മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

villagers

kanalvazhikal

abbas edamaruk

"അല്ല അതാരാ പരിചയമില്ലാത്ത ഒരാള് ബസ്സിറങ്ങി നടന്നുവരുന്നത്. രൂപോം ഭാവോമൊക്കെ കണ്ടിട്ട് ഒരു ഉദ്യോഗസ്ഥന്റെ മട്ടുണ്ടല്ലോ." കവലയിലെ 'കുമാരൻ' ചേട്ടന്റെ ചായക്കടക്കു മുന്നിലെ ബെഞ്ചിൽ വർത്താനം പറഞ്ഞുകൊണ്ടിരുന്ന കർഷകനായ 'കുഞ്ഞച്ചൻ' ചേട്ടൻ എതിരെ നടന്നുവന്ന ആളെ ചൂണ്ടിക്കൊണ്ട് അടുത്തിരുന്നവരോട് പറഞ്ഞു.

"പാന്റും ഷർട്ടും ഇട്ടുവെന്നുവെച്ചിട്ട് ജോലിക്കാരൻ ആണെന്നൊന്നും പറയാൻ പറ്റില്ല." പാൽക്കാരൻ 'കൃഷ്ണൻകുട്ടി' തന്റെ അഭിപ്രായം പറഞ്ഞു.

"പക്ഷെ, ഒരുകാര്യം പാന്റും ഷർട്ടും ഇട്ട് ഈ മലയോരത്ത് ബാഗും പിടിച്ച് വരുന്നത് വല്ല ഫോറസ്റ്റ് ഉദ്യോഗസ്തനോ വാച്ചറോ ഒക്കെ അല്ലാണ്ട് ആരാണ്." കുഞ്ഞച്ചൻ ചേട്ടൻ ഒരു പൊതുതത്വം പറഞ്ഞു.

"അതുനേരാ... അല്ലാതെ ഒരുത്തരും ഈ മലമുക്കിൽ കടന്നുവന്നു ഞാൻ കണ്ടിട്ടില്ല." ചായക്കടക്കാരൻ കുമാരൻ ചേട്ടനാണ് പറഞ്ഞത്.

ഈ സമയം അപരിചിതൻ അവർക്കടുത്തെത്തിയിരുന്നു. അയാൾ മൃദുവായിപുഞ്ചിരിച്ചുകൊണ്ട് കടയിലിരുന്നവരെ നോക്കി ചോദിച്ചു.

"തോമസ് മുതലാളിയുടെ വീടേതാണ്?"

"ഇവിടിപ്പോൾ രണ്ടു തോമസ് മുതലാളിമാർ ഉണ്ടല്ലോ... ഒന്ന് ദുബായ്ക്കാരൻ തോമസുചേട്ടൻ. മറ്റേതു വെറും തോമസുചേട്ടൻ. ഇതിലേതാണ്.?" കുഞ്ഞച്ചൻ ചേട്ടൻ ബെഞ്ചിൽ നിന്നെഴുന്നേറ്റുകൊണ്ട് ചോദിച്ചു.

"ഇവിടുത്തെ തോട്ടം തൊഴിലാളി ഉടമയുടെ പ്രസിഡന്റ്."

"ങ്ഹാ അത് ദുബായ്ക്കാരൻ തോമസു ചേട്ടനാണ്. അതാ... നേരെ പോകുമ്പോൾ കാണുന്ന വെള്ള പെയ്ന്റടിച്ച വലിയ വീടാണ്."

"വളരെ ഉപകാരം."

അയാൾ നടന്നുനീങ്ങിയപ്പോൾ കുഞ്ഞച്ചൻ പറഞ്ഞു. 

"അപ്പൊ ഞാൻ പറഞ്ഞതുതന്നെയാ കാര്യം. ഏതോ ഉദ്യഗസ്ഥനാണ് വന്നിരിക്കുന്നത്."

എന്താണാവോ ഈ വരവിന്റെ ഉദ്ദേശം. കൃഷ്ണൻകുട്ടി ചേട്ടൻ ഒരുനിമിഷം ആലോചിച്ചു.

"ചെലപ്പം വല്ല പോലീസുകാരനുമാവും. ഒരുപാട് കേസുണ്ടല്ലോ മുതലാളിയുടെ പേർക്ക്."

ഈ സമയം മീൻകാരൻ 'സലീം' കടക്കുമുന്നിൽ ബൈക്കിൽ വന്നിറങ്ങി. വണ്ടി സ്റ്റാൻഡിൽ വെച്ചിട്ട് പെട്ടിയിൽ നിന്ന് മീൻ പുറത്തെടുത്തു കടയിലിരുന്നവരെ ഉയർത്തിക്കാട്ടി.

"നല്ല ഒന്നാന്തരം പിടക്കണ മീനാണ്.നോക്കുന്നുണ്ടോ..."

"അതെന്നും അങ്ങനെതന്നെയല്ലേ?"

മീൻകാരനെ കളിയാക്കിക്കൊണ്ട് പറഞ്ഞിട്ട് കുഞ്ഞച്ചൻ കൂട്ടുകാരെ നോക്കി കണ്ണിറുക്കി.

ദിവസവും മലകയറി മീൻ വിൽക്കാൻ വരുന്ന ഏകകച്ചവടക്കാരനാണ് സലീം. ഒരുവിധം അന്നത്തെ എല്ലാ ഐറ്റം മീനുകളും അയാളുടെ പെട്ടിയിൽ കുറച്ചേ ഉണ്ടാവും. എത്ര മോശം മീനായാലും അയാൾ പറയുക പിടക്കുന്ന സൂപ്പൻ മീനാണെന്നാണ്.അത് നാട്ടുകാർക്കെല്ലാം അറിയാവുന്ന കാര്യമാണ്.

കീരിക്കാട്ട് ബംഗ്ലാവ്. എന്ന് നെയിംബോഡ് ഏഴുതിവെച്ചിരിക്കുന്ന പഴയ തുരുമ്പുപിടിച്ച ഗെയിറ്റ് തള്ളിതുറക്കുമ്പോൾ 'ജയമോഹൻ' ഓർത്തു ജീവിതത്തിലാദ്യമായിട്ടാണ് ഒരു എസ്റ്റേറ്റുമാനേജർ ജോലിക്ക് വേണ്ടി നാടുവിട്ടു വരുന്നത്. അഞ്ചാറുമാസം ഒരു എസ്റ്റേറ്റിൽ താൽക്കാലിക മാനേജരായി ജോലി ചെയ്തെങ്കിലും അത് നാട്ടിൽ തന്നെയായിരുന്നു. അതാണെങ്കിലോ യാദൃച്ഛികമായി സംഭവിച്ചതും. 

ജോലിയൊന്നുമില്ലാതെ വെറുതേ വീട്ടിലിരിക്കുന്ന സമയം. 

"നിന്നെ മുതലാളി അന്വേഷിച്ചു. പറ്റിയാൽ ഇന്നുതന്നെ ഒന്നുച്ചെന്ന് കാണൂ...എന്തേലും ജോലിക്കാര്യം പറയാനാവും."

ശേഖരൻ മുതലാളിയുടെ തോട്ടത്തിൽ നിന്നും ജോലികഴിഞ്ഞെത്തിയ അമ്മയാണ് പറഞ്ഞത്. ആകെയുണ്ടായിരുന്ന ജോലി കൊറോണമൂലം നഷ്ട്ടപ്പെട്ടത്തോടെ അമ്മയും, ഭാര്യയും, മോളും അടങ്ങുന്ന കുടുംബത്തെ ജോലിയില്ലാതെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നോർത്തിരുന്ന അവൻ പിന്നെ ഒന്നും ആലോചിച്ചില്ല... വേഗം മുതലാളിയെ കാണാനായി യാത്ര തിരിച്ചു.

മുതലാളി എസ്റ്റേറ്റ് ബംഗ്ലാവിലിരുന്നു മദ്യപിക്കുകയാണ്. മുന്നിലെ ടേബിളിൽ വിവിധതരത്തിലുള്ള മദ്യകുപ്പികൾ. ചുറ്റും കസേരയിൽ മൂന്നാല് സുഹൃത്തുക്കളും ഉണ്ട്.

"ജയമോഹൻ.... കയറിവരൂ... ഇരിക്കൂ..."

"ഞാൻ ഇവിടെ നിന്നോളം."

"അമ്മ പറഞ്ഞ് അറിഞ്ഞുകാണുമല്ലോ... എസ്റ്റേറ്റിലെ മാനേജർ പോയത്?"

"അറിഞ്ഞു..."

എസ്റ്റേറ്റുമാനേജർ തോട്ടത്തിൽ നിന്നും വഴക്കുണ്ടായി പോയതാണ്. ഒരു തൊഴിലാളിയെ തല്ലിയതാണ് കാരണം. അടികിട്ടിയ ആൾ പെട്ടെന്ന് തലചുറ്റി വീണു. മാനേജർ പരിഭ്രമിക്കുകയും പണിക്കാരിൽ ചിലർ നിലവിളിക്കുകയും ചെയ്തു.

അയാൾക്ക് ഹാർട്ടിന്റെ അസൂഖം ഉണ്ടെന്ന് അറിയാതെയാണ് മദ്യപിച്ചുവന്നു ചീത്തവിളിച്ചതിന് മാനേജർ അയാളെ അടിച്ചത്. പറഞ്ഞിട്ടുകാര്യമില്ല... സംഗതി പ്രശ്നമായി. തല്ലുകൊണ്ട ആളുടെ മക്കൾ വന്ന് മാനേജരെ തിരിച്ചുതല്ലി.

"ഞങ്ങടെ നാട്ടിൽവന്നുകിടന്നുകൊണ്ട് ഞങ്ങളെ കൈ വെക്കാറായോ വരത്താ നീ... ഇനിയും നീ ഇവിടെ ജോലിക്കുനിന്നാൽ ഞങ്ങളാരും പണിക്കുവരില്ല." അവർ പറഞ്ഞു.

മുതലാളി ഇടപെട്ടുവരുമ്പോഴേയ്ക്കും മാനേജർക്ക് കിട്ടാനുള്ളത് കിട്ടിയിരുന്നു. ജോലിക്കാരുമായി ഒരു സമാധാനത്തിനു മുതലാളി ശ്രമിച്ചെങ്കിലും മാനേജർ പിന്നെ അവിടെ നിന്നില്ല. ജോലിമതിയാക്കി പോയി.

"സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു.ഇനി അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ല. തോട്ടത്തിലെ കാര്യങ്ങൾ മുടങ്ങാൻ പറ്റില്ലല്ലോ. തനിക്ക് പഠിപ്പുള്ളതല്ലേ. തൽക്കാലം ഒരാളെ കണ്ടെത്തുന്നതുവരെ ജയമോഹൻ തോട്ടത്തിൽ മാനേജരായിട്ടു നിൽക്ക്."

ശേഖരൻ മുതലാളി കാര്യം പറഞ്ഞു.

"യാതൊരു പരിചയവുമില്ലാത്ത ഞാൻ...എങ്ങനെ.?"

"അതിനൊക്കെ പരിഹാരമുണ്ട്. തൽക്കാലം താൻ പണിക്കാരുടെ ഹാജറും കൂലിയും ഒക്കെ ശ്രദ്ധിച്ചാൽ മതി. ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളാം."

മുതലാളി പുഞ്ചിരിച്ചു. കൂട്ടുകാരും. ആ ഏതാനും നാളുകളിലെ പരിചയം വെച്ചുകൊണ്ടാണ് മാനേജരുടെ ഒഴിവുണ്ടെന്നറിഞ്ഞപ്പോൾ ഈ മലയിലേയ്ക്ക് യാത്രതിരിച്ചത്. തോമസ് മുതലാളിയുടെ വലിയ ഇരുനില്ല വീടിനുമുന്നിൽ ജയമോഹൻ ഒരുനിമിഷം നിന്നു. വിശാലമായ മുറ്റം നിറയെ വിവിധതരം പൂച്ചെടികൾ നിറഞ്ഞുനിൽക്കുന്നു. പുറത്തെങ്ങും ആരെയും കാണാനില്ല. പക്ഷെ,അകത്തുനിന്നും ആരുടെയൊക്കെയോ വർത്തമാനവും, ടിവിയുടെ ശബ്ദവും കേൾക്കാം. 

ജയമോഹൻ കോളിങ്‌ ബെലിൽ വിരലമർത്തി. അകത്ത് സംസാരം നിലച്ചു. 

ഇരുപത് വയസ്സോളം പ്രായമുള്ള അതിസുന്ദരിയാ ഒരു പെൺകുട്ടിയാണ് വാതിൽ തുറന്നത്. കണ്ടിട്ട് മുതലാളിയുടെ മകളാണെന്നു തോന്നി. അപരിചിതനെ കണ്ടതും നിൽക്കാൻ പറഞ്ഞിട്ട് അമ്മേ എന്നുവിളിച്ചുകൊണ്ട് അവൾ അകത്തേയ്ക്ക് തിരിച്ചുനടന്നു.

(തുടരും...)


ഭാഗം 2  

പൂമുഖത്തേയ്ക്ക് പിന്നെ ഇറങ്ങിവന്നത് മധ്യവയസ്കയായ ഒരു സ്ത്രീയാണ്. കുലീനത നിറഞ്ഞ രൂപം. സർവ്വാഭരണ വിഭൂഷിത.നൈറ്റിയാണ് വേഷം. മുതലാളിയുടെ ഭാര്യയാന്നെന്നു തോന്നി.ആരാണെന്ന ചോദ്യഭാവത്തോടെ നോക്കിനിന്ന ആ സ്ത്രീയോട് ജയമോഹൻ പറഞ്ഞു.

"മുതലാളിയെ കാണണമായിരുന്നു."

"ആണോ... ഇപ്പോൾ വരും.പുറത്തുപോയതാ, ഇങ്ങോട്ട് കയറിയിരുന്നോളൂ."

അവൻ പൂമുഖത്തു കയറി കസേരയിലിരുന്നു.

"ദാ ഈ ചായ കുടിക്കൂ..."

ആ സ്ത്രീ കൊണ്ടുവന്നുനൽകിയ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ ഓർത്തത്... ഇനി തനിക്ക് ജോലി കിട്ടാതെ വരുമോ വേറെയാരെങ്കിലും നിയമിതരായിട്ടുണ്ടാകുമോ എന്നാണ്.

സുഹൃത്തായ 'രാജേഷ്' ആണ് ഇവിടെ ഇങ്ങനൊരു ഒഴിവുണ്ടെന്ന് പറഞ്ഞത്. അവൻ ഇതുപോലൊരു തോട്ടത്തിൽ മാനേജരാണ്. അവന്റെ മുതലാളിയിൽ നിന്നാണ് അവന് വിവരം കിട്ടിയത്. പക്ഷേ, അവൻ ഈ കാര്യം പറഞ്ഞിട്ടുകുറേനാളുകളായി.

ശേഖരൻ മുതലാളിയുടെ തോട്ടത്തിൽ താൽക്കാലിക മാനേജരായി തുടങ്ങിയ ജോലിയാണ് ഇപ്പോൾ ജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്നത്. അന്ന് വീട്ടിലെ നിത്യവൃത്തി കടന്നുകിട്ടിയാൽ മതിയെന്നായിരുന്നു. പോകപ്പോകെ ജീവിതത്തിനു കനവും ചിലവും കൂടിക്കൂടി വന്നു.

ഗവൺമെന്റു ജോലിക്കാരനായ ചേട്ടൻ പലപ്പോഴും അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.

"അവന്റെയീ മാനേജരു പണിയുംകൊണ്ട് ജീവിതം മുന്നോട്ട് പോകില്ല. വേറെയെന്തെങ്കിലും ജോലിനോക്കാൻ പറയെന്ന്."

ഹൃദയം അപ്പോഴൊക്കെ വല്ലാതെ നൊന്തുനീറിയിട്ടുണ്ട്.

വീട്ടുചിലവിലേയ്ക്ക് ചേട്ടനെപ്പോലെ പണം നല്കാത്തത്തിലുള്ള അമർഷമാണ് ആ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത്. എങ്ങനെയാണു അവർക്കൊപ്പംഎത്താനാവുക... എങ്ങനെയാണു കലഹങ്ങളില്ലാതിരിക്കുക.ജോലിക്കാരനായ ചേട്ടന്റെ ഒരാഴ്ചത്തെ ശമ്പളത്തിനൊപ്പമേയുള്ളൂ തന്റെ ഒരുമാസത്തെ ശമ്പളം.

പക്ഷേ, അമ്മയും ഭാര്യ 'ഗൗരിയും' എന്നും തനിക്കൊപ്പമായിരുന്നു. കൊടുക്കുന്നത് വാങ്ങുക ഉള്ളതുകൊണ്ട് ഒതുങ്ങിക്കഴിയുക എന്നല്ലാതെ ഒന്നിനും കുറ്റം പറയുകയോ, കണക്കുപറയുകയോ ചെയ്തിട്ടില്ല രണ്ടാളും. അവർക്കറിയാം തന്റെ ദാരിദ്ര്യം.

അമ്മ പലപ്പോഴും ചേട്ടനോട് പറയുന്നത് അവൻ കേട്ടിട്ടുണ്ട്.

"നീയെന്തിനാ 'രാജ്‌മോഹൻ' എപ്പോഴും ജയമോഹനെ കുറ്റപ്പെടുത്തുന്നത്. നിന്നെപ്പോലെ ജോലിയോ ശമ്പളമോ ഉണ്ടോ അവന്.അവനെക്കൊണ്ട് കഴിയുന്നതുപോലെ ഒക്കെ കൊണ്ടുവരുന്നില്ലേ ഇവിടെ.?"

"കാര്യമൊക്കെ ശരി. എന്നുവെച്ച് എല്ലാരേം എക്കാലവും തീറ്റിപോറ്റാൻ എന്നെക്കൊണ്ട് കഴിയുമോ എനിക്കും ഇല്ലേ ഭാര്യയും കുട്ടികളുമൊക്കെ. അവരുടെ ഭാവികൂടി നോക്കണ്ടേ.?"

ചേട്ടന്റെ ഒച്ച ഉയർന്നപ്പോൾ അമ്മയ്ക്ക് ദേഷ്യം വന്നു.

"എന്നുവെച്ച് എനിക്ക് എന്റെ മകനെ തള്ളിക്കളയാനാകുമോ... നീ ശരീരമനങ്ങാതെ ഓഫീസ്സിലിരുന്നു സമ്പാദിയ്ക്കുന്ന ആയിരം രൂപയേക്കാൾ മൂല്യമുണ്ട് അവൻ കണ്ട കാട്ടിലും മലയിലുമൊക്കെ ജോലിചെയ്തു കൊണ്ടുവരുന്ന നൂറുരൂപയ്ക്ക് അതുമറക്കേണ്ട."

അമ്മ ഒരു സന്ദേശം പോലെ പറഞ്ഞുനിറുത്തി.ചേട്ടന് പിന്നെയും എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നെങ്കിലും ഉള്ളിലൊതുക്കി മിണ്ടാതിരുന്നു.

ഒരുദിവസം ആരുമില്ലാത്ത നേരംനോക്കി ഭാര്യ അടുത്തുവന്നു പറഞ്ഞു.

"കേട്ടോ നിങ്ങടെ പെങ്ങള് വന്നു പറഞ്ഞിട്ട് പോയത്.?"

