ഭാഗം - 12
ഏതാണ്ട് പത്തു മാസത്തോളം മാത്രമാണ് അട്ടപ്പാടിയുമായുള്ള പരിചയമെങ്കിലും ജീവിതം മുഴുവനും ഓർമ്മിക്കാനുള്ള അനുഭവങ്ങളുമായാണ് ഏപ്രിൽ ഒന്നാം തീയതി മടങ്ങിയത്.
പല തരം അനുഭവങ്ങൾ ആണെങ്കിലും ഓരോന്നുമിപ്പോഴും ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു. മനസ്സു കുളിർക്കെ സന്തോഷിപ്പിച്ചവ, ഏറെ ചാരിതാർത്ഥ്യം നൽകിയവ ഏറെ നൊമ്പരപ്പെടുത്തിയവ എന്നിങ്ങനെ ഓരോ അനുഭവങ്ങൾ .
ചിലത് പാoങ്ങളായിരുന്നുവെന്ന് പറയാതെ വയ്യ. എഴുതാൻ തുടങ്ങുമ്പോഴേ 'അഹമഹമികാദിയാ ' ( ഞാനാദ്യം ഞാനാദ്യം ) എന്നു തിരക്കുകൂട്ടുകയാണോ രോന്നും. എല്ലാമെല്ലാം എഴുതുന്നുണ്ട് എന്ന് സമാശ്വസിപ്പിച്ച് ശാന്തരാക്കിയിരിക്കയാണ്.പല 'ടൈപ്പ് 'മനുഷ്യരെയും കാണാൻ കഴിഞ്ഞു എന്നതാണ് സത്യം ..
അതെല്ലാം പോകട്ടെ...
കാര്യത്തിലേക്ക് പ്രവേശിക്കാം. പൂർവ്വാപര ബന്ധം (ആദ്യം നടന്നത് ആദ്യം, പിന്നീടുള്ള വശേഷം എന്ന ക്രമം) ദീക്ഷിക്കാതെയാണ് കാര്യങ്ങൾ വിവരിച്ചിട്ടുള്ളത്. സംസ്കൃത ഭാഷയോട് ഏറെ ഇഷ്ടമുള്ളതുകൊണ്ടുതന്നെ കൂടുതലായി അത്തരം പദങ്ങൾ കടന്നു വരുന്നുണ്ട്. മനഃപൂർവ്വം എഴുതുന്നതല്ല എന്നതുകൊണ്ടുതന്നെ തികച്ചും അകൃത്രിമമാണ് എന്നതാണ് വാസ്തവം.
ഓർമയിൽ തെളിവാർന്നു നിൽക്കുന്ന ഒരവസരത്തെക്കുറിച്ചാണെഴുതുന്നത്. മായാ മാധവനായ അമ്പാടി ക്കണ്ണൻ്റെ ജന്മദിനം അഷ്ടമിരോഹിണിയായി ആഘോഷിച്ചതിൽ പങ്കുചേരാൻ കഴിഞ്ഞു. മണ്ണാർക്കാടു നിന്നും ആനക്കട്ടി ബസ്സിൽ കയറിയുള്ള യാത്രയിൽ അഗളി എത്തുന്നതിനു മുമ്പ് ഗൂളിക്കടവ് എന്ന സ്റ്റോപ്പുണ്ട്. ബസ്സിറങ്ങി വലതു വശത്തേക്കുള്ള റോഡിലൂടെ ഏതാനും അടി നടന്നാൽ ഇടതു വശത്തായി ഒരു ഗണപതി ക്ഷേത്രമുണ്ട്. ഒരു കുഞ്ഞമ്പലമാണെങ്കിലും ഏറെ ചൈതന്യവും ശാന്തവുമാണവിടം.പ്രശാന്ത രമണീയമായ അന്തരീക്ഷം.
അവിടെ നിന്നാണ് അന്നേ ദിവസം ശോഭായാത്ര ആരംഭിക്കുന്നത്. കുഞ്ഞുകുഞ്ഞു ശ്രീകൃഷ്ണൻമാരും രാധികമാരും അട്ടപ്പാടിയെ അമ്പാടി തന്നെയാക്കി മാറ്റുന്ന സുദിനം. ഹരേ രാമ ഹരേ കൃഷ്ണനാമജപങ്ങളോടെ അഗളി അയ്യപ്പക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിൽ ചെറിയൊരു മഴച്ചാറ്റലുമുണ്ടായി. ഭക്തജനങ്ങളോടും കുഞ്ഞുങ്ങളോടുമൊപ്പമുള്ള ആ നടത്തം ഏറെ ഹൃദ്യമായ ഒരനുഭവം തന്നെയായിരുന്നു. ഭക്തി സാന്ദ്രമായ ആ അന്തരീക്ഷം മിഴിവുറ്റൊരോർമയായി എന്നുമുണ്ടാകും മനസ്സിൽ.എത്ര വേഗത്തിലാണ് ദിനരാത്രങ്ങൾ കടന്നു പോയത് എന്ന് ഓർക്കുമ്പോൾ അതിശയപ്പെടുകയാണ് മനസ്സ്.
തുടരും ...