മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം - 9

അവളെ ആദ്യമായി കണ്ടത് ഇന്നലെ നടന്നതു പോലെ ഓർക്കുന്നു. അവസാന സെമസ്റ്ററുകളിലേക്ക് അച്ഛൻ്റെ സ്ഥലം മാറ്റം മൂലം ഒരു വിദ്യാർത്ഥിനി പ്രവേശനം നേടിയ വിവരം  ഞാനറിഞ്ഞിരുന്നു. എന്നാൽ  കണ്ടിരുന്നില്ല. ഞാൻ ആദ്യമായി കാണുമ്പോൾ റെക്കോഡ് പുസ്തകത്തിൽ അവൾ ഒരു സർക്യൂട്ട് ഡയഗ്രം വരക്കുകയായിരുന്നു. എന്നെക്കണ്ടതും അവൾ മുഖമുയർത്തി. 

എനിക്ക് പൊതുവെ പെൺകുട്ടികളോട് പരിചയപ്പെടുവാൻ മടിയുണ്ട്. സംസാരിച്ചു തുടങ്ങാൻ സങ്കോചമുണ്ട്. ഒന്നും മിണ്ടാതെ ഞാൻ നില്ക്കുമ്പോൾ അവൾ സന്തോഷപൂർവ്വം പരിചയപ്പെട്ടു. പേര് സ്മിത എസ് നായർ. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിഞ്ഞു തുടങ്ങിയപ്പോൾ വിസ്മയിച്ചു പോയി. യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറാണ് കലോത്സവ വേദികളിലെ സ്ഥിരം സമ്മാന ജേതാവാണ് നൃത്തം സംഗീതം എന്നു വേണ്ട മിക്ക  മേഖലയിലും കഴിവു തെളിയിച്ചിട്ടുണ്ട്. പിന്നെ സൗന്ദര്യം. സംസാരത്തിനു പോലും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ആകർഷണീയത. കടലൊളിപ്പിച്ച കണ്ണുകൾ  എല്ലാവരോടും കളിച്ച് ചിരിച്ച് ഏവരിലും സന്തോഷം പകരുന്ന അവളെ ഇഷ്ടപ്പെടാതിരിക്കാൻ ആർക്കും ആകുമായിരുന്നില്ല. അങ്ങിനെ ജീവിതത്തിലാദ്യമായി ഒരു പെൺകുട്ടിയോട് പ്രണയം തോന്നുകയാണ്.

അവളെ പ്രണയിക്കാതിരിക്കാൻ മാത്രം മോശക്കാരനൊന്നുമല്ല ഞാൻ. ഭവാനി ടീച്ചറുടെ മകൻ അപ്പു മര്യാദക്കാരനാണ്, അടക്കവും ഒതുക്കവുമുള്ളവനാണ് എന്നാണ് അഭിപ്രായം. പത്താം ക്ലാസ്സ് പരീക്ഷയിൽ റാങ്ക് നേടിയിരുന്നു. വലിയ സൗന്ദര്യമുണ്ടെന്ന് പറയാനാകില്ലെങ്കിലും കാണാൻ മോശമൊന്നുമില്ല. അത്യാവശ്യം കലാ പ്രവർത്തനുണ്ട്. കവിതയൊക്കെ കോളേജ് മാഗസിനിൽ അച്ചടിച്ചു വന്നിട്ടുണ്ട്. പോയ വർഷം ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു.

ഇല്ല! പരിചയപ്പെട്ടു എന്നല്ലാതെ എന്നോടവൾക്ക് പ്രത്യകിച്ച് ഒരടുപ്പം ഉള്ളതായി തോന്നിയില്ല. എല്ലാവരോടും പെരുമാറുന്ന പോലെ എന്നോടും പെരുമാറുന്നു അത്ര മാത്രം.

വിശ്വസ്തനായ സ്നേഹനിധിയായ സുഹൃത്തു വിഷ്ണു പറഞ്ഞു.