"ഇല്ല.. എന്താണ് പറയൂ..."

"അവള് ജോലി ചെയ്തു ഉണ്ടാക്കുന്നതിൽ നിന്ന് ഒരുരൂപ പോലും ഇവിടുത്തെ കുടുംബ ചിലവിനു തരില്ലെന്ന്. അതോർത്ത് ആരും കഴിയേണ്ടന്ന്."

"വേണ്ടാ... ആര് ചോദിച്ചു അതിന്.ആർക്കും ഒന്നും കൊടുക്കാതെ പൈസയൊക്കെ എന്ത് ചെയ്യാനാണ് അവളുടെ തീരുമാനം.?"

"സമ്പാദിക്കണമത്രേ...മോൾക്കുവേണ്ടി സ്വർണ്ണം വാങ്ങിവെക്കണമെന്ന്. പണവും പണ്ടവും കൊടുക്കാത്തതിന്റെ പേരിലല്ലേ അവളെ ഭർത്താവ് ഇവിടെ കൊണ്ടുവന്ന് ആക്കിയിട്ടു പോയത്.ആ ഒരു ഗതി മോൾക്ക് വരാൻ പാടില്ലെന്ന്."

ജയമോഹൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല. അവന്റെയുള്ളിൽ ദുഖവും നിരാശയും ഒരുമിച്ചു പിറവിയെടുത്തു.സഹോദരി പറഞ്ഞതിൽ കാര്യമുണ്ടെന്ന് അവന് അറിയാമായിരുന്നു.

ഒരേയൊരു പെങ്ങളെ ഉണ്ടായിരുന്നുള്ളൂ എന്നിട്ടും വേണ്ടതുപോലെ കെട്ടിച്ചയക്കാൻ കഴിഞ്ഞില്ല.തങ്ങടെ നിലക്കൊത്ത ഒരാൾ വരാതെ എന്തുചെയ്യും. വരുന്നവർക്കൊക്കെ പൊന്നും പണവും മതി.ഒടുവിൽ വൈകിയാണ് കെട്ടിച്ചയച്ചത്.അതോ ഇങ്ങനെയായി. മുഴുകുടിയനായ ഭർത്താവും വീട്ടുകാരുംകൂടി സ്ത്രീധനത്തിനെ പേരിൽ നിത്യവും ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ സഹികെട്ട് അവൾ വീട്ടിലേയ്ക്ക് പോന്നു. ഇപ്പോൾ അടുത്തുള്ള കമ്പനിയിൽ ജോലിക്ക് പോകുന്നുണ്ട്. പോകണ്ടെന്നു പറയാനും തന്റെ അവസ്ഥമൂലം കഴിയുന്നില്ലല്ലോ.

ചെറുതെങ്കിലും ഒരു ജോലി ഉള്ളതുകൊണ്ട് പെങ്ങൾക്കും മകൾക്കും അവരുടെ കാര്യമെങ്കിലും നടക്കുമല്ലോ. അല്ലാതെ തന്നോട് ചോദിച്ചാൽ എന്ത് ചെയ്യും. അവനോർക്കും.

"ഇങ്ങനെ മുന്നോട്ടുപോയാൽ ഞാനാണ് പെടുക."

ഒരിക്കൽ ആലോചനയിലാണ്ട് കിടക്കവേ ഗൗരി അവനോട് പറഞ്ഞു.

"ഉം... എന്താ കാര്യം.?"

"എന്താണെന്നോ... നേരത്തിനും കാലത്തിനും വെച്ചുവിളംബണമെങ്കിൽ എന്തേലും കൊണ്ടുവരണ്ടേ ആരെങ്കിലും.കഴിക്കാൻ നേരം ഇല്ലെന്നു പറഞ്ഞാൽ എല്ലാവർക്കും ഇഷ്ടക്കേടാവും.നിങ്ങക്കാണെങ്കിൽ കാര്യമായ പണിയില്ല. പെങ്ങൾ ഒന്നും തരില്ല. ജോലിയുള്ള ചേട്ടൻ എന്തെങ്കിലും തന്നാൽ അതിന് നൂറുകണക്ക് പറയും ചേട്ടത്തി. പിന്നെ അമ്മയ്ക്ക് വല്ലതും കിട്ടികൊണ്ടുവന്നാൽ ആയി."

അവളുടെ ശബ്ദം ഇടറി.ഏതാനും നിമിഷം മിണ്ടാതിരുന്നിട്ടു ഭർത്താവ് ഒന്നും മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ അവൾ പറഞ്ഞു.

"എല്ലാം സഹിക്കാം.എനിക്കൊരു പരാതിയുമില്ല.പക്ഷെ,ചിലപ്പോഴുള്ള ഏട്ടത്തിയുടെ കുത്തുവാക്കുകൾ കേൾക്കാൻ എനിക്ക് വയ്യ.നിങ്ങള് വാങ്ങിക്കൊണ്ടുവരുന്ന റേഷനരികൊണ്ട് കഞ്ഞി വെച്ചില്ലട്ടല്ലേ എല്ലാരും കുടിക്കണത്. എന്നിട്ടും അവര് വാങ്ങുന്ന അരിയില്ലെങ്കിൽ ഇവിടാരും കഞ്ഞികുടിക്കില്ലെന്നാണ് അവര് പറയണത്."

ജയമോഹന് എല്ലാം മനസ്സിലായി.മാസമാസം കിട്ടുന്ന റേഷനരിയാണ് പ്രശ്നം.ഗുണമൽപ്പം കുറയുമെങ്കിലും വില അധികം കൊടുക്കണ്ടാത്തതുകൊണ്ട് അതുവാങ്ങിയാണ് പലപ്പോഴും കഞ്ഞിവെക്കുന്നത്. കാശ് മുടക്കില്ലല്ലോ എന്നുകരുതി ആരും കുറ്റമൊന്നും പറയാറുമില്ല. എന്നിട്ടും വല്ലപ്പോഴും വാങ്ങുന്ന നല്ല അരിയുടെ പേരിൽ ഏട്ടത്തി കണക്കു പറഞ്ഞിരിക്കുന്നു. ജോലിയുള്ളപ്പോൾ താനും വാങ്ങാട്ടുണ്ട് നല്ല അരി.

"ഇനി റേഷനരികൊണ്ട് മാത്രം ചിലവ് കഴിക്കാന്ന് കരുതണ്ട."

ഗൗരി തറപ്പിച്ചു പറഞ്ഞു.

"പിന്നെ, നല്ലരി വാങ്ങാൻ കാശെവിടെ...ജോലിവേണ്ടേ.?"

"അതെന്താ നിങ്ങക്ക് മാത്രം ജോലികിട്ടാത്തത്.അതാ ഞാൻ പറയണത് നാട്ടിൽ തന്നെ ഇങ്ങനെ കിടന്നുകറങ്ങിയാൽ ജോലിയും കൂലിയും കിട്ടില്ലെന്ന്‌. ഇവിടല്ലാതെ തോട്ടവും മറ്റും ഇല്ലേ. അവിടൊരു ജോലി അന്വേഷിക്കണം."

ഗൗരി പറഞ്ഞു. അങ്ങനാണ് ഈ ജോലിക്കായി അപേക്ഷ കൊടുത്തത്.

ഗേറ്റുകടന്നു കാറിൽ തോമസുമുതലാളി വന്നിറങ്ങിയപ്പോൾ ജയമോഹൻ ഓർമ്മയിൽ നിന്നുണർന്നു. എന്നിട്ട് ബഹുമാനത്തോടെ കസേരയിൽ നിന്നെഴുന്നേറ്റ് ഒതുങ്ങിനിന്നു.

(തുടരും...)


ഭാഗം 3

കാർ നിറുത്തി പുഞ്ചിരിയോടെ പൂമുഖത്തേയ്ക്ക് കയറിവന്ന തോമസുമുതലാളി ജയമോഹനെ വിഷ് ചെയ്തു. വിനയത്തോടെ പുഞ്ചിരിച്ചുകൊണ്ട് തിരിച്ചു വിഷു ചെയ്യുമ്പോൾ ജയമോഹൻ അയാളെ അടിമുടി ഒന്ന് ശ്രദ്ധിച്ചു. ആറടിയോളം ഉയരം. തടിച്ച ശരീരം. തലമുടി നരച്ചുതുടങ്ങിയിട്ടേയുള്ളൂ... മുണ്ടും ജുബ്ബയുമാണ് വേഷം.

"വിളിച്ചിരുന്നല്ലേ...ജയമോഹൻ എന്നല്ലേ പേര്.?"

"അതെ."

"ഇരിക്കൂ..."

പറഞ്ഞിട്ട് അകത്തേയ്ക്ക് നോക്കി ഭാര്യയെ വിളിച്ചുകൊണ്ട് മുതലാളി കസേരയിൽ ഇരുന്നു. ഈ സമയം മുൻപ് കണ്ട സ്ത്രീ വാതിൽക്കൽ വന്നുനോക്കി. അവരെ നോക്കി മുതലാളി ചോദിച്ചു.

"ഇയാൾക്ക് കുടിക്കാൻ എന്തെങ്കിലും കൊടുത്തോ..."

"ഇപ്പോൾ കുടിച്ചതേയുള്ളൂ..."

ജയമോഹൻ നന്ദിയോടെയെന്നവണ്ണം പറഞ്ഞു.

"തൊടുപുഴ ആണല്ലേ വീട്. നിങ്ങൾ ഡിഗ്രിക്കാരൻ ആണെന്നല്ലേ പറഞ്ഞെ.?"

ജയമോഹൻ അതെയെന്ന ഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട് തലയനക്കി.

"എന്നിട്ടെന്താ മറ്റു ജോലിക്കൊന്നും ശ്രമിക്കാതിരുന്നത്.?"

"ശ്രമിക്കാഞ്ഞിട്ടല്ല... ഒന്നും കിട്ടിയില്ല. പിന്നെ എന്തുജോലിയായാലും നന്നായി ജീവിച്ചാൽ പോരെ."

"ഗുഡ് ഏതൊരുജോലിക്കും അതിന്റേതായ അന്തസുണ്ട്. താങ്കളെപ്പോലുള്ളവരെയാണ് ഇന്നത്തെ ലോകത്തിന് ആവശ്യം."

മുതലാളി ഒന്ന് നിറുത്തി. എന്നിട്ട് പറഞ്ഞു.

"തോട്ടത്തിലേയ്ക്ക് ചെന്നോളൂ... ഞാൻ വാച്ചറോട് വിളിച്ചു പറഞ്ഞോളാം. ആദ്യം എല്ലാമൊന്നു ചുറ്റിക്കാണ്.ബാക്കിയൊക്കെ പിന്നെയാവാം."

കുമാരന്റെ കടയിൽ നല്ല തിരക്കാണ്. പലർക്കും പലവിധ ജോലിയാണെങ്കിലും രാവിലെ കടയിൽ വന്ന് ചായ കുടിച്ചിട്ടാണ് ഓരോരുത്തരും അവരവരുടെ വഴിക്ക് പിരിയുക. അതുപോലെതന്നെ വൈകിട്ട് ഇവിടെ ഒരുമിച്ചുകൂടുകയും ചെയ്യും.

മീൻകാരൻ 'സലിം' രാവിലെതന്നെ കടയുടെ മുമ്പിലെത്തിയിട്ടുണ്ടാവും. അവന്റെ കച്ചവടസമയം രാവിലെ ഏഴുമണിതൊട്ട് പത്തുമണി വരെയാണ്.തൊടുപുഴ മാർക്കറ്റിലെ പഴക്കംചെന്ന കച്ചവടക്കാരനാണ് മധ്യവയസ്കനായ ഈ തടിയൻ.മുണ്ട് മുട്ടിനുമുകളിൽ മടക്കിക്കുത്തി തലയിൽ തോർത്തുംകെട്ടി നടക്കുന്നത് തന്നെ മറ്റുള്ളവർക്കിടയിൽ തന്നെ എടുത്തുകാണിക്കാനാണ് എന്ന് എല്ലാവർക്കും അറിയാം.

"നീ നിന്റെ വണ്ടി വാതുക്കൽനിന്ന് കുറച്ചങ്ങോട്ട് മാറ്റിവെക്ക്."

ചായക്കടക്കാരൻ കുമാരൻ സലീമിനോട് നീരസത്തോടെ പറഞ്ഞു.

"അല്ലെങ്കിൽ തന്നെ ഉള്ള ഇത്തിരിസ്ഥലത്താണ് അവന്റെ വണ്ടിയും മീൻപെട്ടിയുംകൂടെ കൊണ്ടുവെച്ചിരിക്കുന്നെ."

ചൂട് ചായയും ഭക്ഷണവും കിട്ടുന്നതിനൊപ്പം അന്നന്നത്തെ നാട്ടുവാർത്തകളും കൂടി കിട്ടുന്നതുകൊണ്ടാണ് കുമാരന്റെ കടയിൽ ഇത്രയധികം തിരക്ക്. പത്രക്കാർ വാർത്തകണ്ടെത്തുന്നതുപോലെ ചായക്കടയിലുള്ളവർ എസ്റ്റേറ്റിലെ കാര്യങ്ങളാണ് ഇന്ന് ചർച്ചചെയ്യുന്നത്.

"എന്നാലും ഇങ്ങനൊരു നാണക്കേട് മുതലാളിക്ക് വരാനുണ്ടോ... അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവനെയൊക്കെ തോട്ടത്തിൽ മാനേജരായി നിറുത്തുക എന്നുവെച്ചാൽ.?"

പാൽക്കാരൻ കൃഷ്ണൻകുട്ടി പറഞ്ഞു.

"അതിന് മുതലാളിയെ മാത്രം കുറ്റം പറയണോ... അവനെ തലയിലെടുത്തുനടന്നവരും തെറ്റുകാരുതന്നെ."

മറ്റൊരാൾ പറഞ്ഞു.

"അതുതന്നെയാണ് ഞാനും പറഞ്ഞത്. സംസ്കാരം ഇല്ലാത്തവനെയൊക്കെ മാനേജർ ആക്കുക എന്നുപറഞ്ഞാൽ എന്താ ചെയ്യുക."

കൃഷ്ണൻകുട്ടിയുടെ മുഖത്ത് കോപം നിറഞ്ഞുനിന്നു.

കൃഷിക്കാരനായ കുഞ്ഞച്ചൻ ചേട്ടനുമുണ്ടായിരുന്നു ചിലതൊക്കെ പറയാൻ.

"അല്ലെങ്കിൽ തന്നെ നിങ്ങളൊന്നു പറ... ഏതെങ്കിലും പെണ്ണുങ്ങൾ ഒറ്റയ്ക്ക് താമസിക്കുന്നിടത്തേയ്ക്ക് അന്യപുരുഷനെ വിളിക്കുമോ.? മാനേജരെ വിളിച്ചില്ലെങ്കിൽ കുട്ടിയുടെ പിറന്നാള് നന്നാവില്ലേ. പിറന്നാൾ ആഘോഷിച്ചില്ലെങ്കിൽ കുട്ടി വളരില്ലേ.?"

"എന്തായാലും അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ആ മാനേജരെ പറഞ്ഞുവിട്ടത് നന്നായി."

കൃഷ്ണൻകുട്ടി പറഞ്ഞുനിറുത്തി.കൃഷ്ണൻകുട്ടിയുടെ വാക്കുകളോട് കൂറുപുലർത്തിക്കൊണ്ട് ആളുകൾ പിരിഞ്ഞുപോയി.

തോമസുമുതലാളിയുടെ തോട്ടത്തിൽ ജോലിയെടുത്തിരുന്ന മാനേജരെ കുറിച്ചാണ് ചർച്ച.മാനേജരന്മാർ അൽപ്പം സമർത്തരും തന്ത്രശാലികളുമൊക്കെയാണ്.എന്നാൽ ഇപ്പോഴുണ്ടായ സംഭവം ഇതിനെല്ലാമപ്പുറമാണ്.

തോട്ടത്തിലെ പതിവുജോലികഴിഞ്ഞ് പണിക്കാരെല്ലാം പിരിഞ്ഞുപോയപ്പോൾ തോട്ടത്തിലെ വിധവയും സുന്ദരിയുമായ ഒരു പണിക്കാരി വന്ന് മാനേജരോട് പറഞ്ഞു.

"നാളെ വീട്ടിലേയ്ക്ക് വരണം.അമ്മയും പറഞ്ഞിട്ടുണ്ട്."

"എന്താണ് വിശേഷം.?"

മാനേജർ അവളോട്‌ ചോദിച്ചു.

"പിറന്നാളാണ് മോളുടെ."

പിറ്റേദിവസം ഉച്ചയോടുകൂടി മോൾക്കുള്ള സമ്മാനവുമായി മാനേജർ വീട്ടിലെത്തി.ഈ സമയം പുറത്തുവന്നുകൊണ്ട് ആ യുവതി പറഞ്ഞു.

"അമ്മയും പിറന്നാള് കാരിയുംകൂടി പുറത്തുവരെ പോയതാണ്.ഇപ്പോൾ വരും.അകത്തേയ്ക്ക് കയറിയിരിക്കൂ."

മാനേജർ കൈയിലിരുന്ന സമ്മാനപ്പൊതി അവളെ എൽപിച്ചിട്ടു വീടിനുള്ളിലേയ്ക്ക് കടന്നു.എന്നിട്ട് അവൾ കൊണ്ടുവന്നുകൊടുത്ത ചായ ആസ്വദിച്ചുകുടിച്ചു. ശേഷം ചായയുടെ മഹത്വത്തെപ്പറ്റി അവളെ പുകഴ്ത്തുകയും ചെയ്തു.

ഏതാനുംസമയം ഇരുന്നിട്ടും കുട്ടിയും അമ്മയും വരാതിരുന്നപ്പോൾ അയാളുടെ മനസ്സിൽ ചില ദുഷ്ടചിന്തകൾ തലപ്പൊക്കി. വീടിനുള്ളിൽ എന്തോ ജോലിയിൽ ഏർപ്പെട്ടിരുന്ന യുവതിയെ അയാൾ പിന്നിലൂടെ എത്തി കടന്നുപിടിച്ചു.ഈ സമയത്താണ് പുറത്തുപോയ അമ്മയും മകളും തിരിച്ചെത്തിയത്.അവർ ഒച്ചവെച്ച് ആളെക്കൂട്ടി.

സംഭവമറിഞ്ഞു നാട്ടുകാർ നടുങ്ങി. തോട്ടത്തിലെ മാനേജർ ഒരു സ്ത്രീലമ്പടനാണെന്ന വാർത്ത എങ്ങും പടർന്നു. സംഭവം ചോദ്യംചെയ്യാനെത്തിയ നാട്ടുകാരോട് മാനേജർ തെറ്റ് സമ്മതിക്കുകയും ചെയ്തു.അതോടെ മാനേജരെ തോട്ടത്തിൽ നിന്ന് പിരിച്ചുവിട്ടു.പിരിഞ്ഞുപോയി എന്ന് പറയുന്നതാവും ശരി.ആ പ്രശ്നമാണ് ഇപ്പോൾ നാട്ടിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

(തുടരും...)


ഭാഗം - 4

ജയമോഹന് സ്ഥലം ഇഷ്ടപ്പെട്ടു. ഉൾപ്രദേശമായതുകൊണ്ട് ഒച്ചയും തിരക്കും ഒന്നുമില്ല. തന്റെ നാടുപോലെ നിരന്നപ്രദേശമല്ലെങ്കിലും പതിയെ ഇണങ്ങിചെരാവുന്നതേയുള്ളൂ.

