ഭാഗം - 6
വല്ലാത്തൊരു ഊർജപ്രവാഹം തന്നെയാണ് മല്ലീശ്വര ക്ഷേത്ര പരിസരത്ത് അനുഭവപ്പെട്ടത്.
ഗുരുവായൂർ പോകുമ്പോൾ കുറെ യകലെ നിന്നേ അമ്പാടി ക്കണ്ണൻ നമ്മെ വരവേൽക്കുന്നതുപോലൊരു അനുഭവമുണ്ടല്ലോ. അതുപോലെ നവോന്മേഷവും ഭക്തിയും മനസ്സിൽ നിറഞ്ഞൊഴുകിയതായി അനുഭവപ്പെട്ടു.
പ്രവേശന കവാടത്തിൽ ഇരുവശങ്ങളിലുമായി പൂജാ ദ്രവ്യങ്ങളുമായി ഏതാനും സ്ത്രീകൾ .എല്ലാവരും ഞങ്ങളെ അവരവർക്കടുത്തേക്കു വിളിക്കുന്നു. എന്തു ചെയ്യും..? ആരിൽ നിന്നും വാങ്ങും? ഒരാളിൽ നിന്നും വാങ്ങിയാൽ മറ്റുള്ളവർക്കു വിഷമമാവില്ലേ.. ഞങ്ങൾ രണ്ടു പേരും ധർമസങ്കടത്തിലായി.
ഒടുവിൽ വയസ്സായ ഒരമ്മയിൽ നിന്ന് ഞാനും കാലുവെയ്യാതായ ഒരു സ്ത്രീയിൽ നിന്ന് കൂട്ടുകാരിയും വാങ്ങാൻ തീരുമാനിച്ചു.
വഴിപാട് കൗണ്ടറിൽ പോയപ്പോൾ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു തന്നു. ജലധാരയുണ്ട് .. അല്പം വൈകും...
വളരെ നല്ല കാര്യം.. ഞങ്ങൾക്കൊട്ടുമേ ധൃതിയില്ല. സമയമങ്ങനെ നീണ്ടു കിടക്കയല്ലേ മുന്നിൽ.
ശ്രീ കോവിലിൽ തൊഴുത് ഒരു ഉപദേവതാപ്രതിഷ്ഠയുളളിടത്തേക്ക് പോയി. അവിടെ ഒരു സ്ത്രീ നിന്നിരുന്നു.
''നന്നായി പ്രാർത്ഥിച്ചോളൂ മോളേ.... അമ്മ എല്ലാ വിഷമങ്ങളും മാറ്റിത്തരും ട്ട്വോ " എന്ന് എനിക്കു മുന്നേ അവിടെയെത്തിയ കൂട്ടുകാരിയോട് അവർ പറഞ്ഞത്രെ.ഭക്തി മൂത്ത് അവൾക്ക് വട്ടായതാണോ! എനിക്കന്നേരം അങ്ങനെയാണ് തോന്നിയത്.'ദേവീ പൊറുക്കണേ... മറ്റൊരാളുടെ ഭക്തി വിശ്വാസത്തെ സംശയിക്കാനെനിക്കെന്തു യോഗ്യത 'യെന്ന തിരിച്ചറിവ് ക്ഷണനേരം കൊണ്ട് മനസ്സിൽ തെളിഞ്ഞു. അജ്ഞാന ചിന്തയിൽ നിന്നുണർന്ന ആ സന്ദേഹത്തെ അപ്പോഴേ ഉപേക്ഷിച്ചു.
പിന്നീട് കുറച്ചുയരമുള്ള ഒരു തറയിൽ ഞങ്ങൾ കയറിയിരുന്നു. അന്നേരം ഞങ്ങൾ രണ്ടു പേരും ഒന്നുമേ സംസാരിച്ചില്ല. സംസാര പ്രിയയായ എൻ്റെ കൂട്ടുകാരിയും ഞാനും പരിസര ഭംഗിയും പ്രശാന്തതയും അനുഭവിച്ചങ്ങനെ എത്ര നേരമിരുന്നെന്നറിയില്ല .മരച്ചില്ലകളെയും ദലമർമരങ്ങളേയും തഴുകിത്തലോടിക്കൊണ്ട് ഇടക്കിടെ മന്ദസമീരണൻ അവിടെ ഒഴുകി നടന്നിരുന്നു.