“നിന്നോട് പ്രത്യേകിച്ച് ഒരടുപ്പം തോന്നാൻ മാത്രം നിങ്ങൾ തമ്മിൽ അത്രകണ്ട് ഇടപഴകിയിട്ടില്ലല്ലോ. മാത്രമല്ല നിൻ്റെ പ്രണയം അവളോട് വെളിപ്പെടുത്തുകയും ചെയ്തിട്ടില്ല. പിന്നെങ്ങിനെ അവൾക്കു നിന്റെ വികാരം മനസിലാകും ? അതു കൊണ്ട് പ്രണയം അറിയിക്കു”.

അതു ശരിയാണെന്ന് എനിക്കും തോന്നി. വിവരം നേരിട്ടു പറയുന്നത് ചിന്തിക്കാൻ പോലും വയ്യ. പറ്റിയ അവസരത്തിനായി ഞാൻ കാത്തിരുന്നു. അങ്ങിനെ ഒരു അവസരം ഒത്തുവന്നു. അവളുടെ റെക്കോഡു പുസ്തകം വേണമെന്നു പറഞ്ഞ് വാങ്ങി. ഒരു ശനിയാഴ്ചയായിരുന്നു അത്. മനോഹരമായ കൈപ്പടയിലെഴുതിയ ലേഖനം ബുക്കിനിടയിൽ വച്ച് തിരിച്ചു നൽകി ആ ലേഖനത്തിലെ അവസാന വരി ഇതായിരുന്നു. ഒരു ക്യാമ്പസ് ജീവിതകാലത്തെ നീർക്കുമിള പോലുള്ള സ്നേഹമായി ഇതിനെ കാണരുത്. വീട്ടുകാരുടെ പരസ്പര സമ്മതത്തോടെ, പഠന ശേഷം വിവാഹം കഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഹൃദയം പെരുമ്പറ കൊട്ടിയ ഞായറാഴ്ച ദിവസം. ഏറെ ആശങ്കയോടെയാണ് അന്ന് ക്ലാസ്സിൽ ചെന്നത്. അവളെ കണ്ടു. എന്നെ ശ്രദ്ധിക്കുന്നതുപോലുമില്ല. ഇടവേള നേരം ഞാൻ ക്ലാസ്സിലിരിക്കുമ്പോൾ അവൾ മുന്നിൽ. കൈയ്യിൽ ഞാനെഴുതിയ പ്രണയലേഖനം. ഞാൻ ഇരുന്നിരുന്ന ബഞ്ചിനു മുൻവശത്തെ ഡസ്ക്കിൽ വച്ച് നിസംഗതയോടെ നടന്നു പോയി. എനിക്ക് സങ്കടം അടക്കാനായില്ല. അവളൊന്നു ദേഷ്യപ്പെട്ടിരുന്നുവെങ്കിൽ എനിക്കിത്ര സങ്കടം ഉണ്ടാകില്ലായിരുന്നു. എൻ്റെ സ്വപ്നമായിരുന്നു എൻ്റെ ജീവിതമായിരുന്നു ഞാനെന്ന വ്യക്തിയുടെ പൂർണ്ണതയായിരുന്നു അവൾ ഇത്ര നിസ്സാരമാക്കി തള്ളിക്കളഞ്ഞത്.