പക്ഷേ, താമസത്തിന് സ്വന്തമായി ഒരു സ്ഥലം കണ്ടെത്തണം. ഏതാനും ജോലിക്കാരോട് ഒരുമിച്ച് തോട്ടത്തിന്റെ അതിരിലുള്ള ചെറിയ കെട്ടിടത്തിലാണ് ഇപ്പോൾ താമസം. അത്യാവശ്യം വേണ്ടുന്നതൊക്കെയും ഉണ്ടെങ്കിലും സ്വസ്ഥമായി ഇരിക്കാനോ, എന്തെങ്കിലുമൊക്കെ വായിക്കാനോ, എഴുതാനോ ഒന്നും ഉള്ള ഏകാന്തതയൊന്നും കിട്ടുന്നില്ല.കൂടെയുള്ളവർ പല തരത്തിലുള്ളവരാണ്. ചിലർക്ക് മദ്യപാനവും ചീട്ടുകളിയുമായി അടിച്ചുപൊളിക്കണം. ചിലർക്ക് എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കണം. ചിലർക്ക് പാട്ട് കേട്ടുകൊണ്ടിരിക്കണം. ഇതിലൊന്നും പെടാതെ വെറുതേ ഇരിക്കുകയും കിടന്നുറങ്ങുകയും ചെയ്യുന്നവരുമുണ്ട്.

എസ്റ്റേറ്റിലെ മാനേജർ ജോലി മറ്റൊരു ലക്ഷ്യത്തിലേയ്ക്കുള്ള മാർഗം കൂ‌ടിയായിട്ടാണ് ജയമോഹൻ കാണുന്നത്. പേരെടുത്താലും ഇല്ലെങ്കിലും ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരു നോവൽ എഴുതി പുസ്തകമാക്കുക എന്നത് ജീവിതാഭിലാഷമായി അവൻ കണക്കാക്കുന്നു. ചെറുകഥകളും,കവിതകളുമൊക്കെ എഴുതുകയും പ്രസിദ്ധീകരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും നോവലെന്നത് ഒരു തീരാസ്വപ്നമായി അവശേഷിക്കുന്നു.മനസ്സിൽ എഴുതിയ നോവൽ പേപ്പറിലേയ്ക്ക് പകർത്താനുള്ള അടങ്ങാത്ത ആവേശമാണ് മനസ്സുനിറയെ. പക്ഷേ, ഈ സാഹചര്യങ്ങൾക്കിടയിൽ എങ്ങനെ അത് നടക്കും.

എല്ലാം കാര്യങ്ങളും തുറന്നുപറയാറുള്ള എസ്റ്റേറ്റു വാച്ചർ 'മത്തായി' ചേട്ടനോട് ഒരിക്കൽ ഈ കാര്യം അവതരിപ്പിച്ചു. പരിഹാരങ്ങളുടെ നേതാവേന്നനിലയിൽ അദ്ദേഹം കുറേനേരം ആലോചിച്ചുനിന്നു എന്നിട്ട് പറഞ്ഞു.

"തനിക്കുപറ്റിയ ഒരു സ്ഥലമുണ്ട്. കിട്ടിയാൽ കിട്ടി."

"ആണോ...എവിടെ.?"

"പറയാം ദൃതികൂട്ടാതെ..."

ചേട്ടൻ ചിരിച്ചു.

"നമ്മുടെ മുതലാളിയില്ലേ.. അദ്ദേഹത്തിന് കവലയിലൊരു കടമുറിയുണ്ട്. രണ്ടാംനിലയിൽ. അത് ഒഴിഞ്ഞുകിടക്കുകയാണ്. ആർക്കും ഇതുവരെ വാടകയ്ക്ക് കൊടുത്തിട്ടില്ല.അദ്ദേഹത്തെ കണ്ടു കാര്യം പറഞ്ഞാൽ ചിലപ്പോൾ കിട്ടും."

"അതിന് വലിയ വാടക മുതലാളി ചോദിച്ചാൽ കൊടുക്കാൻ എന്നെകൊണ്ട് ആകുമോ.?"

"വാടകക്കല്ലെന്ന്...നിങ്ങള് തോട്ടത്തിലെ മാനേജരല്ലേ... നിങ്ങടെ ആവശ്യം എന്താണെന്നു പറഞ്ഞാൽ ചിലപ്പോൾ വാടകയില്ലാതെ തന്നെ മുതലാളി അത് നിങ്ങൾക്ക് താമസിക്കാൻ തരും."

"എന്തായാലും ഒന്ന് ചോദിച്ചു നോക്കാം.ഒരു വാക്കിന്റെ മുടക്കല്ലേയുള്ളൂ ഭാഗ്യത്തിന് കാര്യം നടന്നാലോ."

അവൻ പറഞ്ഞു.

വല്ലാത്തൊരു സങ്കോചത്തോടെയാണ് ബംഗ്ലാവിന്റെ ഗെയിറ്റുകടന്നത്.മുതലാളി സ്ഥലത്തുണ്ടാകുമോ എന്തോ... നൂറുകൂട്ടം തിരക്കുള്ള ആളാണ്.അതുകൊണ്ടുതന്നെ വിളിച്ചു ചോദിച്ചില്ല. നേരിട്ടുപോന്നു. എങ്ങനെ തിരക്കില്ലാതിരിക്കും. കണക്കില്ലാത്ത വിധം സ്വത്തല്ലേ ദൈവം അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.നോക്കിനടത്താൻ ഒരാൺകുട്ടി പോലുമില്ല. ആകെയുള്ളത് ഒരു മകളാണ്.അവളാണെങ്കിൽ പഠിപ്പ് കഴിഞ്ഞിട്ടുമില്ല. എല്ലാം മത്തായി ചേട്ടനിൽ നിന്നും കിട്ടിയ അറിവുകളാണ്.

ഭാഗ്യത്തിന് മുതലാളി പൂമുഖത്തുതന്നെയുണ്ടായിരുന്നു.കസേരയിലിരുന്നു ചായ കുടിക്കുകയാണ്.

"അല്ല ഇതാര് ജയമോഹനോ...വരൂ കയറിയിരിക്കൂ..."

മുതലാളി അവനെനോക്കി ആതിതേയത്വം പ്രകടിപ്പിച്ചു.

"എന്താ വിശേഷിച്ച്‌ തോട്ടത്തിലെ കാര്യങ്ങളൊക്കെ നന്നായി പോകുന്നുണ്ടല്ലോ അല്ലെ.?"

ചായ കുടിച്ചുകൊണ്ടാണ് ചോദ്യം.

"എല്ലാം നന്നായിപോകുന്നു."

"കാട് തെളിക്കാറായെന്നു കേട്ടു.? "

"ശരിയാണ്."

"മത്തായിച്ചേട്ടൻ എന്തെങ്കിലും പറഞ്ഞോ... എല്ലാം ചേട്ടനോട് പറഞ്ഞാൽ മതി."

"എനിക്ക് അങ്ങോട്ട് ഇറങ്ങണമെന്നുണ്ടെങ്കിലും സമയം കിട്ടാറില്ല. നൂറുകൂട്ടം കാര്യങ്ങളാണ്.പോകില്ലെന്ന് പറഞ്ഞാൽ മറ്റുള്ളവർ കേക്കുമോ... എന്താ ഇപ്പോൾ വരാൻ കാരണം പ്രത്യേകിച്ച് എന്തെങ്കിലും.?"

ചായഗ്ലാസ് ടേബിളിനുപുറത്തു വെച്ചിട്ട് മുതലാളി ചോദിച്ചു. ജയമോഹൻ എന്തോ പറയാൻ മടിക്കുന്നതുപോലെ അയാൾക്ക് തോന്നി.

"എന്താണ് പറയൂ...മടിക്കേണ്ട."

"കവലയിലെ ഒഴിഞ്ഞുകിടക്കുന്ന ആ മുറി താമസത്തിന് കിട്ടിയാൽ കൊള്ളാമായിരുന്നു."

"ആർക്കാണ്.?"

"എനിക്കുതന്നെ..."

"എന്താ തോട്ടത്തിൽ സൗകര്യം കുറവാണോ.?"

"താമസത്തിന് സൗകര്യക്കുറവൊന്നുമില്ല.പക്ഷേ, എന്തെങ്കിലുമൊക്കെ സ്വസ്തമായിരുന്നു ചെയ്യാൻ കഴിയുന്നില്ല.എഴുതാനും വായിക്കാനുമൊക്കെ എനിക്ക് ആഗ്രഹം ഉണ്ട്."

"ആഹാ താങ്കൾക്ക് അങ്ങനൊരു ഹോബിയുണ്ടോ... എന്താണ് എഴുതുന്നത് കവിതയോ കഥയോ.?"

"രണ്ടും എഴുതാറുണ്ട്."

"എഴുതുന്നതൊക്കെ പ്രസിദ്ധീകരിക്കാറുണ്ടോ അതുവഴി വല്ലതുമൊക്കെ കിട്ടുമോ.?"

"ചിലതെല്ലാം പ്രസിദ്ധീകരിക്കാറുണ്ട്. കാര്യമായിട്ട് ഇതുവരെ ഒന്നും കിട്ടിയിട്ടില്ല. ഈ ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരു നോവൽ എഴുതണമെന്ന് ആഗ്രഹമുണ്ട്."

അവൻ തന്റെ ആഗ്രഹം വിശദമായ്‌ പറഞ്ഞു.

എല്ലാംകേട്ടുകഴിഞ്ഞു മുതലാളി പറഞ്ഞു.

"കടമുറി ഒഴിവുണ്ട്. ഇതുവരെ ഞാനത് ആർക്കും വാടകക്ക് കൊടുത്തിട്ടില്ല. മറ്റൊന്നും കൊണ്ടല്ല... ഇടക്കൊക്കെ ഞാനും സുഹൃത്തുക്കളും അവിടെ കമ്പനികൂടാറും തങ്ങാറുമൊക്കെയുണ്ട്. എന്തായാലും താൻ അവിടെ താമസിച്ചുകൊള്ളൂ."

"അതിന് വലിയ വാടകയൊന്നും തരാൻ എന്റെ കൈയിൽ..."

അവൻ പാതിവെച്ചുനിറുത്തിയിട്ട് മുതലാളിയുടെ മുഖത്തേയ്ക്ക് നോക്കി.

"നല്ല സൗകര്യത്തിലൊക്കെ താമസിക്കണമെങ്കിൽ നല്ല വാടകയും തരേണ്ടിവരും."

അതുകേട്ടതും അവന്റെ മുഖം മങ്ങി. ഇതുകണ്ട് പുഞ്ചിരിച്ചുകൊണ്ട് മുതലാളി പറഞ്ഞു.

"താൻ സമാധാനമായി പോയി താമസം തുടങ്ങിക്കോ. കൂടെ തന്റെ എഴുത്തും വായനയുമൊക്കെ നടക്കട്ടെ.എനിക്ക് വാടകയൊന്നും തരേണ്ട."

മുതലാളിയുടെ വാക്കുകൾ അവനിൽ സന്തോഷം നിറച്ചു.നന്ദിയോടെ നോക്കി യാത്രപറഞ്ഞിട്ട് അവൻ ഇറങ്ങിനടന്നു.

(തുടരും)


ഭാഗം - 5  

വൈകുന്നേരത്തോടുകൂടി ജയമോഹൻ തന്റെ വീട്ടിലെത്തിച്ചേർന്നു. എസ്റ്റേറ്റിൽ മാനേജരായി ചാർജടുത്തിട്ട് ഒരാഴ്ചയ്ക്ക് ശേഷമുള്ള വരവാണ്. വീട്ടിൽ ആരും ഉള്ള ലക്ഷണമൊന്നുമില്ല. എല്ലാവരും എവിടെപ്പോയി. അവൻ വിളിച്ചുനോക്കി.

പക്ഷേ, പ്രതീകരണമൊന്നുമുണ്ടായില്ല. പരിസരത്തെങ്ങും ആരും ഉള്ള ലക്ഷണമില്ല. അമ്മ ചിലപ്പോൾ ജോലിക്ക് പോയിട്ടുണ്ടാവും. പക്ഷേ, ചേട്ടത്തിയും മക്കളും, ഭാര്യയും മോളും എവിടെപ്പോയി എല്ലാരും. ഒരുതവണകൂടി വിളിച്ചിട്ട് കാണാഞ്ഞിട്ട് അവൻ ഫോണെടുത്ത് ഭാര്യയെ വിളിക്കാനൊരുങ്ങി.

ഈ സമയം അയൽവക്കത്തുനിന്ന് ലക്ഷ്മി ചേച്ചി വിളിച്ചുപറഞ്ഞു.

"ആരാ ജയമോഹനാണോ...വീട്ടിൽ ആരുമില്ല. ഗൗരിയും മോളും കൂടി അയൽക്കൂട്ടത്തിന് പോയിരിക്കുവാണ്. പോയിട്ട് കുറെയായി വരാറായിട്ടുണ്ടാവും. അമ്മ ജോലിക്ക് പോയതാണ്. ചേട്ടത്തിയും കുട്ടികളും എങ്ങോട്ടാപോയതെന്ന് അറിയില്ല."

ലക്ഷ്മി ചേച്ചി അമ്മയെപ്പോലെയാണ് ജയമോഹന്. ഭർത്താവ് മരിച്ചതോടെ ചേച്ചി തനിച്ചാണ് താമസം. തോട്ടത്തിൽ ജോലിക്ക് പോയതിൽപ്പിന്നെ ചേച്ചിയോട് സംസാരിക്കാൻ പറ്റിയിട്ടില്ല.ഭാര്യയും മോളും വരുന്നതുവരെ ചേച്ചിയോട് സംസാരിച്ചിരിക്കാം എന്ന് വിചാരിച്ചുകൊണ്ട് അവൻ അവിടെയ്ക്ക് നടന്നു.

"എന്തൊക്കെയുണ്ട് വിശേഷം... ചേച്ചിയെന്താ അമ്മയുടെകൂടെ തോട്ടത്തിൽ ജോലിക്ക് പോകാത്തത്.?"

"പോയില്ല മോനെ... നടുവിന് വല്ലാത്ത വേദന."

ചേച്ചി തിണ്ണയിൽ കിടന്ന കസേര അവന് മുമ്പിലേയ്ക്ക് നീക്കിയിട്ടു.

"കയറിയിരിക്ക്. അവരാരെങ്കിലും വരട്ടെ."

കസേരയിൽ കടന്നിരുന്ന ജയമോഹനെ നോക്കി ചേച്ചി ചോദിച്ചു.

"എന്താ മോനെ നീ ക്ഷീണിച്ചിരിക്കുന്നത്. അവിടെ നന്നായി ഭക്ഷണമൊന്നും കഴിക്കുന്നില്ലേ.?"

"ഉണ്ട് ചേച്ചി. എല്ലാകൂട്ടവും ഉണ്ട് അവിടെ. പിന്നെ എന്തൊക്കെ ഉണ്ടായാലും ഇവിടല്ലേ മനസ്സ്. അപ്പോൾ പിന്നെങ്ങനെയാ കഴിക്കുന്നത്‌ ദേഹത്തു പിടിക്കുക."

ചേച്ചിയെ നോക്കി സ്നേഹത്തോടെ അവൻ പറഞ്ഞു.

"അങ്ങനെയായാൽ എങ്ങനാ... മനസ്സിന് ധൈര്യം ഇല്ലാണ്ട് പറ്റുവോ... ആരോഗ്യം നോക്കണം."

ലക്ഷ്മി ചേച്ചി അങ്ങനാണ്. ജയമോഹാനോട് എന്നും മകനോടെന്നപോലെ വത്സല്യമാണ്. തനിക്ക് പിറക്കാതെപോയ മകനായിട്ടാണ് അവർ അവനെ കാണുന്നത്.

ഈ സമയം അയൽകൂട്ടത്തിനുപോയ ഭാര്യയും മോളും തിരിച്ചെത്തി. അവൻ ലക്ഷ്മി ചേച്ചിയോട് യാത്രപറഞ്ഞ് അവിടുന്നിറങ്ങി.

"ചേട്ടൻ വന്നിട്ട് ഒരുപാട് നേരമായോ... വിളിക്കാമായിരുന്നില്ലേ.?"

ഗരി ചോദിച്ചു.

"ഏയ്‌ കുറച്ചുനേരം ആയുള്ളൂ വന്നിട്ട്. പിന്നെ ചേച്ചി പറഞ്ഞു നിങ്ങള് അയൽകൂട്ടത്തിൽ പോയതാണെന്ന്. പതിയെവരട്ടെ എന്നുകരുതി."

"ഈ ആഴ്ച ചിലപ്പോഴെ വരൂ എന്ന് പറഞ്ഞിട്ട് പിന്നെന്താ പൊന്നെ.?"

ഗൗരി ഭർത്താവിനെ നോക്കി.

"മോൾക്ക് പനിയാണെന്നറിഞ്ഞു...പിന്നെ നിങ്ങടെ കാര്യമോർത്താൽ എനിക്ക് അവിടെ സ്വസ്ഥമായി കഴിയാനൊക്കുമോ. പോരാത്തതിന് നാളെ തോട്ടത്തിൽ അവധിയുമല്ലേ. ഇങ്ങ് പോന്നു."

"മോളുടെ പനിയൊക്കെ മാറി. പിന്നെ ഞങ്ങടെ കാര്യം എന്താണിത്ര ഓർത്ത് വേവലാതികൊള്ളാൻ. എന്നും ഉള്ളതല്ലേ...നിങ്ങള് അതോർത്തു എന്തിനുവേറുതെ മനസ്സ് വിഷമിപ്പിക്കുന്നു."

ചെറിയ കാര്യങ്ങൾക്കുപോലും വേദനിക്കുന്ന ഹൃദയമാണ് ഭർത്താവിന്റേത് എന്നറിയാവുന്നതുകൊണ്ട് ഭാര്യ അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

മോൾക്ക് പനിയായിരുന്നു ജയമോഹൻ എസ്റ്റേറ്റിലേയ്ക്ക് തിരിക്കുമ്പോൾ. അടുത്തുള്ള ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങികൊടുത്തെങ്കിലും കുറഞ്ഞില്ല. പിന്നീട് ടൗണിലുള്ള പ്രഗത്ഭനായ കുട്ടികളുടെ ഡോക്ടറെ കണ്ടു മരുന്ന് മേടിച്ചിട്ടാണ് പനി മാറിയത്. അതിന്റെ ക്ഷീണം അവൾക്കുണ്ട് ഇപ്പോഴും. ആലോചിച്ചുകൊണ്ട് നിൽകുമ്പോൾ ഗൗരി ഭർത്താവിനെനോക്കി പറഞ്ഞു.

"ഹൈറേഞ്ചിനു പോയേപ്പിന്നെ നിങ്ങടെ കോലം വല്ലാണ്ടങ് മാറിയല്ലോ. എന്താ നേരത്തിനും കാലത്തിനും ഒന്നും കഴിക്കണില്ലേ."

"പിന്നെയില്ലാതെയാ... അവിടുത്തെ കാലാവസ്ഥസയുടേതാണ് ഈ രൂപമാറ്റം."

"എന്താ ബാഗിനുള്ളില് അലക്കാനുള്ള വല്ലതും ആണെകിൽ പുറത്തേക്കിട്ടുകൊള്ളൂ. അകത്തുകൊണ്ടുവെക്കേണ്ട."

