തികച്ചും യാദൃശ്ചികമായാണ് അട്ടപ്പാടിയിലെ വിദ്യാലയത്തിൽ അധ്യാപികയായെത്തുന്നത്. കാപട്യമേതുമില്ലാത്ത തദ്ദേശവാസികളെ കാണുമ്പോൾത്തന്നെ നമുക്ക് സമാധാനം തോന്നും. അവരുടെ കുട്ടികളെ പഠിപ്പിക്കുന്നത് നമ്മിൽ വലിയൊരു സംതൃപ്തി നിറക്കും. വലിയൊരൂർജ്ജമാണിവിടം. പ്രത്യേകിച്ചും ഇവിടെയുള്ള പ്രകൃതിക്കാഴ്ചകൾ.
ചുറ്റുപാടും നോക്കിയാൽ കുന്നും മലകളും നിറഞ്ഞ അത്തരമൊരന്തരീക്ഷം പ്രകൃതിയുടെ വരദാനം തന്നെ.
ഭവാനി, ശിരുവാണി തുടങ്ങിയ നദികളുമുണ്ടിവിടെ.
അഗളിയിൽ താമസിക്കുന്നതിനടുത്തായി ശിരുവാണിപ്പുഴയുണ്ട്. മഴക്കാലത്ത് തീരം തകർത്ത് സംഹാരരുദ്രയായി പാഞ്ഞൊഴുകുന്നവൾ ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ്. ഏറെ ശാന്തമായ തെളിനീരൊഴുക്കിൽ അതിരാവിലെയുള്ള തണുപ്പിൽ നീരാടുന്നത് ഹൃദ്യമായ ഒരനുഭൂതി തന്നെയാണ്.
അത്രയും നേരത്തെ ആരുമുണ്ടാവില്ല എന്നതുകൊണ്ടുതന്നെ ശിരുവാണിയോട് സംസാരിക്കാറുണ്ട് എന്നും. കുളിയും അലക്കലും കഴിഞ്ഞ് തിരികെ പോരുമ്പോൾ എന്നും യാത്ര പറയാറുമുണ്ട്. അലക്കൈകളെ കൊണ്ട് താളം പിടിച്ച് അവളും മനോഹരമായി മൊഴിയാറുണ്ട്.
ഭക്ഷണം കഴിക്കാൻ കാൻ്റീനിലേക്കു പോകുമ്പോഴാണ് അവിടെയുള്ള അയ്യപ്പൻ വിളക്ക് മഹോത്സവത്തെക്കുറിച്ചും തിരക്കിനെക്കുറിച്ചും കൂടെ താമസിക്കുന്ന കുട്ടി പറഞ്ഞു തന്നത്.റോഡിൽ അങ്ങോളമിങ്ങോളം കച്ചവടക്കാരുണ്ടാവുമെന്ന് അവൾ പറഞ്ഞപ്പോഴും ഇത്രയും തിരക്കാണിവിടെയെന്ന്
പിന്നീടത് നേരിൽ കണ്ടപ്പോഴാണ് മനസ്സിലായത്. ആ കാഴ്ചയിൽ അത്ഭുതപ്പെട്ടിരിക്കവെ
"ഇതൊന്നുമല്ല മിസ്സേ, മല്ലീശ്വരൻ കോവിലിലെ ശിവരാത്രിടെ അന്നാണ് തിരക്ക്. അങ്ങനെ ശിവരാത്രി നാളിലെ തിരക്കും ആഘോഷത്തിമർപ്പും കാണാൻ അവസരമുണ്ടായി.
വള്ളുവനാടൻ മടിത്തട്ടിൽ ജനിച്ചു വളർന്ന ആളെന്ന നിലയിൽ വേല പൂരങ്ങളുടെ തിക്കും തിരക്കും ആഘോഷവുമൊന്നും അന്യമോ അപരിചിതമോ ആയ കാഴ്ചളെല്ല. എങ്കിലും ഇത്തരമൊരു തിരക്കിന് സാക്ഷിയാവുന്നത് ആദ്യമായിട്ടാണ് എന്ന് അഗളി അയ്യപ്പൻ വിളക്ക് കണ്ടപ്പോൾ മനസ്സിലായി. ഓരോരോ കാഴ്ചകളും അനുഭവങ്ങളുമായി വരും ദിനങ്ങളിൽ നിങ്ങൾക്കു മുന്നിൽ ഒരു പരമ്പര തന്നെ ഇതൾ വിരിയുന്നു ...
ഓർമകൾക്ക് മരണമില്ല .. മറക്കാനാവാത്ത ഹൃദയസ്പർശിയായ ഒരായിരം അനുഭവങ്ങളുമായാണ് ഏപ്രിൽ ഒന്നിന് അഗളിയോട് വിട പറഞ്ഞത്. മഹാദേവാ..മല്ലീശ്വരാ... അവിടത്തെ കാലടികളിൽ ശതകോടി പ്രണാമം.
(തുടരും)
ഭാഗം - 2
അഗളിയിൽ ഞങ്ങൾ രണ്ടു പേരാണ് ഒരു വീടിനു മുകൾനിലയിലെ വീട്ടിൽ താമസിച്ചിരുന്നത്.
വിശ്വശാന്തിയിലെ പ്രോജക്റ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന കുട്ടിയുമായി പെട്ടെന്നു തന്നെ കൂട്ടായി .. എൻ്റെ മോളെ വിട്ടു നിൽക്കുന്നതിൻ്റെ കുറവ് അനുഭവപ്പെട്ടതേയില്ല. പുറത്തെ സിറ്റൗട്ടിലിരുന്ന് അത്താഴത്തിനിടയിൽ അവൾ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഞാനൊരു വിനീത ശ്രോതാവാകും. ആളുകളുടെ മനസ്സറിയാൻ പ്രത്യേകിച്ച് കഴിവുള്ള ആളാണ് എന്നതുകൊണ്ടുതന്നെ സത്യസന്ധമായി അവളുടെ ഓരോരുത്തരേയും കുറിച്ചുള്ള വിലയിരുത്തൽ.
അട്ടപ്പാടിയിലെത്തി രണ്ടു വർഷത്തോളമേ ആയുള്ളൂവെങ്കിലും അവിടെയുള്ളവരുടെ ജീവിതരീതിയും പ്രത്യേകതകളും സ്ഥല പരിചയവുമെല്ലാം അവൾക്ക് നല്ലതുപോലെത്തന്നെ അറിയാമായിരുന്നു.
വീട്ടിൽ പോകാത്ത ദിവസങ്ങളിൽ എങ്ങോട്ടെങ്കിലും യാത്ര പോയാലോ എന്നു പറഞ്ഞപ്പോഴാണ് മല്ലീശ്വരൻ കോവിലിനെക്കുറിച്ചവൾ പറഞ്ഞത്.
മണ്ണാർക്കാട്ടു നിന്നും അട്ടപ്പാടിയിലേയ്ക്കുള്ള ആദ്യ യാത്രയിൽത്തന്നെ ഈ ക്ഷേത്രം മനസ്സിൽ വല്ലാതെയങ്ങ് പതിഞ്ഞിരുന്നു എന്നതും യാദൃശ്ചികമാവാം.
അങ്ങനെ ഈ ഞായറാഴ്ച, അടുത്ത ഞായറാഴ്ച എന്നിങ്ങനെ പല ദിനങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു.
ഇങ്ങനെ പോയാൽ ശരിയാവില്ലെന്നും നാളെ നമ്മൾ പോയിരിക്കുമെന്നുമെന്നും മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവർത്തിച്ച് മഹാദേവൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു കൊണ്ട് ആ ശനിയാഴ്ച ഞങ്ങൾ
സുഖസുഷുപ്തിയിലേക്ക് അലിഞ്ഞു ചേർന്നു.
ലോട്ടറിക്കച്ചവടക്കാർ പറയുന്നതുപോലെ 'നാളെയാണ് നാളെയാണ് ആ സുദിനം' എന്നായിരുന്നു ഞങ്ങളുടെ മനസ്സിൽ.
തുടരും...
ഭാഗം - 3
അതിരാവിലെ അഞ്ചു മണിക്കു തന്നെ പതിവുപോലെ ഉണർന്നു.സാധാരണ ഗതിയിൽ ഉണർന്നാലുടൻ സമയം നോക്കാൻ ഫോൺ കൈയിലെടുക്കും.പിന്നെ വല്ലാത്ത വാശിയുള്ള കുഞ്ഞുങ്ങളെ പോലെ താഴെയിറങ്ങാൻ കൂട്ടാക്കാറില്ല.എന്നാൽ ഇന്ന് ഞങ്ങൾ രണ്ടു പേരും വല്ലാത്തൊരു ആവേശത്തിലാണ്. അട്ടപ്പാടിയുടെ കാവൽ ദൈവമായ ആത്മപ്രകാശമായ മല്ലീശ്വര ദർശനം അല്പസമയത്തിനകം സാദ്ധ്യമാവുകയാണെന്നത് വലിയൊരു ആവേശം തന്നെ മനസ്സിൽ നിറച്ചു.
