mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 6

തലേ ദിവസത്തെ തുടർച്ച പോലെ രാവിലെ സേതുവിനെ അടുക്കളയിലേക്കും കണ്ടില്ല. കടയിലേക്ക് പോകുന്ന സമയത്തിനും മുന്നേ ചായ കുടിക്കുന്നതിനാണ് അവിടേക്ക് വന്നത്. ഒന്നും മിണ്ടാതെ, തന്നെ

ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ പ്രാതൽ കഴിച്ച് എഴുന്നേൽക്കാൻ നേരം അവൾ തന്നെയാണ് സംസാരത്തിന് തുടക്കമിട്ടത്.
"എനക്കൊന്ന് വീട് വരെ പോകണംന്ന് ണ്ട് "ആ.." അത്ര മാത്രം കൂടുതൽ ചോദ്യമോ, പറച്ചിലോ ഒന്നും ഇല്ല. പിന്നെ സംസാരം തുടരാൻ അവൾക്കും താൽപ്പര്യം തോന്നിയില്ല.
ഇറങ്ങാൻ നേരം ചോറുമായി പോകുമ്പോൾ വാ തുറന്നു.
"എനിക്കിന്ന് ചോറ് വേണ്ട"
"അതെന്തേ!"
"ഒന്ന് എറണാകുളം വരെ പോകണം വരുമ്പോ നേരം വൈകും, ചിലപ്പോ ഇന്ന് എത്താനും വഴിയില്ല".
"സേതുവേട്ടനിത് നേരത്തെ പറഞ്ഞൂടായിരുന്നോ? ഞാനിത്രേം നേരത്തെ എണീച്ച് ചോറ് ഉണ്ടാക്കുമായിരുന്നോ!"
"ആ, ഇപ്പൊഴാ തോന്നിയത്" മക്കളെ പോലും നോക്കാതെ ഗെയിറ്റ് കടന്നു പോകുമ്പോൾ വിളിച്ചു പറയുന്നതു കേട്ടു." വീട്ടിൽ നിന്നും ഇന്ന് വരാൻ നോക്കണ്ട, അവിടെ നിന്നോ ഞാനേതായാലും എത്താൻ വഴിയില്ല". കണ്ടതിൽ വെച്ചുള്ള സേതുവിന്റെ ആ മാറ്റം കണ്ട് അവൾ അവിടെ തന്നെ തറഞ്ഞു നിന്നു പോയി.
പതിവില്ലാതെ മക്കളെയും കൊണ്ട് വീട്ടിലേക്ക് ചെന്നപ്പോൾ അച്ഛനും, അമ്മയും ആകാംക്ഷ കൊണ്ടു. സേതു വേട്ടനെ അവിടെ നിർത്തി കൊണ്ട് താൻ പോകാൻ താൽപ്പര്യ പെടാറില്ലെന്ന് അവർക്ക് നന്നായി അറിയാം. അമ്മയ്ക്ക് സുഖമില്ലാത്തപ്പോൾ ആ ഒരു മാസം കഴിച്ചുകൂട്ടിയത് അവർ കണ്ടതാണ്.
അതു കൊണ്ട് തന്നെ അമ്മയുടെ വക ചോദ്യം വരിക തന്നെ ചെയ്യ്തു.
"അല്ലാ ഇതെന്താണ്! ഇന്ന് കാക്ക മലർന്ന് പറക്ക്വല്ലോ?. എന്താടീ മോളേ സേതു അവിടെ ഇല്ലേ".
" ഇല്ല!"
"ആഹാ വെർതെയല്ല നീ ഇങ്ങോട്ട് പോന്നത്''.
"സേതുവേട്ടന് എറണാകുളം വരെയൊന്ന് പോണംന്ന്, നാളെയെ എത്തൂ... അമ്മയ്ക്ക് ഇപ്പൊ എങ്ങനെയ്ണ്ട്".
"ആ എന്റെ ഭേദംണ്ട് "
"വിനയൻ പോയോ".
"ഇല്ല, അവൻ റോഡിന് പോയിരിക്ക്വാ. നിങ്ങക്കെന്താ കുടിക്കാൻ വേണ്ടെ?".
" ഒന്നും വേണ്ടമ്മേ.. ഇത്തിരി വെർതെ ഇരിക്കട്ടെ".
"ഊം സ്വന്തം വീട്ടില് അല്ലേ പെങ്കുട്ട്യോൾക്ക് വെറ്തെ ഇരിക്കാൻ പറ്റുള്ളു''.
അതിന് മറുപടി പറയാതെ വിദൂരയിലേക്കവൾ നോട്ടം മാറ്റി.