"ഏയ്‌ അലക്കാനൊന്നുമില്ല. അതൊക്കെ ഞാൻതന്നെ അവിടെ അലക്കിയിട്ടു. അതിനുള്ള സൗകര്യമൊക്കെ അവിടുണ്ട്."

"അതെന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നാൽ പോരായിരുന്നോ ഞാൻ അലക്കി തേച്ചു തരുമായിരുന്നല്ലോ. പിന്നെ മുതലാളിയോട് കുറച്ചു രൂപാ മേടിച്ച് രണ്ടുജോഡി പുതിയത് വാങ്ങിക്കൂടായിരുന്നോ. എന്നും ഈ പഴയതുതന്നെ ഇട്ടുനടക്കണമെന്നുണ്ടോ.?"

ഗൗരിയുടെ വാക്കുകൾ ഒരുനിമിഷം അവനെ കഴിഞ്ഞകാല സംഭവത്തെ ഓർമിപ്പിച്ചു.

ആദ്യമായി ശേഖരൻ മുതലാളിയുടെ തോട്ടത്തിൽ മാനേജരായി പോകാനൊരുങ്ങിയ ദിവസം.

"ഗൗരി, എന്റെ നല്ല മുണ്ടും ഷർട്ടും എവിടെ... മുറിയിൽ കാണുന്നില്ലല്ലോ.?"

അപ്പോഴാണ് തലേദിവസം മഴയത്ത് കൊണ്ടുവന്നിട്ട് അലക്കിയിട്ട തുണി ഉണങ്ങിയിട്ടില്ല എന്ന കാര്യം ഭാര്യ അവനെ അറിയിച്ചത്. പിറ്റേന്ന് ഇങ്ങനൊരു യാത്ര ഉണ്ടാകുമെന്ന് കരുതിയില്ല. ഇല്ലെങ്കിൽ അകത്തെടുത്തിട്ടേനെ.

"ഇനിയിപ്പോൾ ഏന്തുടുത്തു പോകും. മനുഷ്യന്റെ മുന്നിൽ പോകേണ്ടുന്നതല്ലേ. നിനക്കത് അകത്തെടുത്തു ഇട്ടുകൂടായിരുന്നോ.?"

"പിന്നെ എനിക്ക് ഇവിടെ കണിയാന്റെ ജോലിയല്ലേ. നിങ്ങൾ ഇന്ന് ഇങ്ങനെ ഒരു യാത്രപോകുമെന്ന് ഞാനറിഞ്ഞിരുന്നോ... എന്നോട് പറഞ്ഞോ."

"ഇനിയതൊന്നും പറഞ്ഞിട്ട് കാര്യമില്ല. തല്ക്കാലം നീ ആ ഷർട്ട് ഇങ്ങെടുത്തുകൊണ്ട് വാ എന്നിട്ട് ആ തേപ്പുപെട്ടികൊണ്ട് ഒന്ന് തൂത്തെടുക്ക്. ബാക്കിയൊക്കെ ശരീരംത്തുകിടന്നു ഉണങ്ങും. മുതലാളി പോകുംമുൻപ് പോയികാണണം."

"ഏയ്‌ അതുവേണ്ട...നനഞ്ഞത് ഇട്ടുകൊണ്ട് പോകണ്ട. മനുഷ്യരു പറയും. തല്ക്കാലം വേറെയെന്തെങ്കിലും മാർഗം ഉണ്ടോന്നു ഞാൻ നോക്കട്ടെ."

ഭർത്താവിനോട് പറഞ്ഞിട്ട് അവൾ ചേട്ടന്റെ മുറിയിലേയ്ക്ക് നടന്നു. എന്നിട്ട് ചേട്ടത്തിയോട് കാര്യം പറഞ്ഞ് കെഞ്ചിക്കൊണ്ട് എന്നവണ്ണം ചേട്ടന്റെ ഒരു ഷർട്ട് വാങ്ങിക്കൊണ്ടുവന്നു.

"ഇന്നാ ചേട്ടന്റെയാണ്. വന്നാലുടൻ കഴുകി തേച്ചു കൊടുക്കാം."

മനസ്സില്ലാമനസ്സോടെ ഷർട്ട് വാങ്ങി ഇട്ടുകൊണ്ട് ജയമോഹൻ പുറപ്പെടാനൊരുങ്ങുമ്പോൾ അപ്പുറത്തെ മുറിയിൽനിന്ന് ചേട്ടത്തിയുടെ ശബ്ദം കേട്ട്.

"ഇടാൻ നല്ലൊരു ഷർട്ടുപോലും ഇല്ല. അതെങ്ങനാ വല്ല ജോലിക്കുംമ്പോകാതെ ഇങ്ങോട്ട് ആരേലും കൊണ്ടുവന്നുതരുമെന്നും പറഞ്ഞിരുന്നാൽ കിട്ടുമോ അന്വേഷിക്കണം. എല്ലാത്തിനും ഇവിടൊരാൾ കഷ്ടപ്പെടാനുണ്ടല്ലോ."

അന്ന് നിറമിഴികളോടെയാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത്. ഒന്നും കാര്യമാക്കണ്ട പോയിട്ട് വരൂ എന്ന മട്ടിൽ മിഴികൾ തുടച്ചുകൊണ്ട് അന്ന് ഗൗരി വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു.

തുടരും


ഭാഗം - 6 

പിറ്റേന്ന് ഞായറാഴ്ച്ച ജയമോഹൻ പുറത്തേയ്ക്ക് പോകാനൊരുങ്ങി ഇറങ്ങുമ്പോഴാണ് പലിശക്കാരൻ 'രാജപ്പൻ' ചേട്ടൻ വീട്ടിലേയ്ക്ക് കടന്നുവന്നത്.

"ജയമോഹൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞുവന്നതാ... പലിശയില്ലെങ്കിൽ പോട്ടെ എന്റെ മുതലില്ലെങ്കിലും മടക്കിത്താ എത്ര അവധിയായി."

രാജപ്പൻ ചേട്ടൻ അവനെനോക്കി പറഞ്ഞു.

അടുത്ത ആഴ്ച വരുമ്പോൾ തീർച്ചയായും പണം തരാമെന്ന് പറഞ്ഞുകൊണ്ട് ജയമോഹൻ തല്ക്കാലം അയാളെ മടക്കി അയച്ചു. ഈ സമയം ഗൗരി അവന്റെ അടുത്തേയ്ക്ക് വന്നുകൊണ്ട് ചോദിച്ചു.

"പണിയില്ലാതിരുന്നപ്പോൾ ചേട്ടന്റെ അടുക്കൽനിന്ന് ഇരുപത്തിഅയ്യായിരം രൂപ വാങ്ങി പശുവിനെ വാങ്ങിയത് മറന്നുപോയോ... ഇപ്പോൾ മുതലും പലിശയുംകൂടി എത്രയുണ്ടെന്നാണ്."

അവൾ കളിയാക്കുംപോലെ പറഞ്ഞിട്ട് പുഞ്ചിരിയോടെ അവനെനോക്കി.

ജോലിയില്ലായ്മകൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഇരുപത്തിഅയ്യായിരം രൂപ പലിശയ്ക്ക് എടുത്തു പശുവിനെ വാങ്ങി വളർത്താൻ ജയമോഹൻ തീരുമാനിച്ചത്.

"അത് നല്ലൊരു ആശയമാണ്. എത്രയോ കുടുംബങ്ങളാണ് പശുവിനെ വളർത്തി ഈ നാട്ടിൽ കഴിഞ്ഞുകൂടുന്നത്. ദൈവം കനിഞ്ഞാൽ പശു പ്രസവിച്ച് ആറുമാസത്തിനകം കടം മേടിച്ച പൈസ തിരികെ കൊടുക്കാം. കഷ്ടിച്ചാണെങ്കിലും മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേൾക്കാതെ ജീവിക്കുകയും ചെയ്യാം."

ഗൗരി പറഞ്ഞു.

ഭാര്യകൂടി അവനെ അനുകൂലിച്ചപ്പോൾ പിന്നെ ഒട്ടും വൈകിയില്ല. പണം കടംമേടിച്ച് പ്രസവിക്കാറായ ഓരു പശുവിനെ വാങ്ങി. അധികം കഴിയുംമുൻപേ പശു പ്രസവിച്ചു. നല്ല പണിയുണ്ടായിരുന്നു. മറ്റുജോലിയൊന്നും ഇല്ലാത്ത സമയമായതുകൊണ്ടും പിന്നെ മറ്റുള്ളവർക്കുമുന്നിൽ രാവന്തിയോളം അടിമവേല ചെയ്യണ്ടല്ലോ എന്ന സംതൃപ്തി ഒന്നുകൊണ്ടും നന്നായി പണിയെടുത്തു. ദൂരെപോയി പുല്ലുവെട്ടികൊണ്ടുവന്നു കൊടുത്തു. അതിനെ നിത്യവും കുളിപ്പിച്ചു. കറന്നു. അത്യാവശ്യം വീട്ടുചിലവുകളും പാലിന്റെ ആവശ്യവും അങ്ങനെ നടന്നുപോന്നു.

ഒരുനാൾ പശുവിനുള്ള പുല്ലും വെട്ടിവരുന്നേരം ഭാര്യ അവനോടു പറഞ്ഞു.

"വീട്ടിൽ നിന്ന് അച്ഛൻ വിളിച്ചിരുന്നു. 'ഗായത്രിക്ക്' ഒരു കല്യാണാലോചന."

ഗൗരിയുടെ ഒരേയൊരു സഹോദരിയുടെ കാര്യമാണ്. അവളുടെ കല്യാണം നടന്നുകാണാൻ എല്ലാവരും കൊതിക്കാൻ തുടങ്ങിയിട്ട് നാളേറെയായിരുന്നു.

"എവിടുന്നാ ചെറുക്കൻ.?"

അവൻ ഭാര്യയെ നോക്കി.

"അവളു ജോലിക്കുപോകുന്ന സ്ഥാപനത്തിൽ ഒരുമിച്ചു ജോലിചെയ്യുന്ന പയ്യനാണ്."

ടൗണിലുള്ള ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ് ജോലിക്ക് അവൾ പോകാൻതുടങ്ങിയിട്ട് അധികനാൾ ആയിട്ടില്ല.

"ചെറുക്കന് വീടും വീട്ടുകാരുമൊക്കെയുള്ളതാണോ...പ്രേമവിവാഹം ഒന്നും അല്ലല്ലോ.?"

"ചെറുക്കന് എല്ലാരും ഉണ്ട്. നമ്മളെപ്പോലെതന്നെ സാധാരണക്കാരണ്. സ്ത്രീധനമൊന്നും അവർ ചോദിച്ചിട്ടില്ല. അവരായിട്ട് ഇങ്ങോട്ട് ആവശ്യപ്പെട്ടു വന്നസ്ഥിതിക്ക് കേട്ടിടത്തോളം നല്ലൊരു ആലോചനയാണെന്ന് തോന്നുന്നു."

അന്വേഷിച്ചപ്പോൾ തെറ്റൊന്നും തോന്നിയില്ല. കല്യാണം തീരുമാനിച്ചുറപ്പിച്ചു. ചെറിയരീതിയിൽ തന്നെ എല്ലാം നടത്തി.

അന്ന് കല്യാണചിലവിലേയ്ക്ക് ചേച്ചിയുടെ വകയായിട്ട് എന്തെങ്കിലും കൊടുക്കേണ്ടതായി വന്നു. കൈയിലുണ്ടായിരുന്നതും രണ്ട് സുഹൃത്തുക്കളോട് കടം മേടിച്ചതുമെല്ലാം കൂട്ടിയിട്ടും ഒന്നുമായില്ല. ഒടുവിൽ പശുവിനെക്കൂടി വിൽക്കേണ്ടി വന്നു.

"ഇനിയിപ്പോൾ എന്താ ചെയ്യുക. പണം കൊടുക്കാൻ.?"

ഗൗരിയുടെ ചോദ്യം അവനെ ഓർമ്മയിൽ നിന്നും ഉണർത്തി.

"മുതലാളിയോട് കുറച്ചുരൂപ മുൻ‌കൂർ ചോദിച്ചുനോക്കാം. അടുത്ത ആഴ്ച പണം കൊടുക്കാമെന്ന് ഞാൻ അയാൾക്ക് വാക്ക് കൊടുത്തിരിക്കുകയല്ലേ.?"

അവനൊരു ധീർഘനിശ്വാസത്തോടെ പറഞ്ഞു.

തോട്ടത്തിലെ ഷെഡ്ഢിൽനിന്ന് കവലയിലുള്ള തട്ടിൻ പുറത്തേയ്ക്ക് താമസം മാറ്റിയപ്പോൾ ജയമോഹന് ഒരു വല്ലാത്ത ഉന്മേഷം കൈവന്നതുപോലെ തോന്നി. എന്തിനും വേണ്ടുന്ന സൗകര്യമുണ്ട്. തോമസ് മുതലാളിക്ക് തന്നോട് ഇങ്ങനൊരു കനിവ് തോന്നാൻ മാത്രം എന്ത് പ്രത്യേകതയാണ് തനിക്കുള്ളത് അവൻ ചിന്തിച്ചു. ഈ സമയം അവന്റെ മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി.

ആരാണ്... പരിചയമില്ലാത്ത നമ്പർ. കോൾ ബട്ടൺ അമർത്തിയിട്ട് അവൻ ഫോൺ കാതോട് ചേർത്തു.

"ഹലോ."

സ്ത്രീശബ്ദമാണ് ആരാവും. അവന് ഉത്കണ്ടയുണ്ടായി.

"ജയമോഹൻ ചേട്ടനല്ലേ.?"

"അതെ... ആരാണ്.?"

"ഞാൻ ജിൻസി. കീരിക്കാട്ട് വീട്ടിൽ നിന്നാണ് വിളിക്കുന്നെ."

"തോമസ് മുതലാളിയുടെ മകനാണോ.?"

"അതെ."

"ഒരിക്കൽ കണ്ടിട്ടുണ്ട്. അപ്പോൾ ഇതാണ് നെയിം അല്ലെ.?"

"ജിൻസിയെന്നാണ് പേരെങ്കിലും ജിൻസമ്മ എന്നാണ് വീട്ടിൽ വിളിക്കാറ്."

"അപ്പോൾ അമ്മക്കുട്ടി... എന്താ കാര്യം.?"

അവൻ ചിരിച്ചു.

ഏതാനും നിമിഷം മിണ്ടാതിരുന്നിട്ട് അവൾ പറഞ്ഞു.

"നിങ്ങള് വല്ല്യ തമാശക്കാരനാണല്ലോ.?"

"വല്യതൊന്നും ആയിട്ട് തോന്നിയിട്ടില്ല. ഇടക്കൊക്കെ പറയാറുണ്ട്. എന്താണ് വിളിച്ചതെന്ന് പറയൂ..."

"നിങ്ങക്ക് എഴുത്തും വായനയുമൊക്കെ ഇഷ്ടമാണെന്ന് ഡാഡിയുടെ അടുത്ത് പറയുന്നത് കേട്ടു... നല്ല പുസ്തകങ്ങൾ വല്ലതുമുണ്ടോ കൈയിൽ.?"

വല്ലാത്ത കെണിയിലാണല്ലോ പെട്ടിരിക്കുന്നത്. ഒരുനിമിഷം മിണ്ടാതിരുന്നിട്ട് അവൻ പറഞ്ഞു.

"ഈയിടെ വീട്ടിൽ പോയപ്പോൾ ഏതാനും ചിലത് കൊണ്ടുവന്നിട്ടുണ്ട്. ജിൻസി വായിച്ചതാണോ എന്നറിയില്ല."

"ഞാൻ അവിടേയ്ക്ക് വന്നാൽ രണ്ടെണ്ണം തന്നുവിടുന്നതിൽ വിരോധമുണ്ടോ.? "

എന്തുപറയണം. അവൻ ഒരുനിമിഷം ആലോചിച്ചു.

"ഹലോ, എന്താ മിണ്ടാത്തെ...തരാൻ മടിയാണോ.?"

"അതുപിന്നെ..."

അവൻ ഉത്തരം മുട്ടിയതുപോലെ വീണ്ടും നിന്നു.

"ഞാൻ അവിടെ വരുമ്പോൾ കൊണ്ടുവന്നുതന്നാൽ പോരെ.?"

"വേണ്ട ഞാൻ അതുവഴി വരുമ്പോൾ അവിടെ കയറി മേടിച്ചുകൊള്ളാം."

അവൾ പറഞ്ഞു.

അവൻ പിന്നെ എന്തെങ്കിലും പറയുന്നതിന് മുൻപ് ഫോൺ കട്ടായി.

തുടരും...


ഭാഗം - 7

മത്തായിച്ചേട്ടൻ പതിവുപോലെ തന്നെ നല്ല ഉന്മേഷത്തിലായിരുന്നു. പഴയ ഒരു സിനിമാ പാട്ടും മൂളിക്കൊണ്ടാണ് രാവിലെ തോട്ടത്തിലേയ്ക്ക് ഇറങ്ങിയത്.


എന്തോ ഓർമയിൽ മുഴുകി നടന്ന ചേട്ടൻ തൊഴിലാളികളോട് പതിവുള്ള നമസ്കാരം പറയൽ മറന്നു. ചേട്ടൻ ഒരിക്കലും അത് മറക്കാറില്ല.

തോട്ടത്തിൽ ജോലിക്കുവരുന്ന പെണ്ണുങ്ങളിൽ ഒരാളായ 'ലീല' ഇത് മനസ്സിലാക്കിക്കൊണ്ട് ചേട്ടനെ ഒന്ന് കളിയാക്കും വിധം എല്ലാവരും കേൾക്കെ അവൾ ഉറക്കെ നമസ്കാരം പറഞ്ഞു.

"ങ്ഹാ ഞാനിന്ന് നമസ്കാരം പറഞ്ഞില്ലല്ലേ.?"

അദ്ദേഹം പുഞ്ചിരിയോടെ എല്ലാവരോടുമായി നമസ്കാരം പറഞ്ഞുകൊണ്ട് ജാള്യതയോടെ പാട്ട് അവസാനിപ്പിച്ചു.

"ഇന്ന് കാട് വെട്ടുന്ന പണിയാണ് നമുക്ക് ചെയ്യാനുള്ളത്... തുടങ്ങിയാലോ.?"

ശരിയെന്ന് പറഞ്ഞുകൊണ്ട് ജോലിക്ക് തയ്യാറെടുക്കുമ്പോൾ തൊഴിലാളികളുടെ മനസ്സിൽ വല്ലാത്ത മരവിപ്പ്. ചേട്ടൻ പണിയെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ ചാറ്റൽ മഴയത്ത് എന്തുചെയ്യാൻ.

"'ശാന്തയും' ഏതാനും ആളുകളും അതിരിൽനിന്നു കാട് തെളിച്ചു കയറട്ടെ."

ശരിയെന്നു പറഞ്ഞുകൊണ്ട് അവർ ജോലിക്കായി തിരിക്കുമ്പോൾ ചേട്ടന്റെ മുഖത്തു സന്തോഷം വിടർന്നു. അതുവരെയുള്ള ഗൗരവം മാഞ്ഞുപോയിരുന്നു.