ഞാനും കൂട്ടും ശിരുവാണിയിലേക്ക് അതിരാവിലെ നീരാട്ടിനിറങ്ങി. ഏറെ ദിനങ്ങൾ ഒറ്റയ്ക്കു താമസിച്ചിരുന്നതിൻ്റെ വിരസതയാലാവാം ഞാൻ വന്നതിനു ശേഷം ഏറെ സന്തോഷാവേശത്തിലാണ് കൂട്ടുകാരി. ഇവിടെ എനിക്കു മുമ്പ് താമസിച്ചിരുന്നത് സ്ക്കൂൾ പ്രധാനാധ്യാപികയായിരുന്നുവെന്നും അവൾ പറഞ്ഞറിഞ്ഞിട്ടുണ്ടായിരുന്നു.അവർ പോയതിനു ശേഷം കുറെ നാളുകൾക്കു ശേഷമാണ് എനിക്കിവിടെയെത്താൻ നിയോഗമുണ്ടായത്.
സാധാരണ ഗതിയിൽ ഒഴിവു ദിവസങ്ങളിൽ ഞങ്ങൾ രണ്ടു പേരും പുഴയിൽ ഏറെ സന്തോഷത്തോടെ തുടിച്ചും നീന്തിയും കുറെ നേരം ചെലവിടുമായിരുന്നു.എന്നാലിന്ന് വേഗത്തിൽ മുങ്ങിക്കുളിച്ച് തിരിച്ചു പോന്നു. വേഗത്തിൽ അഗളി പുളിഞ്ചുവട്ബസ്റ്റോപ്പിലെത്തിയപ്പോഴേക്കും ഞങ്ങൾക്കു വേണ്ടി മാത്രമെന്നതു പോലെ തിരക്കേതുമില്ലാത്ത മണ്ണാർക്കാട്ടേക്കുള്ള ബസ്സുമെത്തി.
കാഴ്ചകൾ കണ്ട് ''ഓം നമശ്ശിവായശ്ശിവായൈ നമഃ " എന്നു മനസ്സിൽ ജപിച്ച് ചെമ്മണ്ണൂർ ക്ഷേത്രം ലക്ഷ്യമാക്കി യാത്ര തുടർന്നു. ഏതു ക്ഷേത്രത്തിലേക്കാണോ ദർശനത്തിനു പോകുന്നത് ആ ക്ഷേത്ര ചൈതന്യത്തെക്കുറിച്ച് മനസ്സിൽ ധ്യാനിച്ചായിരിക്കണം കഴിയുന്നത്ര മൗനം പാലിച്ചുകൊണ്ട് യാത്ര ചെയ്യേണ്ടത് എന്ന് അമ്മമ്മ പറഞ്ഞു തന്നത് എന്നും അനുവർത്തിച്ചു വരാറുമുണ്ടല്ലോ.
25 രൂപയാണ് ബസ് ചാർജ്. കുറച്ചധികം സമയമുണ്ട് മുന്നിൽ. എന്നാൽ ഒരു തരത്തിലും ഇവിടെ നിന്നുള്ള യാത്രകൾ മനസ്സിന് വൈരസ്യമേതും ഏകാറില്ലെന്നതാണ് സത്യം. അത്രയും മനോഹരമാണിവിടത്തെ പ്രകൃതി ദൃശ്യങ്ങൾ.
ക്ഷേത്രത്തിനെക്കുറിച്ചും പ്രകൃതി മനോഹാരിതയെക്കുറിച്ചുമുള്ള വിവരണങ്ങളുമായി വീണ്ടും എത്തുന്നതു വരെയ്ക്കും വണക്കം.
ഏവർക്കും മഹാദേവാനുഗ്രഹമാശംസിച്ചുകൊണ്ട്,
തുടരും ...
ഭാഗം - 4
"മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതക കാന്തിയിൽ മുങ്ങി മുങ്ങി
കരളും മിഴിയും കവർന്നു മിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി "
പ്രകൃതി രമണീയതയെ അത്രമേൽ ആസ്വാദ്യമായി രേഖപ്പെടുത്തിയ ചങ്ങമ്പുഴയുടെ വരികളാണ് മനസ്സിലേക്കെത്തിയത്.
ഇരുവശങ്ങളിലുമുള്ള കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്തത്രയും മനോഹരം!
കൽക്കണ്ടി, കാവുണ്ടിക്കൽ ,താവളം എന്നൊക്കെ എഴുതിയുള്ള ബോർഡുകളിലെ പേരുകളൊന്നും മനസ്സിലെത്തുന്നില്ല. അത്രമാത്രം പ്രകൃതിയുമായി നമ്മുടെ മനസ്സ് ലയിച്ചുചേരും.
ഇവിടത്തെ പ്രകൃതിയെ ഇത്തരത്തിൽ സംരക്ഷിക്കുന്ന അട്ടപ്പാടിയുടെ മടിത്തട്ടിൽ വളരുന്ന മല്ലീശ്വരൻ്റെ മക്കളായ ഗോത്ര വിഭാഗത്തിൽപ്പെട്ടവരോട് ഏറെ ബഹുമാനാദരങ്ങൾ തോന്നുന്ന യാത്രകളാണ് ഓരോ പ്രാവശ്യവും എന്നത് നിസ്തർക്കം തന്നെ.
കടും പച്ച നിറമുള്ള കോളാമ്പിച്ചെടികൾ (അരളിയെന്നും ചിലർ പറയാറുണ്ട് ) വേനലിൽ പോലും മനോഹരമായ മന്ദസ്മിതമാർന്ന് പൂത്തു നിൽക്കുന്നത് കാണേണ്ടതു തന്നെയാണ്.
ചുറ്റുപാടും മലനിരകൾ കൊണ്ട് സുരക്ഷിതമായ കോട്ടയൊരുക്കി പ്രകൃതി തന്നെ പരിപാലിക്കുന്നിടം .
എങ്കിലും മന്സനല്ലേ.. പുള്ളേ... എവിടേയും വലിഞ്ഞുകയറി പ്രകൃതിയെ ചൂഷണം ചെയ്യാൻ ചില പട്ടണ പരിഷ്കാരികൾ എത്താതിരിക്കില്ലല്ലോ.
വിഷയം വിട്ടു പോയതല്ല ... ഒരുപാടുണ്ട് പറയാൻ. തൽക്കാലം നമുക്കി വിടത്തെ കാഴ്ചകളിലേക്ക് മടങ്ങിയെത്താം.
കുറച്ചു സമയത്തിനു ശേഷം ഉയർന്നു നിൽക്കുന്ന കുന്നുകളും മലകളും ചെങ്കുത്തായ പാറക്കെട്ടുകളുമെല്ലാം കാണായി .
'മിസ്സേ... മല്ലീശ്വരൻമുടിയാണ് അക്കാണുന്നത്.ശിവരാത്രി നാളിൽ ആ ഉയർന്നു കാണുന്നിടത്ത് വിളക്ക് തെളിക്കുന്ന പതിവുണ്ട്. അത്രയും ഉയരത്തിൽ കയറിയെത്തി വിളക്കു കത്തിക്കുമെന്നും ഇവിടെയുള്ളവർക്ക് വലിയൊരാഘോഷമാണ് ശിവരാത്രിയെന്നും കൂട്ടുകാരി വിശദീകരിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോഴും ആ അത്ഭുത ദൃശ്യങ്ങൾ കണ്ട് ലയിച്ചിരിക്കയായിരുന്നു ഞാൻ.
തുടരും ...
ഭാഗം - 5
ഏതാണ്ട് എട്ടു മണിയോടെ ഞങ്ങൾ ചെമ്മണ്ണൂർ മല്ലീശ്വരൻ കോവിലിനു മുന്നിൽ ബസ്സിറങ്ങി.
ഏതാനും വാരകൾക്കപ്പുറമായി ഭവാനിപ്പുഴ മനോഹരിയായി ലാസ്യ വിലാസവതിയായങ്ങനെ ഒഴുകുന്നു .അല്പനേരമങ്ങനെ ആ മനോഹരക്കാഴ്ച കണ്ട് മതി മറന്നു നില്ക്കവെ എൻ്റെ മനോഗതം മനസ്സിലാക്കിയാവണം ''നമുക്ക് പുഴയിൽ പോയാലോ മിസ്സേ " എന്നൊരു കിളിനാദം .