പറഞ്ഞു മനസ്സിലാക്കാൻ കഴിയാത്ത ചിലതുണ്ടല്ലോ.
ഭാഷ അപൂർണമെന്നു ബോധ്യപ്പെടുന്ന ചില സന്ദർഭങ്ങൾ .. അതെ.. ആ നിമിഷങ്ങളിൽ മനസ്സിനും ശരീരത്തിനും അനുഭവപ്പെട്ട സ്വാസ്ഥ്യം അത്തരമൊന്നായിരുന്നു.
ഇത്തരമൊരനുഭവം ഈ ജീവിതത്തിൽ ഏഴയായ അടിയനു നൽകിയല്ലോ ജഗദീശ്വരാ.. അങ്ങയുടെ തൃപ്പാദങ്ങളിൽ സാഷ്ടാംഗ പ്രണാമം!
പന്ത്രണ്ടു മണിയോടെ ജലധാര തുടങ്ങി. അമ്പലമണിയുടെ മധുര നാദം മുഴങ്ങി.ഗോത്ര വിഭാഗത്തിൽപ്പെട്ട വ്യക്തി തന്നെയാണിവിടെ പൂജാരി .നിഷക്കളങ്കമാർന്ന ആ ഭക്തി തന്നെയായിരിക്കും ഭഗവാനിഷ്ടപ്പെടുക .കളങ്കമേതുമില്ലാത്ത മനസ്സിനുടമകളായവരെ ആർക്കാണിഷ്ടപ്പെടാത്തത്!
നിറകുടത്തിൽ ജലമെടുത്ത് ധാര തുടങ്ങി.ഭസ്മ ചന്ദനങ്ങളെക്കൊണ്ട് അണിയിക്കുകയും വീണ്ടും ജലധാരയും. അമ്മ കുഞ്ഞിനെ അണിയിച്ചൊരുക്കുന്ന പരിപാവനമായ ഒരു വാത്സല്യധാര തന്നെയവിടം നിറഞ്ഞൊഴുകുന്നതായി തോന്നി. ... മനസ്സിലെ എന്താ ഗ്രവും സാധിപ്പിച്ചു തരുമത്രെ ക്ഷിപ്രപ്രസാദിയായമല്ലീശ്വരൻ .
മഹാദേവനോട് ഒന്നും പ്രാർത്ഥിക്കാനാവാതെ നിറഞ്ഞ ഭക്തിയോടെ എത്ര നേരം നിർന്നിമേഷയായി നിന്നുവെന്നറിയില്ല.
അല്ലെങ്കിൽത്തന്നെ അഭീഷ്ട വരദായകനായ ഭഗവാനോട് എന്തു പ്രാർത്ഥിക്കാനാണ് ! നമുക്കു നന്മയെന്തെന്നറിഞ്ഞ് ജഗദീശ്വരൻ ഹിതം വരുത്തുമെന്ന വിശ്വാസമുള്ളപ്പോൾ പ്രത്യേകമായി എന്താണർത്ഥിക്കാനാവുക!
മനസ്സുനിറയെ തൊഴുത് തീർത്ഥവും പ്രസാദവും വാങ്ങി തിരിച്ചുപോരാൻ നേരം വീണ്ടും നേരത്തെ കണ്ട സ്ത്രീ പ്രത്യക്ഷപ്പെട്ടതെന്ന പോലെ മുന്നിൽ !' നന്നായി വരും മക്കളെ ' എന്നു പറഞ്ഞ് അനുഗ്രഹിച്ചു കൊണ്ടവർ കൈയുയർത്തി. ദേവിയുടെ പ്രതിരൂപം തന്നെയോ..! മനസ്സിൽ ആശങ്കയും ആനന്ദവും അലയടിക്കെ, ' മിസ്സെ... ഭഗവതി തന്നെ മുന്നിലെത്തിയ പോലെ തോന്ന്വാണ് ...'
അതെ ... അതു തന്നെയാണ് എൻ്റെ മനസ്സും അന്നേരം മന്ത്രിച്ചത്.