"ശരി ബാക്കിയുള്ളവർ എലത്തിന്റെ ചുവടു തെളിക്കട്ടെ. എതിർപ്പില്ലല്ലോ ആർക്കും.?"

"എല്ലാരുംകൂടി ഒരുമിച്ചു ആദ്യം ചുവടു തെളിക്കാം. എന്നിട്ട് അടച്ചു കാട് തെളിച്ചാൽ പോരെ.?"

ലീല ചോദിച്ചു.

ലീലയുടെ ചോദ്യം കേട്ട് തൊഴിലാളികളുടെ മുഖത്ത് അനുകൂലംഭാവം മിന്നി. ചെറിയ അനിഷ്ടത്തോടെ ആണെങ്കിലും മത്തായിചേട്ടൻ അതിന് അനുവദിച്ചു.

ലീലയുടെ ഭരണം ഇത്തിരി കൂടുന്നുണ്ട്. മത്തായി ചേട്ടന് തോന്നി. അവള് വല്ലാതെ അധികാരഭാവം കാണിക്കണ്ട. നല്ല മറുപടി കൊടുത്താൽ ശരിയാക്കാവുന്നതേയുള്ളൂ. പക്ഷേ, കാലം വല്ലാത്തതാണ്. തൊഴിലാളികളോട് മാന്യമായി ഇടപെടണം. അവരെ ഒന്ന് വഴക്കുപറയാൻ കൂടി ഭയക്കണം. ഇപ്പോൾ അവരുടെ കയ്യിലാണ് അധികാരം. ചേട്ടൻ ചിന്തിച്ചു.

"ചേട്ടാ ഒരു സംശയം.?"

തന്റെ നിർദേശം അംഗീകരിച്ചത്തിലുള്ള ആവേശം ഉൾക്കൊണ്ടുകൊണ്ട് ലീല ചോദിച്ചു.

"ഉം എന്താണ് പറയൂ..."

ചേട്ടൻ മുഖം കനപ്പിച്ചു.

"ചേട്ടനെന്താ ഇതുവരെ കല്യാണം കഴിക്കാത്തെ വല്ല പ്രേമ നൈരാശ്യവും.?"

"അതെന്താ പ്രേമ നൈരാശ്യം ഉള്ളവർ മാത്രമേ കല്യാണം കഴിക്കാതിരിക്കുന്നുള്ളു.?"

ചേട്ടന് ദേഷ്യം വന്നു.

"എങ്കിൽ പിന്നെ എന്താണ് കാരണം എന്ന് പറഞ്ഞുകൂടേ ഞങ്ങളോട്, പറയാവുന്നതാണെങ്കിൽ മതീട്ടോ.?"

അവൾ ചിരിച്ചു.

അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അയാൾ ലീലയെ നോക്കി ചോദിച്ചു.

"ലീല എന്താ ഇതുവരെ കല്യാണം കഴിക്കാത്തെ ആദ്യം അതുപറ. എന്നിട്ടല്ലേ എന്റെ കാര്യം."

ഒരുനിമിഷം ലീല വിളറിനിന്നു. അങ്ങനൊരു മറുചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല.

"അതുപിന്നെ... ഈ മലയോരത്ത് ഒരു ഗതിയുമില്ലാതെ കിടക്കുന്ന എന്നെയൊക്കെ ആരുകെട്ടാനാണ്. സ്ത്രീധനം കൊടുക്കാൻ എന്തെകിലും വേണ്ടേ വീട്ടിൽ. പോരാത്തതിന് സൗന്ദര്യോം ഇല്ല. പ്രായവും കൂടിപ്പോയി."

"ഇതാണ് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാവും. എനിക്കും ഉണ്ട്... വീട്ടിലെ ഉത്തരവാദിത്വങ്ങളൊക്കെ തീർത്തുവന്നപ്പോൾ വൈകിപ്പോയി. അതുകൊണ്ട് തന്നെ അതിനെക്കുറിച്ചു ആലോചിച്ചില്ല."

ചേട്ടൻ ‌ മറുപടി നൽകി.

ലീല മുഖം കുനിച്ചു നിന്നു. മറ്റുള്ളവർ അവളെനോക്കി പുഞ്ചിരിച്ചുകൊണ്ട് നിന്നു.

********************************

"സംഗതിയിപ്പോൾ വല്ലാത്ത കെണിയായല്ലോ... ആള് ഇവിടുന്ന് പൊകുവേം ചെയ്തു. വീട്ടിലൊട്ട് എത്തിയിട്ടുമില്ല. ഇനിയെന്ത് ചെയ്യും.?"

കീരിക്കാട്ട് വീടിന്റെ ഔട്ട് ഹൗസിൽ ആണ് രംഗം. അവിടെ തോമസു മുതലായിയും, തോട്ടം ഉടമ അസോസിയേഷന്റെ സെക്രട്ടറിയും, മറ്റ് രണ്ട് തോട്ടം ഉടമകളായ സുഹൃത്തുക്കളുമുണ്ട്. അവർ കാര്യമായ ചർച്ചയിലാണ്. തോമസുചേട്ടന്റെ ആവലാതി കേട്ട് അവരെല്ലാം ഒന്നും മിണ്ടാത്തെ ഏതാനുംനിമിഷം ആലോചിച്ചിരുന്നു.

"നമുക്കൊന്ന് അന്വേഷിച്ചു പോയാലോ...?"

സെക്രട്ടറിയുടേതാണ് ചോദ്യം.

"എങ്ങോട്ടെന്ന് പറഞ്ഞാണ് പോവുക...ആള് പത്തനംതിട്ട കാരനാണെന്നും പേര് 'സുരേന്ദ്രൻ' എന്നാണെന്നും അല്ലാതെ കൂടുതലൊന്നും നമുക്കറിയില്ലല്ലോ. ഈ ലോകം എത്ര പരണുകിടക്കുന്നു."

തോമസ് മുതലാളി നിസ്സഹായനായി പറഞ്ഞു.

"എത്രനാൾ അയാളിവിടെ ജോലിയെടുത്തു.?"

ഏതാനും നിമിഷം മിണ്ടാതിരുന്നിട്ട് സെക്രട്ടറി വീണ്ടും ചോദിച്ചു.

"മൂന്നും മാസം.അതിന് നാലുമാസത്തെ ശമ്പളം കൈപ്പറ്റിയിട്ടാണ് പോയിട്ടുള്ളത്."

തോമസ് മുതലാളി പറഞ്ഞു.

"വല്ല അസൂഖവും പിടിച്ചെവിടെയെങ്കിലും കിടക്കുകയാണോ.?"

സുഹൃത്ത് 'ജയിംസ്' സംശയം പ്രകടിപ്പിച്ചു.

"അങ്ങനെയെങ്കിൽ വീട്ടിലേയ്ക്കോ എന്നെയോ ഒന്ന് വിളിച്ചുകൂടെ... ഞാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ ഇവിടുന്ന് പോയത്."

തോമസ് മുതലാളി സുഹൃത്തിനെ നോക്കി ചോദിച്ചു.

"അതുനേരാണ്."

സുഹൃത്ത് ശരിവെച്ചുകൊണ്ട് പറഞ്ഞു.

"അല്ലെങ്കിലും അവനെ കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു. ആള് ശരിയല്ലെന്ന്."

സെക്രട്ടറി പറഞ്ഞു.

"അതെന്താ...അങ്ങനെ.?"

മറ്റൊരു സുഹൃത്തായ 'രഘുനന്ദൻ' ചോദിച്ചു.

"അതെന്താണെന്നുവെച്ചാ... സംസാരത്തിലും പ്രവർത്തിയിലുമെല്ലാം  ഉണ്ടായിരുന്നു ഒരു കള്ള ലക്ഷണം. മാന്യൻ എന്നല്ലായിരുന്നോ എല്ലാവരും അവനെ വിശേഷിപ്പിച്ചിരുന്നത്. ഒടുക്കം കണ്ടില്ലേ?"

"അതുനേരാ..."

സുഹൃത്ത് പറഞ്ഞു.

"ആ പോക്ക് അറിഞ്ഞപ്പോഴേ എനിക്ക് തോന്നിയിരുന്നു അത് വീട്ടിലേക്കാവില്ലെന്ന്. എന്തായാലും ഞാൻ പത്തനംതിട്ടയുള്ള എന്റെ ഒരു സുഹൃത്തിനോട് കാര്യം പറഞ്ഞിട്ടുണ്ട്. അവനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചിട്ട് വിളിക്കാന്നു പറഞ്ഞിട്ടുണ്ട്."

സുഹൃത്ത് ജയിംസ് പറഞ്ഞു.

അല്പസമയം കഴിഞ്ഞതും ജയിംസിന്റെ ഫോൺ ബെല്ലടിച്ചു.

"ഞാൻ പറഞ്ഞ സുഹൃത്താണ് വിളിക്കുന്നത്‌. എന്തായി കാര്യങ്ങൾ എന്ന് നോക്കട്ടെ. മിണ്ടരുത്."

സുഹൃത്തുക്കളെ നോക്കി പറഞ്ഞിട്ട് അവൻ ഫോൺ കാതോട് ചേർത്തു. ഫോൺ അറ്റന്റു ചെയ്ത ജയിംസിന്റെ മുഖത്ത് വിവിദഭാവങ്ങൾ മിന്നിമറയുന്നത് കണ്ട സെക്രട്ടറി തോമസ് മുതലാളിയോട് പറഞ്ഞു.

"ജയിംസിന്റെ സുഹൃത്ത് എന്തോക്കെയോ കാര്യമായിട്ട് പറയുന്നുണ്ടല്ലോ."

"എല്ലാം നമ്മൾ വിചാരിച്ചതിനേക്കാളും മോശമാണ്. തലേന്ന് ഒഴിഞ്ഞുപോയത് ഭാഗ്യം."

ഫോൺ ഓഫ് ചെയ്തുകൊണ്ട് ജയിംസ് പറഞ്ഞു.

"എന്താ കാര്യം. സുഹൃത്ത് എന്താ പറഞ്ഞേ.?"

സെക്രട്ടറി ആകാംഷകൊണ്ടു.

"മൂന്നുമാസത്തോളം ഇവിടെ മാനേജരായി ജോലി ചെയ്തവനില്ലേ അവന്റെ പേരുപോലും കള്ളമാണ്. പെണ്ണുകേസിൽ പെട്ട് നാടുവിട്ടാണ് അവൻ ഇവിടെ എത്തിയത്. അങ്ങനെ പിടിച്ചുനിൽപ്പിനുവേണ്ടി കെട്ടിയ വേഷമാണ് മാനേജരുടേത്. ഇപ്പോൾ ആള് നാട്ടിലില്ല. ഇതുപോലെ വേറെവിടെയോ ചേക്കേറിയിരിക്കുകയാണെന്നാണ് അറിവ്. വീട്ടിലേയ്ക്ക് കഴിഞ്ഞദിവസം വിളിച്ചിരുന്നു അത്രേ. ഏതായാലും ഇനി ഇതിന്റെ പിന്നാലെ പോകണ്ട.എല്ലാം ഇവിടംകൊണ്ട് അവസാനിച്ചു എന്ന് കരുതിയാമതി."

ജയിംസിന്റെ വാക്കുകൾകേട്ട് എല്ലാവരും ഒരുനിമിഷം മരവിച്ചിരുന്നുപ്പോയി. ഒടുവിൽ തോമസ് മുതലാളി പറഞ്ഞു.

"നമ്മൾ അറിഞ്ഞതൊന്നും ഇനി മറ്റാരോടും പറയണ്ട. എനിക്ക് ഇങ്ങനൊരു അബദ്ധവും മാനക്കേടും ഇനി സംഭവിക്കാനില്ല."

"ശരിയാണ്.ശരിക്കുള്ള അന്വേഷണവും മറ്റും നടത്താതെ ജോലിക്ക് നിയമിച്ചതുകൊണ്ട് പറ്റിയ അബദ്ധം."

സെക്രട്ടറി പറഞ്ഞു.

"അതെ ഇനി പറഞ്ഞിട്ടെന്താ ഫലം...ഏതായാലും ഇനിയൊരു അബദ്ധം പറ്റില്ലല്ലോ."

നിരാശയത്തിൽ കുതിർന്നിരുന്നു മുതലാളിയുടെ വാക്കുകൾ.

തുടരും... 


ഭാഗം - 8

ജയമോഹൻ എസ്റ്റേറ്റിന്റെ മാനേജരായി ചാർജെടുത്തതോടെ തോട്ടത്തിൽ ചില പ്രത്യേക ചിട്ടവട്ടങ്ങളും, മാറ്റങ്ങളുമൊക്കെ ഉണ്ടാക്കി. തൊഴിലാളികളുടെ കൃത്യനിഷ്ടത, ആത്മാർത്ഥത, പരസ്പര സ്നേഹം ഇതെല്ലാം തോട്ടത്തിന്റെ മുൻപുള്ള അവസ്ഥയെ തന്നെ മാറ്റിമറിച്ചു.


ജോലി നടക്കുമ്പോൾ ജയമോഹന്റെ സാന്നിധ്യം തൊഴിലാളികൾക്കെല്ലാം ആവേശം പകർന്നു. അലസതയോ, കൃത്യതയില്ലായ്മയോ ആരിൽനിന്നെങ്കിലും കണ്ടാൽ അരികിലേയ്ക്ക് വിളിച്ചുകൊണ്ട് അവരെ സ്നേഹത്തോടെ ഉപദേശിച്ചു നേരെയാക്കാൻ അവൻ ശ്രമിച്ചു. തൊഴിലാളികളിൽ നിന്നുണ്ടാകുന്ന തെറ്റുകൾ മുതലാളിയുമായി കാണുമ്പോൾ സൗഹൃദപരമായി ചർച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കും.

തൊഴിലിൽ വേണ്ടത്ര പരിചയമില്ലാത്ത ഏതാനും പുതിയ തൊഴിലാളികളെ കൂടി ജോലിക്കെടുത്തിട്ടുണ്ട്. അവരുടെ ജോലി നിരീക്ഷിക്കുകയും വേണ്ടുന്ന നിർദേശങ്ങൾ നൽകാനും മത്തായി ചേട്ടനെ പറഞ്ഞേൽപ്പിക്കുകയും ചെയ്തുകൊണ്ട് ജയമോഹൻ മറ്റുള്ളവർക്കുകൂടി മാതൃകയായി.

ഒരിക്കൽ പുതുതായി ജോലിക്കെത്തിയ തൊഴിലാളി ജോലിയെടുക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു മത്തായിച്ചേട്ടൻ. അതുകണ്ട് ജയമോഹന് ചിരിവന്നു. കാരണം തൊഴിലാളി അറിയാത്തവിധം ദൂരെ മാറിനിന്നുകൊണ്ടാണ് ചേട്ടൻ ജോലി നിരീക്ഷിക്കുന്നത്. വിദൂരതയിലേയ്ക്ക് മിഴികൾ പായിച്ചുകൊണ്ട് എന്തോ ഓർത്തുനിൽക്കുകയാവും ചേട്ടനെന്നു കണ്ടാൽ തൊന്നും. ഒരു പ്രത്യേകതാളത്തിൽ പഴയ സിനിമാഗാനം മൂളുന്നുമുണ്ട്. ഇടക്കിടക്ക് ജോലിക്കാർ പണിയെടുക്കുന്നുണ്ടോ എന്ന് മുഖം തിരിച്ചു നോക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല. തൊഴിലാളികൾക്കൊപ്പം നടന്നുകൊണ്ട് അതൊക്കെയൊന്നു പറഞ്ഞുചെയ്യിച്ചിരുന്നെങ്കിൽ എന്ന് ജയമോഹൻ ആഗ്രഹിച്ചു.

ഈ സമയത്താണ് ചേട്ടൻ വെട്ടിതിരിഞ്ഞുകൊണ്ട് തൊഴിലാളികൾക്കിടയിലേയ്ക്ക് ചെന്നത്. എന്തെങ്കിലും നിർദേശം കൊടുക്കനാവും എന്ന് ജയമോഹൻ കരുതി. പക്ഷേ, പുതുതായി ജോലിക്ക് വന്ന തൊഴിലാളിയെ ചീത്തപറയാനായിരുന്നു ആ പോക്ക്. തന്റെ വായിൽ വന്നതൊക്കെയും പറഞ്ഞുകഴിഞ്ഞിട്ട് ചേട്ടൻ തിരികെ പഴയസ്ഥലത്ത് വന്നുനിന്നു.

നിരാശയോടെ കുറച്ചുനേരം കൂടി ജയമോഹൻ അതുനോക്കി നിന്നെങ്കിലും ചേട്ടൻ അതെ പ്രവർത്തി തന്നെ തുടർന്നു. ഈ ചീത്ത പറയുന്നതിനുപകരം സ്നേഹത്തോടെ ഉപദേശിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് അന്ന് ആലോചിക്കുകയും ചെയ്തു.

ഇത് ജയമോഹൻ തോട്ടത്തിൽ ചാർജടുത്ത ആദ്യനാളിലെ സംഭവമായിരുന്നു. എന്നാൽ ഇന്ന് അവസ്ഥ മൊത്തത്തിൽ മാറി.  ജയമോഹന്റെ നിർദേശം മൂലം സ്നേഹപൂർവ്വമുള്ള ഇടപെടൽകൊണ്ട് മത്തായി ചേട്ടൻ തൊഴിലാളികളുടെ സ്നേഹംപിടിച്ചുപറ്റിയിരിക്കുന്നു.

പതിവുപോലെ എസ്റ്റേറ്റിലൂടെ ചുറ്റിനടന്ന് ഓരോന്നും വീക്ഷിക്കുകയായിരുന്നു ജയമോഹൻ. ഈ സമയത്താണ് ദൂരെ പണിയെടുത്തുകൊണ്ട് നിന്ന തൊഴിലാളികൾക്കിടയിൽ എന്തൊക്കെയോ ബഹളങ്ങൾ ഉയർന്നുകേട്ടത്. ഏതാണെന്നു വ്യക്തമല്ല. തൊഴിലാളികൾ കൂടിനിൽക്കുകയും ആലവലാതിയോടെ എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. ജയമോഹൻ അവിടെയ്ക്ക് നടന്നു.

"എന്താ... എന്താ സംഭവിച്ചേ.?"

"'രജനി' തലചുറ്റി വീണു."

ലീല വേവലാതിയോടെ വിളിച്ചുപറഞ്ഞു.

അവൾ രജനിയെ താങ്ങി മടിയിൽ കിടത്തിക്കൊണ്ട് നിലത്തിരിക്കുകയാണ്. ചുറ്റുംനിന്നവർ തോർത്തുകൊണ്ട് അവളെ വീശുന്നുണ്ട്. ജയമോഹൻ മത്തായി ചേട്ടനോട് പറഞ്ഞ് ഷെഡ്‌ഡിൽ നിന്നും വെള്ളം എടുത്തുകൊണ്ടുവന്ന് അവളുടെ മുഖത്ത് തളിച്ചു.

അല്പസമയം കഴിഞ്ഞതും രജനി കണ്ണുകൾ തുറന്നു. അവൾ ചുറ്റും നിന്നവരെ നോക്കികൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു.

"ആരെങ്കിലും ആ കുട്ടിയെ താങ്ങി പിടിക്കൂ...എന്നിട്ട് ഷെഡ്‌ഡിൽ കൊണ്ടുചെന്ന് ആക്ക്. കുറച്ചുനേരം ഇരിക്കട്ടെ ക്ഷീണം മാറട്ടെ."