കേട്ടതു പാതി കേൾക്കാത്ത പാതി പുഴയെ ലക്ഷ്യമാക്കി ആദ്യം കുതിച്ചത് ഞാൻ തന്നെ.ഈ സ്ഥലം തീർത്തും പരിചയമുള്ളതുപോലെ തോന്നി.ജന്മാന്തരങ്ങളിലെപ്പോഴോ ഇവിടെക്കു വന്നു കാണും." രഹസ്യ മാർക്കറിയാവൂ'' എന്നാണല്ലോ കവിവചനം.
" മിസ്സേ ...നിൽക്കൂ... പുഴയിലാഴം കാണും.. നല്ല ഒഴുക്കുമുണ്ടാവും'' എന്നെല്ലാം വിളിച്ചു കൊണ്ട് ഓടിക്കിതച്ച് കൂട്ടുകാരിയുണ്ട് പിറകെ ..
ആരോട് പറയാൻ... ആരു കേൾക്കാൻ ... ഭവാനി എന്നെ സ്നേഹപൂർവം അരികിലേക്ക് വിളിക്കുന്നത് അവൾക്കറിയില്ലല്ലോ ..
"വേഗം വായോ.. " എന്നു പറഞ്ഞ് ഞാൻ പോകുന്നതു കണ്ടാൽ എന്തോ വിലപ്പെട്ടത് എനിക്കായി തരാൻ ആരോ വിളിക്കുമ്പോൾ ഓടുന്നതു പോലെയാണെന്ന് തോന്നാതിരുന്നില്ല.
പുഴയിൽ ഇറങ്ങി നിന്ന് കൈക്കുമ്പിളിൽ ജലമെടുത്ത് പുണ്യതീർത്ഥമവാഹിക്കാനുള്ള മന്ത്രം ജപിച്ചു.
"ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമ്മദേസിന്ധു കാവേരി
തീർത്ഥേfസ്മിൻ സന്നിധിം കുരു''
എന്നിങ്ങനെ സപ്ത തീർത്ഥങ്ങളേയും മന്ത്രജപത്താൽ ആവാഹിക്കുന്നതായി സങ്കല്പിച്ച് കൈക്കുടന്നയിൽ കോരിയെടുത്ത ജലം നെറുകയിൽ കുടഞ്ഞു.നാരായണീയത്തിൽ
മേല്പത്തൂർ പാടിയതിൽ നിന്നും അല്പം മാറ്റം വരുത്തി " ഹന്ത! ഭാഗൃം മദീയം '' എന്നാണ് അന്നേരം മനസ്സിൽ തോന്നിയത്.
ഭവാനി എന്നാൽ ശ്രീപാർവതീദേവി തന്നെ. പാതിമെയ് പ്രിയതമയ്ക്കായ് നൽകിയ (അർദ്ധനാരീശ്വര സങ്കല്പം ) മഹാദേവൻ്റെ തൃ തന്നെ ഉദാത്ത പ്രണയം.
'അദ്യ പ്രഭൃത്യവനതാംഗിത വാസ്മിദാസ:
ക്രീത സ്തപോഭിരിതി വാദിനി ചന്ദ്രമൗലോ
അഹ്യായ സാനിയമജംക്ലമ മുത്സസർജ
ക്ലേശ ഫലേന ഹി പുനർ നവതാം വിദത്തേ''
എന്നാണല്ലോ കുമാര സംഭവത്തിൽ മഹാകവി കാളിദാസൻ്റെ വരികളിലുള്ളത്.
"അല്ലയോ സുന്ദരി, ഇന്നു മുതൽ ഘോര തപസ്സിനാൽ നീ നേടിയെടുത്ത നിൻ്റെ ദാസനാണ് ഞാൻ."
ഇതു കേട്ട ദേവി താനനുഭവിച്ച തപക്ലേശങ്ങളെയെല്ലാം മറന്നു. ഫലം ലഭിക്കുമ്പോൾ അതു നേടാനായനുഭവിച്ച കഷ്ടതകളേവരും വിസ്മരിക്കാറുണ്ടല്ലോ..
കാളിദാസ കവിതയിൽ ലയിച്ച് സ്വയം മറന്നു വിഷയത്തിൽ നിന്നും വ്യതിചലിച്ചുവോ!
തിരിച്ചെത്താം വീണ്ടും.
ഭവാനി നദിയിൽ കുഞ്ഞോളങ്ങൾ തീർത്ത് നനുത്ത കാറ്റ് അപ്പോഴും വീശുന്നുണ്ടായിരുന്നു.
"ചക്കിക്കൊത്ത ചങ്കരൻ " എന്നു പറഞ്ഞതുപോലെ കൂട്ടുകാരിയും നദിയിലിറങ്ങി വെള്ളം കൈക്കുമ്പിളിൽ കോരിയും തൊട്ടു തലോടിയും രസിക്കയായിരുന്നു.
എത്ര നേരം അങ്ങനെ കൊച്ചുകുട്ടികളെ പോലെ പരസ്പരം വെള്ളം കുടഞ്ഞും വീശിയും തെറിപ്പിച്ചും കളിച്ചു രസിച്ചു എന്നറിയില്ല. പരിസരം മറന്ന് പ്രകൃതിയുമായി ലയിച്ച് ഒത്തിരി നേരം.
പത്തരയോടെ ഞങ്ങൾ കോവിലിൽ തിരിച്ചെത്തി.
തുടരും ...
ഭാഗം - 6
വല്ലാത്തൊരു ഊർജപ്രവാഹം തന്നെയാണ് മല്ലീശ്വര ക്ഷേത്ര പരിസരത്ത് അനുഭവപ്പെട്ടത്.
ഗുരുവായൂർ പോകുമ്പോൾ കുറെ യകലെ നിന്നേ അമ്പാടി ക്കണ്ണൻ നമ്മെ വരവേൽക്കുന്നതുപോലൊരു അനുഭവമുണ്ടല്ലോ. അതുപോലെ നവോന്മേഷവും ഭക്തിയും മനസ്സിൽ നിറഞ്ഞൊഴുകിയതായി അനുഭവപ്പെട്ടു.
പ്രവേശന കവാടത്തിൽ ഇരുവശങ്ങളിലുമായി പൂജാ ദ്രവ്യങ്ങളുമായി ഏതാനും സ്ത്രീകൾ .എല്ലാവരും ഞങ്ങളെ അവരവർക്കടുത്തേക്കു വിളിക്കുന്നു. എന്തു ചെയ്യും..? ആരിൽ നിന്നും വാങ്ങും? ഒരാളിൽ നിന്നും വാങ്ങിയാൽ മറ്റുള്ളവർക്കു വിഷമമാവില്ലേ.. ഞങ്ങൾ രണ്ടു പേരും ധർമസങ്കടത്തിലായി.
ഒടുവിൽ വയസ്സായ ഒരമ്മയിൽ നിന്ന് ഞാനും കാലുവെയ്യാതായ ഒരു സ്ത്രീയിൽ നിന്ന് കൂട്ടുകാരിയും വാങ്ങാൻ തീരുമാനിച്ചു.
വഴിപാട് കൗണ്ടറിൽ പോയപ്പോൾ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു തന്നു. ജലധാരയുണ്ട് .. അല്പം വൈകും...
വളരെ നല്ല കാര്യം.. ഞങ്ങൾക്കൊട്ടുമേ ധൃതിയില്ല. സമയമങ്ങനെ നീണ്ടു കിടക്കയല്ലേ മുന്നിൽ.
ശ്രീ കോവിലിൽ തൊഴുത് ഒരു ഉപദേവതാപ്രതിഷ്ഠയുളളിടത്തേക്ക് പോയി. അവിടെ ഒരു സ്ത്രീ നിന്നിരുന്നു.
''നന്നായി പ്രാർത്ഥിച്ചോളൂ മോളേ.... അമ്മ എല്ലാ വിഷമങ്ങളും മാറ്റിത്തരും ട്ട്വോ " എന്ന് എനിക്കു മുന്നേ അവിടെയെത്തിയ കൂട്ടുകാരിയോട് അവർ പറഞ്ഞത്രെ.ഭക്തി മൂത്ത് അവൾക്ക് വട്ടായതാണോ! എനിക്കന്നേരം അങ്ങനെയാണ് തോന്നിയത്.'ദേവീ പൊറുക്കണേ... മറ്റൊരാളുടെ ഭക്തി വിശ്വാസത്തെ സംശയിക്കാനെനിക്കെന്തു യോഗ്യത 'യെന്ന തിരിച്ചറിവ് ക്ഷണനേരം കൊണ്ട് മനസ്സിൽ തെളിഞ്ഞു. അജ്ഞാന ചിന്തയിൽ നിന്നുണർന്ന ആ സന്ദേഹത്തെ അപ്പോഴേ ഉപേക്ഷിച്ചു.
