മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം - 5

ഏതാണ്ട് എട്ടു മണിയോടെ ഞങ്ങൾ ചെമ്മണ്ണൂർ മല്ലീശ്വരൻ കോവിലിനു മുന്നിൽ ബസ്സിറങ്ങി.
ഏതാനും വാരകൾക്കപ്പുറമായി ഭവാനിപ്പുഴ മനോഹരിയായി ലാസ്യ വിലാസവതിയായങ്ങനെ ഒഴുകുന്നു .അല്പനേരമങ്ങനെ ആ മനോഹരക്കാഴ്ച കണ്ട് മതി മറന്നു നില്ക്കവെ എൻ്റെ മനോഗതം മനസ്സിലാക്കിയാവണം ''നമുക്ക് പുഴയിൽ പോയാലോ മിസ്സേ " എന്നൊരു കിളിനാദം .
കേട്ടതു പാതി കേൾക്കാത്ത പാതി പുഴയെ ലക്ഷ്യമാക്കി ആദ്യം കുതിച്ചത് ഞാൻ തന്നെ.ഈ സ്ഥലം തീർത്തും പരിചയമുള്ളതുപോലെ തോന്നി.ജന്മാന്തരങ്ങളിലെപ്പോഴോ ഇവിടെക്കു വന്നു കാണും." രഹസ്യ മാർക്കറിയാവൂ'' എന്നാണല്ലോ കവിവചനം.
" മിസ്സേ ...നിൽക്കൂ... പുഴയിലാഴം കാണും.. നല്ല ഒഴുക്കുമുണ്ടാവും'' എന്നെല്ലാം വിളിച്ചു കൊണ്ട് ഓടിക്കിതച്ച് കൂട്ടുകാരിയുണ്ട് പിറകെ ..
ആരോട് പറയാൻ... ആരു കേൾക്കാൻ ... ഭവാനി എന്നെ സ്നേഹപൂർവം അരികിലേക്ക് വിളിക്കുന്നത് അവൾക്കറിയില്ലല്ലോ ..
"വേഗം വായോ.. " എന്നു പറഞ്ഞ് ഞാൻ പോകുന്നതു കണ്ടാൽ എന്തോ വിലപ്പെട്ടത്  എനിക്കായി തരാൻ ആരോ വിളിക്കുമ്പോൾ ഓടുന്നതു പോലെയാണെന്ന് തോന്നാതിരുന്നില്ല.
പുഴയിൽ ഇറങ്ങി നിന്ന് കൈക്കുമ്പിളിൽ ജലമെടുത്ത് പുണ്യതീർത്ഥമവാഹിക്കാനുള്ള മന്ത്രം ജപിച്ചു.

"ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമ്മദേസിന്ധു കാവേരി
തീർത്ഥേfസ്മിൻ സന്നിധിം കുരു''
എന്നിങ്ങനെ സപ്ത തീർത്ഥങ്ങളേയും മന്ത്രജപത്താൽ ആവാഹിക്കുന്നതായി സങ്കല്പിച്ച് കൈക്കുടന്നയിൽ കോരിയെടുത്ത ജലം നെറുകയിൽ കുടഞ്ഞു.നാരായണീയത്തിൽ 
മേല്പത്തൂർ പാടിയതിൽ നിന്നും അല്പം മാറ്റം വരുത്തി " ഹന്ത! ഭാഗൃം മദീയം '' എന്നാണ് അന്നേരം മനസ്സിൽ തോന്നിയത്.
ഭവാനി എന്നാൽ ശ്രീപാർവതീദേവി തന്നെ. പാതിമെയ് പ്രിയതമയ്ക്കായ് നൽകിയ (അർദ്ധനാരീശ്വര സങ്കല്പം ) മഹാദേവൻ്റെ തൃ തന്നെ ഉദാത്ത പ്രണയം.
'അദ്യ പ്രഭൃത്യവനതാംഗിത വാസ്മിദാസ:

ക്രീത സ്തപോഭിരിതി വാദിനി ചന്ദ്രമൗലോ
അഹ്യായ സാനിയമജംക്ലമ മുത്സസർജ
ക്ലേശ ഫലേന ഹി  പുനർ നവതാം വിദത്തേ''

എന്നാണല്ലോ കുമാര സംഭവത്തിൽ മഹാകവി കാളിദാസൻ്റെ വരികളിലുള്ളത്.

"അല്ലയോ സുന്ദരി, ഇന്നു മുതൽ ഘോര തപസ്സിനാൽ നീ നേടിയെടുത്ത നിൻ്റെ  ദാസനാണ് ഞാൻ."
ഇതു കേട്ട ദേവി താനനുഭവിച്ച തപക്ലേശങ്ങളെയെല്ലാം മറന്നു. ഫലം ലഭിക്കുമ്പോൾ അതു നേടാനായനുഭവിച്ച കഷ്ടതകളേവരും വിസ്മരിക്കാറുണ്ടല്ലോ..
കാളിദാസ കവിതയിൽ ലയിച്ച് സ്വയം മറന്നു വിഷയത്തിൽ നിന്നും വ്യതിചലിച്ചുവോ!
തിരിച്ചെത്താം വീണ്ടും.


ഭവാനി നദിയിൽ കുഞ്ഞോളങ്ങൾ തീർത്ത് നനുത്ത കാറ്റ് അപ്പോഴും വീശുന്നുണ്ടായിരുന്നു.
"ചക്കിക്കൊത്ത ചങ്കരൻ " എന്നു പറഞ്ഞതുപോലെ കൂട്ടുകാരിയും നദിയിലിറങ്ങി വെള്ളം കൈക്കുമ്പിളിൽ കോരിയും തൊട്ടു തലോടിയും രസിക്കയായിരുന്നു.
എത്ര നേരം അങ്ങനെ കൊച്ചുകുട്ടികളെ പോലെ പരസ്പരം വെള്ളം കുടഞ്ഞും വീശിയും തെറിപ്പിച്ചും കളിച്ചു രസിച്ചു എന്നറിയില്ല. പരിസരം മറന്ന് പ്രകൃതിയുമായി  ലയിച്ച് ഒത്തിരി നേരം.

പത്തരയോടെ ഞങ്ങൾ കോവിലിൽ തിരിച്ചെത്തി.

തുടരും ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