രജനിയും ലീലയുംകൂടി ഷെഡ്‌ഡിലേയ്ക്ക് നടന്നു. ജയമോഹൻ മത്തായി ചേട്ടനോട് പറഞ്ഞ് ഒരുഗ്ലാസ് ചൂടുചായ എടുപ്പിച്ചു.

"ദാ ഇത് കുടിക്കൂ... ക്ഷീണം മാറട്ടെ."

രജനി ചായവാങ്ങി കുടിച്ചു. ആ തണുപ്പത്ത് ഒരു ചൂടുചായ ആവശ്യമായിരുന്നു. അവൾക്ക് വല്ലാത്ത പരവേശവും വിറയലുമൊക്കെ തോന്നുന്നുണ്ടായിരുന്നു. നാവും തൊണ്ടയുമൊക്കെ വരണ്ടുണങ്ങുന്നതുപോലെ. ചായ കുടിച്ചുകഴിഞ്ഞപ്പോൾ അവൾക്ക് നല്ല ആശ്വാസം തോന്നി.

"രജനിക്ക് എന്താ പറ്റിയെ... രാവിലെ ഒന്നും കഴിച്ചില്ലേ.?"

ജയമോഹൻ അവളെ നോക്കി.

അവൾ മുഖം കുനിച്ച് ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.

അവളുടെ ആ പെരുമാറ്റത്തിൽ നിന്നും അവൾ ഒന്നും കഴിച്ചിട്ടില്ലെന്നു തോന്നിയ ജയമോഹൻ വീണ്ടും ചോദിച്ചു.

"എന്താ മറുപടി പറയാത്തത്. രാവിലെ കാപ്പി കുടിച്ചിട്ടല്ലേ പോന്നത്.?"

"അല്ല..."

അവൾ മെല്ലെ പറഞ്ഞു.

"അതെന്താ ഒന്നും കഴിക്കാതെ പോന്നത്. വീട്ടിൽ ഒന്നും ഉണ്ടാക്കിയിട്ടില്ലേ.?"

"ഇല്ല..."

അവളുടെ മറുപടി ജയമോഹനെ ഞെട്ടിച്ചുകളഞ്ഞു.

"അതെന്താ വീട്ടിൽ ഒന്നും ഉണ്ടാക്കാതെ... രജനിയുടെ വീട്ടിൽ ആരൊക്കെയുണ്ട്.?"

"അച്ഛനും അമ്മയും."

"എന്നിട്ടും എന്താ കാപ്പിയോന്നും ഉണ്ടാക്കാതിരുന്നത്.? "

അവൾ വീണ്ടും തലകുനിച്ചു മിണ്ടാതിരുന്നു. ഈ സമയം ലീല പറഞ്ഞു.

"ഇവളുടെ അച്ഛൻ തളർന്നു കിടക്കുകയാണ് സാറേ. അമ്മയും ഇവളും ജോലി ചെയ്തിട്ടാണ് കുടുംബം കഴിയുന്നത്. ഒരാഴ്ചയായി ഇവൾക്കും അമ്മയ്ക്കും പനിയായിട്ടു ജോലിക്ക് വരുന്നുണ്ടായിരുന്നില്ല. അരിമേടിക്കാൻ വേറെ ഒരു വഴിയുമില്ലാഞ്ഞിട്ടാണ് ഇവൾ ഇന്ന് ജോലിക്കിറങ്ങിയത്. പനി ശരിക്കും മാറിയിട്ടുണ്ടാവില്ല. അതിന്റെയാവും തലകറക്കം."

എതാനുംനിമിഷം അതുകേട്ട് മിണ്ടാതിരുന്നിട്ട് ജയമോഹൻ ചോദിച്ചു.

"അങ്ങനെയാണോ കാര്യങ്ങൾ. അത് പറഞ്ഞുകൂടായിരുന്നോ...പനി നന്നായിട്ട് മാറിയിട്ട് ജോലിക്ക് വന്നാൽ മതിയായിരുന്നല്ലോ. എന്തായാലും ഇന്നിനി പണിക്കിറങ്ങേണ്ട. വീട്ടിൽ പൊയ്ക്കോളൂ... രണ്ടുദിവസം കഴിഞ്ഞിട്ട് വന്നമതി."

രജനിയുടെ അന്നത്തെ ശമ്പളം കൂടാതെ ഏതാനും രൂപകൂടി എടുത്തു അവൾക്ക് കൊടുത്തുകൊണ്ട് ജയമോഹൻ പറഞ്ഞു.

രൂപ കൈയിൽ വാങ്ങുമ്പോൾ രജനിയുടെ മുഖത്ത് നന്ദിനിറഞ്ഞൊരു പുഞ്ചിരി പിറവിയെടുത്തു.

തുടരും... 


ഭാഗം - 9

ജയമോഹൻ വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. സന്തോഷം നിറഞ്ഞ സമയമാണെങ്കിലും ചെറിയൊരു നൊമ്പരം ഇല്ലാതില്ല. വീട്ടിൽ ചെന്നാൽ മനസ്സിനെ നൊമ്പരപെടുത്തുന്ന എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്യാതെ മടങ്ങാനാവില്ല.


അമ്മയുടെയും ഭാര്യയുടെയും മുഖത്ത് നോക്കാൻ തന്നെ വിഷമമാണ്. മുഖത്തെ നിറഞ്ഞ പുഞ്ചിരിയിൽ എന്തെല്ലാം ദുഃഖങ്ങളാണ് ഇരുവരും ഒളിപ്പിച്ചുവെക്കുന്നത്.

അമ്മയുടെ കാര്യം ഓർത്താൽ തന്നെ സങ്കടം തീരില്ല. എത്രമാത്രം കഷ്ടപ്പെട്ടാണ് മൂന്ന് മക്കളെ വളർത്തി വലുതാക്കിയത്. ചെറുപ്രായത്തിലുള്ള മൂന്ന് കുഞ്ഞുങ്ങളെ അമ്മയെ ഏൽപ്പിച്ചുകൊണ്ട് അകാലത്തിൽ അച്ഛൻ വിട്ടുപിരിഞ്ഞു. പക്ഷേ, അമ്മ തളർന്നില്ല... കൂലിവേലചെയ്തു മൂന്നുമക്കളെ ചേർത്തുപിടിച്ചു ജീവിച്ചു. പകലന്തിയോളം തോട്ടത്തിൽ ജോലിചെയ്ത് അവിടുന്ന് കിട്ടുന്ന കൂലികൊണ്ട് അരിമേടിച്ചു കൊണ്ടുവന്ന് കഞ്ഞിവെച്ചു.

"അന്നൊന്നും ഇത്ര ദുഖം എന്നെ അലട്ടിയിട്ടില്ല. പക്ഷേ, ഇന്ന് മക്കൾ വളർന്നുവലുതായപ്പോൾ ദുഃഖം കൂടിവന്നിരിക്കുന്നു."

അമ്മ ഇടയ്ക്കിടെ സ്വയമെന്നോണം നെടുവീർപ്പോടെ പറയുന്നത് കേട്ടിട്ടുണ്ട്.

ദാരിദ്ര്യവും കഷ്ടപ്പാടുമൊക്കെ കൂടപ്പിറപ്പാണെന്നത് അമ്മയ്ക്കറിയാം. അത് തീരാത്തതിൽ അമ്മയ്ക്ക് സങ്കടവുമില്ല. എന്നാൽ മക്കളുടെ സ്വരച്ചേർച്ചയില്ലായ്മയിൽ അമ്മ വല്ലാതെ വേദനിക്കുന്നുണ്ട്.

"അധികമൊന്നുമില്ല... മൂന്നേ മൂന്നെണ്ണമേയുള്ളൂ...എന്നിട്ടും ഇങ്ങനെയായല്ലോ ഈശ്വരാ."

ഇടയ്ക്കിടെ അമ്മ ആരോടെന്നില്ലാതെ പിറുപിറുകും.

അമ്മയുടെ ആവലാതിയിൽ കാര്യമില്ലാതില്ല. രണ്ട് ആൺമക്കൾ പണിയെടുക്കാറായ വീട്ടിൽ എന്തിന്റെയാണ് കുറവ്. പക്ഷേ, നല്ലൊരു തൊഴിലോ തക്കതായ ശമ്പളമോ ഇല്ലാത്ത മകനെങ്ങനെ കുടുംബത്തെ നന്നായി മുന്നോട്ട് കൊണ്ടുപോകാനാവും. തനിക്കു കിട്ടുന്നതൊക്കെ തന്റെ സ്വകാര്യ സ്വത്തായി ഭാവിക്കുവേണ്ടി മാറ്റിവെക്കുന്ന ദീർഘവീക്ഷണം മാത്രമുള്ള മക്കളുണ്ടായാൽ എങ്ങനെ കുടുംബം നന്നായി മുന്നോട്ട് പോകും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും. അമ്മയ്ക്ക് മക്കളെ ആരെയും വെറുക്കാനോ തള്ളിപ്പറയാനോ കഴിയില്ല.മക്കളുടെ ദുരവസ്ഥയ്ക്ക് കാരണം പൂർവികർ ചെയ്ത തെറ്റിന്റെ ഫലമാണെന്നേ വിശ്വസിക്കാൻ അമ്മയ്ക്ക് കഴിയൂ. കുടുംബം നശിച്ചുകാണാൻ ആരൊക്കെയോ ചെയ്യുന്ന ദുഷ്പ്രവർത്തിയുടെ ഫലമാണ് ഇതൊക്കെയെന്നു പറഞ്ഞ് അമ്മ ചെയ്യാത്ത വഴിപാടുകളും പ്രാർത്ഥനകളുമില്ല.

എത്രയൊക്കെ പ്രാർത്ഥിച്ചിട്ടും എന്തെല്ലാം ചെയ്തിട്ടും കീഴ്പോട്ടല്ലാതെ മേല്പോട്ടില്ല എന്ന തോന്നൽ ഉണ്ടായതോടെ പരിഹാരം തേടിയുള്ള നെട്ടോട്ടങ്ങൾ അമ്മ അവസാനിപ്പിച്ചു.

പെങ്ങടെ കുടുംബജീവിതം തകർന്നു വീട്ടിൽ വന്നു നിൽപ്പായതോടെ ജീവിതത്തിൽ അത്രനാളും അനുഭവപ്പെടാത്ത മനോവേദനകൊണ്ട് അമ്മ വെന്തുനീറി.ആ നടുക്കത്തിൽ നിന്ന് ഇതുവരെയും മോചിതയാകാൻ അമ്മക്കായിട്ടില്ല.

ആദ്യനാളുകളിൽ പേരകുട്ടിയെനോക്കി ജോലികളഞ്ഞു വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ട് അമ്മയ്ക്ക്. ആ നാളുകളിൽ കുട്ടിയിൽ നിന്ന് അമ്മയ്ക്ക് കുറച്ചെങ്കിലും സന്തോഷം കിട്ടുകയും അതുവഴി നൊമ്പരങ്ങൾ കുറച്ചൊക്കെ മറക്കാൻ കഴിയുകയും ചെയ്തിരുന്നു. ഉപേക്ഷിച്ചുപോയ അച്ഛന്റെ സ്നേഹം ആ മുത്തശ്ശിയിൽ നിന്നും കൊച്ചുമകൾക്ക് കിട്ടുകയായിരുന്നു. ആർക്കും ആശ്രയിക്കാവുന്ന പടർന്നുകയറാവുന്ന ഒരു തണൽ വൃക്ഷം കണക്കെ അമ്മ ഇന്നും ജീവിക്കുന്നു.

ബസ്സിറങ്ങി വീട്ടിലേയ്ക്ക് നടന്നെത്തുമ്പോൾ ഗൗരിയും മോളും വീട്ടുപടിക്കൽ നോക്കി നിൽക്കുന്നത് ജയമോഹൻ കണ്ടു. ശനിയാഴ്ചകളിൽ വൈകുന്നേരം ഇതിപ്പോൾ പതിവായിരിക്കുന്നു. ജയമോഹൻ അടുത്തെത്താൻ കാത്തുനിൽക്കാതെ അമ്മയുടെ കൈവിടുവിച്ചുകൊണ്ട് മോള് ജയമോഹന്റെ അരികിലേയ്ക്ക് ഓടിയെത്തി. അടുത്തെത്തിയ മോളെ എടുത്ത് ഉമ്മ വെച്ചുകൊണ്ട് അയാൾ ഗൗരിയുടെ അരികിലെത്തി.

"അമ്മയെവിടെ.?"

"അകത്തുണ്ട് അടുക്കളയിൽ."

"ഇപ്പോഴും പഴതുപോലെ ജോലി തന്നെയാണോ.?"

"അതെ, വെറുതേ ഇരിക്കാൻ പറഞ്ഞാൽ കേൾക്കണ്ടേ.?"

ജയമോഹൻ അമ്മയുടെ അടുക്കലെത്തി. തന്റെ കൈയിലിരുന്ന പലഹാരപ്പൊതി അമ്മയെ ഏൽപ്പിച്ചു.

അമ്മയ്ക്ക് വേണ്ടത് അതുമാത്രമാണ്. മക്കൾ എവിടെയെങ്കിലും പോയിവരികയാണെങ്കിൽ എന്തെങ്കിലുമൊക്കെ മധുരപലഹാരം കൊണ്ടുവരണം.

അമ്മ അതേറ്റുവാങ്ങിക്കൊണ്ട് അവനോട് വിശേഷങ്ങൾ തിരക്കി. പണിയെടുത്തു തഴമ്പിച്ച ആ കൈകളിലൂടെ വിരലോടിച്ചുകൊണ്ട് അടുത്തിരിക്കുമ്പോൾ ജയമോഹന്റെ കണ്ണുകളിൽ നീർക്കണങ്ങൾ ഉരുണ്ടുകൂടി. കണ്ണീരണിഞ്ഞ മിഴികൾ അമ്മ കാണാതിരിക്കാനായി അവൻ മുഖം തിരിച്ചുപിടിച്ചു. പോറ്റിവളർത്തിയ പ്രിയമകന്റെ കണ്ണുകൾ നിറയുന്നത് അമ്മ കാണരുത്.

"മതി അമ്മയും മോനും വിശേഷം പറഞ്ഞിരുന്നത്. കുളിക്കുകയും ചായ കുടിക്കുകയുമൊന്നും വേണ്ടേ.?"

ഗൗരി തോർത്തുനീട്ടിക്കൊണ്ട് പറഞ്ഞു.

തോർത്തും വാങ്ങി പിൻവശത്തുള്ള കുളിമുറിയിലേയ്ക്ക് നടക്കുമ്പോഴാണ് ജയമോഹൻ അത് കണ്ടത്.

"ഇതാരാ പറമ്പിൽ കല്ല് ഇറക്കിയിരിക്കുന്നെ.?"

അവൻ ഭാര്യയെ വിളിച്ചുകൊണ്ട് ചോദിച്ചു.

"നിങ്ങടെ ചേട്ടൻ തന്നെ."

"എന്തിന്.?"

അവൻ അത്ഭുതം കൊണ്ടു.

"അവർക്ക് വീട് വെക്കാൻ..."

ജയമോഹൻ ഒരുനിമിഷം സ്തംഭിച്ചുനിന്നുപോയി. ചേട്ടത്തിയുടെ നിർദേശപ്രകാരം ചേട്ടൻ വീട് മാറുകയാണ്. ഈ കുടുംബത്തിലെ കാരണവർ ചേട്ടനാണ്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിൽ ദാരിദ്ര്യം അനുഭവിച്ചു കഴിയാതെ ഉത്തരവാദിത്വങ്ങളിൽ നിന്നൊഴിഞ്ഞുകൊണ്ട് ചേട്ടൻ പുതിയ താവളം ഒരുക്കുകയാണ്. പുതിയ സ്വപ്നങ്ങൾ കാണുന്നു.

തുടരും... 


ഭാഗം - 10

കവലയിലെ കുമാരൻ ചേട്ടന്റെ ചായക്കട. സ്ഥിരം പറ്റുപടിക്കാരെല്ലാം കടയിൽ ഇരിപ്പുണ്ട്. ഈ സമയം ബസ്സിറങ്ങി വലിയ ബാഗും തൂക്കി തുണികച്ചവടക്കാരനായ 'റഹീം' കടക്കു മുന്നിലെത്തി.


കടയുടെ മുന്നിൽ വഴിയരികിലായി ആളുകൾക്കിരിക്കാൻ പഴയ ഇലട്രിക്പോസ്റ്റുകൊണ്ട് നാട്ടിലെ യുവാക്കൾ ഒരു ബെഞ്ച് ഉണ്ടാക്കിയിട്ടുണ്ട്. കച്ചവടക്കാരൊക്കെ വരുമ്പോൾ അവിടെയാണ് ബാഗ് ഇറക്കിവെച്ചുകൊണ്ട് ആളുകളുമായി സംവദിക്കുക.

റഹീം എത്തുന്നത്തോടെ കവലയിലുള്ളവർ അയാളുടെ ചുറ്റും പൊതിയും. പ്രത്യേകിച്ച് പെണ്ണുങ്ങളും കുട്ടികളും. കാരണം... നല്ല തമാശകൾ പറഞ്ഞുകൊണ്ടും പാട്ട് പാടിക്കൊണ്ടുമൊക്കെയാണ് അയാൾ ആളുകളുടെ ശ്രദ്ധ കച്ചവടത്തിലേയ്ക്ക് തിരിക്കുക. പോരാത്തതിന് ആകർഷിക്കത്തക്ക സാധനങ്ങൾ അയാളുടെ കൈയിലുണ്ടാവുകയും ചെയ്യും. അവിടെ തടിച്ചുകൂടുന്ന ആളുകളിൽ കൂടുതൽപേരും ഇഷ്ടമുള്ളതൊക്കെ നോക്കി വാങ്ങും.

പലതരം മുണ്ടുകൾ, ഷർട്ട് പീസുകൾ, നൈറ്റി തുണികൾ, ബെഡ്ഡ് ഷീറ്റുകൾ, കർട്ടൻ തുണികൾ ഇങ്ങനെ ബാഗ് നിറയെ വിവിധതരം സാധനങ്ങളാണ്.

"കുമാരേട്ടാ ഒരു സ്പെഷ്യൽ ചായ എടുത്തോളൂ."

ബാഗ് സിമന്റുബെഞ്ചിൽ വെച്ചിട്ട് കടയിലേയ്ക്ക് കയറിക്കൊണ്ട് റഹീം ഓർഡർ കൊടുത്തു.

ഈ സമയം കടയിലിരുന്നവരിൽ ഓരോരുത്തരായി അയാളുടെ അടുത്ത് കൂടുകയായി. ആളുകൾ ചുറ്റുംകൂടിക്കഴിഞ്ഞാൽ പിന്നെ അയാൾ വിശേഷം പങ്കുവെക്കലായി.

ഈ കൂടിക്കാഴ്ചയിൽ വെച്ചാണ് മറുനാടുകളിലെ പല നല്ലതും ചീത്തയുമായ വാർത്തകൾ നാട്ടുകാർ അറിയുന്നത്.

വിശേഷം പങ്കുവെക്കലും ചായകുടിയും കഴിച്ചശേഷം കടയിൽ നിന്ന് ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു രണ്ട് പുകയെടുത്തുകൊണ്ട് അയാൾ വീണ്ടും പുറത്തേക്കിറങ്ങി.