പിന്നീട് കുറച്ചുയരമുള്ള ഒരു തറയിൽ ഞങ്ങൾ കയറിയിരുന്നു. അന്നേരം ഞങ്ങൾ രണ്ടു പേരും ഒന്നുമേ സംസാരിച്ചില്ല. സംസാര പ്രിയയായ എൻ്റെ കൂട്ടുകാരിയും ഞാനും പരിസര ഭംഗിയും പ്രശാന്തതയും അനുഭവിച്ചങ്ങനെ എത്ര നേരമിരുന്നെന്നറിയില്ല .മരച്ചില്ലകളെയും ദലമർമരങ്ങളേയും തഴുകിത്തലോടിക്കൊണ്ട് ഇടക്കിടെ മന്ദസമീരണൻ അവിടെ ഒഴുകി നടന്നിരുന്നു.
പറഞ്ഞു മനസ്സിലാക്കാൻ കഴിയാത്ത ചിലതുണ്ടല്ലോ.
ഭാഷ അപൂർണമെന്നു ബോധ്യപ്പെടുന്ന ചില സന്ദർഭങ്ങൾ .. അതെ.. ആ നിമിഷങ്ങളിൽ മനസ്സിനും ശരീരത്തിനും അനുഭവപ്പെട്ട സ്വാസ്ഥ്യം അത്തരമൊന്നായിരുന്നു.
ഇത്തരമൊരനുഭവം ഈ ജീവിതത്തിൽ ഏഴയായ അടിയനു നൽകിയല്ലോ ജഗദീശ്വരാ.. അങ്ങയുടെ തൃപ്പാദങ്ങളിൽ സാഷ്ടാംഗ പ്രണാമം!
പന്ത്രണ്ടു മണിയോടെ ജലധാര തുടങ്ങി. അമ്പലമണിയുടെ മധുര നാദം മുഴങ്ങി.ഗോത്ര വിഭാഗത്തിൽപ്പെട്ട വ്യക്തി തന്നെയാണിവിടെ പൂജാരി .നിഷക്കളങ്കമാർന്ന ആ ഭക്തി തന്നെയായിരിക്കും ഭഗവാനിഷ്ടപ്പെടുക .കളങ്കമേതുമില്ലാത്ത മനസ്സിനുടമകളായവരെ ആർക്കാണിഷ്ടപ്പെടാത്തത്!
നിറകുടത്തിൽ ജലമെടുത്ത് ധാര തുടങ്ങി.ഭസ്മ ചന്ദനങ്ങളെക്കൊണ്ട് അണിയിക്കുകയും വീണ്ടും ജലധാരയും. അമ്മ കുഞ്ഞിനെ അണിയിച്ചൊരുക്കുന്ന പരിപാവനമായ ഒരു വാത്സല്യധാര തന്നെയവിടം നിറഞ്ഞൊഴുകുന്നതായി തോന്നി. ... മനസ്സിലെ എന്താ ഗ്രവും സാധിപ്പിച്ചു തരുമത്രെ ക്ഷിപ്രപ്രസാദിയായമല്ലീശ്വരൻ .
മഹാദേവനോട് ഒന്നും പ്രാർത്ഥിക്കാനാവാതെ നിറഞ്ഞ ഭക്തിയോടെ എത്ര നേരം നിർന്നിമേഷയായി നിന്നുവെന്നറിയില്ല.
അല്ലെങ്കിൽത്തന്നെ അഭീഷ്ട വരദായകനായ ഭഗവാനോട് എന്തു പ്രാർത്ഥിക്കാനാണ് ! നമുക്കു നന്മയെന്തെന്നറിഞ്ഞ് ജഗദീശ്വരൻ ഹിതം വരുത്തുമെന്ന വിശ്വാസമുള്ളപ്പോൾ പ്രത്യേകമായി എന്താണർത്ഥിക്കാനാവുക!
മനസ്സുനിറയെ തൊഴുത് തീർത്ഥവും പ്രസാദവും വാങ്ങി തിരിച്ചുപോരാൻ നേരം വീണ്ടും നേരത്തെ കണ്ട സ്ത്രീ പ്രത്യക്ഷപ്പെട്ടതെന്ന പോലെ മുന്നിൽ !' നന്നായി വരും മക്കളെ ' എന്നു പറഞ്ഞ് അനുഗ്രഹിച്ചു കൊണ്ടവർ കൈയുയർത്തി. ദേവിയുടെ പ്രതിരൂപം തന്നെയോ..! മനസ്സിൽ ആശങ്കയും ആനന്ദവും അലയടിക്കെ, ' മിസ്സെ... ഭഗവതി തന്നെ മുന്നിലെത്തിയ പോലെ തോന്ന്വാണ് ...'
അതെ ... അതു തന്നെയാണ് എൻ്റെ മനസ്സും അന്നേരം മന്ത്രിച്ചത്.
ഭാഗം - 7
അഗളി ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു സ്ഥലമായാണ് തോന്നിയത്.സ്ക്കൂൾ വകയായിത്തന്നെയാണ് ദൂരെ നിന്നും വരുന്നവർക്കായുള്ള താമസ സൗകര്യം ഒരുക്കുന്നത്.
ഒരു വീടിനു മുകൾനിലയിലാണ് ഞങ്ങൾ താമസിച്ചിരുന്നത് എന്ന് മുമ്പൊരിക്കൽ പരാമർശിച്ചിരുന്നല്ലോ. ഇവിടെ എനിക്കേറെയിഷ്ടപ്പെട്ടത് കാലത്തും വൈകിയുമുള്ള പുഴയിലെ നീരാട്ടു തന്നെയെന്ന് നിസ്സംശയം പറയാം. ഇവിടെ നല്ല കാലാവസ്ഥയാണ്. തണുപ്പു തുടങ്ങിയാൽ പുഴയുടെ ഉപരിതലത്തിൽ ആവി പൊങ്ങുന്നതു പോലുള്ള കാഴ്ച കാണാം. എങ്കിലും ഒന്നിറങ്ങി മുങ്ങിയാൽ വല്ലാത്തൊരു സ്വാസ്ഥ്യം അനുഭവപ്പെടും.
ഈശ്വരാനുഗ്രഹം കൊണ്ടാവാം എവിടെയെത്തിച്ചേർന്നാലും തെളിനീരൊഴുക്ക് പ്രകൃത്യംബ എനിക്കായ് കാത്തു വെച്ചിരുന്നു ഇന്നേവരെ. ആ അനുഗ്രമെന്നെ ഏറെ വിനയാന്വിതയാക്കുന്നു. മലപ്പുറത്ത് താമസിക്കുന്നതിനടുത്ത് നല്ലൊരു ചോലയുണ്ടായിരുന്നു. ഭർത്തൃഗൃഹത്തിനടുത്ത് വിസ്തൃതമായൊരു തോടുമുണ്ട് നല്ല തെളിനീരൊഴുക്കായി.
അഗളി പ്രത്യേകതകളാർന്ന സ്ഥലമാണെന്നു പറഞ്ഞല്ലോ. താമസിക്കുന്നിടം പ്രശാന്തരമണീയമായ ഒരു ഗ്രാമവിശുദ്ധിയെല്ലാം ആവാഹിക്കുന്നിടം. മിക്കവാറും വീടുകൾക്ക് സ്ഥലപരിമിതിയുണ്ടെങ്കിലും ഞങ്ങളുടെ വാസസ്ഥലത്തിന് മുന്നിലും പിന്നിലും വിസ്തൃതിയാർന്ന സ്ഥലമുണ്ട്. മിക്കവാറും വൈകുന്നേരങ്ങളിൽ മയൂരദർശനാനുഗ്രഹവും ലഭ്യമായിരുന്നു.
സിറ്റൗട്ടിലിരുന്ന് അര മണിക്കൂറെങ്കിലും പരസ്പരാശയ വിനിമയവും പ്രകൃതി മനോഹാരിത ആസ്വദിക്കലും ഞങ്ങൾ പതിവാക്കിയിരുന്നു.പല തരം ചെടികളും പൂക്കളും വൃക്ഷങ്ങളുമെല്ലാം നിറഞ്ഞ ഇവിടത്തെ കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്തവ തന്നെ.
ഏതാനും ദൂരം നടന്നാൽ മെയിൽ റോഡിലെത്താം. അത്യാവശ്യം സൗകര്യങ്ങളെല്ലാമുള്ള നല്ലൊരു സിറ്റിയായി ഗ്രാമീണ സുന്ദരി വേഷം പകർന്നാടുന്നത് എത്ര വേഗമാണ്!
