പൂങ്കാവനം
ജാതി,പൂമരം,അരയാല്,അത്തി,ആല്,ജാതിക്ക, തെങ്ങ്, കവുങ്ങ്,കരിമ്പന,കാറ്റാടി,കുറുക്കൂട്ടി, ശീമക്കൊന്ന,മഹാകണി,മരുത്,നെല്ലി മരം,കരിവീട്ടി,കണിക്കൊന്ന,കാഞ്ഞിരമരം,പറങ്ക്യാവ്,മാവ്,പ്ലാവ്,മുരിങ്ങ, തുടങ്ങി കൊറെ മരങ്ങളുള്ള സ്ഥലം, മരത്തിലേക്ക് കൊറെ കാട്ട് വള്ളിച്ചെടികൾ പടർന്ന് പന്തലിച്ച് നിൽക്കുന്നുണ്ടാവും, മരത്തിന്റെ തടീരെ മോളില് ഇത്തിൾ കണ്ണികള് കൂട് കൂട്ടീറ്റ്ണ്ടാവും.
മാൻ,കൊമ്പൻ,കാട്ട് പോത്ത്, പാമ്പ്,എലി,ഇടുമ്പ്,ആരണ, ഓന്ത്, പല്ലി, തുടങ്ങി കൊറെ ജീവികളും ആടേണ്ട്.
ഒരു ഭാഗത്ത് പൂൽമേട്ണ്ട് ആട പുൽച്ചാടികളും പൂമ്പാറ്റകളും,തുമ്പികളും, ധാരാളം ഇണ്ട്, വലിയ വലിയ മരത്തിന്റെ മോളിലെല്ലം തേനീച്ച കൂട്ണ്ട്.
ഒരു ഭാഗത്ത് ചെറിയൊരു കാട്ട് പൊയ്കയ്ണ്ട് ആട കൊറേ തവളകളും,മീനുകളും,നീർക്കോലികളും,പ്രാണികളും ഇണ്ട്.പിന്നൊരു ഭാഗത്ത് പൂന്തോട്ടമാണ്, തെച്ചി,പിച്ചി,തുളസി, മുക്കുറ്റി, ചെമ്പരത്തി,മുസാണ്ട,സൂചിപൂ,കാക്കപ്പൂ, കാട്ട്മുല്ല,കൊങ്ങിണി പൂ, കാട്ട് റോസ്,തുമ്പപൂ, ഹനുമാൻ കിരീടം,കൃഷ്ണപൂ,വിഷ്ണുക്രാന്തി,ഉഴിഞ്ഞ, കയ്യോന്നി,കറുക,കൃഷ്ണക്രാന്തി,ചെറൂള,തിരുതാളി,നിലപ്പന,പൂവാം കുറുന്തൽ,മുയൽചെവിയൻ എന്നിങ്ങനെ കൊറേ പൂച്ചെടികള്ണ്ട്. അവിട തേൻകുരുവികള്ണ്ടാവും. മറ്റൊരു ഭാഗത്ത് കൂർക്ക ചപ്പ്,ആടലോടകം, കുറുന്തോട്ടി, ആര്യ വേപ്പ്,നിലവേപ്പ്,ശതാവരി,കറിവേപ്പ്,കാട്ട് മഞ്ഞള്,കൂവ തൊടങ്ങി ഔഷധസസ്യങ്ങളൂണ്ട്. ആട തേനീച്ചകള് തേൻ ശേഖരിക്ക്ന്നുണ്ടാവും.
പരുന്തിൻ പീലീല് നോക്കീറ്റ് കുമ്മുറൂം സംഘവും കാര്യങ്ങളെല്ലം മനസിലാക്കി.പുൽമേടിലെ കൂടീറ്റ് പൂങ്കാവനത്തിലേക്ക് കടന്നു. ഇരുൾ വരയൻ തവിടൻ പൂമ്പാറ്റയെ അവര് കണ്ടു. അവര് സന്തോഷത്തോടെ അവൾക്കരികിലേക്ക് പോയി.
"തവിടൻ പൂമ്പാറ്റെ.....തവിടൻ പൂമ്പാറ്റെ..... നാട്ടില് കൊറെ വളർത്ത് പൂക്കള്ണ്ടല്ലൊ.... നിങ്ങക്ക് ആട്ത്തേക്ക് വന്നൂടെ.....?"
ഇരുൾ വരയൻ തവിടൻ പൂമ്പാറ്റ മയത്തിലൊന്ന് ചിരിച്ചിറ്റ് പറഞ്ഞു.
"ഞങ്ങളെ ഇപ്പൊ പൂന്തേൻ നുണയാറില്ല, പഴങ്ങളിലെ ചാറ് സത്താണ് കുടിക്കല്."
പിന്നെ കൊറച്ച് ശങ്കയോടെ ചോദിച്ചു.
"നിങ്ങളെ ആരാണ് ഇങ്ങോട്ട് കടത്തി വ്ട്ടത്, പട്ടാളശലഭങ്ങള് കാണണ്ട, വേഗം ഈട്ന്ന് പോയ്ക്കൊ..."
തവിടൻ ശലഭം മുന്നറിയിപ്പ് നൽകി.കുമ്മുറൂനും കൂട്ടുകാർക്കും സങ്കടായി. അത് കണ്ടപ്പൊ തവിടന്റെ മനസലിഞ്ഞു.അത് പറഞ്ഞു.
"പൊന്നാരശലഭം ദാ ആ കാണ്ന്ന കൊങ്ങിണി പൂവിലിര്ന്ന് തേൻ കുടിക്ക്ന്നുണ്ട്.ഓനോട് ചോയ്ച്ചോക്ക് ചെലപ്പൊ വരും."
അവര് പൊന്നാരശലഭത്തിന്റെ അടുത്തേക്ക് പോയി.