റോഡിന് പോയി വരുമ്പോൾ വിനയൻ പുതിയൊരു വാർത്തയും കൊണ്ടാണ് വന്നത്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിൽ ലോക് ഡൗണിന് സാധ്യതയുണ്ടെന്ന്. ചിലപ്പോൾ എല്ലാം അടച്ചിടലിലേക്ക് വഴി മാറിയേക്കും.
"ഇനിയിപ്പോ സ്കൂൾ എല്ലാം അടച്ചേക്കും കൊറോണ അത്രയ്ക്കും രൂക്ഷമാണ്. നിന്റെ കെട്ടിയോനോട് വീട്ടി തന്നെ അടങ്ങിയിരിക്കാൻ പറഞ്ഞേക്ക്".
"ഊം.. ഞാൻ പറഞ്ഞിട്ടൊന്നും കാര്യല്ല. ഇവിടേന്ന് പോയേ പിന്നെ ഒരു വല്ലാത്ത സ്വഭാവാ. നേരെ ചൊവ്വേ എന്നോടൊന്ന് മിണ്ടുന്നും കൂടിയില്ല". അമ്മ കേൾക്കാതെ അവനു മാത്രം കേൾക്കാൻ പാകത്തിൽ അവൾ പറഞ്ഞു.
"വീണ്ടും തൊടങ്ങിയോ!'' മറുപടി പറയാതെ ശ്യാമ മുഖം കുനിച്ചു.
"നിങ്ങള കാര്യത്തിൽ ഞാനിനി എടപ്പെടില്ലാന്ന് തീരുമാനിച്ചതാ. പറയുന്നതിനും ഒരു കണക്കില്ലേ? ചെറിയ കുട്ടിയൊന്നും അല്ലല്ലോ..?'' അത്രയും പറഞ്ഞ് അവനവിടെ നിന്നും എഴുന്നേൽറ്റ് മുറിക്ക് പുറത്തേക്ക് ഇറങ്ങി.
"വിനു കുട്ടാ..." അവൻ തിരിഞ്ഞുനോക്കി.
"എന്താ ഏച്ചി"
"അത്...എനക്കൊരു പഴേ ഫോൺ തര്വോ?''.
"ഏച്ചി എന്തേ അങ്ങനെ ചോയിച്ചേ?''.
"നിനക്കറിയാലോ ഒരു ഫോണ് മാത്രേ ഉള്ളൂന്ന്. സേതുവേട്ടൻ എവിടേലും പോയാ ഒന്ന് വിളിച്ച് അന്വേഷിക്കാൻ പോലും പറ്റുന്നില്ലല്ലോ?".
"ഞാൻ നോക്കട്ടെ എന്റെ പഴേത് ഇവിടെ എവിടെയോ ഉണ്ട്.നമ്പറും വേണ്ടി വരില്ലേ".
"ആ, നീ എല്ലാം ശരിയാക്കി നാളെ നമ്മള് പോകുന്നേല് എടക്ക് തന്നാ മതി".
"ഊം ഓക്കെ നോക്കട്ട്". ഒരു മൂളി പാട്ടും പാടി പുറത്തേക്ക് പോയി.

പിറ്റേന്ന് ശ്യാമയും പിള്ളേരും പോവുന്നതിനിടയ്ക്ക് ഫോണും, പുതിയ സിമ്മും വിനു അവളെ ഏൽപ്പിച്ചു. അലൻ അവളുടെ കയ്യിൽ നിന്നും അത് തട്ടിപറിച്ച് അവന്റെ കീശയിൽ തിരുകി. വിനുവായിരുന്നു അവളെയും, പിള്ളേരെയും വീട്ടിൽ കൊണ്ട് ചെന്നു വിട്ടത്. സേതു എത്തിയിട്ട് ഉണ്ടായിരുന്നില്ല.'എന്തേലും, ഉണ്ടേൽ അറീക്കണെ' എന്നറീച്ച് അവനവിടെ നിന്നും ഇറങ്ങി.

പുതിയ നമ്പറിൽ സേതുവേട്ടനെയൊന്ന് വിളിച്ചാലോ..! അവൾ അയാളുടെ നമ്പർ ഡയൽ ചെയ്തു.' താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ തിരക്കിലാണ് '. പിന്നീട് വിളിക്കുക എന്ന അറിയിപ്പ് കിട്ടി. തുടർച്ചയായുള്ള വിളികളിലെല്ലാം അതേ മറുപടി തന്നെ ലഭിച്ചു കൊണ്ടിരുന്നു. ശ്യാമയ്ക്ക് ആകെ ടെൻഷനായി.അവളുടെ പരവേശം കണ്ട് അലനും, നിയയും ഒരു പോലെ ദേഷ്യപ്പെട്ടു.