"എല്ലാവരും പോന്നോളൂ... വേണ്ടുന്നതൊക്കെ എടുക്കൂ."

ആളുകൾ അയാൾ തുറന്നുവെച്ച ബാഗിനുചുറ്റും തടിച്ചുകൂടി. ഇന്നേദിവസം റഹീം എത്തുമെന്നറിഞ്ഞുകൊണ്ട് അവിടേയ്ക്ക് വന്ന തോട്ടം തൊഴിലാളികളായ സ്ത്രീകളും കുട്ടികളും അവിടെ ഓടിയെത്തി.

അടുത്തുവരുന്ന ഉത്സവത്തിന് ഉടുത്തുപോകാൻ പറ്റിയ വല്ലതും ഉണ്ടോ എന്നാണ് സ്ത്രീകളിൽ ചിലർക്ക് അറിയേണ്ടത്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് തിക്കിതിരക്കി മുന്നോട്ടുവന്നുകൊണ്ട് ചോദ്യമുന്നയിച്ച പെണ്ണുങ്ങളെ നോക്കി അയാൾ ബാഗിൽ നിന്ന് ഏതാനും സാരികളെടുത്തു നീട്ടികാണിച്ചു.

"ഉത്സവത്തിനും പെരുന്നാളിനുമൊക്കെ ഉടുത്തുകൊണ്ടുപോകാൻ നല്ല അടിപൊളി ഐറ്റം ആണ്. കൊണ്ടുപോക്കോളൂ...പൈസ ഇപ്പോൾ ഇല്ലെങ്കിൽ അടുത്ത വരവിന് തന്നാൽ മതി."

ഏതാനും സമയം കഴിഞ്ഞപ്പോൾ അയാൾ ബാഗിലുള്ളതെല്ലാം വിറ്റഴിച്ചുകൊണ്ട് കുമാരൻ ചേട്ടന്റെ കടയിൽ നിന്ന് ഒരു ചായക്കൂടി കുടിച്ചിട്ട് ബസ്സുകയറി മലയിറങ്ങിപ്പോയി.

വൈകുന്നേരം മുറിയിലിരുന്ന് എന്തൊ എഴുതുകയായിരുന്നു ജയമോഹൻ. ഈ സമയത്താണ് മൊബൈൽ ബെല്ലടിച്ചത്.

"ഹലോ... എന്താ.?"

"ഹലോ ഇത് ഞാനാണ് ജിൻസി."

"അത് മനസ്സിലായി."

"എങ്ങനെ.?"

"ഈ നമ്പർ കണ്ടപ്പോൾ. പോരാത്തതിന് വീട്ടിൽ നിന്നല്ലാതെ പെണ്ണുണ്ടളാരും എന്നെ വിളിക്കാറുമില്ല."

"ആഹാ അതെന്താ നിങ്ങള് സ്ത്രീ വിരോധിയാണോ.?"

"അതുകൊണ്ടൊന്നുമല്ല... അതിനുള്ള ഇടവന്നിട്ടില്ല."

"എങ്കിൽ ഇനിമുതൽ അതിന് മാറ്റം വരാൻ പോവുകയാണ്."

"അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല."

"ഉണ്ടെന്ന് വെച്ചോളൂ."

"മനസ്സിലായില്ല."

"മനസ്സിലായിട്ടും മനസ്സിലായില്ല എന്ന് നടിക്കുന്നതാണോ... ഇല്ലെങ്കിൽ വഴിയേ എല്ലാം മനസ്സിലാവും."

അവളുടെ അർത്ഥം വെച്ചുള്ള വാക്കുകൾ. ഒപ്പം ചിരിശബ്ദവും.

അവനൊന്നും മിണ്ടിയില്ല. ഏതാനുംനിമിഷത്തെ ഇടവേളക്കു ശേഷം അവൾ വീണ്ടും.

"അതെ ഇന്നാള് പറഞ്ഞ പുസ്തകങ്ങൾ വാങ്ങാൻ വരാൻ പറ്റിയില്ല. അടുത്തദിവസം വരാട്ടോ."

"അങ്ങനാവട്ടെ..."

"പിന്നെയെ വെക്കല്ലേ... ഒരുകാര്യം കൂടി പറയാനുണ്ട്."

"എന്താണ്.?"

"എന്നെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം. നല്ലതോ ചീത്തയോ.?"

"എന്താണിപ്പോ ഇങ്ങനെ ചോദിക്കാൻ."

"അതേയ് നിങ്ങളെ കണ്ടപ്പോൾ മുതൽക്ക് എനിക്ക് വല്ലാത്തൊരിഷ്ടം. നിങ്ങൾക്ക് എന്നെ ഇഷ്ടമാകുവോ എന്നൊരു സന്ദേഹവും."

ജയമോഹൻ ഒന്ന് പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു.

"ജിൻസിക്ക് എന്തുപറ്റി... വട്ടായോ... എന്തൊക്കെയാണ് ഈ വിളിച്ചു പറയുന്നത്.?"

"ആഹാ ഇതിന് വട്ടെന്ന് പറയാനാകുമോ അങ്ങനെയെങ്കിൽ അതുതന്നെയാണെന്ന് വെച്ചോളൂ. പറയൂ... താങ്കൾക്ക് എന്നെ ഇഷ്ടമായോ.?"

"കൊള്ളാം ഇത് വെറും വട്ടല്ല ഇത്തിരി മൂത്ത വട്ടുതന്നെ."

"ഓ ആയിക്കോട്ടെ... ഞാൻ ചോദിച്ചതിന് മറുപടി പറയൂ...എന്നെ ഇഷ്ടമായോ ഇല്ലയോ.?"

"അങ്ങനെ ചോദിച്ചാൽ ഞാനിപ്പോൾ എന്താണ് പറയുക. എനിക്കിപ്പോൾ ഒന്നുംതന്നെ പറയാനില്ല."

"ഞാൻ കാര്യമായിട്ട് ചോദിച്ചപ്പോൾ നിങ്ങൾ എന്നെ കളിയാക്കുവാണോ... ഒന്ന് ഓർത്തോളൂ... എത്രയൊക്കെ ഒഴിഞ്ഞുമാറിയാലും ഞാൻ നിങ്ങളെ വിട്ടുപോവില്ല."

ഉറച്ചശബ്ദത്തിൽ പറഞ്ഞിട്ട് അവൾ ദേഷ്യത്തോടെ ഫോൺ വെച്ചു.

ഒരുനിമിഷം ഫോണും കൈയിൽ പിടിച്ചുകൊണ്ട് ജയമോഹൻ സ്തംഭിച്ചിരുന്നു. എന്തൊക്കെയാണ് ഈ പെണ്ണ് പറഞ്ഞത്. അവന് അതൊന്നും ഒരു തമാശയായി തോന്നിയില്ല.

തുടരും... 


ഭാഗം - 11

ഓണാവധിക്ക് ജയമോഹൻ വീട്ടിലെത്തി. കടയിൽ നിന്ന് കുറെയേറെ തുണികളും വീട്ടുസാധനങ്ങൾ വാങ്ങിയാണ് വന്നത്. ഓണമാണല്ലോ.


വീട്ടിലെത്തിയപ്പോൾ ഒന്നും വാങ്ങേണ്ടിയിരുന്നില്ലെന്നുതോന്നി. പെങ്ങളുടെയും കുട്ടിയുടെയും ഇഷ്ടക്കേട്. അവർക്ക് എടുത്തത് നന്നായില്ല വിലകുറഞ്ഞതാണത്രേ. ഭാര്യക്കും മോൾക്കും എടുത്തത് വിലകൂടിയതാണ് പോലും.

അമ്മയ്ക്കും, ഭാര്യക്കും മോൾക്കും, പെങ്ങൾക്കും അവളുടെ മോൾക്കുമെല്ലാം ഓരോ ജോഡി തുല്യമായിട്ടാണ് എടുത്തത്. അതിൽ കൂടുതലും കുറവും ഒന്നും കാണിച്ചിട്ടില്ല. വലിയ വിലയുടെ എടുത്തില്ല എന്നത് സത്യമാണ്. എന്നിട്ടുപോലും കൈയിലുണ്ടായിരുന്ന പണം മുഴുവൻ തീർന്നു. ഇങ്ങനൊരു കുശുമ്പ് കുത്തൽ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. അവൻ മനസ്സിലോർത്തു.

ഓണം പ്രമാണിച്ചു വീടും പരിസരവുമൊക്കെ ഗൗരിയും അമ്മയും കൂടി നന്നാക്കിയിരുന്നു. വീട് കഴുകി തുടച്ചിട്ടുണ്ട്. മുറ്റവും പരിസരവുമൊക്കെ പുല്ലുപറിച്ച് അടിച്ചു വൃത്തിയാക്കി. കസേരകളും മേശകളുമൊക്കെ കഴുകി വൃത്തിയാക്കിയിരിക്കുന്നു. മൊത്തത്തിൽ വീടിനൊരു പുതുമ കൈവന്നിരിക്കുന്നു.

"ഒരുക്കങ്ങൾ അടിപൊളിയായിട്ടുണ്ട്."

എല്ലാം നോക്കിക്കണ്ടു കൊണ്ടിരിക്കവേ ജയമോഹൻ ഭാര്യയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

"പിന്നെ നന്നാവാണ്ട് പറ്റുമോ... നിങ്ങക്ക് ഒരു ജോലികിട്ടിയിട്ടുള്ള ആദ്യ ഓണമല്ലേ.?"

"ഓ അങ്ങനെയാണോ... കൊള്ളാം."

പക്ഷേ, കാലം തെറ്റിയുള്ള മഴ എല്ലാം കുളമാക്കുന്ന ലക്ഷണമാണ്. ഉച്ചകഴിഞ്ഞപ്പോൾ അതുവരെയുണ്ടായിരുന്ന തെളിച്ചം ഇല്ലാതായി. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി. ശക്തമായ കാറ്റും ഇടിമുഴക്കങ്ങളും. മഴ പെയ്താൽ വീടാകെ ചോർന്നൊലിക്കും. പൊളിച്ചു മേയേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഏതാനും വർഷങ്ങൾക്കുമുൻപ് ചേട്ടന്റെ മേൽനോട്ടത്തിൽ ഒന്ന് പൊളിച്ചു മേഞ്ഞതാണ്. ഇപ്പോൾ ചേട്ടനും ചേട്ടത്തിയും കൂടി അവരുടെ വീട്ടിൽ ഓണം ആഘോഷിക്കാൻ പോയിരിക്കുകയാണ്. പോരാത്തതിന് ഇനി അവർക്ക് വീട് പൊളിച്ചുമേയേണ്ടുന്നതിൽ സഹകരിക്കേണ്ടതില്ല. പുതിയ വീടിന്റെ വാർപ്പ് കഴിഞ്ഞിരിക്കുന്നു. ഇന്നൊരു ദിവസമെങ്കിലും മഴ പെയ്യാതിരുന്നെങ്കിൽ. തിരുവോണത്തിന്റെ അന്ന് പോലും നനഞ്ഞൊലിക്കുന്ന വീട്ടിലിരുന്നു ഓണം ഉണ്ണേണ്ടുന്ന അവസ്ഥ.

അമ്മയുടെയും ഭാര്യയുടെയും മുഖത്തെ സങ്കടം കണ്ടപ്പോൾ ജയമോഹന്റെ ഹൃദയം നൊന്തുനീറി. മഴ ശക്തമായി പെയ്തു തുടങ്ങിയിരിക്കുന്നു. ഒപ്പം ഇടിയും കാറ്റും ഉണ്ട്. ഊണ് ഇനിയും കഴിച്ചിട്ടില്ല. അമ്മയും ഭാര്യയും പെങ്ങളും കൂടി വെള്ളം ചാടുന്നിടത്തൊക്കെ പാത്രങ്ങൾ എടുത്തുവെക്കുകയാണ്. പൂമുഖത്തു വന്ന് മഴയിലേയ്ക്ക് നോക്കി നിസ്സഹായനായി ജയമോഹൻ നിന്നു.

ഏതാനും മണിക്കൂർ നീണ്ടുനിന്ന മഴ അവസാനിക്കുമ്പോൾ വീടാകെ വെള്ളത്തിൽ കുതിർന്നിരുന്നു. കഴുകി വൃത്തിയാക്കിയ പുറം ചുമരുകളിലൊക്കെയും ചെളി തെറിച്ചിരിക്കുന്നു. മുറ്റത്താകെ കരിയിലയും ചെളിവെള്ളവും. ഈ സമയം ഭർത്താവിന്റെ പിന്നിലെത്തി ഈ കാഴ്ചകൾ നോക്കി വല്ലാത്തൊരു നെടുവീർപ്പുതിർത്തു ഗൗരി. അവളുടെ കണ്ണിൽ സങ്കടം കണ്ണുനീരായി പിറവിയെടുക്കുകയാണ്.

അത് കാണാനുള്ള കരുത്തില്ലാതെ ജയമോഹൻ മുഖം തിരിച്ചുനിന്നു. തന്റെ കണ്ണുകളും അറിയാതെ നിറഞ്ഞൊഴുകിയാലോ.

പിറ്റേദിവസം രാവിലെ, വീടും പരിസരവുമാകെ അലങ്കോലപ്പെട്ടു കിടക്കുകയാണ്. ഒന്നും വൃത്തിയാക്കാൻ തോന്നിയില്ല. എല്ലാവരുടെയും മനസ്സ് മരവിച്ചുപോയിരിക്കുന്നു. അല്ലെങ്കിലും ഇനി എന്തുചെയ്യാനാണ്. ചെയ്താലും തോരാത്ത മഴ അതൊക്കെയും നശിപ്പിക്കും.

ഈ സമയത്താണ് ഒരു ഓട്ടോറിക്ഷയിൽ ഗൗരിയുടെ അനിയത്തിയും ഭർത്താവും വീടിന് മുന്നിൽ വന്നിറങ്ങിയത്. ഓണത്തിന് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത്രരാവിലെ അവർ എത്തിച്ചേരുമെന്ന് കരുതിയിരുന്നില്ല.

"ഇക്കൊല്ലത്തെ ഓണാഘോഷം ചേട്ടത്തിയുടെയും ചേട്ടന്റെ വീട്ടിൽ ആണുകേട്ടോ... കാര്യമായിട്ട് തന്നെ ആയിക്കോട്ടെ എല്ലാം."

തിണ്ണയിലേയ്ക്ക് കയറിക്കൊണ്ട് അനിയത്തിയുടെ ഭർത്താവ് തമാശരൂപേണ പറയുമ്പോൾ...ജയമോഹൻ ഒന്നും മിണ്ടാനാവാതെ ഒരു പുഞ്ചിരി മാത്രം പൊഴിച്ചു.

"ഇന്നലെ ഇവിടേയ്ക്ക് നല്ല മഴയായിരുന്നു അല്ല.?"

വീടും പരിസരവും വീക്ഷിക്കുന്നതിനിടയിൽ അയാൾ ജയമോഹനെ നോക്കി ചോദിച്ചു.

"ഉം അതെ...വല്ലാത്ത മഴ."

ജയമോഹൻ പറഞ്ഞു.

"എവിടെ അമ്മയും ചേച്ചിയുമൊക്കെ.?"

ചിരിച്ചുകൊണ്ട് അനിയത്തി അകത്തേയ്ക്ക് കയറിപ്പോയി.

അനിയത്തിയുടെ ഭർത്താവ് അപ്പോഴും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ജയമോഹൻ അതിനൊക്കെ ഒരുവിധം മറുപടി കൊടുത്തുകൊണ്ടിരുന്നു.

"എന്താ വീട് പൊളിച്ചു മേയാത്തത്...ആകെ ചോരുന്നുണ്ടല്ലോ.?"

"ഈ വർഷം മേയണം."

ദാരിദ്രം എത്രമാത്രം അപമാനമാണ് വരുത്തുന്നതെന്ന് ജയമോഹൻ മനസ്സിലോർത്തു. ഒരുനിമിഷം എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നി ജയമോഹന്.

*******************************

ഓണാവധി കഴിഞ്ഞ് തിരികെ തോട്ടത്തിലെത്തുമ്പോൾ ജിൻസിയെ കുറിച്ചായിരുന്നു ജയമോഹന്റെ ചിന്ത. ഒരു പെണ്ണ് എന്തെങ്കിലുമൊക്കെ പൊട്ടത്തരം വിളിച്ചു പറഞ്ഞതിന് താൻ ഇത്രമാത്രം വേവലാതി കൊള്ളുന്നതെന്തിനു എന്ന് അവൾ ആലോചിക്കുകയും ചെയ്തു. അവൾ ചിലപ്പോൾ തന്നെ കളിപ്പിക്കാൻ ഒരു തമാശ പറഞ്ഞതായിക്കൂടെ.

ഒരുകണക്കിന് തന്റെ വാക്കുകൾ അൽപ്പം കടുത്തുപോയില്ലേ. അവളൊരു തമാശ പറഞ്ഞതിന് അതെ മൈൻഡിൽ എടുക്കാത്തെ അവളെ കളിയാക്കിയത് ഒട്ടും ശരിയായില്ല. ഇഷ്ടമാണെന്ന് പറഞ്ഞതിന് വട്ടാണോന്നു ചോദിച്ചാൽ ആർക്കാണ് ദേഷ്യം വരാതിരിക്കുക. സത്യം അതാണെങ്കിലും ആ സാഹചര്യത്തിൽ അങ്ങനല്ലാതെ എന്താണ് പറയാനാവുക. അതുകൊണ്ടാണോ എന്തൊ പിന്നെ അവൾ വിളിച്ചിട്ടില്ല. ഇനി വിളിക്കാനും സാധ്യതയില്ല.

പെട്ടെന്നാണ് അവന്റെ മൊബൈൽ ബെല്ലടിച്ചത്. അവൻ ഫോൺ കൈയിലെടുത്തു. ജിൻസിയാണ്.

"ഹലോ...തോട്ടത്തിൽ തിരിച്ചെത്തിയല്ലേ.?"

"ഉം എത്തി... എങ്ങനറിഞ്ഞു."

"അതൊക്കെയറിഞ്ഞു. ഞാൻ വിളിക്കാതിരുന്നപ്പോൾ ഇനി വിളിക്കില്ലെന്നു കരുതിയോ...വീട്ടിൽ പോയിട്ട് മടങ്ങിയെത്താൻ കാത്തിരിക്കുകയായിരുന്നു ഞാൻ. എന്നും ഡാഡിയോട് ചോദിച്ചു നിങ്ങൾ തിരിച്ചെത്തിയോ എന്ന് തിരക്കുന്നുമുണ്ടായിരുന്നു."

അവളുടെ ചിരിശബ്ദം.

"എന്തുണ്ട് നാട്ടിലെ വിശേഷം. എല്ലാരും സുഖമായിരിക്കുന്നോ. ഓണമൊക്കെ.?"

"എല്ലാവർക്കും സുഖം. ഓണം നന്നായിരുന്നു."

"പിന്നെയെ ഞാൻ അന്ന് പറഞ്ഞ കാര്യത്തിന് മറുപടി പറഞ്ഞില്ലല്ലോ ഇതുവരെ.?"

"അതിന് ഞാനിപ്പോൾ എന്ത് മറുപടി തരാനാണ്. ഞാനതൊക്കെ ഒരു തമാശയായിട്ടേ കരുതിയിട്ടുള്ളൂ..."

