്റ്റമറാ" ഉദാസീനമായ അവന്റെ മറുപടിയിൽ അവൾ തൃപ്തി കൊണ്ടു. കുറച്ചൂടെ അവനോട് ചേർന്നിരുന്ന് മനോരാജ്യം കണ്ടു. ദൂരെ ആള്‍ക്കൂട്ടത്തില്‍നിന്നും ആര്‍പ്പുവിളികളില്‍ നിന്നും മാറി കടപ്പുറത്തെ പൂഴിമണ്ണിൽ ഇപ്പോൾ താനും,സേതുവേട്ടനും മാത്രമേ ഉള്ളുവെന്നവൾക്ക് തോന്നി. എന്നിട്ടും നിസ്സംഗതയുടെ ഒരു ആലസ്യം മനസ്സിലെപ്പോഴും തങ്ങിനിൽക്കുന്നു. ആവര്‍ത്തിക്കാത്ത ചിലതുണ്ട്, ഇവിടെ. മാറിമാറി വരുന്ന തണുത്ത കാറ്റ്. കടലിന്റെ ഇരമ്പലിനെ സാന്ദ്രമാക്കുന്ന കുട്ടികളുടെ ശബ്ദ കോലാഹലങ്ങൾ. യുവമിഥുനങ്ങള്‍, ജീവിതത്തിന്റെ വിരസതയകറ്റാൻ വന്നിരിക്കുന്ന വയോജനങ്ങൾ. ഇതെല്ലാം കണ്ടപ്പോൾ
'കാടിന്റെ പാട്ടും കടൽ പാട്ടുമൊന്നെന്നു കാറ്റുപറഞ്ഞൊന്നു ഞാനറിഞ്ഞു
രണ്ടുമൊരുപോൽ കറമ്പികളാണെന്നുവി ണ്ടലം ചൊന്നതും ഞാനറിഞ്ഞു
കാടിരമ്പുന്ന കടലിരമ്പും പോലെ- യാടുന്നു പച്ചത്തിരകൾ പോലെ
കാടു നിശ്ശബ്ദം കടൽക്കയം പോൽ, കാടുപേ ടിയാക്കുന്നു കടലുപോലെ!'
എന്ന സുഗതകുമാരിയുടെ വരികളാണ് അവൾക്ക് ഓർമ്മ വന്നത്.
സുഖകരമായ ഇരിപ്പിൽ നിന്നും "നമ്മക്കിനി പോയ്ക്കൂടെ'' എന്ന സേതുവിന്റെ സ്വരമാണ് അവളെ പൂർവ്വസ്ഥിതിയിലെത്തിച്ചത്. വർണ്ണങ്ങൾ വിരിഞ്ഞിറങ്ങിയ ആ കടൽക്കാഴ്ച്ചയിലേക്ക് ഒരു വട്ടം കൂടി അവളുടെ മിഴികൾ ആർത്തിയോടെ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു. മനസ്സവിടെ വച്ച് ശരീരം മാത്രമായിരുന്നു അവരെ പിന്തുടർന്നു കൊണ്ടിരുന്നത്.
എത്രയോ നാളുകൾക്ക് ശേഷമായിരുന്നു ശാന്തമായി അവളന്ന് ഉറങ്ങാൻ കിടന്നത് സേതുവിന്റെ മാറോട് ചേർന്ന് കിടക്കുമ്പോൾ എന്തെന്നില്ലാത്തൊരു സുരക്ഷിതം അവൾ അനുഭവിക്കുന്നുണ്ടായിരുന്നു. കടവും, കടക്കാരും, വാടക വീടും മറന്നു. ഇപ്പോൾ സ്വർഗ്ഗം മാത്രം താനും,സേതുവേട്ടനും മക്കളും ചേർന്ന സ്വർഗ്ഗം മാത്രം. അവളുടെ മുടിയിഴകളിൽ സേതുവിന്റെ വിരലുകൾ തഴുകുന്നുണ്ടായിരുന്നു. നിദ്രയിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ നെറ്റിയിൽ സേതുവിന്റെ ചുണ്ടുകളുടെ ചൂടുള്ള ചുംബനം അവളറിഞ്ഞു.
പതിവുപോലെ ദിവസങ്ങൾ കടന്നു പോകുന്നതിനിടയിലാണ് ഒരു ദിവസം അനിയൻ വന്നത്. അമ്മയ്ക്ക് ബാലൻസിന്റെ പ്രശ്നം കൊണ്ട് സുഖമില്ലാതെ ആസ്പത്രിയിൽ ആണെന്നും, ഒരു മാസമെങ്കിലും റെസ്റ്റ് വേണ്ടി വരുമെന്നും വന്ന് അറീച്ചത്. അവന്റെ ഭാര്യ പ്രസവിച്ചു കിടക്കുന്നതു കൊണ്ട് സഹായത്തിന് അവൾ പോയേ പറ്റൂ അത്രേ. സേതുവേട്ടനെ ഒറ്റയ്ക്ക് വിട്ടിട്ട് പോകുന്നതിന്റെ വിഷമം. പക്ഷെ പോയേ പറ്റൂ അവസാനം അവൾ അനിയനൊപ്പം മക്കളെയും കൂട്ടി ഇറങ്ങി.
ഒരു മാസം ഒരു വർഷത്തെ ഇടവേളയായിരുന്നു. തിരികെ വന്ന അന്നത്തെ ദിവസം തന്നെ അവൾക്കെന്തോ ഒരു അപരിചിതത്വം തോന്നി. സേതുവേട്ടന് എന്തോ മാറ്റം പോലെ കുറച്ച് നാൾ വിട്ടു നിന്നതിന്റെ പരിഭവമാണെന്ന് കരുതി ആശ്വസിച്ചു. പക്ഷെ ഉറക്കത്തിലെപ്പോഴോ തന്റെ വലതു ഭാഗം ശൂന്യമാണെന്നവൾ അറിഞ്ഞു. ബാത്റൂമിൽ പോയതാവുമെന്ന് കരുതി വിളിക്കാതിരുന്നു. അടക്കിപിടിച്ച സംസാരം പക്ഷേ കാതിൽ അലോസരം സൃഷ്ടിച്ചു. 'ഈ പാതിരായ്ക്ക് സേതു വേട്ടൻ ഇതാരോടാ...!' മനസ്സിൽ തികട്ടിയ ചോദ്യം നെഞ്ചിലൊരു ഭാരമായി. കുറച്ച് കഴിഞ്ഞ് സംസാരം മതിയാക്കി അരികിൽ വന്നു കിടന്നു. താൻ ഉറക്കത്തിൽ തന്നെയാണോ എന്നുറപ്പിച്ച് 'തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിനിന്റെ തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാൻ ' എന്ന സിനിമാ പാട്ടിന്റെ വരികൾ മൂളികൊണ്ട് തലവഴി പുതപ്പിട്ട് മൂടി.
'സേതു വേട്ടൻ ആരോടായിരിക്കും, എന്തായിരിക്കും!' ആ ഒരു കനൽ ശ്യാമയുടെ ഉള്ളിൽ നീറികത്താൻ തുടങ്ങി.
തുടരും....