"അമ്മയെന്താണ് ഇങ്ങനെ, അച്ഛനിങ്ങ് വരില്ലേ? ഫോൺ കയ്യിൽ കിട്ടിയതു കൊണ്ടല്ലേ ഈ പരവേശം.ഇത് ഇല്ലാതിരിക്കുന്നതായിരുന്നു സമാധാനം".
"എന്നാലും എത്ര നേരായ് ഞാൻ വിളിക്കുന്നു. അപ്പോഴെല്ലാം ബിസി എന്നാണല്ലോ പറയുന്നത്".
"ചെലപ്പോ അവിടെ റെയ്ഞ്ച് ഉണ്ടാവില്ല. അതോണ്ടാവും".അങ്ങനെ ആയിരിക്കട്ടെ എന്ന് അവളും സമാധാനിച്ചു.

രാത്രി എട്ട് ഒമ്പത് മണി ആയപ്പോഴാണ് സേതു വീട്ടിലെത്തിയത്. കുളിയൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് ശ്യാമ ചോദ്യമെറിഞ്ഞത്.
''ഞാനെത്ര വട്ടം സേതുവേട്ടനെ വിളിച്ചു".
''വിനുവിന്റെ ഫോണിൽ നിന്നായിരുന്നോ, അതിൽ നിന്നൊന്നും കോൾ വന്നില്ലല്ലോ?. ചിലപ്പോ റേഞ്ച് ഇല്ലാത്തോണ്ടാവും."
"അല്ല, എന്റെ ഫോണിൽ നിന്ന് ''
''അതിന് നിനക്കെവ്ട് ന്നാ ഫോണ്"
"വിനൂന്റെ പഴേ ഫോണ്, അതിൽ പുതിയ സിമ്മും ഇട്ടു തന്നു അവൻ".
മറുപടിയായി അമർത്തിയൊന്ന് മൂളി. പിന്നെ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ച് എഴുന്നേറ്റു.
യാത്രാവിശേഷങ്ങൾ പറയുമെന്ന് കരുതിയെങ്കിലും ഒന്നും ഉണ്ടായില്ല. കിടക്കാൻ നേരവും ഫോണിൽ തന്നെയായിരുന്നു ശ്രദ്ധ.

ഒരു രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും കൊറോണ വ്യാപനം കൂടിയതിന്റെ അടിസ്ഥാനത്തിൽ ലോക് ഡൗൺ നിലവിൽ വന്നു. സ്കൂളുകളും, കടകളും, മറ്റ് സ്ഥാപനങ്ങളും, അടക്കാൻ മുഖ്യമന്ത്രി ഉത്തരവിറക്കി. എല്ലാവരും വീട്ടിൽ സ്വസ്ഥം. ഒരു ദിവസം പോലും വീട്ടിൽ നിൽക്കാത്ത ആൾ, ഫോണും തോണ്ടി കൊണ്ട് വീട്ടിൽ തന്നെ ഉണ്ടല്ലോ എന്ന സമാധാനത്തിലായിരുന്നു ശ്യാമ. അച്ഛനും, അമ്മയും മക്കളും ചേർന്ന പഴയ ആ സ്വർഗ്ഗം വീണ്ടും തിരിച്ചു വരികയാണെന്ന് അവൾക്ക് തോന്നി. അധികം ആർഭാഢങ്ങൾ ഒന്നും ഇല്ലെങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെയായിരുന്നു എന്നും. അതിനിടയിൽ സ്നേഹപ്രകടനങ്ങളൊക്കെ ഉണ്ടായിരുന്നുവെങ്കിലും, എവിടെയോ ഒരു അകലം അവൾക്ക് ഇടയ്ക്കിടെ ഫീല് ചെയ്യുന്നുണ്ടായിരുന്നു.
നീണ്ട ഇടവേളകൾക്ക് ശേഷം ലോക് ഡൗൺ മാറുകയും ഷോപ്പുകൾ അധികം ആൾക്കാരില്ലാതെ തുറന്ന് പ്രവർത്തിക്കാമെന്നുള്ള അറീപ്പിനു ശേഷം സേതു വീണ്ടും ബ്യൂറോയിൽ പോകാൻ തുടങ്ങി. ആറുമണിക്ക് മുന്നേ വീട്ടിലും എത്തി തുടങ്ങി.

ജൂൺ മാസം പിറന്നിട്ടും സ്കൂളുകൾ ഒന്നും തുറന്നില്ല. പഠനമെല്ലാം ഓൺലൈൻ ക്ലാസുകളിലേക്ക് വഴിമാറി.
നിയക്കും, അലനും ശ്യാമയുടെ ഫോണായിരുന്നു ക്ലാസുകൾ അറ്റൻഡു ചെയ്യാൻ ഏക രക്ഷ. അതിനിടയിൽ അച്ഛൻ ആരോടോ ചാറ്റുന്നുണ്ടെന്നും, വീഡിയോ കോളുകൾ ചെയ്യുന്നുണ്ടെന്നുമുള്ള സംശയം അലനാണ് പുറത്തേക്കെടുത്തിട്ടത്. ആ സംശയം ശ്യാമയിലൊരു നടുക്കം സമ്മാനിച്ചു.

തുടരും....

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