തുടരും ...
ഭാഗം - 8
അകൃത്രിമ രമണീയമായ പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമാണ് അട്ടപ്പാടി എന്ന് ഇവിടെ വരുന്ന ഏതൊരാളും സമ്മതിച്ചു പോകും.
നാലുവശവും ഹരിത മനോഹരം.കോട്ട കെട്ടിയതുപോലുള്ള കുന്നുകളും ചെങ്കുത്തായ മലകളും. മെയിൻ റോഡിലൂടെയുള്ള യാത്രക്കിടയിൽ കാണുന്ന പുഴയൊഴുക്കുകൾ .പാതയ്ക്കിരുവശവും വളർന്ന് പടർന്നു പന്തലിച്ചു നിൽക്കുന്ന നാനാതരം സസ്യലതാദികൾ.അവയിൽ വിരിഞ്ഞു നിന്ന് നമ്മെ നോക്കി മധുരമായി മന്ദഹസിക്കുന്ന വിവിധ വർണങ്ങളിലുള്ള പൂക്കൾ .ആരാലും പരിപാലിക്കപ്പെട്ടില്ലെങ്കിലും ഞങ്ങൾ ഏറെ സന്തുഷ്ടരാണ് എന്ന ഭാവത്തോടെ ഇളം കാറ്റിൻ്റെ തലോടലേറ്റ് ചാഞ്ചാടുന്ന തളിരിലക്കൈകൾ.ഓരോ പൂവിനും സൗന്ദര്യം വാരിക്കോരി അനുഗ്രഹിച്ചു നൽകിയിരിക്കയാണ് പ്രകൃതി.
പൊങ്ങച്ചമോ കാപട്യമോ ഇല്ലാത്ത നന്മ മനസ്സാർന്ന ആളുകളാണ് ഭൂരിപക്ഷവും. സ്നേഹത്തിൻ്റെ ഭാഷ ഹൃദയത്തിൽ സൂക്ഷിക്കുന്നവർ. കാപട്യത്തിൻ്റെയും കൃത്രിമത്വത്തിൻ്റെയും പൊയ്മുഖങ്ങളും കുതികാൽ വെട്ടും സ്നേഹരാഹിത്യവും കണ്ട് മനസ്സു മടുത്തവർക്ക് ചേക്കേറാൻ അനുയോജ്യമായ വൈശിഷ്ട്യമാർന്ന ഭൂമിക.
കുതികാലുവെട്ടലും ചതിയുമില്ലെന്നല്ല കള്ളനാണയങ്ങൾ എവിടെയും കാണുമല്ലോ. പൊതുവെ ഇവിടത്തെ പ്രദേശവാസികൾ നന്മയുള്ളവരാണെന്നന്നാണ് പറഞ്ഞു വന്നത്.
താമസിക്കുന്ന വീടിനടുത്തായി നിരവധി വീടുകളുണ്ട്. അവിടെയൊന്നും ചുമ്മാ നിന്ന് ഏഷണിയും പരദൂഷണവും തൊഴിലാക്കിയവർ ഇല്ല എന്നതാണ് സത്യം .അവരവരുടെ ജീവിത പ്രാരാബ്ധങ്ങളുമായി എല്ലാവരോടും നന്മയാർന്ന സൗഹൃദമായി കഴിയുന്ന ഇക്കൂട്ടർ അനാവശ്യമായി അന്യൻ്റെ കാര്യങ്ങളിൽ ഇടപെടാറുമില്ല. എങ്കിലും നാട്ടിൻ പുറത്തിൻ്റെ നന്മയായ കൊടുക്കൽ വാങ്ങലുകളും കുശലാന്വേഷണങ്ങളും ഉണ്ടുതാനും.
ജീവിതമെന്ന കലയെ നന്നായറിഞ്ഞവരോട് എന്നും ആരാധനയും സ്നേഹവും മാത്രം.
തുടരും ...
ഭാഗം - 9
അഗളിയിലെ മാത്രമല്ല അട്ടപ്പാടിയിലെ മുഴുവൻ ആളുകളും ഹരിഹരസുതനെ കണ്ടു തൊഴാനും ഉത്സവത്തിൽ പങ്കുകൊള്ളാനുംഅയ്യപ്പക്ഷേത്രത്തിലെത്തിച്ചേരുന്ന ദിനങ്ങളാണ് അയ്യപ്പൻ വിളക്കുത്സവത്തോടനുബന്ധിച്ചുള്ളവ.
രാവിലെ അഭിഷേകസമയത്ത് വാദ്യഘോഷങ്ങളുടെയും ശംഖധ്വനിയുടെയും അകമ്പടിയോടെ ഭഗവാനെ തൊഴാൻ കഴിയുന്നത് ജന്മാന്തര സുകൃതം തന്നെ.
മണ്ഡലവ്രത കാലത്തു തന്നെ അയ്യപ്പൻ ഇവിടെയുള്ളവർക്ക് എത്ര മാത്രം ആരാധ്യനാണ് എന്ന് മനസ്സിലാക്കാനാവും.
ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഉത്സവ ദിനങ്ങളിൽ നിത്യേന അന്നദാനവും പതിവാണ്. ഏറെപ്പേർക്ക് സൗകര്യത്തോടെയിരുന്ന് ഭക്ഷണം കഴിക്കാൻ ക്ഷേത്രഭാരവാഹികൾ നടത്തിയ ശ്രമത്തെ അഭിനന്ദിക്കാതെ വയ്യ. ഭക്ഷണം കഴിക്കാനെത്തുന്ന ആരും തന്നെ നിരാശരാവാറില്ല എന്നതും യാഥാർത്ഥ്യം. പരിസര പ്രദേശത്തുള്ളവരും മറ്റു ഭക്തരും നൂറുകണക്കിന് കച്ചവടക്കാരും വിഭവസമൃദ്ധമായ സദ്യ കഴിച്ച് വിശപ്പു മാറ്റുന്നതും പരംപൊരുളിൻ്റെ മായ തന്നെയെന്നു തോന്നും.എത്ര വൈദഗ്ദ്ധ്യ പൂർണമായാണ് എല്ലാ കാര്യങ്ങളും ഏറെ അച്ചടക്കത്തോടെ സംവിധാനം ചെയ്യുന്നത് എന്ന് അതിശയത്തോടെയല്ലാതെ ഓർക്കാനാവില്ല.
കെട്ടിഉയർത്തിഅലങ്കരിച്ച വേദിയിൽ രാത്രി കലാപരിപാടികളുണ്ടാകും. വരുന്നവർ കൊണ്ടുവരുന്ന വിരിപ്പോ പായയോ ഇട്ട് സന്തോഷപൂർവ്വം അവയെല്ലാം ആസ്വദിക്കുന്നുമുണ്ടാകും.ഓരോരോ ദിനങ്ങളിൽ പല വിധ കലാപ്രകടനങ്ങളാണ് അരങ്ങേറുന്നത്.
ഉത്സവത്തിന് പോകുമ്പോഴും തിരിച്ചു വരുമ്പോഴും നമുക്ക് പ്രത്യേകിച്ച് ആയാസപ്പെടേണ്ടതില്ല. ചുമ്മാ തങ്ങ് നിന്നു കൊടുത്താൽ തൽസ്ഥാനത്ത് യാന്ത്രികമായെത്തിക്കോളും.
പരിഷ്കാരികളെന്നവകാശപ്പെടുന്നവർ ഉണ്ടാക്കിത്തീർക്കുന്ന അപകടങ്ങളേതുമില്ലെന്നത് പ്രത്യേകം പറയേണ്ടതു തന്നെയാണ്.
കളങ്കമേതുമില്ലാത്ത പ്രകൃതിയുടെ മക്കൾ ആരെയും ദ്രോഹിക്കാനിഷ്ടപ്പെടാത്തവരാണ്. അവരെ അങ്ങോട്ടു ചെന്ന് ആരും ശല്യപ്പെടുത്താതിരുന്നാൽ മതി. കടിക്കാത്തതിനെ പിടിച്ചു കടിക്കാൻ മനുഷ്യർക്ക് പ്രത്യേക താല്പര്യമാണല്ലോ. അതു തന്നെയല്ലേ ഈയിടെ വാർത്താപ്രാധാന്യം നേടിയ വസ്തുതകളിൽ നാം കണ്ടും കേട്ടും അറിഞ്ഞതും.
'ധർമോ രക്ഷതി രക്ഷിതാ ' എന്നു പറയുന്നതുപോലെ
പ്രകൃതിയെ സ്നേഹിക്കുന്നവരെ പ്രകൃതി തന്നെ രക്ഷിക്കട്ടെ എന്നു പ്രാർത്ഥിക്കാം.
തുടരും ...
