ഭാഗം - 9
അഗളിയിലെ മാത്രമല്ല അട്ടപ്പാടിയിലെ മുഴുവൻ ആളുകളും ഹരിഹരസുതനെ കണ്ടു തൊഴാനും ഉത്സവത്തിൽ പങ്കുകൊള്ളാനുംഅയ്യപ്പക്ഷേത്രത്തിലെത്തിച്ചേരുന്ന ദിനങ്ങളാണ് അയ്യപ്പൻ വിളക്കുത്സവത്തോടനുബന്ധിച്ചുള്ളവ.
രാവിലെ അഭിഷേകസമയത്ത് വാദ്യഘോഷങ്ങളുടെയും ശംഖധ്വനിയുടെയും അകമ്പടിയോടെ ഭഗവാനെ തൊഴാൻ കഴിയുന്നത് ജന്മാന്തര സുകൃതം തന്നെ.
മണ്ഡലവ്രത കാലത്തു തന്നെ അയ്യപ്പൻ ഇവിടെയുള്ളവർക്ക് എത്ര മാത്രം ആരാധ്യനാണ് എന്ന് മനസ്സിലാക്കാനാവും.
ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഉത്സവ ദിനങ്ങളിൽ നിത്യേന അന്നദാനവും പതിവാണ്. ഏറെപ്പേർക്ക് സൗകര്യത്തോടെയിരുന്ന് ഭക്ഷണം കഴിക്കാൻ ക്ഷേത്രഭാരവാഹികൾ നടത്തിയ ശ്രമത്തെ അഭിനന്ദിക്കാതെ വയ്യ. ഭക്ഷണം കഴിക്കാനെത്തുന്ന ആരും തന്നെ നിരാശരാവാറില്ല എന്നതും യാഥാർത്ഥ്യം. പരിസര പ്രദേശത്തുള്ളവരും മറ്റു ഭക്തരും നൂറുകണക്കിന് കച്ചവടക്കാരും വിഭവസമൃദ്ധമായ സദ്യ കഴിച്ച് വിശപ്പു മാറ്റുന്നതും പരംപൊരുളിൻ്റെ മായ തന്നെയെന്നു തോന്നും.എത്ര വൈദഗ്ദ്ധ്യ പൂർണമായാണ് എല്ലാ കാര്യങ്ങളും ഏറെ അച്ചടക്കത്തോടെ സംവിധാനം ചെയ്യുന്നത് എന്ന് അതിശയത്തോടെയല്ലാതെ ഓർക്കാനാവില്ല.
കെട്ടിഉയർത്തിഅലങ്കരിച്ച വേദിയിൽ രാത്രി കലാപരിപാടികളുണ്ടാകും. വരുന്നവർ കൊണ്ടുവരുന്ന വിരിപ്പോ പായയോ ഇട്ട് സന്തോഷപൂർവ്വം അവയെല്ലാം ആസ്വദിക്കുന്നുമുണ്ടാകും.ഓരോരോ ദിനങ്ങളിൽ പല വിധ കലാപ്രകടനങ്ങളാണ് അരങ്ങേറുന്നത്.
ഉത്സവത്തിന് പോകുമ്പോഴും തിരിച്ചു വരുമ്പോഴും നമുക്ക് പ്രത്യേകിച്ച് ആയാസപ്പെടേണ്ടതില്ല. ചുമ്മാ തങ്ങ് നിന്നു കൊടുത്താൽ തൽസ്ഥാനത്ത് യാന്ത്രികമായെത്തിക്കോളും.
പരിഷ്കാരികളെന്നവകാശപ്പെടുന്നവർ ഉണ്ടാക്കിത്തീർക്കുന്ന അപകടങ്ങളേതുമില്ലെന്നത് പ്രത്യേകം പറയേണ്ടതു തന്നെയാണ്.
കളങ്കമേതുമില്ലാത്ത പ്രകൃതിയുടെ മക്കൾ ആരെയും ദ്രോഹിക്കാനിഷ്ടപ്പെടാത്തവരാണ്. അവരെ അങ്ങോട്ടു ചെന്ന് ആരും ശല്യപ്പെടുത്താതിരുന്നാൽ മതി. കടിക്കാത്തതിനെ പിടിച്ചു കടിക്കാൻ മനുഷ്യർക്ക് പ്രത്യേക താല്പര്യമാണല്ലോ. അതു തന്നെയല്ലേ ഈയിടെ വാർത്താപ്രാധാന്യം നേടിയ വസ്തുതകളിൽ നാം കണ്ടും കേട്ടും അറിഞ്ഞതും.
'ധർമോ രക്ഷതി രക്ഷിതാ ' എന്നു പറയുന്നതുപോലെ
പ്രകൃതിയെ സ്നേഹിക്കുന്നവരെ പ്രകൃതി തന്നെ രക്ഷിക്കട്ടെ എന്നു പ്രാർത്ഥിക്കാം.
തുടരും ...