ഇല്ല! അവളില്ലാതെ അവളുടെ സാമീപ്യമില്ലാതെ എനിക്കു ഒരിഞ്ചു മുന്നോട്ടു പോകുവാൻ കഴിയില്ല. അവളുടെ ഒരു നോട്ടത്തിനായി ഒരു വാക്ക് സംസാരിക്കുന്നതിനായി ക്ലാസ്സ് മുറിക്കു മുന്നിലെ വരാന്തയിലും ലാബിലും ഉൻമാദിയെപ്പോലെ ഞാൻ അലഞ്ഞു. അവൾക്കാകട്ടെ എൻ്റെ സാമീപ്യം അലോസരപ്പെടുത്തുന്നതായി എനിക്കു തോന്നി. പല സന്ദർഭങ്ങളിലും എന്നെ മന:പൂർവ്വം ഒഴിവാക്കുന്ന പോലെ എനിക്കനുഭവപ്പെട്ടു. എനിക്കതു സഹിക്കാൻ കഴിഞ്ഞില്ല  പ്രണയലേഖനം നല്കിയതുകൊണ്ടായിരിക്കുമോ? അതു നല്കാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു. മനസ്സുതുറന്നു സംസാരിക്കണം എങ്കിലേ അകൽച്ചയുടെ മൂടൽമഞ്ഞ് ഉരുകിത്തെളിയുകയുള്ളൂ. വിഷ്ണുവിൻ്റെ ഉപദേശം നടപ്പിൽ വരുത്താൻ ഞാൻ അവസരം തേടി. വിരസമായ ക്ലാസ്സ് മുറികൾ അത്തരം സംഭാഷണങ്ങൾക്ക് അനുയോജ്യമല്ല എന്നു തോന്നി. അങ്ങിനെയിരിക്കെയാണ് ഒരു ടൂർ പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്. ഇതാണ് ഞാൻ കാത്തിരുന്ന മുഹൂർത്തം. ചെയ്ത അവിവേകത്തിന് അവളോട് ക്ഷമ ചോദിക്കണം. അകൽച്ച കാണിക്കരുതെന്ന് അപേക്ഷിക്കണം. പിന്നെ ഒരു പാട് മനസ്സു തുറന്ന് സംസാരിക്കണം.

ടൂറിനു പോകേണ്ടതായ തീയതി നിശ്ചയിച്ചു. ദിവസങ്ങൾ നീങ്ങുന്നില്ലെന്ന് എനിക്കു തോന്നി. ടൂറിനു പോകേണ്ട ദിവസത്തലേന്ന് ടൂറിനു പേരു കൊടുത്തവരുടെ ലിസ്റ്റ് യാദൃശ്ചികമായി കണ്ടപ്പോൾ ഞെട്ടിപ്പോയി. സ്മിതയില്ല. വല്ലാത്ത നിരാശ തോന്നി. അവളില്ലാതെ ഞാൻ പോകുന്നതെന്തിന്? ഞാനും  ടൂറിനില്ല. മനസ്സിൻ്റെ നോവും പിടച്ചിലും.. തൊണ്ട കാറുന്നു. ശരീരം ചുട്ടുപൊള്ളുന്നു. മനസ്സിൻ്റെ വിഹ്വലതകൾ ശരീരം ഏറ്റെടുക്കുകയാവാം. നെറ്റിയിൽ അമ്മ നനച്ചിട്ട തുണിച്ചീന്തൽ. അനുജത്തി അതിടക്കിടെ മാറ്റിക്കൊണ്ടിരുന്നു. കഞ്ഞി കുടിച്ചത് ശരീരം ഉൾക്കൊള്ളാനാവാതെ പുറന്തള്ളിയപ്പോൾ പൊതുവെ തെല്ലു ആശ്വാസം തോന്നി. ഇടക്കെപ്പോഴോ മയങ്ങി എഴുന്നേറ്റു. ബോധത്തിൻ്റേയും അർദ്ധ പ്രജ്ഞയുടേയും കയങ്ങളിലേക്ക് കടലാഴങ്ങളിലേക്ക് വഴുതി വീഴുന്ന മനസ്സ്. ഇടക്ക് വിഷ്ണു വിളിച്ചു. അസുഖത്തിൻ്റെ വിവരങ്ങൾ അന്വേഷിച്ചു. വയ്യ. സംസാരിക്കാൻ പോലും വയ്യ. തുടർന്നവൻ പറഞ്ഞു. അവളെ മറക്കുക. ആലോചിച്ച് സ്വയം നായാടരുത്. സ്മിത ടൂറിനു പോയിട്ടുണ്ട്. നമ്മളൊടൊപ്പമല്ല മെക്കിലെ ചാത്തനൊടൊപ്പം. മെക്കിലെ  ഒരു സുഹൃത്തു പറഞ്ഞതാണിത്! മാത്രമല്ല അവർ തമ്മിൽ കടുത്ത പ്രണയത്തിലാണ്. വിവാഹമടക്കം പരസ്പരം നിശ്ചയിച്ചുറപ്പിച്ച പ്രണയം.

