ഭാഗം - 13
മണ്ണാർക്കാടു നിന്ന് അഗളിയിലേയ്ക്കുള്ള യാത്രകൾ ഓരോന്നും ഏറെ ആസ്വദിച്ചിരുന്നു. അതിരാവിലെയാണ് ഈ യാത്രയെങ്കിൽ അനുഭവമേറെ വർണനാതീതവും അതീവ ഹൃദ്യവുമാണ് എന്നു പറയാതെ വയ്യ.
ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചതിനു ശേഷം ചുരം കയറാൻ തുടങ്ങും. ഇരുവശങ്ങളിലുമുള്ള പ്രകൃതിസൗന്ദര്യം ഏറെ നയനാനന്ദകരം തന്നെ. ഏതോ മുജ്ജന്മസുകൃതം കൊണ്ടാണ് ഇത്രയും നല്ല കാഴ്ചകൾ കണ്ട് കുളിർ കാറ്റുമേറ്റ് യാത്രചെയ്യാൻ കഴിയുന്നത് എന്നു പലപ്പോഴും തോന്നാറുണ്ട്. ശരീരത്തെയും മനസ്സിനെയും കുളിരണിയിക്കുന്ന ഇളം കാറ്റുമേറ്റ് ബസ്സിൻ്റെ സൈഡ് സീറ്റിലിരുന്ന് തെളിഞ്ഞ മനസ്സോടെ പ്രകൃതീശ്വരിയൊരുക്കുന്ന മനോഹര കാഴ്ചകൾ എത്ര കണ്ടാലാണ് മതി വരുന്നത്!
നാനാ തരം വൃക്ഷങ്ങളും ചെടികളും ഇപ്പോഴടർന്നു വീഴും എന്ന മട്ടിലുള്ള പാറക്കൂട്ടങ്ങളും ഇടിയാനൊരുങ്ങുന്ന പാതയോരത്തെ മണ്ണടരിനെ വേരുകളാൽ മുറുകെപ്പിടിക്കുന്ന മരങ്ങളും.. അങ്ങനെയങ്ങനെ..!
മിക്കവാറും കുട്ടികളും മുതിർന്നവരുമായ വാനരക്കൂട്ടങ്ങളും കുടുംബസമേതം സമ്മേളിച്ചിരിക്കുന്ന കാഴ്ച കളും കാണാം.
മഴക്കാലത്താണ് ഏറെ രസകരമായിത്തോന്നുക. മലകളിൽ നിന്നും തെളിനീരൊഴുക്കുകൾ വെള്ളിയുരുക്കിയൊഴിച്ച തു പോലെയങ്ങനെ കളകളശബ്ദമുണ്ടാക്കി ഒഴുകിയിറങ്ങുന്നത് മധുരമായൊരനുഭൂതിയേകുന്നു.
മല്ലീശ്വരൻമുടി ഏറെ ദൂരെ നിന്നേ കണ്ടു തുടങ്ങും.ഓരോ സ്ഥലത്തു നിന്നും നോക്കുമ്പോൾ ഓരോരോ ആകൃതിയാർന്ന തു പോലെയാണനുഭവപ്പെടുക.
മല്ലീശ്വരൻ കാവൽ നിൽക്കുന്ന അട്ടപ്പാടിയിലേക്ക് ഭക്തി സാന്ദ്രമായ മനസ്സോടുകൂടിയാണ് യാത്ര ചെയ്തിരുന്നത്.ആ വിശ്വാസം കൊണ്ടു തന്നെയാം ഇങ്ങോട്ടുള്ള യാത്ര എന്നും സുഗമവും സുഖകരവുമായിരുന്നത്.
തുടരും ...