ഭാഗം - 10
യാത്രകൾ അനന്തമാണ്, അനുഭവസമ്പന്നവും.
അട്ടപ്പാടിയിൽ കണ്ട പൊയ്മുഖമണിയാത്ത മനുഷ്യരെ ഒരിക്കലും മറക്കാനാവില്ല തന്നെ.
വിദ്യാലയത്തിൽ കാലാകാലങ്ങളായി നടത്തിപ്പോരുന്ന ഗൃഹ സമ്പർക്കമെന്ന പരിപാടിയിൽ പങ്കുകൊള്ളാൻ അവസരമുണ്ടായി.
രണ്ടു ഘട്ടങ്ങളിലായി നടന്ന പരിപാടിയിൽ കൊച്ചു കൊച്ചു സംഘങ്ങളായി തിരിഞ്ഞ് രാവിലെ ഏതാണ്ട് ഒമ്പത് ഒമ്പതരയോടെ തുടങ്ങി വൈകുന്നേരം ആറ് ആറര മണിയോളമെങ്കിലും നീണ്ടിരുന്നു യാത്രകളോരോന്നും ..!
ഓരോ കുട്ടിയുടെയും ജീവിത സാഹചര്യത്തെയും കുടുംബ പശ്ചാത്തലത്തെയും അടുത്തറിയാൻ സഹായകരമാണ് ഈ പരിപാടിയെന്നത് നിസ്തർക്കം തന്നെ.
സ്ക്കൂളിൽ ഏറെക്കാലത്തെ അനുഭവ പാരമ്പര്യമുള്ള അദ്ധ്യാപകരോടൊപ്പം എന്നെപ്പോലുള്ള പുതുമുഖങ്ങളുമായാത്രയിൽ പങ്കു ചേർന്നു.
ഓരോ കുട്ടിയുടെയും വീട്ടിലെത്തിയപ്പോൾ കണ്ട വേറിട്ട കാഴ്ചകൾ ഒരനുഭവം തന്നെയായിരുന്നു.
ഏറെ ദുർഘടപ്പാതയിലൂടെ സഞ്ചരിച്ചാണ് നിത്യേന ഈ കുട്ടികൾ വിദ്യാലയത്തിച്ചേർന്നിരുന്നത് എന്നോർത്തപ്പോൾ അവരോടുള്ള സ്നേഹവും ബഹുമാനവും വർദ്ധിച്ചു. ചില വീടുകളിലേക്ക് കുത്തനെയുള്ള കയറ്റമാണെങ്കിൽ മറ്റു ചിലരുടെ വീടുകളിലേക്ക് അഗാധഗർത്തത്തിലേക്കിറങ്ങണം. ഒരാൾക്കു മാത്രം നടക്കാനാവുന്ന കുഞ്ഞുകുഞ്ഞുപടികൾ. കാലൊന്നു തെറ്റിയാൽ താഴെ ചെന്നേ നിൽക്കൂ... ആ കയറ്റിറക്കങ്ങൾ എത്ര പ്രയാസപ്പെട്ടാണ് തരണം ചെയ്ത് വീടുകൾ സന്ദർശിച്ചത് എന്ന് ഓർക്കുമ്പോഴും ഉള്ളൊന്നു കാളിപ്പോകുന്നുണ്ടിപ്പൊഴും. ഭഗവാൻ കാത്തു എന്നു മാത്രം പറയാം.
ഇവിടെ മാത്രം കണ്ട ഒരു സവിശേഷതയാതൊരു വിധ പരാതിയുമില്ലാതെ എത്ര സ്നേഹോഷ്മളമായാണവർ നമ്മെ സ്വീകരിക്കുന്നതെന്നാണ്.
മനസ്സുനിറയെ സ്നേഹം വാരിക്കോരി തരുന്ന രക്ഷിതാക്കളെ മറ്റെവിടെക്കാണാനാകും!
അതെ, ഇത്രയും സ്നേഹവും പെരുമാറ്റമര്യാദയും നന്മ മനസ്സാർന്ന രക്ഷിതാക്കളുടെ വളർത്തുഗുണം തന്നെ.
മറ്റുള്ള സ്ക്കൂളുകളിൽ നിന്നും കിട്ടാത്തത്രയും സ്നേഹാദരങ്ങൾ ഈ കുട്ടികളിൽ നിന്നും അധ്യാപകർക്കു ലഭിക്കുന്നതിനും കാരണം അകളങ്കരായ രക്ഷിതാക്കൾ തന്നെ!
തുടരും ...
ഭാഗം - 11
ഭൂമിയുടെ യഥാർത്ഥ അവകാശികളായ ഗോത്ര വിഭാഗക്കാർ പ്രകൃതിയുമായി ഏറെ ഇണങ്ങിയാണ് ജീവിക്കുന്നത്. ഇതു മനസ്സിലാക്കണമെങ്കിൽ ഊരുകളിലൂടെ യാത്ര ചെയ്യണം.
ജോലിയുടെ ഭാഗമായി സോഷ്യൽ വർക്കർ കൂടിയായ കൂട്ടുകാരി മിക്കവാറും ഞായറാഴ്ചകളിൽ വിദ്യാർത്ഥികളെ കാണാനും പoനോപകരണങ്ങൾ നേരിട്ടു കൈമാറി കുട്ടികളെ നേരിൽക്കണ്ട് വിവരശേഖരണത്തിനുമായി പോവുക പതിവുണ്ടായിരുന്നു. അത്തരമൊരവസരത്തിലാണ് ആദ്യമായി ഊരിലെത്തിയതും അവിടത്തെ ജീവിതം നേരിൽ കണ്ടതും.
യാത്രാമധ്യേ ആടുകളെ മേക്കുന്ന കുട്ടികളെയും മുതിർന്നവരെയും കാണാം. ചിലർ ചെറിയ വിറകു കെട്ടുകളും തലയിലേറ്റി വീടുകളിലേയ്ക്ക് വരുന്നുമുണ്ടാകും. ഉണങ്ങിയ മരച്ചില്ലകൾ മാത്രമാവും ആ കെട്ടുകളിലുണ്ടാവുക.പ്രകൃതിയെ ദ്രോഹിക്കുന്ന ഒരു തരം പ്രവർത്തിയും ഇവരുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ലെന്നതിന് ചെറിയ ഒരു തെളിവ്.
നാട്ടിലെ പ്രമാണികൾ കാടു കൈയ്യേറി മരം മുറിച്ച് കാശുണ്ടാക്കുകയും വനവിഭവങ്ങൾ കൊള്ളയടിക്കുന്നതും മനസ്സിലേക്കോടിയെത്തും. ആർത്തിയൊടുങ്ങാത്ത അത്തരക്കാരെ ഓർക്കുമ്പോഴാണ് ഇവരുടെ മഹത്വം നമ്മളറിയുന്നത്.
ഊരുകളിലൂടെയുള്ള യാത്രക്കിടയിൽ കണ്ട ഒരു കാഴ്ച ഇന്നും മനസ്സിലൊരു ചോര കിനിയുന്ന മുറിപ്പാടുമായി വേദനയേകുന്നു. ഒരു കൊച്ചു വീടിൻ്റെ പിറകുവശത്ത് സുന്ദരിയായ ഒരു പെൺകുട്ടി ,ഏതാണ്ട് പതിനെട്ടോ പത്തൊമ്പതോ വയസ്സായിക്കാണും വിദൂരതയിലേയ്ക്ക് നോക്കിയങ്ങനെ ഒരിരുപ്പാണ്. കാണുമ്പോൾത്തന്നെ എന്തോ പന്തികേടുണ്ട് എന്നു നമുക്കു തോന്നും. നമ്മളെയൊന്നും കാണുക പോലും ചെയ്യാതെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരിക്കയാണ്.
ഈ ചെറു പ്രായത്തിനിടക്കു തന്നെ എന്തോ താങ്ങാനാവാത്ത വേദന ആരാണാവോ അവൾക്കു നൽകിയത്! അല്ലെങ്കിൽത്തന്നെ എല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവരാണിവർ എന്ന പരിഷ്ക്കൃത പ്രമാണിമാരുടെ ഇരയാണാവോ ഈ കുട്ടി എന്നെല്ലാമുള്ള ചിന്തയിൽ മനസ്സുടക്കി.
മദ്യവും മയക്കുമരുന്നും ധാരാളമായി ലഭ്യമാവുന്ന പ്രദേശമായി വിശുദ്ധിയുടെ പ്രതീകമായ ഗ്രാമങ്ങൾ പോലും മാറിത്തുടങ്ങുമ്പോൾ ഇത്തരം സംഭവങ്ങൾ അസ്വാഭാവികമല്ലാതാവാറുണ്ടല്ലോ.