ചാത്തൻ ! എനിക്കു തലചുറ്റുന്നതു പോലെ തോന്നി. വേച്ചു വീഴാതിരിക്കാൻ ഞാൻ കട്ടിൽപ്പടിയിൽ പിടിച്ചു. കറുത്ത് മെല്ലിച്ച് മുഖത്ത് ചിക്കൻപോക്സിൻ്റെ വടുക്കളുള്ള മെക്കാനിക്കിലെ ചാത്തൻ. മദ്യലഹരിയുടെ ചാത്തൻ. ഷിബു എന്നാണവൻ്റെ പേര്. ഒരു പാട് ബാക്ക് പേപ്പറുകളുടെ ഭാരവും പേറി പുക ചുറ്റിയ കണ്ണുകളോടെ കാമ്പസിൽ അലയുന്ന ചാത്തൻ. സ്വഭാവം നിമിത്തം വീട്ടുകാർ അവനെ വീട്ടിൽ നിന്നും പുറത്താക്കിയതാണ്. ഏതൊ സുഹൃത്തിൻ്റെ കാരുണ്യത്താൽ അയാൾ വാടകക്കെടുത്ത വീട്ടിൽ താമസിക്കുന്നു. ഈയിടെ    നട്ടപ്പാതിരക്ക് മദ്യലഹരിയിൽ ബഹളം വച്ചതിനാൽ പോലീസ് ഒന്നു പെരുമാറിയതാണവനെ. പരീക്ഷാ ഹാളിൽ വച്ച് ഒരു ടീച്ചറെ കോമ്പസുപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനാൽ ക്യാമ്പസിൽ നിന്നും പുറത്താക്കി. പിന്നെ പുറത്തെ രാഷ്ട്രീയക്കാരെ കൊണ്ടുവന്ന് കോളേജിൽ കയറിപ്പറ്റി. ഇതെല്ലാമാണ് ഞാനറിയുന്ന ചാത്തൻ. ഏതു കാര്യത്തിലാണ് അവർ തമ്മിൽ  ചേർച്ചയുള്ളത്. എന്നോട് ഇഷ്ടക്കുറവെങ്കിൽ വേണ്ട, എത്ര നല്ല കുട്ടികൾ ഇവിടുണ്ടല്ലോ? മദ്യത്തിന് അടിമപ്പെട്ട ചാത്തനിൽ നിന്നും നല്ല ഒരു ജീവിതം അവൾക്കു ലഭിക്കുമോ?ഷിബുവിൻ്റെ ശരിയായിട്ടുള്ള ദുഷിച്ച സ്വഭാവം അറിയാതെയായിരിക്കുമോ അവൾ ഈയൊരു പ്രണയബന്ധത്തിനു തയ്യാറായത്? ഇക്കാര്യത്തെക്കുറിച്ച് ഞാൻ അവളോട്  സംസാരിക്കാൻ ഒരുങ്ങിയാൽ തെറ്റിദ്ധരിക്കുകയേ ഉള്ളൂ. വിഷ്ണുവിനോട് ഇക്കാര്യം സംസാരിക്കാൻ ആവശ്യപ്പെടാം. വസ്തുതകൾ അവൾ മനസ്സിലാക്കുമ്പോൾ ഷിബുവുമൊത്തുള്ള പ്രണയത്തിൽ നിന്ന് പിൻവാങ്ങിയേക്കും. 