"അതിനർത്ഥം എന്നെ ഇഷ്ടമല്ലെന്നാണോ...ആണെങ്കിലും എനിക്ക് പ്രശ്നമല്ല. ഞാൻ കാര്യമായിട്ടാണ് പറഞ്ഞത്. അതിൽനിന്നു പിന്നോട്ടില്ല താനും."

"ആണോ... ഞാനിപ്പോൾ എന്ത് വേണമെന്ന കുട്ടി പറയുന്നേ.?"

"എന്ത് വേണമെന്നോ... എന്നെ ഇഷ്ടമാണെന്ന് പറയണം."

"നോ..."

അവന്റെ ശബ്ദം ഉയർന്നു.

"ഞാൻ അടുത്തദിവസം അങ്ങോട്ടു വരുന്നുണ്ട്. നേരിൽ കാണാൻ. എന്നിട്ട് പറയാം ബാക്കിയൊക്കെ."

അവൾ ഫോൺ കട്ടാക്കി.

തുടരും... 


ഭാഗം - 12

പതിവുജോലികഴിഞ്ഞു തൊഴിലാളികളെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു. ജയമോഹൻ ഷെഡ്‌ഡിലിരിക്കുകയാണ്. അന്നത്തെ ജോലിയുടെ ചില കണക്കുകളും മറ്റും ശരിയാക്കാനുണ്ട്. ഈ സമയം മത്തായി ചേട്ടൻ തോട്ടത്തിൽ നിന്നും അവിടേയ്ക്ക് കയറിച്ചെന്നു.


"എന്താ ജയമോഹൻ തിരക്കിലാണോ.?"

"ങ്ഹാ കുറച്ച് കണക്കുകൾ എഴുതിവെക്കാനുണ്ട്."

"ആണോ... പിന്നെ തന്റെ എഴുത്തും വായനയുമൊക്കെ എങ്ങനെ പോകുന്നു... താൻ കുറേ പഠിച്ചതല്ലേ... എന്തെങ്കിലുമൊക്കെ ടെസ്റ്റുകൾ എഴുതിക്കൂടെ വല്ല നല്ല ജോലിയും കിട്ടില്ലേ.?"

"അതൊക്കെ കുറേ ശ്രമിച്ചതാണ്... സമയവും പണവും നഷ്ടമായത് മാത്രം മിച്ചം. ചേട്ടനറിയാമോ ഇന്നത്തെകാലത്ത് ഈ ഡിഗ്രികൊണ്ടൊന്നും ഒരു കാര്യവുമില്ല. കുറേ തന്ത്രവും എന്തിനുമുള്ള മനസ്സുമുണ്ടെങ്കിൽ നന്നായി ജീവിക്കാം."

അത് ശരിയാണെന്ന് മത്തായി ചേട്ടനും തോന്നി. അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത എത്രയോപേരാണ് ഇന്ന് അടിച്ചുപൊളിച്ചു ജീവിക്കുന്നത്. സത്യവും ധർമ്മവുമൊക്കെ വെടിഞ്ഞു എന്തിനും തയ്യാറാവണം എന്നുമാത്രം. അല്ലെങ്കിലും ഇന്നത്തെ ലോകത്ത് ഇതിനൊക്കെ സ്ഥാനമുണ്ടോ... സാമർത്യമുള്ളവൻ കാര്യക്കാരൻ.

"അതൊക്കെ ശരിയാണ് താൻ പറഞ്ഞത്. പിന്നെയെ, ഞാനിപ്പോൾ വന്നത് മറ്റൊരു കാര്യം പറയാനാണ്."

"എന്താ.?"

"ഞാൻ നാളെ നാട്ടിലെ പോകുവാന്."

"എന്താണ് പെട്ടെന്നൊരു നാട്ടിൽ പോക്ക്.?"

ജയമോഹൻ കാര്യം എന്തെന്നറിയാതെ മുഖമുയർത്തി ചേട്ടനെ നോക്കി.

"തല്ക്കാലം പെങ്ങടെ മോളുടെ വിവാഹം ആവശ്യത്തിനാണെന്നു പറയാം. പിന്നെ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് പറയാനാവില്ല."

"അതെന്താ... പെട്ടെന്നിങ്ങനെ ഒരു തീരുമാനം.?"

"ഒന്നുമില്ല വെറുതേ. കുറെയായില്ലേ മഞ്ഞും മഴയുംകൊണ്ട് കണ്ട കാട്ടിലൊക്കെ കിടന്നു കഷ്ടപ്പെടുന്നു. പെങ്ങടെ ഭർത്താവ് മരിച്ചുപോയതാണ്. ഒരു മോനും മോളുമുണ്ട് അവൾക്ക്. മോന് ദൂരെയാണ് ജോലി. മോളുടെ വിവാഹം കൂഴിഞ്ഞാൽ പിന്നെ പെങ്ങൾ തനിച്ചായി. എന്നോട് ഇനിയുള്ളകാലം അവർക്കൊപ്പം ചെന്നുനിൽക്കാനാണ് അവർ പറയുന്നത്."

"അങ്ങനാണോ കാര്യങ്ങൾ. എന്തായാലും നന്നായി. മുതലാളിയോട് പറഞ്ഞില്ലേ.?"

"പറഞ്ഞു... കുറച്ചുരൂപയുടെ കാര്യവും മുതലാളി പറഞ്ഞിരുന്നു. തന്നോട് ചോദിക്കാനാണ് പറഞ്ഞത്." 

പിറ്റേദിവസം മുതലാളിയുടെ നിർദേശപ്രകാരം ജയമോഹൻ നൽകിയ രൂപയും വാങ്ങി തൊഴിലാളികളോട് യാത്രപറഞ്ഞുകൊണ്ട് മത്തായിച്ചേട്ടൻ പോകുമ്പോൾ ജയമോഹന് വല്ലാത്ത സങ്കടം തോന്നി. ഒരു ചേട്ടന്റെ സ്ഥാനത്തുനിന്ന് എന്തിനും വഴികാട്ടിയായിരുന്ന ഒരു നല്ലമനുഷ്യന്റെ കൂട്ട് നഷ്ടപ്പെട്ടിരിക്കുന്നു.


വാതിലിൽ ആരോ മുട്ടിവിളിച്ചപ്പോൾ എഴുതിക്കൊണ്ടിരുന്ന പേന അടച്ചുവെച്ചിട്ട് ജയമോഹൻ ചെന്ന് വാതിൽ തുറന്നു.

"ഹലോ..."

അവനെ ഞെട്ടിച്ചുകൊണ്ട് നിറപുഞ്ചിരിയുമായി വാതിൽക്കൽ ജിൻസി നിൽക്കുന്നു.

"എന്തിനാണ് ജിൻസി ഇങ്ങോട്ട് വന്നത്.?"

അവളെ അകത്തേയ്ക്ക് കയറാൻ അനുവദിച്ചുകൊണ്ട് അവൻ അത്ഭുതത്തോടെ ചോദിച്ചു.

"എന്താ എന്നെ ഇവിടേയ്ക്ക് ഒട്ടും പ്രതീക്ഷിച്ചിട്ടില്ല എന്നുണ്ടോ... ആകെയൊരു പരിഭ്രമം പോലെ."

അവൾ കളിയാക്കുംപോലെ പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിച്ചു.

"ഏയ്‌ അങ്ങനൊന്നുമില്ല പെട്ടെന്ന് കണ്ടപ്പോൾ."

അവൻ മുഖത്തെ ഭാവമാറ്റം ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

"ഉണ്ടേലും എനിക്ക് കുഴപ്പമില്ല. ഞാനിപ്പോൾ വന്നത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്."

"എന്താണ്.?"

"എനിക്കൊരു കല്യാണലോചന വന്നിരിക്കുന്നു."

"ആണോ എവിടുന്നാ... ചെറുക്കൻ എന്തുചെയ്യുന്നു.?"

"കുറച്ചു ദൂരേന്നാണ്. ചെറുക്കൻ എഞ്ചിനീയറോ മറ്റോ ആണ്. എന്തുതന്നെയായാലും വേണ്ടെന്ന് ഞാൻ തീർത്തുപറഞ്ഞു."

"അതെന്താ അങ്ങനെ പറഞ്ഞെ...ജിൻസിക്ക് ആളെ ഇഷ്ടമായില്ലേ.?"

ചെറിയൊരു ഞെട്ടലോടെ ജയമോഹൻ ചോദിച്ചു.

"ഇഷ്ടമായില്ല."

"അതെന്താ... വേറെയാരെയെങ്കിലും ജിൻസി കണ്ടുവെച്ചിട്ടുണ്ടോ.?"

അവൻ അൽപം തമാശപോലെ ചോദിച്ചു.

"ഉണ്ട് ഞാനൊരാളെ കണ്ടുവെച്ചിട്ടുണ്ട്. പക്ഷേ, അയാളുടെ ഭാഗത്തുനിന്നും എനിക്കിതുവരെ അനുകൂലമായൊരു മറുപടി കിട്ടിയിട്ടില്ല."

"ആണോ അതാരാ...ആ ഭാഗ്യവാൻ.?"

"അത് മാറ്റാരുമല്ല എന്റെ മുന്നിൽ നിൽക്കുന്ന താങ്കൾ തന്നെയാണ്. ഇപ്പോഴെങ്കിലും തുറന്നുപറയൂ എന്നെ ഇഷ്ടമാണോ അല്ലയോ.?"

അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി അവൾ.

"നീ എന്താ വീണ്ടും തമാശ പറയാനിറങ്ങിയതാണോ.?"

"ഒരിക്കലുമല്ല...ഞാൻ കാര്യമായിട്ട് തന്നെയാണ് ചോദിക്കുന്നെ എന്നെ ഇഷ്ടമാണോ.?"

"ജിൻസി നിനക്കെന്താ ഭ്രാന്താണോ...അതോ അങ്ങനെ അഭിനയിക്കുകയാണോ... എന്താ നിനക്ക് പറ്റിയത്.?"

അവൻ ഭയത്തോടെ ആരെങ്കിലും അവിടേയ്ക്ക് കടന്നുവരുന്നുണ്ടോ എന്ന് നോക്കികൊണ്ട് ശബ്ദം താഴ്ത്തി ചോദിച്ചു.

"താങ്കൾ എന്തുവേണമെങ്കിലും കരുതികൊള്ളൂ...ഒന്നുമാത്രം ഞാൻ പറയുന്നു. എനിക്ക് ഇഷ്ടമാണ് ഇയാളെ ഒരുപാട്. എന്നെ ഒഴിവാക്കിക്കൊണ്ട് ഇവിടുന്ന് പോകാമെന്നുകരുതണ്ട."

"നീ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്. ഞാൻ ആരാണെന്നും എന്റെ കുടുംബത്തെക്കുറിച്ചുമൊക്കെ അറിയുമോ നിനക്ക്.?"

"അറിയാം എല്ലാമറിയാം. താനൊരു പാവപ്പെട്ട കുടുംബത്തിലേതാണെന്നും, വിവാഹിതനാണെന്നും, ഒരു കുട്ടിയുണ്ടെന്നും, ജീവിക്കാൻ വേണ്ടിയാണു ഇവിടേയ്ക്ക് വന്നതെന്നുമൊക്കെ. എന്നുകരുതി മറ്റൊരു പെണ്ണിനെ സ്നേഹിച്ചുകൂടാ വിവാഹം കഴിച്ചുകൂടാ എന്നൊന്നുമില്ലല്ലോ."

അവൾ പറഞ്ഞുനിറുത്തി.

തന്റെ ഹൃദയത്തിനുള്ളിൽ വല്ലാത്തൊരു ഭയം പിറവിയെടുക്കുന്നത് അവനറിഞ്ഞു. ശരീരം വല്ലാതെ വിയർക്കുന്നു. നാവ് കുഴയുന്നു. എന്തുപറയണമെന്നറിയില്ല. തളർന്നവശനായവനെപ്പോലെ അവൻ കസേരയിലേക്കിരുന്നു.


പിറ്റേന്ന് പത്തുമണിയോട് അടുത്തനേരം. പുറത്തുപോയിട്ട് പെട്ടെന്നുതന്നെ വീട്ടിൽ മടങ്ങിയെത്തി തോമസ് മുതലാളി. പൂമുഖത്ത് കടന്നിട്ട് അയാൾ തളർച്ചയോടെ കസേരയിലേക്കിരുന്നു. ഈ സമയം എന്താണെന്നറിയാനായി ഭാര്യ അയാളുടെ അടുക്കലേയ്ക്ക് ചെന്നു.

"എന്താ എന്തുപറ്റി...എവിടെയൊക്കെയോ പോകണമെന്ന് പറഞ്ഞുപോയിട്ട് പെട്ടെന്നുതന്നെ മടങ്ങിവന്നത് എന്താ.?"

"എന്ത് ചെയ്യാനാ തോട്ടത്തിലെ കാര്യങ്ങൾ ആകെ കുഴപ്പത്തിലായി. മത്തായി ചേട്ടൻ വീട്ടിൽ പോയതിനുപിന്നാലെ ആ മാനേജരുകൂടി ജോലി മതിയാക്കി പോയിരിക്കുന്നു."

"ആര് ജയമോഹനോ... എന്തുപറ്റി പെട്ടെന്നിങ്ങനെ.?"

"അതെ, ജയമോഹൻ തന്നെ. അയാൾക്ക് നാട്ടിൽത്തന്നെ എന്തൊ ജോലി കിട്ടിയെന്നാണ് പറഞ്ഞെ."

ഈ സമയം അകത്തെ മുറിയിൽ നിന്നുകൊണ്ട് പൂമുഖത്തെ സംഭാഷണം ശ്രവിച്ചുകൊണ്ടിരുന്ന ജിൻസിയുടെ മനസ്സിൽ വല്ലാത്തൊരു നടുക്കമുണ്ടായി. താൻ കാരണമാണ് ജയമോഹൻ ജോലി മതിയാക്കി പോയതെന്ന് അവൾക്ക് ഉറപ്പായിരുന്നു. അവൾ വല്ലാത്ത സങ്കടത്തോടെ തന്റെ മുറിയിലേയ്ക്ക് നടന്നു.

തലേദിവസം ജിൻസി കണ്ടുമടങ്ങിപ്പോയപ്പോൾ തന്നെ ജയമോഹൻ തോട്ടത്തിലെ ജോലി മതിയാക്കിപ്പോകാൻ തീരുമാനിച്ചിരുന്നു. അതിനായി അവൻ ബാഗും മറ്റും തയ്യാറാക്കിവെച്ചുകൊണ്ട് നേരം പുലരനായി കാത്തിരുന്നു. മുതലാളിയോട് കാര്യം ധരിപ്പിച്ചശേഷം ഉടൻതന്നെ കവലയിൽ നിന്ന് ബസ്സുകയറി അവൻ നാട്ടിലേയ്ക്ക് യാത്ര തിരിച്ചു.

ജിൻസിയെ പോലുള്ള സമ്പന്നയായ ഒരു പെണ്ണിന്റെ അപക്വമായ വാക്കുകൾക്ക് മുന്നിൽ, മാനസിക വിഭ്രാന്തിക്കുമുന്നിൽ രക്ഷപ്പെടാൻ ഇതല്ലാതെ മറ്റൊരുമാർഗം അവന്റെ മുന്നിലില്ലായിരുന്നു. ഈ വിവരമെങ്ങും മറ്റുള്ളവർ അറിഞ്ഞാൽ തന്നെയേ കുറ്റപ്പെടുത്തൂ... ചിലപ്പോൾ മുതലാളി തന്നെ കൊന്നുകളെഞ്ഞെന്നും വരാം. അവൻ ചിന്തിച്ചു. അല്ലെങ്കിൽ തന്നെ ഗൗരിയുടെ സ്ഥാനത്ത് മറ്റൊരാളെ തമാശയ്ക്കുപോലും സങ്കൽപ്പിക്കാൻ അവനാകുമായിരുന്നില്ല.

ബസ്സിറങ്ങി ബാഗുംതൂക്കി വീടിനുമുന്നിൽ ചെന്നെത്തുമ്പോൾ സന്ധ്യ മയങ്ങിക്കഴിഞ്ഞിരുന്നു. മഴയ്ക്കുള്ള തയ്യാറെടുപ്പിലാണ് പ്രകൃതി. തണുത്തകാറ്റ് ചുറ്റും വീശിയടിക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ഇടിമിന്നലും. വീട് ഇനിയും പൊളിച്ചുമേഞ്ഞിട്ടില്ല. ഈ മാസത്തെ ശമ്പളംകൂടി കിട്ടിയിട്ട് മേയണമെന്ന് കരുതിയിരുന്നതാണ്. ഇനിയിപ്പോൾ.

വീട്ടിലെ ചിലവ്, കടമെടുത്ത പൈസയുടെ അടവ്, പെങ്ങടേം മോളുടെം ഭാവി, അമ്മ, ഭാര്യ, മകൾ എന്തെല്ലാം കാര്യങ്ങളാണ് മുടങ്ങാൻ പോകുന്നത്. ആർക്കും അറിഞ്ഞുകൊണ്ട് ഒരു ദ്രോഹവും ചെയ്തിട്ടില്ല എന്നിട്ടും പെറ്റ അമ്മയെപ്പോലും നന്നായി നോക്കാനാവാതെ എന്തിന് ഇങ്ങനൊരു ജന്മം. ആ ഓർമ്മകൾ അവന്റെ നെഞ്ചു നീറ്റി.

വല്ലാത് ഹൃദയനൊമ്പരത്തോടെ ജയമോഹൻ വീടിന്റെ പൂമുഖത്തേയ്ക്ക് കയറി. ഭർത്താവിന്റെ വരവ് ഫോണിൽ വിളിച്ചറിയിച്ചിരുന്നതുകൊണ്ട് അവനെ കാത്തുനിന്ന ഭാര്യ പൂമുഖത്തേയ്ക്ക് ഇറങ്ങിവന്നു. അവന്റെ ബാഗ് കൈയിൽ വാങ്ങി ആ കരം കവർന്നുകൊണ്ട് അകത്തേയ്ക്ക് നടക്കുമ്പോൾ ആശ്വാസവാക്കുകൾ പോലെ അവൾ മെല്ലെ ഭർത്താവിന്റെ കാതിൽ മൊഴിഞ്ഞു.

"ഒന്നുകൊണ്ടും സങ്കടപ്പെടണ്ട. ഇതല്ലെങ്കിൽ വേറൊരു വഴി ദൈവം കാണിച്ചുതരും. ഇത്രനാളും നമ്മൾ ജീവിച്ചില്ലേ അതുപോലെ ഇനിയും ജീവിക്കും. തല്ക്കാലം അമ്മ ഒന്നും അറിയണ്ട വെറുതേ എന്തിനാ ആ മനസ്സ് വിഷമിപ്പിക്കുന്നെ. തോട്ടത്തിൽ ഇപ്പോൾ ജോലിനടക്കുന്നില്ല എന്നോ മറ്റോ പറഞ്ഞാൽ മതി."

അതെ ദൈവം എന്തെങ്കിലുമൊരു വഴി കാണിച്ചുതരും. അവൻ ഒരു ധീർഘനിശ്വാസം ഉതിർത്തുകൊണ്ട് തന്റെ പ്രിയതമയെ ചേർത്തുപിടിച്ചുകൊണ്ട് മുറിയിലേയ്ക്ക് നടന്നു.

(അവസാനിച്ചു) 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