തുടരും ...
ഭാഗം - 12
ഏതാണ്ട് പത്തു മാസത്തോളം മാത്രമാണ് അട്ടപ്പാടിയുമായുള്ള പരിചയമെങ്കിലും ജീവിതം മുഴുവനും ഓർമ്മിക്കാനുള്ള അനുഭവങ്ങളുമായാണ് ഏപ്രിൽ ഒന്നാം തീയതി മടങ്ങിയത്.
പല തരം അനുഭവങ്ങൾ ആണെങ്കിലും ഓരോന്നുമിപ്പോഴും ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു. മനസ്സു കുളിർക്കെ സന്തോഷിപ്പിച്ചവ, ഏറെ ചാരിതാർത്ഥ്യം നൽകിയവ ഏറെ നൊമ്പരപ്പെടുത്തിയവ എന്നിങ്ങനെ ഓരോ അനുഭവങ്ങൾ .
ചിലത് പാoങ്ങളായിരുന്നുവെന്ന് പറയാതെ വയ്യ. എഴുതാൻ തുടങ്ങുമ്പോഴേ 'അഹമഹമികാദിയാ ' ( ഞാനാദ്യം ഞാനാദ്യം ) എന്നു തിരക്കുകൂട്ടുകയാണോ രോന്നും. എല്ലാമെല്ലാം എഴുതുന്നുണ്ട് എന്ന് സമാശ്വസിപ്പിച്ച് ശാന്തരാക്കിയിരിക്കയാണ്.പല 'ടൈപ്പ് 'മനുഷ്യരെയും കാണാൻ കഴിഞ്ഞു എന്നതാണ് സത്യം ..
അതെല്ലാം പോകട്ടെ...
കാര്യത്തിലേക്ക് പ്രവേശിക്കാം. പൂർവ്വാപര ബന്ധം (ആദ്യം നടന്നത് ആദ്യം, പിന്നീടുള്ള വശേഷം എന്ന ക്രമം) ദീക്ഷിക്കാതെയാണ് കാര്യങ്ങൾ വിവരിച്ചിട്ടുള്ളത്. സംസ്കൃത ഭാഷയോട് ഏറെ ഇഷ്ടമുള്ളതുകൊണ്ടുതന്നെ കൂടുതലായി അത്തരം പദങ്ങൾ കടന്നു വരുന്നുണ്ട്. മനഃപൂർവ്വം എഴുതുന്നതല്ല എന്നതുകൊണ്ടുതന്നെ തികച്ചും അകൃത്രിമമാണ് എന്നതാണ് വാസ്തവം.
ഓർമയിൽ തെളിവാർന്നു നിൽക്കുന്ന ഒരവസരത്തെക്കുറിച്ചാണെഴുതുന്നത്. മായാ മാധവനായ അമ്പാടി ക്കണ്ണൻ്റെ ജന്മദിനം അഷ്ടമിരോഹിണിയായി ആഘോഷിച്ചതിൽ പങ്കുചേരാൻ കഴിഞ്ഞു. മണ്ണാർക്കാടു നിന്നും ആനക്കട്ടി ബസ്സിൽ കയറിയുള്ള യാത്രയിൽ അഗളി എത്തുന്നതിനു മുമ്പ് ഗൂളിക്കടവ് എന്ന സ്റ്റോപ്പുണ്ട്. ബസ്സിറങ്ങി വലതു വശത്തേക്കുള്ള റോഡിലൂടെ ഏതാനും അടി നടന്നാൽ ഇടതു വശത്തായി ഒരു ഗണപതി ക്ഷേത്രമുണ്ട്. ഒരു കുഞ്ഞമ്പലമാണെങ്കിലും ഏറെ ചൈതന്യവും ശാന്തവുമാണവിടം.പ്രശാന്ത രമണീയമായ അന്തരീക്ഷം.
അവിടെ നിന്നാണ് അന്നേ ദിവസം ശോഭായാത്ര ആരംഭിക്കുന്നത്. കുഞ്ഞുകുഞ്ഞു ശ്രീകൃഷ്ണൻമാരും രാധികമാരും അട്ടപ്പാടിയെ അമ്പാടി തന്നെയാക്കി മാറ്റുന്ന സുദിനം. ഹരേ രാമ ഹരേ കൃഷ്ണനാമജപങ്ങളോടെ അഗളി അയ്യപ്പക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിൽ ചെറിയൊരു മഴച്ചാറ്റലുമുണ്ടായി. ഭക്തജനങ്ങളോടും കുഞ്ഞുങ്ങളോടുമൊപ്പമുള്ള ആ നടത്തം ഏറെ ഹൃദ്യമായ ഒരനുഭവം തന്നെയായിരുന്നു. ഭക്തി സാന്ദ്രമായ ആ അന്തരീക്ഷം മിഴിവുറ്റൊരോർമയായി എന്നുമുണ്ടാകും മനസ്സിൽ.എത്ര വേഗത്തിലാണ് ദിനരാത്രങ്ങൾ കടന്നു പോയത് എന്ന് ഓർക്കുമ്പോൾ അതിശയപ്പെടുകയാണ് മനസ്സ്.
തുടരും ...
ഭാഗം - 13
മണ്ണാർക്കാടു നിന്ന് അഗളിയിലേയ്ക്കുള്ള യാത്രകൾ ഓരോന്നും ഏറെ ആസ്വദിച്ചിരുന്നു. അതിരാവിലെയാണ് ഈ യാത്രയെങ്കിൽ അനുഭവമേറെ വർണനാതീതവും അതീവ ഹൃദ്യവുമാണ് എന്നു പറയാതെ വയ്യ.
ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചതിനു ശേഷം ചുരം കയറാൻ തുടങ്ങും. ഇരുവശങ്ങളിലുമുള്ള പ്രകൃതിസൗന്ദര്യം ഏറെ നയനാനന്ദകരം തന്നെ. ഏതോ മുജ്ജന്മസുകൃതം കൊണ്ടാണ് ഇത്രയും നല്ല കാഴ്ചകൾ കണ്ട് കുളിർ കാറ്റുമേറ്റ് യാത്രചെയ്യാൻ കഴിയുന്നത് എന്നു പലപ്പോഴും തോന്നാറുണ്ട്. ശരീരത്തെയും മനസ്സിനെയും കുളിരണിയിക്കുന്ന ഇളം കാറ്റുമേറ്റ് ബസ്സിൻ്റെ സൈഡ് സീറ്റിലിരുന്ന് തെളിഞ്ഞ മനസ്സോടെ പ്രകൃതീശ്വരിയൊരുക്കുന്ന മനോഹര കാഴ്ചകൾ എത്ര കണ്ടാലാണ് മതി വരുന്നത്!
നാനാ തരം വൃക്ഷങ്ങളും ചെടികളും ഇപ്പോഴടർന്നു വീഴും എന്ന മട്ടിലുള്ള പാറക്കൂട്ടങ്ങളും ഇടിയാനൊരുങ്ങുന്ന പാതയോരത്തെ മണ്ണടരിനെ വേരുകളാൽ മുറുകെപ്പിടിക്കുന്ന മരങ്ങളും.. അങ്ങനെയങ്ങനെ..!
മിക്കവാറും കുട്ടികളും മുതിർന്നവരുമായ വാനരക്കൂട്ടങ്ങളും കുടുംബസമേതം സമ്മേളിച്ചിരിക്കുന്ന കാഴ്ച കളും കാണാം.
മഴക്കാലത്താണ് ഏറെ രസകരമായിത്തോന്നുക. മലകളിൽ നിന്നും തെളിനീരൊഴുക്കുകൾ വെള്ളിയുരുക്കിയൊഴിച്ച തു പോലെയങ്ങനെ കളകളശബ്ദമുണ്ടാക്കി ഒഴുകിയിറങ്ങുന്നത് മധുരമായൊരനുഭൂതിയേകുന്നു.
മല്ലീശ്വരൻമുടി ഏറെ ദൂരെ നിന്നേ കണ്ടു തുടങ്ങും.ഓരോ സ്ഥലത്തു നിന്നും നോക്കുമ്പോൾ ഓരോരോ ആകൃതിയാർന്ന തു പോലെയാണനുഭവപ്പെടുക.
മല്ലീശ്വരൻ കാവൽ നിൽക്കുന്ന അട്ടപ്പാടിയിലേക്ക് ഭക്തി സാന്ദ്രമായ മനസ്സോടുകൂടിയാണ് യാത്ര ചെയ്തിരുന്നത്.ആ വിശ്വാസം കൊണ്ടു തന്നെയാം ഇങ്ങോട്ടുള്ള യാത്ര എന്നും സുഗമവും സുഖകരവുമായിരുന്നത്.
തുടരും ...