ആലോചിക്കുന്തോറും തല പെരുക്കുന്നതു പോലെ തോന്നി. എന്താണ് ചെയ്യേണ്ടതെന്നതറിയാതെ, പനിച്ചൂടിലമർന്നു എൻ്റെ ശരീരവും മനസ്സും തളർന്ന് ഞാൻ കിടക്കയിലേക്ക് കുഴഞ്ഞു.

പേരിനു മാത്രം ഇലകളുള്ള വാകമരത്തിൻ്റെ തണല്. ജട കെട്ടിയ പോലെ കെട്ടുപിണഞ്ഞ് തിടം വച്ച വേരുകൾ. തടിച്ച വേരിൽ ഞാൻ വിഷ്ണുവിനെ കാത്തിരിക്കുകയാണ്. സ്മിതയോട് സംസാരിക്കാമെന്ന് പറഞ്ഞ് രാവിലെ പോയതാണ് അവൻ.  ചിലപ്പോൾ സമയത്തിന് വേഗം പോരെന്ന് തോന്നി. ഒടുവിൽ  വിഷ്ണു വന്നു. വിഷാദം പടർന്ന മുഖം. അവൾ എല്ലാം അറിഞ്ഞു കൊണ്ടു തന്നെയാണ്. ഷിബുവിൻ്റെ കാര്യങ്ങൾ പറഞ്ഞപ്പോഴൊക്കെ അതിനെ ന്യായീകരിക്കാനാണ് അവൾ ശ്രമിക്കുന്നത്. ഒടുവിൽ ഇത്തരം കാര്യങ്ങൾ പറയാനാണെങ്കിൽ എൻ്റെയടുത്ത് വരരുതെന്ന് തീർത്തു പറഞ്ഞു.

എൻ്റെ മുഖം വലിഞ്ഞു മുറുകി. ഞാൻ ബാഗിൽ ഒരായുധം കരുതിയിരുന്നു. കാര്യങ്ങൾ അനുകൂലമല്ലെങ്കിൽ ആ വാകമരച്ചോട്ടിൽ  സ്വയം എരിഞ്ഞടങ്ങാനായിരുന്നു തീരുമാനം. വിഷ്ണു പിന്നെയും പലതും  പറഞ്ഞു കൊണ്ടിരുന്നു. പെൺകുട്ടികൾ അങ്ങനെയാണ്. ആരോടെങ്കിലും അടുപ്പമായിക്കഴിഞ്ഞാൽ അവൻ്റെ ദുർഗുണങ്ങളൊന്നും അവർക്ക് പ്രശ്നമേ അല്ല. എത്ര മോശമാണെങ്കിലും അതിനെയെല്ലാം ന്യായീകരിക്കും. മോശപ്പെട്ട കാര്യങ്ങൾ ഒരു ക്വാളിറ്റിയായിട്ടായിരിക്കും എടുക്കുക. എതിർക്കുന്തോറും ബന്ധത്തിന് ശക്തി കൂടും. എന്തിനേറെ കാമുകനുവേണ്ടി പരന്റ്സിനെ വരെ തള്ളിപ്പറയും  നീ അവളെ മറക്കൂ. കാലം നിൻ്റെ സ്നേഹത്തിൻ്റെ മൂല്യം അവൾക്ക് മനസ്സിലാക്കിക്കൊടുക്കും.

