ഭാഗം - 2
അഗളിയിൽ ഞങ്ങൾ രണ്ടു പേരാണ് ഒരു വീടിനു മുകൾനിലയിലെ വീട്ടിൽ താമസിച്ചിരുന്നത്.
വിശ്വശാന്തിയിലെ പ്രോജക്റ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന കുട്ടിയുമായി പെട്ടെന്നു തന്നെ കൂട്ടായി .. എൻ്റെ മോളെ വിട്ടു നിൽക്കുന്നതിൻ്റെ കുറവ് അനുഭവപ്പെട്ടതേയില്ല. പുറത്തെ സിറ്റൗട്ടിലിരുന്ന് അത്താഴത്തിനിടയിൽ അവൾ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഞാനൊരു വിനീത ശ്രോതാവാകും. ആളുകളുടെ മനസ്സറിയാൻ പ്രത്യേകിച്ച് കഴിവുള്ള ആളാണ് എന്നതുകൊണ്ടുതന്നെ സത്യസന്ധമായി അവളുടെ ഓരോരുത്തരേയും കുറിച്ചുള്ള വിലയിരുത്തൽ.
അട്ടപ്പാടിയിലെത്തി രണ്ടു വർഷത്തോളമേ ആയുള്ളൂവെങ്കിലും അവിടെയുള്ളവരുടെ ജീവിതരീതിയും പ്രത്യേകതകളും സ്ഥല പരിചയവുമെല്ലാം അവൾക്ക് നല്ലതുപോലെത്തന്നെ അറിയാമായിരുന്നു.
വീട്ടിൽ പോകാത്ത ദിവസങ്ങളിൽ എങ്ങോട്ടെങ്കിലും യാത്ര പോയാലോ എന്നു പറഞ്ഞപ്പോഴാണ് മല്ലീശ്വരൻ കോവിലിനെക്കുറിച്ചവൾ പറഞ്ഞത്.
മണ്ണാർക്കാട്ടു നിന്നും അട്ടപ്പാടിയിലേയ്ക്കുള്ള ആദ്യ യാത്രയിൽത്തന്നെ ഈ ക്ഷേത്രം മനസ്സിൽ വല്ലാതെയങ്ങ് പതിഞ്ഞിരുന്നു എന്നതും യാദൃശ്ചികമാവാം.
അങ്ങനെ ഈ ഞായറാഴ്ച, അടുത്ത ഞായറാഴ്ച എന്നിങ്ങനെ പല ദിനങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു.
ഇങ്ങനെ പോയാൽ ശരിയാവില്ലെന്നും നാളെ നമ്മൾ പോയിരിക്കുമെന്നുമെന്നും മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവർത്തിച്ച് മഹാദേവൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു കൊണ്ട് ആ ശനിയാഴ്ച ഞങ്ങൾ
സുഖസുഷുപ്തിയിലേക്ക് അലിഞ്ഞു ചേർന്നു.
ലോട്ടറിക്കച്ചവടക്കാർ പറയുന്നതുപോലെ 'നാളെയാണ് നാളെയാണ് ആ സുദിനം' എന്നായിരുന്നു ഞങ്ങളുടെ മനസ്സിൽ.
തുടരും...