ഭാഗം - 14
കാലചക്രം കറങ്ങിക്കൊണ്ടേയിരുന്നു. പകൽ സമയങ്ങളിൽ അത്യാവശ്യം ചൂടൊക്കെയുണ്ടെങ്കിലും കണ്ണുകൾക്കു കുളിരേകി നാലുപാടും പച്ചപുതച്ച പ്രകൃതി ഭംഗി വല്ലാത്തൊരാശ്വാസമേകി.നാലുപുറം നോക്കിയാലും മനോഹരക്കാഴ്ചകൾ ഇവിടത്തെയൊരു പ്രത്യേകതയാണ്. എങ്കിലും ചില സ്ഥലത്തെല്ലാം വരണ്ടുണങ്ങിയ കാഴ്ചയും ഇല്ലെന്നു പറഞ്ഞു കൂടാ. മെല്ലെ മെല്ലെ തിരിയുന്ന കൂറ്റൻ കാറ്റാടി യന്ത്രങ്ങൾ ബസ് യാത്രയ്ക്കിടയിൽ കാണുന്നത് കൗതുകമേകും.
അങ്ങനെ ശിവരാത്രി ദിനം വന്നെത്തി. ഇവിടത്തെ കേമമായ ഉത്സവമാണ് ശിവരാത്രി യാഘോഷത്തോടനുബന്ധിച്ചുള്ളത് എന്നുമുമ്പു പറഞ്ഞത് ഓർമയുണ്ടല്ലോ. ആഴ്ചകൾക്കു മുമ്പുതന്നെ ചെമ്മണ്ണൂർ മല്ലീശ്വരൻ കോവിൽ പരിസരങ്ങളിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കും. യന്ത്ര ഊഞ്ഞാലുകളും മറ്റുമെല്ലാം ആദ്യമേ സജ്ജീകരിക്കുന്നവയിൽ ചിലതാണ്.
രാത്രി നാടൻ പാട്ടുകൾ ,നൃത്തനൃത്യങ്ങൾ, ഗാനമേള തുടങ്ങിയ വിവിധ കലാപരികൾ അരങ്ങേറുക പതിവാണ്.
കൊച്ചു മിടുക്കികളെയും കൂട്ടി തദ്ദേശവാസിയായ ഒരു സഹോദരൻ്റെയും കുടുംബത്തിൻ്റെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളോടെ കലാപരിപാടി അവതരിപ്പിക്കുന്ന കുട്ടികൾക്കൊപ്പം പിന്തുണയേകാനായി ഭഗവാൻ്റെ അനുഗ്രഹത്താൽ ഒരവസരവും കൈവന്നത് ഭക്ത്യാദരങ്ങളോടെ സ്മരിക്കുന്നു.
മല്ലീശ്വരമുടിയിൽ വിളക്കു കണ്ടതിനു ശേഷമാണ് കലാപരിപാടികൾ ആരംഭിക്കുന്നത്. അക്കാര്യത്തെക്കുറിച്ച് കുറച്ചു വിശദീകരിക്കാനുണ്ട്.
വ്രത വിശുദ്ധിയോടെ ഗോത്ര വിഭാഗത്തിൽപ്പെട്ട ആളുകൾ ഭവാനീനദിയിൽ കുളിച്ച് മല കയറാൻ തുടങ്ങും. ഭവാനി നദി സാക്ഷാൽ ശ്രീ പാർവ്വതീദേവി തന്നെയെന്നാണിവർ വിശ്വസിക്കുന്നത്. മല്ലീശ്വരൻ ശ്രീപരമേശ്വരനും.
പൂജാസാമഗ്രികളും മുളങ്കുറ്റിയിൽ നെയ്യും മറ്റുമായി ശിവരാത്രി ദിവസം രാവിലെ ഒരു മണ്ഡലക്കാലം (41 ദിവസം) വ്രതമെടുത്ത ഭക്തർ മലകയറാൻ തുടങ്ങും. അസ്തമയാനന്തരം ജ്യോതി തെളിയിച്ച് പൂജ നടത്തി ഇവർ തിരിച്ചെത്തുകയും മുളങ്കുറ്റിയിൽ കൊണ്ടുവരുന്ന തീർത്ഥം ഭക്തർക്ക് നൽകുകയും ചെയ്യുന്ന പതിവുണ്ട്. രണ്ടു ദിവസമാണ് ഇവിടത്തെ ആഘോഷം.
വല്ലാത്തൊരു ജനസാഗരത്തെ സാക്ഷിയാക്കി വാദ്യഘോഷത്തോടെയുള്ള ഈ ഉത്സവം ഒരിക്കലെങ്കിലും കാണാനിടയായാൽ മറക്കില്ല തന്നെ. മഹാദേവാമല്ലീശ്വരാ... ശ്രീ പാർവ്വതീദേവീ... അമ്മേ.. പരിമിതമായ അറിവുകൾ വെച്ച് എഴുതിയതിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ പൊറുക്കേണമേ... അവിടത്തെ അനുഗ്രഹാശിസ്സുകളെന്നും ഏകീടണേ...
തുടരും ...
ഭാഗം - 15
കാലമങ്ങനെ ഏകോന്മുഖമായി (ഒരേ ദിശയെ ലക്ഷ്യമാക്കി) കുതിച്ചു പാഞ്ഞു കൊണ്ടേയിരുന്നു.അതു കൊണ്ടു തന്നെയാണല്ലോ വർത്തമാനക്ഷണം മാത്രം യാഥാർത്ഥ്യമെന്നു പറയുന്നത്. നാം ജീവിക്കുന്ന 'ഓരോ നിമിഷത്തെയും' ചേർത്തു പിടിക്കുക. ഇനിയൊരു തിരിച്ചുവരവില്ലാത്ത സമയമേ...നിന്നെയെത്രയെത്ര യാണ് തിരിച്ചുപിടിക്കാൻ ഒരുങ്ങിയിട്ടുള്ളത്.
യാത്രകളും കാഴ്ചകളും അവസാനിക്കുന്നില്ല. എങ്കിലും എല്ലാറ്റിനുമൊരു വിരാമമുണ്ടായാലല്ലേ പറ്റൂ. കാലം നമുക്കായി എന്തെല്ലാമാണ് കാത്തു വെച്ചിട്ടുണ്ടാവുക എന്നത് അജ്ഞാത രഹസ്യമായിത്തന്നെ തുടരുന്നു. ജീവിതയാത്രയ്ക്കിടയിൽ ഒരു മാത്രയെങ്കിലൊരു മാത്ര ഇവിടെ ജീവിക്കാൻ കഴിഞ്ഞതേ പുണ്യം! ഓരോ നിമിഷവും കർമനിരതയായിത്തന്നെയാണ് ഇവിടെ ചെലവഴിച്ചത് എന്ന് നെഞ്ചിൽ കൈവെച്ച് പറയാനാകും. ആരെയും ഒന്നു ബോധിപ്പിക്കാനായി പ്രകടനപരതയെന്ന പൊയ്മുഖം ഇതു വരെ അണിഞ്ഞിട്ടില്ല. ഇനിയും അതൊട്ട് ഉണ്ടാവുകയുമില്ല.
ധർമം സാക്ഷിയായി ജഗദീശ്വരൻ സാക്ഷിയായി നന്മയുടെ പക്ഷത്തുമാണ് ഇന്നു വരെ നിലയുറപ്പിച്ചിട്ടുള്ളതും. അപവാദങ്ങളെയും അപനിർമിതികളെയും കെട്ടുകഥകളെയും തെല്ലും ഭയവുമില്ല.
സജ്ജന സംസർഗം വേണ്ടുവോളമുണ്ടായിട്ടുണ്ട്.അതു മതി. അതു തന്നെ ഈശ്വരാനുഗ്രഹവും .
കാഴ്ചകൾക്ക് പൂർണതയോ വിരാമമോ ഇല്ല തന്നെ.
പറഞ്ഞത് അൽപം മാത്രം. 'കണ്ണേ മടങ്ങുക ' എന്നു സ്വയം പറഞ്ഞ് മനഃപൂർവ്വം പറയാതെ വിട്ട കാഴ്ചകളേ ... നിങ്ങൾ എന്നിൽത്തന്നെ ഒടുങ്ങീടുക.
ജീവിതമെന്ന അനന്ത യാത്രാവേളയിൽ കണ്ടുമുട്ടിയവർക്കെല്ലാം നന്ദി... അനുഭവ പാഠങ്ങൾക്ക്... പാഠം പഠിപ്പിച്ചവർക്കും.
നന്ദിയോടെ, സ്നേഹത്തോടെ തൽക്കാലത്തേക്ക് വിരാമമിടുന്നു.
(അവസാനിച്ചു)