വിഷ്ണു പറയുന്നതെല്ലാം ഞാൻ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടായിരുന്നു. എൻ്റെ മനസ്സിൽ കല്ലേറുകൊണ്ടാലെന്നവണ്ണം  കടന്നൽ കൂടിളകുകയാണ്. ഷിബുവിനെ കൊല്ലണം. ഞാൻ മൂലമെങ്കിലും സ്മീതയുടെ ജീവിതം രക്ഷപ്പെടട്ടെ! ആയുധത്തിൻ്റെ പിടിയിൽ ഉള്ളങ്കെ അമർന്നതും തെല്ലിട ചിന്തിച്ചു. വിഷ്ണു പറയുന്നതസരിച്ച് ഷിബുവിനെക്കുറിച്ച് മോശമായി സംസാരിക്കുന്നതു പോലും സ്മിതക്കിഷ്ടമല്ല. എങ്കിൽ അവൻ്റെ മരണം എന്തു മാത്രം അവളെ വേദനിപ്പിക്കും. എനിക്കു പ്രതീക്ഷയില്ലെങ്കിലും ചിലപ്പോൾ അവളിടപെട്ട് അവൻ്റെ ദു:സ്വഭാവങ്ങൾ മാറ്റിയെടുക്കുമെങ്കിലോ? ഞാനാണ് പുറത്തു പോകേണ്ടവൻ  ഉൻമാദാവസ്ഥയിൽ വീട്ടുകാർക്കൊരു ദു:സ്വപ്നമായി  എനിക്കിവിടെ അലഞ്ഞു നടക്കേണ്ടി വരും. ഞാനാണ് പോകേണ്ടവൻ ഞാനാണ്...

ബാഗിൽ നിന്നും ആയുധം വേഗത്തിൽ വലിച്ചെടുത്തതോർമ്മയുണ്ട്. കൈത്തണ്ടയിൽ നിന്നും  വാകപ്പൂവിൻ്റെ നിറത്തോടെ ചീറ്റിത്തെറിക്കുന്ന ചോരച്ചാലുകൾ. വിഷ്ണുവിൻ്റെ നിലവിളി. ആരോ ഓടി വരുന്നു.

ഇമ തല്ലി മിഴിച്ചപ്പോൾ അമ്മയുണ്ട് അനുജത്തിയുണ്ട് ശങ്കരേട്ടനുണ്ട്. ചുറ്റിക്കെട്ടിയ  കൈവണ്ണയിൽ പടർന്നു പിടിക്കുന്ന നീറൽ .. കരഞ്ഞു കലങ്ങിയ അമ്മയുടെ മുഖം. അമ്മ പറയുകയാണ്.

“എന്താ കുട്ടീ  ഇത്ര, അശ്രദ്ധയോടെയാണോ ലാബിലോരോന്ന് ചെയ്യുന്നെ? ഈശ്വരാ..”

അമ്മ ഒന്നും അറിഞ്ഞിട്ടില്ല. അമ്മ അറിയരുത്‌. അമ്മയൊന്നും അറിയരുത്. ഏവരും പോയിട്ടും ഉറക്കമൊഴിച്ച്  എൻ്റെ അടുത്തിരുന്ന അമ്മ.

മുറിവുണങ്ങിയ വേളയിൽ  അമ്മ പറഞ്ഞു.

“അപ്പൂ. വരു അമ്പലത്തീ പോകാം. മനസ്സു നേരെ നിക്കട്ടെ”

മനസ്സിനും കണ്ണിനും അമൃതായ ഭഗവദ് ദർശനം. കാതുകൾക്ക് പിയൂഷമായ ഭക്തിഗാനം. കറുകയുടേയും തുളസിയുടേയും തെച്ചിപ്പൂവിൻ്റേയും ജൈവ സാന്ദ്രത വിലയിച്ച തരിക്കുന്ന പുണ്യാഹം അലയൊഴിഞ്ഞ കടലായി, ആവേഗമൊടുങ്ങി പാകപ്പെട്ട  മനസ്സ്.

മടക്കയാത്രയിൽ അമ്മ പറഞ്ഞു.

“അപ്പൂ ഇപ്പോൾ പഠിക്കല്ലേ അതിലുമാത്രം ശ്രദ്ധിക്കു. മറ്റൊന്നും ചിന്തിക്കണ്ട”.

അമ്മ പറഞ്ഞതു ശരിയാണ്. അവസാന വർഷമാണ്. എത്രയോ കമ്പനികൾ മികച്ച ഓഫറുകളുമായി വരുന്നു. ഒന്നിലും പങ്കെടുക്കാറില്ല. ഭ്രമാത്മക ചിന്തകളുടെ തിരതള്ളലിൽ അത്തരം കാര്യങ്ങളൊന്നും മനസിനെ സ്പർശിക്കാറില്ല.

ശങ്കരേട്ടൻ പറഞ്ഞതോർമ്മ വരുന്നു. ആരുടേയോ കുരുത്തം ണ്ട് അപ്പൂന് അതോണ്ട് മാത്രം രക്ഷപ്പെട്ടതാ!

അപ്പു രക്ഷപ്പെട്ടില്ല അപ്പു മരിച്ചു . ഇത് അപ്പുവിൻ്റെ പുനർജൻമമാണ്. കഴിഞ്ഞ ജൻമം അവളുടേതായിരുന്നു. അപ്പുവിന് പുനർജൻമമെടുത്തേ പറ്റൂ. ഞാനെന്ന സംജ്ഞക്കുവേണ്ടിയല്ല. അമ്മക്കു വേണ്ടി  സഹോദരിക്കു വേണ്ടി. എന്നെ സ്നേഹിക്കുന്നവർക്കു വേണ്ടി.

ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ക്യാമ്പസ്  സെലക്ഷൻ ലഭിച്ച് അവസാന പരീക്ഷയുമെഴുതി ആരേയും കണ്ടിട്ടും കാണാതെ ക്യാമ്പസിൻ്റെ പടിക്കെട്ടിറക്കുമ്പോൾ മനസ്സു പിടഞ്ഞു. ഒന്നു തിരിഞ്ഞു നോക്കി. ആരെയോ പരതി. വിട.. എനിക്കു വിട  തരിക. ചുകന്ന വാകപ്പൂക്കൾ പരവതാനി തീർത്ത. സൗഹൃദങ്ങളുടേയും പ്രണയത്തിൻ്റേയും പ്രതീക്ഷകളുടെയും മുറജപം പോലുള്ള പഠനങ്ങളുടേയും, മെഷീനിൽ നിന്നുള്ള ഇരുമ്പുഗന്ധം പ്രസരിക്കുന്ന ലാബുകളുടേയും  കലാലയം പെട്ടെന്നൊരുനാളാണ്  എൻ്റെ സ്വപ്നങ്ങളുടെ ചാവു നിലമായത്. എങ്കിലും ഈ കലാലയം എൻ്റെ ജീവൻ്റെ ഭാഗമാണ്. എനിക്ക് വിട തരിക.

തികഞ്ഞ അന്തർമുഖനായി രാവേറെ ചെല്ലുവോളം നിസ്സംഗനായി ജോലി ചെയ്യും . അതു കഴിഞ്ഞാൽ താമസസ്ഥലം എന്ന പതിവ് നടപടിയുമായി ഐ .ടി പാർക്കിൽ രണ്ടു വർഷം. അടുത്തിരുന്ന് ജോലി ചെയ്യുന്നവരെ കൂടി അറിയില്ല അറിയാൻ ശ്രമിച്ചുമില്ല.കമ്പനിയുടെ  ഒരു പ്രതിനിധിയായി ഒരു സെമിനാറിൽ പങ്കെടുക്കാൻ പോയപ്പോഴാണ് വിഷ്ണുവിനെ കണ്ടത്. കാണാത്ത മട്ടിൽ ഒഴിഞ്ഞുമാറി പോകാൻ ഒരുമ്പെടുമ്പോഴാണ് അവൻ കൈ പിടിച്ചത്.

“രവീ എന്താണിങ്ങനെ? നിന്നെക്കുറിച്ച് ആരോടു ചോദിച്ചാലും അറിയില്ലെന്നാണ് മറുപടി, നിൻ്റെ നമ്പർ പോലും ആർക്കും അറിയില്ല.”

ഞാൻ ചിരിച്ചെന്നു വരുത്തി. കാപ്പി ഊതിക്കുടിക്കുന്നതിനിടയിൽ അവൻ വിശേഷങ്ങൾ പറഞ്ഞു. ഒപ്പം പഠിച്ചവരെക്കുറിച്ച് കോളേജിലെ ശ്രദ്ധാകേന്ദ്രങ്ങളായവരെക്കുറിച്ച്, ടീച്ചർമാരെക്കുറിച്ച് കോളേജിൻ്റെ ഒരൊഴിഞ്ഞ കോണിൽ കാൻ്റീൻ നടത്തിയിരുന്ന രാമേട്ടനെക്കുറിച്ച്.

ഒപ്പം പഠിച്ചവർ മിക്കവരും പുതിയ ലാവണങ്ങളിൽ ചേക്കേറിയിരിക്കുന്നു. എന്തിനേറെ അലസഗമൻമാരായ ചില സുഹൃത്തുകൾ ചേർന്ന്  കമ്പനി തന്നെ തുടങ്ങിയിരിക്കുന്നു. ഞാൻ എല്ലാം മൂളിക്കേട്ടുകൊണ്ടിരുന്നു. പോകാൻ നേരം  പറഞ്ഞു

“സ്മിത”

ഞാൻ ശ്രദ്ധിക്കാതെ പോകാനൊരുങ്ങി. അവനെന്നെ പിടിച്ചു നിർത്തി. നീയിതു കേൾക്കണം. അവൾ അവസാന വർഷ പരീക്ഷയെഴുതിയില്ല. വീട്ടുകാരുടെ കടുത്ത എതിർപ്പ് വക വക്കാതെ ഷിബുവിനെ വിവാഹം ചെയ്തു. രഹസ്യമായി ഒരു ക്ഷേത്രത്തിൽ വച്ച് ഒരു തുളസിമാല പരസ്പരം അണിയിച്ച് ആ ചടങ്ങു തീർത്തു. ഷിബുവൊന്നിച്ച് ഒരു വാടക വീട്ടിൽ താമസം തുടങ്ങി. പിന്നീടവളെന്തോ ജോലിക്കു പോയിത്തുടങ്ങിയെന്നറിഞ്ഞു. പക്ഷേ ഷിബു അവളുടെ ജോലി സ്ഥലത്തു പോയി പ്രശ്നമുണ്ടാക്കിയെന്നൊക്കെ കേട്ടു.

മനസ്സൊന്നു തേങ്ങി. ഞാൻ പറഞ്ഞു.

“അരുത്  മതി.. എനിക്കിതൊന്നും കേൾക്കാൻ ആവില്ല. ഞാൻ പോകുന്നു.”

ഞാൻ തിരിഞ്ഞു നടന്നു.  ആത്മാവിലും ഹൃദയത്തിലും  മുറിവേറ്റവനാണ് ഞാൻ പഴുപ്പ് തിടം വച്ച ആ മുറിവ് തൂർന്ന് പൊറ്റ കെട്ടിയതാണ്. അതിൽ കത്തി താഴ്ത്താൻ ആവില്ല. ഒന്നുമോർക്കണ്ട ഒന്നുമറിയണ്ട. ആരും ഒന്നും ഓർമ്മപ്പെടുത്താത്തിടം തേടണം.

ആയിടക്ക് ദീർഘമായ ഒരു പ്രെജക്ടിൻ്റെ ഭാഗമായി വിദേശത്തു പോകാൻ  താത്പര്യപ്പെടുന്നവരെ തേടുന്നതായി അറിഞ്ഞു. ക്ലയിൻ്റുമായി നിരന്തരം ബന്ധപ്പെടേണ്ട നീണ്ട വർഷങ്ങളുടെ പ്രെജക്ട്. ഒരു വേള ഒരു മടങ്ങിവരവ് അസാധ്യം. വേരടക്കം സ്ഥിരമായ ഒരു പറിച്ചു മാറ്റൽ. പിന്നെ ഒന്നു മാലോചിച്ചില്ല.

തുടരും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